റമദാന്‍ ഡ്രൈവ്- നവൈതു – 13
റമദാന്‍ സമാഗതമായത് മുതല്‍ പലരും പള്ളിയില്‍ അധിക സമയം ചെലവഴിക്കുന്നത് പതിവാണ്. ഇഅ്തികാഫ് എന്നത് റമദാനില്‍ പ്രത്യേകം സുന്നതാണെന്നത് തന്നെ കാരണം. 
അല്ലാഹുവിന്റെ ഭവനത്തില്‍ കഴിയുക എന്ന കരുത്തോടെ അവിടെ സമയം ചെലവഴിക്കുകയാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഭജനം, തപസ്സ് എന്നീ വിവിധ പേരുകളിലായി ഇതര മതങ്ങളും ഇത്തരം ഒഴിഞ്ഞിരുത്തങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതായി കാണാം. 
പ്രവാചകലബ്ധിക്ക് മുമ്പായി, പ്രവാചകര്‍ (സ്വ) ഇത്തരം ഒഴിഞ്ഞിരുത്തങ്ങളെ ഇഷ്ടപ്പെട്ടിരുന്നതായി ഹദീസുകളില്‍ കാണാം. മൂല്യച്യുതികളാല്‍ മലീമസമായ സാമൂഹിക പരിസരങ്ങളില്‍ നിന്നെല്ലാം അകന്ന് ഹിറാ പര്‍വ്വതത്തിന്റെ മുകളിലെ ഗുഹയിലായിരുന്നു പലപ്പോഴും അത് ചെയ്തിരുന്നത്. കിലോമീറ്ററുകള്‍ അപ്പുറമുള്ള കഅ്ബാലയത്തിന് അഭിമുഖമായി അത് ദൃശ്യമാവുന്ന വിധമായിരുന്നുവത്രെ പ്രവാചകര്‍ ഗുഹയില്‍ ഇരിക്കാറുണ്ടായിരുന്നത്. പലപ്പോഴും അത് ദിവസങ്ങള്‍ നീളാറുണ്ടായിരുന്നുവെന്നും ഹദീസുകളില്‍ കാണാം. അവസാനമാണ്, ദിവ്യസന്ദേശത്തിന്റെ ആദ്യ സൂക്തങ്ങളുമായി ജിബ്‍രീല്‍ (അ) അതേ ഗുഹയിലെത്തുന്നത്. അതോടെ, ആ പര്‍വ്വതം തന്നെ, ജബലുന്നൂര്‍, പ്രകാശപര്‍വ്വതം എന്ന പേരിലാണ് അറിയപ്പെട്ടത്. 
ജീവിതത്തിന്റെ ഭൌതിക കെട്ടുപാടുകളില്‍ നിന്നെല്ലാം അകന്ന് അല്‍പ സമയം സ്രഷ്ടാവിനോടൊപ്പം ചെലവഴിക്കുന്നത് ഏറെ പുണ്യമാണ്. താന്‍ ആരാണെന്നും എന്തിനിവിടെ വന്നുവെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നുമെല്ലാം ആലോചിക്കാനുള്ള സമയമാണ് ഇത്. ഇത്തരം ആലോചനകള്‍ മനുഷ്യനെ പരമമായ ലക്ഷ്യത്തിലേക്ക് ആനയിക്കാതിരിക്കില്ല. 
ചുരുക്കത്തില്‍ ഇഅ്തികാഫ് എന്നത് കേവലം ഇരുത്തമല്ല. സ്രഷ്ടാവിനെ കുറിച്ചും സൃഷ്ടിവൈഭവത്തെകുറിച്ചും അതിന്റെ രഹസ്യങ്ങളെകുറിച്ചുമെല്ലാം ആലോചിക്കാനുള്ള ഒഴിഞ്ഞിരിക്കലാണ് അത്. അത്തരം ഇരുത്തങ്ങള്‍ ജീവിതത്തിന്റെ ഭാഗമാവേണ്ടതാണ്, ഈ റമദാനിലെ ഒരു നവൈതു അതായിരിക്കട്ടെ, തുടര്‍ ജീവിതത്തില്‍ ഇടക്ക് അത്തരം ഇരുത്തങ്ങള്‍ക്ക് സമയം കണ്ടെത്തുമെന്ന്. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter