അത്തിപ്പറ്റ ഉസ്താദ്: സ്വൂഫിയുടെ അനുകരണീയ ജീവിതം

മലപ്പുറംജില്ലയിലെ പുഴക്കാട്ടിരിയില്‍ നടന്ന ഒരു റിലീഫ് ഉദ്ഘാടന ചടങ്ങ്. സംസ്ഥാനത്തെ ഒരു പ്രമുഖ മുസ്‌ലിംമന്ത്രിയാണ് മുഖ്യാധിതി. പ്രസംഗപീഠത്തിലേക്ക് എഴുനേറ്റ മന്ത്രിയുടെ തുണി, ഞരിയാണിയും കഴിഞ്ഞു താഴെകിടക്കുന്നു. വേദിയിലുണ്ടായിരുന്ന ഉസ്താദ് അത്തിപറ്റ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ക്ക് അതു സഹിക്കാനായില്ല. ഉടന്‍ ഇടപെട്ടു; 'തുണി കയറ്റി ഉടുത്തിട്ടുമതി പ്രസംഗം!' ആ കല്‍പന കൊച്ചുകുട്ടിയെ പോലെ മന്ത്രി അനുസരിച്ചു. ഉസ്താദിന്റെ അടുത്ത പ്രസംഗം ഞെരിയാണിയ്ക്കു താഴെ വസ്ത്രം വലിച്ചിഴക്കുന്നതിനെ കുറിച്ചായി. ആ സംഭവത്തെ കുറിച്ച് മന്ത്രിതന്നെ ഇടയ്ക്കിടെ പറയാറുള്ളതിങ്ങനെ; 'പിന്നീട് എന്റെ തുണി ഞെരിയാണിയില്‍ തട്ടുമ്പോഴെല്ലാം എനിക്ക് അത്തിപറ്റ ഉസ്താദിനെ ഓര്‍മവരും'

ഇതാണ് ഉസ്താദ് അത്തിപറ്റ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. മുഖം നോക്കാതെ മതം പറയുന്ന സൂഫീവര്യന്‍. പ്രസംഗങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കുമപ്പുറം പ്രവര്‍ത്തപഥത്തിലാണ് മതനിയമങ്ങള്‍ നിലനില്‍ക്കേണ്ടതെന്നു ജീവിതംകൊണ്ടു തെളിയിച്ച ഋഷിശ്രേഷ്ഠന്‍. അനേകായിരങ്ങള്‍ക്ക് ആന്തരികവെളിച്ചം പകരുന്ന ഖാദിരീ-ശാദുലീ ആദ്ധ്യാത്മിക വഴികളുടെ ഗുരുനാഥന്‍. നാട്ടിലും മറുനാട്ടിലുമുള്ള പരശ്ശതം ആത്മിക സദസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്ന ആചാര്യന്‍. സമുദായത്തിന്റെ ജീവിതത്തില്‍നിന്നും പടികടന്നുപോയ തിരുചര്യങ്ങളെ തിരിച്ചുവിളിച്ചു സജ്ജീവമാക്കിയ മാര്‍ഗദര്‍ശി. കമ്പോളതാല്‍പര്യങ്ങളോടും ഭൗതികാഭിവിവേശത്തോടും പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം. വാരിക്കൂട്ടിയ ബിരുദങ്ങളുടെ ബാഹുല്യവും ഓതിത്തീര്‍ത്ത ഗ്രന്ഥങ്ങളുടെ ആധിക്യവുമല്ല, ആത്മവിശുദ്ധിയുടെ അടയാളമെന്നു തെളിയിക്കുന്ന ജീവിതം. ഇസ്‌ലാമിന്റെ വിനയവും ലാളിത്യവും വിളംബരം ചെയ്യുന്ന ശരീരവും ശരീരഭാഷയും. നീണ്ട ഇരുപത്തിയേഴു വര്‍ഷം യുഎഇ ഔഖാഫില്‍ സേവനം ചെയ്തിട്ടും, ദിര്‍ഹമിന്റെയും ദീനാറിന്റെയും പളപളപ്പുയരാത്ത തനിനാടന്‍ ജീവിത ചുറ്റുപാട്.... ഇങ്ങനെ പലനിലയ്ക്കും ശ്രദ്ധേയനാണ് അത്തിപറ്റ ഉസ്താദ്.

അന്വേഷണത്തിന്റെ ആദ്യനാളുകള്‍!

1936 സപ്തംബര്‍18 വെള്ളിയാഴ്ച കോട്ടക്കലിനടുത്ത അച്ചിപ്രയിലാണ് ജനനം. പരമ്പരാഗത പണ്ഡിത കുടുംബമാണ് ഉസ്താദിന്റേത്. പിതാമഹന്‍ പാലകത്ത് മെയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ബഹുഭാഷ പണ്ഡിതനും വൈദ്യനും മാപ്പിളകവിയുമൊക്കെയായരുന്നു. അദ്ദേഹം സ്വന്തമായി ബദര്‍പടപ്പാട്ട് രചിച്ചിട്ടുണ്ട്. പിതാവ് കോമുമുസ്‌ലിയാര്‍ വലിയ പണ്ഡിതനും ഭക്തനുമായിരുന്നതോടൊപ്പം സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായിരുന്നു. ഖയ്യൂം എന്ന അറബിപദം ലോപിച്ചാണ് കോമു എന്ന പേരുണ്ടായത് എന്ന അഭിപ്രായക്കാരനാണ് അത്തിപറ്റ ഉസ്താദ്. അക്കാര്യം തിരിച്ചറിഞ്ഞ നാളുമുതല്‍ സ്വന്തം പിതാവിനെ കത്തുകളിലൂടെയും മറ്റും അബ്ദുല്‍ ഖയ്യൂം എന്നാണ് അദ്ദേഹം അഭിസംബോധനം ചെയ്തിരുന്നത്. പണ്ഡിതനായ പിതാവാകട്ടെ അതില്‍ എതിരഭിപ്രായമൊന്നും പ്രകടിപ്പിച്ചതുമില്ല.

പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാരുടെ അടുത്തും പിന്നീട് പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലുമായിരുന്നു മതപഠനം. ആള്‍ക്കൂട്ടത്തില്‍ നിന്നൊഴിഞ്ഞ് ഏകന്തനായി ജീവിച്ചതുകൊണ്ട് ജനം അദ്ദേഹത്തെ വഹ്ശിമുസ്‌ലിയാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. സമസ്തകേരളജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടായിരുന്ന വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരുടെ നാട്ടുകാരനും ശിഷ്യനുമായിരുന്നു ഇദ്ദേഹം.

വഹ്ശിമുസ്‌ലിയാര്‍ പന്താരങ്ങാടിയില്‍ വാളക്കുളത്തേക്കു പേകുമ്പോഴെല്ലാം അരുമ ശിഷ്യനെ കൂടെക്കൂട്ടും. അത് മൗലാനാ അബ്ദുല്‍ ബാരിയുമായി അത്തിപറ്റ ഉസ്താദിനെ കൂടുതല്‍ അടുപ്പിച്ചു. അബ്ദുല്‍ ബാരി തന്നെ രചിച്ച വിഖ്യാത ഹദീസ് ഗ്രന്ഥം സ്വിഹാഹുശ്ശൈഖനി അദ്ദേഹത്തില്‍ നിന്നുതന്നെ ഓതാനുള്ള ഭാഗ്യവും ഓതിക്കൊടുക്കാനുള്ള അനുവാദവും കിട്ടി. ഖാദിരീ ത്വരീഖയുടെ ഗുരുവും മാര്‍ഗദര്‍ശിയുംകൂടിയായിരുന്ന മൗലാനാ അബ്ദുല്‍ ബാരിയുമായുള്ള ആത്മബന്ധമാണ് അത്തിപറ്റ ഉസ്താദിനെ ആദ്ധ്യാത്മിക കൈവഴികളിലേക്ക് നയിക്കുന്നത്. മൗലാനയില്‍ നിന്നാണ് ഖദിരീ ത്വരീഖത്ത് സ്വീകരിക്കുന്നത്.

ദാരിദ്ര്യം നിറഞ്ഞ ചെറുപ്പകാലത്ത് പന്താരങ്ങാടിയില്‍വെച്ച് മതപഠനത്തോടൊപ്പം മദ്രസ അധ്യാപകനായും ജോലിചെയ്യേണ്ടിവന്നു. പ്രതിമാസ ശമ്പളം പത്തുരൂപ. ആറ് രൂപ വീട്ടിലേക്ക്. ബാക്കി നാല് സ്വന്തം ആവശ്യത്തിനും. പിന്നീട് അകലാടും അതിനുശേഷം വല്ലത്തും സേവനമനുഷ്ഠിച്ചു. 

ഋഷിശ്രേഷ്ഠരുടെ തണലില്‍

പ്രമുഖ സൂഫിവര്യന്‍ ആലുവായ് അബൂബക്ര്‍ മുസ്‌ലിയാരുമായി കൂടുതല്‍ അടുക്കാന്‍ ആലുവയ്ക്കടുത്ത വല്ലത്തെ സേവനം അവസരമൊരുക്കി. തൊട്ടടുത്ത മഹല്ലിലായിരുന്നതുകൊണ്ടുതന്നെ ഓരോ ദിവസവും ഒരു തവണയെങ്കിലും ആ ആത്മിക തണലില്‍ ചെന്നിരിക്കാന്‍ ഭാഗ്യമുണ്ടായി. ഹജ്ജിനുപോകാന്‍ അനുമതി തേടിയപ്പോള്‍ തന്റെ മരണശേഷം മതിയെന്നായിരുന്നു ഗുരുവര്യരുടെ ഉപദേശം. ആലുവായ് ശൈഖിനെ നിഴലുപോലെ പിന്തുടര്‍ന്ന അത്തിപറ്റ ഉസ്താദ്, അവിടത്തെ മരണവേളയിലും അടുത്തുണ്ടായിരുന്നു.

അന്നേരം പരേതനായ ഇബ്‌റാഹീം സുലൈമാന്‍ സേട്ടു സാഹിബ് ശൈഖിന്റെ സന്നിധിയില്‍ വന്നിരുന്നു ആ കൈ പിടിച്ചു കുറേ നേരം ഇരുന്നത് ഉസ്താദ് ഇപ്പോഴും ഓര്‍ക്കുന്നു. ഒരാളുടെ മുഖത്തുനോക്കി അയാളുടെ അകവും പുറവും ഒരുപോലെ പ്രവചിക്കാന്‍ സാധിച്ചിരുന്ന മഹാജ്ഞാനിയായിരുന്നു അദ്ദേഹം. നോമ്പനുഷ്ഠിക്കുമ്പോള്‍, അതിനെ മൗനവ്രതമുള്‍പ്പെടെയുള്ള എല്ലാഅര്‍ത്ഥത്തിലുമുള്ള വ്രതമാക്കി മാറ്റുന്ന സൂക്ഷമശാലിയായിരുന്നു അദ്ദേഹം. പിന്നീട് അതുപോലെയുള്ളൊരു പ്രതിഭാസത്തെ കണ്ടിട്ടേയില്ല... ആലുവായ് അബൂബക്ര്‍ മുസ്‌ലിയാരെ കുറിച്ച് പറയുമ്പോള്‍ ഉസ്താദ് കൂടുതല്‍ വാചാലനാവുന്നു. 

സൂഫീമാര്‍ഗദര്‍ശി കണിയാപുരം മുടിക്കല്‍ അബ്ദുറസാഖ് മസ്താനുമായും മറ്റും ബന്ധപ്പെടാന്‍ സാധിച്ചത് അക്കാലഘട്ടത്തിലെ ഏറ്റവും വലിയ സുകൃതങ്ങളാണ്. പ്രമുഖ പണ്ഡിതനും ഖാദിരീ ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായുള്ള അടുപ്പമാണ് ഉസ്താദിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. സ്വലാത്തുന്നാരിയ യുടെ ഇജാസത്ത് ചാപ്പനങ്ങാടിയില്‍ നിന്നാണ് സ്വന്തമാക്കിയത്. തന്നെ നന്മയിലേക്ക് വഴിനടത്തിയവരില്‍ മുതുറുമ്മല്‍ ഉസ്മാന്‍ ഹാജി എന്ന ഒരു വലിയ സന്യാസിവര്യനുണ്ടെന്ന് പറയുമ്പോള്‍ തന്നെ, അദ്ദേഹത്തെ കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളുണ്ടായിട്ടുണ്ടെന്നും അതിലേക്ക് താന്‍ പ്രവേശിക്കാറില്ലെന്നും ഉസ്താദ് തുറന്നു പറയുന്നു.

പ്രകാശം പരത്തിയ പ്രവാസം!

ആലുവായ് അബൂബക്ര്‍ മുസ്‌ലിയാരുടെ മരണാനന്തരം ഹജ്ജിനുപുറപ്പെട്ടതോടെയാണ് മൂന്നുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന പ്രവാസജീവിതത്തിന്റെ തുടക്കം. മക്കയിലെത്തിയപ്പോള്‍ ഹറമില്‍ വെച്ച് അവിടെ മുദരിസായിരുന്ന ആലപ്പുഴക്കാരന്‍ മുഹമ്മദ് മുസ്‌ലിയാരുമായി സന്ധിക്കുകയും നാട്ടില്‍ വെച്ച് ഓതാന്‍ സാധിക്കാതെ പോയ നിരവധി കിതാബുകള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയും ചെയ്തു. രക്തങ്ങളുടെ വിധി പറയുന്ന അഹ്കാമുദ്ദിമാഅ്, ഇമാം നവവിയുടെ ഈള്വാഹ് എന്നിവ അക്കൂട്ടത്തില്‍വെച്ച് ഏറെ ഉപകാരപ്രദമായിരുന്നു. പിന്നീട് മാസങ്ങള്‍ നീണ്ടുനിന്ന യുഎഇയിലെ ഹജ്ജ് പഠനക്ലാസുകള്‍ക്കും മറ്റും നേതൃത്വം നല്‍കാന്‍ അവയിലൂടെ സാധിച്ചു. 1976-78 കാലഘട്ടത്തിലായിരിക്കാം ഹറമിലെ ആ കിത്താബോത്തു കാലം. ഉസ്താദ് ഓര്‍ത്തെടുക്കുന്നു.

പിന്നീട് മദീനയില്‍ വെച്ചാണ്, ലോക പ്രശസ്ത സൂഫീമാര്‍ഗദര്‍ശിയും ശാദുലീ ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസ അല്‍ഹലബി യുമായി ബന്ധപ്പെടുന്നത്. മസ്ജിദുല്‍ ഖുബഇല്‍ വെച്ചാണ് ആദ്യസംഗമം. മദീനാമുനവ്വറയില്‍ വെച്ചാണ് ശാദുലീ ത്വരീഖയുടെ ചര്യകളടങ്ങിയ ഏട് സ്വീകരിക്കുന്നത്. ജന്മംകൊണ്ട് സിറിയക്കാരനായ അബ്ദുല്‍ ഖാദിര്‍ ഈസയുടെ ജ്ഞാനമളക്കാന്‍ അദ്ദേഹത്തിന്റെ ഹഖാഇഖുന്‍ അനി ത്തസ്വവ്വുഫ് മാത്രം വായിച്ചാല്‍ മതി. ഇംഗ്ലീഷ്, ടാര്‍ക്കിഷ് തുടങ്ങിയ ഭാഷകളിലെല്ലാം അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തസ്വവ്വുഫ് ഒരു സമഗ്ര പഠനം എന്നപേരില്‍ അതിന്റെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്.

ഒരിക്കല്‍ യുഎഇ പ്രസിഡണ്ടിന്റെ മതകാര്യോപദേശ്ടാവ് അലിയ്യില്‍ ഹാശിമിയുമായി സംസാരിച്ചുകൊണ്ടിരിക്കെ തൊട്ടടുത്തുണ്ടായിരുന്ന ഒരു ഈജിപ്ഷ്യനോട് ഹഖാഇഖ് വാങ്ങിവായിക്കാന്‍ അദ്ദേഹം പറഞ്ഞത് ഉസ്താദിന്റെ ഓര്‍മയിലുണ്ട്. 1991 ല്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍വെച്ചാണ് ശൈഖ് പരലോകം പ്രാപിക്കുന്നത്. പ്രമുഖ സ്വഹാബി അബൂഅയ്യൂബില്‍ അന്‍സ്വാരിയുടെ ചാരത്താണ് ഖബ്ര്‍. ഉസ്താദ് അവിടെ സന്ദര്‍ശിച്ചിട്ടുണ്ട്.

ശൈഖിന്റെ കാലശേഷം അദ്ദേഹത്തിന്റെ പ്രതിനിധി സഅ്ദുദ്ദീന്‍ മുറാദ് ആണ് ജിദ്ദയില്‍വെച്ച് ശാദുലീ ത്വരീഖയുടെ ഖലീഫ സ്ഥാനവും നേതൃത്വവും ഉസ്താദിനെ ഏല്‍പ്പിക്കുന്നത്. അതിനുശേഷം അറബ് നാടുകളിലും കേരളം, അന്‍ഡമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും ആദ്ധാത്മിക മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് അത്തിപറ്റ ഉസ്താദ്. ഇസ്‌ലാമിക ലോകത്ത് അറിയപ്പെട്ട ആത്മിക കൈവഴികളിലൊന്നാണ് ശാദുലീ ത്വരീഖ. പ്രമുഖ സ്വഹാബി ഖലീദ് ബിന്‍ വലീദിന്റെ മഖ്ബറയിലാണ് ലോകത്തെ ഏറ്റവും വലിയ ശാദുലീസദസ്സ്. എല്ലാവെള്ളിയാഴ്ചയും സുബഹിക്കു ശേഷം. അതില്‍ അത്തിപറ്റ ഉസ്താദും പങ്കെടുത്തിട്ടുണ്ട്.

അല്‍ ഐന്‍ സുന്നി സെന്റര്‍!

മൂന്നുപതിറ്റാണ്ടുകാലം ഉസ്താദിന്റെ പ്രവര്‍ത്തന കേന്ദ്രം അല്‍ ഐന്‍ സുന്നി സെന്റര്‍ ആയിരുന്നു. അവിടെ നടക്കുന്ന ആത്മിക സദസ്സുകളില്‍ നിന്ന് ആത്മനിര്‍വൃതിയും ആഗ്രഹപൂര്‍ത്തീകരണവും നേടിയവര്‍ നിരവധി. ആന്തരിക വെളിച്ചവുമായി മടങ്ങിയവര്‍ ധാരാളം. എഴുപതാം വയസ്സില്‍ റിട്ടയര്‍മെന്റ് വിളംബരം വരുന്നതുവരെ അവിടെ സജ്ജീവമായി. ഇപ്പോള്‍ ഔഖാഫിലെ റിട്ടയര്‍മെന്റ് പ്രായം അറുപതാണ്. ശെഖ് സാഇദിന്റെ കാലത്ത് അത് എഴുപതായിരുന്നു. പള്ളിയില്‍ സേവനം ചെയ്യാന്‍ വയസ്സ് കൂടുന്നതാണ് നല്ലത് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം... യുഎഇ ജീവിതത്തെ ഉസ്താദ് വിലയിരുത്തുന്നു.

ഇരുപത്തിഏഴു വര്‍ഷം യുഎഇ ഔഖാഫിനു കീഴില്‍ ഇമാം. മെച്ചപ്പെട്ട ശമ്പളം. സുലഭമായ സൗകര്യങ്ങള്‍. ഔദ്യോഗികത തലത്തിലെ ഉന്നതരുമായി സൗഹൃദം. യുഎഇ പ്രസിഡണ്ടിന്റെ മതകാര്യോപദേശ്ടാവ് അലിയ്യില്‍ ഹാശിമി, ഔഖാഫില്‍ മന്ത്രിയുടെ തുല്യസ്ഥാനം വഹിക്കുന്ന മുഹമ്മദ് ഉബൈദി, കുവൈത്തിലെ ഹാശിം രിഫാഈ തുടങ്ങിയവരുമായി വ്യക്തി ബന്ധം. പക്ഷേ, അതിന്റെ പ്രൗഢിയും പത്രാസുമൊന്നും ഉസ്താദിന്റെ ജീവിത പരിസരങ്ങളിലില്ല. ഒറ്റനോട്ടത്തില്‍ എണ്‍പതിനോടടുത്ത തനി ഏറനാടന്‍ മൊല്ലാക്ക!

ആദ്ധ്യാത്മികതയെ കച്ചവടവത്കരിക്കുകയും, വേഷഭൂഷാദികളും രൂപഭാവങ്ങളും കമ്പോളത്തിന്റെ താല്‍പര്യത്തിനനുസരിച്ച് മാറ്റിയെടുക്കുകയും ചെയ്യുന്നവര്‍ക്കിടയിലാണ് ഇങ്ങനെയൊരു മഹാത്മാവ്. ഒരു ഭാഗത്തുകൂടി വരുന്ന ദുനിയാവിനെ, മറുഭാഗത്ത് മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാന്‍ മാത്രം ശീലിച്ച ജീവിതം. രോഗാവസ്ഥയും ജീവിതപ്രയാസവും പറഞ്ഞുവരുന്നവരോട് ഇവിടെ ചികിത്സയില്ലെന്നും എനിക്കത് അറിയില്ലെന്നും നമുക്ക് ദുആചെയ്യാമെന്നും തുറന്നു പറയുന്ന നിഷ്‌കളങ്ക പ്രകൃതം. ഭൗതികതയോടുള്ള പ്രണയബന്ധം ഉപേക്ഷിക്കുകയും, വാക്കിലും പ്രവര്‍ത്തിയിലും പരമാവധി സൂക്ഷമത പാലിക്കുകയും ചെയ്യുന്നതിന്റെ ചുരുക്കപേരാണ് തസവ്വുഫ് എന്ന് പറയാതെ പറയുകയാണ് അത്തിപറ്റ ഉസ്താദ്.

സുന്നത്തിന്റെ സമുദ്ധാരണം!

ആധുനികതയും സമ്പദ്‌സമൃതിയും വിരുന്നെത്തിയപ്പോള്‍, നിരവധി തിരുചര്യകളെ സമുദായം പിന്‍വാതിലൂടെ ഇറക്കിവിട്ടിട്ടുണ്ട്. അതിനെ തിരിച്ചുവിളിച്ചു സ്വീകരിക്കുകയാണ് അത്തിപറ്റ ഉസ്താദ്. അദ്ദേഹത്തോടൊപ്പം കുറച്ചു സമയമെങ്കിലും ചെലവഴിക്കുന്നവര്‍ക്ക് അക്കാര്യം ബോധ്യപ്പെടും. എല്ലാവരും ഒന്നിച്ചിരുന്ന് പരമാവധി ഒരു പാത്രത്തില്‍ നിന്നുതന്നെ ഒന്നിച്ച് ഉണ്ണണമെന്നാണ് തിരുനബിയുടെ കല്‍പന. അത് പരസ്പര സ്‌നേഹം വര്‍ദ്ധിക്കാന്‍ വഴിവെക്കുമെന്ന് പ്രമാണങ്ങള്‍. മാപ്പിളമാര്‍ മുമ്പ് ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. വീട്ടിലും സദസ്സിലുമെല്ലാം ഭക്ഷണം വിളമ്പിയിരുന്നത് വലിയൊരു പാത്രത്തില്‍. അതില്‍ നിന്ന് എല്ലാവരും ഒന്നിച്ച് ഉണ്ടു.

പഴയ തളികപ്പാത്രങ്ങളും വാഴയിലയും അതിന്റെ സാക്ഷ്യങ്ങള്‍. എന്നാല്‍ സമുദായത്തിലേക്ക് പടികയറിവന്ന യൂറോസെന്‍ട്രിക് ലൈഫ് ആ ചിട്ടവട്ടങ്ങളെ പുറംതള്ളി. അത്തിപറ്റ ഉസ്താദ് ആ തിരുചര്യയെ തിരിച്ചുവിളിച്ചു. അങ്ങനെ വീടുകളില്‍, സദസ്സുകളില്‍, ആയിരങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ അഞ്ചും ആറും പേര്‍ ഒന്നിച്ചു ഒരു പാത്രത്തില്‍ നിന്ന് ഉണ്ണുന്ന ശീലം വീണ്ടും വളര്‍ന്നു വന്നു. ഉസ്താദ് തന്റെ വീട്ടിലും സദസ്സിലും സ്ഥാപനങ്ങളിലും അതിനെ വളര്‍ത്തുന്നു. അതും തനിതറയിലിരുന്നു അടിമയെ പോലെ ഭക്ഷണം കഴിക്കാന്‍ കൊതിച്ച തിരുനബിയുടെ മാതൃകയില്‍!

വിവാഹത്തിന്റെ ഉത്തമ മുഹൂര്‍ത്തം വെള്ളിയാഴ്ച രാവിലെയാണെന്നു വയള്വുപറയാനും പ്രസംഗിക്കാനും ആളുകളെമ്പാടുമുണ്ടെങ്കിലും അതു നടപ്പില്‍ വരുത്താന്‍ മിക്കയാളുകള്‍ക്കും സാധിക്കാതിരുന്ന ഘട്ടത്തിലാണ് നിര്‍ബന്ധ ബുദ്ധിയോടെ അക്കാര്യം നടപ്പിലാക്കാന്‍ ഉസ്താദ് മുന്നിട്ടിറങ്ങിയത്. സ്വന്തം കുടുംബത്തിലും ശിഷ്യന്മാരിലും ആത്മികബന്ധുക്കളിലും ആദ്യം അത് നടപ്പിലാക്കി. തുടക്കത്തില്‍ 'മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ക്ക് മാത്രമെന്താ വെള്ളിയാഴ്ച നികാഹ്?' എന്ന് ഒരു മതപണ്ഡിതന്‍ പോലും നീരസത്തോടെ ചോദിച്ചതും മറുപടിയൊന്നും പറയാതെ സഹതാപത്തോടെ മാറിനിന്നതും ഉസ്താദിന്റെ സ്മൃതിപഥങ്ങളിലുണ്ട്. ഇപ്പോള്‍ ഓരോ വെള്ളിയാഴ്ചയും രാവിലെ കാടാമ്പുഴ മരവട്ടം ഗ്രൈസ് വാലിയില്‍ നടക്കുന്ന ആത്മീയ സദസ്സിനുശേഷം നിരവധി നികാഹുകളാണ് നടക്കുന്നത്. വിവാഹധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ കാമ്പയിനുകളാചരിക്കുന്നവര്‍ പോലും ആ ചടങ്ങുകളുടെ ലാളിത്യത്തിനു മുന്നില്‍ തലകുനിച്ചുപോകും.

മഗ്‌രിബ് നിസ്‌കാരത്തിനുമുമ്പുള്ള സുന്നത്ത് നിസ്‌കാരം ഉള്‍പ്പെടെ നിര്‍ജീവമായിത്തീര്‍ന്ന എത്രയോ സുന്നത്തുകളെ ഇങ്ങനെ സജീവമാക്കാന്‍ ഉസ്താദ് മുന്നിട്ടിറങ്ങി. അങ്ങനെ 'സമുദായം വിനാശത്തിന്റെ വക്കിലെത്തിയാല്‍ എന്റെ ചര്യ മുറുകെ പിടിക്കുന്നവര്‍ക്ക് നൂറു രക്തസാക്ഷികളുടെ പുണ്യമുണ്ട്'എന്ന തിരുവചനത്തിന്റെ സാക്ഷാത്കാരമായി ഈ സുന്നത്തുകളുടെ സമുദ്ധാരകന്‍ നിലകൊള്ളുന്നു.

അത്തിപറ്റയുടെ അഭിമാനം

ജനനവും സ്വന്തബന്ധങ്ങളുമൊക്കെ അച്ചിപ്രക്കാരനാണെങ്കിലും വളാഞ്ചേരിക്കടുത്ത അത്തിപറ്റയാണ് ഉസ്താദിന്റെ കര്‍മഭൂമി. പ്രമുഖപ്രഭാഷകനും തന്റെ സഹോദരീ ഭര്‍ത്താവുമായിരുന്ന അദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാരാണ് തന്റെ താമസസ്ഥലമായ അത്തിപറ്റയിലേക്ക് ഉസ്താദിനെ കൊണ്ടുവന്നത്.

1980 കളിലാണത്. ഇപ്പോള്‍ ഉസ്താദ് തന്നെയാണ് അത്തിപറ്റ മഹല്ലിന്റെ പ്രസിഡണ്ട്. സ്‌കുള്‍, ആര്‍ട്ട്‌സ് ആന്റ് സയന്‍സി കോളേജ്, വാഫീകോളേജ് എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥാപങ്ങളും ആത്മീയ സദസ്സുകളും ഉസ്താദിന്റെ നേതൃത്വത്തില്‍ മരവട്ടം ഗ്രൈസ് വാലിയിലും മറ്റും നടക്കുന്നുണ്ടെങ്കിലും അത്തപറ്റയിലും അങ്ങനയൊന്ന് വേണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാല ആഗ്രഹമാണ്. അവര്‍ തന്നെ മുന്‍കയ്യെടുത്ത് ഇപ്പോള്‍ അവിടെ ഒരു ആത്മീയ സദസ്സും സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന പേരില്‍ സ്ഥാപനവും ആരംഭിച്ചിരിക്കുകയാണ്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രസിഡണ്ട്.

ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരുടെ മരുമകന്‍ സമദ് മുസ്‌ലിയാര്‍ തുടങ്ങിയ പത്തുപേര്‍ക്ക് ഉസ്താദ്, ശാദുലീ ആത്മിക കൈവഴിയുടെ ഖലീഫ സ്ഥാനം നല്‍കിയിട്ടുണ്ട്. ഉസ്താദിന്റെ ഉമ്മ ഫാത്വിമ പഴയ ഒറ്റകത്ത് ഖാള്വികുടുംബത്തിലെ അംഗമാണ്. എം.പി അബ്ദുസ്വമദ് സമദാനി ഉസ്താദിന്റെ അമ്മായിയുടെ മകളുടെ മകനാണ്.

തിന്മകള്‍ തിമര്‍ത്തുപെയ്യുന്ന ഉത്തരാധുനികതയുടെ ഈ അന്തരീക്ഷത്തിലും, ഈ ദുനിയാവിനെ പിടിച്ചു നിര്‍ത്തുന്നത് ജീവിക്കാന്‍ മറന്ന ഇത്തരം ജീവിതങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter