റമദാന് 16 – ഹിജ്റ രണ്ടാം വര്‍ഷം ഈ രാത്രിയില്‍ പ്രവാചകര്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുകയായിരുന്നു..

റമദാന് 16 – ഹിജ്റ രണ്ടാം വര്‍ഷം ഈ രാത്രിയില്‍ പ്രവാചകര്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുകയായിരുന്നു..
ഹിജ്റ രണ്ടാം വര്‍ഷം.. റമദാന്‍ 17. അന്നായിരുന്നു  പ്രവാചക ചരിത്രത്തിലെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആദ്യചരിത്രം പിറക്കുന്നത്. ഭൌതികമായി ബലഹീനരായിരുന്ന ന്യൂനപക്ഷം സുസജ്ജരായ ഭൂരിപക്ഷത്തിന്മേല്‍ നേടിയ വിജയത്തിന്റെ ചരിത്രം, അതാണ് ബദ്റ് പറയുന്നത്. 

റമദാന്‍ 17ന്റെ പകലിലായിരുന്നു യുദ്ധം അരങ്ങേറിയത്. എന്നാല്‍ അതിന്റെ തലേരാത്രി, മുസ്‍ലിം സൈനികക്യാമ്പിലേക്ക് നമുക്ക് നോക്കാം. അലി(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ബദ്റിന്റെ രാത്രിയില്‍ ഞങ്ങളെല്ലാവരും നന്നായി ഉറങ്ങുകയായിരുന്നു, പ്രവാചകരൊഴിച്ച്. അവിടുന്ന് നേരം വെളുക്കുന്നത് വരെ നിസ്കാരവും പ്രാര്‍ത്ഥനയുമായി കഴിച്ച് കൂട്ടുകയായിരുന്നു. 

ബദ്റിന്റെ രാത്രിയില്‍ പ്രവാചകര്‍ നടത്തിയ പ്രാര്‍ത്ഥനയെ കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങള്‍ ഹദീസുകളില്‍ കാണാം. അവിടുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു, നാഥാ, ഖുറൈശികളിതാ സര്‍വ്വാഢംബരങ്ങളോടെയും വന്നിരിക്കുന്നു. അവര്‍ നിന്നെയും നിന്റെ പ്രാവചകനെയും കളവാക്കിയവരാണ്. നീ വാഗ്ദാനം ചെയ്ത സഹായം നല്‍കേണമേ അല്ലാഹ്. പ്രവാചകര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇത് പറഞ്ഞ് കൊണ്ടേയിരുന്നു. അവസാനം അബൂബക്റ്(റ) പറഞ്ഞു, പ്രവാചകരേ, ഇനി നിറുത്തിക്കൂടേ. താങ്കള്‍ അല്ലാഹുവിനോട് ശഠിക്കുകയാണോ. അല്ലാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും. 

Also Read:റമദാന് 17 – ബദ്റിന്റെ ഓര്മ്മകള്‍... കഴിക്കാന്‍ മാത്രമുള്ളതല്ല..

വരാനിരിക്കുന്ന ദിനങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം ബദ്റിന് സമാനമാണ്. പ്രാര്‍ത്ഥനയാണ് ഇവിടെ നമ്മുടെയും ഏക ആശ്രയം. ചെയ്യാനുള്ളത് കഴിയുംവിധമൊക്കെ നാം ചെയ്തു, ഇനി കാര്യങ്ങള്‍ നമുക്ക് നാഥനിലര്‍പ്പിക്കാം. വരുന്ന രാത്രികളും യാമങ്ങളും നമുക്ക് പ്രാര്‍ത്ഥനാനിര്‍ഭരമാക്കാം, അല്ലാഹുവിനെ പേടിക്കാത്ത, നമ്മോട് കരുണ കാണിക്കാത്തവരുടെ കൈയ്യില്‍ അധികാരം ഏല്‍പിക്കരുതേ എന്ന് നാഥനോട് ആവശ്യപ്പെടാം. വിശുദ്ധ റമദാന്റെ ഈ പുണ്യരാത്രികളില്‍, വിശിഷ്യാ ബദ്റിന്റെ ഈ രാത്രിയില്‍, ഇരുട്ടിന്റെ ശക്തികള്‍ മെഷീനുകളില്‍ കൃത്രിമങ്ങള്‍ നടത്താനായി ഓടിനടക്കുന്ന ഈ അവസാന വേളയില്‍, ബഹുഭൂരിഭാഗവും സ്വച്ഛന്ദമായി കൂര്‍ക്കം വലിച്ചുറങ്ങുന്ന നിശയുടെ നിശ്ശബ്ദതകളില്‍, നമുക്ക് നാഥനിലേക്ക് കൈകളുയര്‍ത്താം, കണ്ണീര്‍തുള്ളികളുടെ അകമ്പടിയോടെ... ഗദ്ഗദപ്പെടുന്ന കണ്ഠങ്ങളോടെ... സൂറതു ആലുഇംറാനിലെ ഇരുപത്തേഴാം സൂക്തം നമുക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടാം, സകല അധികാരങ്ങളുടെയും ഉടമയായ നാഥാ, ഉദ്ദേശിക്കുന്നവര്‍ക്ക് അധികാരം നല്കുന്നത് നീയാണ്, ഉദ്ദേശിക്കുന്നവരില്‍നിന്ന് അധികാരം നീക്കുന്നതും നീ തന്നെ. ഉദ്ദേശിക്കുന്നവര്‍ക്ക് നീ മാന്യത നല്കുന്നു, ഉദ്ദേശിക്കുന്നവര്‍ക്ക് നിന്ദ്യതയും, നിന്റെ കരങ്ങളിലാണ് എല്ലാ നന്മയും, എന്തിനും കഴിവുറ്റവനാണല്ലോ നീ. 
നമുക്ക് പ്രാര്‍ത്ഥിക്കാം, നാഥന്‍ സ്വീകരിക്കാതിരിക്കില്ല, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter