അടിമയുടെ കരളുരുക്കത്തിനായി കാത്തിരിക്കുന്ന നാഥന്‍
dua (1)അബൂ മൂസാ അബ്ദുല്ലാഹിബ്നു ഖൈസുല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ)തങ്ങള്‍ അരുളി: നിശ്ചയം അല്ലാഹു തആല പ്രഭാത വേളയില്‍ തെറ്റു ചെയ്തവന്‍ തൌബ ചെയ്യാനായി നിശാ വേളകളില്‍ തന്‍റെ കരങ്ങള്‍ നീട്ടി നില്‍ക്കും; രാത്രിയില്‍ പാപം ചെയ്തവന്‍ പശ്ചാത്തപിക്കാനായി പകല്‍ വേളയിലും അവന്‍ കരങ്ങള്‍ നീട്ടി നില്‍ക്കും, സൂര്യന്‍ അതിന്‍റെ അസ്തമയ സ്ഥാനത്തു നിന്ന് ഉദിച്ചു വരുന്നത് വരെ. തെറ്റുകളിലേക്ക് വഴുതി വീഴാവുന്നൊരു മനസ്സുമായാണ് അല്ലാഹു തആല മാനവനെ ഇഹത്തിലേക്ക് പടച്ചയച്ചിരിക്കുന്നത്. ഇരുളിലും വെളിച്ചത്തിലും ദുര്‍ബോധനവുമായി മാര്‍ഗ്ഗഭ്രംശത്തിന്‍റെ പ്രലോഭനക്കെണികളൊരുക്കി ഇബ്‍ലീസെന്ന വര്‍ഗ്ഗ ശത്രു ഗര്‍ഭാശയം മുതല്‍ അന്ത്യ ശ്വാസം വരെ കൂടെയുള്ളപ്പോള്‍ ശരികളേക്കാള്‍ ശരികേടുകളാണ് അവന്‍റെ തെരഞ്ഞെടുപ്പിന്‍റെ പട്ടികയില്‍ കൂടുതല്‍ വരാന്‍ സാദ്ധ്യതയുള്ളതും. എന്നാല്‍ മനുഷ്യനെ അവന്‍റെ വികാര വിചാരങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണമായ ബോധ്യത്തോടെയും അറിവോടെയും സൃഷ്ടിച്ച നാഥന്‍ അവനില്‍ നിന്ന് സംഭവിക്കുന്ന കൈപ്പിഴകള്‍ പൊറുത്ത് പാപമോചനത്തിന്‍റെ പുനര്‍ജ്ജനിയിലേക്ക് അവനെ കൈപ്പിടിച്ചു നടത്താന്‍ സദാ സന്നദ്ധനായിരിക്കുകയാണെന്നാണ് ഈ നബിവചനം പറഞ്ഞു വെക്കുന്നത്. പ്രവേശനാനുമതിയില്ലാത്ത പാതകളിലൂടെ ജീവിതയാത്രയില്‍ ദീര്‍ഘദൂരം താണ്ടിയാലും തിരിഞ്ഞു നടക്കണമെന്ന ഉള്‍വിളി ഉണ്ടാകുമ്പോള്‍ നമ്മെയും കാത്ത് പാതക്കപ്പുറം നമ്മുടെ നാഥന്‍ നില്‍പ്പുണ്ടെന്ന ബോധത്തോളം വലിയ ആനന്ദം വേറെന്തുണ്ട്, സ്വന്തം കാര്യത്തില്‍ അവനവനു തന്നെയില്ലാത്ത വേവലാതിയുമായി നമ്മുടെ സൃഷ്ടാവുണ്ടെന്ന തിരിച്ചറിവിനേക്കാള്‍ വലിയ സൌഭാഗ്യവും..?? ഉള്ളുരുക്കത്തോടെ കാരുണ്യവും ദയാകടാക്ഷവും പാപജീവിതത്തില്‍ നിന്നുള്ള മോചനതീരവും തേടി തന്നിലേക്കണയുന്ന അടിമയെ നിത്യപാപമുദ്ര ചാര്‍ത്തി തിരിച്ചയക്കാതെ 'ദോഷത്തില്‍ നിന്നും പശ്ചാത്തപിച്ചു മടങ്ങിയവന്‍ ദോഷം ചെയ്തിട്ടേയില്ലാത്തവനെപ്പോലെയാണെ'ന്ന ആശ്വാസ വചനമോതി തന്നിലേക്കണക്കുയാണ് ഈ തമ്പുരാന്‍. നിര്‍വ്വചനങ്ങളിലും വിശേഷണങ്ങളിലുമൊതുങ്ങാത്ത ഈ കാരുണ്യ സാഗരം കര കവിഞ്ഞൊഴുകുന്ന വിശുദ്ധ റമദാനിലെ ഈ അനുഗ്രഹീത വേളകള്‍ തന്നെയാണ് നാഥനിലേക്ക് കാരുണ്യാര്‍ഥനയുമായി കടന്നു ചെല്ലാനുള്ള ഏറ്റവും അനുയോജ്യമായ സമയം. മണ്ണും വിണ്ണും ദൈവിക കാരുണ്യത്തിന്‍റെ കുളിര്‍പ്പെയ്ത്തിന്‍റെ ദിവ്യാനുഭൂതി ആസ്വദിച്ചു നില്‍ക്കുമ്പോള്‍ വിമുഖതയേതുമില്ലാതെ നമുക്കു നടന്നടുക്കാം, അടങ്ങാത്ത വിങ്ങലിലും പ്രത്യാശ നിര്‍ഭരമായി നില്‍ക്കുന്ന മനസ്സും ഉയര്‍ത്തിയ കരങ്ങളുമായി ആ കാരുണ്യ സാഗരത്തില്‍ കഴുകി ശരീരവും ആത്മാവും സ്ഫുടം ചെയ്തെടുക്കാന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter