നുബുവ്വത്തും ദഅ്‌വത്തും: തിരു ജീവിതം ഒറ്റനോട്ടത്തില്‍

''നിങ്ങളില്‍നിന്നു തന്നെയുള്ള, നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനുമേല്‍ അതിയായ താല്‍പര്യം വെക്കുകയും, സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു.'' (വി.ഖു: അത്തൗബ) നബി(സ)യുടെ നിയോഗ ലക്ഷ്യത്തിന്റെ ഭൗതികവും പാരത്രികവുമായ മാനങ്ങളെ ഈ വചനം വിശദീകരിക്കുന്നു. മനുഷ്യജീവിത വ്യവഹാരങ്ങളില്‍ സംഭവിക്കാനിടയുള്ള സംഗതികളില്‍ പങ്കാളിത്ത സമീപനങ്ങളും പാരത്രിക വിജയകാര്യങ്ങളില്‍ കണിശമായ താല്‍പര്യവും കരുണ, സ്‌നേഹം, ആര്‍ദ്രത തുടങ്ങിയ ഉന്നത മാനുഷിക ഭാവങ്ങളുടെ പ്രകാശനവും പ്രവാചകത്വ നിയോഗ പരിസരമാണെന്ന് വിശുദ്ധഖുര്‍ആന്‍ ഉണര്‍ത്തുന്നു. മുഹമ്മദ് നബി(സ) പ്രവാചകത്വ കാലം കേവലം 23 വര്‍ഷത്തോളമാണ്. എന്നാല്‍, പില്‍ക്കാല സമൂഹങ്ങള്‍ക്ക് പഠിച്ചാല്‍ തീരാത്ത വിജ്ഞാനീയങ്ങള്‍ ഇട്ടേച്ചുകൊണ്ടാണ് വിശുദ്ധാത്മാവ് വിടപറഞ്ഞത്. ഇസ്‌ലാമിന്റെ സുപ്രധാന സംഭാവന തന്നെ വിജ്ഞാന വിസ്‌ഫോടനമാണ്. പത്ത് ലക്ഷത്തിലധികം വരുന്ന ഹദീസുകള്‍ വിശുദ്ധ ഖുര്‍ആന്‍ വചനത്തിന്റെ വ്യാഖ്യാനങ്ങളാണ്. പില്‍ക്കാല പണ്ഡിതര്‍ ഗവേഷണം ചെയ്തു രേഖപ്പെടുത്തിയ വിജ്ഞാന ശേഖരവും കൂടിയായാല്‍ അറിവിന്റെ ലോകത്ത് ഇസ്‌ലാം അമരത്ത് തന്നെ നിലകൊള്ളുന്നു. എ.ഡി.610 ആഗസ്ത് 6-ാം തിയ്യതി തിങ്കളാഴ്ചയാണ് (പരിശുദ്ധ റമളാന്‍ 17ന്) നുബുവ്വത്ത് നല്‍കപ്പെട്ടത്. ചന്ദ്രമാസക്കണക്കിന് അന്ന് നബി(സ)ക്കു 40 വയസ്സും 6 മാസവും 8 ദിവസവും പ്രായമായിരുന്നു. ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട ഈ മഹാസംഭവം നടക്കുന്നതിനു മുമ്പ് നബി(സ) മഹാനായ ഇബ്രാഹീം (അ)മിന്റെ 'മില്ലത്തി' (മാര്‍ഗ്ഗം)ലായിരുന്നു വ്യക്തിജീവിതം നയിച്ചിരുന്നത്. അവിടുത്തെ ആരാധനകളും മറ്റും അങ്ങനെയായിരുന്നു ചിട്ടപ്പെടുത്തിയിരുന്നതും.

എന്നാല്‍ അല്ലാഹുവില്‍നിന്നുള്ള 'ഇല്‍ഹാം' (തോന്നിക്കല്‍) അനുസരിച്ചായിരുന്നു അതുവരെ നബി(സ) ഇബാദത്തുകള്‍ (ആരാധനകള്‍) അനുഷ്ഠിച്ചിരുന്നതെന്ന് ചില പണ്ഡിതന്മാര്‍ പ്രസ്താവിച്ചു. (മുഹമ്മദുര്‍റസൂലുല്ലാഹ്, പേജ് - 59) നബി(സ) ഹിറാ ഗുഹയില്‍ ധ്യാനനിരതനായി ആരാധനയില്‍ മുഴുകിയിരിക്കെ മാലാഖമാരില്‍ പ്രധാനിയായ ജിബ്‌രീല്‍ (ഗബ്രേല്‍) ഒരു 'ഏടു'മായി വന്ന് 'ഇഖ്‌റഅ്' (വായിക്കുക) എന്നു പറഞ്ഞു. (മുഹമ്മദ് ഹൈക്കല്‍ എഴുതിയ 'ഹയാത്തു മുഹമ്മദ്' പേജ്-148). ഈ അഭിപ്രായം സാധൂകരിക്കുന്ന പ്രസ്താവനകള്‍ തന്നെയാണ് ചരിത്രത്തിലുടനീളം കാണുന്നത്. 'ഇമാം ഹാഫിളുബ്‌നു അബൂനഈമുല്‍ അസ്ബഹാനി(റ)'വിന്റെ 'ദലാഇലുന്നുബുവ്വ'യിലെ ഉദ്ധരണി ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തിയത് പ്രകാരമാണ് മുഹമ്മദ് ഹൈക്കല്‍ തന്റെ 'ഹയാത്തു മുഹമ്മദി'ല്‍ രേഖപ്പെടുത്തിയത്. എല്ലാ പ്രവാചകന്മാരെയും ഉറക്കില്‍ അവരുടെ ഹൃദയങ്ങളെ മയമാക്കി പാകപ്പെടുത്തിയതിന് ശേഷമേ അല്ലാഹുവിന്റെ 'വഹ്‌യു' (ദിവ്യ സന്ദേശം) കള്‍ നല്‍കുകയുള്ളൂ. 'വഹ്‌യ്' സ്വീകരിക്കാനുള്ള പാകത്തില്‍ ഹൃദയം മയമാക്കാന്‍ നബിമാര്‍ക്ക് സ്വപ്‌നങ്ങള്‍ വഴിയും 'ഇല്‍ഹാം' (തോന്നല്‍) വഴിയും അല്ലാഹു അവന്റെ ദിവ്യ വെളിപാടുകള്‍ നല്‍കും. പൂര്‍ണ്ണമായി പാകപ്പെട്ട ശേഷമാണ് ദിവ്യസന്ദേശം മലക്കുകള്‍ മുഖേന നബിമാര്‍ക്ക് അല്ലാഹു നല്‍കുക. പ്രവാചകത്വം അല്ലാഹു നല്‍കുന്ന ഒരു അത്യുന്നത പദവിയാണ്. അല്ലാഹുവിന്റെ നീതിനിയമങ്ങള്‍ അവന്റെ സൃഷ്ടികള്‍ക്കെത്തിച്ചുകൊടുക്കുന്ന അത്യന്തം ഉന്നതമായ ഒരു പദവി നാലു സ്വഭാവഗുണങ്ങള്‍ നിര്‍ബന്ധമായും ഒരു പ്രവാചകനിലുണ്ടായിരിക്കണം. 1. സ്വിദ്ഖ് (സത്യം പറയല്‍), 2. അമാനത്ത് (വിശ്വസ്തത), 3. ഫത്വാനത്ത് (ബുദ്ധികൂര്‍മ്മത) 4. തബ്‌ലീഗ് (എത്തിച്ചുകൊടുക്കല്‍) ഈ നാല് സല്‍ഗുണങ്ങളാല്‍ സമ്പന്നരാണ് നബിമാര്‍. അല്ലാഹുവിന്റെ സൃഷ്ടികളില്‍ അത്യുന്നതരും പ്രത്യേക അടിമകളും അല്ലാഹുവിലേക്ക് അടുത്തവരും പൂര്‍ണ്ണമായും പരിശുദ്ധരുമാണവര്‍. ഇങ്ങനെ ലോകത്ത് നിയോഗിക്കപ്പെട്ട ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാരില്‍ ഏറ്റവും ശ്രേഷ്ഠനും അവസാനത്തെ പ്രവാചകനുമാണ് മുഹമ്മദ് (സ). മനുഷ്യോല്‍പ്പത്തിയോടെത്തന്നെ തുടങ്ങിയ പ്രവാചകത്വ നിയമനം മുഹമ്മദ് (സ)യുടെ നിയമനത്തോടെ പൂര്‍ത്തിയായി.

ഒന്നാം ഹിജ്‌റ

എ.ഡി. 615-ല്‍ പന്ത്രണ്ട് പുരുഷന്മാരും, നാലു സ്ത്രീകളുമുള്‍പ്പെടുന്ന സംഘം എത്യോപ്യ (ഹബ്ശ)യിലേക്ക് നടത്തിയ പലായനമാണ് ഒന്നാം ഹിജ്‌റഃ. ഈ യാത്രയില്‍ നബി(സ) സംബന്ധിച്ചിരുന്നില്ല. മുസ്‌ലിംകള്‍ക്കെതിരില്‍ ഖുറൈശികള്‍ നടത്തിയ കിരാത അക്രമപ്രവര്‍ത്തനത്തില്‍ നിന്ന് മോചനത്തിനായിരുന്നു ഈ പതിനാറംഗ സംഘം വിശ്വാസ സംരക്ഷണത്തിനായി 'നജ്ജാശി'യുടെ നാട്ടിലേക്ക് തിരിച്ചത്. സ്വന്തം നാട്ടില്‍ മുസ്‌ലിമായി കഴിയാന്‍ ശത്രുക്കള്‍ അനുവദിക്കാത്തതു കൊണ്ടായിരുന്നു സ്വഹാബികള്‍ അയല്‍നാട്ടിലേക്ക് പലായനം ചെയ്തത്. നബി(സ)യുടെ സമ്മതപ്രകാരം നടത്തിയ ഈ പലായനം ചരിത്രത്തില്‍ ഒന്നാം ഹിജ്‌റയായി രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ഹിജ്‌റ

എണ്‍പത്തിമൂന്നു പുരുഷന്മാരും പതിനൊന്ന് സ്ത്രീകളുമുള്‍പ്പെടെ തൊണ്ണൂറ്റിനാല് മുസ്‌ലിംകള്‍ എത്യോപ്യയിലേക്ക് തന്നെ നടത്തിയ ഹിജ്‌റയാണ് ചരിത്രത്തില്‍ രണ്ടാം ഹിജ്‌റ എന്നറിയപ്പെടുന്നത്. ഈ സംഭവവും, മേല്‍ വിവരിച്ച പശ്ചാത്തലത്തിലാണ്. ശത്രുക്കളുടെ പീഡനങ്ങളില്‍ നിന്നും പരിഹാസങ്ങളില്‍ നിന്നുമുള്ള മോചനമായിരുന്നു അഭയാര്‍ത്ഥികളുടെ ലക്ഷ്യം. ആയുധമെടുത്ത് അടരാടാനുള്ള യാതൊരു ചിന്തയും സ്വഹാബാക്കള്‍ക്കുണ്ടായിരുന്നില്ല. നബി(സ) ഒരിക്കല്‍പോലും സ്വഹാബാക്കളെ അതിന് പ്രേരിപ്പിച്ചതുമില്ല. വിശുദ്ധ ഇസ്‌ലാമിന്റെ പ്രധാന ശേഷിപ്പുകളിലൊന്ന് നൂറ്റാണ്ടുകളായി മനുഷ്യര്‍ നിലനിര്‍ത്തിവന്ന യുദ്ധങ്ങള്‍ അവസാനിപ്പിച്ചു എന്നുള്ളതാണ്. ഈ രണ്ടു ഹിജ്‌റകള്‍ കൂടാതെ നബി(സ)യും കുടുംബവും മൂന്നു വര്‍ഷത്തോളം 'ശുഅ്ബി' മലച്ചെരുവില്‍ ഒരുതരം ഊരുവിലക്കില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. മക്കയില്‍ ഏര്‍പ്പെടുത്തിയ ബഹിഷ്‌ക്കരണമായിരുന്നു ഇത്. നിത്യോപയോഗവസ്തുക്കള്‍ പോലും തടഞ്ഞുവെച്ച ഖുറൈശി പ്രമുഖന്മാരുടെ നടപടി പ്രതികാരമായായിരുന്നു. ഭക്ഷണ സാധനങ്ങള്‍ കിട്ടായ്ക കാരണം വൃക്ഷങ്ങളുടെ ഇലകളും കായ്കളും ഭക്ഷിക്കേണ്ടിവരികയും ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്ലേശം അനുഭവിക്കേണ്ടി വരികയും ചെയ്തു. ഖുറൈശി പ്രമാണിമാര്‍ എഴുതിത്തയ്യാറാക്കി കഅ്ബാ ശരീഫില്‍ തൂക്കിയ ബഹിഷ്‌ക്കരണ തീരുമാനക്കരാറിനെ തുടര്‍ന്നായിരുന്നു നബി(സ)യും ബന്ധുക്കളും കഠിനമായ വിഷമങ്ങളില്‍ അകപ്പെട്ടത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ചില ഖുറൈശി പ്രമാണിമാര്‍ തന്നെ മേല്‍ കരാര്‍ പരസ്യമായി വലിച്ചുകീറി നശിപ്പിക്കുകയും നബി(സ)യും സംഘവും ശുഅ്ബില്‍നിന്ന് മോചിതനാവുകയും ചെയ്തു.

ചരിത്രപ്രസിദ്ധമായ ഹിജ്‌റ:

എ.ഡി. 22 ജൂണ്‍ 28-നാണത് സംഭവിച്ചത്. നബി(സ)യുടെ 53-ാം വയസ്സില്‍ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം അബൂബക്കര്‍ സിദ്ദീഖ് (റ)വിന്റെ കൂടെ മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത സംഭവത്തിന്നാണ് ഹിജ്‌റ എന്നു പറയുന്നത്. റബീഉല്‍ അവ്വല്‍ ഒന്ന്, വ്യാഴാഴ്ച പകല്‍ മക്കയില്‍ നിന്ന് പുറപ്പെട്ട്, റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടെ മദീനയിലെത്തിച്ചേര്‍ന്നു. പന്ത്രണ്ടു ദിവസം നീണ്ടുനിന്ന ഈ യാത്ര ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ഇതിന്നിടയില്‍ മക്കയുടെ സമീപത്തുള്ള സൗര്‍ മലയിലെ സൗര്‍ ഗുഹയില്‍ മൂന്നുദിവസം നബി(സ) ഒളിച്ചു താമസിച്ചിരുന്നു. (മുഹമ്മദുര്‍റസൂലുല്ലാഹ് - പേജ് 128, താരീഖുറസൂല്‍ -പേജ് 211, ഹയാത്തു മുഹമ്മദ് -പേജ് 230) ഈ ഒളിഞ്ഞു താമസത്തിനിടയിലായിരുന്നു അബൂബക്കര്‍ സിദ്ദീഖ് (റ) വിന് സര്‍പ്പക്കടിയേറ്റതും നബി(സ) തങ്ങളുടെ ഉമിനീര്‍ തൊട്ട് സുഖപ്പെടുത്തിയതും. ഖുറൈശികള്‍ അന്തിമ ലക്ഷ്യമെന്ന നിലയ്ക്ക് നബി(സ)യുടെ വീട് വളയാനും സുബ്ഹിക്ക് പുറത്ത് വരുമ്പോള്‍ എല്ലാവരും കൂടി തങ്ങളെ വെട്ടിക്കൊലപ്പെടുത്തുവാനുമായിരുന്നു തീരുമാനം. കൊലയാളിയെ വേര്‍തിരിച്ചറിയാതിരിക്കാനായിരുന്നു ഇങ്ങനെ തീരുമാനിച്ചത്. എന്നാല്‍ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം നബി(സ) ഒരു പിടി മണ്ണുവാരി ശത്രുക്കളുടെ മുഖത്തേക്കെറിഞ്ഞു. അവരുടെ ഇടയിലൂടെ തന്നെ നടന്നു പുറത്തുപോയി. അവിടുത്തെ വിരിപ്പില്‍ അലി(റ)വിനെ കിടത്തിയാണ് പുറത്തുപോയത്. നേരെ സ്വിദ്ദീഖ്(റ)വിന്റെ ഭവനത്തില്‍ ചെന്ന് രണ്ടു ഒട്ടകപ്പുറത്തായി രണ്ടു പേരും മദീനയെ ലക്ഷ്യമാക്കി പുറപ്പെടുകയും വഴിക്ക് സൗര്‍ ഗുഹയില്‍ മൂന്നു ദിവസം താമസിക്കുകയും ചെയ്തു. തിരുമേനിയെയും സ്വിദ്ദീഖ്(റ)വിനെയും സ്വീകരിക്കാന്‍ മദീനാ നിവാസികള്‍ നിത്യവും അതിര്‍ത്തിയിലേക്ക് പുറപ്പെടുകയും വൈകിട്ട് തിരിച്ചു പോരുകയും പതിവായിരുന്നു. മദീനക്കാര്‍ നബിതങ്ങളെ അത്യന്തംബഹുമാനാദരവോടെയും രാജകീയമായും വരവേറ്റു.

ബദ്‌റുല്‍ കുബ്‌റാ

നബി(സ) നേരിട്ടു പങ്കുകൊണ്ട യുദ്ധങ്ങള്‍ക്ക് 'ഗസ്‌വത്ത്' എന്നും, നേരില്‍ പങ്കെടുക്കാത്തവയ്ക്ക് 'സരിയ്യത്ത്' എന്നും പറയുന്നു. ഇരുപത്തേഴ് യുദ്ധങ്ങളിലാണ് നബി(സ) നേരിട്ടു സംബന്ധിച്ചത്. ബദ്ര്‍, ഉഹദ്, ഹുനൈന്‍, ഖന്തഖ്, ഹുദൈബിയ്യ, ഫത്ഹുമക്ക എന്നിവയാണ് 'ഗസ്‌വത്തു'കളില്‍ പ്രധാനമായത്. ബദ്ര്‍ യുദ്ധം സംഭവിച്ചത് എ.ഡി - 624 ജനുവരിയിലെ ഒരു വെള്ളിയാഴ്ചയാണ് (റമളാന്‍ 17). 313 സഹാബാക്കളാണ് ആ യുദ്ധത്തില്‍ മുസ്‌ലിം പക്ഷത്ത് അണിനിരന്നത്. ശത്രുക്കള്‍ ആയിരമോ തൊട്ടടുത്തോ ഉണ്ടായിരുന്നു. 96 'മുഹാജിറുകളും', 207 'അന്‍സാറുകളു'മാണ് സഹാബാക്കള്‍. മദീനയില്‍ നിന്ന് ഏകദേശം 40 നോട്ടിക് മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന ബദ്ര്‍ ഒരു മണല്‍പ്രദേശമാണ്. ഇപ്പോള്‍ സാമാന്യം നല്ലൊരു പട്ടണമായ ബദ്ര്‍ അക്കാലത്ത് മക്ക, മദീന വഴിയിലുള്ള വിജനമായ ഒരു സ്ഥലമായിരുന്നു. വാണിജ്യ സംഘത്തെ തേടിപ്പുറപ്പെട്ട നബി(സ.അ.)യും സഹാബികളും കച്ചവടസംഘം മക്കയിലേക്ക് ഒളിച്ചുകടന്നതും പ്രതികാരം ചെയ്യാന്‍ ഖുറൈശി പ്രമാണിമാരുടെ നേതൃത്വത്തില്‍ ഒരു വന്‍ സൈന്യം ബദ്‌റിലേക്ക് നീങ്ങിയതും വൈകിയാണറിയുന്നത്. ശത്രുക്കളെ ഭയന്ന് ഒളിച്ചോടുന്ന ഭീരുത്വം മുസല്‍മാന് ഒരിക്കലുമുണ്ടായിരുന്നില്ലെന്നും, ധര്‍മ്മയുദ്ധത്തില്‍ വീരരക്തസാക്ഷിത്വം മഹാഭാഗ്യമായി മുസ്‌ലിംകള്‍ കരുതിപ്പോന്നിരുന്നുവെന്നും ബദ്ര്‍ നമ്മെ പഠിപ്പിക്കുന്നു. മക്കയില്‍നിന്ന് അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട കൂറ്റന്‍ സൈന്യം ബദ്‌റില്‍ തമ്പടിച്ചു. തൊട്ടടുത്ത് നബി(സ)യും സ്വഹാബാക്കളും തമ്പടിച്ചു. സമ്പൂര്‍ണ്ണയുദ്ധം പരിശുദ്ധ റമളാന്‍ 17ന് വെള്ളിയാഴ്ചയാണ് നടന്നത്. ആ വര്‍ഷം ആദ്യമായാണ് റമളാന്‍ നോമ്പ് നിര്‍ബന്ധമാക്കിയിരുന്നത്. സ്വഹാബാക്കള്‍ നോമ്പുകാരായിരുന്നു. ശത്രുപക്ഷത്ത് 600 അങ്കിധാരികളും 100 കുതിരപ്പടയാളികളും 100 കുന്തപ്രയോഗക്കാരുമുള്‍പ്പെടെ എല്ലാവരും ആയുധധാരികളും സുഭിക്ഷമായ ഭക്ഷണത്തിനാവശ്യമായ ഭക്ഷ്യശേഖരം കരുതലുള്ളവരുമായിരുന്നു. പടയാളികളുടെ മാനസികോല്ലാസത്തിന് വിവിധതരം സംഗീതപരിപാടികളും സ്ത്രീകളുടെ ഗാനമേളകളും മറ്റുമുണ്ടായിരുന്നു. എന്നാല്‍ നബി(സ)യുടെ പക്ഷത്ത് ഭക്ഷ്യശേഖരം ഉണ്ടായിരുന്നില്ല. അവരെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കേവലം 70 ഒട്ടകങ്ങളും 6 കുതിരകളും മാത്രമാണ് മുസ്‌ലിം സൈന്യത്തില്‍ ഉണ്ടായിരുന്നത്. ബദ്ര്‍ യുദ്ധത്തില്‍ 14 പേര്‍ ശഹീദായി. 70 ഖുറൈശികള്‍ വധിക്കപ്പെട്ടു. 70 പേരെ തടവിലാക്കി.

ഉഹ്ദ് യുദ്ധം

എ.ഡി. 625 ജനുവരിയിലെ ഒരു ശനിയാഴ്ചയായിരുന്നു (ഹിജ്‌റ 3, ശവ്വാല്‍ 15) ഉഹ്ദ് യുദ്ധം ഉണ്ടായത്. മൂസാ നബി (അ.സ.)മിന്റെ സഹോദരന്‍ ഹാറൂന്‍ നബി(അ.)മിന്റെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലമാണ് ഉഹ്ദ്. മദീനയില്‍ നിന്ന് മൂന്നു മൈല്‍ ഉള്ളോട്ടുമാറി സ്ഥിതി ചെയ്യുന്ന ഉഹ്ദ് ഒറ്റപ്പെട്ട പ്രദേശമാണ്. 'ജബലുര്‍റുമാത്ത്' എന്ന ചെറുകുന്നിന്റെയും തൊട്ടടുത്ത് ഉഹ്ദ് മലയുടെയും ഒരു താഴ്‌വരയില്‍ വെച്ചാണ് ഈ മഹാസംഭവം നടന്നത്. ബദ്ര്‍ യുദ്ധത്തിലേറ്റ പരാജയം സഹിക്കവയ്യാതെ ഖുറൈശികള്‍ ഒരു ശക്തമായ തിരിച്ചടിക്ക് വട്ടം കൂട്ടുകയും മക്കയിലെ യോദ്ധാക്കളെ ഒരുമിച്ചുകൂട്ടി നല്ലൊരു സൈന്യം തയ്യാറാക്കുകയും ചെയ്തു. യുദ്ധ തന്ത്രജ്ഞനായ അബൂസുഫ്‌യാനുബ്‌നു ഹര്‍ബിന്റെ നേതൃത്വത്തില്‍ മുവ്വായിരം പടയാളികള്‍ മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടു. എഴുനൂറ് അങ്കിധാരികളും ഇരുനൂറ് കുതിരപ്പടയാളികളും ഉണ്ടായിരുന്ന ഖുറൈശി സൈനികരെ സന്തോഷിപ്പിക്കാന്‍ പതിനേഴ് സ്ത്രീകളും ഉണ്ടായിരുന്നു. വേണ്ടത്ര ആയുധങ്ങളും, ഭക്ഷണ സാധനങ്ങളും, പടയാളികളെ സന്തോഷിപ്പിക്കാനാവശ്യമായ കള്ളും, മറ്റു സംഗീത ഉപകരണങ്ങളും ഖുറൈശികള്‍ കരുതിയിരുന്നു. അവരിലെ സ്ത്രീകള്‍ പാട്ടുപാടി നൃത്തം ചെയ്യുകയും, പടയാളികള്‍ കള്ളുകുടിച്ചാഹ്ലാദിക്കുകയും ചെയ്തിരുന്നു. മദീനയുടെ തൊട്ടടുത്ത് ഉഹ്ദില്‍ എത്തി അവര്‍ തമ്പടിക്കുകയും നബി (സ.)യുമായി ഒരു യുദ്ധത്തിന്നവര്‍ വെല്ലുവിളിക്കുകയും ചെയ്തു. ഈ പാശ്ചാത്തലത്തില്‍ മദീനയെ ആക്രമിച്ചു മുസ്‌ലിംകളെ കൊന്നൊടുക്കാന്‍ പുറപ്പെട്ട ഖുറൈശികളെ തടയുക എന്ന പരമപ്രധാനമായ ബാധ്യത നബി (സ.)യില്‍ അര്‍പ്പിതമായി.

ഖന്തഖ് യുദ്ധം

എ.ഡി. 627 ഫെബ്രുവരി (ഹിജ്‌റ 5 ശവ്വാല്‍) മാസത്തിലാണ് ചരിത്ര പ്രസിദ്ധമായ ഖന്തഖ് യുദ്ധം ഉണ്ടായത്. എന്നാല്‍ ചരിത്രപണ്ഡിതനായ ഇബ്‌നു ഖല്‍ദൂന്‍ ഹിജ്‌റ നാലിലാണ് ഖന്തഖ് സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഉപോല്‍ബലകമായി ഇബ്‌നു ഉമര്‍ (റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സീറഇബ്‌നുഹിശാം, താരീഖുത്തിബ്‌രി തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ പ്രസ്തുത ഹദീസിന്റെ പിന്‍ബലത്തിലാണ് ഇബ്‌നു ഖല്‍ദൂന്‍ ഖന്തഖ് യുദ്ധം ഹിജ്‌റ നാലിലാണെന്ന് സമര്‍ത്ഥിച്ചത്. എന്നാല്‍ ചരിത്ര പണ്ഡിതന്മാര്‍ ഈ വിശദീകരണം സ്വീകരിച്ചിട്ടില്ല. അവര്‍ ഐക്യകണ്‌ഠേന സമര്‍ത്ഥിച്ചത് ഖന്തഖ് യുദ്ധം ഹിജ്‌റ അഞ്ചില്‍ തന്നെയാണെന്നാണ്.

ഖൈബര്‍ യുദ്ധം

മദീനയില്‍നിന്ന് സിറിയയുടെ ഭാഗത്തായി 96 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ഫലഭൂയിഷ്ടമായ ഒരു മലഞ്ചെരുവാണ് ഖൈബര്‍. എല്ലാ അനാശാസ്യങ്ങളുടേയും അക്രമത്തിന്റേയും കേന്ദ്രമായ ഖൈബര്‍ മുറഹിബ് (ഇദ്ദേഹം ഒരു പൊതുപടനായകനാണെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) എന്നൊരു ജൂതന്റെ അധികാരപരിധിയിലായിരുന്നു. മൂന്ന് വന്‍കോട്ടകള്‍ കെട്ടി അതിനകത്തായിരുന്നു ഖൈബറുകാരുടെ ആയുധങ്ങളും, സമ്പത്തുകളും സൂക്ഷിച്ചിരുന്നത്. യുദ്ധക്കൊതിയന്മാരും, ധിക്കാരികളുമായിരുന്ന ഖൈബറിലെ ജൂതന്മാര്‍ വളരെ കാലങ്ങള്‍ക്കു മുമ്പെ അവിടുത്തേക്ക് കുടിയേറി താമസം തുടങ്ങിയവരായിരുന്നു. ഈത്തപ്പനകൃഷിക്ക് പേരുകേട്ട ഖൈബര്‍, വിട്ടുമാറാത്ത പനിക്കും പേരുകേട്ട സ്ഥലമാണ്. മദീനയില്‍ താമസിച്ചിരുന്ന ജൂതന്മാരുമായി പല നിലക്കും ബന്ധം പുലര്‍ത്തിയിരുന്ന ഖൈബറിലെ ജുൂതന്മാര്‍ നബി(സ.അ.)ക്കും സഹാബത്തിനും ശല്യവും, ബുദ്ധിമുട്ടുമുണ്ടാക്കിക്കൊണ്ടിരുന്നു. അഹങ്കാരികളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ ധര്‍മ്മച്യുതിക്ക് ആക്കം കൂട്ടുകയും സമാധാന ജീവിതത്തിനു ഭംഗം വരുത്തുകയും ചെയ്യുമായിരുന്നു. സംഘട്ടനപ്രിയരും കലഹക്കാരുമായിരുന്നു ഖൈബറിലെ യഹൂദികള്‍. കാര്‍ഷികമേഖലയായ ഖൈബറിലെ സമ്പല്‍സമൃദ്ധി യഹൂദികളെ അഹങ്കാരികളും, എന്തിനും മടിക്കാത്തവരുമാക്കി തീര്‍ത്തു. ഖൈബറിലെ ജൂതരുടെ സംസ്‌ക്കാരശൂന്യമായ സാമൂഹ്യജീവിത പശ്ചാത്തലം 'താരീഖുല്‍ യഹൂദിബി ബിലാദില്‍ അറബ്' പേജ് 170-ല്‍ വിശദമാക്കിയിട്ടുണ്ട്. നബി (സ.) ഹുദൈബിയ്യയില്‍ മടങ്ങിയ ശേഷം മുഹറം മാസത്തിലാണ് ഖൈബറിലേക്ക് പുറപ്പെട്ടത് (ഹിജ്‌റ 7, മുഹറം; എഡി 628 ആഗസ്ത്). 200 കുതിരപ്പടയാളികളുള്‍പ്പെടെ 1,500 സഹാബാക്കളാണ് നബി തങ്ങളെ അനുഗമിച്ചിരുന്നത്. അവിടുത്തെ പത്‌നി ഉമ്മുസല്‍മ(റ) തങ്ങളോടൊപ്പം ഉണ്ടായിരുന്നു.

ഫതഹു മക്ക

ഐതിഹാസികമായ ഒരു മഹാസംഭവമാണ് മക്കാ കീഴടങ്ങല്‍. ലോകത്ത് നിരവധി പടയോട്ടങ്ങള്‍ നടന്നിട്ടുണ്ട്. പല രാജാക്കന്മാരും നിരവധി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചിട്ടുമുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായ തികച്ചും ആദരീണയമായ ഒരധ്യായമായി 'മക്കാ ഫത്ഹ്' ചരിത്രമാക്കപ്പെട്ടിട്ടുണ്ട്. ഹുദൈബിയ്യ സന്ധിയില്‍ വ്യവസ്ഥ ചെയ്തിരുന്ന കരാറുകള്‍ മക്കക്കാര്‍ ലംഘിച്ചതാണ് ഈ സായുധ നീക്കത്തിന് കാരണമാക്കിയത്. നബി (സ)യുടെ സഖ്യകക്ഷിയായിരുന്ന ബനൂഗുസാഅഃ ഗോത്രക്കാരും, ഖുറൈശികളുടെ സഖ്യകക്ഷിയായ ബനൂബക്കര്‍ ഗോത്രക്കാരും നിലവിലുണ്ടായിരുന്ന കരാറനുസരിച്ച് പരസ്പരം സഹായിക്കാന്‍ പാടില്ലാത്തതായിരുന്നു. എന്നാല്‍ ഇക്ക്‌രിമത്തുബ്‌നു അബീജഹല്‍, സഫ്‌വാനുബ്‌നു ഉമയ്യത്ത് തുടങ്ങിയ ഖുറൈശീ നേതാക്കളുടെ നേതൃത്വത്തില്‍ ബനൂബക്കര്‍ ഗോത്രക്കാര്‍ക്കു വേണ്ടി നബി(സ.)യുടെ സഖ്യകക്ഷിയായ ബനൂ ഖുസാഅഃ ഗോത്രക്കാരെ ആക്രമിക്കുകയും ഇരുപത്തിമൂന്ന് പേരെ കൊന്നൊടുക്കുകയും ചെയ്തു. (ചില അഭിപ്രായത്തില്‍ ഇരുപതു പേരാണ് കൊല്ലപ്പെട്ടത്. മു:റ: 303) കരാര്‍ ലംഘനം കടുത്ത അപരാധമായി പുരാതനകാലം മുതല്‍ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. പത്തു വര്‍ഷങ്ങള്‍ യുദ്ധമില്ലെന്ന കരാര്‍ ഇതോടെ ഖുറൈശികള്‍ തന്നെ ലംഘിച്ചു. മദീനയില്‍നിന്ന് മക്കയിലേക്ക് ഒരു സൈനിക നീക്കം നബി (സ.അ.) ഉദ്ദേശിക്കുന്നതായി സഹാബാക്കളില്‍ ചിലര്‍ക്ക് ധാരണയുണ്ടായിരുന്നു. പരിശുദ്ധ റമസാന്‍ 20നു ശേഷമാണ് നബി (സ.അ.) മദീനയില്‍ നിന്നു പുറപ്പെട്ടത്. നബി (സ.അ.) നോമ്പുകാരനായിരുന്നു. 980 കുതിരപ്പടയാളികള്‍ ഉള്‍പ്പെടെ 12,000 സൈനികരായിരുന്നു അവിടുത്തോടൊപ്പം മക്കയിലേക്ക് നീങ്ങിയത്. മക്കക്കാരായ മുഹാജിറുകള്‍ 1,000 പേരും, അന്‍സാരികള്‍ 900 പേരുമുള്‍പ്പെടെ മദീനക്കാര്‍ 10,000 പേരും, ചുറ്റുഭാഗക്കാരായ നാട്ടുകാര്‍ 2,000 പേരുമുള്‍പ്പെടെ 12,000 വരുന്ന സൈന്യം ഹിജ്‌റ 8-ല്‍ റമസാന്‍ 20നു ശേഷം ഒരു ജനുവരിമാസം ആദ്യവാരത്തില്‍ മദീനയില്‍ നിന്ന് പ്രയാണമാരംഭിച്ചു. ഫത്തഹുമക്ക കൃത്യമായ ദിവസം നിര്‍ണ്ണയിക്കുന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉള്ളതുകൊണ്ട് മിക്ക ചരിത്രഗ്രന്ഥങ്ങളും കൊല്ലവും മാസവും മാത്രമെ രേഖപ്പെടുത്തുന്നുള്ളൂ. ഫത്തഹ് മക്ക ഹിജ്‌റ 8, റമസാന്‍, എഡി 630 ജനുവരി എന്നാണ് മു:റ: 302-ല്‍ രേഖപ്പെടുത്തിയത്. പരിശുദ്ധ മക്കയില്‍ പ്രവേശിച്ച നബി (സ.) പരിശുദ്ധ കഅ്ബാലയം ത്വവാഫ് ചെയ്തു. കഅ്ബാലയത്തില്‍ തൂക്കിയിരുന്ന 360 വിഗ്രഹങ്ങള്‍ നീക്കം ചെയ്തു. മക്കയുടെ വിവിധ ഭാഗങ്ങളിലൂടെ ഹറമിലേക്ക് ഇരമ്പിക്കയറിയ മുസ്‌ലിം സൈനികര്‍ക്ക് പറയത്തക്ക എതിര്‍പ്പുകളൊന്നും നേരിട്ടില്ല. എവിടെയും രക്തം ചിന്തിയില്ല. പാവനവും പവിത്രവും പരിശുദ്ധവുമായ പരിശുദ്ധ ഹറം ശരീഫില്‍ ശാന്തിയും, സമാധാനവും സഹവര്‍ത്തിത്വവും പഠിപ്പിക്കുന്ന പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിന്റെ ദിവ്യവെളിച്ചം വീണു.

ഹുനൈന്‍ യുദ്ധം

മക്ക കീഴടക്കിയ അതേ വര്‍ഷം തന്നെയാണ് ഹുനൈന്‍ യുദ്ധവും നടന്നത്. ഹിജ്‌റ 8 ശവ്വാല്‍ 10-നാണ് ഈ സായുധസംഘട്ടനം. പതിവുപോലെ മക്കയില്‍ നിന്നും മറ്റും ഹുനൈന്‍ താഴ്‌വരയില്‍ തമ്പടിച്ചു കൂടിയിരുന്ന ശത്രുക്കള്‍ നബി(സ)ക്കെതിരില്‍ അങ്കം കുറിച്ചു. മക്കയില്‍നിന്ന് ത്വാഇഫിലേക്കുള്ള വഴിയില്‍ മൂന്നു ദിവസത്തെ വഴിദൂരമുള്ള 'ഹുനൈന്‍' ജനവാസമുള്ള പ്രദേശമായിരുന്നു. യുദ്ധനിപുണവും ധീരനും തന്ത്രശാലിയുമായ മാലിക്ബ്‌നു ഔഫിന്റെ നേതൃത്വത്തില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് 20,000-ത്തോളം വരുന്ന സൈനികര്‍ നബി(സ)ക്കെതിരില്‍ യുദ്ധത്തിന് ഇറങ്ങിയത്. ഈ സൈനികനീക്കം ചെറുക്കാന്‍ മദീനയില്‍നിന്ന് പുറപ്പെട്ട 10,000 സ്വഹാബികളോടൊപ്പം മക്കയില്‍നിന്ന് ഇസ്‌ലാം ആശ്ലേഷിച്ച രണ്ടായിരം മുസ്‌ലിംകളും നബി(സ)യും എ.ഡി. 630 ഫെബ്രുവരി 28-ന് മക്കയില്‍നിന്ന് ഹുനൈനിലേക്കു പുറപ്പെട്ടു.

കത്തുകള്‍

നബി(സ) നൂറിലധികം കത്തുകള്‍ പലര്‍ക്കായി എഴുതിയതായി ചരിത്രകാരന്മാര്‍ പറയുന്നു. അതില്‍ ആറ് കത്തുകളുടെ തനിപ്പകര്‍പ്പ് കണ്ടെത്തി സൂക്ഷിച്ചിട്ടുണ്ട്. മേല്‍ കത്തുകള്‍ പുനഃപ്രസിദ്ധീകരിക്കാന്‍ അബൂദാബിയിലെ ഒരു സാംസ്‌കാരിക സംഘടന മുന്നോട്ടുവന്നത് സന്തോഷകരം തന്നെ. ആറ് കത്തുകളുടെ തനിപകര്‍പ്പുകളാണ് ഭദ്രമായി സൂക്ഷിപ്പുള്ളത്. എന്നാല്‍ പ്രധാനപ്പെട്ട എട്ടു കത്തുകളെക്കുറിച്ച് ചരിത്രം വിശദമായി വിവരണം നല്‍കിയിട്ടുണ്ട്. വിവിധ രാജാക്കന്മാര്‍ക്കും നാടുവാഴികള്‍ക്കും കൊടുത്തയച്ച കത്തുകളിലെ പ്രധാന പ്രതിപാദ്യം പരിശുദ്ധ ഇസ്‌ലാമിലേക്കുള്ള ക്ഷണമാണ്. മദീനയില്‍നിന്ന് പ്രത്യേക ദൂതന്മാര്‍ മുഖേന കൊടുത്തയച്ച കത്തുകള്‍ എല്ലാം ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. പലരും വളരെ ബഹുമാനത്തോടെ കത്തു സ്വീകരിച്ചു. ഈജിപ്തിലെ മുഖൗഖിസ് രാജാവ് നബി(സ)യുടെ എഴുത്ത് വളരെ ആദരവോടെ സ്വീകരിക്കുകയും വിലപ്പെട്ട പതിനെട്ട് സമ്മാനങ്ങള്‍ നബിക്ക് കൊടുത്തയക്കുകയും ചെയ്തു. ബഹ്‌റൈനിലെ ഭരണാധികാരി മിന്‍ദിര്‍ബിന്‍സാവ നബി(സ)യുടെ കത്ത് മാനിച്ച് പ്രജകള്‍ സഹിതം ഇസ്‌ലാം ആശ്ലേഷിക്കുകയാണുണ്ടായത്. ചിലര്‍ തിരുമേനിയുടെ കത്ത് അവഹേളിച്ചു. അതിന്റെ അനന്തരഫലം അവര്‍ അനുഭവിക്കുകയും ചെയ്തു. കത്തുകളുടെ തുടക്കം അല്ലാഹുവിന്റെ നാമത്തിലും പ്രാഥമിക മര്യാദകള്‍ പാലിച്ചു കൊണ്ടുമായിരുന്നു. കത്തുകള്‍ അയക്കപ്പെട്ട എട്ടു പ്രധാനികള്‍ ഇവരാണ്: 1. റോമാ ഭരണാധികാരി ഹിര്‍ഖല്‍ ചക്രവര്‍ത്തി (ഹിജ്‌റ 6-ല്‍) 2. കൈസര്‍ ഭരണകൂടത്തിലെ ഡമസ്‌കസ് ഭരണാധികാരിയായിരുന്ന ഹാരിസ് ബ്‌നു അബീശാറുല്‍ ഗസ്സാനി 3. കിസ്‌റാ രാജാവ് അബൂറുയിസ് ബിന്‍ ഹര്‍മൂസ് 4. ഈജിപ്ത് ഭരണാധികാരിയായിരുന്ന മുഖൗഖിസ് അളീ മുല്‍ഖിബ്ത്തി 5. എത്യോപ്യാ ഭരണാധികാരി നജ്ജാഷി 6. യമാമാ നേതാവായ ഹൗദത്തുബിന്‍ അലി അല്‍ഹനവീ 7. ബഹ്‌റൈന്‍ ഭരണാധികാരി മുന്‍ദിര്‍ ബിന്‍ സാവഅത്തമീമി 8. ഒമാന്‍ രാജാക്കന്മാരായ ജഅ്ഫര്‍, അബദ്. ദൂരദേശക്കാരായ ഈ ഭരണാധികാരികള്‍ക്ക് ദൂതന്മാര്‍ മുഖേനയാണ് നബി(സ) കത്തുകള്‍ കൈമാറിയത്. ഈ സന്ദേശവിനിമയം ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. ഇസ്‌ലാമിന്റെ വെളിച്ചം മദീനയിലെ ഈത്തപ്പനത്തോട്ടങ്ങള്‍ക്കപ്പുറത്തേക്കുകൂടി പ്രചരിപ്പിക്കുന്നതിന്റെ ആദ്യപടിയായിരുന്നു ചരിത്രത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച ഈ കത്തുകള്‍.

പ്രധാന യാത്രകള്‍

ഒരു പ്രസ്ഥാന നായകന്‍ എന്ന നിലയ്ക്ക് മാത്രമല്ല, രാജ്യതന്ത്രജ്ഞന്‍, ഭരണാധികാരി എന്നീ നിലകളിലും നബി(സ) ശോഭിച്ചു. പല ആവശ്യങ്ങള്‍ക്കായി പലപ്പോഴായി അവിടുന്ന് വിദേശപര്യടനങ്ങള്‍ നടത്തി. എ.ഡി. 582-ല്‍ സിറിയയിലേക്കായിരുന്നു നബി(സ)യുടെ ഒന്നാമത്തെ വിദേശയാത്ര. എ.ഡി. 595-ല്‍ വീണ്ടും സിറിയയിലേക്ക് നബി(സ) യാത്ര നടത്തി. എ.ഡി. 62 ജനുവരി മാസത്തില്‍ ത്വാഇഫിലേക്കുള്ള യാത്രയും ഒരു ചരിത്രസംഭവം തന്നെ. എ.ഡി. 621-ല്‍ നടത്തിയ ഗോളാന്തര യാത്രയ്ക്കാണ് ഏറെ പ്രാധാന്യമുള്ളത്. പ്രവാചകത്വലബ്ധിയുടെ 11-ാം കൊല്ലം റജബ് മാസം 27-ാം തിയ്യതി തിങ്കളാഴ്ച രാത്രിയാണ് നബി(സ)യെ ഒരു ഗോളാന്തരയാത്ര നടത്തിച്ച് അല്ലാഹു ആദരിച്ചത്. ഫലസ്തീനിലെ ബൈത്തുല്‍മുഖദ്ദസ് (ഖുദ്‌സ്) വഴി നടത്തിയ ഈ യാത്ര ഒരു മഹാസംഭവമായിരുന്നു. ഇഖ്‌വത്ത് (സാഹോദര്യം), മുസാവമത്ത് (സ്ഥിതിസമത്വം), ഹുരിയ്യത്ത് (സ്വാതന്ത്ര്യം) എന്നീ മൂന്ന് അടിസ്ഥാനശിലയില്‍ പടുത്തുയര്‍ത്തി ഇസ്‌ലാമിക സ്റ്റേറ്റ് വന്‍വിജയമായി. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ജീവിച്ച മനുഷ്യനെഴുതിവെച്ച മനുസ്മൃതിയിലെ ചാതുര്‍വര്‍ണ്ണ്യവും റോമാ-പേര്‍ഷ്യന്‍ ഭരണകൂടങ്ങള്‍ സ്ഥാപിച്ച രാജവാഴ്ചകളും ഫറോവ, നംറൂദുമാര്‍ സ്ഥാപിച്ച ദൈവനിഷേധ ഭരണവും ലോകത്തിന് വരുത്തിവെച്ച മാനഹാനിയും നഷ്ടവും കഷ്ടവും നബി(സ) മാറ്റിയെടുത്തത് കേവലം 23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മനുഷ്യര്‍ തുല്യരാണെന്ന് അവിടുന്നരുളി. വര്‍ണ്ണ വ്യത്യാസം സ്ഥാനമാനത്തിന്റെ മാനദണ്ഡമല്ലെന്നു ഉറക്കെ അവിടുന്ന് പ്രസ്താവിച്ചു. നീഗ്രോ വംശജനായ കറുത്ത ബിലാല്‍(റ)വിനെയും ഖുറൈശി തറവാട്ടുകാരനായ വെളുത്ത അലിയ്യുബ്‌നു അബീതാലിബ്(റ)വിനെയും തുല്യപ്രാധാന്യമുള്ള ചുമതലകള്‍ ഏല്‍പ്പിച്ചു കൊണ്ട് ഇസ്‌ലാമിക ഭരണത്തില്‍ സ്ഥിതി സമത്വം ഒരു പ്രഖ്യാപിത നയമാണെന്ന് അവിടുന്ന് പ്രാവര്‍ത്തികമാക്കി നിലനിന്നിരുന്ന സായുധ സംഘട്ടനങ്ങളും അവിടുന്ന് സ്ഥിരമായി അവസാനിപ്പിച്ചു. പരസ്പരം ശത്രുതയില്‍ കഴിഞ്ഞിരുന്നവര്‍ സ്‌നേഹത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിയലഞ്ഞു. പാരതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങിട്ടു അടിമകളാക്കി അടിച്ചമര്‍ത്തിയിരുന്ന മാനവരാശിയെ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് നബി(സ) നയിച്ചു. അഭിപ്രായസ്വാതന്ത്ര്യം ഒരിക്കലും അവമതിക്കപ്പെട്ടിട്ടില്ല. വിശ്വാസ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, തൊഴില്‍ സ്വാതന്ത്ര്യം, വാണിജ്യ സ്വാതന്ത്ര്യം അങ്ങനെ മനുഷ്യരുടെ ഭൗതിക ജീവിതത്തില്‍ അവന്റെ മനഃശാസ്ത്രമറിഞ്ഞുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കവനെ ആനയിക്കുകയും അതേ അവസരം മനുഷ്യരുടെ ജീവന്‍, സ്വത്ത്, അഭിമാനം, ചാരിത്ര്യം എന്നിവയ്‌ക്കെല്ലാം പുര്‍ണ്ണമായ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തു.

ഇസ്‌ലാം ഉയര്‍ത്തിയ സന്ദേശങ്ങള്‍ പ്രധാനമായും ഇവയാണ്: 1. ഏക ദൈവ വിശ്വാസം 2. വിജ്ഞാനത്തിലൂടെ വിജയം 3. സാഹോദര്യത്തിലൂടെ സമാധാനം 4. സത്യസന്ധതയിലൂടെ എല്ലാ വ്യവഹാരങ്ങളും 5. സൂക്ഷ്മതയിലൂടെ ഇഹപരവിജയം സംസ്‌കൃതരായ ജനപഥത്തെ ഇസ്‌ലാം സജ്ജമാക്കി നല്ല ഇടയന്‍, കുടുംബനാഥന്‍, കര്‍ഷകന്‍, കച്ചവടക്കാരന്‍, ഭരണാധികാരി, ഭരണീയര്‍ എന്നീ രീതികളിലൊക്കെ സമൂഹസമ്പത്ത് നിലനിര്‍ത്തുന്നവരായി മാനവസമൂഹത്തെ പരിവര്‍ത്തിപ്പിച്ചു. എ.ഡി. 570 ഓഗസ്റ്റ് 30ന് (റബീഉല്‍ അവ്വല്‍ 12) ഭൂജാതനായ മുഹമ്മദ് നബി(സ) എ.ഡി. 632 ജൂണ്‍ 7 (റബീഉല്‍ അവ്വല്‍ 12)ന് വഫാത്തായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter