ആനക്കര ഉസ്താദ്: വിശുദ്ധിയുടെ ജീവിത സാക്ഷ്യം
anakkkaraഅകവും പുറവുമൊരു പോലെ ആത്മീയ വെളിച്ചം പ്രസരിപ്പിച്ച ഇലാഹീ ചിന്തകളില്‍ ജീവിതം തിട്ടപ്പെടുത്തിയ സൂര്യതേജസ്സാണ് ഉസ്താദ് കോയക്കുട്ടി മുസ്‌ലിയാര്‍. കാളമ്പാടി ഉസ്താദിന്റെ വിയോഗത്തിനു ശേഷം സമസ്തയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നു. ജ്ഞാന സാഗരത്തില്‍ നിന്നും മുത്തുകള്‍ തപ്പിയെടുത്ത ഉസ്താദവര്‍കള്‍ 1937 ല്‍ ചോലയാല്‍ ഹസൈനാരുടെയും കുന്നത്തേതില്‍ ഫാത്വിമയുടെയും മകനായിട്ടാണ് ജനിക്കുന്നത്. ജേഷ്ഠ സഹോദരനും സമസ്തയുടെ റീജണല്‍ മുഫത്തിശുമായിരുന്ന സി. കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം നടത്തി പിന്നീട് കടുപ്രം മുഹമ്മദ് മുസ്ല്യാരുടെ ദര്‍സില്‍ ചേരുകയും അതിന് ശേഷം പൊന്നാനിയില്‍ ദര്‍സ് നടത്തിയും പണ്ഡിത കേസരിയായ കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്ന് പഠിക്കുകയും ചെയ്തു. ഇത് കൂടാതെ മര്‌റു ചില ദര്‍സുകളിലും ഉസ്താദവര്‍കള്‍ പടനം നടത്തിയിരുന്നു. നിരവധി അനുഭവങ്ങള്‍ സമ്മാനിച്ചതായിരുന്നു പൊന്നാനിയിലെ ദര്‍സ് കാലം. ദരിദ്ര കുടുംബത്തിലെ കോയക്കുട്ടി മുസ്‌ലിയാര്‍ക്ക് പഠന കാലത്ത് പലപ്പോഴും ആനക്കരയില്‍ നിന്നും പൊന്നാനിയിലേക്ക് കാല്‍ നടയായി പോവേണ്ടി വന്നിട്ടുണ്ട്. കണ്ണിയ്യത്ത് ഉസ്താദിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ച ഉസ്താദവര്‍കള്‍ പൊന്നാനിയില്‍ പോവുകയും കണ്ണിയ്യത്ത് ഉസ്താദിനോട് താല്‍പര്യം അറിയിക്കുകയും ചെയ്തു. ഇന്റര്‍വ്യൂവില്‍ കണ്ണിയത്ത് ഉസ്താദ് ചോദിച്ചു. കോയക്കുട്ടിയെന്ന പേരുണ്ടോ? നിന്റെ നാടിനെന്താ ആനക്കരയെന്ന പേര് വന്നത്? ഇങ്ങനെ പല രീതിയില്‍ ചോദ്യം ചോദിച്ചെങ്കിലും അതിനെല്ലാം യുക്തമായ മറുപടി നല്‍കാന്‍ ഉസ്താദവര്‍കള്‍ക്കു സാധിച്ചു. ദര്‍സില്‍ അഡ്മിഷന്‍ ലഭിച്ചു ഉസ്താദിനോടായി കണ്ണിയത്ത് ഉസ്താദ് പറഞ്ഞു. സബ്ഖില്‍ കൂടിക്കോളൂ. പക്ഷേ ചിലവ് ഞാന്‍ വഹിക്കില്ല. ഇല്‍മിനോടുള്ള അടങ്ങാത്ത ആഗ്രഹം കാരണത്താല്‍ അത് വകവെക്കാതെ ദര്‍സില്‍ പഠനം നടത്താന്‍ ഉസ്താദ് തീരുമാനിച്ചു. അക്കാലത്ത് പൊന്നാനിയിലെ വീടുകളില്‍ പെണ്‍കുട്ടികള്‍ക്ക് മുതഅല്ലിംകള്‍ ക്ലാസെടുക്കുന്ന പതിവുണ്ടായിരുന്നു. മുതഅല്ലിംകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത് ആ വീട്ടുകാരായിരുന്നു. പക്ഷേ ഉസ്താദിന് ഈ അവസരം ലഭിച്ചിരുന്നില്ല. പിന്നീട് ദര്‍സിനടുത്തുള്ള ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ രാത്രി മന്‍ഖൂസ് മൗലൂദും ബദര്‍ ബൈത്തും ചൊല്ലിക്കൊടുത്ത് കിട്ടുന്ന ചായയും ബിസ്‌ക്കറ്റ് പൊട്ടുകളും അവര്‍ നല്‍കുന്ന രണ്ടണയും ഉപയോഗിച്ച് രണ്ട് വര്‍ഷം കഴിച്ച് കൂട്ടി. കണ്ണിയ്യത്ത് ഉസ്താദിന് തന്റെ അരുമ ശിഷ്യനോട് വലിയ സ്‌നേഹമായിരുന്നു. വീട്ടില്‍ കൊണ്ട് പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് കോയക്കുട്ടി ഉസ്താദിനെയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഒരാളില്‍ നിന്നും ഇന്നേ വരെ കടം വാങ്ങിയിട്ടില്ല. ശമ്പളം ചോദിക്കുകയോ ശമ്പളത്തിനനുസരിച്ച് ജോലി ചെയ്യുകയോ ചെയ്തിട്ടില്ല. ഇതെല്ലാം ഉസ്താദിന്റെ പ്രത്യേകതയാണ്. പൊന്നാനിയിലെ ദര്‍സ് കണ്ണിയത്ത് ഉസ്താദ് അവസാനിപ്പിച്ചപ്പോള്‍ അരുമ ശിഷ്യനോടായി പറഞ്ഞു. നീ എന്റെ വീട്ടില്‍ നിന്നോ. നിനക്ക് ഞാന്‍ ഓതിത്തരാം. ഇത്രത്തോളം തന്റെ ഗുരുനാഥന്റെ സ്‌നേഹം കരഗതമാക്കാന്‍ ഉസ്താദവര്‍കള്‍ക്ക് സാധിച്ചിട്ടുണ്ട്. ബാഖിയാത്തില്‍ പോവാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിപ്പുറത്ത് ഒ. കെ ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്ന് പഠിക്കുകയാണ് ചെയതത്. അവിടെ വലിയ കിതാബുകള്‍ പഠിക്കുകയും ഒഴിവ് സമയങ്ങളില്‍ വഅള് പറഞ്ഞ് ബാഖിയാത്തില്‍ പോവാനുളള പണം സ്വരൂപിക്കുകയും ചെയ്തു. ഈ സമയത്താണ് ഒതുക്കുങ്ങലില്‍ നിന്നും കുറച്ചാളുകള്‍ മുദരിസിനേയും ആവശ്യപ്പെട്ട് കൊണ്ട് കുഴിപ്പുറത്തെ പള്ളിയിലേക്ക് വരുന്നത്. ഉടനെ ബാഖിയാത്തില്‍ പോവാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നില്‍ക്കുന്ന ഉസ്താദിനോട് ഒ.കെ ഉസ്താദ് ഒതുക്കുങ്ങല്‍ പള്ളിയില്‍ മുദരിസ്സായി സേവനമനുഷ്ഠിക്കാന്‍ കല്‍പിച്ചു. അങ്ങനെ ഒ. കെ ഉസ്താദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പതിനെട്ടാം വയസ്സില്‍ ഒതുക്കുങ്ങല്‍ പള്ളിയില്‍ മുദരിസായി നിയമിതനായി. പതിനഞ്ചു കുട്ടികളുണ്ടായിരുന്നു ദര്‍സില്‍. പിന്നീട് ഉസ്താദ് വെല്ലൂരില്‍ പോവുകയും പ്രവേശന പരീക്ഷയില്‍ മുതവ്വലിന് തെരെഞ്ഞെടുക്കപ്പെട്ട നാല് മലയാളികളില്‍ ഒരാള്‍ കോയക്കുട്ടി ഉസ്താദായിരുന്നു. ബാഖിയാത്തില്‍ നിന്നും വന്നതിന് ശേഷം 75 ഓളം വിദേശ വിദ്യാര്‍ത്ഥികളുള്ള തിരൂരങ്ങാടി ജുമാ മസ്ജിദില്‍ മുദരിസായി സേവനമേറ്റടുത്തു. പിന്നീട് നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടിഞ്ഞി ദര്‍സുകളില്‍ മുദരിസാവുകയും സേവനരംഗത്ത് 50 വര്‍ഷം തികക്കുകയും ചെയ്തു. പിന്നീട് കാരത്തൂര്‍ ജാമിഅ ബദരിയ്യ പ്രിന്‍സിപ്പാളായും ജോലി ചെയ്തു. ആനക്കരയടക്കം പത്ത് മഹല്ലിലെ ഖാളി സ്ഥാനം വഹിക്കുന്ന ഉസ്താദ് പാലക്കാട് ജില്ലാ സമസ്തയുടെ പ്രസിഡണ്ടും മലപ്പുറം ജില്ലാ കമ്മറ്റിയുടെയും കേന്ദ്ര മുശാവറയുടെയും വൈസ്പ്രസിഡണ്ട് കൂടിയാണ്. സമസ്ത പരീക്ഷാ ബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാ ബോര്‍ഡ്, വളാഞ്ചേരി മര്‍ക്കസ്, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം തുടങ്ങിയവയിലും ഉസ്താദ് നിസ്തുല സേവനങ്ങളര്‍പ്പിച്ച് കൊണ്ടിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദവര്‍കള്‍ നിരവധി ഇടങ്ങളിലായി ദികര്‍ ഹല്‍ഖകള്‍ നടത്തി കൊണ്ടിരുന്നു. അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഉസ്താദിനുള്ളത്. ആണ്‍മക്കളില്‍ നാല് പേരും ഫൈസിമാരാണ്. കൂടാതെ പെണ്‍ മക്കള്‍ക്ക് ഭര്‍ത്താക്കന്‍മാരെ തെരഞ്ഞെടുത്തതും ഫൈസിമാരെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter