അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 23-29) മഹ്ശർ, അധികാരം
വേദം നല്‍കപ്പെട്ട ചിലരെക്കുറിച്ചായിരുന്നല്ലോ കഴിഞ്ഞ പേജില്‍ ചര്‍ച്ച ചെയ്തിരുന്നത്. അവരിലൊരു വിഭാഗത്തിന്‍റെ ചില ക്രൂരനടപടികളും പൊള്ളയായ വാദങ്ങളുമാണ് ഇനി പറയുന്നത്.
അല്ലാഹുവിന്‍റെ ആയത്തുകള്‍ നിഷേധിക്കുക, പ്രാവചകന്മാരെ കൊല്ലുക, നന്മ ഉപദേശിക്കുന്ന പണ്ഡിതരെ കൊലപ്പെടുത്തുക ഇതെല്ലാമവര്‍ ചെയ്തിരുന്നു എന്ന് കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നല്ലോ. ഈ നിലപാട് തുടര്‍ന്നുവന്നതു കാരണം, ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന വേദക്കാരും, ഈ മഹദ്ഗ്രന്ഥം നിഷേധിക്കുകയും തിരുനബി صلى الله عليه وسلم യെ വധിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്.
തിരുനബി صلى الله عليه وسلم ക്കെതിരെ പതിമൂന്ന് വധശ്രമങ്ങളുണ്ടായിട്ടുണ്ട്. പലതിന്‍റെയും പിന്നില്‍ പ്രവര്‍ത്തിച്ചത് യഹൂദികളായിരുന്നു.
നിരവധി പ്രവാചകന്മാര്‍ വന്ന, പ്രമുഖമായൊരു ഗ്രന്ഥം (തൗറാത്ത്) നല്‍കപ്പെട്ട ഈയൊരു സമൂഹം ഇത്രയും മോശമായ രീതിയില്‍ പെരുമാറാന്‍ പാടുണ്ടോ?!
അല്ലാഹു അവര്‍ക്ക് വേദഗ്രന്ഥം നല്‍കിയത് വലിയ സൌഭാഗ്യമാണ്. അതിന്‍റെ അവകാശികളും അനുയായികളുമാണ് തങ്ങളെന്ന് പറഞ്ഞ് അഭിമാനിക്കുകയും വാദിക്കുകയും ചെയ്യുമായിരുന്നു അവര്‍. പക്ഷേ, അതിലവര്‍ ആത്മാര്‍ത്ഥരല്ലായിരുന്നു. എന്തെങ്കിലും കുഴപ്പങ്ങളോ തര്‍ക്കങ്ങളോ അവര്‍ക്കിടയില്‍ തലപൊക്കുമ്പോള്‍ രഞ്ജിപ്പിനും സൗഹാര്‍ദ്ദത്തിന്‍റെ പുനഃസ്ഥാപനത്തിനും വേണ്ടി പോലും അവരതംഗീകരിക്കുമായിരുന്നില്ല.
അതുപോലെ, രണ്ട് വേദക്കാരും (തൗറാത്തിന്‍റെയും ഇന്‍ജീലിന്‍റെയും അനുയായികള്‍) അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാര്യത്തില്‍, ആ ഗ്രന്ഥങ്ങളിലുള്ളതെല്ലാം അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നിട്ടും, സത്യപാതയിലേക്ക് അവരെ ക്ഷണിക്കുമ്പോള്‍ പിന്മാറുകയാണവര്‍. ചെയ്യുന്നത് തെറ്റാണെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് അവരിങ്ങനെ ചെയ്യുന്നത്!
أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِنَ الْكِتَابِ يُدْعَوْنَ إِلَىٰ كِتَابِ اللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِنْهُمْ وَهُمْ مُعْرِضُونَ(23)
വേദജ്ഞാനം നല്‍കപ്പെട്ടവരെ താങ്കള്‍ കണ്ടുവോ? അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ വിധികല്‍പിക്കാനായി അതേ ഗ്രന്ഥത്തിലേക്കു ക്ഷണിക്കപ്പെടുന്ന സമയം ഒരു വിഭാഗമതാ അവഗണിച്ച് പിന്തിരിഞ്ഞു പോകുന്നു!
അതാണ് അടുത്ത ആയത്ത്-24
മുകളില്‍ പറഞ്ഞ പോലെ ഇത്രയും മോശം നിലപാട് സ്വീകരിക്കാന്‍ എന്താണ് കാരണം? എന്തുകൊണ്ടാണവര്‍ തൗറാത്ത് അനുസരിക്കാതെ പിന്മാറിക്കളയുന്നത്?
ഞങ്ങള്‍ എന്ത് തെറ്റ് ചെയ്താലും ഏറിപ്പോയാല്‍ കുറച്ച് ദിവസം മാത്രമേ നരകശിക്ഷ അനുഭവിക്കേണ്ടിവരികയുള്ളൂ എന്നതുപോലെയുള്ള ചില പൊള്ളയായ വീരവാദങ്ങള്‍ പറഞ്ഞുനടക്കുന്നതാണ് കാരണം. തങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും ഇഷ്ടഭാജനങ്ങളുമാകയാല്‍ നരകശിക്ഷയുണ്ടായാല്‍ തന്നെ ഏതാനും ദിവസമേ ഉണ്ടാകൂ എന്ന വീരവാദം.
ഇതവര്‍ സ്വന്തം വക നേരത്തെത്തന്നെ മതത്തിന്‍റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ചില മൂഢവാദങ്ങളാണ്. ഇങ്ങനെ പല പുതിയ കാഴ്ചപ്പാടുകളും അവര്‍ സ്വയം നിര്‍മിച്ചിട്ടുണ്ടായിരുന്നു. കാലാക്രമേണ അതെല്ലാം ദീനിന്‍റെ തത്വങ്ങള്‍ തന്നെയാണെന്ന് അംഗീകരിച്ച്, അവര്‍ വഞ്ചിതരാകുകയും ചെയ്തിരിക്കുന്നു.
ذَٰلِكَ بِأَنَّهُمْ قَالُوا لَنْ تَمَسَّنَا النَّارُ إِلَّا أَيَّامًا مَعْدُودَاتٍ ۖ وَغَرَّهُمْ فِي دِينِهِمْ مَا كَانُوا يَفْتَرُونَ (24)
ഏതാനും ദിനങ്ങളേ ഞങ്ങളെ നരകാഗ്നി സ്പര്‍ശിക്കൂ എന്നവര്‍ വീരവാദം മുഴക്കിയതിനാലാണിത്. അവര്‍ സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയ സിദ്ധാന്തങ്ങള്‍, മതകാര്യങ്ങളില്‍ അവരെ വഞ്ചിതരാക്കുകയുമുണ്ടായി.
അടുത്ത ആയത്ത് – 25
ഇത്തരം വീരവാദങ്ങള്‍ കൊണ്ടൊരു കാര്യവുമില്ല. എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന ഒരു ദിനം വരാനുണ്ട്. അന്ന് ഓരോരുത്തര്‍ക്കും അര്‍ഹമായ പ്രതിഫലം, ഒരു അനീതിയമില്ലാതെ ലഭിക്കും. അന്ന് ഖേദിക്കേണ്ടിവരും, പക്ഷേ, പ്രയോജനമുണ്ടാകില്ല. അതുകൊണ്ട്, ഇപ്പോള്‍ തന്നെ രക്ഷപ്പെടാനുള്ള വഴി തേടുകയാണ് അവര്‍ക്കു നല്ലത് - ഇങ്ങനെയെല്ലാം താക്കീത് ചെയ്യുകയാണിനി.
فَكَيْفَ إِذَا جَمَعْنَاهُمْ لِيَوْمٍ لَا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لَا يُظْلَمُونَ (25)
സംശയ രഹിതമായ മഹ്ശര്‍ ദിനത്തിലേക്ക് നാം ഒരുമിച്ചു കൂട്ടുമ്പോള്‍ അവരുടെ സ്ഥിതി എന്താകും? ഓരോരുത്തര്‍ക്കും സ്വസമ്പാദ്യത്തിന്‍റെ പ്രതിഫലം അന്നു പൂര്‍ണമായി നല്കപ്പെടും; അവരോട് അനീതി കാണിക്കപ്പെടുകയില്ല.
ഈ ലോകത്ത് പല ന്യായങ്ങളും പറഞ്ഞുനടക്കാമെങ്കിലും പരലോകത്തുചെന്നാല്‍ കുടുങ്ങും. അര്‍ഹമായത് കിട്ടാതിരിക്കില്ല. അനര്‍ഹമായതൊന്നും നേടാനും കഴിയില്ല. ഒരുതരത്തിലുള്ള ദ്രോഹവുമില്ലാതെ, തികഞ്ഞ നീതിയുക്തമായിരിക്കും അന്നത്തെ തീരുമാനങ്ങള്‍.
അല്ലാഹുവിന്‍റെ പുത്രന്മാരും ഇഷ്ടക്കാരുമാണെന്നൊക്കെ വീരവാദം മുഴക്കിയിരുന്നവര്‍ അന്ന് പരാജയത്തിന്‍റെ രുചിയറിയും.
فَكَيْفَ إِذَا جَمَعْنَاهُمْ لِيَوْمٍ لَا رَيْبَ فِيهِ
സ്വൂര്‍ എന്ന കാഹളത്തില്‍ രണ്ടാമത്തെ ഊത്ത് നടന്നാല്‍, എല്ലാവരും ഖബ്‌റുകളിന്‍ നിന്ന് എഴുന്നേറ്റു പുറത്തുവരും, ‘മശ്ഹറി’ല്‍ സമ്മേളിക്കുകയും ചെയ്യും. അതാണാ ദിവസം.
മനുഷ്യരുടെ സ്ഥിര വാസസ്ഥലം സ്വ൪ഗമോ നരകമോ ആണ്. മറ്റുള്ള താമസസ്ഥലങ്ങളൊക്കെ ഇടത്താവളങ്ങള്‍ മാത്രമാണ്. ഓരോ ഇടത്താവളത്തില്‍ നിന്നും അവ൪ അടുത്തതിലേക്ക് യാത്ര ചെയ്യുന്നു. ഖബ്റില്‍ നിന്ന് മഹ്ശറിലേക്ക് അങ്ങനെ യാത്ര ചെയ്യേണ്ട ഒരു ദിനമുണ്ട്.
ശതകോടിക്കണക്കിന് മനുഷ്യര്‍ ഖബ്റുകളില്‍ നിന്ന് എഴുന്നേറ്റ് പരക്കം പായുന്ന ഭയാനകമായൊരു ദിനമാണത്. പലിയടത്തും ആ രംഗം വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. ഖബ്റില്‍ നിന്നും ആദ്യമായി പുറത്ത് വരുന്നത് തിരുനബിﷺയാണ്.
മഹ്ശര്‍‑ എപ്പോഴും നമ്മള്‍ കേള്‍ക്കുന്ന വാക്കാണ്. സര്‍വ വഅളുകളിലും പ്രസംഗങ്ങളിലുമുണ്ടാകും... നാളെ മഹ്ശറയില്‍...
നമുക്കൊക്കെ പോകാനുള്ളതല്ലേ. ഇതുസംബന്ധമായ ആയത്തുകളൊക്കെ ഓതുമ്പോള്‍, പഠിക്കുമ്പോള്‍ ആ കൂട്ടത്തില്‍ ഞാനുമുണ്ടാകുമല്ലോ എന്ന് ചിന്തിക്കണം. അവിടം എളുപ്പമാക്കിത്തരാന്‍ ദുആ ചെയ്യുകയും വേണം.
എന്താണീ മഹ്ശറ... എവിടെയാണ്... എങ്ങനെയൊക്കെയാണ്? ഈ ഭൂമിയടങ്ങുന്ന ലോകം തന്നെയാണ് മഹ്ശറായി മാറ്റപ്പെടുന്നതെന്നാണ് പണ്ഡിതാഭിപ്രായം.അന്നേ ദിവസം എല്ലാം മറ്റൊരു രൂപത്തിലേക്ക് മാറ്റപ്പെടുമെന്നും വളവോ തിരിവോ കുന്നോ കുഴിയോ ഇല്ലാത്ത വിധം സമപ്രതലമാക്കി മാറ്റുമെന്നും വിശുദ്ധ ഖുര്‍ആനില്‍ കാണാം. സൂറത്തു ഇബ്റാഹീമിലെ 48-ആം സൂക്തത്തിന്‍റെ വ്യാഖ്യാനത്തില്‍ മുഫസ്സിറുകള്‍ ഇത് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. يوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ-إبراهيم
പ്രപഞ്ചത്തിലെ സകലവസ്തുക്കളും തകര്‍ന്നു കഴിഞ്ഞശേഷം അല്ലാഹു എല്ലാവരെയും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. എല്ലാവരും വിചാരണ പ്രതീക്ഷിച്ച് അതിവിശാലമായ ഒരിടത്ത് ഒരുമിച്ചുകൂട്ടപ്പെടും. ആ സ്ഥലമാണ് മഹ്ശറ.
മഹാസംഗമം എന്നാണ് മഹ്ശറ എന്ന അറബിപദത്തിനര്‍ഥം. മഹ്ശറയില്‍ പടച്ചവനെ കണ്ടുമുട്ടുന്നു. വിചാരണയ്ക്കുശേഷം സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ അയക്കുന്നു.
ഓരോരുത്തരും, തന്‍റെ അമലുകളും വഹിച്ച് മലക്കുകളുടെ അകമ്പടിയോടുകൂടിയാണ് വിചാരണസ്ഥലത്തേക്ക് ആനയിക്കപ്പെടുന്നത്. വല്ലാത്ത ഗാംഭീര്യം നിറഞ്ഞ രംഗമാണത്. ഒരു അപശബ്ദവും കേള്‍ക്കില്ല.
സത്യനിഷേധികള്‍ പേടിച്ചുവിറച്ച്, വിളറിയ മുഖഭാവങ്ങളോടുകൂടിയാണ് വരിക. മുഅ്മിനുകള്‍ അങ്ങനെയല്ല. ആത്മവിശ്വാസത്തോടുകൂടി പുഞ്ചിരിതൂകുന്ന, പ്രകാശപൂരിതമായ മുഖഭാവവുമായി വരും.
പിന്നീട് ഓരോരുത്തര്‍ക്കും കര്‍മങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങള്‍ നല്‍കപ്പെടും. വിചാരണയും കര്‍മങ്ങള്‍ തൂക്കലും അങ്ങനെ പല ഘട്ടങ്ങള്‍...
ഹിസാബിനു വേണ്ടി ജനങ്ങള്‍ ഒരുമിച്ച് കൂടി സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ പ്രവേശിപ്പിക്കപ്പെടുന്നതിനിടയില്‍ ദീര്‍ഘ സമയമാണുള്ളത്. മുഅ്മിനീങ്ങളെ സംബന്ധിച്ചിടത്തോളം അത് വളരെ ലഘുവായേ അനുഭവപ്പെടൂ എന്ന് ഹദീസുകളിലുണ്ട്. ഒരു ഫര്‍ള് നമസ്‌കാരത്തിന്‍റെ സമയം പോലെ ലഘൂകരിക്കപ്പെടുമെന്ന്. അമ്പതിനായിരം കൊല്ലത്തെ ദൈര്‍ഘ്യമുണ്ടാകുമെന്ന് അല്ലാഹു പറഞ്ഞത്, സത്യനിഷേധികളെ സംബന്ധിച്ചാണ്. അവര്‍ക്കത് വളരെ ദൈര്‍ഘ്യമേറിയതും പ്രയാസങ്ങള്‍ നിറഞ്ഞതുമായിരിക്കും.
ഈ യാത്ര നമുക്കും പോകാനുള്ളതാണ്. അന്ന് നാം ഒറ്റക്കായിരിക്കും. വിശ്വാസവും ക൪മ്മങ്ങളും മാത്രമാണ് കൂട്ടിനുണ്ടാവുക. നല്ല അമലുകള്‍ ചെയ്ത് ജീവിതം ചിട്ടപ്പെടുത്തുക. നിസ്കാരത്തില്‍ مَالِكِ يَوْمِ الدِّينِ (അല്ലാഹു പ്രതിഫല ദിനത്തിന്‍റെ ഉടമയാണ്) എന്ന് പറയുമ്പോള്‍ ബോധത്തോടെ പറയുക. അന്ന് രക്ഷപ്പെടാന്‍ എപ്പോഴും തേടിക്കൊണ്ടിരിക്കുകയും ചെയ്യുക.
ആ മഹ്ശറ സമ്മേളനത്തിന് തയാറാകാന്‍ നിരന്തരം നമ്മളെത്തന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുക. ഉമര്‍ (رضي الله عنه) പറയാറുണ്ട്: ”കഠിന വിചാരണയ്ക്ക് മുമ്പ്, സ്വയം വിചാരണ നടത്തുക. അതാണ് ഉത്തമ ഭാവിക്ക് നല്ലത്.”
ആത്മവിചാരണക്ക് സന്നദ്ധനല്ലെങ്കില്‍ പരലോകത്ത് കഷ്ടപ്പെടേണ്ടിവരും. സ്വന്തം അവയവങ്ങള്‍ പോലും നമ്മളെ തള്ളിപ്പറയുന്ന വിചാരണാഘട്ടമാണത്. തൊലിയടക്കം നമുക്കെതിരെ സാക്ഷിപറയുമെന്ന് അല്ലാഹു മുന്നിറിയിപ്പ് തന്നിട്ടില്ലേ... അല്ലാഹുവേ, വിചാരണ കൂടാതെ സ്വര്‍ഗത്തിലെത്തുന്നവരില്‍ ഞങ്ങളെയും ചേര്‍ക്കേണമേ – ആമീന്‍.
അടുത്ത ആയത്ത് 26
വേദക്കാരുടെ മറ്റൊരു ദുസ്സ്വഭാവം ചൂണ്ടിക്കാട്ടുകയാണിനി.
പ്രവാചകത്വം, ഭരണാധികാരം, ഇസ്സത്ത് ഇതൊക്കെ അവരുടെ മാത്രം കുത്തകാവകാശമാണെന്ന് പറഞ്ഞുനടക്കുക, അതില്‍ ദുരഭിമാനം കൊള്ളുക. ഇതാണവരെ, സത്യം നിഷേധിക്കാനും കടുത്ത ധിക്കാരികളാകാനും പ്രേരിപ്പിക്കുന്ന പ്രധാനഘടകം. ഈ വാദങ്ങള്‍ പൊളിച്ചടുക്കുകയാണ് ഇനിയുള്ള ആയത്തുകള്‍.
അതുപോലെ, ചില അവിശ്വാസികള്‍ ഉന്നയിക്കാറുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയും ഇനി പറയുന്ന ആയത്തുകളിലുണ്ട്.
എന്താണാ ചോദ്യം? സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ ആളുകളാണെന്നല്ലേ പറയാറ്. എന്നിട്ടും അവര്‍ മിക്കപ്പോഴും ദാരിദ്ര്യത്തിലും പ്രയാസങ്ങളിലും തന്നെയാണ്! എതിര്‍പക്ഷത്തുള്ളവര്‍ക്കോ, സര്‍വ സുഖവും ആഢംബരങ്ങളും സ്ഥാനമാനങ്ങളും! എന്തായിപ്പോ ഇങ്ങനെ? സത്യവിശ്വാസികളാണ് അല്ലാഹുവിന് ഇഷ്ടപ്പെട്ടവരെങ്കില്‍ അവര്‍ക്കല്ലേ ജീവിത സുഖസൗകര്യങ്ങളും കഴിവും കൂടുതല്‍ ലഭിക്കേണ്ടത്?
നിങ്ങള്‍ കരുതുന്നതുപോലെയല്ല കാര്യങ്ങള്‍. ദുന്യാവ് കാര്യമാക്കുകയേ വേണ്ട. അതിനല്ലാഹു പ്രത്യേകിച്ചൊരു സ്ഥാനവും കൊടുക്കുന്നില്ല. ഇവിടെ ഭരണവും പ്രതാപവും അന്തസ്സും മറ്റുമൊക്കെ ആര്‍ക്കും കൊടുത്തേക്കാം, കൊടുക്കാതിരുന്നേക്കാം. റബ്ബിനെ തീരെ അംഗീകരിക്കാത്തവര്‍ക്ക് സര്‍വവിധ ഐശ്വര്യങ്ങളും നല്കിയേക്കാം. പക്ഷേ, പരലോകം. അതല്ലേ ശാശ്വതം. അവിടെ സത്യവിശ്വാസികള്‍ക്ക് മാത്രമേ രക്ഷയുണ്ടാകൂ.
ഈ ആയത്തിറങ്ങാനൊരു പ്രത്യേക കാരണം കൂടിയുണ്ട്:
പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെയും റോമാ സാമ്രാജ്യത്തിന്‍റെയും മര്‍ദനങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവരായിരുന്നു അറബികള്‍. രണ്ട് വന്‍ശക്തികളായിരുന്നു അവര്‍. ഇവ രണ്ടിന്‍റെയും ആധിപത്യം മുസ്‌ലിംകളുടെ കൈയില്‍ കൈവരുമെന്ന് തിരുനബി صلى الله عليه وسلم സ്വഹാബികളോട് പറഞ്ഞു. മക്കാവിജയത്തിനുശേഷമാണിങ്ങനെ പറഞ്ഞത്. ഇതുകേട്ടപ്പോള്‍ കപടവിശ്വാസികള്‍ കളിയാക്കി. അവരത് തള്ളിക്കളഞ്ഞു. അപ്പോഴാണ്, ഒരു പ്രാര്‍ഥനാരൂപത്തില്‍ അല്ലാഹു ഈ വാക്യങ്ങളവതരിപ്പിച്ചത്.
ബനൂഇസ്രാഈലിന് അല്ലാഹു എമ്പാടും ആധിപത്യവും പ്രവാചകത്വവും അന്തസ്സും നല്‍കിയിരുന്നു. ആയിരക്കണക്കിന് കൊല്ലങ്ങള്‍ അവരീ അനുഗ്രഹങ്ങളൊക്കെ അനുഭവിച്ചുപോന്നിരുന്നു. പിന്നീട്, ഈ പ്രവാചകത്വവും ആധിപത്യവുമൊക്കെ അവരില്‍ നിന്ന് മാറ്റി ഇസ്മാഈല്‍ നബി(عليه السلام)ന്‍റെ സന്തതികള്‍ക്ക് കൊടുത്തു. അതായത് അറബികള്‍ക്ക്. അങ്ങനെയാണ് അവരുടെ കൂട്ടത്തില്‍ നിന്ന് അവസാനത്തെ പ്രവാചകരായി തിരുനബി صلى الله عليه وسلم നിയോഗിതനായത്.
വേറെയാര്‍ക്കും കൊടുക്കാത്ത പല അനുഗ്രഹങ്ങളും തിരുനബി صلى الله عليه وسلمക്കും അനുയായികള്‍ക്കും അല്ലാഹു നല്‍കിയിട്ടുണ്ട്. ഇതെല്ലാം ചെയ്ത അല്ലാഹുവിന് പേര്‍ഷ്യന്‍, റോമന്‍ സാമ്രാജ്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് അധീനമാക്കിക്കൊടുക്കുക എന്നത് വളരെ എളുപ്പമാണ്. (ഉമര്‍-رضي الله عنه-വിന്‍റെ ഭരണകാലത്ത് അവ രണ്ടും മുസ്‌ലിംകളുടെ അധീനതയിലായിട്ടുണ്ട്.)
അല്ലാഹു സര്‍വശക്തനാണ്. ലോകത്തിന്‍റെ ആധിപത്യം അവന്‍റെ കൈയിലാണ്. അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യും. അത് ചോദ്യം ചെയ്യാന്‍ ഒരു ശക്തിക്കും സാധ്യമല്ല.
ഇനി പഠിക്കുന്ന ആയത്ത്, നല്ലൊരു ദുആ കൂടിയാണ്. അടിസ്ഥാനപരമായ കുറെ യാഥാര്‍ത്ഥ്യങ്ങളും നമുക്കതില്‍ പഠിപ്പിക്കാനുണ്ട്. ഈ ആയത്ത് ഉള്‍പ്പെടുത്തി ദുആ ചെയ്താല്‍ ഉത്തരം കിട്ടാതിരിക്കില്ലെന്ന് പറയുന്ന ചില ഹദീസുകള്‍ ഥബ്‌റാനി (رحمه الله)യും മറ്റും ഉദ്ധരിച്ചിട്ടുണ്ട്.
قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (26)
താങ്കള്‍ പ്രഖ്യാപിക്കുക: സര്‍വാധിപതിയായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്കു ഭരണം നല്‍കുകയും ഉദ്ദേശിക്കുന്നവരില്‍ നിന്നത് നീക്കുകയും ചെയ്യുന്നു; നീ വിചാരിക്കുന്നവരെ പ്രതാപികളാക്കുകയും നിനക്കു ബോധിച്ചവരെ ഹീനരാക്കുകയും ചെയ്യുന്നു. നന്മകളത്രയും നിന്‍റെ കൈയിലാണ്. നീ എല്ലാ കാര്യത്തിനും കഴിവുറ്റവനത്രേ.
ഈ പറഞ്ഞതിന് എല്ലാ കാലത്തും എത്രയോ ഉദാഹരണങ്ങള്‍ സുലഭമാണ്.
ഭൂമി ഉള്‍പ്പെടെയുള്ള സകല പ്രപഞ്ചത്തിന്‍റെയും ഉടമയും അധികാരിയും, പ്രപഞ്ചനാഥനായ അല്ലാഹുവാണ്. അതേസമയം, മനുഷ്യരില്‍ ചിലര്‍ക്ക് ഭൂമിയുടെ ചില പരിമിതമായ ഭാഗങ്ങള്‍ ഭരിക്കാനുള്ള അധികാരവും അവകാശവും അവന്‍ നല്‍കും. ചില വിഭാഗങ്ങളുടെ, ചില സംഘങ്ങളുടെ, ചില കൂട്ടായ്മകളുടെ അധികാരം ചിലരുടെ കൈകളില്‍ ഏല്‍പിക്കും.
പക്ഷെ, ഇത് താല്‍ക്കാലികമാണ്. കേവലം കൈകാര്യകര്‍ത്താക്കള്‍ എന്ന നിലക്ക് മാത്രമാണ്. ഈ അധികാരം അവനുദ്ദേശിക്കുമ്പോള്‍ തിരിച്ചെടുക്കുകയും ചെയ്യുന്നു.
അധികാരം എപ്പോള്‍ കിട്ടുമെന്നും കിട്ടിയ അധികാരം എത്രകാലം തുടരുമെന്നും എപ്പോഴാണ് അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെടുക എന്നൊന്നും കൃത്യമായി പറയാന്‍ ആര്‍ക്കും കഴിയില്ലല്ലോ. കാരണം, അധികാരം കൊടുക്കുക-തിരിച്ചുവാങ്ങുക എന്ന പ്രക്രിയ അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമാണ്.
എല്ലാ സംവിധാനങ്ങളും അനുകൂലമായിട്ടും, ആത്മവിശ്വാസത്തോടെ ഭരണം മുന്നോട്ടുപോയിട്ടും അപ്രതീക്ഷിതമായി അധികാരം നഷ്ടപ്പെടുന്നത് സാധാരണ കാണാറുള്ളതല്ലേ. അതുപോലെ, വലിയ പ്രശസ്തിയും പാരമ്പര്യവുമൊക്കെയുള്ളവര്‍ പെട്ടെന്ന് നിലംപൊത്തുന്നതും, താഴെക്കിടയിലുള്ളവര്‍ ഉന്നതങ്ങളിലെത്തുന്നതും സാധാരണം തന്നെ.
ഈ അധികാരലബ്ധിയും അധികാരനഷ്ടവും സ്ഥാനമാനങ്ങളും മറ്റുമെല്ലാം സത്യത്തില്‍ നിയന്ത്രിക്കുന്നത് പാര്‍ട്ടികളോ മറ്റു സംവിധാനങ്ങളോ ഒന്നുമല്ല. അതെല്ലാം ചില നിമിത്തങ്ങളോ കാരണങ്ങളോ മാത്രമാണ്. മാലികുല്‍ മുലൂക് ആയ അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് ചുരുക്കം.
അടുത്ത ആയത്ത് 27
കഴിഞ്ഞ ആയത്തില്‍ പറഞ്ഞതിനോട് ചേര്‍ത്തുതന്നെ, റബ്ബിന്‍റെ അപാരമായ ചില കഴിവുകളെക്കുറിച്ച് സൂചിപ്പിക്കുകയാണിനി.
تُولِجُ اللَّيْلَ فِي النَّهَارِ وَتُولِجُ النَّهَارَ فِي اللَّيْلِ ۖ وَتُخْرِجُ الْحَيَّ مِنَ الْمَيِّتِ وَتُخْرِجُ الْمَيِّتَ مِنَ الْحَيِّ ۖ وَتَرْزُقُ مَنْ تَشَاءُ بِغَيْرِ حِسَابٍ (27)
രാത്രിയെ പകലിലും പകലിനെ രാത്രിയിലും സന്നിവേശിപ്പിക്കുന്നത് നീയാണ്. നിര്‍ജീവിയില്‍ നിന്ന് ജീവിയെയും ജീവിയില്‍ നിന്ന് നിര്‍ജീവിയെയും പുറത്തു കൊണ്ടുവരുന്നതും നീ തന്നെ. നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ നല്‍കുന്നു.
രാത്രിയെ പകലിലും പകലിനെ രാത്രിയിലും സന്നിവേശിപ്പിക്കുക – ഇതിന് വിവിധ വ്യാഖ്യാനങ്ങളുണ്ട്. അസ്തമയം നടക്കുമ്പോള്‍ പകല്‍ രാത്രിയിലും, പ്രഭാതമാകുമ്പോള്‍ രാത്രി പകലിലും ലയിച്ചു പോകുന്നതിനെ ഉദ്ദേശിച്ചാകാം.
ഒരു ദിവസം ആകെ 24 മണിക്കൂറാണെങ്കിലും പല രാഷ്ട്രങ്ങളിലും ഭൂഖണ്ഡങ്ങളിലും ഋതുഭേദമനുസരിച്ച് അവയുടെ അളവില്‍ വ്യത്യാസങ്ങളുണ്ടാകും. അതാണ് രാപ്പലുകളുടെ സന്നിവേശമെന്നാണ് മറ്റൊരഭിപ്രായം.
ക്രമേണയാണല്ലോ രാവും പകലും മാറിവരുന്നത്. സ്വിച്ചിട്ട പോലെ ഒറ്റയടിക്കങ്ങോട്ട് ഇരുട്ടാവുകയല്ലല്ലോ ചെയ്യുന്നത്. ഭൂമി ഉരുണ്ടതാണെന്നതിന് തെളിവാണിത്. പരന്നതാണെങ്കില്‍ ഒറ്റ ഓഫാക്കല്‍ മതി.
രാവും പകലും ഉണ്ടാകുന്നത് ഭൂമിയുടെ കറക്കം കൊണ്ടാണല്ലോ. ഭൂമി സ്വയം ശക്തിയായി കറങ്ങുന്നുണ്ട്. 24 മണിക്കൂര്‍ ഒരു കറക്കം.
Speed - 1600 kilometers/hour (460 meters/second)
അതോടൊപ്പം ഇതിനേക്കള്‍ വേഗത്തില്‍ സൂര്യനെ ചുറ്റുന്നുമുണ്ട്. 365 ദിവസം ഒരു ചുറ്റ്. Speed: 108,000 km/hour (30 km/second)
ഇത്രയൊക്കെ സ്പീഡില്‍ കറങ്ങിയിട്ടും നമ്മളൊന്നും അറിയുന്നില്ല. റബ്ബ് അറിയിക്കുന്നില്ല. തൊട്ടില്‍ പോലെ സംവിധാനിച്ചു എന്നാണല്ലോ റബ്ബ് പറഞ്ഞത്. ആരാണിതൊക്കെ ഇങ്ങനെ കറക്കുന്നത്, നിയന്ത്രിക്കുന്നത്? സര്‍വശക്തനായ അല്ലാഹു അല്ലാതെ മറ്റാരാണ്?!
രാത്രി ദൃഷ്ടാന്തമാണ്, അനുഗ്രഹമാണ്. രാത്രി ഉറങ്ങാനും പകല്‍ അധ്വാനിക്കാനും. രാത്രിയെ കേവലം വസ്ത്രംകൊണ്ടെന്നോണം ദേഹം മൂടി മറഞ്ഞു സ്വസ്ഥമായിരിക്കുവാന്‍ പര്യാപ്തമാക്കി. രാത്രിയാകുന്നതുതന്നെ ഒരാശ്വാസമാണല്ലേ പൊതുവെ.
നമ്മുടെ ഉറക്കത്തിന് അല്ലാഹു തെരഞ്ഞെടുത്തത് രാത്രിയാണ്. അതിനനുസരിച്ചുതന്നെയാണ് അവന്‍ നമ്മളെ പടച്ചതും. ഉറക്കം വരാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ (melatonin) ഉല്പാദിക്കപ്പെടുന്നത് ഇരുട്ട് വന്നുതുടങ്ങുമ്പോഴാണ്. അതുകൊണ്ടാണ് ലൈറ്റിട്ടാല്‍ ഉറങ്ങാന്‍ പ്രയാസമുണ്ടാകുന്നത്.
മുഴുവന്‍ സമയവും രാത്രിയെപ്പോലെ ഇരുട്ടിയതാക്കാതെ, പകലിനെ അതില്‍ നിന്നും വേര്‍തിരിച്ച് ഉപജീവനം തേടാനുള്ള അവസരമാക്കി. എപ്പോഴും പകല്‍, അല്ലെങ്കില്‍ എപ്പോഴും രാത്രി ആണെങ്കിലോ?! എന്തായിരിക്കും അവസ്ഥ! വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും അല്ലാഹു ഇക്കാര്യം നമ്മളെ ഓര്‍മപ്പെടുത്തുന്നുണ്ട്.
وَتُخْرِجُ الْحَيَّ مِنَ الْمَيِّتِ وَتُخْرِجُ الْمَيِّتَ مِنَ الْحَيِّ ۖ
ജീവികളില്‍ നിന്ന് നിര്‍ജീവ വസ്തുക്കളെയും നിര്‍ജീവ വസ്തുക്കളില്‍ നിന്ന് ജീവനുള്ളവയെയും അല്ലാഹു ഉണ്ടാക്കുന്നു. ഇന്ദ്രിയത്തുള്ളിയില്‍ നിന്ന് മനുഷ്യനും, മനുഷ്യനില്‍ നിന്ന് ഇന്ദ്രിയവും, വിത്തില്‍ നിന്ന് ചെടിയും, ചെടിയില്‍ നിന്ന് വിത്തും, പക്ഷിയില്‍ നിന്ന് മുട്ടയും, മുട്ടയില്‍ നിന്ന് പക്ഷിയും, ഇങ്ങനെയെത്രയെത്ര ഉദാഹരണങ്ങള്‍!
ഇതിനെല്ലാം പ്രത്യക്ഷമായ പല കാരണങ്ങളും പലര്‍ക്കും എണ്ണിപ്പറയാന്‍ പറ്റുമെങ്കിലും, വാസ്തവത്തില്‍ ആ കാരണങ്ങള്‍ക്ക് കാരണക്കാരനും അതൊക്കെ വേണ്ടതുപോലെ വ്യവസ്ഥാപിതമായി നിയന്ത്രിക്കുന്നതും സര്‍വശക്തനായ അല്ലാഹു മാത്രമാണല്ലോ.
അടുത്ത ആയത്ത് 28
ഭരണവും ആധിപത്യവും അന്തസ്സുമെല്ലാം അല്ലാഹുവിന്‍റെയടുത്താണെന്നും താനുദ്ദേശിച്ചവര്‍ക്ക് അവനത് നല്‍കുന്നു എന്നും അവന്‍ സര്‍വശക്തനാണ് എന്നൊക്കെയാണല്ലോ കഴിഞ്ഞ ആയത്തുകളില്‍ പറഞ്ഞത്. ഇനി സത്യവിശ്വാസികളോട് പ്രധാനപ്പെട്ടൊരു കാര്യം ഉണര്‍ത്തുകയാണ്.
ഏതൊരു പ്രസ്ഥാനത്തിനും സംഘത്തിനും അതിന്‍റെ നിലനില്പിനാവശ്യമായ, പുരോഗതിക്കാവശ്യമായ ചില പ്രോഗ്രാമുകള്‍ അനിവാര്യമാണ്. പല നിയമങ്ങളും മാനദണ്ഡങ്ങളും, രഹസ്യസ്വഭാവമുള്ള പല കാര്യങ്ങളുമുണ്ടാകും. അത്തരം കാര്യങ്ങള്‍ എതിര്‍പക്ഷത്തുള്ളവര്‍ അറിയാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.
ഇതുപോലെത്തന്നെയാണ് മുഅ്മിനീങ്ങളുടെ അഭ്യന്തരകാര്യങ്ങളും. പ്രത്യേകിച്ച് ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്ന സമയത്തെല്ലാം. മുഅ്മിനീങ്ങളുടെ കെട്ടുറപ്പ് ഉറപ്പാക്കാന്‍ വേണ്ട കാര്യങ്ങളൊക്കെ അവര്‍ ചെയ്യണം. പരസ്പരമുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കണം.
ഇസ്‌ലാമിന്‍റെയും മുസ്‌ലിംകളുടെയും ബദ്ധവൈരികളായ, തക്കം കിട്ടിയാല്‍ ഉപദ്രവിക്കാന്‍ കാത്തിരിക്കുന്ന ശത്രുപക്ഷത്തോടുള്ള കൂട്ടുകെട്ട് ഒഴിവാക്കണം. അവരെ മിത്രങ്ങളായി സ്വീകരിക്കരുത്. എന്നാല്‍, ഗത്യന്തരമില്ലാതെ വരുമ്പോള്‍ പ്രത്യക്ഷത്തില്‍ മാത്രം അതാകാം
ഇത്തരം കടുത്ത ശത്രുക്കളുമായി കൂട്ടുകെട്ട് സ്ഥാപിക്കുന്നവര്‍ അല്ലാഹുവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. ശത്രുപക്ഷത്തിന്‍റെ ഇഷ്ടംനേടാനും കൈയടി വാങ്ങാനും കാര്യലാഭങ്ങള്‍ക്കും അവരുമായി കൂട്ടുകൂടുന്ന, ദീനിനെ ഒറ്റുകൊടുക്കുന്ന ഒരുപാട് പേര്‍ പണ്ടുകാലത്തുമുണ്ട്, ഇന്നുമുണ്ട്. ഗൗരവപൂര്‍വം ചിന്തിക്കേണ്ട കാര്യമാണ്.
ഈ സൂക്തത്തിന്‍റെ അവതരണപശ്ചാത്തലം മനസ്സിലാക്കാമ്പോള്‍ ഈ കല്പനയുടെ ഗൗരവം മനസ്സിലാക്കാം. ഇമാം ഇബ്‌നു അബ്ബാസ്(رضي الله عنهما) പറയുന്നു: ഉബാദത്തുബ്‌നുസ്സ്വാമിത്ത് رضي الله عنهന് കുറെ യഹൂദികളായ കൂട്ടുകാരുണ്ടായിരുന്നു.
നബി صلى الله عليه وسلمഅഹ്‌സാബ് യുദ്ധത്തിനൊരുങ്ങിയപ്പോള്‍ അദ്ദേഹം ചോദിച്ചു: 'നബിയേ, ജൂതരില്‍ പെട്ട അഞ്ഞൂറുപേര്‍ എന്നോടൊപ്പമുണ്ട്. എന്‍റെ കൂടെ അവരും യുദ്ധത്തിനു വന്നോട്ടെ? എങ്കില്‍ നമുക്ക് ശത്രുക്കളെ ജയിച്ചടക്കാന്‍ കഴിയും.' ഈ സന്ദര്‍ഭത്തിലായിരുന്നു ഈ സൂക്തം അവതരിച്ചത് (അസ്ബാബുന്നുസൂല്‍ 57).
സൈന്യത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവേണ്ടത് അനിവാര്യമായ ഘട്ടത്തില്‍ പോലും അല്ലാഹു അത് നിരോധിക്കുകയാണ് ചെയ്യുന്നത്.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം – ഈ പറഞ്ഞതൊക്കെ ആരെക്കുറിച്ചാണന്നറിയോ? ദീനിനോട് കടുത്ത ശത്രുതയുള്ള, തക്കം കിട്ടിയാല്‍ അക്രമിക്കാന്‍ കാത്തിരിക്കുന്ന ശത്രുവിഭാഗങ്ങളെക്കുറിച്ചാണ്.
അങ്ങനെയൊന്നും ചെയ്യാത്ത, ശത്രുത ഒളിച്ചുവെക്കുകയോ പുറമെ പ്രകടിപ്പിക്കുകയോ ചെയ്യാത്ത, പരസ്പരം നല്ലനിലക്ക് വര്‍ത്തിക്കുന്ന അവിശ്വാസികളോട്, മുഅ്മിനീങ്ങള്‍ അങ്ങോട്ടും വളരെ സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും തന്നെ പെരുമാറണം. അവരുമായി സകലവിധ മാനവികബന്ധങ്ങളും ആകാവുന്നതാണ്. സൂറതുല്‍ മുംതഹന 8, 9 വചനങ്ങളില്‍ അല്ലാഹു ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
لَا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ ۖ وَمَنْ يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَنْ تَتَّقُوا مِنْهُمْ تُقَاةً ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَإِلَى اللَّهِ الْمَصِيرُ (28)
സത്യവിശ്വാസികള്‍ മുഅ്മിനുകളെ വിട്ട് നിഷേധികളെ മിത്രങ്ങളായി സ്വീകരിക്കരുത്. അങ്ങനെയൊരാള്‍ ചെയ്താല്‍ അല്ലാഹുവുമായി അവന്നൊരു ബന്ധവുമില്ല; എന്നാല്‍ നിങ്ങള്‍ക്കവരെക്കുറിച്ച ഭയപ്പാടുമൂലം പ്രത്യക്ഷത്തില്‍ അങ്ങനെ ചെയ്യുന്നതിനു കുഴപ്പമില്ല. അല്ലാഹു നിങ്ങളോടിത് താക്കീത് ചെയ്കയാണ്. അവങ്കലേക്കാകുന്നു സര്‍വരുടെയും മടക്കം
വളരെ ഗൗരവമാണീ വിഷയം. പല സ്ഥലത്തും ഇതിനെക്കുറിച്ച താക്കീതുണ്ട്. ഇതേ സൂറയിലെ 118-ആം സൂക്തത്തിലും അല്‍മുജാദില 22 ലും അന്നിസാഅ് 144 ലും, അല്‍മാഇദ 51 ലും 57 ലും ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ട്. ശത്രുക്കളെ മിത്രമാക്കരുതെന്ന് സൂറത്തുല്‍ മുംതഹന 1 ലുമുണ്ട്.
അടുത്ത ആയത്ത് 29
ചില പ്രത്യേക സാഹചര്യങ്ങളില്‍, ഉപദ്രവങ്ങളും അക്രമങ്ങളൊമൊക്കെ പേടിക്കുന്ന സമയത്ത്, പ്രത്യക്ഷത്തില്‍ ചിലപ്പോള്‍ ശത്രുപക്ഷവുമായി അനുനയത്തില്‍ നില്‍ക്കേണ്ടിവന്നേക്കാം. ആ സമയത്ത്, ആ നിലപാടിനോട് നിങ്ങള്‍ മനസ്സുകൊണ്ട് യോജിക്കുന്നുണ്ടോ ഇല്ലേ എന്നൊക്കെ അല്ലാഹുവിനറിയാം.
പുറത്തൊന്നും അകത്ത് മറ്റൊന്നുമായി ശത്രുക്കളോട് സഖ്യമുണ്ടാക്കി റബ്ബിനെ കബളിപ്പിക്കാമെന്ന് വ്യാമോഹിക്കരുത്. അത്തരം കപടവിശ്വാസികളെ അല്ലാഹുവിന് നന്നായി അറിയാം. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അവന് കഴിയാഞ്ഞിട്ടല്ല. നിരവധി ധിക്കാരികളെ കഠിനമായ ശിക്ഷിക്കുകയും ഭൂമുഖത്ത് നിന്നുതന്നെ ഉന്മൂലനം ചെയ്യുകയുമൊക്കെ ചെയ്ത റബ്ബിന്, ഒറ്റ നിമിഷം മതിയല്ലോ അവരെ പിടികൂടാന്‍!
അകത്ത് കത്തിയും പുറത്ത് പത്തിയുമായിക്കഴിയുന്ന മുനാഫിഖുകളെ പെട്ടെന്നവന്‍ പിടിച്ച് ശിക്ഷിക്കുന്നില്ലെങ്കില്‍, അതിന്‍റെ പിന്നില്‍ പല യുക്തികളുമുണ്ടാകാം.
قُلْ إِنْ تُخْفُوا مَا فِي صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ اللَّهُ ۗ وَيَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (29)
താങ്കള്‍ പ്രഖ്യാപിക്കുക: സ്വന്തം മനസ്സിലുള്ളത് നിങ്ങള്‍ ഒളിപ്പിച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അതറിയും. ആകാശ ഭൂമികളിലുള്ളതെന്തും അവനു സുജ്ഞാതമത്രേ. അവന്‍ സകലകാര്യങ്ങള്‍ക്കും കഴിവുറ്റവനാകുന്നു.
-------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment