അര്‍മീനിയയും അസര്‍ബൈജാനും വെടിനിർത്തലിൽ ഒപ്പ് വെച്ചു
മോസ്കോ: നാഗര്‍ണോ കാരബാഖ് മേഖലയെ ചൊല്ലി മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ അര്‍മീനിയയും അസര്‍ബൈജാനും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിന് അറുതിയാവുന്നു. രണ്ടാഴ്ച പിന്നിട്ട രൂക്ഷമായ ഏറ്റുമുട്ടലിനു വിരാമമിടാന്‍ റഷ്യയുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും സമ്മതിക്കുകയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാരെ പലവട്ടം നേരിട്ടു വിളിച്ചാണു സമാധാന ചര്‍ച്ചയ്ക്കു വേദിയൊരുക്കിയത്. റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

10 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചത്. അസർബൈജാൻ വിദേശകാര്യമന്ത്രി ജെയ്ൻ ബെയ്റമോവും അർമീനിയൻ പ്രതിനിധി സൊഹ്റബ് നത്സകാന്യനുമാണ് ചർച്ചയിൽ പങ്കെടുത്തത്. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകം കരാര്‍ ലംഘിച്ചതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചു. അര്‍മീനിയന്‍ നിയന്ത്രണത്തിലുള്ള നഗോര്‍ണോ-കരാബാഗ്​ പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്​​ മുൻ സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്ന ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘര്‍ഷത്തിന്​ കാരണം. ഔദ്യോഗികമായി ഈ പ്രദേശത്തിന്റെ അധികാരം അസര്‍ബൈജാനാണുള്ളത്. സെപ്റ്റംബര്‍ 27ന് ആരംഭിച്ച സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകളാണു കൊല്ലപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter