ഹാജിമാർ അറഫയിലെത്തി: ഭക്തി നിർഭര ചടങ്ങിന് തുടക്കം
മക്ക: പരിശുദ്ധ ഹജ്ജിന്റെ ഏറ്റവും പ്രാധാന്യമുള്ള കർമമായ അറഫയില്‍ നില്‍ക്കൽ തുടങ്ങി. ബുധനാഴ്ച രാത്രി മിനായിൽ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം കുറിച്ച ഹാജിമാർ എല്ലാ വിധ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച്‌ പ്രത്യേക ബസുകളിലാണ് അറഫയിലെത്തിയത്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകൾ അറഫ ദിനത്തിൽ പ്രത്യേക നോമ്പ് നോറ്റ് ഹാജിമാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. മുഹമ്മദ് നബി സ ഈ മലമുകളിൽ വെച്ചായിരുന്നു പ്രഭാഷണം നിർവഹിച്ചിരുന്നത്. നബിയുടെ അവസാന വസ്വിയ്യത്തുമായിരുന്നു അത്. ഈ മാതൃക മുറുകെപ്പിടിച്ച് എല്ലാവർഷവും പ്രഭാഷണം നിർവഹിക്കാറുണ്ട്.

ഉന്നത പണ്ഡിതസഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല അല്‍മനീഅ് നമിറ പള്ളിയില്‍ അറഫ ഖുതുബ നിര്‍വഹിച്ചു. ഐഹിക ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാവാമെന്നും ക്ഷമയോടെ അതിനെ നേരിടണമെന്നും അല്ലാഹുവിന്റെ അനുഗ്രഹം വിശാലമാണെന്നും ഖുതുബയില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

ഏറ്റവും നല്ല ജീവിതം നയിക്കാന്‍ വിപത്തുകളും സാമ്പത്തിക പ്രശ്‌നങ്ങളും നേരിടാനാണ് ദൈവിക നിര്‍ദേശമുള്ളത്. തൊഴിലും ബിസിനസും ഉല്‍പാദനവുമെല്ലാം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ വഞ്ചനയും ചൂഷണവും പലിശയും മായം ചേര്‍ക്കലും അനുവദനീയമല്ല. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ജീവിതം ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.

110000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള നമിറ പള്ളിയില്‍ സാമൂഹിക അകലം പാലിച്ച്‌ ഹാജിമാര്‍ ഖുതുബ ശ്രവിച്ചു. ശേഷം ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ജംഅ് ആക്കി നിസ്‌കരിച്ചു. ഹാജിമാരില്‍ ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. നാളെ പുലർച്ചെ വരെയാണ് അറഫ ചടങ്ങ് നീണ്ടു നിൽക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter