ഇത്തരം യുവതികളെയാണ് നിലവിലെ ലോകത്തിനാവശ്യം
ഗസ്സക്കെതിരെ നടക്കുന്ന അതിക്രൂരമായ അക്രമത്തിനെതിരെ പ്രതിഷേധിച്ച് പുറപ്പെട്ട മാഡ്‍ലീന്‍ ബോട്ടിലെ യാത്രക്കാരിയായിരുന്ന ഗ്രേറ്റ തുൻബർഗിനോട് ഒരു അഭിമുഖത്തില്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്: “ഇത്രയും അപകടകരമായ ഒരു യാത്ര തിരഞ്ഞെടുക്കാന്‍ എന്താണ് നിങ്ങളെ പ്രേരിപ്പിച്ചത്?”
അവരുടെ മറുപടി ഇങ്ങനെയായിരുന്നു: “അക്രമിക്കപ്പെടുന്ന ഒരു സമൂഹത്തോടുള്ള പിന്തുണ അറിയിക്കാന്‍ എനിക്ക് കിട്ടിയ ഒരു അവസരമാണ് ഇത്. എന്തോ ഭാഗ്യവശാല്‍ ആണ് ഇത് ലഭിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. അതിനാൽ ഇത് ഉപയോഗപ്പെടുത്തേണ്ടത് എന്റെ നൈതിക ബാധ്യതയാണ്. അതെങ്കിലും ചെയ്തില്ലെങ്കില്‍ ഒരു മനുഷ്യനെന്ന് പറഞ്ഞിരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.”
ആഗോള സാമൂഹ്യ പ്രശ്നങ്ങളിൽ പ്രതികരിക്കാൻ ഉള്ള ഓരോ മനുഷ്യന്റെയും നൈതിക ഉത്തരവാദിത്തമാണ് ഇത് ഓർമ്മപ്പെടുത്തുന്നത്, വിശിഷ്യാ പ്രശസ്തരും സമൂഹത്തില്‍ സ്വാധീനമുള്ളവരുമായ ആളുകള്‍ക്ക്. ലോകമെമ്പാടും നടക്കുന്ന വിവേചനങ്ങളും വംശഹത്യകളും കൂട്ടക്കുരുതികളും കണ്ടില്ലെന്ന് നടിച്ച് പലരും സേഫ് സോണുകളിലേക്ക് പിന്മാറുമ്പോൾ, തുൻബർഗിന്റെ നിലപാട് ധൈര്യപൂര്‍വ്വമായ സമീപനമായി വേറിട്ട് നില്ക്കുകയാണ്.
ഫലസ്തീനെ സംബന്ധിച്ചുള്ള നിലപാട്, പ്രത്യേകിച്ച് ഗസ്സയിലെ വംശഹത്യക്കെതിരെ ശബ്ദിക്കുന്നത്, വ്യക്തിപരമായി വലിയ അപകടം വരുത്തുന്നത് തന്നെയാണ്. ഗസ്സക്കാരുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരെ ഉടൻ തന്നെ “യഹൂദവിരുദ്ധൻ” എന്ന് ലേബൽ ചെയ്യപ്പെടുന്ന പ്രവണത വ്യാപകമാണ്. ഗ്രേറ്റ തുൻബർഗിന്റെ അനുഭവം അതിന്റെ ഉജ്ജ്വല ഉദാഹരണമാണ്. ഗസ്സക്കായി സംസാരിക്കാൻ തുടങ്ങുന്നതോടെ, അവര്‍ അത് വരെ നടത്തിയ മറ്റു മാനുഷിക സേവനങ്ങളെയൊക്കെ ലോകം മറക്കുകയാണ്.
തുൻബർഗിന്റെ സന്ദേശം പ്രശസ്തരോടോ ഇൻഫ്ലുവൻസർമാരോടോ മാത്രം ഉള്ളതല്ല. എന്ന് മാത്രമല്ല, അത് ഏറ്റവും അധികം ചെന്ന് കൊള്ളുന്നത്, സ്വന്തം സഹോദരങ്ങളെ പൊതു ശത്രു വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും മൗനം ദീക്ഷിച്ച് നോക്കിയിരിക്കുന്ന അറബ് രാജ്യങ്ങളിലും നേതാക്കളിലുമാണ്. പക്ഷേ, അതിനെങ്കിലും അവരെ ഉണര്‍ത്താനാവുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. മുസ്‍ലിം അല്ലാത്ത ഒരു പൊതുപ്രവര്‍ത്തക പോലും ഇങ്ങനെ ഇറങ്ങിപ്പുറപ്പെടുമ്പോള്‍, സദാ ന്യായത്തോടൊപ്പം നില്‍ക്കേണ്ട, അക്രമങ്ങളോടും അനീതികളോടും അരുതെന്ന് പറയേണ്ടവര്‍ നിഷ്ക്രിയരായിരിക്കുന്നത് ഏത്രമാത്രം ഖേദകരമാണ്.
മാഡ്‍ലീൻ എന്ന സന്ദേശം
ഫ്രീഡം ഫ്‌ളോട്ടില കോളീഷന്റെ ഭാഗമായ മാഡ്‍ലീന്‍ ബോട്ട്, ഫലസ്തീന്റെ അയൽരാജ്യങ്ങളായ അറബ് മുസ്‍ലിം രാജ്യങ്ങൾക്ക് കിട്ടിയ വലിയൊരു പ്രഹരമാണെന്ന് തന്നെ പറയാം. സിസിലിയിൽ നിന്നു പുറപ്പെട്ട ഈ ബോട്ടില്‍, സ്വീഡൻ കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ തുൻബർഗ് ഉൾപ്പെടെ 12 അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകരും, ഗസ്സാവാസികൾക്കായി അടിയന്തിര മനുഷ്യസഹായവുമാണ് ഉണ്ടായിരുന്നത്.
ജീവൻ പോലും പണയപ്പെടുത്തിയാണ് ഈ ചെറിയ സംഘം ഗസ്സ നേരിടുന്ന പ്രതിസന്ധികളെ ആഗോള ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചത്. മുമ്പ് പ്രയാണം നടത്തിയ കപ്പലുകൾ പലതും ഇസ്രായേൽ തടഞ്ഞതും, ചിലത് മാരകമായ ആക്രമണങ്ങൾ നേരിട്ടതുമാണ്. 2010-ൽ മവി മർമറ എന്ന കപ്പലിൽ ഇസ്രായേലി സൈന്യം ആക്രമണം നടത്തിയത് 10 സന്നദ്ധപ്രവർത്തകരുടെ മരണത്തിന് കാരണമായിരുന്നു. ഏറ്റവും അടുത്തിടെ, 2025 മെയ് മാസത്തിൽ, ‘കോൺഷ്യൻസ്’ എന്ന മറ്റൊരു കപ്പൽ മാൾട്ടയ്ക്ക് സമീപം ഇസ്രായേലി ഡ്രോൺ ആക്രമണം നേരിട്ട് ഗസ്സയിലെത്താൻ കഴിയാതെയും പോയതും ആരും മറന്നിട്ടില്ല.
ഇത്തരമൊരു പശ്ചാത്തലത്തിൽ, മാഡ്‍ലീനിലെ യാത്ര ജീവനും മരണത്തിനുമിടയിലെ തീരുമാനം തന്നെയായിരുന്നു. എന്നാൽ അതിലൊന്നും ഭയപ്പെടാതെ, ഈ സംഘം മുന്നോട്ട് പോവാൻ തീരുമാനിക്കുകയായിരുന്നു. ഉപരോധം ഭേദിക്കുകയും, ഗസ്സയിലെ പട്ടിണി കിടക്കുന്ന ജനതയുടെ കദനചിത്രങ്ങള്‍ ലോകസമൂഹത്തിന്റെ മുന്നിൽ വീണ്ടും എത്തിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
ഈ സാഹസിക ദൗത്യത്തില്‍ പങ്കെടുത്തവരില്‍ ഏതാനും സ്ത്രീകളുമുണ്ടെന്നത്, അറബ് ലോകത്തെ ഒന്നടങ്കം കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്. ധൈര്യശാലികളായ ആ വനിതാ പ്രവർത്തകരെ ലോകം എക്കാലത്തും ഏറെ ബഹുമാനത്തോടെയും ആദരവോടെയുമായിരിക്കും നോക്കിക്കാണുക. അവരെ നമുക്കൊന്ന് പരിചയപ്പെടാം.
ഗ്രേറ്റ തുൻബർഗ്: ക്ഷിപ്രകോപിയായ പെണ്‍കുട്ടി
ഗ്രേറ്റ തുൻബർഗിനെ പോലെ ആഗോള പ്രശസ്തരുടെ സാന്നിധ്യമാണ് ഈ ദൗത്യത്തെ ഏറെ ശ്രദ്ധേയമാക്കിയത്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളിലേക്കും വിവിധ സർക്കാരുകളുടെ ശ്രദ്ധയിലേക്കും ഗസ്സയിലെ ദുരിതം എത്തിക്കാൻ അത് സഹായകമായി. ഗ്രേറ്റയുടെ പങ്കാളിത്തം ഫലസ്തീൻ വിഷയം കേവലം മതപരമോ പ്രാദേശികമോ ആയ ഒന്നല്ല, മറിച്ച് ആഗോള മനുഷ്യാവകാശ പ്രശ്നമാണെന്ന സന്ദേശമാണ് നൽകിയത്.
ദൗത്യത്തില്‍ ചേരാനുള്ള തീരുമാനം വിശദീകരിക്കുമ്പോൾ ഗ്രേറ്റ പറഞ്ഞു: എന്റെ സാന്നിധ്യംകൊണ്ട് ഈ ബോട്ടിൽ ഒരു വ്യത്യാസമുണ്ടാക്കാനാകുമെങ്കിൽ, ലോകം ഫലസ്തീനെ മറന്നിട്ടില്ലെന്ന് അതുവഴി കാണിക്കാനാകുമെങ്കിൽ, ഉപരോധത്തെ തകർക്കാനും ഗസ്സയിലേക്ക് ചെറിയ തോതിലെങ്കിലും മനുഷ്യാവകാശ സഹായം എത്തിക്കാനും ആകുമെങ്കിൽ, ഈ അപകട യാത്ര ഏറ്റെടുക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.”
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ദിവസേന കുറഞ്ഞത് 500 ട്രക്കുകളെങ്കിലും സഹായവുമായി അവിടെ എത്തേണ്ടതുണ്ട് എന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ്, ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുക. ഗ്രേറ്റ യാത്ര തുടങ്ങിക്കഴിഞ്ഞപ്പോൾ, വിദ്വേഷഭരിതമായ കമന്റുകളും പരിഹാസവുമാണ് അവര്‍ക്കെതിരെ പല കോണുകളില്‍ നിന്നും ഉണ്ടായത്. ഏറ്റവും കടുത്ത കമന്റുകളിൽ ഒന്നായി അമേരിക്കൻ സെനറ്റർ ലിൻസീ ഗ്രഹാം X (മുൻപ് Twitter) ൽ ഇങ്ങനെ കുറിച്ചു: ഗ്രേറ്റക്കും അവളുടെ സുഹൃത്തുക്കള്‍ക്കും നീന്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു!”, ബോട്ട് നശിപ്പിക്കപ്പെടുമെന്ന ഭീഷണി തന്നെയായിരുന്നു ഇത്. പക്ഷേ, ഗ്രേറ്റ വളരെ ശാന്തമായി, ഞങ്ങള്‍ വളരെ നന്നായി നീന്തും എന്നായിരുന്നു അതിന് മറുപടി പറഞ്ഞത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും ഗ്രേറ്റയെ ലക്ഷ്യമാക്കി മാധ്യമങ്ങളോട് ഇങ്ങൻെ പറഞ്ഞു: അവൾ ഒരു ക്ഷിപ്രകോപിയായ യുവതിയാണ്. തീർച്ചയായും വ്യത്യസ്തയാണ്. അവളെ ഒരു ആംഗർ മാനേജ്മെന്റ് ക്ലാസിലേക്ക് അയക്കണം. അതാണ് എന്റെ പ്രധാന ശുപാർശ.
ഇസ്രയേലിന്റെ പിടിയിലകപ്പെട്ട് സ്വീഡനിലേക്ക് മടങ്ങിയ ഗ്രേറ്റ, ശക്തിയും ശാന്തതയും ഒട്ടും കൈവിടാതെ അതിനും മറുപടി പറഞ്ഞു: സത്യമായി പറയട്ടെ, ഇന്ന് നടക്കുന്നതെല്ലാം കണക്കിലെടുത്താൽ ലോകത്തിന് കൂടുതൽ ആവശ്യം യുവതികളായ കോപമുള്ള സ്ത്രീകളെയാണ്.
റിമ ഹസ്സൻ
മാഡ്‍ലീൻ ബോട്ടിലെ മറ്റൊരു ശ്രദ്ധേയയായ വനിതയായിരുന്നു ഫ്രഞ്ച്-ഫലസ്തീനിയൻ നിയമവേദിയിലെയും യൂറോപ്യൻ പാർലമെന്റിലെയും അംഗമായ റീമാ ഹസ്സൻ. 1992-ൽ സിറിയയിലെ നെയ്റബ് അഭയാർത്ഥി ക്യാമ്പിൽ ഫലസ്തീനിയൻ മാതാപിതാക്കളുടെ മകളായി ജനിച്ച റീമാ, 10 വയസ്സുള്ളപ്പോൾ ഫ്രാൻസിലേക്ക് കുടിയേറിയതായിരുന്നു. ഫ്രഞ്ച് പൗരത്വം ലഭിക്കുന്നതുവരെ അഭയാർത്ഥിയായാണ് അവിടെ ജീവിച്ചത്.
ഗ്രേറ്റ തുൻബർഗും മറ്റ് മൂന്ന് പ്രവർത്തകരും ഇസ്റാഈല്‍ യാത്ര തടഞ്ഞതിനെ തുടര്‍ന്ന് തിരിച്ച് പോകാന്‍ സമ്മചിച്ചപ്പോൾ, റീമാ അത് നിരസിക്കുകയാണ് ചെയ്തത്. ഇസ്രായേലിലേക്കുള്ള പ്രവേശനം നിയമവിരുദ്ധമാണെന്ന് രേഖപ്പെടുത്തുന്ന രേഖകളിൽ ഒപ്പുവെക്കാൻ അവൾ സമ്മതിച്ചതേയില്ല. തന്നെ അന്താരാഷ്ട്ര ജലപരിധിയിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയതാണെന്നായിരുന്നു അവരുടെ ന്യായം. അവസാനം, റാംലയിലെ ഡിറ്റൻഷൻ റിവ്യൂ ട്രൈബ്യൂണലിൽ റീമായെ ഹാജരാക്കുകയാണ് ചെയ്തത്.
ദൗത്യത്തിലെ അംഗമായിരുന്ന അൽജസീറ പത്രപ്രവർത്തകൻ ഒമർ ഫയാദ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പ്രകാരം, ഡിപോർട്ടേഷൻ പത്രങ്ങളിൽ ഒപ്പുവെക്കാൻ നിരസിച്ചതിന് റീമയെ ഇസ്രായേൽ സൈനികർ ഭീഷണിപ്പെടുത്തിയത്രെ, നിന്റെ തല മതിലിൽ അടിക്കുമെന്നായിരുന്നു അവരുടെ ഭീഷണി.
ചോദ്യം ചെയ്യലിന് ശേഷം, ദൗത്യസംഘത്തിലെ റീമാ അടക്കമുള്ള 12 പേരെരെയും ഇസ്രായേലിന്റെ മദ്ധ്യഭാഗത്തുള്ള റാംലായിലെ ഗിവോൺ ജയിലിലേക്കും പിന്നീട് റീമയെയും ബ്രസീലിയൻ പ്രവർത്തകനായ തിയാഗോ ആവിളയെയും ഏകാന്ത സെല്ലുകളിലേക്കും മാറ്റി. റീമയെ നീവെതിര്‍സ എന്ന ഇസ്രായേലിലെ ഏക വനിതാ ജയിലിലേക്കാണ് മാറ്റിയത്.
ജൂൺ 12-നാണ് റീമാ മോചിതയായി പാരിസിലേക്ക് മടങ്ങിയത്. അവളെ കാത്ത് നിന്ന വലിയ ജനക്കൂട്ടത്തിന് മുന്നിൽ, ജയിലിൽ ധരിച്ചിരുന്ന അതേ യൂണിഫോമിലാണ് അവര്‍ പ്രസംഗിച്ചത്. അതില്‍ ധൈര്യസമേതം അവര്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ഇസ്രായേലിനോട് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്, അടുത്ത ബോട്ടും വൈകാതെ യാത്രക്കൊരുങ്ങും. അതിന്റെ പേര് ഹൻദാല എന്നായിരിക്കും. ഉപരോധം തകർക്കാൻ വേണ്ട എല്ലാ ബോട്ടുകളും അതിനോടൊപ്പം ചേരും.
യാസ്മീന്‍ അകാര്‍
37 വയസ്സുള്ള കുർദിഷ് വംശജയായ ജർമ്മൻ പ്രവർത്തക യാസമിൻ ആചാർ ആയിരുന്നു മാഡ്‍ലീൻ ബോട്ടിലെ മറ്റൊരു ശ്രദ്ധേയ വനിത. തുർക്കി സ്വദേശികളായ കുർദിഷ് മാതാപിതാക്കളുടെ മകളായി ജർമനിയിൽ ജനിച്ച് വളർന്ന യാസ്മീന്‍ 15-ാമത്തെ വയസ്സ് മുതൽ അഭയാർത്ഥി അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, ഇസ്‌ലാം വിരുദ്ധ വൈരാഗ്യം എന്നിവയ്‌ക്കെതിരായ പ്രചാരണത്തിൽ സജീവമാണ്.
മാഡ്‍ലീൻ ദൗത്യത്തിനിടെ, യാസ്മിൻ അകാർ ബോട്ടിൽ നിന്നുള്ള സംഭവവികാസങ്ങൾ ലൈവ്‌സ്ട്രീം ചെയ്‌തതും ഫലസ്തീനിനായി ആഗോള ഐക്യദാർഢ്യം അഭ്യർത്ഥിച്ചതുമാണ് ശ്രദ്ധേയമായത്. ഫലസ്തീൻ വിഷയത്തിൽ തുറന്ന പരസ്യ പിന്തുണ പ്രഖ്യാപിച്ചത് കാരണം, ജർമൻ അധികാരികൾ അവരുടെ വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത് വരെ അവര്‍ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ജർമ്മൻ സർക്കാരിന്റെ, പ്രത്യേകിച്ച് ഇസ്രായേലിന് നൽകുന്ന സൈനിക പിന്തുണയുടെ, കടുത്ത വിമർശക കൂടിയാണ് യാസ്മീന്‍.
ഒരു പ്രസ്താവനയിൽ യാസ്മീന്‍ ഇങ്ങനെ പറയുന്നു: കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലാനും ബോംബ് വര്‍ഷിച്ച് നശിപ്പിക്കാനുമാണ് സഹായിക്കുകയാണ്. തിരഞ്ഞെടുപ്പിലൂടെ അവരെ അധികാരത്തിലെത്തിച്ചത് ഞങ്ങളാണ്. അതിനാൽ അവർ കുട്ടികളെ കൊന്നുതുടങ്ങുമ്പോൾ, നാം എഴുന്നേറ്റ് ‘ഇനി മതി, ആവര്‍ത്തിക്കരുതേ’ എന്നു പറയേണ്ടതുണ്ട്. അല്ലാത്ത പക്ഷം, നാമും ആ കുറ്റത്തിന്റെ പങ്കാളികളായിത്തീരും.
യാസ്മിൻ അകാറും മറ്റ് ഏഴ് പ്രവർത്തകരും “നിയമവിരുദ്ധ പ്രവേശനം” സമ്മതിക്കുന്ന തിരിച്ചയക്കൽ രേഖകളിൽ ഒപ്പുവെക്കാൻ നിരസിച്ചു. അന്താരാഷ്ട്ര ജലപരിധിയിൽ നിന്ന് തങ്ങളെ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് അവരും ആവര്‍ത്തിച്ചു പറഞ്ഞു. അതോടെ, അവര്‍ക്കും റാംലയിലെ ജയിലില്‍ കിടക്കേണ്ടിവന്നു.
വിമോചിതയാകുകയും തിരിച്ചയക്കപ്പെടുകയും ചെയ്തതിനു ശേഷം, യാസ്മിൻ ഇസ്രായേൽ ജയിലുകളിൽ അനുഭവിച്ച യാതനകളെ കുറിച്ച് തുറന്നുപറഞ്ഞു, വർഷങ്ങളായി തടവിലായ ഫലസ്തീനിയൻ കുട്ടികളെ കുറിച്ചും അവൾ ഓർമ്മപ്പെടുത്തി. അവരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:
“ഞങ്ങളുടെ ജീവൻ ഗസ്സയിലെ ജനങ്ങളുടെ ജീവനെക്കാൾ വിലയേറിയതല്ല. അതാണ് ലോകത്തോടുള്ള ഞങ്ങളുടെ സന്ദേശം. അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍. ഞങ്ങൾ കൊണ്ടുവന്ന സഹായം സമുദ്രത്തിലെ ഒരു ജലബിന്ദു മാത്രമായിരുന്നു. പക്ഷേ അത്, വലിയൊരു സന്ദേശം നല്കുന്നുണ്ട്, ഈ അക്രമത്തിന് മുന്നില്‍ ക്രൂരമായ മൗനമവലംബിക്കുന്ന ലോകത്തിന്, നമ്മുടെ സർക്കാരുകൾക്ക്, അവരുടെ പങ്കാളിത്തത്തോട്, 20 മാസമായിട്ടും ഇതിനെ ഒന്നും ശബ്ദിക്കാത്തവരോട്. അന്താരാഷ്ട്ര സമൂഹം ഈ കൂട്ടുപങ്കാളിത്തം അവസാനിപ്പിക്കണം. അവർ ആയുധങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം. പകരം അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ഇനിയെങ്കിലും തയ്യാറാവണം.
മാഡ്‍ലിന്റെ പര്യവസാനം
ഗസ്സ തീരത്ത് നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെയുള്ള അന്താരാഷ്ട്ര ജലപരിധിയിലാണ് മാഡ്‍ലീന്‍ ബോട്ട് ഇസ്രായേൽ സൈനികർ പിടിച്ചെടുത്തത്. ഇസ്രായേലിന്റെ അധികാരപരിധിക്കു പുറത്തുള്ള ഈ പ്രദേശത്ത് വെച്ച് പിടികൂടിയത് തന്നെ, നിയമവിരുദ്ധ അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പിടികൂടിയ ശേഷം, ബോട്ട് ബലമായി അശ്‌ദോദ് തുറമുഖത്തേക്കു വലിച്ചുകൊണ്ടുപോവുകയും അവിടെ എത്തിയ ഉടന്‍, ഇസ്രായേൽ സൈനികർ ബോട്ടിന് മേൽ അജ്ഞാത രാസപദാർത്ഥം തളിച്ച്, പ്രവർത്തകരോട് അവരുടെ ഫോണുകൾ കളയാൻ നിർദേശിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. തുടർന്ന് പ്രവർത്തകരെ, ചോദ്യം ചെയ്യാനായി അശ്‌ദോദിലെ ഒരു സൈനിക കാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
2025 ജൂൺ 11-നകം, ഗ്രേറ്റ തുൻബർഗും ഒമർ ഫായാദും ഉൾപ്പെടെ നാല് പ്രവർത്തകരെ, അവരുടെ സമ്മതപ്രകാരം തിരിച്ചയച്ചു. തുൻബർഗ് ഫ്രാൻസിലൂടെ സ്വീഡനിലേക്കാണ് മടങ്ങിയത്. ഫ്രഞ്ച് എംപി റീമാ ഹസ്സന്‍ ഉൾപ്പെടെ, നിയമവിരുദ്ധ പ്രവേശനം സമ്മതിക്കുന്ന രേഖകളിൽ ഒപ്പിടാൻ നിരസിച്ച എട്ട് പ്രവർത്തകരെ റാംലയിലെ ഡിറ്റൻഷൻ റിവ്യൂ ട്രൈബ്യൂണലില്‍ ഹാജരാക്കുകയും ചെയ്തു. മാഡ്‍ലീൻ ബോട്ടിനും അതിലുണ്ടായിരുന്ന മാനുഷിക സഹായ വസ്തുക്കള്‍ക്കും എന്ത് സംഭവിച്ചുവെന്ന് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.
ഫലസ്തീന് വേണ്ടി ശബ്ദിച്ച നിരവധി അസാധാരണമാം വിധം ധൈര്യശാലികളായ യുവതികള്‍ മുമ്പും ചരിത്രത്തിലുണ്ടായിട്ടുണ്ട്. 2003 മാർച്ച് 16-ന് ഗസ്സയിലെ റഫായിൽ വെച്ച് 23-ആം വയസ്സിൽ കൊല്ലപ്പെട്ട അമേരിക്കൻ പ്രവർത്തക റേച്ചൽ കൊറി, ഫലസ്തീൻ വനിതാ പ്രവർത്തകരായ ലൈല ഖാലിദ്, മുനാ അൽകുർദ്, അഹ്ദ് തമീമി, 2022 ല്‍ ഇസ്റാഈല്‍ അക്രമണം റിപ്പോര്‍ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഷീറീന്‍ അബൂആഖില തുടങ്ങി ഫലസ്തീന് വേണ്ടി ജീവന്‍ വരെ ത്യജിച്ച് നീതിക്കും ന്യായത്തിനും വേണ്ടി നില കൊണ്ട വനിതകളുടെ പട്ടിക നീണ്ടു പോവുന്നതാണ്.
ഇവയെല്ലാം കാണുമ്പോള്‍, ഇത്രയും ക്രൂരമായ അക്രമങ്ങളും നരമേധങ്ങളും നടമാടുമ്പോഴും ഒന്നും കണ്ടില്ലെന്ന മട്ടില്‍ യോഗം ചേര്‍ന്ന് മൃഷ്ടാന്ന ഭോജനം നടത്തി പിരിയുന്ന അറബ് നേതാക്കളെയും ലോക നായകരെയും കാണുമ്പോള്‍, ഫലസ്തീന് വേണ്ടി സ്വന്തം നഗരങ്ങളില്‍ ഒരു മുദ്രാവാക്യം വിളിക്കാന്‍ പോലും തയ്യാറാവാത്ത അനേകം ജനസമൂഹങ്ങളെയും പുരുഷന്മാരെയും കാണുമ്പോള്‍, അവരേക്കാള്‍ എത്രയോ നല്ലത് ഇത്തരം യുവതികളാണെന്ന് സമ്മതിക്കാതെ വയ്യ. വരിയുടക്കപ്പെട്ട ഈ പുരുഷ സമൂഹത്തേക്കാള്‍ നല്ലത്, ഗ്രേറ്റ തുന്‍ബെര്‍ഗിനെ പോലോത്ത അനീതിക്കെതിരെ ക്ഷിപ്രകോപം വരുന്ന സ്ത്രീകളെ തന്നെയാണ് ഇന്ന് ലോകത്തിന് കൂടുതൽ ആവശ്യം.
ലേഖകനെ കുറിച്ച്
ഉനൈസ് കൊക്കാടന്‍ - ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയില്‍, മതപഠന വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് ഉനൈസ് കൊക്കാടന്‍. ഇസ്‍ലാമിക ചരിത്രം, ഓട്ടോമന്‍ പഠനങ്ങള്‍, സാംസ്കാരിക ചിന്തകള്‍ എന്നിവയാണ് ഇഷ്ട മേഖലകള്‍.
Leave A Comment