ഹജ്ജത്തുല്‍ വിദാഇലെ മനുഷ്യാവകാശ പ്രഖ്യാപനം

ഹജ്ജത്തുല്‍ വിദാഇലെ മനുഷ്യാവകാശ പ്രഖ്യാപനം

1215 ല്‍ ഇംഗ്ലണ്ടിലെ രണ്ണിമീട് (Runnymede ) മൈതാനത്ത് വെച്ച് ജോണ്‍ രണ്ടാമന്‍ ചക്രവര്‍ത്തി ഒപ്പു വെച്ച മാഗ്നാ കാര്‍ട്ട (Magna Charta) ആണ് മനുഷ്യാവകാശ നിയമങ്ങളുടെ പ്രേരകശക്തി എന്ന് പറയാവുന്നത്. 
1948 ഡിസംബര്‍ 10 ന് പാരീസില്‍ വെച്ച് നടത്തിയ ഐക്യരാഷ്ട്ര സഭ നടത്തിയ സര്‍വജനനീയ മനുഷ്യാവകാശ പ്രഖ്യാപനം (UDHR : Universal Declaration of Human Rights) ഏറെ ചരിത്ര പ്രാധാന്യം ഉള്ളതായിരുന്നു. ഇതേ തുടര്‍ന്നാണ് 1950 ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. 30 സുവര്‍ണ നിയമങ്ങള്‍ അടങ്ങുന്ന വലിയ പ്രഖ്യാപനം ആയിരുന്നു അത്. 
എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തില്‍ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അര്‍ഹിക്കുന്നവരുമാണ്. ബുദ്ധിയും മനസാക്ഷിയും ഉള്ള അവര്‍ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പാണിത്. എല്ലാ മനുഷ്യരുടെയും അര്‍ഹതയായ അടിസ്ഥാന ആവശ്യങ്ങളും സ്വാതന്ത്ര്യവുമാണ് മനുഷ്യാവകാശം എന്നത് കൊണ്ട് വിവക്ഷിക്കപ്പടുന്നത്. മത-സാമുദായിക-വര്‍ണ-വര്‍ഗ വേര്‍തിരിവുകള്‍ ആളുകള്‍ നേരിടുന്നെങ്കില്‍ അവിടെ മനുഷ്യാവകാശം ഹനിക്കപ്പെടുന്നു. ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുന്‍പില്‍ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്‌കാരത്തില്‍ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴില്‍ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്‌കാരിക അവകാശങ്ങളും ഉള്‍പ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്കപ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ്.
മനുഷ്യാവകാശത്തിന്റെ മഹിതമായ പ്രഖ്യാപനം ലോകത്ത് ആദ്യമായി നടന്നത് പരിശുദ്ധ ഇസ്‌ലാമിന്റെ നിയമ പൂര്‍ത്തീകരണം നടന്ന ഹജ്ജത്തുല്‍വിദാഇലെ പ്രവാചകര്‍ (സ്വ) യുടെ അവസാന പ്രഭാഷണത്തിലായിരുന്നു. മനുഷ്യ ജീവിതത്തിനും സ്വത്തിനും അഭിമാനത്തിനും അര്‍ഹിക്കുന്ന ബഹുമാനവും, സ്ത്രീ സമൂഹത്തിന് അവരുടെ അവകാശങ്ങളും വകവെച്ച് നല്‍കണമെന്നും അന്നത്തെ പ്രഭാഷണം ഉദ്‌ഘോഷിച്ചു. സുപ്രസിദ്ധമായ ഖുത്ബതുല്‍ വിദാഇലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ വായിക്കാം.
നിങ്ങളുടെ രക്തവും അഭിമാനവുമെല്ലാം നിങ്ങളുടെ ഇൗ ദിവസത്തെപോലെയും മാസത്തെപോലെയും ഈ നാട് പോലെയും പവിത്രമാണ്.
ആരുടെയെങ്കിലും പക്കല്‍ വിശ്വസിക്കേല്‍പിക്കപ്പെട്ട സ്വത്ത് ഉണ്ടെങ്കില്‍ അതിന്റെ അവകാശികള്‍ക്ക് അത് തിരിച്ചു നല്‍കട്ടെ.
നിങ്ങളുടെ സ്ത്രീകളുടെ മേല്‍ നിങ്ങള്‍ക്കും, നിങ്ങളുടെ മേല്‍ അവര്‍ക്കും കടമകളുണ്ട്. നിങ്ങള്‍ അവരോട് നല്ല നിലയില്‍ വര്‍ത്തിക്കുക. അവരുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.
സത്യവിശ്വാസികള്‍ പരസ്പരം സഹോദരര്‍ ആണ്. അവരുടെ പരിപൂര്‍ണ സംതൃപ്തി ഇല്ലാതെ അവരുടെ സമ്പത്ത് നിങ്ങള്‍ ഉപയോഗിക്കരുത്.
നിങ്ങളുടെ ആരാധ്യന്‍ ഏകനാണ്, നിങ്ങളുടെ പിതാവ് ഒ്ന്നാണ്, നിങ്ങളെല്ലാം ആദം സന്തതികളാണ്. ആദം മണ്ണില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത്. നിങ്ങളില്‍ ഏറ്റവും ശ്രേഷ്ടര്‍ ദൈവഭക്തി ഉള്ളവരാണ്. അറബിക്ക് അനറബിയേക്കാള്‍ ഭയഭക്തി കൊണ്ടല്ലാതെ ഒരു ശ്രേഷ്ടതയും ഇല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter