നികാഹ് നടത്തുന്നതിനും മാസമുറപ്പിക്കുന്നതിനുമപ്പുറത്താണ് ഖാസിമാരുടെ ഉത്തരവാദിത്വങ്ങള്‍
jamalമാപ്പിളക്കാരണവന്മാരുടെ തറവാട്ടുഭൂമി എന്നതിലപ്പുറം ഖാസിമാരുടെ പ്രവര്‍ത്തന മേഖലയായിരുന്നു കാലങ്ങള്‍ക്കുമുമ്പുതൊട്ടേ കോഴിക്കോട്. ചരിത്രത്തിലെ 'കോഴിക്കോട് ഖാസിമാര്‍' ഇവിടത്തെ ഇന്നലെകളുടെ സമൃദ്ധമായ ഓര്‍മകളാണ്. പൊന്നാനിയിലെ മഖ്ദൂമുമാരും മമ്പുറത്തെ തങ്ങന്മാരും പോലെ ഒരു കാലത്തിന്റെയും ദേശത്തിന്റെയും പ്രതിനിധാന ശബ്ദങ്ങളായിരുന്നു ഇവര്‍. മതശാസ്ത്ര അപഗ്രഥനങ്ങളുടെയും സാമൂഹിക സേവനത്തിന്റെയും സൗഹാര്‍ദ്ദ ചിന്തകളുടെയും ആശ്രയ കേന്ദ്രങ്ങളായി അവര്‍ നിലകൊണ്ടു. കാലത്തിനുമുമ്പേ സഞ്ചരിച്ച് അനുയായികള്‍ക്ക് വഴിയും പൊരുളും പറഞ്ഞുകൊടുത്തു. കോഴിക്കോട്ടെ ചെറിയ ഖാസിയും വലിയ ഖാസിയും ആ ഒരു പരമ്പരയുടെ അവസാന അടയാളങ്ങളായിരുന്നു. നേരിന്റെ ഈ വെള്ളിരേഖ ഇന്നും അണയാതെ നിലകൊള്ളുന്നു എന്ന് വിളിച്ചറിയിക്കുന്നതാണ് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് നഗരത്തിന്റെ പടിഞ്ഞാര്‍ ഭാഗം, ഫ്രാന്‍സിസ് റോഡിലെ ഖാസി ഹൗസില്‍ ഒരുപിടി മനുഷ്യരുടെ മത-സാമൂഹിക മേഖലയിലെ ആശ്രയവും അത്താണിയുമായി അദ്ദേഹം നിലകൊള്ളുന്നു. നോമ്പുകളും പെരുന്നാളുകളും ഖാസിമാരെ സംബന്ധിച്ചിടത്തോളം ശ്രദ്ധിക്കപ്പെടുന്ന സന്ദര്‍ഭങ്ങളാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അനുഭവങ്ങളുടെ ഭൂമിയിലിരുന്ന് തന്റെ ഖാസി അനുഭവങ്ങളെയും പെരുന്നാള്‍ നിനവുകളെയും ഓര്‍ത്തെടുക്കുകയാണ് ഇവിടെ കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍. ഖാസിമാര്‍ നോമ്പിന്റെയും പെരുന്നാളിന്റെയുമെല്ലാം അടയാളങ്ങളാണ്. അവരുടെ സാക്ഷീകരണമാണ് ഒരു സമുദായത്തിന്റെ ആഘോഷാനുഷ്ഠാനങ്ങളെ നിര്‍ണയിക്കുന്നത്. കുട്ടിക്കാലത്തെ പെരുന്നാളുകളെ എങ്ങനെ ഓര്‍ക്കുന്നു? ഹരംപിടിപ്പിക്കുന്ന ഓര്‍മകളാണ് കുട്ടിക്കാലത്തെ പെരുന്നാളുകള്‍. അന്നൊക്കെ വലിയ ആഘോഷ ദിവസങ്ങളായിരുന്നു അത്. സന്തോഷിക്കാനും ആനന്ദിക്കാനും കുടുംബങ്ങളെ സന്ദര്‍ശിക്കാനുമുള്ള അസുലഭ മുഹൂര്‍ത്തങ്ങള്‍. അതാണ് ഞങ്ങള്‍ കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്നതും. പക്ഷെ, ഇന്ന് അതിന്റെ പൊലിമയും ആത്മീയതയുമെല്ലാം കുറഞ്ഞുവന്നിട്ടുണ്ടല്ലോ. കടലുണ്ടി നഗരമാണ് ഞങ്ങളുടെ ഔദ്യോഗിക നാട്. തീരദേശമായതിനാല്‍ മറ്റു പ്രദേശങ്ങളിലുള്ളതിനെക്കാള്‍ കൂടുതല്‍ ആഘോഷ പരിപാടികള്‍ പെരുന്നാളിനോടനുബന്ധിച്ച് ഇവിടെ നടക്കും. തീരദേശവാസികളുടെ കാര്യം അങ്ങനെയാണല്ലോ. വിശ്വാസ കാര്യങ്ങളില്‍ അവര്‍ക്ക് വല്ലാത്ത ആത്മാര്‍ത്ഥതയായിരിക്കും. നോമ്പുകളെപോലെ പെരുന്നാള്‍ രാവുകളും ജീവിപ്പിക്കുന്ന ഒരു അവസ്ഥാവിശേഷമാണ് അന്നുണ്ടായിരുന്നത്. സന്തോഷം കാരണം അന്നൊന്നും ഉറക്കവും വന്നിരുന്നില്ല. പെരുന്നാള്‍ രാവുകളില്‍ പ്രത്യേകം മിഠായിക്കടകളും ചന്തകളും തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഉപ്പ സയ്യിദ് ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍ക്ക് പെരുന്നാള്‍ അനുഷ്ഠാനങ്ങളിലെല്ലാം വലിയ സൂക്ഷ്മതയും കാര്യക്ഷമതയുമായിരുന്നു. നോമ്പുകാലമായാല്‍ ഉപ്പ ദര്‍സ് നിര്‍ത്തി നാട്ടില്‍ വരും. അപ്പോള്‍തന്നെ ഞങ്ങള്‍ കുട്ടികള്‍ക്കുള്ള പെരുന്നാള്‍ ഡ്രസുകള്‍ കൊണ്ടുവരും. പെരുന്നാളിന് പുതിയ വസ്ത്രംതന്നെ ധരിക്കണമെന്നൊരു തീര്‍പ്പ് അങ്ങനെ ഉപ്പ തന്നു. ഉപ്പാക്കു അതില്‍ വലിയ നിര്‍ബന്ധവുമായിരുന്നു. അതിന്നും നിലനില്‍ക്കുന്നു. ഉപ്പായെക്കുറിച്ചു പറഞ്ഞല്ലോ. അവരുടെ പ്രവര്‍ത്തനങ്ങളെയും സാന്നിധ്യത്തെയും കുറിച്ച്? ഉപ്പ സയ്യിദ് ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍. ഇന്ന് പയ്യന്നൂര്‍ കവ്വായി ശുഹദാക്കള്‍ക്കൊപ്പം അന്ത്യവിശ്രമം കൊള്ളുന്നു. വലിയ പണ്ഡിതനും സൂക്ഷ്മതയുള്ള ജ്ഞാനിയുമായിരുന്നു. പ്രഥമ ഫൈസികളില്‍ ഒരാളാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ക്ലാസ്‌മെയ്റ്റായിരുന്നു പട്ടിക്കാട് ജാമിഅയില്‍ നിന്ന്. ശേഷം, യു.പിയിലെ ദയൂബന്ദില്‍പോയി ഖാസിമി ബിരുദം നേടി. പയ്യന്നൂര്‍ ദര്‍സിലും ഉണ്ടായിരുന്നു. പണ്ഡിതനും നാലു പതിറ്റാണ്ടോളം തൃക്കരിപ്പൂരിന്റെയും പരിസര പ്രദേശങ്ങളുടെയും മതകീയ ഉണര്‍വ്വിലെ നിത്യസാന്നിധ്യവുമായിരുന്ന സയ്യിദ് എം. ശാഹുല്‍ ഹമീദ് തങ്ങളായിരുന്നു ഉസ്താദ്. ശേഷം, വര്‍ഷങ്ങളോളം കവ്വായി ദര്‍സില്‍ സേവനം ചെയ്തു. മുഴുസമയവും അവിടെത്തന്നെ ചെലവഴിക്കാറായിരുന്നു പതിവ്. റമദാന്‍ മാസമായാല്‍ വീട്ടില്‍ വരുമായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഉപ്പയെ കാത്തിരിക്കുമായിരുന്നു. അന്നൊക്കെ പെരുന്നാള്‍ ദിവസങ്ങള്‍ എങ്ങനെയായിരുന്നു? ആ ദിവസം എങ്ങനെയാണ് ചെലഴിച്ചിരുന്നത്? ഓര്‍മയിലെ കുട്ടിക്കാല പെരുന്നാള്‍ എങ്ങനെയായിരുന്നു? പെരുന്നാള്‍ ദിനങ്ങളില്‍ അതിരാവിലെത്തന്നെ എഴുന്നേല്‍ക്കും. പുതിയ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കും. അതൊക്കെ വലിയൊരു സംഭവമായിരുന്നു. പുതിയത് ലഭിക്കുകയെന്നത് അന്നൊക്കെ പെരുന്നാളുകളോടനുബന്ധിച്ചേ ഉണ്ടാവുകയും ചെയ്യുമായിരുന്നുള്ളൂ. കുളി കഴിഞ്ഞാല്‍ പിന്നെ ഭക്ഷണത്തിനു ശേഷം ഉപ്പയോടൊപ്പം പള്ളിയിലേക്കുള്ള പോക്കാണ്. അവിടെ നിന്ന് മൈക്കിനു മുമ്പിലിരുന്ന് ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലും. നിസ്‌കാരം കഴിഞ്ഞാല്‍ പിന്നെ കുടുംബ യാത്രയാണ്. ഉപ്പയാണ് അതിന് നേതൃത്വം നല്‍കുക. പ്രധാനപ്പെട്ട കുടുംബക്കാരുടെയെല്ലാം വീടുകളില്‍ കയറിയിറങ്ങും. ബന്ധം പുതുക്കും. ഭക്ഷണം കഴിക്കും. പലപ്പോഴും ഞങ്ങള്‍ കുട്ടികള്‍ക്ക് പെരുന്നാള്‍ പണം എന്ന പേരില്‍ ചില്ലറ പണം ലഭിക്കുമായിരുന്നു. അതാണ് ഈ യാത്രകളെ ഞങ്ങള്‍ക്ക് കൂടുതല്‍ ഹൃദ്യമാക്കിയിരുന്നത്. പാണക്കാട് കുടുംബവുമായി ഉമ്മ വഴി ബന്ധമുണ്ടായിരുന്നതിനാല്‍ അവിടെയും ഞങ്ങള്‍ പോയിരുന്നു. ഉപ്പയും ഹൈദരലി തങ്ങളും ജാമിഅ നൂരിയ്യയില്‍ ക്ലാസ് മേറ്റുകളായതിനാല്‍ ആ ബന്ധവും ശക്തമായിരുന്നു. പലപ്പോഴും പെരുന്നാളിന് ഉപ്പയുടെ സുഹൃത്തുക്കളും ഞങ്ങളുടെ വീട്ടില്‍ വരും. ഉപ്പ അവര്‍ക്ക് വലിയ വിരുന്നൊരുക്കും. അതിലെല്ലാം വലിയ തല്‍പരനായിരുന്നു ഉപ്പ. മടങ്ങുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് കാഷ് തന്നാണ് അവര്‍ പോയിരുന്നത്. പാണക്കാട് ഫാമിലിയുമായുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞല്ലോ. അതെങ്ങനെയാണ്? ഉമ്മവഴി ഞങ്ങള്‍ പാണക്കാട് ഫാമിലിയുമായി ബന്ധമുള്ളവരാണ്. പാണക്കാട് ജബ്ബാര്‍ അലി ശിഹാബ് തങ്ങളുടെ പെങ്ങളാണ് എന്റെ ഉമ്മ. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വലിയുപ്പാന്റെ അനുജന്റെ മകനാണ് ജബ്ബാര്‍ അലി ശിഹാബ് തങ്ങള്‍. അങ്ങനെയാണ് ആ ബന്ധം പോകുന്നത്. ആദ്യമൊക്കെ എന്റെ ഉപ്പാപ്പയും (ഉമ്മ വഴിക്കുള്ള) പാണക്കാട് പൂക്കോയതങ്ങളുമെല്ലാം പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ടു പേരും പാണക്കാട് പുതിയമാളിയേക്കള്‍കാരാണല്ലോ. പിന്നെ, കത്തിടപാടുകളിലെയും മറ്റും അഡ്രസ് എഴുതുന്നതില്‍ സാമ്യത വന്നത് കത്ത് ലഭിക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കി. അങ്ങനെ ഉപ്പാപ്പ പേര് മാറ്റി. ശേഷം, കെ.എം.എസ്.എ പൂക്കോയതങ്ങള്‍ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുകയായിരുന്നു. സാമൂഹികമായി വലിയ അംഗീകാരമുള്ള സയ്യിദായിരുന്നു ഉപ്പാപ്പ. വര്‍ഷങ്ങളോളം ചാലിയം ഖാസിയായിരുന്നു അദ്ദേഹം. പെരുന്നാളായാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ധാരാളം കളിസാധനങ്ങള്‍ വാങ്ങി അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. പെരുന്നാളിന് പാണക്കാട്ടെ പട്ടര്‍കടവില്‍ ഞങ്ങള്‍ സംഗമിക്കും. ഉമ്മയുടെ കുടുംബങ്ങളെല്ലാം അതില്‍ വന്നുചേര്‍ന്നിരുന്നു. വലിയ ആഘോഷ സമാനമായിരുന്നു അത്തരം സംഗമങ്ങള്‍. യൗവനമാണല്ലോ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന പ്രധാന ഘടകം. തങ്ങളുടെ വിദ്യാഭ്യാസ കാലത്തെ എങ്ങനെ ഓര്‍ക്കുന്നു? ഉപ്പ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. അന്ന് എനിക്ക് 12 വയസ്സായിരുന്നു. പ്രാധമിക പഠനങ്ങള്‍ക്കെല്ലാം ശേഷം ഉപരിപഠന മേഖല തേടി തൃക്കരിപ്പൂര്‍ ദര്‍സിലേക്കു പോയി. ആ ഭാഗത്തായിരുന്നുവല്ലോ ഉപ്പായുടെ കേന്ദ്രം. വലിയ പേര് കേട്ട ദര്‍സായിരുന്നു തൃക്കരിപ്പൂരിലേത്. ബീരിച്ചേരി പള്ളിയിലാണ് ദര്‍സ് നടന്നിരുന്നത്. ചാലിയം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരും ചെര്‍ള അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുമായിരുന്നു അവിടത്തെ പ്രധാന ഉസ്താദുമാര്‍. ഉസ്താദുമാര്‍ മാറി മാറിവന്നപ്പോഴും അവിടെത്തന്നെ പഠനം തുടര്‍ന്നു. സഹപാഠികള്‍ നാട്ടില്‍ പോകുമായിരുന്നെങ്കില്‍ ഞാന്‍ പോക്ക് വളരെ കുറവായിരുന്നു. അവിടെത്തന്നെ തങ്ങാറായിരുന്നു പതിവ്. തൃക്കരിപ്പൂര്‍ പട്ടേലര്‍ എന്ന പേരില്‍ അറിയപ്പെട്ട മുഹമ്മദ് കുഞ്ഞി പട്ടേലറുടെ വീട്ടിലായിരുന്നു എന്റെ ഭക്ഷണവും താമസവും. മുസ്‌ലിം ഉമറാക്കളുടെ ഗണത്തില്‍ എടുത്തുപറയാവുന്ന ഒരാളായിരുന്നുവല്ലോ തൃക്കരിപ്പൂര്‍ മുഹമ്മദ് കുഞ്ഞി പട്ടേലര്‍. ശാഹുല്‍ ഹമീദ് തങ്ങളുടെ മാര്‍ഗനിര്‍ദേശവുംകൂടിയായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സ്വീകാര്യത ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. തങ്ങളവിടെ താമസിക്കുമ്പോഴുണ്ടായിരുന്ന ഓര്‍മകള്‍? സയ്യിദന്മാരോടും ഉസ്താദുമാരോടും വലിയ ആദരവും ബഹുമാനവും കാത്തുസൂക്ഷിച്ച ആളായിരുന്നു പട്ടേലര്‍. തൃക്കരിപ്പൂരില്‍ മാത്രമല്ല, മലബാറില്‍തന്നെ പേരു കേട്ട ആളായിരുന്നു. വലിയ ധര്‍മിഷ്ഠനായിരുന്നു. റമദാനില്‍ വലിയ ഹദ്‌യ നല്‍കിയിരുന്ന അദ്ദേഹം പള്ളിയില്‍വരുന്നവര്‍ക്കെല്ലാം തുണി വിതരണം നടത്തിയിരുന്നു. പെരുന്നാളിന് അവര്‍ക്ക് വേണ്ടതെല്ലാം നല്‍കിയിരുന്നു. തൃക്കരിപ്പൂരിന്റെ മത-ഭൗതിക വികസനത്തില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് പട്ടേലര്‍. 1914 ല്‍ ജനനം. പതിനഞ്ചു വര്‍ഷത്തോളം ഗ്രാമാധികാരിയായി സേവനമനുഷ്ഠിച്ചതിനാലാണ് പട്ടേലര്‍ എന്ന പേരില്‍ പ്രസിദ്ധനായത്. നാടിന്റെ ആത്മീയ നായകനായിരുന്ന ശാഹുല്‍ ഹമീദ് തങ്ങളുമായി വലിയ ബന്ധം നിലനിര്‍ത്തിയിരുന്ന അദ്ദേഹം ബീരിച്ചേരി ജുമാമസ്ജിദിന്റെ മുതവല്ലിയായിരുന്നു. പണ്ഡിതന്മാരോട് വലിയ കാര്യമായിരുന്നു. ഹസന്‍ ഹസ്രത്ത്, കുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, പുതിയപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ബാഖിയാത്ത് പ്രന്‍സിപ്പള്‍ ആദം ഹസ്രത്ത്, ശംസുല്‍ ഉലമ തുടങ്ങിയവരുമായി നല്ല ബന്ധം നിലനിര്‍ത്തി. സാമൂഹിക സാംസ്‌കാരി മേഖലകളിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. ഒളവറ പാലം പാസായികിട്ടാനായി ഡല്‍ഹിയില്‍ പോയി അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹം. തൃക്കരിപ്പൂര്‍ ഹൈസ്‌കൂളിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്തു. 1961 മുതല്‍ 1972 വരെ തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എല്ലാറ്റിലുമപ്പുറം മതകാര്യങ്ങളോടും മതചിഹ്നങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ആദരവും ബഹുമാനവുമാണ് ഏറെ അല്‍ഭുതകരമായ കാര്യം. വിശാല മനസ്സുള്ള നല്ല വ്യക്തിയായിരുന്നു അദ്ദേഹം. സ്വന്തം മക്കളെപ്പോലെയാണ് എന്നോട് അദ്ദേഹം പെരുമാറിയിരുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ എനിക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ആ സ്‌നേഹ ബന്ധം ഇന്നും അദ്ദേഹത്തിന്റെ കുടുംബവുമായി ഞങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. പലപ്പോഴും സന്ദര്‍ശിച്ച് ഓര്‍മകള്‍ പുതുക്കുന്നു. ദര്‍സുകാലത്തെ നോമ്പും പെരുന്നാളും? ദീര്‍ഘ കാലം ദര്‍സ് കാലങ്ങളുടെതാണ്. 9 വര്‍ഷം ബീരിച്ചേരിയിലായിരുന്നു. പതിനൊന്നു മാസവും അന്ന് പഠകാര്യങ്ങളുമായി കഴിച്ചുകൂട്ടുകയായിരുന്നുവെങ്കിലും നോമ്പിനും പെരുന്നാളിനും വീട്ടില്‍തന്നെ എത്തും. കുട്ടിക്കാലത്തെ ഉപ്പ ശീലിപ്പിച്ച മുറകളെല്ലാം പരമാവധി തെറ്റാതെത്തന്നെ നിലനിര്‍ത്തും. കുടുംബ ബന്ധങ്ങളെല്ലാം നിലനിര്‍ത്തും. പരമാവധി എല്ലാവരെയും സന്ദര്‍ശിക്കും. പഴയകാല സ്‌നേഹ ബന്ധങ്ങളും ഉപ്പായുടെ സൗഹൃദ ബന്ധങ്ങളുമെല്ലാം അന്ന് കാത്തു സംരക്ഷിക്കപ്പെട്ടിരുന്നു. നോമ്പിനും ചിലപ്പോള്‍ രണ്ടു മൂന്നു ദിവസത്തേക്കായി തൃക്കരിപ്പൂര്‍ സന്ദര്‍ശനം നടത്തുമായിരുന്നു. സിയാറത്ത് ടൂറുകളായിരുന്നു അന്നത്തെ പെരുന്നാളുകളുടെ പ്രത്യേകത. ചെറിയ പെരുന്നാണെങ്കിലും വലിയ പെരുന്നാളാണെങ്കിലും സുഹൃത്തുക്കളോടൊപ്പം വലിയ സിയാറത്ത് യാത്രകള്‍ സംഘടിപ്പിക്കും. മഹാന്മാരുടെയും സാദാത്തുമാരുടെയും മഖ്ബറകള്‍ സന്ദര്‍ശിക്കും. ആദ്ധ്യാത്മിക നിര്‍വൃതി കൈവരുത്തും. ഇതെല്ലാം ഒരു ഹരമായി കണ്ട വലിയൊരു സൗഹൃദ വലയം തന്നെ എനിക്കുണ്ടായിരുന്നു. തൃക്കരിപ്പൂരിലെ ദര്‍സ് പഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനത്തിനു പോയി. 1993-94 കാലത്തായിരുന്നു ഇത്. അവിടെ നിന്നും ഫൈസിയായി പുറത്തിറങ്ങി. അധ്യാപന -മുദരിസ് ജീവിതം? പഠനത്തിനു ശേഷം അധ്യാപന ജീവിതത്തിലേക്കു തിരിച്ചു. നല്ലൊരു മുദരിസായി വരണമെന്ന ആഗ്രഹം മുമ്പേ ഉണ്ടായിരുന്നു. ഉപ്പയുടെ മേഖല അതായിരുന്നുവല്ലോ. അതില്‍നിന്നെല്ലാം ഒരുപാട് ഉള്‍ചോദനകള്‍ ലഭിച്ചിട്ടുണ്ട്. പഠനശേഷം ആദ്യമായി അധ്യാപന ജീവിതത്തില്‍ കയറുമ്പോള്‍ വല്ലാത്തൊരു ആവേശമായിരിക്കുമല്ലോ. അങ്ങനെയാണ് ആദ്യമായി കട്ടിലശേരി ദര്‍സില്‍ മുദരിസായി പോകുന്നത്. ഒരു വര്‍ഷം അവിടെ നിന്നു. ശേഷം, മറ്റത്തൂരില്‍ പോയി. അവിടെ ഖഥീബ് കൂടിയായിരുന്നു. അവിടെ ശ്രദ്ധേയമായ പല കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ശേഷം, മൂന്നു വര്‍ഷം കോഴിക്കോട് പുല്ലാളൂരും ശേഷം അഞ്ചു വര്‍ഷം ഒളവട്ടൂരും ദര്‍സ് നടത്തി. ചില കാരണങ്ങളാല്‍ അവിടെ ദര്‍സ് മുന്നോട്ടു പോയില്ല. കുട്ടികളും ധാരാളമുണ്ടായിരുന്നു. ഒടുവില്‍, ആ കുട്ടികളെയെല്ലാം കൂട്ടി കടലുണ്ടിയിലെ സ്വന്തം വീട്ടില്‍ ദര്‍സ് ആരംഭിച്ചു. താമസവും ഭക്ഷണ സൗകര്യവും പ്രയാസകരമായിരുന്നതിനാല്‍ ഇത് കൂടുതല്‍ കാലം നീണ്ടുപോയില്ല. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് നാട്ടിലെ പള്ളിയില്‍ ഈ ദര്‍സ് തുടര്‍ന്നു. ഒരു വര്‍ഷം മാത്രം. ശേഷം, രണ്ടു വര്‍ഷം കരിപ്പൂരില്‍ ദര്‍സ് നടത്തി. ഇപ്പോള്‍ അഞ്ചു വര്‍ഷമായി ചാലിയത്ത് ദര്‍സ് നടത്തി വരികയാണ്. തിരക്കായതിനാല്‍ അവിടെ കാര്യങ്ങളെല്ലാം മുന്നോട്ടു കൊണ്ടുപോവാന്‍ മറ്റൊരു ഉസ്താദു കൂടിയുണ്ട്. എന്നും രാവിലെ ദിവസം ആരംഭിക്കുന്നത് അവിടെ നിന്നാണ്. രാവിലെ അവിടെയെത്തി ദര്‍സ് നടത്തും. അതിനു ശേഷമാണ് മറ്റു പരിപാടികള്‍ക്കെല്ലാം പോവുക. ദൈനംദിന ജീവിതത്തിലെ ഒരു വലിയ ബറക്കത്തായി ആ ദര്‍സ് നിലനില്‍ക്കുന്നു. ഖാസി ജീവിതം തങ്ങളുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണ്. പൊതുരംഗങ്ങളിലേക്കും സാമൂഹിക സേവന മേഖലകളിലേക്കും കടന്നുവരാന്‍ ഇതിലൂടെ വഴിതുറന്നു. അതേസമയം, കോഴിക്കോട് ഖാസി എന്നത് വലിയൊരു പാരമ്പര്യവും പവിത്രതയും കല്‍പിക്കപ്പെട്ടിരുന്ന കാര്യമാണല്ലോ. എങ്ങനെയാണ് ഈ സ്ഥാനം തങ്ങളെത്തന്നെ തേടിവന്നത്? അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. അവന്റെ വിധിയാണെന്നുവേണം പറയാന്‍. നിശ്ചയം വലിയൊരു സൗഭാഗ്യമായി ഇതിനെ ഞാന്‍ കരുതുന്നു. കോഴിക്കോട് ഖാസിമാര്‍ എന്നത് വലിയ പാരമ്പര്യമുള്ളത് തന്നെയാണ്. അതിന്റെ പവിത്രത നമ്മള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പിന്നെ, ഞാന്‍ തെരഞ്ഞെരുക്കപ്പെടുന്ന കാര്യം. അത് തീര്‍ത്തും യാദൃച്ഛികമായിരുന്നുവെന്ന് പറഞ്ഞല്ലോ. കോഴിക്കോട് മുന്‍ വലിയ ഖാസി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ വഫാത്തായപ്പോള്‍ മകന്‍ മുഹ്‌സിന്‍ ശിഹാബ് തങ്ങള്‍ തല്‍സ്ഥാനത്തുവന്നു. അദ്ദേഹം വഫാത്തായതോടെയാണല്ലോ കോഴിക്കോട് ഖാസി സ്ഥാനം ചര്‍ച്ചാവിഷയമാകുന്നത്. അപ്പോഴേക്കും തല്‍പരകക്ഷികള്‍ ആ സ്ഥാനം പിടിച്ചെടുക്കാന്‍ ശക്തമായ ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അനന്തരമായി പല നാടകങ്ങളും നടക്കുകയും ചെയ്തു. ഞാന്‍ കരിപ്പൂരില്‍ ദര്‍സ് നടത്തുന്ന കാലമായിരുന്നു അത്. അന്ന് ചില കാരണവന്മാര്‍ എന്റെ ദര്‍സില്‍വന്നു. ഇതുമായി ബന്ധപ്പെട്ട് എന്നോട് സംസാരിച്ചു. ചെറുശേരി ഉസ്താദ് വിട്ടതായിരുന്നു അവരെ. എന്റെ സാഹചര്യങ്ങളെക്കുറിച്ചും ഖാസിസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ചുമെല്ലാം അന്വേഷിക്കാനും പഠിക്കാനുമാണ് അവര്‍ വന്നിരുന്നത്. അതിനു ശേഷം കാലം കഴിഞ്ഞുപോയി. സമസ്ത കാര്യം ഏറ്റെടുക്കുകയും ഖാസി സ്ഥാനത്തേക്ക് ഒരാളെ നിശ്ചയിക്കാന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് വീണ്ടും എന്റെ അടുത്തുവരുന്നത്. ഉമറലി തങ്ങളും ചെറുശേരി ഉസ്താദുമായിരുന്നു ഇതിന്റെയെല്ലാം പിന്നില്‍. ഒടുവില്‍ അവര്‍ നേരിട്ടുതന്നെ എനിക്കു ധൈര്യം തന്നു. ഇത് ഏറ്റെടുക്കല്‍ അത്യാവശ്യമായ സമയമാണെന്നും അതില്‍ ഖൈറുണ്ടാവുമെന്നും പറഞ്ഞു. അങ്ങനെയാണ് അവരുടെ പൂര്‍ണ പിന്തുണയോടെ ഞാന്‍ ഈ മേഖലയെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. ഞാന്‍ മഞ്ചേരിയിലെ ഒരു ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന സമയത്തായിരുന്നു ഇത്. ബന്ധപ്പെട്ടവര്‍ അവിടെ വന്ന് ഖാസീ സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് തീര്‍ത്തു പറഞ്ഞു. ഉമറലി തങ്ങളുമായി ബന്ധപ്പെട്ട ശേഷം എല്ലാം തീരുമാനമാവുകയും ചെയ്തു. അതാണ് സംഭവം. ആ മഹാന്മാരുടെ സഹായവും പിന്തുണയുംകൊണ്ടാണ് ഇന്നും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഖാസി ആരോഹരണ ചടങ്ങ് എങ്ങനെയായിരുന്നു? അതിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെക്കുറിച്ച്? സമസ്തയുടെ ചരിത്രത്തില്‍തന്നെ വളരെ ശ്രദ്ധേയമായ ഒരു പരിപാടിയായിരിക്കും കോഴിക്കോട് ഖാസി ആരോഹണ ചടങ്ങ്. ഉമറലി തങ്ങള്‍, ചെറുശേരി ഉസ്താദ് തുടങ്ങി സാദാത്തുമാരുടെയും പണ്ഡിതരുടെയും വലിയൊരു നിര തന്നെ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. വലിയൊരു ജനാവലിയും ഉണ്ടായിരുന്നു. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അന്ന് ഇത് വലിയ ഖാസിയാണ്; ഞാന്‍ വലിയ ഖാസിയെ നിയമിക്കുന്നുവെന്നു പറഞ്ഞ് ശക്തമായൊരു പ്രസംഗംതന്നെ അന്ന് നടത്തുകയുണ്ടായി. ഖാസി ആരോഹണ ദിവസത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്ന ഒരു സംഭവമുണ്ട്. ഒരു മഹത്തായ സംഭവം. അതിന്റെ യാദൃച്ഛികതയിലെ രഹസ്യം വലിയൊരു അനുഗ്രഹവും ആശീര്‍വാദവുമായി ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു. സംഗതി ഇതാണ്: ഖാസി ആരോഹരണ ദിവസം പ്രഭാതം. ഞങ്ങളുടെ ഖബീലയിലെ ഉപ്പാപ്പമാരുടെ മഖ്ബറ സിയാറത്ത് നടത്തി അവരുടെ സമ്മതം വാങ്ങുക എന്ന ഉദ്ദേശത്തോടെ ഞാന്‍ പുറപ്പെട്ടു. വലിയൊരു ചുമതലയും ഉത്തരവാദിത്തവും ഏറ്റെടുക്കുമ്പോള്‍ അവരുടെയെല്ലാം സഹായം ചോദിക്കുക ആവശ്യമാണല്ലോ. ആ ചിന്തയുമായി അങ്ങോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയം. പെട്ടെന്ന് കയ്യിലെ ഫോണിലോക്ക് സൗദി അറേബ്യയില്‍നിന്നും ഒരു കോള്‍ വന്നു. എടുത്തുനോക്കുമ്പോള്‍ ഒരു പഴയകാല സുഹൃത്താണ്. സാധാരണ അവന്‍ വിളിക്കാറില്ല. ചോദിച്ചപ്പോള്‍ അവന്‍ മദീനയില്‍ നിന്നാണ് വിളിക്കുന്നത്. പ്രവാചകരുടെ റൗളാശരീഫിനടുത്താണ് അവന്‍ ഉള്ളത്. അവിടെയെത്തിയപ്പോള്‍ എങ്ങനെയോ ഓര്‍മ വന്നു. അങ്ങനെ വിളിച്ചതാണത്രെ. എനിക്ക് വല്ലാത്ത അല്‍ഭുതം തോന്നി. ഞാന്‍ ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്തത്തിന് മദീനയില്‍നിന്നും കാരുണ്യത്തിന്റെയും സഹായത്തിന്റെയും വലിയൊരു നോട്ടം ലഭിച്ച പ്രതീതി. ഉടനെത്തന്നെ ഞാന്‍ ഇന്ന ഉദ്ദേശവുമായുള്ള യാത്രയിലാണെന്നും ഇതിനുവേണ്ടി റൗളക്കടുത്തുനിന്ന് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹത്തോടു പറഞ്ഞു. റൗളക്കടുത്തുനിന്ന് എനിക്കുവേണ്ടി പറയാന്‍ ചില വാക്കുകളും പറഞ്ഞുകൊടുത്തു. പറഞ്ഞപോലെ അദ്ദേഹമത് അവിടെ പോയി പറഞ്ഞു. മദീനയില്‍നിന്നും സമ്മതം വാങ്ങാന്‍ ലഭിച്ച ഒരു അപ്രദീക്ഷിത മുഹൂര്‍ത്തമായിരുന്നു ഇത്. തീര്‍ത്തും ഓര്‍ക്കാപ്പുറത്ത് സംഭവിച്ച കാര്യം. ആ ഒരു അനുഗ്രഹ വര്‍ഷം എന്റെ പില്‍ക്കാല പ്രവര്‍ത്തനങ്ങളിലെല്ലാം നല്ലപോലെ കാണാന്‍ സാധിക്കുന്നു. അല്ലാഹുവാണല്ലോ എല്ലാം നടത്തുന്നവനും നിയന്ത്രിക്കുന്നവനും. അവന്‍ കാരണങ്ങള്‍ ഉണ്ടാക്കുകയും സംഭവങ്ങള്‍ സംഭവിപ്പിക്കുകയും ചെയ്യുന്നു. അതായിരുന്നു ഇവിടെയും സംഭവിച്ചത്. ഖാസിയാവുകയെന്നത് പുതിയൊരു അനുഭവമാണല്ലോ. ധാരാളം ഉത്തരവാദിത്തങ്ങളും ചുമതലകളും വന്നുചേരുന്ന വൃത്തി. ഈ മേഖലയില്‍ മുമ്പ് വല്ല പരിചയങ്ങളുമുണ്ടായിരുന്നോ? മുന്‍കാല ഖാസിമാരോട് വല്ല ബന്ധവും ഉണ്ടായിരുന്നോ? ഖാസി സ്ഥാനം വലിയ ഉത്തരവാദിത്തം തന്നെയാണ്. മുമ്പ് ആഴത്തില്‍ ഇവ്വിഷയകമായി വലിയ പരിചയങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നിരുന്നാലും മുന്‍ കോഴിക്കോട് വലിയ ഖാസി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഉമ്മയുടെ എളാപ്പയായിരുന്നു മഹാനവര്‍കള്‍. പലപ്പോഴും അദ്ദേഹത്തിനടുത്തു പോയിരുന്നത് ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ശൈലികളുമെല്ലാം അന്നുതന്നെ കണ്ടു പഠിച്ചിരുന്നു. അദ്ദേഹം വഫാത്തായപ്പോള്‍ വന്‍ ജനാവലിതന്നെ സംബന്ധിക്കുകയുണ്ടായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ആദ്യ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നത്. രണ്ടാം നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ എനിക്കും അവസരം ലഭിച്ചു. ഒരു ചൂണ്ടു പലകയായിരുന്നോ ഈ സംഭവമെന്ന് ഞാന്‍ പിന്നീട് ഓര്‍ത്തുപോകുന്നു. ഖാസിയായ ശേഷമുള്ള പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു? ഖാസി എന്ന നിലക്ക് പ്രവര്‍ത്തിക്കാനിറങ്ങുകയാണെങ്കില്‍ വളരെ അധികം ചെയ്യാനുണ്ടെന്നാണ് ഈ ചുരുങ്ങിയ കാലം പഠിപ്പിക്കുന്നത്. കാരണം, മുസ്‌ലിം പൊതു സമൂഹത്തില്‍ ഇന്ന് അത്രമാത്രം പ്രശ്‌നങ്ങളാണ്. കുടുംബപ്രശ്‌നങ്ങളും വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് ധാരാളം. അതില്‍ യുവാക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനവധിയാണ്. ഇതെല്ലാം പരിഹരിക്കാനും സുല്‍ഹാക്കാനും ഇരിക്കുകയാണെങ്കില്‍ അതിനു തന്നേ സമയമുണ്ടാവുകയുള്ളൂ. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത കോമ്പൗണ്ടിലാണ് കോഴിക്കോട് ഖാസി ഹൗസ്. ഞായറാഴ്ചയും ചൊവ്വാഴ്ചയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനുമായി അവിടെ ഇരിക്കുന്നു. പിന്നെയും തീരാത്ത പ്രശ്‌നങ്ങളാണെങ്കില്‍ മറ്റൊരു ദിവസം നിശ്ചയിച്ച് അന്നേക്കു വിളിക്കുന്നു. ഇതാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. മറ്റു പൊതു പരിപാടികളും യോഗങ്ങളുമായിരിക്കും ബാക്കി ദിവസങ്ങള്‍. സംഘടനാ രംഗത്ത് ചെറുപ്പകാലം മുതലേ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും യോഗങ്ങളും ധാരാളമായി ഉണ്ടാകുന്നു. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അങ്ങനെ നടന്നുപോകുന്നു. ഖാസിയായതിനു ശേഷമുള്ള പെരുന്നാള്‍ അനുഭവങ്ങള്‍ എങ്ങനെ ഓര്‍ക്കുന്നു? കോഴിക്കോട് ഖാസി ഹൗസിലെ പെരുന്നാള്‍ ഓര്‍മകള്‍ക്ക് അഞ്ചെട്ടു വര്‍ഷം കഴിഞ്ഞു ഇപ്പോള്‍. കുട്ടിക്കാല ഓര്‍മകളില്‍നിന്നും തീര്‍ത്തും ഭിന്നമായ ഒരു അനുഭവമാണിത്. തിരക്കുകളുടെ മഹാലോകം. മാസപ്പിറവി ഉറപ്പിക്കല്‍ എല്ലാ പണ്ഡിതരുമായി ചര്‍ച്ച ചെയ്താണ് തീരുമാനിക്കാറ്. പാണക്കാട് തങ്ങന്മാരും സമസ്ത പണ്ഡിതരുമായി ചര്‍ച്ച ചെയ്യും. എന്നാലും വാര്‍ത്തകള്‍ ഔദ്യോഗികമായി പുറത്തുവിടുന്നത് കോഴിക്കോട് ഖാസി ഹൗസില്‍ നിന്നുതന്നെയാണ്. ധാരാളം ഖാസിമാര്‍ ബന്ധപ്പെടാറുണ്ട്. പല ഖാസിമാരുമായും അങ്ങോട്ടും ബന്ധപ്പെടും. സത്യം മനസ്സിലാക്കാനും വസ്തുതകള്‍ സ്ഥിരീകരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഖാസിയായതിനു ശേഷവും പെരുന്നാളിന് പഴയ കാല ചിട്ടകള്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്. ചാലിയം പള്ളിയില്‍ ദര്‍സും നടത്തിവരുന്നതിനാല്‍ അവിടെ ഖുഥുബ നിര്‍വഹിച്ചുകൊണ്ടാണ് ഓരോ പെരുന്നാളുകളും തുടങ്ങുന്നത്. നിസ്‌കാര ശേഷം അവിടെ നൂറുദ്ദീന്‍ ശൈഖിന്റെ മഖ്ബറയില്‍ കൂട്ടസിയാറത്ത് നടത്തും. എല്ലാവരും അതില്‍ സംബന്ധിക്കുന്നു. ശേഷം, വീട്ടില്‍ വരും. കുട്ടികളെയും കൂട്ടി കുടുംബങ്ങള്‍ സന്ദര്‍ശിക്കും. മത സൗഹാര്‍ദ പരിപാടികളോ മറ്റോ ഉണ്ടെങ്കില്‍ പോകും. എങ്കിലും, വീട്ടുകാരോടും കുടുംബത്തോടുമൊപ്പമാണ് പെരുന്നാളുകള്‍ പ്രധാനമായും കഴിച്ചുകൂട്ടാറ്. തിരക്കുകള്‍ക്കിടയില്‍ അന്നേ ദിവസം കുടുംബത്തിനായിത്തന്നെ മാറ്റിവെക്കും. ചെറിയപെരുന്നാള്‍ ദിവസം ചാലിയത്തുനിന്നാണെങ്കില്‍ വലിയ പെരുന്നാള്‍ ദിവസം തുടങ്ങുക ഇടിയങ്ങരയില്‍ നിന്നാണ്. ആ ഒരു ശീലം മുടങ്ങാതെ നോക്കാന്‍ ശ്രദ്ധിക്കുന്നു. പെരുന്നാള്‍ വിഭവങ്ങള്‍? ഏതിനോടാണ് കൂടുതല്‍ ഇഷ്ടം? പണ്ടൊക്കെ പെരുന്നാള്‍ ദിനങ്ങളിലാണ് മുസ്‌ലിംവീടുകളില്‍ വിഭവങ്ങള്‍ ഒരുക്കിയിരുന്നത്. അതുകൊണ്ടുതന്നെ അതൊരു വിഷയമായിരുന്നു. പക്ഷെ, ഇന്ന് സംഗതി മാറി. എന്നും നമ്മുടെ വീടുകളില്‍ വിഭവങ്ങളാണ്. അതിനാള്‍ പെരുന്നാള്‍ വിഭവങ്ങള്‍ എന്നത് കൂടുതല്‍ സ്മരണീയമാകുന്നില്ല. എന്നാലും, കുടുംബങ്ങളെല്ലാം സംഗമിക്കുന്നതിനാല്‍ പെരുന്നാളിന് വീട്ടില്‍ നല്ല ഭക്ഷണമുണ്ടാക്കും. അല്ലെങ്കിലും വിശ്വാസിയുടെ ആഘോഷ ദിവസമാണല്ലോ അത്. അതിനെ, അനുവദനീയമാം വിധത്തില്‍ നാം പരിഗണിക്കുകയും ആഘോഷിക്കുകയും വേണം. മധുരത്തോടു പണ്ടുമുതലേ നല്ല ഇഷ്ടമാണ്. അതിനാല്‍, മിഠായികളും പായസവും സ്‌പെഷ്യലുകളായിരിക്കും. മധുര പലഹാരങ്ങളുമുണ്ടായിരിക്കും. കുട്ടിക്കാലത്തുതന്നെ ഈ മധുരപ്രേമമുണ്ടായിരുന്നു. മലപ്പുറം നേര്‍ച്ച നടക്കുന്ന കാലം അവിടെനിന്നും ചക്കര മിഠായി വാങ്ങാന്‍ വേണ്ടി മാത്രം ഉമ്മയുടെ വീട്ടില്‍ പോയി താമസിച്ചിരുന്നത് ഓര്‍ത്തുപോകുന്നു. പഴയകാല പെരുന്നാളുകളുടെ ആത്മാവും അന്തസ്സുമെല്ലാം ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ആ ആത്മീയ സുഭിക്ഷതയും സമൃദ്ധിയും തിരികെ കൊണ്ടുവരികയും എല്ലാവരോടും സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുകയുമാണ് ഇന്ന് നാം ചെയ്യേണ്ടത്. അതായിരിക്കണം ഈ പെരുന്നാളിന്റെ സന്ദേശം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter