അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 166-173) ശുഹദാക്കൾ ജീവിച്ചിരിക്കുന്നവർ തന്നെ

ഉഹുദിലുണ്ടായ പരാജയം നിങ്ങള്‍ തന്നെ വരുത്തിവെച്ചതാണെന്നായിരുന്നല്ലോ കഴിഞ്ഞ പേജില്‍ അവസാനം പറഞ്ഞുവെച്ചത്. ഈ പരാജയത്തിനു പിന്നിലെ മറ്റൊരു യുക്തിയാണ് ഇനി പറയുന്നത്. മുഅ്മിനുകളെയും മുനാഫിഖുകളെയും പ്രത്യക്ഷത്തില്‍ തന്നെ തിരിച്ചറിയണം.

 

ഏത് പ്രതിസന്ധിഘട്ടത്തിലും  പതറാതെ സത്യവിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുന്നവര്‍ ആരൊക്കെയാണ്, വിശ്വാസത്തിന്‍റെ പുറംപൂച്ചുമായി നടക്കുന്ന പിന്തിരിപ്പന്‍മാരും കപടന്‍മാരും ആരൊക്കെയാണ് എന്ന് വേര്‍തിരിഞ്ഞ് കാണേണ്ടത് ആവശ്യമാണ്. അതിന് വേണ്ടിയും കൂടിയാണിങ്ങനെ സംഭവിച്ചത്. അതിപ്പോള്‍ വ്യക്തമാകുകയും ചെയ്തുവല്ലോ.

അബ്ദുല്ലാഹിബ്‌നു ഉബയ്യും കൂട്ടരുമാണ് ആ മുനാഫിഖുകള്‍. വഴിയില്‍ വെച്ച് മടങ്ങിപ്പോകുകയാണവര്‍ ചെയ്തത്. മുന്നൂറ് കപടവിശ്വാസികളാണ് മടങ്ങിയത്.

 

അവരെ മടക്കി വിളിക്കാനുള്ള ശ്രമം ചില സ്വഹാബികള്‍ നടത്തിയിരുന്നു:

ഒന്നുകില്‍ നിങ്ങള്‍ വന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ച് യുദ്ധം ചെയ്യുക, അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യുക. രണ്ടിലൊന്ന് ചെയ്യണം എന്ന് അവര്‍ പറഞ്ഞുനോക്കി. യുദ്ധത്തില്‍ സംബന്ധിക്കുന്നില്ലെങ്കിലും, മുസ്‌ലിംകളുടെ ഭാഗത്ത് കാണിക്കാനെങ്കിലും ആളുകളുണ്ടാകുന്നത് ശത്രുക്കളെ ഭയപ്പെടുത്തുമല്ലോ.

ഒരു പക്ഷേ, ശത്രുക്കള്‍ മദീനക്കകത്ത് കടന്ന് നാട്ടുകാരെയും അബലകളെയും അക്രമിച്ചു കൂടായ്കയുമില്ല. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ തന്നെ കുടുംബങ്ങളും അതില്‍ നിന്നൊഴിവാകില്ലല്ലോ. അതുകൊണ്ട് സജീവമായിട്ടല്ലെങ്കില്‍, പ്രത്യക്ഷത്തിലെങ്കിലും നിങ്ങള്‍ മുസ്‌ലിംകളുടെ കൂടെ നില്‍ക്കണം എന്നൊക്കെ അവര്‍ ഉപദേശിച്ചുനോക്കി.

കപടവിശ്വാസികളുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ഒരു യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. അഥവാ ഉണ്ടായാല്‍തന്നെ, ഞങ്ങള്‍ നിങ്ങളെ ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കില്ല; നിങ്ങളോടൊപ്പം ഞങ്ങളും ചേരും – ഈ മറുപടി വെറും ഒഴിഞ്ഞുമാറലും പരിഹാസവും മാത്രമാണെന്ന് പറയേണ്ടതില്ലല്ലോ.

ബദ്‌റില്‍ സംഭവിച്ച തീരാനഷ്ടത്തിന് പകരംവീട്ടാന്‍ ഒരുങ്ങിവന്ന ഒരു സൈന്യം. എണ്ണത്തിലും വണ്ണത്തിലും കുറവായ മുസ്‌ലിംകളോട് ഏറ്റുമുട്ടാതെ അവര്‍ വെറുതെയങ്ങ് മടങ്ങിപ്പോകില്ലെന്ന് ആ കപടവിശ്വാസികള്‍ക്ക് ശരിക്കും അറിയാം. ഇതേവരെ മുസ്‌ലിംകളോടൊപ്പം വേഷം കെട്ടി അഭിനയിച്ച് കഴിഞ്ഞുകൂടിയിരുന്ന അവരുടെ ഉള്ളിലിരുപ്പ് ഇപ്പോഴാണ് വെളിച്ചത്തുവന്നത്.

وَمَا أَصَابَكُمْ يَوْمَ الْتَقَى الْجَمْعَانِ فَبِإِذْنِ اللَّهِ وَلِيَعْلَمَ الْمُؤْمِنِينَ (166)

 

ആ രണ്ടു കക്ഷികള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങള്‍ക്കുണ്ടായ ദുരന്തം അല്ലാഹുവിന്‍റെ വിധിയനുസരിച്ചും സത്യവിശ്വാസികളെ അവന്‍ വേര്‍തിരിച്ചറിയേണ്ടതിനുമായിരുന്നു.

 

 وَلِيَعْلَمَ الَّذِينَ نَافَقُوا ۚ وَقِيلَ لَهُمْ تَعَالَوْا قَاتِلُوا فِي سَبِيلِ اللَّهِ أَوِ ادْفَعُوا ۖ قَالُوا لَوْ نَعْلَمُ قِتَالًا لَاتَّبَعْنَاكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَانِ ۚ يَقُولُونَ بِأَفْوَاهِهِمْ مَا لَيْسَ فِي قُلُوبِهِمْ ۗ وَاللَّهُ أَعْلَمُ بِمَا يَكْتُمُونَ (167)

കപടവിശ്വാസികളെ വേര്‍തിരിച്ചറിയാന്‍ കൂടിയായിരുന്നു (അങ്ങനെ ഉഹുദില്‍ വിപത്ത് സംഭവിച്ചത്). നിങ്ങള്‍ വന്ന് ദൈവ സരണിയില്‍ യുദ്ധം ചെയ്യുകയോ ശത്രുവിനെ ചെറുത്തുനില്‍ക്കുകയെങ്കിലുമോ ചെയ്യൂ എന്നാവശ്യപ്പെട്ടാല്‍, യുദ്ധമുണ്ടാകുമെന്നുറപ്പുണ്ടായിരുന്നെങ്കില്‍ നിങ്ങളൊന്നിച്ച് ഞങ്ങളും വന്നേനെ എന്നവര്‍ തട്ടിവിടും.  വിശ്വാസത്തേക്കാളേറെ അവര്‍ക്ക് സത്യനിഷേധത്തോടായിരുന്നു ഏറ്റമടുപ്പം. മനസ്സിലുള്ളതല്ല വായകൊണ്ടവര്‍ പറയുന്നത്. അവര്‍ മറച്ചുവെക്കുന്നത് അല്ലാഹു നന്നായറിയും.

 

لَوْ نَعْلَمُ قِتَالًا لَاتَّبَعْنَاكُمْ  എന്ന വാക്യത്തിനാണ് 'യുദ്ധം ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍' എന്ന് അര്‍ഥം കൊടുത്തത്. 'യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് നല്ല പരിചയമുണ്ടായിരുന്നെങ്കില്‍' എന്നും ചില വ്യാഖ്യാതാക്കള്‍ അര്‍ഥം പറഞ്ഞിട്ടുണ്ട്.

 

ഏതായാലും മനസ്സിലുള്ളതല്ല അവര്‍ വായ കൊണ്ട് പറഞ്ഞത്. വിശ്വാസവും മനഃസാക്ഷിയുമില്ലാത്തവര്‍ക്ക് എന്തുമാകാമല്ലോ. സത്യവിശ്വാസികളുടെ കൂടെക്കൂടി എന്നല്ലാതെ, അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല.

 

هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَانِ

സത്യവിശ്വാസത്തേക്കാളേറെ സത്യനിഷേധത്തോടാണ് അവര്‍ക്ക് അടുപ്പം. കാര്യലാഭത്തിനുവേണ്ടി ഇസ്‌ലാമിന്‍റെ വേഷമണിഞ്ഞിരിക്കുകയാണവര്‍. സത്യത്തില്‍ അവരുടെ ഹൃദയം സത്യനിഷേധത്തിലധിഷ്ഠിതമാണ്. അകത്തൊന്നും പുറത്ത് മറ്റൊന്നും.

 

ഇത്തരക്കാരെ ഇന്നും കാണാം. നമ്മളാ കൂട്ടത്തില്‍ പെട്ടുപോകരുത്. അല്ലാഹു കാത്തുരക്ഷിക്കട്ടെ-ആമീന്‍.

 

അടുത്ത ആയത്ത് 168

 

ഉഹുദില്‍ ചില സ്വഹാബികള്‍ വധിക്കപ്പെട്ടല്ലോ. കപടവിശ്വാസികള്‍ അത് മുതലെടുക്കാന്‍ ശ്രമം നടത്തി. 'ഞങ്ങള്‍ പറഞ്ഞതുകേട്ട് വീട്ടിലിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല' എന്ന് തട്ടിവിട്ടു.

 

അവര്‍ക്ക് മറുപടി പറയുകയാണിനി. അവര്‍ പറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍, യുദ്ധത്തിലൊന്നും പങ്കെടുക്കാതെ വീട്ടില്‍ തന്നെ ഇരുന്ന് അവര്‍ മരണത്തില്‍ നിന്നൊന്ന് രക്ഷപ്പെടട്ടെ, മരണത്തെ തടുക്കാന്‍ അവര്‍ക്ക് കഴിയുമോ, എങ്കിലതൊന്ന് കാണട്ടെ – അവരോടിങ്ങനെ പറയാനാണ് തിരുനബി  صلى الله عليه وسلمയോട് അല്ലാഹു പറയുന്നത്.

 

മരണം തടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇല്ലല്ലോ. ജനിച്ച മനുഷ്യന്‍ മരിക്കുക തന്നെ ചെയ്യും.

الَّذِينَ قَالُوا لِإِخْوَانِهِمْ وَقَعَدُوا لَوْ أَطَاعُونَا مَا قُتِلُوا ۗ قُلْ فَادْرَءُوا عَنْ أَنْفُسِكُمُ الْمَوْتَ إِنْ كُنْتُمْ صَادِقِينَ (168)

 

(യുദ്ധത്തിന് പോകാതെ) സ്വഗൃഹങ്ങളിലിരിക്കുകയും അടരാടാന്‍ പോയ കൂട്ടുകാരെപ്പറ്റി ഞങ്ങളെയനുസരിച്ചിരുന്നെങ്കില്‍ അവര്‍ വധിക്കപ്പെടില്ലായിരുന്നു എന്നു ജല്‍പിക്കുകയും ചെയ്യുന്നവരാണ് കപടന്മാര്‍. താങ്കള്‍ അവരോടു പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ സ്വശരീരത്തില്‍ നിന്നു മരണത്തെ പ്രതിരോധിച്ചു നിറുത്തുക!

 

അടുത്ത ആയത്ത്  169 & 170

 

ഉഹുദിലെ ശുഹദാഇനെക്കുറിച്ചാണ് ഈ വാക്യങ്ങള്‍ അവതരിച്ചത്. അവതരണകാരണം അതാണെങ്കിലും, എല്ലാ ശുഹദാക്കളുടെയും പാരത്രിക ജീവിതം ഈ ആയത്തുകളില്‍ പറയുന്നതുപോലെത്തന്നെയാണ്.

 

യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ജീവിതവും സുഖസന്തോഷങ്ങളും നഷ്ടപ്പെട്ടുവെന്നും, വീട്ടില്‍ ഇരുന്നെങ്കില്‍ കൊല്ലപ്പെടുമായിരുന്നില്ലെന്നും കപടവിശ്വാസികള്‍ പറഞ്ഞത് ശരിയല്ല.

 

ധര്‍മസമരങ്ങളില്‍ വധിക്കപ്പെടുന്നവര്‍, പുറമെ ഇഹലോക ജീവിതം അവസാനിപ്പിക്കുന്നുണ്ടെങ്കിലും, ശരിക്കും അവര്‍ മരണമടഞ്ഞുപോയെന്ന് വിചാരിക്കരുത്. അല്ലാഹുവിങ്കല്‍ ജീവിച്ചിരിക്കുന്നവരാണവര്‍. ഇഹലോക ഭക്ഷണത്തേക്കാള്‍ എത്രയോ സുഭിക്ഷമായ ഭക്ഷണവിഭവങ്ങള്‍ നല്‍കപ്പെടുന്നവരുമാണ്.

 

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളിലവര്‍ തികച്ചും സന്തുഷ്ടരാണ്. തങ്ങളുടെ പിന്‍ഗാമികളായ സഹോദരന്മാരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ട് തങ്ങളോടൊപ്പം വന്നുചേരുമെന്നോര്‍ത്ത് അവര്‍ സന്തോഷിക്കും. അവര്‍ക്കൊന്നും ഭയപ്പെടാനോ വ്യസനിക്കാനോ ഇല്ല എന്നോര്‍ത്തും അവര്‍ ആഹ്ളാദിക്കും.

 

അതുപോലെ, സത്യവിശ്വാസികള്‍ക്ക്- രക്തസാക്ഷികളാകട്ടെ, അല്ലാത്തവരാകട്ടെ- പൊതുവെ ലഭിക്കാനിരിക്കുന്ന വലിയ പ്രതിഫലങ്ങളും അവര്‍ക്ക് കിട്ടുമല്ലോ എന്നോര്‍ത്തും അവര്‍ സന്തോഷിച്ചുകൊണ്ടിരിക്കും.

 

وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ (169)

 

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരിച്ചവരാണെന്നു നിങ്ങള്‍ വിചാരിക്കരുത്; തങ്ങളുടെ നാഥങ്കല്‍ ജീവിച്ചിരിക്കുന്നവരും ഭക്ഷണം നല്‍കപ്പെടുന്നവരുമാണവര്‍.

 

فَرِحِينَ بِمَا آتَاهُمُ اللَّهُ مِنْ فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِمْ مِنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (170)

തന്‍റെ ഔദാര്യത്തില്‍ നിന്നു അല്ലാഹു നല്‍കിയതില്‍ സന്തോഷിച്ചു കൊണ്ടിരിക്കുന്നവരുമാണവര്‍. തങ്ങളൊന്നിച്ചു വന്നുചേരാത്തവരും തങ്ങളുടെ പിന്നില്‍ ഭൗതികലോകത്തുള്ളവരുമായ കൂട്ടുകാരെപ്പറ്റി അവര്‍ക്ക് ഭയപ്പെടാനോ ദുഃഖിക്കാനോ ഒട്ടുമില്ലെന്നോര്‍ത്ത് ഇവര്‍ സായൂജ്യമടയുകയാണ്.

 

يَسْتَبْشِرُونَ بِنِعْمَةٍ مِنَ اللَّهِ وَفَضْلٍ وَأَنَّ اللَّهَ لَا يُضِيعُ أَجْرَ الْمُؤْمِنِينَ (171)

അല്ലാഹു സത്യവിശ്വാസികളുടെ പ്രതിഫലം പാഴാക്കുകയില്ല എന്നതിലും അവങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും ലഭിക്കുന്നതിനാലും ആനന്ദം കൊള്ളുകയാണവര്‍.

 

രക്തസാക്ഷികളെപ്പറ്റി പ്രത്യേകം എടുത്ത് പറഞ്ഞ കാര്യങ്ങളിവയാണ്:

(1) أَحْيَاءٌ عِنْدَ رَبِّهِمْ  - അവര്‍ അല്ലാഹുവിങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്; മരണപ്പെട്ടവരാണെന്ന് കരുതരുത്. അവര്‍ കൊല്ലപ്പെടുന്നതോടെ, നമുക്ക് സുപരിചിതമായ മരണം അവര്‍ക്ക് ബാധിച്ചിട്ടുണ്ടെന്നും, നമുക്ക് സുപരിചിതമായ ജീവിതം അവസാനിച്ചുകഴിഞ്ഞുവെന്നും തീര്‍ച്ചതന്നെ. അപ്പോള്‍ അല്ലാഹു പറയുന്ന ഈ ജീവിതം, നമുക്ക് പരിചിതമായ ഭൗതിക ജീവിതമല്ല, പ്രത്യേക തരം പാരത്രിക ജീവിതമാണ് എന്ന് മനസ്സിലാക്കാം.

(2) يُرْزَقُونَ  - അവര്‍ക്ക് ആഹാരം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ ബര്‍സഖിയ്യായ ജീവിതത്തോട് യോജിച്ച തരത്തിലുള്ളൊരു ആഹാര സമ്പ്രദായം എന്നു മനസ്സിലാക്കാം.

(3) فَرِحِينَ بِمَا آتَاهُمُ اللَّهُ مِنْ فَضْلِهِ  - അവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളില്‍ സന്തുഷ്ടരാണ്. ഉപജീവനം നല്‍കപ്പെടുന്നതിന് പുറമെ വേറെയും പല അനുഗ്രഹങ്ങളും ലഭിക്കുന്നുണ്ട്.

(4)  وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِمْ مِنْ خَلْفِهِمْ  - ലഭിക്കുന്ന അനുഗ്രഹങ്ങളില്‍ സന്തോഷിക്കുക മാത്രമല്ല അവര്‍ ചെയ്യുന്നത്; തങ്ങളുടെ കൂട്ടത്തിലേക്ക് ഇനി വന്നുചേരാനിരിക്കുന്ന -രക്തസാക്ഷികളാകുന്ന- തങ്ങളുടെ സഹോദരങ്ങള്‍ക്ക് അവിടെ ലഭിച്ചേക്കുന്ന അനുഗ്രഹങ്ങള്‍ കണ്ടും അവര്‍ സന്തോഷിക്കും. തങ്ങളുടെ ശേഷം വന്നെത്താനിരിക്കുന്ന സഹോദരങ്ങളെക്കുറിച്ചും അവര്‍ തല്‍പരരാണെന്നര്‍ത്ഥം.

(5)  يَسْتَبْشِرُونَ بِنِعْمَةٍ مِنَ اللَّهِ وَفَضْل  - അല്ലാഹു നല്‍കുന്ന ഔദാര്യങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും പുറമെ, അവരെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അതായത്, സത്യവിശ്വാസികള്‍ക്ക്- രക്തസാക്ഷികളാകട്ടെ, അല്ലാത്തവരാകട്ടെ- പൊതുവെ ലഭിക്കാനിരിക്കുന്ന വലിയ പ്രതിഫലങ്ങള്‍. അതും അവര്‍ക്ക് കിട്ടുമല്ലോ എന്നോര്‍ത്തും അവര്‍ സന്തോഷിച്ചുകൊണ്ടിരിക്കും.

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ച മഹാത്മാക്കളെപ്പറ്റിയുള്ള ഇസ്‌ലാമിന്‍റെ ഖണ്ഡിതവീക്ഷണമാണ് ഇവിടെ അല്ലാഹു വ്യക്തമാക്കിയത്. സൂറത്തുല്‍ ബഖറ 154 ലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇതുള്‍ക്കൊള്ളാനാകാത്ത ബലഹീന വിശ്വാസികളെ ധാരാളം കാണാം.

മരിച്ചുകഴിഞ്ഞാല്‍ ശുഹദാക്കളുടെ ജീവന്‍ പൂര്‍ണ്ണമായി നശിച്ചുവെന്നും ഇനിയവര്‍ക്ക് ഒരു സ്ഥാനവും ഇസ്‌ലാം കല്‍പ്പിക്കുന്നില്ലെന്നും ജല്‍പ്പിക്കുന്ന അത്തരക്കാര്‍ക്ക് വ്യക്തമായ മറുപടിയാണീ ആയത്ത്. സത്യത്തില്‍, ശഹീദാകുന്നതോടുകൂടി അവരുടെ സ്ഥാനമാനങ്ങള്‍ വര്‍ധിക്കുകയാണ്.

 

ഈ ആയത്ത് ഇറങ്ങിയ പശ്ചാത്തലവും ഇത് പോലെയുള്ള ജല്‍പനങ്ങളാണ്. സ്വഹാബികള്‍ യുദ്ധങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷ്യം വഹിക്കാന്‍ വെമ്പല്‍കൊള്ളുന്ന അത്ഭുതകാഴ്ച കാണുന്ന മക്കാമുശ്‌രിക്കുകള്‍, യുദ്ധത്തില്‍ മരിച്ചുകഴിഞ്ഞാല്‍ ജീവിതം തീര്‍ന്നില്ലേ, പിന്നെയെന്തിനാണ് യുദ്ധങ്ങളിലേക്ക് എടുത്ത് ചാടുന്നതെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം ഇറങ്ങുന്നത്. 

 

തിരുനബി (صلى الله عليه وسلم) ഇതു സംബന്ധിച്ച ധാരാളം വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്വര്‍ഗത്തില്‍ ചില പക്ഷികളുടെ ഉള്ളിലായി ശുഹദാക്കളുടെ ആത്മാക്കള്‍ ജീവിക്കുന്നതായും യഥേഷ്ടം പറന്നുകളിക്കുകയും തിന്നുകയും കുടിക്കുകയും ആഹ്ളാദിക്കുകയുമൊക്കെ ചെയ്യുന്നതായും സ്വഹീഹായ ഹദീസുകളില്‍ കാണാം. അല്ലാഹുവിന്‍റെ മഹച്ഛക്തിയില്‍ സംശയിക്കാനെന്തിരിക്കുന്നു?!

തിരുനബി (صلى الله عليه وسلم) പറഞ്ഞതായി ഇബ്‌നു അബ്ബാസ്(رضي الله عنهما) പറയുന്നു: നിങ്ങളുടെ സഹോദരന്മാര്‍ ഉഹുദില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അല്ലാഹു അവരുടെ ആത്മാക്കളെ പച്ച നിറമുള്ള ചില പക്ഷികളുടെ ഉള്ളിലാക്കി. അവ സ്വര്‍ഗത്തിലെ ആറുകളില്‍ നിന്ന് വെള്ളം കുടിക്കുകയും അതിലെ പഴങ്ങള്‍ ഭക്ഷിക്കുകയും അര്‍ശിന്‍റെ താഴ്ഭാഗത്തുള്ള സുവര്‍ണദീപാലങ്കാരങ്ങളില്‍ ചേക്കേറുകയും ചെയ്യും.

 

ഈ ആനന്ദപൂര്‍ണമായ ജീവിതം കണ്ട് അവര്‍ പറഞ്ഞത്രെ: 'അല്ലാഹു നമുക്കൊരുക്കിത്തന്ന ഈ വിഭവങ്ങളെപ്പറ്റി നമ്മുടെ സഹോദരങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍...! എന്നാലവര്‍ ധര്‍മസമരങ്ങളില്‍ നിന്ന് വിരക്തരാവുകയോ അകന്നുപോവുകയോ ചെയ്യില്ലായിരുന്നു.'

 

അവരുടെ ഈ ആഗ്രഹം കേട്ട് അല്ലാഹു പറഞ്ഞത്രേ: 'നിങ്ങള്‍ക്കുവേണ്ടി ഇക്കാര്യം ഞാനവരെ അറിയിക്കാം.' എന്നിട്ട് ഈ സൂക്തങ്ങള്‍ അവതരിപ്പിച്ചു (തഫ്‌സീര്‍ ഥബ്‌രി 4:171).

 

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘മരണപ്പെട്ട ശേഷം അല്ലാഹുവിങ്കല്‍ നിന്ന് നന്മ ലഭിക്കുന്ന ഒരാത്മാവിനും തന്നെ, ഇഹലോകത്തേക്ക് മടങ്ങി വരുന്നത് സന്തോഷമായിരിക്കയില്ല-ശഹീദിനൊഴികെ. ശഹാദത്തിന്‍റെ ശ്രേഷ്ഠത അനുഭവിക്കുന്നതുകാരണം, ഇഹലോകത്തേക്ക് മടങ്ങിവന്ന് മറ്റൊരു പ്രാവശ്യം കൂടി കൊല്ലപ്പെടുന്നത് അവന് സന്തോഷകരമായിരിക്കും’. (അഹ്‍മദ്, മുസ്‍ലിം)

അബ്ദുല്ലാഹിബ്‌നുജാബിര്‍(رضي الله عنه) പറയുന്നു: തിരുനബി(صلى الله عليه وسلم) പറഞ്ഞു: നിനക്ക് ഞാനൊരു സന്തോഷവാര്‍ത്ത അറിയിച്ചു തരട്ടെയോ? നിന്‍റെ പിതാവ് ഉഹ്ദില്‍ വെച്ച് ശഹീദായ ശേഷം അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കിയ ശേഷം ചോദിച്ചത്രേ – താങ്കള്‍ക്ക് ഞാന്‍ എന്താണ് ചെയ്തുതരേണ്ടത്? മറുപടി ഇങ്ങനെയായിരുന്നു: ദുനിയാവിലേക്ക് തന്നെ തിരിച്ചുപോയി നിന്‍റെ മാര്‍ഗത്തില്‍ ഇനിയും ശഹാദത്ത് വരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

 

ഈ അര്‍ത്ഥത്തില്‍ നിരവധി ഹദീസുകളുണ്ട്.

 

ഒരു ഹദീസിലിങ്ങനെയുണ്ട്: ഖിയാമത്ത് നാളില്‍ ജനങ്ങളെ ഒരുമിച്ച് കൂട്ടുന്ന ദിവസം ഏറ്റവും ഉത്തമര്‍ മുര്‍സലുകളായിരിക്കും. പിന്നീട് ശുഹദാക്കള്‍ക്കാണ് സ്ഥാനം. ശുഹദാക്കളിലേറ്റവും ഉത്തമന്‍, അബ്ദുല്‍മുത്തലിബിന്‍റെ മകന്‍ ഹംസ(رضي الله عنه)യാണ് (മുസ്തദ്‌റക്).

 

രക്തസാക്ഷികളുടെ പരലോകജീവിതത്തെക്കുറിച്ചും അവരുടെ ഉന്നതമായ സ്ഥാനത്തെക്കുറിച്ചും കൃത്യമായ വിവരണമാണ് അല്ലാഹുവും റസൂലും صلى الله عليه وسلم നല്‍കിയത്. അമ്പിയാക്കള്‍ കഴിഞ്ഞാല്‍ സാധാരണ ജനങ്ങളില്‍ ഏറ്റവും ഉന്നത പദവി അലങ്കരിക്കുന്ന, അല്ലാഹുവിന്‍റെ നിരവധി അനുഗ്രഹങ്ങള്‍ അനുഭവിക്കുന്ന മഹാഭാഗ്യവാന്മാരാണ് രക്തസാക്ഷികള്‍. അവരുടെ ഭാഗത്തുനിന്ന് സംഭവിക്കുന്ന അത്ഭുതകരമായ കറാമത്തുകള്‍ പരക്കെ അറിയപ്പെടുന്നതുമാണല്ലോ.

 

ഉമറുബ്‌നുല്‍ഖത്താബ്(رضي الله عنه) ഇങ്ങനെ ദുആ ചെയ്യുമായിരുന്നു: അല്ലാഹുവേ എന്നെ നീ നിന്‍റെ മാര്‍ഗത്തില്‍ ശഹീദാക്കുകയും എന്‍റെ മരണം നിന്‍റെ റസൂലിന്‍റെ നാട്ടില്‍(മദീന) വെച്ചാക്കുകയും ചെയ്യേണമേ (ഉംദത്തുല്‍ഖാരി). ശുഹദാഇന് എത്രമാത്രം സ്ഥാനമുണ്ടെന്നും അല്ലാഹു അവരെ എത്രമാത്രം ആദരിക്കുന്നെന്നും മനസ്സിലാക്കിയത് കൊണ്ടാണല്ലോ ഉമര്‍(رضي الله عنه) പോലും ശഹീദാകാന്‍ കൊതിക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്തത്. അങ്ങനെത്തന്നെയാണല്ലോ മഹാന്‍റെ വഫാത്ത് സംഭവിച്ചതും.

 

രക്തസാക്ഷികള്‍ മൂന്ന് വിഭാഗമുണ്ട്:

 

  1. ഇഹലോകത്തും പരലോകത്തും ശഹീദായി ഗണിക്കപ്പെടുന്നവരും ആ മഹത്വം ലഭിക്കുന്നവരും. അതായത്, ദീനിനു വേണ്ടി ശത്രുവിനോട് പോരാടി മരണം വരിച്ചവര്‍. ഇവരെ കുളിപ്പിക്കരുത്. ജനാസ നിസ്‌കരിക്കുകയുമരുത്.

 

  1. പരലോകത്ത് മാത്രം ശഹീദായി ഗണിക്കപ്പെടുകയും ആ മഹത്വം ലഭിക്കുകയും ചെയ്യുന്നവര്‍. ഇഹലോകത്ത് ഇവര്‍ ശഹീദായി പരിഗണിക്കപ്പെടുകയില്ല. സാധാരണ മനുഷ്യര്‍ മരിച്ചാല്‍ നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍ മുഴുവന്‍ ചെയ്തതിന് ശേഷമേ ഇവരെ ഖബറടക്കാവൂ.

 

ചില അസുഖങ്ങളും അപകടങ്ങളും കാരണമായി മരണപ്പെടുന്നവരെ ശഹീദ് എന്ന് പറയുന്നത് ഈ അര്‍ത്ഥത്തിലാണ്.

 

  1. അടര്‍ക്കളത്തില്‍ വീണ് ശഹീദായി മരിച്ചവര്‍ തന്നെ. പക്ഷേ, നിയ്യത്ത് ശരിയല്ലാത്തതിന്‍റെ പേരില്‍ പരലോകത്ത് ശഹീദിന്‍റെ സ്ഥാനം നല്‍കപ്പെടാത്തവര്‍. മരണാനന്തര ക്രിയകളില്‍ യഥാര്‍ത്ഥ ശഹീദിനെ പോലെയാണ് ഇവരെ ഗണിക്കേണ്ടത്.

അടുത്ത ആയത്ത് 172

 

ഉഹ്ദ് യുദ്ധത്തിന്‍റെ തുടക്കത്തില്‍ മുശ്‌രിക്കുകള്‍ തോറ്റെങ്കിലും, മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകള്‍ മുതലെടുത്ത് വീണ്ടും തിരിച്ചടിച്ച്, മുസ്‍ലിം പക്ഷത്തിന് വലിയ നാശനഷ്ടങ്ങള്‍ വരുത്തി അഹങ്കാരത്തോടെ യുദ്ധക്കളം വിടുകയാണവര്‍ ചെയ്തത്.

 

മക്കയിലേക്ക് തിരിക്കുന്നതിനിടെ റൗഹാഅ്‌ എന്ന സ്ഥലത്തെത്തിയപ്പോഴാണ് തങ്ങള്‍ക്ക് അക്കിടി പറ്റിയെന്ന ഒരു ചര്‍ച്ച അവരില്‍ ഉടലെടുക്കുന്നത്: മുഹമ്മദിനെയും (صلى الله عليه وسلم) തുച്ഛം അനുയായികളെയും ഉന്മൂലനം ചെയ്യാനുള്ള സുവര്‍ണാവസരം നാം നഷ്ടപ്പെടുത്തി. അത് ശരിയായില്ല. അതുകൊണ്ട് മദീനയിലേക്കു തന്നെ തിരിച്ചുപോയി യുദ്ധം ചെയ്യണം

 

ഇങ്ങനെയൊരു തിരിച്ചുവരവിനും അക്രമണത്തിനും അവര്‍ മുതിര്‍ന്നേക്കുമെന്ന് തിരുനബി  صلى الله عليه وسلمയും പ്രതീക്ഷിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു വാര്‍ത്ത കിട്ടിയത്: തിരുനബി (صلى الله عليه وسلم) യെയും ബാക്കിയുള്ള സ്വഹാബികളെയും വധിച്ചുകളയാനുള്ള തീരുമാനം അബൂസുഫ്‌യാന്‍റെ നേതൃത്വത്തില്‍ ശത്രുസൈന്യം എടുത്തിട്ടുണ്ട്. അവര്‍ വീണ്ടും മദീനയെ ലക്ഷ്യമാക്കി വരുന്നുമുണ്ട്.

 

ഈ വിവരമറിഞ്ഞ തിരുനബി(صلى الله عليه وسلم) സ്വഹാബികളെ വിളിച്ചുകൂട്ടി കാര്യം പറഞ്ഞു. ഉഹുദ് യുദ്ധം കഴിഞ്ഞ  പിറ്റേ ദിവസം തന്നെ, ഹിജ്റ 3-ാം വര്‍ഷം ശവ്വാല്‍ 16  ഞായറാഴ്ച നേരം പുലർന്നപ്പോൾ, സുബ്‌ഹി നമസ്കാര ശേഷം ബിലാൽ رضي الله عنه വിനോട് തിരുനബിﷺ, ആളുകളോട് യുദ്ധത്തിന് പുറപ്പെടാനൊരുങ്ങാന്‍ പറഞ്ഞയച്ചു.

 

അങ്ങനെ ശത്രുക്കളെ നേരിടാനായി മദീനയില്‍ നിന്നു പതിമൂന്നു കിലോമീറ്റര്‍ ദൂരെയുള്ള ഹംറാഉല്‍ അസദ് എന്ന സ്ഥലം വരെ അവര്‍ പോയി. പക്ഷേ, വിവരം മണത്തറിഞ്ഞ ശത്രുക്കള്‍ രക്ഷപ്പെട്ടു കളഞ്ഞിരുന്നു. മുസ്‌ലിംകളാകട്ടെ, ആഹ്ലാദഭരിതരും ജേതാക്കളുമായി തിരിച്ചെത്തുകയും ചെയ്തു.

 

മുസ്‌ലിംകളുടെ വീര്യം നശിച്ചിട്ടില്ലെന്ന് ശത്രുക്കളെ തെര്യപ്പെടുത്തുകയും, അവരില്‍ ഭീതി ജനിപ്പിക്കുകയുമായിരുന്നു തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ യാത്ര കൊണ്ടുദ്ദേശിച്ചത്.

 

ഘോരമായ യുദ്ധത്തിനുശേഷവും യാതൊരു ഉന്മേഷക്കുറവും ഞങ്ങള്‍ക്കില്ലെന്നും ശത്രുക്കളെ നേരിടാന്‍ ഞങ്ങളിപ്പോഴും പൂര്‍ണസജ്ജരാണെന്നും മുശ്‌രിക്കുകളെ ബോധ്യപ്പെടുത്താനും കൂടിയായിരുന്നു ആ പോക്ക്.

 

ഉഹുദില്‍ നിന്നേറ്റ പരുക്കുകളും മുറിവുകളും ക്ഷീണവും പാരവശ്യവുമൊക്കെ അപ്പോഴും അവര്‍ക്കുണ്ടായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. അതെല്ലാം അവഗണിച്ചാണവര്‍ പുറപ്പെട്ടത്.

 

തിരുനബി صلى الله عليه وسلمയുടെ തന്നെ തിരുമുഖത്തും നെറ്റിയിലും മുറിവേറ്റിരുന്നു. അണപ്പല്ല് പൊട്ടിയിരുന്നു. ഇബ്നു ഖംഅയുടെ അടികൊണ്ട് അവിടത്തെ വലതു ചുമലിന് ക്ഷീണം പറ്റിയിരുന്നു. അബൂ ആമിര്‍ എന്ന ദുഷ്ടന്‍ ഉഹുദ് മൈതാനത്തുണ്ടാക്കിയ കുഴിയിൽ വീണതുകാരണം കാൽമുട്ടിലും മുറിവുണ്ടായിരുന്നു.

 

ഈ മുറിവുകളും വേദനകളും സഹിച്ചുതന്നെ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്ത എല്ലാവരും തിരുനബിﷺ യോടൊപ്പം ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു. അലിയ്യുബ്നു അബീത്വാലിബ്رضي الله عنه ആയിരുന്നു പതാകാവാഹകൻ.

 

ഉഹ്ദില്‍ പങ്കെടുത്തവരല്ലാതെ ആരും കൂടെ വരരുതെന്നും തിരുനബിﷺ പ്രത്യേകം പറഞ്ഞിരുന്നു. ഉഹ്ദില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രത്യേകാനുമതിപ്രകാരം ജാബിറും (رضي الله عنه) അക്കൂട്ടത്തിലുണ്ടായിരുന്നതായി ഇബ്‌നുഇസ്ഹാഖ് (رحمه الله) യും മറ്റും പറയുന്നുണ്ട്.

 

7 സഹോദരികളായിരുന്നു അദ്ദേഹത്തിന്‍റെ വീട്ടിലുണ്ടായിരുന്നത്. പുരുഷന്‍മാരായി അദ്ദേഹവും, പിതാവ് അബ്ദുല്ലാഹിബ്‌നു ഹുസാമും (رضي الله عنه) മാത്രമാണുള്ളത്. വീട്ടുകാരെ നോക്കാന്‍ ജാബിര്‍ (رضي الله عنه)നെ ഏല്‍പിച്ചാണ് പിതാവ് യുദ്ധത്തിനു പോയത്. അദ്ദേഹം രക്തസാക്ഷിയാകുകയും ചെയ്തു. താന്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമിതാണെന്നും, അതുകൊണ്ട് ഈ യാത്രയില്‍ കൂടെപ്പോരാന്‍ അനുവദിക്കണമെന്നും ജാബിര്‍ (رضي الله عنه) തിരുനബിﷺയോടപേക്ഷിച്ചു. അവിടന്ന് അനുവദിക്കുകയും ചെയ്തു.

 

ശത്രുക്കള് പോയ വഴിയിലൂടെ സഞ്ചരിച്ചാണ് മുസ്‍ലിംകള്‍ ഹംറാഉല് അസദ് എന്ന സ്ഥലത്തെത്തിയത്. അവരെ കണ്ടില്ല. പക്ഷേ, ശത്രുക്കളില്‍ പെട്ട ഒരാളെ അവിടെവെച്ച് പിടികൂടി വിവരങ്ങളാരാഞ്ഞു. അവര്‍ വീണ്ടും മദീനയെ ആക്രമിക്കനൊരുങ്ങുകയാണെന്ന വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെട്ടു.

 

ഇതിനടയില്‍ തിരുനബി ﷺ ഹംറാഉല്‍ അസദില്‍ എത്തിയിട്ടുണ്ടെന്ന വിവരം ശത്രുക്കള്‍ക്ക് കിട്ടി.  

 

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സംഘത്തിന്‍റെയും ഈ വരവ് അവരെ ശരിക്കും ഞെട്ടിച്ചു. ഭയപ്പെടുത്തി. ഇന്നലെ യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത പലരും ആ സംഘത്തിലുണ്ടായിരിക്കുമെന്നും, മുസ്‌ലിംകള്‍ക്ക് കടുതല്‍ ആള്‍ബലവും മറ്റുമുണ്ടാകുമെന്ന് കരുതി. കിട്ടിയ ജയവും അവതാളത്തിലാകുമോ എന്ന് പേടിച്ച് വേഗമവര്‍ മക്കയിലേക്ക് തിരിച്ചു.

 

ബുധനാഴ്ച ദിവസം തിരുനബിﷺയും സഹാബികളും മദീനയിലേക്ക് മടങ്ങി. മൂന്ന് രാത്രികളാണ് ഹംറാഉൽ അസദില്‍ അവർ താമസിച്ചത്. മുസ്‌ലിംകൾക്ക് ഉഹ്ദിൽ ബാധിച്ച ഭീതി നീങ്ങിക്കിട്ടാനും ഈ യാത്ര കാരണമായി.

 

ഈ സംഘത്തിലെ സ്വഹാബികളെ പ്രശംസിക്കുകയാണ് 172-ആം വചനം. തലേദിവസം യുദ്ധത്തില്‍ ബാധിച്ച ആപത്തുകളും പരുക്കുകളും വിലവെക്കാതെയാണല്ലോ അവര്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ക്ഷണം സ്വീകരിച്ചത്. ചില സ്വഹാബികള്‍ക്ക്, പരുക്കുകള്‍ കാരണം ശരിക്ക് നടക്കാന്‍ പോലും കഴിയാതെ, പരസ്പരം താങ്ങിയും സഹായിച്ചുമായിരുന്നത്രേ യാത്ര ചെയ്തത്.

 

ഇത്തരം ത്യാഗസന്നദ്ധത എല്ലാ കാലത്തുമുള്ള സത്യവിശ്വാസികളും ഉത്തമ മാതൃകയായി സ്വീകരിക്കേണ്ടതിനാണ് അല്ലാഹു ഇത് പ്രത്യേകം എടുത്തുപറയുന്നത്.

 

الَّذِينَ اسْتَجَابُوا لِلَّهِ وَالرَّسُولِ مِنْ بَعْدِ مَا أَصَابَهُمُ الْقَرْحُ ۚ لِلَّذِينَ أَحْسَنُوا مِنْهُمْ وَاتَّقَوْا أَجْرٌ عَظِيمٌ (172)

ഉഹുദില്‍ പരിക്കേറ്റ ശേഷവും അല്ലാഹുവിന്നും റസൂലിന്നും ഉത്തരം ചെയ്തവര്‍ ആരോ, അവരില്‍ സൂക്ഷ്മജീവിതം നയിക്കുകയും പുണ്യമനുവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്. 

 

അടുത്ത ആയത്ത് 173

 

ഉഹുദ് കഴിഞ്ഞപ്പോള്‍ അബൂസുഫ്‌യാന്‍ ഉയര്‍ത്തിയ ഒരു വെല്ലുവിളി സ്വീകരിച്ച് അടുത്ത കൊല്ലം, തിരുനബി صلى الله عليه وسلمയും സ്വഹാബത്തും ബദ്‌റിലേക്കു പോയ സംഭവമാണ് 173 ആം ആയത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് എന്നാണ് പല മുഫസ്സിറുകളുടെയും അഭിപ്രായം. അതായത്, ചെറിയ ബദ്ര്‍ (بَدْر الصَغِير) എന്ന പേരില്‍ അറിയപ്പെടുന്ന സംഭവം. ചുരുക്കമിതാണ്:

 

ഉഹ്ദുയുദ്ധം കഴിഞ്ഞ് വിജയഭേരി മുഴക്കി മടങ്ങുകയാണ് ശത്രുസൈന്യം. അപ്പോഴാണ് സര്‍വ്വസൈന്യാധിപനായ അബൂസുഫ്‌യാന്‍ വിളിച്ചുപറയുന്നത്: അടുത്ത കൊല്ലം ബദ്‌റില്‍ വെച്ച് വീണ്ടും കാണാം. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് സമ്മതിച്ച് കൊടുക്കുകയും ചെയ്തു.

കൊല്ലംതോറും വലിയ കച്ചവടമേള നടക്കുന്ന സ്ഥലമായിരുന്നു ബദ്ര്‍. അടുത്ത കൊല്ലം കാണാമെന്ന് പറഞ്ഞ സമയമായപ്പോള്‍, യുദ്ധത്തിനൊരുങ്ങാന്‍ ഖുറൈശികള്‍ക്ക് സാധിച്ചില്ല.  കടുത്ത ക്ഷാമം പിടിപെട്ട സമയമായിരുന്നു അത്.

വെല്ലുവിളിയെല്ലാം നടത്തി വീമ്പിളക്കി പോയതല്ലേ കഴിഞ്ഞ കൊല്ലം.  ഇനിയിപ്പോ പിന്മാറിയാല്‍ അതില്‍പരം നാണക്കേടുണ്ടോ?!

ഏതായാലും, രക്ഷപ്പെടാന്‍ അബൂസുഫ്‌യാന്‍ ഒരു സൂത്രം പ്രയോഗിച്ചു. തങ്ങള്‍ വിലയ യുദ്ധസന്നാഹം നടത്തുന്നുണ്ട് എന്ന് മദീനയില്‍ കുപ്രചരണം നടത്തുക. മദീനക്കാരെ പേടിപ്പിക്കുക. തിരിച്ചൊരു യുദ്ധത്തിനൊരുങ്ങാത്ത രൂപത്തില്‍ മുസ്‌ലിംകളുടെ ധൈര്യം ക്ഷയിപ്പിക്കുക. ഇതായിരുന്നു സൂത്രം.

നുഐമുബ്നുമസ്ഊദ് എന്നൊരാളെ, ഈ ദൌത്യമേല്‍പിച്ച്, വലിയ സമ്മാനം പ്രഖ്യാപിച്ച് ശട്ടംകെട്ടി അയക്കുകയും ചെയ്തു. അബ്ദുഖൈസ് ഗോത്രക്കാരായ ഒരു യാത്രാസംഘത്തിനും, മദീനയിലെ കപടവിശ്വാസികള്‍ക്കും ഈ പ്രാചരണത്തില്‍ പങ്കുണ്ടായിരുന്നതായി ചില റിപ്പോര്‍ട്ടുകളിലുണ്ട്.

ഏതായാലും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സത്യവിശ്വാസികളും ആ കുപ്രചരണത്തിന് പുല്ലുവില പോലും കല്പിച്ചില്ല. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് സര്‍വസജ്ജരായി.

ബദ്റില്‍ കാണാമെന്ന വാക്ക് പാലിക്കാന്‍ ശത്രുക്കള്‍ തയ്യാറായില്ലെങ്കിലും, തിരുനബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അത് പാലിക്കുക തന്നെ ചെയ്തു.

1500 പേരടങ്ങുന്ന സൈന്യവുമായി അടുത്ത കൊല്ലം ശഅ്ബാനില്‍ തിരുനബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ബദ്‌റില്‍ ചെന്നിറങ്ങി.

ആ കുപ്രചരണം ഫലിച്ചിട്ടുണ്ടാകുമെന്നും ഇനിയവര്‍ വരില്ലെന്നുമാണ് അബൂസുഫ്യാന്‍ കരുതിയിരുന്നത്. പക്ഷേ, തിരുനബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞപ്പോള്‍, വാക്ക് പാലിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ അബൂസുഫ്‌യാന്‍ ഒരു സൈന്യവുമായി പുറപ്പെട്ട് ഒന്നോ രണ്ടോ ദിവസത്തെ യാത്രക്ക് ശേഷം, പേടിച്ച് തിരിച്ചുപോയി.

ബദ്‌റില്‍ കച്ചവടമേള നടക്കുന്ന കാലമായിരുന്നല്ലോ അത്. അതുകൊണ്ട്,  മുശ്‌രിക്കുകളുടെ യാതൊരു ശല്യവുമില്ലാതെ, നല്ല കച്ചവടം നടത്തി ഇരട്ടി ലാഭം നേടാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കുകയും ചെയ്തു. 174-ാം ആയത്തില്‍ ഈ നിഅ്മത്ത് എടുത്തുപറയുന്നുമുണ്ട്.

ഇതുവരെ നമ്മള്‍ പറഞ്ഞതനുസരിച്ച്, 172-ആം വചനത്തില്‍ സൂചിപ്പിച്ചത് ഹംറാംഉല്‍ അസദ് സംഭവമാണെന്നും, 173-ആം ആയത്തിലേത് ചെറിയ ബദ്ര്‍ സംഭവമാണെന്നുമാണ് വ്യാഖ്യാതാക്കളില്‍ പലരും പറയുന്നത്. ചെറിയ ബദ്ര്‍ സംഭവമുണ്ടായത് ഒരു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ഉഹ്ദ്‌യുദ്ധവും അതും തമ്മില്‍ ബന്ധമുള്ളതുകൊണ്ട് എല്ലാം ഒന്നിച്ച് വിവരിച്ചതാണെന്നും അവര്‍ പറയുന്നു.

ഈ രണ്ട് വചനങ്ങളും ചെറിയ ബദ്ര്‍ സംഭവത്തെപ്പറ്റി തന്നെയാണെന്ന മറ്റൊരു അഭിപ്രായവും ഇവിടെയുണ്ട്.

الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ (173)

 

(മക്കക്കാരായ) ആളുകള്‍ നിങ്ങളെ നേരിടാന്‍ സൈന്യശേഖരണം നടത്തിയിരിക്കുന്നു, അതിനാല്‍ അവരെ പേടിക്കണം എന്നു ചിലര്‍ പ്രചരിപ്പിച്ചപ്പോള്‍ വിശ്വാസം വര്‍ധമാനമാവുകയും ഞങ്ങള്‍ക്കു പടച്ചവന്‍ മതി, കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ അവനാണുത്തമന്‍ എന്നു പ്രതികരിക്കുകയും ചെയ്തവരാണവര്‍.

 

വളരെ മഹത്ത്വവും ഫലവുമുള്ള ഒരു ദിക്റാണിത് - حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ. ശത്രുശൈല്യങ്ങളെയും കുതന്ത്രങ്ങളെയും ചതിപ്രയോഗങ്ങളെയും അതിജയിക്കാന്‍ മാത്രം പവറുള്ള ദിക്റ്.

ഇബ്‌നു അബ്ബാസ് (رضي الله عنهما) പറയുന്നു: حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ എന്ന് തീയില്‍ ഇട്ടപ്പോള്‍ ഇബ്‌റാഹീം നബി (عليه السلام)യും, ….إِنَّ النَّاسَ قَدْ جَمَعُو الَكُمْ എന്ന് ജനങ്ങള്‍ പറഞ്ഞപ്പോള്‍ മുഹമ്മദ് നബി صلى الله عليه وسلم യും പറയുകയുണ്ടായി.’ (ബുഖാരി).

------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter