അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 16-22) ഇസ്‌തിഗ്‌ഫാർ

ഈ ലോകം നശ്വരമാണ്, ഇവിടത്തെ സുഖസന്തോഷങ്ങളില്‍ വഞ്ചിതരാകരുത്, ശാശ്വതമായി നിലനില്‍ക്കുന്നൊരു ലോകം വരാനുണ്ട്, അവിടെയുള്ള ശാശ്വത സ്വര്‍ഗങ്ങളാണ് ഈ ലോകത്തേക്കാളും അതിലുള്ള സകലതിനേക്കാളും ഏറ്റവും ഉത്തമം എന്നൊക്കെയാണല്ലോ കഴിഞ്ഞ പേജില്‍ അവസാനം പറഞ്ഞിരുന്നത്. ആ ലോകം ലക്ഷ്യം വെച്ച്, റബ്ബിന്‍റെ വിധിവിലക്കുകള്‍  അനുസരിച്ച് സല്‍കര്‍മികളായി ജീവിക്കുന്ന മുത്തഖീങ്ങളുടെ സ്വഭാവ വിശേഷതകളാണിനി പറയുന്നത്; അവര്‍ക്കവിടെ ലഭിക്കുന്ന വലിയ അനുഗ്രഹങ്ങളും.

 

الَّذِينَ يَقُولُونَ رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ (16)

നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; അതിനാല്‍ ഞങ്ങള്‍ക്കു പാപങ്ങള്‍ പൊറുത്തുതരികയും നരകത്തില്‍ നിന്നു കാവലേകുകയും ചെയ്യേണമേ എന്നു പ്രാര്‍ത്ഥിക്കുന്നവരുമായിരിക്കും അവര്‍ (ആ മുത്തഖികള്‍).

الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنْفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ (17)

ക്ഷമിക്കുന്നവരും സത്യസന്ധരും വിനയാനുസരണമുള്ളവരും ധനം ചെലവു ചെയ്യുന്നവരും രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനമര്‍ത്ഥിക്കുന്നവരുമായിരിക്കും അവര്‍.

 

ദുആ മഹത്തായൊരു സല്‍കര്‍മമാണ്, മുഅ്മിനിന്‍റെ ആയുധമാണ്. ഒരിക്കലുമത് ഒഴിവാക്കരുത്.

 

ഇവിടെ പാപമോചനത്തെയും ശിക്ഷാമോചനത്തെയും സത്യവിശ്വാസത്തോട് ബന്ധപ്പെടുത്തിപ്പറഞ്ഞതില്‍ നിന്ന്, സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് മാത്രമേ പാപമോചനവും രക്ഷയും ലഭിക്കുകയുള്ളൂ എന്നും അവര്‍ക്ക് മാത്രമെ അതിനപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ എന്നും മനസ്സിലാക്കാം.

ഇങ്ങനെ ദുആ ചെയ്യാനും അല്ലാഹുവിലേക്കടുക്കാനും അവരെ പാകപ്പെടുത്തുന്ന ചില നല്ല സ്വഭാവഗുണങ്ങളാണ് 17 ആം ആയത്തില്‍ പറഞ്ഞത്. ക്ഷമ, സത്യസന്ധത, വിനയ-ബഹുമാനസഹിതമുള്ള ഭക്തി, സമ്പത്ത് ചെലവഴിക്കല്‍, രാത്രിയിലെ അവസാനയാമത്തിലെ ഇസ്തിഗ്ഫാര്‍ എന്നിവയാണവ.

‘ഇസ്തിഗ്ഫാര്‍’ വളരെ പുണ്യകരമാണ്. തെറ്റ് ചെയ്തുപോയാല്‍ ഉടനെ പൊറുക്കലിനെ തേടണം. റബ്ബ് പൊറുത്തുതരുമെന്ന പ്രതീക്ഷയും കൊണ്ടുനടക്കണം. ശിര്‍ക്കല്ലാത്ത ഏത് തെറ്റും പൊറുത്തുതരുമെന്നവന്‍ പറഞ്ഞിട്ടുണ്ടല്ലോ.

 

സൂറ സുമറിലെ 53-ആം ആയത്തില്‍, അതിരില്ലാതെ തെറ്റുകള്‍ ചെയ്ത നമ്മളെ ചേര്‍ത്തുനിര്‍ത്തി, എന്‍റെ അടിമകളേ എന്നല്ലേ നമ്മുടെ റബ്ബ് വിളിച്ചത്. ആ വിളി നമുക്ക് വലിയ  പ്രതീക്ഷയാണ്.

 

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ (53) الزمر

‘ഗഫറ’ എന്ന പദത്തില്‍ നിന്നാണ് ‘ഇസ്തിഗ്ഫാര്‍’ ഉണ്ടായത്. ‘മറയ്ക്കുക’ എന്നാണ് ഭാഷാര്‍ത്ഥം. അസ്തഗ്ഫിറുള്ളാഹ് എന്ന് പറയുമ്പോൾ രണ്ടു കാര്യങ്ങളാണ് അല്ലാഹുവിനോട് ചോദിക്കുന്നത്. തെറ്റുകള്‍ പരസ്യപ്പെടുത്താതെ മൂടിവെക്കാനും, തെറ്റിന്‍റെ പേരില്‍ ശിക്ഷിക്കാതെ വിട്ടുവീഴ്ചചെയ്യാനും.

 

നമ്മള്‍ തെറ്റ് ചെയ്യുന്നതിന്‍റെ പേരില്‍ അല്ലാഹു നമ്മളെ വഷളാക്കുകയില്ല.  നമ്മളാണ് മറ്റുള്ളവരെ വഷളാക്കാന്‍ ശ്രമിക്കുന്നത്. ആരുടെയും കുറ്റം മൂടി വെക്കാന്‍ നമ്മള്‍ക്ക് കഴിയാതെയായിരിക്കുന്നു. സോഷ്യല്‍ മീഡിയ കൂട്ടിനുമുണ്ടല്ലോ.

 

അല്ലാഹു മറച്ചുവെച്ചത് നമ്മളായിട്ട് പറഞ്ഞുപരത്തുകയാണ്, നാടു നീളെ.

തെറ്റു ചെയ്തയാള്‍, തൌബ ചെയ്തുമടങ്ങിയിട്ടുണ്ടാകും, നന്നായിട്ടുണ്ടാകും, റബ്ബ് എന്നോ അയാള്‍ക്ക് പൊറുത്തുകൊടുത്തിട്ടുമുണ്ടാകും. എന്നാലും നമ്മള്‍ വിടില്ല! പാടിപ്പറഞ്ഞുനടക്കും, ആ കുറ്റം മരിക്കുവോളം അയാള്‍ക്ക് ചാര്‍ത്തിക്കൊടുക്കുകയും ചെയ്യും.

 

ഗുരുതരമായ തെറ്റാണത്. നമ്മളങ്ങനെ ചെയ്താല്‍, റബ്ബ് നമ്മളെയും വഷളാക്കും. സൂക്ഷിക്കണം. മറച്ചുവെച്ചാല്‍ നമ്മളുടേതും റബ്ബ് മറച്ചുവെക്കും. 

 

തെറ്റ് ചെയ്തയാളോടുതന്നെ പറഞ്ഞാലല്ലേ അയാള്‍ക്കത് തിരുത്താന്‍ പറ്റുകയുള്ളൂ. മറ്റുള്ളവരോട് പറഞ്ഞിട്ടെന്താ കാര്യം; ഗീബത്താകുമെന്നല്ലാതെ?

 

തെറ്റുകളോട് ഇസ്തിഗ്‌ഫാറിലൂടെ നമുക്ക് പ്രതികാരം ചെയ്യണം. പൊറുത്തുതരാനും മാപ്പാക്കാനും ധാരാളം ചോദിക്കാം. അല്ലാഹു പൊറുത്തുതരുമെന്ന് മാത്രമല്ല, ശരിയായ തൌബയാണെങ്കില്‍, ആ തിന്മകള്‍ നന്മകളായി മാറ്റിത്തരികയും,  കൂടുതല്‍ നന്മകള്‍ ചെയ്യാനുള്ള മനസ്സും സാഹചര്യങ്ങളുമുണ്ടാക്കിത്തരികയും ചെയ്യും.

 

പള്ളിയിലിരിക്കുന്ന തിരുനബി صلى الله عليه وسلمയുടെ അടുത്ത് ഒരു സ്വഹാബി വല്ലാത്ത ദുഖപാരവശ്യത്തോടെ ഓടി വന്ന്, ഞാന്‍ തെറ്റ് ചെയ്തുപോയെന്ന് രണ്ട് പ്രാവശ്യം ഉറക്കെ പറഞ്ഞു.

 

നിന്‍റെ കാര്യം പോക്കാണ് എന്നായിരുന്നില്ല മറുപടി. പകരം നല്ലൊരു ദുആ പഠിപ്പിച്ചുകൊടുത്തു:

اللَّهُمَّ مَغْفِرَتُكَ أَوْسَعُ مِنْ ذُنُوبِي وَرَحْمَتُكَ أَرْجَى عِنْدِي مِنْ عَمَلِي

(അല്ലാഹുവേ, എന്‍റെ പാപങ്ങളേക്കാളും വലുതാണ് നിന്‍റെ മാപ്പ്, എന്‍റെ അമലുകളേക്കാള്‍ നിന്‍റെ അനുഗ്രഹമാണ് എന്‍റെ വല്ലാത്ത പ്രതീക്ഷ.) 

 

ഈ ദുആ ആവര്‍ത്തിച്ച് പറയിപ്പിച്ചിട്ട് തിരുനബി  صلى الله عليه وسلمപറഞ്ഞു: ‘ഇനി പൊയ്ക്കൊള്ളൂ, നിന്‍റെ പാപം അല്ലാഹു പൊറുത്തുതന്നിരിക്കുന്നു.’   

വിശുദ്ധ ഖുര്‍ആന്‍ നിങ്ങളുടെ രോഗവും മരുന്നും കുറിച്ചുതരുന്നുണ്ടെന്നും, രോഗം നിങ്ങളുടെ തെറ്റുകളും, മരുന്ന് ഇസ്തിഗ്ഫാറുമാണെന്നും ഇമാം ഖതാദ رحمه الله  പറയുന്നുണ്ട്.

ധാരാളം ഇസ്തിഗ്ഫാര് ചൊല്ലുന്നവന്, ഖിയാമനാളില്‍ രേഖകള്‍ കിട്ടുമ്പോള്‍, അതില്‍ കൂടുതല്‍ ഇസ്തിഗ്ഫാറുകള്‍ കാണുമ്പോള്‍ എന്തൊരു സന്തോഷമായിരിക്കും.

 ഹൃദയം ശുദ്ധീകരിക്കപ്പെടുന്നതടക്കം ഒരുപാട് നേട്ടങ്ങളുണ്ട് ഇസ്തിഗ്ഫാറിന്.

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ‏: إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ ‏:‏ ‏(‏ كلاَّ بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ‏)‏

തിരുനബി ﷺ പറഞ്ഞു: ഒരു അടിമ പാപം ചെയ്താല്‍ അതവന്‍റെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളിയാവും. അവന്‍ പാപത്തില്‍നിന്ന് ഖേദിച്ച് വിരമിക്കുകയും പാപമോചനത്തിന് പ്രാര്‍ഥിക്കുകയും പശ്ചാത്തപിക്കുകയും ചെയ്താല്‍ അവന്‍റെ ഹൃദയം പാപത്തില്‍നിന്ന് ശുദ്ധീകരിക്കപ്പെടും. പാപം വര്‍ധിപ്പിക്കുകയാണെങ്കില്‍ ആ കറുത്ത പുള്ളിയും വര്‍ധിക്കും. അതിനെക്കുറിച്ചാണ് അല്ലാഹു (അധ്യായം 83/14 ല്‍) പറഞ്ഞത്: ‘അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കും (തിർമിദി:47/3654)

ഏത് കാര്യത്തിനും ഇസ്തിഗ്ഫാര്‍ പര്യാപ്തമാണ്. വരള്‍ച്ച ബാധിച്ചെന്ന് പറഞ്ഞുവന്നയാളോടും, ദാരിദ്ര്യം പരാതി പറഞ്ഞെത്തിയയാളോടും, മക്കളില്ലാത്ത വിഷയം ബോധിപ്പിച്ചയാളോടും, തോട്ടം കായ്ക്കുന്നില്ലെന്ന് പറഞ്ഞുവന്നയാളോടും ഇസ്തിഗ്ഫാര്‍ ചെയ്യാനാണ് മഹാനായ ഹസനുല്‍ ബസ്വരി رحمه اللهപറഞ്ഞത്.

അതെന്താണ് എല്ലാവരോടും ഇങ്ങനെ ഒരേ മറുപടി പറഞ്ഞതെന്ന് ചോദിക്കപ്പെട്ടപ്പോള്‍, സൂറത്തു നൂഹിലെ 10 മുതല്‍ 12 വരെയുള്ള ആയത്തുകള്‍ അടിസ്ഥാനമാക്കിയാണെന്നാണ് മറുപടി പറഞ്ഞത്.

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10) يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا (11) وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا (12) – سورة نوح

അഹ്മദ്ബ്നു ഹമ്പല്‍(رحمه الله) ദീര്‍ഘ യാത്രക്കിടെ ഒരു പള്ളിയിലെത്തി. അവിടെ താമസിക്കാനാണാഗ്രഹം. ഒരാളെയും പരിചയമില്ല. ആരോടും തന്നെ പരിചയപ്പെടുത്താനും പോയില്ല. 

 

പള്ളിയില്‍ കിടക്കാന്‍ നോക്കിയ ഇമാമിനെ പരിപാലകന്‍ വിലക്കി. ഇതു കണ്ടുനിന്ന ഒരു റൊട്ടി കച്ചവടക്കാരന്‍ ഇമാമിനെ വീട്ടിലേക്ക് അഥിതിയായി ക്ഷണിച്ചു. 

 

നിരന്തരമായി ഇസ്തിഗ്ഫാര്‍ ചൊല്ലുകയാണ് ഈ റൊട്ടി കച്ചവടക്കാരന്‍. "നിങ്ങളെന്തിനാണ് ഇങ്ങനെ ഇസ്തിഗ്ഫാര്‍ ചൊല്ലുന്നത്, എന്താണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്" – ഇമാം ചോദിച്ചു.

 

"ഒന്നൊഴികെ, എന്‍റെ എല്ലാ ദുആകളും അല്ലാഹു സ്വീകരിച്ചിട്ടുണ്ട്". 

 

"ഏത് ദുആയാണ് സ്വീകരിക്കാത്തത്?"

 

"പ്രശസ്ത പണ്ഡിതനായ, ഞാനേറെ ഇഷ്ടപ്പെടുന്ന ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (رحمه الله) വിനെ – കാണാനുള്ള തൗഫീഖ് തരണേ എന്ന ദുആ". 

 

ഇത് കേട്ടയുടനെ ഇമാം പറഞ്ഞു: "അല്ലാഹു നിങ്ങളുടെ ആ പ്രാര്‍ത്ഥനയും കേള്‍ക്കുക മാത്രമല്ല, ആ ഇമാമിനെത്തന്നെ നിങ്ങളുടെ വീട്ടിലെത്തിക്കുകയും ചെയ്തിരിക്കുന്നു!" 

 

മുറാദുകള്‍ ഹാസ്വിലാകാന്‍ ഇസ്തിഗ്ഫാര്‍ മതിയെന്ന് ചുരുക്കം.

 

നിരന്തരമായ ഇസ്തിഗ്ഫാര്‍ പ്രയാസങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള വഴി കാണിച്ചുതരും. ദുഖങ്ങളും ആവലാതികളും പൊയ്പ്പോകും. ഐശര്യവും അനുഗ്രഹവും പകരമായി കിട്ടും. വിചാരിക്കാത്ത വഴികളിലൂടെ രിസ്ഖ് നമ്മെ തേടിയെത്തും.

 

എല്ലാ മുഅ്മിനീങ്ങള്‍ക്കും വേണ്ടി ഇസ്തിഗ്ഫാര്‍ തേടിയാല്‍ എല്ലാ മുഅ്മിന്‍റെയും മുഅ്മിനത്തിന്‍റെയും എണ്ണത്തിനനുസരിച്ച് ഹസനാത്തുകള്‍ രേഖപ്പെടുത്തപ്പെടും.

 

പൊറുത്തുകിട്ടാനുള്ള യോഗ്യത നമുക്കുണ്ടോ എന്ന് ആദ്യം പരിശോധിക്കണം.  

നമ്മള്‍ വിട്ടുവീഴ്ച ചെയ്യുന്നവരാണോ? തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതികാരം ചെയ്യുകയും തട്ടിക്കയറുകയും ചെയ്യുന്നവരാണോ? 

 

നമ്മളെ ഏതെങ്കിലും നിലക്ക് വിഷമിപ്പിച്ചവരോട് നമ്മൾ തിരിച്ചെന്താണ് ചെയ്യാറ്

 

മറക്കുകയും പൊറുക്കുകയും ചെയ്യുന്നവരാണ് നമ്മളെങ്കില്‍ ധൈര്യമായി ചോദിച്ചോളൂ, ഒരു മടിയും കൂടാതെ റബ്ബും പൊറുത്തുതരും... അങ്ങനെയല്ലെങ്കില്‍, ചോദിക്കാന്‍ നമുക്കുതന്നെ നാണമാകുന്നില്ലേ!

 

ഏയ്... ഞാനാര്‍ക്കും മാപ്പൊന്നും കൊടുക്കില്ല. പക്ഷേ, റബ്ബേ നീ എനിക്ക്  മാപ്പുതരണം... എന്ത് ചോദ്യമാണിത്!

 

മരിച്ചാലും മറക്കില്ല/പൊരുത്തപ്പെടില്ലാ എന്നൊക്കെ പറയുന്നവരെ കാണാറുണ്ട്. മയ്യിത്ത് കാണാന്‍ പോലും വന്നേക്കരുതെന്ന് പറയുന്നവരുണ്ട്, മയ്യിത്ത് കാണിച്ചുകൊടുക്കരുതെന്ന് ശട്ടം കെട്ടി ഏല്പിക്കുന്നവര്‍ വരെയുണ്ട്!

 

وَالْمُسْتَغْفِرِينَ بِالْأَسْحَارِ 

പാതിരാവിനുശേഷവും സ്വുബ്ഹിയുടെ മുമ്പുമുള്ള സമയമാണ് ‘سَحَر’ എന്നതിന്‍റെ ഉദ്ദേശ്യം. അതിന്‍റെ ബഹുവചനമാണ് أسْحَار.

 

സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞ ഒരുകാര്യം ഇതാണ്: അവ൪ രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരായിരുന്നു.

كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ‎﴿١٧﴾‏ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ‎﴿١٨﴾ الذاريات

(രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു).

രാത്രിയുടെ അന്ത്യയാമങ്ങളില്‍ ലോകം മുഴുവനും സുഖനിദ്രയില്‍ ലയിച്ചുകിടക്കുന്ന സമയത്ത്, അല്ലാഹുവിനോട് ഒറ്റിക്കിരുന്ന് ചോദിക്കാന്‍ തന്നെ എന്തൊരു രസമാണ്? അല്ലാഹുവിന് വലിയ ഇഷ്ടമാണത്. അങ്ങനെ ചെയ്യുന്നവരെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയുമത്രേ അല്ലാഹു.

തിരുനബിصلى الله عليه وسلم തങ്ങള്‍ പറയുന്നു: “തീര്‍ച്ചയായും രാത്രിയില്‍ ഒരു പ്രത്യേക സമയമുണ്ട്. ആ സമയത്ത് ഒരു മുസ്‌ലിം അല്ലാഹുവിനോട് എന്ത് ചോദിച്ചാലും (ദുന്‍യാവിലേതായാലും ആഖിറത്തിലേതായാലും) അല്ലാഹു നല്‍കാതിരിക്കില്ല. എല്ലാ രാത്രിയിലും ആ സമയമുണ്ട്” (മുസ്‌ലിം).

ഏതു ദുആക്കാണ് ഏറ്റവുമധികം ഉത്തരം ലഭിക്കുക എന്ന് ഒരു സ്വഹാബി ചോദിച്ചപ്പോള്‍, ഫര്‍ള് നമസ്‌കാരങ്ങളുടെ ശേഷവും രാത്രിയുടെ അന്ത്യയാമങ്ങളിലുമാണ് എന്നാണ് തിരുനബി صلى الله عليه وسلم മറുപടി പറഞ്ഞത്.

 

ഹൃ‌ദയം ശുദ്ധീകരിക്കാനുള്ള ആത്മിക കാരണങ്ങൾ വിശദീകരിക്കുന്നിടത്ത് സൈനുദ്ദീൻ മഖ്ദൂം(رحمه الله) പറയുന്നു: ഹൃ‌ദയ ശുദ്ധിക്കുള്ള മരുന്നുകൾ അഞ്ചെണ്ണമാണ്- അർത്ഥമാലോചിച്ച് ഖുർആൻ പാരായണം ചെയ്യുക, വയറ് കാലിയാക്കുക, രാത്രി നിസ്ക്കരിക്കുക, അത്താഴ സമയത്ത് താഴ്മയോടെ പ്രാർത്ഥിക്കുക, ശ്രേസജ്ജനങ്ങളോട് സഹവസിക്കുക. (ഹിദായത്തുല്‍ അദ്കിയാ)

 

ഇമാം ഗസ്സാലി(رحمه الله) പ്രാര്‍ഥനയുടെ പത്ത് മര്യാദകള്‍ ഇഹ്‌യാ ഉലൂമുദ്ദീനില്‍ വിശദീകരിച്ചിട്ടുണ്ട്. 1: ശ്രേഷ്ട സമയങ്ങള്‍ തിരഞ്ഞെടുക്കുക. മഹാനവര്‍കള്‍ അത് വിശദീകരിച്ചിട്ടുണ്ട്: റമദാന്‍ മാസം, അറഫാ ദിവസം, വെള്ളിയാഴ്ച ദിവസം, അര്‍ധരാത്രി, അത്താഴ സമയം എന്നിവ ദുആക്ക് ഉത്തരം ലഭിക്കുന്ന ഏറ്റവും നല്ല സമയങ്ങളാണ്.

 

2: പവിത്രമായ സന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥിക്കുക. വാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലുള്ള സമയം, സുജൂദില്‍, നിസ്‌കാരങ്ങള്‍ക്ക് ശേഷം, മഴ വര്‍ഷിക്കുമ്പോള്‍ തുടങ്ങിയവ ഇത്തരം സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

 

3: ഖിബ്‌ലക്ക് മുന്നിട്ടു കൊണ്ടും കക്ഷത്തിന്‍റെ വെളുപ്പ് കാണും വിധം ഇരു കൈകള്‍ ഉയര്‍ത്തിയും പ്രാര്‍ഥിക്കുക. 4: മിതമായ ശബ്ദത്തില്‍ ദുആ ചെയ്യുക. 5: പ്രാസാലങ്കാരങ്ങളില്‍ ശ്രദ്ധയൂന്നാതിരിക്കുക. 6: വിനയം, ഭയഭക്തി, ആഗ്രഹം എന്നിവ ഉള്‍ചേര്‍ന്നതാവുക. 7: ഉത്തരം ലഭിക്കുമെന്ന ദൃഢതയോടെയും ശുഭപ്രതീക്ഷയോടെയും പ്രാര്‍ഥിക്കുക. 8: മൂന്ന് തവണ ആവര്‍ത്തിച്ചു പ്രാര്‍ഥിക്കുക. തിരുനബി صلى الله عليه وسلم പ്രാര്‍ഥിക്കുമ്പോള്‍ മൂന്ന് തവണ ആവര്‍ത്തിക്കാറുണ്ടായിരുന്നു. 9: ദിക്‌റ് കൊണ്ടും സ്വലാത്ത് കൊണ്ടും തുടങ്ങുക. ആദ്യം ഹംദും സ്വലാത്തും ചൊല്ലി ആവശ്യം അല്ലാഹുവിന് മുമ്പില്‍ സമര്‍പ്പിക്കുക. ശേഷം സ്വലാത്തും ഹംദും കൊണ്ട് ദുആ അവസാനിപ്പിക്കുകയും ചെയ്യുക. രണ്ട് സ്വലാത്തുകള്‍ക്കിടയിലുള്ളത് അല്ലാഹു സ്വീകരിക്കാതിരിക്കില്ല. കാരണം അവന്‍ ഏറ്റവും വലിയ ഔദാര്യവാനാണല്ലോ. 10: ആന്തരികമായ അച്ചടക്കം.

 

അടുത്ത ആയത്ത് – 18

 

തിരുനബി صلى الله عليه وسلم മദീനയിലെത്തിയപ്പോള്‍, 'അല്ലാഹു ഇറക്കിയ വേദത്തിലുള്ള ഏറ്റം മഹത്തായ സാക്ഷ്യം ഏതാണെന്ന് അവിടത്തോട് രണ്ട് വേദപണ്ഡിതര്‍ ചോദിച്ചതിനുള്ള മറുപടിയാണ് അടുത്ത ആയത്ത്.

 

ഈ സംഭവം ഇമാം ഖുര്‍ഥുബി رحمه الله രേഖപ്പെടുത്തുന്നുണ്ട്: മദീനയിലെത്തിയ തിരുനബി صلى الله عليه وسلم യുടെ തിരുസന്നിധിയില്‍, സിറിയയിലെ രണ്ട് ക്രിസ്ത്രീയ പണ്ഡിതര്‍ വന്നു. തിരുനബി صلى الله عليه وسلم യുടെ ശരീരപ്രകൃതിയും ചുറ്റുപാടും കണ്ടപ്പോള്‍തന്നെ അവിടന്ന് വരാനിരുന്ന അന്ത്യപ്രവാചകനാണെന്ന് അവര്‍ക്ക് മനസ്സിലായി. അവരിരുവരും ചോദിച്ചു: 'നിങ്ങളാണോ മുഹമ്മദ്?' തിരുനബി صلى الله عليه وسلم: 'അതെ.' അവര്‍: 'അഹ്മദും നിങ്ങള്‍ തന്നെയാണോ?' തിരുനബി صلى الله عليه وسلم: 'അതെ.' അവര്‍: 'ഞങ്ങള്‍ ഒരു സാക്ഷ്യത്തെക്കുറിച്ചാണ് താങ്കളോട് ചോദിക്കുന്നത്. അത് പറഞ്ഞുതരികയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കാം.' തിരുനബി صلى الله عليه وسلم: 'ശരി, ചോദിച്ചോളൂ.' അവര്‍: 'അല്ലാഹുവിന്‍റെ വേദത്തിലുള്ള ഏറ്റം മഹത്തായ സാക്ഷ്യം ഏതാണെന്ന് പറഞ്ഞുതരൂ.' ഈ സന്ദര്‍ഭത്തില്‍ ശഹിദല്ലാഹ് എന്നു തുടങ്ങുന്ന ഈ സൂക്തം അവതരിക്കുകയും അവര്‍ രണ്ടു പേരും മുസ്‍ലിംകളാവുകയും ചെയ്തു (അല്‍ജാമിഉ ലിഅഹ്കാമില്‍ഖുര്‍ആന്‍ 4:41).

 

അല്ലാഹുവിന്‍റെ ഏകത്വത്തിന്നും ശക്തിക്കും ഈ ലോകം സാക്ഷിയാണ്. അതിനു പലവിധ തെളിവുകള്‍ കാണാം. പുറമെ മലക്കുകളും പണ്ഡിതന്മാരും തങ്ങള്‍ക്കു ബോധ്യപ്പെട്ട സത്യം ലോകത്തെ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

 

 شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ (18)

താനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് അല്ലാഹുവും, മലക്കുകളും, അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നു.

 

താനല്ലാതെ ഒരു ആരാധ്യനുമില്ല എന്നതിന്ന് അല്ലാഹു പലവിധ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനികളും അങ്ങനെ സാക്ഷ്യം വഹിക്കുകയും ചെയ്തു. നീതി പാലകനാണവന്‍. അവനല്ലാതെ ഒരു ഇലാഹുമില്ല. പ്രതാപശാലിയും മഹായുക്തിമാനുമത്രേ അവന്‍.

 

അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും ഇലാഹാകാന്‍ അര്‍ഹതയില്ലെന്നതിന് ഈ പ്രപഞ്ചമഖിലവും സ്പഷ്ടമായ തെളിവാണ്. ഈസാ നബി  عليه السلامനോ മറ്റോ അതിനര്‍ഹതയില്ല. അറിവുള്ളവരെല്ലാം ഇത് മനസ്സിലാക്കുകയും വിശ്വസിച്ചുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

قَائِمًا بِالْقِسْطِ

സര്‍വലോകത്തും നീതിയും വ്യവസ്ഥയുമൊക്കെ നിലനിറുത്തി പ്പോരുന്നതും അവനാണ്; വേറെയാരുമല്ല. അജയ്യനാണവന്‍, പ്രതാപശാലിയാണ്, യുക്തിമാനാണ്, അതുകൊണ്ടെല്ലാം തന്നെ ആരാധ്യനായിരിക്കാനുള്ള അര്‍ഹതയും അവന്നുമാത്രമേയുള്ളൂ.

 

ഈ വചനം ഓതുമ്പോള്‍ ‘റബ്ബേ ഞാനും അതിന് സാക്ഷിയാണ് وأنا على ذلك من الشاهدين يارب എന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരുന്നുവത്രേ.

അടുത്ത ആയത്ത് – 19

 

അല്ലാഹുവിന്‍റെ മതമായ ഇസ്‌ലാം മാത്രമാണ് സത്യം. മറ്റൊരു മതവും അവന്‍റടുക്കല്‍ സ്വീകാര്യമല്ല.

 

 إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ ۗ وَمَا اخْتَلَفَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِنْ بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۗ وَمَنْ يَكْفُرْ بِآيَاتِ اللَّهِ فَإِنَّ اللَّهَ سَرِيعُ الْحِسَابِ (19)

നിശ്ചയം അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഇസ്‌ലാം മാത്രമാണ്. തങ്ങള്‍ക്കു ജ്ഞാനം വന്നു കിട്ടിയതില്‍ പിറകെ മാത്രമേ വേദക്കാര്‍ ഭിന്നിച്ചിട്ടുള്ളൂ; അതവര്‍ക്കിടയിലെ അസൂയ നിമിത്തമാണ്. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ആരു നിഷേധിക്കുന്നുവോ, നിശ്ചയം അല്ലാഹു അതിവേഗം വിചാരണ ചെയ്ത് പ്രതിഫലം കൊടുക്കുന്നവനത്രേ.

 

ദീന്‍ എന്ന വാക്കിന് സന്ദര്‍ഭോചിതം പല അര്‍ത്ഥവും വരാം – മതം, പതിവ്, നടപ്പുരീതി, ആചാരം, നിയമനടപടി, അനുസരണം എന്നിങ്ങനെ. മതം എന്ന അര്‍ത്ഥത്തിലാണ് അധികവും ഉപയോഗിക്കപ്പെടാറുള്ളത്.  ഇവിടെയും അതാണ് ഉദ്ദേശ്യം. അതായത് ഒരു ജീവിത വ്യവസ്ഥ - നിയമ വ്യവസ്ഥ എന്നൊക്കെ സാരം.

إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ

തനിക്ക് പരിപൂര്‍ണമായും കീഴ്‌പ്പെടുക എന്നതാണ് അല്ലാഹു മാനവരാശിക്ക് നല്‍കിയ മതം, അഥവാ ജീവിതപദ്ധതി. ഈ ലോകത്തേക്കവന്‍ അയച്ച എല്ലാ മുര്‍സലുകളും ഈ ദീനാണ് പ്രബോധനം ചെയ്തത്. തിരുനബി صلى الله عليه وسلم ഈ ദീനിന്‍റെ അന്ത്യപ്രവാചകരാണ്. അതായത്, ലോകാവസാനം വരെയുള്ള സര്‍വ മനുഷ്യരിലേക്കുമാണ് അവിടത്തെ നിയോഗം.

 

അല്ലാഹു തആലാ പറയുന്നു:

وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (28)سبأ

'(സന്മാര്‍ഗികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുന്നവരും (ദുര്‍മാര്‍ഗികള്‍ക്ക്) മുന്നറിയിപ്പ് നല്‍കുന്നവരുമായി, സര്‍വ ജനങ്ങളിലേക്കുമായല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല'.

 

തിരുനബി صلى الله عليه وسلم പറയുന്നു: 'മുന്‍പ്രവാചകന്മാരെല്ലാം അവരുടെ ജനതയുടെ അടുക്കലേക്ക് മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നു. ഞാനാവട്ടെ, മുഴുവന്‍ ജനങ്ങള്‍ക്കുമായി നിയോഗിക്കപ്പെട്ടിരിക്കയാണ്' (മുസ്‌ലിം).

 

അപ്പോള്‍, മനുഷ്യാരംഭം തൊട്ട് മനുഷ്യാവസാനം വരെ നിയോഗിക്കപ്പെട്ട പ്രവാചകരും അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളും പ്രബോധനം ചെയ്തുകൊണ്ടിരുന്ന, അല്ലാഹു മനുഷ്യര്‍ക്ക് തൃപ്തിപ്പെട്ടുനല്കിയ ഏക മതമാണ് വിശുദ്ധ ഇസ്‌ലാം. ലാഇലാഹ ഇല്ലാഹ് എന്ന മുദ്രാവാക്യം അടിസ്ഥാന തത്ത്വമായി സ്വീകരിച്ച ദീന്‍. ആ ഒരു ദീനിലേക്ക് മാത്രമാണ് എക്കാലത്തും അല്ലാഹു മനുഷ്യരെ ക്ഷണിച്ചതും ക്ഷണിച്ചുകൊണ്ടിരിക്കുന്നതും. അതല്ലാത്തത് അവന്‍ സ്വീകരിക്കുകയില്ല.

 

وَمَا اخْتَلَفَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِنْ بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ

അതേസമയം, വേദം ലഭിക്കുകയും പ്രവാചകന്മാരുടെ അനുയായികളാണെന്ന പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്ന ചിലര്‍ ഈ സത്യത്തില്‍ നിന്ന് ഭിന്നിച്ചുപോയിട്ടുണ്ട്. അതിനു കാരണം അവര്‍ക്ക് വേണ്ടത്ര അറിവില്ലാത്തതല്ല. അവരുടെ അസൂയയും പകയുമാണ്. തൗഹീദിനെക്കുറിച്ചുപോലും വെറുതെ തര്‍ക്കിക്കുകയാണവര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവരോട് വാദപ്രതിവാദം നടത്തിയിട്ടു ഫലമില്ല.

 

നിങ്ങളവരോടിനി തര്‍ക്കിക്കാന്‍ പോകേണ്ട, പിന്നെയോ? ഇങ്ങനെ പറഞ്ഞാല്‍ മതി: ഞാനും എന്‍റെ കൂടെയുള്ള സത്യവിശ്വാസികളും അല്ലാഹുവിന്‍റെ ഏകത്വത്തില്‍ വിശ്വസിച്ച് ഈ ദീന്‍ അംഗീകരിച്ചവരാണ്, അവന് പരിപൂര്‍ണമായി കീഴൊതുങ്ങിയവരാണ് - ഇങ്ങനെയങ്ങ് തുറന്ന് പ്രഖ്യാപിച്ചാല്‍ മതിയെന്ന് തിരുനബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അല്ലാഹു കല്‍പിക്കുകയാണ്. അതാണ് അടുത്ത ആയത്തിലുള്ളത്.

 

അടുത്ത ആയത്ത് 20

 فَإِنْ حَاجُّوكَ فَقُلْ أَسْلَمْتُ وَجْهِيَ لِلَّهِ وَمَنِ اتَّبَعَنِ ۗ وَقُلْ لِلَّذِينَ أُوتُوا الْكِتَابَ وَالْأُمِّيِّينَ أَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا فَقَدِ اهْتَدَوْا ۖ وَإِنْ تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ ۗ وَاللَّهُ بَصِيرٌ بِالْعِبَادِ (20)

പിന്നെയും അവര്‍ തര്‍ക്കിച്ചാല്‍ താങ്കള്‍ പറഞ്ഞേക്കുക: ഞാനും എന്നെ അനുഗമിച്ചവരും അല്ലാഹുവിന്നു കീഴ്‌പെട്ടിരിക്കുന്നു. നിങ്ങളങ്ങനെ വിധേയത്വമുള്ളവരായിക്കഴിഞ്ഞിട്ടുണ്ടോ എന്നു വേദക്കാരോടും നിരക്ഷരരായ അറബികളോടും താങ്കളന്വേഷിക്കുക. കീഴ്‌പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ സന്മാര്‍ഗ പ്രാപ്തരായി. ഇനിയവര്‍ അവഗണിച്ചാലോ, പ്രബോധനം മാത്രമാണു താങ്കളുടെ ചുമതല. തന്‍റെ അടിമകളെപ്പറ്റി അല്ലാഹു നന്നായി കണ്ടറിയുന്നവനാകുന്നു.

 

വേദക്കാരോടും അല്ലാത്തവരോടും ഈ ദീന്‍ സ്വീകരിക്കാന്‍ അഹ്വാനം ചെയ്യുകയാണ് അല്ലാഹു. അത് സ്വീകരിച്ചാല്‍ മാത്രമേ സന്മാര്‍ഗം പ്രാപിക്കയുള്ളുവെന്നും ഉണര്‍ത്തുന്നു.

وَإِنْ تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ

വേദക്കാരായാലും നിരക്ഷരരായ അറബികളായാലും ശരി, എല്ലാവര്‍ക്കും ഈ ദീനിന്‍റെ സന്ദേശം എത്തിക്കുക മാത്രമേ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്യേണ്ടതുള്ളൂ. സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടം. നിര്‍ബന്ധം ചെലുത്തുക എന്നൊരു പരിപാടിയേ ഇല്ലല്ലോ.

وَقُلِ الْحَقُّ مِن رَّبِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ 

ഈ സത്യമറിഞ്ഞിട്ടും അംഗീകരിക്കാത്തവരാണെങ്കില്‍, അത് അവരും അവരുടെ റബ്ബും തമ്മിലുള്ള ഇടപാടാണ്. വിചാരണയും മറ്റും അവന്‍ നടത്തിക്കൊള്ളും. നമ്മളെ ഓരോരുത്തരെക്കുറിച്ച് അവന് നന്നായി അറിയാമല്ലോ.  

 

'മതം ഏതായിരുന്നാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് പലരും ഇന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. ഇത് ശരിയല്ലെന്നാണ് ഈ ആയത്ത് സംശയലേശമന്യെ വ്യക്തമാക്കുന്നത്.  ഈ വാദം ശരിയാണെങ്കില്‍, വേദക്കാരും അല്ലാത്തവരുമായ മുഴുവന്‍ മനുഷ്യരോടും ഈ ദീന്‍ സ്വീകരിക്കാന്‍ കല്‍പിച്ചത് അനാവശ്യമല്ലേ?

 

അടുത്ത ആയത്ത് 21,22

 

തിരുനബിയേ صلى الله عليه وسلم, താങ്കള്‍ എത്തിച്ചുകൊടുത്ത സത്യത്തിന്‍റെ സന്ദേശം സ്വീകരിച്ചവര്‍ നേര്‍വഴി പ്രാപിച്ചു എന്നാണല്ലോ കഴിഞ്ഞ ആത്തില്‍ പറഞ്ഞത്. ഇനി സ്വീകരിക്കാത്തവരോ, അവരെക്കുറിച്ചാണ് 21, 22 ല്‍ പറയുന്നത്.

 

 إِنَّ الَّذِينَ يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ حَقٍّ وَيَقْتُلُونَ الَّذِينَ يَأْمُرُونَ بِالْقِسْطِ مِنَ النَّاسِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ (21)

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും ഒരു നീതീകരണവുമില്ലാതെ പ്രവാചകന്മാരെ കൊല്ലുകയും മനുഷ്യരില്‍ നീതിയുപദേശിക്കുന്നവരെ വധിച്ചു കളയുകയും ചെയ്യുന്നവര്‍ക്കു വേദനയുറ്റ ശിക്ഷയുണ്ടെന്നു സന്തോഷവാര്‍ത്തയറിയിക്കുക.

 

أُولَٰئِكَ الَّذِينَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ وَمَا لَهُمْ مِنْ نَاصِرِينَ (22)

 

സ്വകര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും ഫലശൂന്യമായവരാണവര്‍. യാതൊരുവിധ സഹായികളും അവര്‍ക്കുണ്ടാകില്ല.

 

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുന്നവര്‍ എന്നാണ് ആദ്യം പറഞ്ഞത്. എല്ലാ തരം നിഷേധികളും ഇതില്‍ പെടും.

 

പ്രവാചകന്മാരെ കൊന്നുകളയുന്നവര്‍ എന്നാണ് രണ്ടാമത് പറഞ്ഞത്. വളരെ ഗുരുതരമായ പാതകമാണല്ലോ ഇത്. സന്മാര്‍ഗം കാണിച്ചുകൊടുക്കാനായി അല്ലാഹു നിയോഗിച്ചവരെ കൊന്നുകളയുക എന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമല്ലേ?

 

വേദക്കാര്‍, വിശിഷ്യാ ബനൂഇസ്രാഈലുകാര്‍ ഈ രണ്ടു കാര്യങ്ങളും ചെയ്തവരാണ്. അക്കാര്യത്തില്‍ നീണ്ട പാരമ്പര്യം തന്നെയുണ്ടവര്‍ക്ക്. വേദവാക്യങ്ങള്‍ നിഷേധിക്കുക, മാറ്റത്തിരുത്തലുകള്‍ വരുത്തുക, പ്രവാചകന്മാരെയും നന്മ ഉപദേശിക്കുന്നവരെയും കൊന്നുകളയുക... സൂറത്തുല്‍ ബഖറയില്‍ നമ്മള്‍ പലതും പഠിച്ചിരുന്നല്ലോ.

 

അബൂഉബൈദ(رضي الله عنه) പറയുന്നു: അന്ത്യനാളില്‍ ഏറ്റവും കടുത്ത ശിക്ഷ ആര്‍ക്കാണുണ്ടാവുക എന്ന് ഞാന്‍ തിരുനബി صلى الله عليه وسلم യോട് ചോദിച്ചു. ‘ഒരു പ്രവാചകനെയോ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവനെയോ കൊലപ്പെടുത്തുന്നവര്‍ക്ക്’ എന്ന് തിരുനബി صلى الله عليه وسلم മറുപടി പറയുകയും ഈ ആയത്ത് ഓതുകയും ചെയ്തു.

 

എന്നിട്ട് പറഞ്ഞു: അബൂഉബൈദാ, നിങ്ങള്‍ക്കറിയോ, ഇസ്രഈല്യര്‍ ഒറ്റ ദിവസം രാവിലെ ഒരു മണിക്കൂറിനകം നാല്‍പത്തിമൂന്ന് നബിമാരെ കൊന്നുകളഞ്ഞു. ഈ നീചകൃത്യത്തിനെതിരെ അവരുടെ കൂട്ടത്തിലെ 112 സ്വാലിഹീങ്ങളായ ആളുകള്‍ രംഗത്തുവന്നു. അവരെ ഉപദേശിക്കുകയും ഇനി അങ്ങനെ ചെയ്യരുതെന്ന് പറയുകയും ചെയ്തു.  ആ ഒറ്റക്കാരണത്താല്‍ അന്ന് വൈകുന്നേരമായപ്പോഴേക്ക്  ഈ നല്ല മനുഷ്യരെയും അവര്‍ കൊന്നുകളഞ്ഞു! അവരെപ്പറ്റിയാണ് അല്ലാഹു ഇവിടെ പറഞ്ഞത് (ഇമാം റാസി  رحمه الله-അത്തഫ്‌സീറുല്‍കബീര്‍ 7:214).

 

ഇത്തരം വേണ്ടാത്തരങ്ങളെല്ലാം അവസാനിപ്പിച്ച് സത്യവിശ്വാസത്തിലേക്ക് മടങ്ങിയില്ലെങ്കില്‍ കഠിനമായ ശിക്ഷയുണ്ടെന്ന് മുന്നറിയിപ്പ് നല്കുകയാണിവിടെ അല്ലാഹു. ഇനിയവര്‍ എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ, വിശ്വാസമെന്ന അടിസ്ഥാനമില്ലാത്തതിനാല്‍, രണ്ടു ലോകത്തും അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ല. റബ്ബിന്‍റെ ഭാഗത്തുനിന്നോ മറ്റാരുടെയും ഭാഗത്തുനിന്നോ ആവരെ സഹായിക്കാന്‍ ആരുമുണ്ടാവുകയുമില്ല. പ്രത്യേകിച്ച്, ഒരു വഴിയും കാണാതെ മനുഷ്യന്‍ പ്രയാസപ്പെടുന്ന പരലോകത്തു ചെല്ലുമ്പോള്‍.

فَبَشِّرْهُمْ بِعَذَابٍ أَلِيمٍ 

ശിക്ഷയെക്കുറിച്ച് ‘താക്കീത് ചെയ്യുക’ എന്നു പറയേണ്ട സ്ഥാനത്ത് ‘സന്തോഷവാര്‍ത്ത അറിയിക്കുക’ എന്ന് പറഞ്ഞത് ആലങ്കാരികമായാണ്. പരിഹാസച്ചുവയുള്ള ഒരു പ്രയോഗമാണത്. എന്തെങ്കിലും സന്തോഷ വാര്‍ത്ത അവര്‍ക്ക് അറിയിക്കാനുണ്ടെങ്കില്‍, അത് ശിക്ഷയെക്കുറിച്ച് മാത്രമാണെന്ന് ചുരുക്കം.

-------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter