റമളാൻ ഡ്രൈവ്-  നവൈതു- 14
റമദാന്‍ സമാഗതമായതോടെ, പള്ളിയുമായുള്ള ബന്ധം സുദൃഢമാക്കാന്‍ വിശ്വാസികള്‍ ശ്രമിക്കാറുണ്ട്. നിസ്കാരങ്ങളൊക്കെ പരമാവധി പള്ളിയിലായിരിക്കാനും ഖുര്‍ആന്‍ പാരായണവും ദിക്റ് ദുആകളുമായി അവിടെ കൂടുതല്‍ സമയം ചെലവഴിക്കാനും എല്ലാവരും പരമാവധി ശ്രമിക്കുന്നു. 
പള്ളിയെന്നത് വിശ്വാസിയുടെ മനസ്സിന്റെ ഖിബ്‍ലയാണെന്ന് പറയാം. എവിടെ പോയാലും അങ്ങോട്ട് തിരിഞ്ഞതായിരിക്കണം അവന്റെ മനസ്സ്. ഇസ്‍ലാമിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും കേന്ദ്രബിന്ദു തന്നെ പള്ളിയാണെന്നാണ് പ്രവാചക ചരിത്രം പഠിപ്പിക്കുന്നത്. മക്കയില്‍നിന്ന് ഹിജ്റ ചെയ്ത് മദീനയിലെത്തിയ പ്രവാചകര്‍ ആദ്യമായി ചെയ്യുന്നത് പള്ളി നിര്‍മ്മാണമാണ്. 
പിന്നീടങ്ങോട്ടുള്ള സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങളെല്ലാം കേന്ദ്രീകരിക്കുന്നത് മദീനാ പള്ളിയെയാണ്. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലെങ്കിലും മതം പഠിക്കണമെന്ന അതിയായ ആഗ്രഹവുമായി പ്രവാചക സമീപം കഴിച്ച് കൂട്ടിയ മദീനാപള്ളിയിലെ അന്തേവാസികളായിരുന്നു അഹ്‍ലുസ്സുഫ. വനിതകളടക്കം സ്വഹാബികളെല്ലാം തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ പ്രവാചകരെത്തേടി എത്തിയിരുന്നതും പള്ളിയില്‍ തന്നെ. പുറം ദേശങ്ങളില്‍നിന്ന് വരുന്ന രാഷ്ട്ര തലവന്മാരെയും നിവേദക സംഘങ്ങളെയും സ്വീകരിക്കാന്‍ വരെ ആ പള്ളിയില്‍ പ്രത്യേക സൌകര്യങ്ങളുണ്ടായിരുന്നു. 
കേവലം ആരാധനകള്‍ നിര്‍വ്വഹിക്കാനുള്ള ഇടം എന്നതിലേറെ, വിശ്വാസിയുടെ എല്ലാമെല്ലാമാണ് പള്ളി. അത് കൊണ്ട് തന്നെയാണ്, പള്ളിനിര്‍മ്മാണത്തിനും പരിപാലനത്തിനും ഇത്രമേല്‍ പുണ്യം കല്‍പിക്കപ്പെടുന്നത്. യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച്, സമൂഹത്തെ ഛിദ്രമാക്കുന്നവിധം നിര്‍മ്മിക്കപ്പെടുന്ന പള്ളികള്‍ മസ്ജിദുളിറാര്‍ എന്ന പേരില്‍ ആക്ഷേപിക്കപ്പെട്ടതും അത് കൊണ്ട് തന്നെ.
ജീവിതത്തിന്റെ ഓടിപ്പാച്ചിലുകളെല്ലാം കഴിഞ്ഞ്, മരണം വരിക്കുന്നതോടെ, അന്ത്യയാത്രക്കുള്ള വസ്ത്രമുടുത്ത്, സ്നേഹിതരും ബന്ധുജനങ്ങളും ചേര്‍ന്ന് വിശ്വാസിക്ക് വേണ്ടി നടത്തുന്ന അവസാന നിസ്കാരവും പള്ളിയിലാവുന്നതും അത് കൊണ്ട് തന്നെ. സദാസമയവും പള്ളിയുമായി മനസ്സിനെ ബന്ധിക്കുന്ന വിശ്വാസിക്ക് അര്‍ശിന്റെ തണല്‍ നല്കപ്പെടുന്നതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. 
അത് കൊണ്ട് തന്നെ, പള്ളിയുമായുള്ള ബന്ധം നമുക്ക് തുടരാം, റമദാന്‍ യാത്ര പറഞ്ഞാലും അത് നമുക്ക് ജീവിതത്തിന്റെ ഭാഗമാക്കാം. അത് കൂടുതല്‍ സുദൃഢമാക്കിക്കൊണ്ടിരിക്കാന്‍ ഓരോ ദിവസവും നമുക്ക് ശ്രമിക്കാം. ഈ റമദാനില്‍, അതിന് കൂടി നമുക്കൊരു നവൈതു വെക്കാം. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter