ഇന്നും കാതുകളില്‍ അലയടിക്കുന്നില്ലേ ആ നിലവിളികള്‍...!

ഇന്ന് ജൂലൈ 11. 
ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിന എന്ന കൊച്ചു രാജ്യത്തിലെ മുസ്‍ലിംകള്‍ക്ക് വലിയൊരു ദുരന്തത്തിന്റെ ഓര്‍മ്മകളാണ് ഈ ദിനം സമ്മാനിക്കുന്നത്. ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1992 മുതല്‍ 1995വരെ അരങ്ങേറിയ സെബ്രനിക്ക വംശഹത്യയുടെ ദീനരോദനങ്ങള്‍ ഇപ്പോഴും ബോസ്നിയുടെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടെന്നതാണ് സത്യം.   

ലോകമെമ്പാടുമുള്ള മുസ്‍ലിംകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി 1990കളുടെ ആദ്യപാതിയില്‍നടന്ന മുസ്‍ലിം വംശഹത്യയാണ് ബോസ്‌നിയയിലെ സെബ്രനിക്ക  കൂട്ടക്കൊല. ബോസ്‌നിയയെന്ന യൂറോപ്പിലെ മുസ്‍ലിം ഭൂരിപക്ഷമുള്ള കൊച്ചു രാഷ്ട്രത്തില്‍ നിന്ന് മുസ്‍ലിംകളെ പൂര്‍ണ്ണമായി ഉന്‍മൂലനം ചെയ്യുക എന്നതായിരുന്നു, ഈ ദുരന്തത്തിന് പിന്നിലെ  ഏകലക്ഷ്യം. 1945 ല്‍ അവസാനിച്ച രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ഏറ്റവും വലിയ മുസ്‍ലിം വംശഹത്യയായാണ് ഇത് കണക്കാക്കപ്പെടുന്നത്. വളരെയേറെ ആസൂത്രിതമായിട്ടായിരുന്നു സെര്‍ബ് വംശീയ വാദികള്‍ ബോസ്‌നിയന്‍ മുസ്‍ലിംകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.

"എന്റെ ഭാഷയുടെ വേരുകള്‍ യൂറോപ്യനാണ്, എന്റെ സംസ്‌കാരം യൂറോപ്യനാണ്, എന്റെ രാഷ്ട്രീയ വിശ്വാസം യൂറോപ്യനാണ്, എന്റെ തത്വശാസ്ത്രങ്ങള്‍ യൂറോപ്യനാണ്, സര്‍വ്വോപരി എന്റെ രക്തം യൂറോപ്യനാണ്' എന്നെഴുതിവെച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ന്യൂസിലാന്റിലെ ക്രെസ്റ്റ് നഗരത്തിലെ അല്‍നൂര്‍ മസ്ജിദില്‍ ഒരു ഭീകരവാദി മുസ്‍ലിം കൂട്ടക്കൊല നടത്തിയത്. ബോസ്‌നിയയിലെ സെബ്രിനിക്കന്‍ വംശഹത്യയില്‍ നിന്നും ഈ മസ്ജിദിലേക്കുള്ള ദൂരം അധികമില്ലെന്ന് സാരം.

തെക്കന്‍ യൂറോപ്പിലെ മുസ്‍ലിംകള്‍ തിങ്ങിതാമസിക്കുന്ന ഒരു കൊച്ചു രാഷ്ട്രമാണ് ബോസ്‌നിയ. ഏകദേശം 39 ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ഹനഫീ മദ്ഹബ് പിന്തുടരുന്ന സുന്നീ വിശ്വാസികളും. വളരെ നല്ലനിലയില്‍ സമാധാനത്തോടെ ജീവിക്കുന്ന സ്വസ്ഥമായ അന്തരീക്ഷത്തിലേക്കാണ് പകയുടെ ആയുധങ്ങളേന്തി സെര്‍ബ് സൈന്യം ഇരച്ചു കയറിയത്. കൊലപ്പെടുത്തിയും അപമാനിച്ചും ബലാത്സംഗം ചെയ്തും തുടര്‍ച്ചയായി ശാരീരിക പീഢനമേല്‍പ്പിച്ചും ബോസ്‌നിയന്‍ മുസ്‍ലിംകളെ ഇല്ലാതാക്കുക എന്നതായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. സെര്‍ബ് സൈന്യത്തിന്റെ ആക്രമണത്തോടു കൂടി ബൊസ്‌നിയയിലെ മുസ്‍ലിം ഭൂരിപക്ഷം പാടെ നശിക്കുകയും ഇതര മതങ്ങള്‍ ബോസ്‌നിയയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.

1990 കളിലായിരുന്നു ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിനയെന്ന കൊച്ചുരാജ്യം സ്വാതന്ത്ര്യം നേടുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം 1992 ല്‍ സെര്‍ബ് റിപ്പബ്ലിക്ക് ഓഫ് ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിന സ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ബോസ്‌നിയന്‍ സെര്‍ബ് സൈന്യം രൂപീകരികൃതമാവുകയും സൈന്യത്തിന്റെ നേതാവായി റാത്‌കോ മ്ലാടിച്ചെന്ന ക്രൂരമനസ്കന്‍ നിയമിക്കപ്പെടുകയും ചെയ്തു. ബോസ്‌നിയയിലെ കശാപ്പുക്കാരനെന്ന് വിളിപ്പേരുള്ള റാത്‌കോയുടെ കീഴിലായിരുന്നു മുസ്‍ലിം ഉന്മൂലനത്തിനുള്ള സര്‍വ്വ ഗൂഡാലോചനകളും ആരംഭിച്ചത്.

വളരെയേറെ തന്ത്രപരമായായിരുന്നു മ്ലാടിച്ചിന്റെ കീഴില്‍ വംശഹത്യക്ക് ഗൂഡാലോചന തുടര്‍ന്ന് കൊണ്ടിരുന്നത്. ഇതിനെ തുടര്‍ന്ന് ബോസ്‌നിയന്‍ തലസ്ഥാനമായ സരയേവോ ഏകദേശം മൂന്നര വര്‍ഷത്തേളം ഉപരോധിക്കപ്പെട്ടു. ഒടുവില്‍ മുസ്‍ലിംകള്‍ മാത്രം തിങ്ങി താമസിച്ചിരുന്ന പ്രദേശം തെരെഞ്ഞെടുത്ത് അവിടേക്ക് മാത്രം സൈന്യത്തിന്റെ ലക്ഷ്യം കേന്ദ്രീകരിക്കുകയായിരുന്നു. അഞ്ച് ദിവസത്തോളം ബോസ്‌നിയന്‍ മുസ്‍ലിംകളെ നാസിപ്പടയുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെയുള്ള ഇരുട്ടറകളില്‍ ദിവസങ്ങളോളം പട്ടിണിക്കിടുകയും പീഢിപ്പിക്കുകയും പലരെയും കണ്ണുകള്‍ മൂടിക്കെട്ടി കൈകള്‍ ബന്ധിച്ച് വെടിവെച്ച് കൊല്ലുകയും ചെയ്തു. മറ്റു ചിലരുടെ വീടുകളില്‍ കയറി അവരെ ബലപ്രയോഗം നടത്തി പിടിക്കുകയും ക്രൂരമായി പീഢിപ്പിക്കുകയും ചെയ്തു. നിരപരാധികളായ 8372 മുസ്‍ലിംകളെയാണ് അക്രമികള്‍ അകാരണമായി കൊന്നു തള്ളിയത്. കൊല്ലപ്പെട്ടവരില്‍ അധിക പേരും 12-27 വയസ്സിനിടയിലുള്ള യുവാക്കളായിരുന്നു.
 
മുസ്‍ലിംകളുടെ മേല്‍ കള്ള ആരോപണങ്ങള്‍ ചുമത്തിയായിരുന്നു കൂട്ടക്കൊലക്ക് വിധേയരാക്കിയത്. 16-ാം നൂറ്റാണ്ടില്‍ ഉസ്മാനി സാമ്രാജ്യം ബൊസ്‌നിയ കീഴടക്കിയതോടെ ഇസ്‍ലാം സ്വീകരിച്ച തദ്ദേശവാസികളുടെ ചരിത്രം ചൂണ്ടിക്കാട്ടി ക്രിസ്തുമതത്തെ വഞ്ചിച്ച ചതിയന്മാരാണ് ബോസ്‌നിയന്‍ മുസ്‍ലിംകളെന്നതായിരുന്നു ഒന്ന്. മുസ്‍ലിംകള്‍ ക്രിസ്തുഘാതകരാണെന്നും അവരാരോപിച്ചു.

39 ലക്ഷത്തില്‍ 22 ലക്ഷം ആളുകള്‍ വഴിയാധാരമായെന്നത് മുസ്‍ലിംകള്‍ ഏറെക്കുറെ നശിപ്പിക്കപ്പെട്ടുവെന്നതിന് വ്യക്തമായ തെളിവാണ്. ഇത്രയും അതിഭയാനകമായ മുസ്‍ലിം വംശഹത്യക്ക് നേതൃത്വം വഹിച്ച ക്രൂരരായ സെര്‍ബ് വംശീയവാദികളെ അറസ്റ്റ് ചെയ്യുകയും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും ചെയ്തുവെന്നതാണ് അല്പമെങ്കിലും സന്തോഷം പകരുന്ന വാര്‍ത്ത. ഒന്നര പതിറ്റാണ്ടു കാലം ഒളിവിലായിരുന്ന മ്ലാഡിച്ച് പിടിയിലായതു ഗ്രാമത്തിലെ ബന്ധുവീട്ടില്‍വച്ചാണ്. സെര്‍ബ് സൈന്യത്തിന്റെ നേതാവായ ജനറല്‍ റാത്‌കോ മ്ലാഡിച്ചിന് യു എന്‍ ട്രൈബൂണല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. വിധി വായിക്കുന്നതിന്റെ മുമ്പ് തന്നെ അദ്ദേഹം ക്ഷുഭിതനായി പ്രതികരിക്കുകയും സഭയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതോടെ അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കിയതിന് ശേഷമായിരുന്ന കൊല്ലപ്പെട്ട മുസ്‍ലിംകള്‍ക്ക് നീതിയെന്നോണം ജീവപര്യന്ത തടവു ശിക്ഷ വിധിച്ചത്.

74 കാരനായ റാത്‌കോ തന്നെയായിരുന്നു സര്‍വ്വ കുറ്റകൃത്യങ്ങള്‍ക്കും നേതൃത്വം വഹിച്ചതും, സര്‍വ്വ ഗൂഢാലോചനക്കും മുന്നിട്ടിറങ്ങിയതും. അനേകം പ്രതികള്‍ക്കിടയില്‍ ഒരാളായ ബോസ്‌നിയയുടെ അതിര്‍ത്തി രാജ്യമായ സെര്‍ബിയയുടെ പ്രസിഡന്റായ സ്ലോബോഡന്‍ മിലോസോവിച്ച് ആയിരുന്നു സെര്‍ബ് വംശീയ വാദികളെ സാമ്പത്തികമായി സഹായിച്ചതും അക്രമങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കിയതും. അദ്ദേഹം 2006 ല്‍ വിചാരണക്കിടയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. മ്ലാഡിച്ചും സംഘവും വിചാരണ ചെയ്യപ്പെട്ടുവെങ്കിലും അവരുടെ വംശീയ പ്രത്യയശാസ്ത്രം ഇപ്പോഴും സെര്‍ബിയന്‍ സമൂഹത്തില്‍ രൂഢമൂലമായി നിലകൊള്ളുന്നു എന്നതാണ് ഏറെ സങ്കടകരം.

1995 ല്‍ നടന്ന സെബ്രീനിക്കന്‍ വംശഹത്യ 28 വർഷങ്ങൾ  പിന്നിടുമ്പോള്‍ അതിന്റെ സ്വാധീനം ഇന്നും ലോകതലത്തില്‍ തന്നെ ശേഷിക്കുകയാണ്. പല രാജ്യങ്ങളും സമാനമായ വംശഹത്യകള്‍ക്ക് അവസരം പാര്‍ത്തിരിക്കുകയാണ് എന്ന് പോലും തോന്നാറുണ്ട്.

ഇതിലൂടെ ബോസ്നിയ ലോകത്തിന്റെ മുന്നില്‍ തന്നെ നാണം കെട്ടുവെങ്കിലും,  ഇന്നും അവിടത്തെ വിവിധ ന്യൂനപക്ഷങ്ങള്‍ മാനുഷിക അവകാശങ്ങൾക്ക് വേണ്ടി നെട്ടോടം ഓടിക്കൊണ്ടിരിക്കുകയാണ്. ഈ കൊച്ചു രാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം ഇന്നും ഗുരുതരമായ ഒരു ആശങ്കയായി തുടരുകയാണ്. കലാപങ്ങളും കൂട്ടക്കൊലകളും തീര്‍ക്കുന്ന വേദനകളില്‍നിന്നും ദീന രോദനങ്ങളില്‍നിന്നും പാഠമുള്‍ക്കൊണ്ട്, ഇനിയെങ്കിലും മനുഷ്യകുലത്തില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter