കിതാബ് തുറക്കുമ്പോള്‍ പൊളിയുന്നത് ഇടത് കപട മുഖം

എസ് എഫ് ഐ നേതാവിന്റെ കുറിപ്പ് കണ്ടപ്പോള്‍ ചോദിക്കാന്‍ തോന്നുകയാണ് .

രഹ്നാ മനോജിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളുമ്പോള്‍ പറഞ്ഞ ന്യായം നിങ്ങള്‍ക്കറിയുമോ?

ശബരിമലയില്‍ പോയി അയ്യപ്പപ്രതിമയില്‍ അശുദ്ധി പുരട്ടിയതിനല്ല അവര്‍ അകത്തായത്. ഷാറോണ്‍ റാണി എന്ന ചിത്രകാരി ശബരിമല വിഷയത്തില്‍ വരച്ച അയ്യപ്പ ശാസ്താവ് പൊറുക്കാത്ത (സംഘിവക്കീല്‍ പറഞ്ഞത്) കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷയറി എന്ന ന്യായത്തിലാണ് ജാമ്യം നിഷേധിക്കപ്പെടുന്നത്. ആ കാര്‍ട്ടൂണ്‍ വഴി രഹ്ന ഹിന്ദു വികാരത്തെ മുറിച്ചുകളഞ്ഞുവെന്നാണ് കേസിലെ പരാതി.

ഷാറോണ്‍ റാണിക്ക് ആ കാര്‍ട്ടൂണ്‍ പിന്‍വലിക്കേണ്ടി വന്നു. കിതാബുമായി ആലപ്പുഴക്ക് പോയവരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന നിങ്ങള്‍ക്കെന്താ രഹ്നാ മനോജിനോട് ഇത്ര ചതുര്‍ത്ഥി? 

അവരുടെ ആവിഷ്‌ക്കാര ദാഹം ഉത്തേജിപ്പിച്ചത് സുപ്രീംകോടതിയോട് പിണറായി വിജയന് പെട്ടെന്നുണ്ടായ അനുസരണ ബോധവുമാണ്! അതായത് പ്രദര്‍ശിപ്പിക്കില്ലെന്ന് ഒരാഴ്ച്ച മുമ്പേ തീരുമാനമായ കിതാബുമെടുത്ത് ക്യാമറക്കു മുമ്പില്‍ സെന്റിയാവാനായി വടകരയില്‍ നിന്നും തെക്കോട്ട് വണ്ടി കയറിയവരേക്കാള്‍ എസ് എഫ് ഐയുടെ കാവലും കരുതലും അര്‍ഹിക്കുന്നത് ലെഫ്റ്റ് ഫെമിനിസ്റ്റായ രഹ്ന തന്നെയാണ്.

പക്ഷെ എസ് എഫ് ഐക്കാരാ,
നിങ്ങള്‍ രഹ്നയുടെ ആവിഷ്‌ക്കാരം തിരിഞ്ഞ് നോക്കില്ലെന്ന് നിങ്ങള്‍ക്കും നിങ്ങളെയറിയുന്നവര്‍ക്കും നന്നായറിയാം. അതിന് രണ്ട് കാരണങ്ങളുണ്ട്. 

ഒന്നാമത്, ഹിന്ദു പൊതുബോധത്തെ വെല്ലുവിളിച്ച രഹ്നയെ സപ്പോര്‍ട്ടാനുള്ള ത്രാണിയൊന്നും നിങ്ങള്‍ക്കില്ല. രണ്ടാമത്, ഇനിയും അവരുടെ പേരില്‍ അനര്‍ഹമായി ബാക്കിയായ 'ഫാത്വിമ ' എന്ന ഫോബിക് ഫാക്ടര്‍ രഹ്നക്ക് വിക്ടിംഷിപ്പ് കൊടുക്കാതിരിക്കാന്‍ മാത്രമുള്ള ന്യായമാണ് എസ് എഫ് ഐ യുടെ പക്കല്‍.

കിതാബ് പ്രദര്‍ശനം നടക്കാതിരിക്കണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ എസ് എഫ് ഐ ആണ്. പ്രദര്‍ശനം മുടങ്ങിയാല്‍ നേരിട്ട് ലാഭം കൊയ്യാനാവുന്ന ഏക വിഭാഗം അവരാണ്. ഈ രാഷ്ട്രീയ ലാഭം ഉദ്ദേശ്യമില്ലായിരുന്നുവെങ്കില്‍ കഴിഞ്ഞയാഴ്ച്ച സ്‌ക്കൂള്‍ അധികൃതര്‍ അബദ്ധത്തിന് ക്ഷമാപണം നടത്തി ഇനി പ്രദര്‍ശനം ഉണ്ടാവില്ലെന്ന് പറഞ്ഞപ്പോഴേ തന്നെ ഇടപെടണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ഒരു പക്ഷേ ഈ കണ്ണീര്‍ ഒപ്പിക്കേണ്ടിയോ ഉപ്പിക്കേണ്ടിയോ വരുമായിരുന്നില്ല .

മാത്രമല്ല , ഔദ്യോഗികമായും കലാത്മകമായും വിഷയത്തില്‍ ഇടപെട്ട മുസ്ലിം സംഘടനകളെ തീവ്രവാദികള്‍ എന്ന് വിളിക്കാന്‍ ഒരവസരം കിട്ടുന്നത് മുതലെടുക്കാനാണ് അവരത് പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് എന്ന് അനുമാനിച്ചാലും തെറ്റാവില്ല. കാരണം മുസ്ലിം സംഘടനകള്‍ ലക്ഷങ്ങളണിനിരന്നിട്ടും തീരുമാനം മാറ്റാത്ത ഇസ്ലാമിക വിരുദ്ധ വിഷയങ്ങള്‍ സ്ത്രീയുമായി ബന്ധപ്പെട്ടത് തന്നെ ഇവിടെയുണ്ട്. പരാതിപ്പെട്ട ഉണ്ണി ആറിന് തീവ്രവാദക്കുപ്പായം നല്‍കാതെയാണിത് എന്നുകൂടി നോക്കണം.

കിതാബിലെ വെളിച്ചം കിനാവ് കാണുന്ന മുല്ലമാരുടെ പെണ്‍മക്കളോട് നിങ്ങള്‍ക്കുള്ള സ്‌നേഹം വഴിതെറ്റിപ്പോയിട്ടെങ്കിലും ഉള്ള്‌തൊട്ടിട്ടാണെങ്കില്‍ വേറെ ചില കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട്. കാലങ്ങളായി കലാമേളയുടെ ഒന്നാം വേദിയില്‍ ക്ഷേത്രകലകളാണ്. മാപ്പിള സാംസ്‌ക്കാരിക സ്പര്‍ശിയായ കലാരൂപങ്ങള്‍ നടക്കുന്ന വേദിയിലേക്ക് അധികവും പ്രധാനവേദിയില്‍ നിന്നും ഓട്ടോ കൂട്ടി പോവേണ്ടി വരും. 

എല്ലാ കാലവും നടന്ന് കുഴയുന്ന കാലുകളെ കുറിച്ചും വേണം ഒരു കിതാബ്. കലവറയില്‍ വിളമ്പുന്ന ഭക്ഷണം ബ്രാഹ്മണിക്ക് മെന്യുവാണ് എന്നും. തന്റേടമുണ്ടെങ്കില്‍ ഒരു ബീഫ് ഫെസ്റ്റ് അവിടെ നടത്താമോ? മലപ്പുറം പത്തിരി, വേണ്ട നിങ്ങളുടെ സ്വന്തം തലശേരി ബിരിയാണി വിളമ്പാമോ നിങ്ങള്‍ക്ക്, നടക്കില്ല. ഒരു എം എല്‍ എ യെ വെച്ച് വിദ്യാഭ്യാസ മന്ത്രിയെ ഉണ്ടാക്കാം എന്ന് തെളിയിക്കാന്‍ ബിജെപി യുടെ ഉപകരണമായി പലപ്പോഴും മാറുന്ന വിദ്യാഭ്യാസ മന്ത്രിയുടെ അതേ ലൈനാണ് വിദ്യാര്‍ത്ഥി സംഘത്തിനും.

പ്രതിസ്ഥാനത്ത് മാപ്പിള മുസ്ലിംകള്‍ വരുമ്പോള്‍ മാത്രം ഉണരുന്നതാണ് കമ്മ്യൂണിസത്തിന്റെ ആവിശ്കാര ജാഗ്രതയെന്നത് ശരീഅത് വിവാദ കാലത്തും തസ്ലീമാനസ്‌റിന്‍ - സല്‍മാന്‍ റുഷ്ദി കാലത്തുമൊക്കെ വെളുക്കേ എല്ലാവരും കണ്ടതാണ്. അപ്പോള്‍ പിന്നെ പഴമക്കാരുടെ കിതാബിലെ ആ ചൊല്ലാണ് ശരി , മത്തന്‍ കുത്തിയാല്‍ കുമ്പളം പൊടിക്കില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter