അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 158-165) വഞ്ചന അരുത്

കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്, യാത്രയിലോ മറ്റോ മരണപ്പെടുന്നവരെക്കുറിച്ച്, അവര്‍ അതിനൊന്നും പോകാതെ ഞങ്ങളുടെ കൂടെ ഇരുന്നിരുന്നുവെങ്കില്‍ അങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്ന് സത്യനിഷേധികളും മുനാഫിഖുകളും പറയുമെന്നാണല്ലോ. അങ്ങനെ മുഅ്മിനീങ്ങള്‍  പറയരുതെന്നാണ് അല്ലാഹു പഠിപ്പിച്ചത്.

 

സാധാരണ മരണം വരിച്ചാലും ധര്‍മസമരങ്ങളില്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്നാലും നിങ്ങള്‍ തിരിച്ചുചെല്ലുന്നത് റബ്ബിന്‍റെയടുത്തേക്ക് തന്നെയാണല്ലോ. അവിടെ വലിയ പ്രതിഫലങ്ങള്‍ നിങ്ങള്‍ക്കവന്‍ ഒരുക്കിവെച്ചിട്ടുണ്ട്താനും. ഇങ്ങനെ റാഹത്തുള്ള പാരത്രികജീവിതം ലഭിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം താന്‍ എങ്ങനെ മരിക്കുന്നുവെന്നത് ഒരു പ്രശ്നമേ ആകില്ല.

وَلَئِنْ مُتُّمْ أَوْ قُتِلْتُمْ لَإِلَى اللَّهِ تُحْشَرُونَ (158)

നിങ്ങള്‍ മരണപ്പെട്ടാലും (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) വധിക്കപ്പെട്ടാലും അല്ലാഹുവിങ്കലേക്കുതന്നെയാണ് ഒരുമിച്ചു കൂട്ടപ്പെടുക.

 

അടുത്ത ആയത്ത് 159

 

ഉഹുദിലെ പരാജയത്തിന് കാരണം മുസ്‌ലിംകളില്‍ ചിലരുടെ അനുസരണക്കേടും അക്ഷമയുമായിരുന്നല്ലോ. എന്നിട്ടും തിരുനബി صلى الله عليه وسلم പൊതുവെ എല്ലാവരോടും സൗമ്യമായായിരുന്നു പെരുമാറിയത്. അനുസരണക്കേട് കാണിച്ച വില്ലാളികളോടോ മറ്റോ പരുഷമായോ ക്രൂരമായോ പെരുമാറിയില്ല.

 

അവരുടെ നേതാവാണെന്നുവെച്ച് അധികാര സ്വരത്തിലോ ആക്ഷേപസ്വരത്തിലോ അവിടുന്ന് പെരുമാറിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍, സ്വഹാബികളില്‍ അത് മടുപ്പും വെറുപ്പും ഉളവാക്കുകയും അങ്ങനെയവര്‍ തിരുനബി صلى الله عليه وسلم യില്‍ നിന്നും അകലാന്‍ കാരണമാകുകയും ചെയ്യുമായിരുന്നു.

 

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഈ ഉല്‍കൃഷ്ട സ്വഭാവം പുകഴ്ത്തുകയാണിനി അല്ലാഹു. മറ്റു നേതാക്കള്‍ക്കൊന്നും ഇല്ലാത്ത വലിയൊരു ഗുണമാണിത്. ഇത്തരമൊരു സമീപനം തിരുനബി صلى الله عليه وسلم സ്വീകരിച്ചത് അല്ലാഹുവിന്‍റെ കാരുണ്യം കൊണ്ടാണ്.

 

ലോകത്ത് നടന്ന ഏറ്റുമുട്ടലുകളും യുദ്ധപരമ്പരകളും മറ്റുമെടുത്ത് പരിശോധിച്ചാല്‍ ഇത് തുല്യതയില്ലാത്ത സംഭവമാണെന്ന് മനസ്സിലാക്കാം. യുദ്ധം പരാജയപ്പെടുക എന്നതല്ല, നിസ്സാര പാളിച്ചകള്‍ വന്നാല്‍ പോലും സേനാംഗങ്ങള്‍ ഗുരുതരമായ ശിക്ഷക്ക് വിധേയരാറാവില്ലേ. അങ്ങനെയല്ലേ ചട്ടവും കീഴ്‌വഴക്കവും. പട്ടാളച്ചിട്ട എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ.

 

അതുകൊണ്ട്, സംഭവിച്ചുപോയ തെറ്റുകള്‍ അവര്‍ക്ക് മാപ്പ് ചെയ്യുകയും പാപമോചനത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും, ഭാവിയിലും അവരുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യണമെന്ന് തിരുനബി صلى الله عليه وسلم ക്ക് അല്ലാഹു നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

 

കൂടിയാലോചിച്ച് തീരുമാനം എടുത്ത കാര്യമാണെങ്കിലും അതിന്‍റെ വിജയസാധ്യത അല്ലാഹുവിന്‍റെ കൈയിലാണ്. അതുകൊണ്ട് എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് മുന്നോട്ടു നീങ്ങണം.

 

ഒരു കാര്യത്തിനൊരുങ്ങുമ്പോള്‍, അതില്‍ അപകടമോ പരാജയമോ സംഭവിക്കാതെ ലക്ഷ്യത്തിലെത്താന്‍ തനിക്കാവുന്നതെല്ലാം മനുഷ്യന്‍ ചെയ്യണം. എന്നിട്ടാണ് തവക്കുല്‍ ചെയ്യേണ്ടത്. അതൊന്നും ചെയ്യാതെ മടിയനായി ഇരുന്ന്, എല്ലാം ഞാന്‍ അല്ലാഹുവിലേല്‍പിച്ചു, അവന്‍ നോക്കിക്കൊള്ളും എന്ന നിലപാട് ശരിയല്ല. ഒട്ടകത്തെ കെട്ടിയിട്ട് തവക്കുല്‍ ചെയ്യാനാണല്ലോ തിരുനബി صلى الله عليه وسلم അനുയായിയെ ഉപദേശിച്ചത്.

 

 

 فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ ۖ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ (159)

 

അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കള്‍ക്ക് ജനങ്ങളോട് സൗമ്യ സമീപനത്തിന്നു കഴിയുന്നത്. അങ്ങ് പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അവര്‍ താങ്കളുടെ ചുറ്റും നിന്നു പിരിഞ്ഞുപോയേനെ. അതുകൊണ്ട് അവര്‍ക്ക് മാപ്പുനല്‍കുകയും പാപമോചനമര്‍ത്ഥിക്കുകയും കാര്യങ്ങള്‍ അവരുമായി കൂടിയാലോചന നടത്തുകയും ചെയ്യുക. ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കണം. തന്നില്‍ ഭരമേല്‍പിക്കുന്നവരെ അവന്‍ സ്‌നേഹിക്കുന്നു.

 

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൗമ്യശീലനാണെന്നതുകൊണ്ട് അവിടന്ന് ഒരിക്കലും ധീരമായി പെരുമാറുകയില്ലെന്നോ എന്ത് കണ്ടാലും കണ്ണടക്കുകതന്നെ ചെയ്യുമെന്നോ അര്‍ത്ഥമില്ല. സൗമ്യത വേണ്ടിടത്ത് സൗമ്യമായും, ധീരത വേണ്ടിടത്ത് ധീരമായും തന്നെ അവിടന്ന് ഇടപെട്ടിരുന്നു.

 

ചില കാര്യങ്ങള്‍ കൂടി ഇവിടെ അല്ലാഹു തിരുനബി صلى الله عليه وسلم യോട് ആജ്ഞാപിക്കുന്നുണ്ട്:

- അവര്‍ക്ക് മാപ്പ് നല്‍കണം - فَاعْفُ عَنْهُمْ . അല്ലാഹുവിനോടുള്ള കടപ്പാടുകളില്‍ വന്നുപോയ തെറ്റ്, അവന്‍ മാപ്പ് ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് മുമ്പ് 155 ആം ആയത്തില്‍ പറഞ്ഞിരുന്നല്ലോ. ഇവിടെ പറയുന്നത്, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടുള്ള കടപ്പാടുകളില്‍, അവരുടെ ഭാഗത്തുനിന്ന് വന്നുപോയ തെറ്റ് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും മാപ്പാക്കണമെന്നാണ്. ഇതൊരു പൊതു കല്‍പനയാണെങ്കിലും, ഉഹ്ദുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവിടെ പ്രത്യേകം ഉദ്ദേശ്യമെന്ന് സാന്ദര്‍ഭികമായി മനസ്സിലാക്കാമല്ലോ.

- അവര്‍ക്കുവേണ്ടി പാപമോചനം തേടണം -وَاسْتَغْفِرْ لَهُمْ . അനുയായികള്‍ക്കുവേണ്ടി നബിമാര്‍ ചെയ്യുന്ന പ്രാര്‍ത്ഥന കൂടുതല്‍ സ്വീകാര്യമാകുമല്ലോ. തെറ്റു ചെയ്യുന്നവരെക്കുറിച്ച് അല്ലാഹു മറ്റൊരിടത്ത് പറയുന്നത് നോക്കൂ:

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا (64)النساء

(സ്വന്തത്തോടുതന്നെ അക്രമം ചെയ്തപ്പോള്‍ അവര്‍ താങ്കളുടെയടുത്ത് വരികയും അല്ലാഹുവിനോട് പാപമോചനമര്‍ത്ഥിക്കുകയും റസൂല്‍ അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്തിരുന്നുവെങ്കില്‍, പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമായി അല്ലാഹുവിനെ അവര്‍ കണ്ടെത്തുമായിരുന്നു. 4: 64.)

(3) അവരുമായി കൂടിയാലോചന നടത്തണം - وَشَاوِرْهُمْ فِي الْأَمْرِ  കൂടിയാലോചന നടത്തുമ്പോള്‍ മറ്റൊരാളുടെ അഭിപ്രായം കൂടി അറിയാന്‍ കഴിയുമെന്നതിന് പുറമെ, അയാള്‍ക്കൊരു സ്ഥാനം വകവെച്ചുകൊടുക്കുക കൂടിയാണല്ലോ ചെയ്യുന്നത്. സാക്ഷാല്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്നെ അവരോട് കൂടിയാലോചിക്കുന്നു എന്ന് പറയുമ്പോള്‍, അവരുടെ മനസ്സിനത് കൂടുതല്‍ അടുപ്പവും അനുസരണ സന്നദ്ധതയും ഉണ്ടാക്കുമെന്നതില്‍ സംശയമില്ലല്ലോ.

യുദ്ധം പോലെയുള്ള പൊതുകാര്യങ്ങള്‍, നയതന്ത്രപരമായ വിഷയങ്ങള്‍, ഭരണകാര്യങ്ങള്‍, മറ്റു ഭൌതിക കാര്യങ്ങള്‍ എന്നിവയിലാണ് ഈ കൂടിയാലോചന നടത്തേണ്ടത്. അല്ലാതെ, മതപരമായ കാര്യങ്ങളിലല്ല. അതില്‍ അല്ലാഹുവും റസൂലും എടുക്കുന്ന തീരുമാനത്തിന് മാത്രമേ സ്ഥാനമുള്ളൂ. അതുപോലെ, ഏതെങ്കിലുമൊരു കാര്യം ഇന്നപോലെ ആകണമെന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വഹ്‌യ് ലഭിച്ചാല്‍, അതിലും പിന്നെ മറ്റുള്ളവരുടെ അഭിപ്രായം തേടരുത്.

മുശാവറയുടെ പ്രാധാന്യമാണ് നമ്മളിവിടെ നിന്ന് മനസ്സിലാക്കേണ്ടത്. വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കുന്ന തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടുപോലും മറ്റുള്ളവരുമായി കൂടിയാലോചന നടത്താനാണ് കല്‍പന. നമ്മളുമത് ശീലമാക്കണം.

അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ലഭിക്കുന്ന സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിക്കുന്നതിനിടെ സൂറത്തുശ്ശൂറായില്‍ അല്ലാഹു പറയുന്നു: وَأَمْرُهُمْ شُورَى بَيْنَهُمْ (തങ്ങളുടെ വിഷയങ്ങള്‍ കൂടിയാലോചനയിലൂടെ തീരുമാനിക്കുന്നവരും.... -ശൂറാ: 38)

ഒരു ഹദീസിങ്ങനെയാണ്: നിങ്ങളുടെ അധികാരസ്ഥന്‍മാര്‍ ഉത്തമരും, ധനികര്‍ കൈയയച്ച് സഹായിക്കുന്നവരും, കാര്യങ്ങള്‍ കൂടി ആലോചന നടത്തുകയും ചെയ്യുന്ന കാലത്തോളം, ഭൂമിയുടെ ഉള്‍ഭാഗത്തെക്കാള്‍ (മരണപ്പെടുന്നതിനെക്കാള്‍) അതിന്‍റെ ഉപരിഭാഗം (ജീവിതം) നിങ്ങള്‍ക്ക് ഉത്തമമായിരിക്കുന്നതാണ് (തുര്‍മുദി).

തിരുനബി صلى الله عليه وسلم യുടെ പതിവായിരുന്നു ഈ കൂടിയാലോചന. ബദ്ര്‍-ഖന്‍ദഖ് യുദ്ധവേളകളിലും ഹുദൈിയ്യാ സംഭവത്തിലുമടക്കം പല കാര്യങ്ങളിലും തിരുമേനി  صلى الله عليه وسلمസ്വഹാബികളുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. ഉഹ്ദിന് പുറപ്പെടാനൊരുങ്ങിയപ്പോള്‍ നടത്തിയ മുശാവറയെക്കുറിച്ച് നമ്മള്‍ മുമ്പ് പറഞ്ഞിരുന്നുവല്ലോ.

കൂടിയാലോചന നടത്തുമ്പോള്‍, മറ്റുള്ളവരുടെ അഭിപ്രായങ്ങളും കൂടി അറിഞ്ഞ് കൂടുതല്‍ യുക്തവും ന്യായവും പ്രായോഗികവുമായതും തെരഞ്ഞെടുക്കാനും അങ്ങനെ സംതൃപ്തമായൊരു തീരുമാനത്തിലേക്കെത്താനും കഴിയുമല്ലോ.

ഇനി, കൂടിയാലോചന നടത്തി ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതങ്ങ് നടത്തിക്കൊള്ളണം എന്ന് പറയാതെ,

فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ  എന്നാണ് അല്ലാഹു പറയുന്നത്.

തീരുമാനമെടുത്തത് ഏതടിസ്ഥാനത്തിലായിരുന്നാലും ശരി, അത് നടപ്പിലാക്കാനും പൂര്‍ത്തിയാക്കാനും അല്ലാഹുവിന്‍റെ സഹായം അനിവാര്യമാണല്ലോ. അതുകൊണ്ട് ആ സഹായം പ്രതീക്ഷിച്ചും അപേക്ഷിച്ചും കൊണ്ടായിരിക്കണം മുന്നോട്ട് നീങ്ങേണ്ടത്.

അടുത്ത ആയത്ത് 160

 

മുസ്‌ലിംകള്‍ക്ക് ബദ്‌റില്‍ വിജയവും ഉഹുദില്‍ പരാജയവും സംഭവിച്ചു. പരാജയത്തിന്‍റെ പശ്ചാത്തലവും കാരണവും നമ്മള്‍ മനസ്സിലാക്കി.

 

വിജയം സത്യവിശ്വാസികള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തതാണ്-അവര്‍ തഖ്‌വയും ക്ഷമയുമുള്ളവരാകണമെന്നുമാത്രം.

 

ജയവും പരാജയവും അല്ലാഹുവിന്‍റെ കൈയിലാണ്. അവന്‍ സഹായിക്കാനുദ്ദേശിച്ചയാളെ ആര്‍ക്കും പിന്നെ പരാജയപ്പെടുത്താന്‍ സാധ്യമല്ല.

 

 إِنْ يَنْصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ ۖ وَإِنْ يَخْذُلْكُمْ فَمَنْ ذَا الَّذِي يَنْصُرُكُمْ مِنْ بَعْدِهِ ۗ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ (160)

അവന്‍ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ അതിജയിക്കുന്ന ഒരാളുമില്ല. ഇനി, അവന്‍ ഹീനരാക്കുന്നുവെങ്കില്‍ (നിങ്ങളെ കൈവെടിയുകയാണെങ്കില്‍) പിന്നെ നിങ്ങളെ അവനല്ലാതെ ആരു സഹായിക്കും? സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചു കൊള്ളട്ടെ.

 

റബ്ബ് സഹായിക്കാന്‍ തീരുമാനിച്ചവരെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല. അഗ്നികുണ്ഡത്തിലേക്കെറിയപ്പെട്ട ഇബ്‌റാഹീം നബി عليه السلامനെ സഹായിക്കാനായിരുന്നു അല്ലാഹുവിന്‍റെ ഉദ്ദേശ്യം. മൂസാ നബിعليه السلامനെയും സത്യവിശ്വാസികളെയും ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെടുത്താനായിരുന്നു റബ്ബിന്‍റെ തീരുമാനം. പൊട്ടക്കിണറ്റിലേക്കെറിയപ്പെട്ട യസുഫ് നബി  عليه السلامയെ രക്ഷപ്പെടുത്താനും പിന്നീട് മന്ത്രിയായി വാഴിക്കാനുമായിരുന്നു റബ്ബിന്‍റെ തീരുമാനം. നൂഹ് നബി عليه السلامയെയും കൂടെയുള്ളവരെയും രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. അതെല്ലാം അങ്ങനെത്തന്നെ നടന്നുവല്ലോ.

 

ഉഹുദിലും മറ്റും മുസ്‌ലിംകള്‍ക്ക് പരാജയമേറ്റിരിക്കാം. അതിന് കാരണങ്ങളുമുണ്ടാകും. ആ പരാജയങ്ങളെ പ്രതിരോധിച്ച്, അല്ലാഹുവിനെ മറികടന്ന് അത് വിജയമാക്കി മാറ്റാന്‍ ആര്‍ക്കും കഴിയില്ല.  സത്യവിശ്വാസികള്‍ ഇക്കാര്യം ശരിക്ക് ചിന്തിച്ച് മനസ്സിലാക്കുകയും, അതിനനുസരിച്ച് കാര്യങ്ങളെല്ലാം പൂര്‍ണമായി അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നോട്ടുപോവുകയും വേണം.

അടുത്ത ആയത്ത് 161

 

തിരുനബി صلى الله عليه وسلم യുടെ സ്വഭാവവൈശിഷ്ട്യവും ആത്മാര്‍ത്ഥതയും എടുത്തുപറഞ്ഞ ശേഷം ഉഹുദ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു സുപ്രധാന കാര്യം കൂടി പറയുകയാണ്: വഞ്ചന പാടില്ല.

 

വഞ്ചനയിലൂടെ എന്തെങ്കിലും കൈക്കലാക്കുക എന്നത് കടുത്ത അക്രമവും മഹാപാപവുമാണ്. ഒരു പ്രവാചകന്‍റെ ഭാഗത്തുനിന്ന് അതൊരിക്കലും സംഭവിക്കുകയില്ല. സത്യവും നീതിയും മനുഷ്യര്‍ക്ക് പഠിപ്പിക്കാന്‍ വരുന്ന പുണ്യാത്മാക്കളായ പ്രവാചകന്മാര്‍ അതേ മനുഷ്യരെ എങ്ങനെ വഞ്ചിക്കും?

 

ഇനി, ആരെങ്കിലും -അതൊരു പ്രവാചകന്‍ തന്നെ ആയിരുന്നാലും ശരി- വല്ലതും വഞ്ചിച്ചെടുക്കുന്ന പക്ഷം ആ തൊണ്ടിമുതലും കൊണ്ടായിരിക്കും ഖിയാമത്തുനാളില്‍ ഹാജറാവുക. ആരുമറിയാതെ സ്വകാര്യമായി ചെയ്ത ആ കൃത്യം കാരണം  മഹ്ശറാ വന്‍സഭയില്‍ അയാള്‍ വഷളാക്കപ്പെടും; ശിക്ഷിക്കപ്പെടുകയും ചെയ്യും. കുറ്റത്തില്‍ കവിഞ്ഞ ശിക്ഷ നല്‍കിയോ മറ്റോ യാതൊരു അനീതിയും അയാളോട് കാണിക്കപ്പെടുകയില്ലതാനും.

 

 

ഈ ആയത്തിറങ്ങാന്‍ കാരണം:

 

ഗനീമത്ത് സമ്പത്ത് തിരുനബി  صلى الله عليه وسلمയഥാവിധി വിഭജിക്കുന്നില്ലെന്നും അനുയായികളെ കബളിപ്പിക്കുന്നുണ്ടെന്നും കപടവിശ്വാസികള്‍ പ്രചരിപ്പിച്ചു വന്നിരുന്നു. ദുര്‍ബല വിശ്വാസികളായ ചിലരെ ഉഹുദില്‍ ഈ ദുര്‍വിചാരം പിടികൂടുകയുമുണ്ടായി.

 

ഉഹുദ് യുദ്ധത്തില്‍ ആദ്യം ശത്രുക്കള്‍ തോറ്റു പിന്തിരിഞ്ഞോടിയല്ലോ. അപ്പോള്‍ പോര്‍ക്കളത്തിലുണ്ടായിരുന്ന മുസ്‌ലിംകള്‍ മുന്നേറി ശത്രുക്കളുടെ സ്വത്തുക്കള്‍ ശേഖരിക്കാന്‍ തുടങ്ങി.

 

തിരുനബി صلى الله عليه وسلم മലയുടെ അടുത്ത് നിറുത്തിയിരുന്ന വില്ലാളികളായ സ്വഹാബികള്‍ ഇതു കണ്ടു. അവരിങ്ങനെ പറഞ്ഞു സ്ഥലം വിട്ടു: അവരവര്‍ ശേഖരിക്കുന്ന സ്വത്ത് അവര്‍ക്കുതന്നെയുള്ളതാണ്; ഗനീമത്ത് എല്ലാവര്‍ക്കുമിടയില്‍ വീതം വെക്കേണ്ടതില്ല എന്നെങ്ങാനും തിരുനബി صلى الله عليه وسلم പറഞ്ഞേക്കുമോ എന്ന് നമുക്ക് പേടിയുണ്ട്. അങ്ങനെ വന്നാല്‍ നമുക്ക് ഒന്നും കിട്ടില്ല. അതുകൊണ്ട് നമ്മളും പോയി ശേഖരിക്കുക'.

 

ഈ പേടി കാരണമാണ് അവര്‍ നിര്‍ദ്ദിഷ്ട സ്ഥലം വിട്ട് യുദ്ധമുന്നണിയിലേക്ക് പോയത്. പരാജയകാരണവും അതുതന്നെ.

 

ഇത് സൂചിപ്പിച്ചുകൊണ്ടാണ്, വഞ്ചിക്കുക എന്നത് ഒരു നബിയില്‍ നിന്നും ഉണ്ടാകില്ല എന്നു പറഞ്ഞത്.

 

വില്ലാളികള്‍ ആയോധനം നടത്തിയിട്ടില്ലെങ്കിലും അവര്‍ വിജയത്തില്‍ സുപ്രധാന പങ്കു വഹിച്ചവരാണല്ലോ. അവരെ ഗനീമത്തില്‍ നിന്ന് ഒഴിവാക്കുന്നത് വഞ്ചനയുമാണ്. തിരുനബി  صلى الله عليه وسلم അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിക്കാവതല്ല.

 

ഇവിടെ വേറെയും അഭിപ്രായങ്ങളുണ്ട്. ഉഹ്ദ്‌യുദ്ധ സംബന്ധമായ കാര്യങ്ങളാണ് ഇവിടത്ത പരാമര്‍ശ വിഷയമെന്ന നിലക്കാണ് ഈ പറഞ്ഞ അഭിപ്രായം.

 

മറ്റൊരു അഭിപ്രായം:

 

ബദ്‌റില്‍ യുദ്ധം കലാശിച്ച ശേഷം ഗനീമത്ത് സമ്പത്തുകള്‍ ശേഖരിക്കപ്പെട്ടിരുന്നു. അതില്‍ നിന്ന് ഒരു ചുവന്ന പുതപ്പ് കാണാതായി. അതെടുത്തത് തിരുനബി  صلى الله عليه وسلمയായിരിക്കും എന്നു മുനാഫിഖുകള്‍ തട്ടിവിട്ടു. അതിന്നു മറുപടിയായാണ് ഈ സൂക്തം അവതരിച്ചത്.

 

ഏതഭിപ്രായമായാലും ശരി, സത്യത്തിന്‍റെയും നീതിയുടെയും കേദാരവും പര്യായവുമായ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘ഗനീമത്ത്’ സ്വത്തുക്കള്‍ ശരിക്ക് കൈകാര്യം ചെയ്യുകയില്ലെന്നോ, നീതിപൂര്‍വം ഭാഗിക്കുകയില്ലെന്നോ ആരും സംശയിച്ചുകൂടാ; ഒരു പ്രവാചകനും വഞ്ചിക്കുകയോ കബളിപ്പിക്കുകയോ ചെയ്യില്ല എന്നാണ് ആയത്തിന്‍റെ താല്‍പര്യം. അത് മഹാപാതകമാണ്.

 

 

 وَمَا كَانَ لِنَبِيٍّ أَنْ يَغُلَّ ۚ وَمَنْ يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ الْقِيَامَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لَا يُظْلَمُونَ (161)

ഏതൊരു പ്രവാചകനും എന്തെങ്കിലും വഞ്ചിക്കുക എന്നത് അസംഭവ്യമാണ്. ആരൊരാള്‍ വഞ്ചിച്ചെടുക്കുന്നുവോ, ആ തൊണ്ടി സാധനവുമായി അന്ത്യനാളിലവന്‍ സന്നിഹിതനാകും. അനന്തരം ഓരോരുത്തര്‍ക്കും താനനുവര്‍ത്തിച്ച കര്‍മത്തിന്‍റെ ഫലം പൂര്‍ണമായി നല്‍കപ്പെടും; യാതൊരു നീതികേടും അവരോടു കാണിക്കപ്പെടില്ല.

 

 غَلَّ يغُل - വഞ്ചിച്ചെടുക്കുക, കബളിപ്പിക്കുക, ചതിക്കുക എന്നൊക്കെ അര്‍ത്ഥം. ‘ഗനീമത്ത്’ സ്വത്തുക്കള്‍ ചതിയിലൂടെ കൈക്കലാക്കുന്നതിനെക്കുറിച്ചാണ് അധികവും ഉപയോഗം. പൊതുസ്വത്തില്‍ നിന്നോ അന്യന്‍റെ അവകാശത്തില്‍ നിന്നോ കബളിപ്പിച്ചെടുക്കുന്നതിലും ഉപയോഗിക്കാറുണ്ട്.

 

പൊതുസ്വത്തായാലും വ്യക്തിഗത സ്വത്തായാലും വഞ്ചന പാടില്ല. നിരവധി ആയത്തുകളും ഹദീസുകളും ഇത് സംബന്ധമായുണ്ട്.

 

ഒരു ദിവസം തിരുനബി  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  ഈ വിഷയം വളരെ ഗൌരവത്തോടെ സംസാരിച്ചുകൊണ്ട് പറഞ്ഞു: ‘നിങ്ങളിലൊരാള്‍  പിരടിയില്‍ അലറി ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഒട്ടകത്തെയോ, മറ്റേതെങ്കിലും മൃഗത്തെയോ വഹിച്ചുകൊണ്ട് ഖിയാമത്തുനാളില്‍ വരുന്നത് ഞാന്‍ കാണാതിരിക്കട്ടെ! എന്നിട്ടവന്‍ പറയും: അല്ലാഹുവിന്‍റെ റസൂലേ, എന്നെ സഹായിക്കണേ എന്ന്! ഞാന്‍ പറയും: അല്ലാഹുവിന്‍റെ ഭാഗത്തുനിന്ന് നീ നേരിടേണ്ടിവരുന്ന നടപടികള്‍  തടയാന്‍ എനിക്ക് കഴിയില്ല. (ഇക്കാര്യമെല്ലാം) ഞാന്‍ മുമ്പേ എത്തിച്ചുകഴിഞ്ഞിട്ടുണ്ട്.’ (ബുഖാരി, മുസ്‍ലിം).

അടുത്ത ആയത്ത് 162, 163

തൊട്ടുമുമ്പുള്ള ആയത്ത് അവസാനിച്ചത് ഇങ്ങനെയായിരുന്നല്ലോ: ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لَا يُظْلَمُونَ (അനന്തരം ഓരോരുത്തര്‍ക്കും താനനുവര്‍ത്തിച്ച കര്‍മത്തിന്‍റെ ഫലം പൂര്‍ണമായി നല്‍കപ്പെടും; യാതൊരു നീതികേടും അവരോടു കാണിക്കപ്പെടില്ല).

 

ഇത് വിശദീകരിക്കുകയാണ് ഇനിയുള്ള രണ്ട് സൂക്തങ്ങള്‍. അതായത് അല്ലാഹുവിന്‍റെ കോപം സമ്പാദിച്ചവന് വലിയ പരാജയമാണ് പ്രതിഫലമായി ലഭിക്കുക. അവന്‍റെ വാസസ്ഥലം നരകമായിരിക്കും. സത്യവിശ്വാസികളും അല്ലാഹുവിന്‍റെ പ്രീതിയനുസരിച്ചുമാത്രം ജീവിച്ചവരുമായ ആളുകളാകട്ടെ, ശാശ്വതമായ സുഖലോക സ്വര്‍ഗങ്ങളില്‍ കഴിയുകയും ചെയ്യും.

 

 أَفَمَنِ اتَّبَعَ رِضْوَانَ اللَّهِ كَمَنْ بَاءَ بِسَخَطٍ مِنَ اللَّهِ وَمَأْوَاهُ جَهَنَّمُ ۚ وَبِئْسَ الْمَصِيرُ (162)

 

അല്ലാഹുവിന്‍റെ ക്രോധവുമായി തെറിച്ചു പോവുകയും നരകം-അതെത്ര ഹീനഗേഹം!- സങ്കേതമാവുകയും ചെയ്തവനെപ്പോലെയാണോ അവന്‍റെ സംതൃപ്തി അനുധാവനം ചെയ്തവന്‍?

 

 هُمْ دَرَجَاتٌ عِنْدَ اللَّهِ ۗ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ (163)

അല്ലാഹുവിന്‍റെയടുത്ത് ഭിന്ന പദവിക്കാരാണവര്‍. അവരുടെ ചെയ്തികളെപ്പറ്റി അവന്‍ സൂക്ഷ്മജ്ഞാനിയാകുന്നു.

 

2 വിഭാഗങ്ങള്‍ തുല്യരല്ലെന്ന വസ്തുത ഊന്നിപ്പറയുകയാണ്. അല്ലാഹുവിന്‍റെ സംതൃപ്തി അന്വേഷിച്ച് അത് അനുധാവനം ചെയ്യുന്നവരാണ് ഒരു വിഭാഗം.

 

നേരെ വിപരീതമാണ് മറ്റേ ടീം. അല്ലാഹുവിന്‍റെ അസതൃംപ്തി നേടി, അവന്‍റെ കോപത്തിനിരയാകുന്നവര്‍. ഈ 2 കക്ഷികളും വ്യത്യസ്ത നിലപാടുകളിലായിരിക്കും അന്ത്യനാളില്‍.

 

وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ 

ഇങ്ങനെ നിര്‍ണായകമായ പ്രതിഫലം നല്‍കാനുതകുംവിധം സൃഷ്ടികളുടെ കര്‍മങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് അല്ലാഹു.

 

അടുത്ത ആയത്ത് 164

 

ഏതെങ്കിലുമൊരു പ്രവാചകന്‍ വഞ്ചിക്കുക എന്നത് അസംഭവ്യമാണെന്നാണല്ലോ നേരത്തെ പറഞ്ഞത്. അപ്പോള്‍പിന്നെ, ഏറ്റവും ശ്രേഷ്ഠ പ്രവാചകരായ മുഹമ്മദ് നബി صلى الله عليه وسلمയില്‍ നിന്നൊരിക്കലും അതുണ്ടാവുകയില്ല. ആ തിരുനബി صلى الله عليه وسلم യുടെ മഹത്ത്വവും ശ്രേഷ്ഠതയും സവിശേഷതയും എടുത്തുപറയുകയാണിനി.

 

തിരുനബി صلى الله عليه وسلم യുടെ നിയോഗം സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹമാണ്. അങ്ങനെ വലിയ അനുഗ്രഹമാണെന്നു പറയാന്‍ ചില കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നു:

 

  1. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളും സൂക്തങ്ങളും ഓതിക്കൊടുക്കുന്നു. ദൈവിക മാര്‍ഗദര്‍ശനമില്ലാതെ മനുഷ്യന് സന്മാര്‍ഗപ്രാപ്തി സാധ്യമല്ലല്ലോ.

 

  1. മനുഷ്യരെ സംസ്കരിക്കുന്നു. എത്ര വലിയ യോഗ്യതയും വിദ്യാഭ്യാസവുമൊക്കെയുണ്ടെങ്കിലും സംസ്‌കാരം നേടണമെങ്കില്‍ പ്രത്യേക ശിക്ഷണവും പരിശീലനവും വേണമല്ലോ. ദുര്‍മാര്‍ഗത്തിലും അജ്ഞതയിലും പൂണ്ടുപിടിച്ച ഒരു സമൂഹത്തെയാണ് അവിടന്ന് സംസ്‌കാരസമ്പന്നരാക്കി മാതൃകായോഗ്യരാക്കി മാറ്റിയത്.

 

  1. കിതാബും വിജ്ഞാനവും പഠിപ്പിച്ചുകൊടുക്കുന്നു. തിരുനബി صلى الله عليه وسلم ഒരധ്യാപകനായി രംഗപ്രവേശം ചെയ്ത്, ലോകത്തിന് മോക്ഷവും ശാന്തിയും സമാധാനവും പഠിപ്പിച്ചുകൊടുത്തു.

 

തിരുനബി صلى الله عليه وسلم കുട്ടിക്കാലം മുതല്‍ തന്നെ അറബികല്‍ക്കിടയില്‍ വളര്‍ന്നുവരികയും സത്യത്തിലും നീതിയിലും വിശ്വസ്തതയിലുമൊക്കെ എല്ലാവരുടെയം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ചോദിച്ചറിയാനും മാതൃകയാക്കാനും അടുത്തിടപഴകാനും കഴിയുന്ന- തങ്ങള്‍ക്കിടയില്‍ ജനിച്ച് തങ്ങളോടൊപ്പം തന്നെ ജീവിച്ചുവരുന്ന- ഒരു ദൂതരാണവര്‍.

 

ഇത്രയും സമുന്നതമായ ഒരു വ്യക്തിത്വത്തിന്‍റെ ഉടമ എങ്ങനെ വഞ്ചന നടത്താനാണ്? ആ പ്രവചാകനെക്കുറിച്ചാണോ വഞ്ചന നടത്തുമെന്ന് നിങ്ങള്‍ വിചാരിക്കുന്നത്...?! അതൊരിക്കലും സംഭവ്യമല്ല.

 

 لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ (164)

 

സ്വന്തത്തില്‍ നിന്നു തന്നെ ഒരു റസൂലിനെ വിശ്വാസികള്‍ക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവര്‍ക്ക് അല്ലാഹു ചെയ്തത്. അവര്‍ക്ക് അവിടന്ന് അവന്‍റെ ആയത്തുകള്‍ ഓതിക്കൊടുക്കുകയും സംസ്‌കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനു മുമ്പ് വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു അവര്‍.

 

സൂറത്തുല്‍ ബഖറയിലെ 129 ആം ആയത്ത് പഠിച്ചപ്പോള്‍, നമ്മളീ ആയത്തില്‍ പറഞ്ഞ പല കാര്യങ്ങളും വിശദമായി പഠിച്ചിരുന്നു.

 

അടുത്ത ആയത്ത് 165

 

മുസ്‌ലിംകള്‍ക്ക് ഉഹ്ദില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ ചിലര്‍ പറഞ്ഞത്രെ: അല്ലാഹുവിന് വേണ്ടിയാണ് നാം യുദ്ധം ചെയ്യുന്നത്. അവന്‍ നമ്മളെ സഹായിക്കാമെന്ന് വാഗ്ദാനവും ചെയ്തിട്ടുണ്ട്. നമ്മുടെ കൂടെ അവന്‍റെ റസൂലും ഉണ്ട്. അവിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെതിരെയാണ് യുദ്ധം ചെയ്യുന്നത്. പിന്നെയും, എന്താണിങ്ങനെയൊക്കെ സംഭവിച്ചത്?!...

 

വിശ്വാസദൗര്‍ബല്യം കൊണ്ടൊന്നുമായിരുന്നില്ല അവരിങ്ങനെ ചോദിച്ചത്. മറിച്ച്, പ്രതീക്ഷകളത്രയും ഒറ്റയടിക്ക് കീഴ്‌മേല്‍ മറിഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായൊരു ചോദ്യമാണ്. ബദ്‌റില്‍ വിജയക്കൊടി പറത്തിയ അവര്‍ ഉഹുദില്‍ പരാജയം തീരെ പ്രതീക്ഷിച്ചിരുന്നില്ലല്ലോ.

 

മാത്രമല്ല, ആദ്യഘട്ടത്തില്‍ യുദ്ധ നിയന്ത്രണം മുസ്‌ലിംകളുടെ കൈയിലുമായിരുന്നു. പിന്നീട് പെട്ടെന്ന് പരാജയം സംഭവിച്ചോഴുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണിത്.

 

ഈ ചോദ്യത്തിന് അല്ലാഹു മറുപടി നല്‍കുകയാണ്: നിങ്ങള്‍ക്ക് കുറേ ആപത്തുകള്‍ പിണഞ്ഞു എന്നത് ശരി തന്നെ. മുമ്പ് ഇത്രയൊന്നും ശക്തിയും ഒരുക്കവും ഇല്ലാതിരുന്ന ബദ്‌ര്‍ യുദ്ധവേളയില്‍, ഇതിന്‍റെ ഇരട്ടി ആപത്തുകള്‍ നിങ്ങള്‍ അവിശ്വാസികള്‍ക്ക് വരുത്തിയിട്ടുണ്ടല്ലോ. അവരുടെ നെടുംതൂണുകളായ എഴുപതുപേര്‍ കൊല്ലപ്പെടുകയും, 70 പേര്‍ ബന്ധനസ്ഥരാകുകയും ഉണ്ടായല്ലോ. അവരെ നിങ്ങള്‍ തോറ്റോടിച്ചില്ലേ. വലിയ സാമ്പത്തികനഷ്ടവും നിങ്ങളവര്‍ക്ക് വരുത്തി.

 

ഇപ്പോള്‍ ഉഹുദില്‍, അതിന്‍റെ പകുതി ആപത്തേ നിങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ളൂ. 70 സ്വഹാബികളല്ലേ ശഹീദായത്. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് പറഞ്ഞ് നിങ്ങള്‍ ആശ്ചര്യപ്പെടുകയാണ്!

 

യഥാര്‍ത്ഥത്തില്‍, ഇങ്ങനെ സംഭവിക്കാനുള്ള കാരണം നിങ്ങള്‍ തന്നെയാണ്. യുദ്ധ മുന്നണി വിട്ടുപോകാതെ സധീരം ഉറച്ച് നില്‍ക്കണമെന്ന കല്‍പന നിങ്ങള്‍ അവഗണിച്ചു. യുദ്ധം അവസാനിക്കുംമുമ്പ് നിങ്ങള്‍ ‘ഗനീമത്ത്’ ശേഖരിക്കുന്നതില്‍ വ്യാപൃതരായി. മലയില്‍ നിറുത്തിയ വില്ലാളികള്‍ കല്‍പന ലംഘിച്ച് സ്ഥലം വിട്ടുപോന്നു. ഇങ്ങനെ പലതുമാണതിന് കാരണം.

 

എന്തും ചെയ്യാന്‍ കഴിവുള്ളവനാണ് അല്ലാഹു. സന്ദര്‍ഭമനുസരിച്ച് വേണ്ടതവന്‍ ചെയ്യും. അതൊന്നും ചോദ്യം ചെയ്യപ്പെടാവതല്ല.

 

മാത്രമല്ല, ഇങ്ങനെ സംഭവിച്ചതില്‍ ചില യുക്തികളും രഹസ്യങ്ങളും കൂടിയുണ്ട്. അടുത്ത ആയത്തുകളിലത് പറയുന്നുണ്ട്. അതായത്, ഏത് പ്രതിസന്ധഘട്ടത്തിലും അടിപതറാതെ സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ ആരൊക്കെയാണ്, വിശ്വാസികളാണെന്ന്  പറഞ്ഞുനടക്കുന്ന പിന്തിരിപ്പന്‍മാരും കപടന്‍മാരും ആരൊക്കെയാണ് എന്ന് പ്രത്യക്ഷത്തില്‍തന്നെ വേര്‍തിരിഞ്ഞ് കാണേണ്ടതുണ്ട്. അതിന് വേണ്ടിയും കൂടിയാണിത്. അതിപ്പോള്‍ വ്യക്തമാകുകയും ചെയ്തുവല്ലോ.

 

أَوَلَمَّا أَصَابَتْكُمْ مُصِيبَةٌ قَدْ أَصَبْتُمْ مِثْلَيْهَا قُلْتُمْ أَنَّىٰ هَٰذَا ۖ قُلْ هُوَ مِنْ عِنْدِ أَنْفُسِكُمْ ۗ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (165)

ഉഹുദില്‍ നിങ്ങള്‍ക്കൊരു ദുരന്തമുണ്ടായപ്പോള്‍-അതിന്‍റെയിരട്ടി നിങ്ങളവര്‍ക്ക് ബദ്‌റില്‍ വരുത്തിയിരുന്നു-ഇതെങ്ങനെ സംഭവിച്ചു എന്നതിശയം കൂറുകയാണോ നിങ്ങള്‍? പറയുക: നിങ്ങളുടെ പക്കല്‍ നിന്നു തന്നെയാണിതുണ്ടായത്! അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനത്രേ.

 

-----------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter