ഉയ്ഗൂര്‍ മുസ്‌ലിംകളുടെ നോമ്പിന് ചൈനയുടെ വിലക്ക്
 width=ബീജിംഗ്: ചൈനയുടെ വടക്ക്പടിഞ്ഞാറന്‍ സിന്‍ജിയാങ് പ്രവിശ്യയിലെ വിശ്വാസികള്‍ക്ക് നോമ്പ് നോല്‍ക്കുന്നതിനും പള്ളിയില്‍ പോകുന്നതിനും കമ്മ്യൂണിസ്റ്റ് ചൈനയുടെ നിയന്ത്രണം. പരമാവധി ആളുകള്‍ വ്രതം അനുഷ്ടിക്കുന്നത് തടയാനും അവര്‍ പള്ളിയില്‍ പോകുന്നത് നിരുത്സാഹപ്പെടുത്താനും ആവശ്യപ്പെടുന്ന സന്ദേശം വിവിധ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമ്പത്‌ ദശലക്ഷം ഉയ്ഗൂര്‍ വംശജര്‍ തിങ്ങി താമസിക്കുന്ന പ്രദേശമാണ് സ്വയംഭരണവകാശമുള്ള സിന്‍ജിയാങ്. തുര്‍ക്കി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളാണ് ഇതില്‍ ബഹു ഭൂരിപക്ഷവും. അധികാരകളുടെ ഭാഗത്ത്‌ നിന്നും പലപ്പോഴും മത-രാഷ്ട്രീയ വിവേചനത്തിനു ഇവര്‍ ഇരയാവുന്നു. സിന്‍ജിയാങ്ങിലെ കാഷ്ഗര്‍ ജില്ലയിലെ സോങ്ങ്ലാങ്ങ് ടൌണ്‍ഷിപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍, റിട്ടയര്‍ ചെയ്തവരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റമദാനിലെ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ്‌ നല്‍കുന്നു. സിന്‍ജിയാങ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഗ്രാമങ്ങളിലെ പ്രധാനികള്‍ക്ക് റമദാനിന്റെ പകലില്‍ ഭക്ഷ്യ യോഗ്യമായ ‘സമ്മാനങ്ങള്‍’ വിതരണം ചെയ്യാനും അവര്‍ പകല്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പാര്‍ട്ടി കേഡര്‍മാരോട് ആവശ്യപ്പെടുന്നു. വിദ്യാര്‍ഥികള്‍ റമദാനില്‍ പള്ളികളില്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്തെ സ്കൂളുകളോട് ചില പ്രാദേശിക ഭരണസമിതികള്‍ ആവശ്യപ്പെട്ടിടുണ്ട് . ഉയ്ഗൂര്‍ മുസ്‌ലിംകളുടെ അവകാശത്തിനായി ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ 20 നു വ്രതം ആരംഭിച്ചതു മുതല്‍ പല പ്രവശ്യങ്ങളിലായി ഇത്തരം മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter