ശൈഖ് സ്വാബൂനിയും ഖുർആനിക ശാസ്ത്ര സമന്വയവും: ഒരു രീതിശാസ്ത്ര പഠനം
ആധുനിക കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള സുന്നി ഖുർആൻ പണ്ഡിതന്മാരിൽ ഒരാളാണ് ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി (1930–2021). 'സ്വഫ്‌വത്തുത്തഫാസീർ' എന്ന തന്റെ വിഖ്യാത കൃതിയിലൂടെ, പാരമ്പര്യ തഫ്‌സീർ രീതിശാസ്ത്രത്തെയും ആധുനിക ശാസ്ത്രീയ കണ്ടെത്തലുകളെയും സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമാണെന്ന വാദം അദ്ദേഹം ഉന്നയിക്കുന്നില്ല; മറിച്ച്, പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചുള്ള ഖുർആനിക പരാമർശങ്ങൾ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തത്. അലപ്പോയിലെയും അൽഅസ്ഹറിലെയും ഉന്നത പഠനം അദ്ദേഹത്തിന് ക്ലാസിക്കൽ തഫ്‌സീറിലുള്ള അഗാധമായ അറിവിനൊപ്പം ആധുനിക ശാസ്ത്രീയ വ്യവഹാരങ്ങളെക്കുറിച്ചുള്ള അവബോധവും നൽകി. മുസ്‍ലിം വേൾഡ് ലീഗിന്റെ 'സയന്റിഫിക് മിറാക്കിൾസ് കമ്മീഷനുമായി' ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പിൽക്കാല പ്രവർത്തനങ്ങൾ ഈ ശാസ്ത്രീയ-വിഷയാധിഷ്ഠിത സമീപനത്തെ കൂടുതൽ മെച്ചപ്പെടുത്തി.
ഖുർആനിലെ പ്രയോഗങ്ങളെ അനുഭവസിദ്ധമായി തെളിയിക്കപ്പെട്ട ശാസ്ത്രവുമായി ബന്ധിപ്പിക്കുന്ന, സ്വാബൂനിയുടെ ശാസ്ത്രീയ രീതിശാസ്ത്രത്തെ ഒമ്പത് പ്രധാന മേഖലകളിലായി തിരിക്കാം.
- പ്രപഞ്ചത്തിന്റെ ഏകത്വം (The Unity of the Universe)
ഭൂമി ഒരുകാലത്ത് സൗരയൂഥത്തിന്റെ ഭാഗമായിരുന്നുവെന്നും പിന്നീട് അതിൽ നിന്ന് വേർപെട്ട് തണുത്തുറഞ്ഞ് മനുഷ്യവാസത്തിന് അനുയോജ്യമായിത്തീർന്നുവെന്നും ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങൾ വ്യക്തമാക്കുന്നു. ഭൂമിയുടെ ഉൾഭാഗത്ത് അഗ്നിപർവ്വതങ്ങളുടെയും ഉരുകിയ പദാർത്ഥങ്ങളുടെയും (Molten materials) സാന്നിധ്യം ഉണ്ടെന്നതും, ഈ അഗ്നിപർവ്വത ദ്രവ്യങ്ങൾ ഇടയ്ക്കിടെ ഉപരിതലത്തിലേക്ക് വമിക്കുന്നു എന്നതും ചൂണ്ടിക്കാട്ടി ശാസ്ത്രജ്ഞർ ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു.
പ്രപഞ്ചത്തിന്റെ ഏകത്വത്തെക്കുറിച്ചുള്ള ഖുർആനിന്റെ പരാമർശത്തിന് അടിസ്ഥാനപരമായ ഉദാഹരണമായി ഇമാം സ്വാബൂനി ഖുർആൻ 21:30 വചനത്തെ ഉദ്ധരിക്കുന്നു:
﴿ أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ﴾
"ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു (റത്ഖ്) എന്നും, എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും (ഫത്ഖ്) സത്യനിഷേധികൾ കണ്ടില്ലേ? വെള്ളത്തിൽ നിന്ന് നാം എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കി. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?"
പ്രപഞ്ചം (സൗരയൂഥം ഉൾപ്പെടെ) ഘനീഭവിച്ച ഒരൊറ്റ വാതക പിണ്ഡത്തിൽ (Gaseous mass) നിന്നാണ് ആരംഭിച്ചതെന്നും പിന്നീട് അതിന്റെ ഘടകങ്ങൾ വേർപിരിഞ്ഞുവെന്നും ആധുനിക കോസ്മോളജി (പ്രപഞ്ച വിജ്ഞാനീയം) സ്ഥിരീകരിക്കുന്നു. ഖുർആനിലെ 'റത്ഖ്' (സംയോജനം/fusion), 'ഫത്ഖ്' (വേർപിരിയൽ/separation) എന്നീ വിവരണങ്ങളുമായി ഇത് എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് സ്വാബൂനി നിരീക്ഷിക്കുന്നു. നെബുലാർ ഹൈപ്പോതീസിസുമായി (Nebular Hypothesis) ഈ വചനം നേരിട്ട് യോജിക്കുന്നുവെന്ന ഉസ്താദ് ത്വബാറയുടെ നിരീക്ഷണം അദ്ദേഹം ഉദ്ധരിക്കുന്നു.
ഉസ്താദ് ത്വബാറ പറയുന്നു: "ആധുനിക ശാസ്ത്രം സ്ഥിരീകരിച്ച ഖുർആനിക അത്ഭുതങ്ങളിൽ ഒന്നാണിത്. പ്രപഞ്ചം ആദ്യം വാതകത്തിന്റെ പരസ്പരബന്ധിതമായ ഒരു പിണ്ഡമായിരുന്നുവെന്നും പിന്നീട് അത് നെബുലകളായി (Nebulae) വേർപിരിഞ്ഞുവെന്നും നമ്മുടെ സൗരയൂഥം ഈ വിഭജനങ്ങളുടെ ഫലമാണെന്നും ശാസ്ത്രം പറയുന്നു."
തുടർന്ന് അദ്ദേഹം വചനത്തിന്റെ രണ്ടാം ഭാഗത്തെ—"വെള്ളത്തിൽ നിന്ന് നാം എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കി"—ബന്ധിപ്പിക്കുന്നു. ഗവേഷകർ കണ്ടെത്തിയ ഒരു ശാസ്ത്രീയ സത്യത്തെ സ്ഥിരീകരിക്കുന്ന ഏറ്റവും വാചാലമായ പ്രസ്താവനകളിൽ ഒന്നാണിത്. മിക്ക രാസപ്രക്രിയകൾക്കും ജലം ആവശ്യമാണ്, എല്ലാ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും നിലനിൽപ്പിന് ജലം അത്യന്താപേക്ഷിതമായ ഘടകമാണ്. തന്റെ സൃഷ്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലാണ് പ്രപഞ്ചസ്രഷ്ടാവ് ജലത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന മറ്റ് ഗുണങ്ങളും ജലത്തിനുണ്ട്. ഉദാഹരണത്തിന്, താപനില കുറയുമ്പോൾ ജലം വലിയ അളവിൽ ഓക്സിജനെ ആഗിരണം ചെയ്യുന്നു; അത് മരവിച്ച് ഐസാകുമ്പോൾ വലിയ അളവിൽ താപം പുറത്തുവിടുകയും ചെയ്യുന്നു. ഇത് ഉപരിതലത്തിന് താഴെ വസിക്കുന്ന മത്സ്യങ്ങളെപ്പോലുള്ള സമുദ്രജീവികളെ സഹായിക്കുന്നു. ജീവന്റെ രഹസ്യത്തെ ഇത്രയും ഗംഭീരമായ വാക്കുകളിൽ വെളിപ്പെടുത്തുന്ന ഖുർആനിന്റെ പരാമര്‍ശം എത്ര അത്ഭുതകരമാണ്!
ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ്(റ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: "ആകാശം മഴ പെയ്യിക്കാത്തവിധവും ഭൂമി സസ്യങ്ങളെ മുളപ്പിക്കാത്തവിധവും അടഞ്ഞതായിരുന്നു. അല്ലാഹു ഭൂമിയിൽ ജീവജാലങ്ങളെ സൃഷ്ടിച്ചപ്പോൾ, അവൻ ആകാശത്തെ മഴകൊണ്ടും ഭൂമിയെ സസ്യങ്ങൾകൊണ്ടും പിളർത്തി (തുറന്നു)."
ഈ വ്യാഖ്യാനം മനോഹരവും ശരിയുമാണെന്നും, പൂർവ്വകാല വ്യാഖ്യാതാക്കൾ സ്വീകരിച്ചിരുന്ന രൂപകങ്ങളുടെ (Metaphor) ഗണത്തിൽ ഇത് ഉൾപ്പെടുന്നുവെന്നും ഇമാം സ്വാബൂനി പറയുന്നു. എന്നിരുന്നാലും, ആധുനിക ശാസ്ത്രം കണ്ടെത്തിയ ചില ശാസ്ത്രീയ വിസ്മയങ്ങൾ ഖുർആനിൽ ഉണ്ടാകാനുള്ള സാധ്യതയെ ഇത് തടയുന്നില്ല. ഖുർആൻ അർത്ഥങ്ങളുടെ പല തലങ്ങൾ ഉൾക്കൊള്ളുന്നു, അതിന്റെ രഹസ്യങ്ങൾ കണ്ടെത്തുന്നതിന് പരിധികളില്ല. മുൻതലമുറകൾക്ക് ഗ്രഹിക്കാൻ കഴിയാത്ത കാര്യങ്ങൾ പിന്നീടുള്ള തലമുറകൾക്ക് മനസ്സിലായേക്കാം. അല്ലാഹു പറയുന്നു:
﴿ سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ﴾
"നമ്മുടെ ദൃഷ്ടാന്തങ്ങൾ ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിലും നാം അവർക്ക് കാണിച്ചുകൊടുക്കും; അത് സത്യമാണെന്ന് അവർക്ക് വ്യക്തമാകുന്നത് വരെ." (ഖുർആൻ 41:53)
ഒരുപക്ഷേ, ഇരുപതാം നൂറ്റാണ്ടിലെ ജനങ്ങൾക്കായി അല്ലാഹു വെളിപ്പെടുത്തിയ ദൃഷ്ടാന്തങ്ങളിൽ ഒന്നായിരിക്കാം ഈ വചനം.
- പ്രപഞ്ചത്തിന്റെ ഉല്പത്തി (Cosmic Smoke)
ജ്യോതിശാസ്ത്രജ്ഞനായ ജെയിംസ് ജീൻസ് പ്രസ്താവിക്കുന്നു: "പ്രപഞ്ചത്തിന്റെ പദാർത്ഥം ബഹിരാകാശത്തുടനീളം ഒരേപോലെ വ്യാപിച്ചുകിടക്കുന്ന വാതകമായാണ് ആരംഭിച്ചത്. ഈ വാതകം ഘനീഭവിക്കലിലൂടെയാണ് നെബുലകൾ—ജ്യോതിശാസ്ത്ര വ്യവസ്ഥകൾ—രൂപപ്പെട്ടത്."
ഡോ. ജോർജ്ജ് ഗാമോയും ഇപ്രകാരം പറയുന്നു: "അതിന്റെ രൂപീകരണത്തിന്റെ തുടക്കത്തിൽ, പ്രപഞ്ചം ഒരേ രീതിയിൽ വിതരണം ചെയ്യപ്പെട്ട വാതകം കൊണ്ട് നിറഞ്ഞിരുന്നു..."
ഈ സിദ്ധാന്തത്തിന് വിശുദ്ധ ഖുർആനിൽ നിന്ന് അദ്ദേഹം പിന്തുണ കണ്ടെത്തി. ഈ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഖുർആനിന്റെ പ്രഖ്യാപനം ഇല്ലായിരുന്നുവെങ്കിൽ, അത്തരമൊരു സിദ്ധാന്തം അസംഭവ്യമായി കണക്കാക്കപ്പെടുമായിരുന്നു. അല്ലാഹു പറയുന്നു:
﴿ ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ﴾
"പിന്നീട് അവൻ ആകാശത്തിന് നേരെ തിരിഞ്ഞു. അത് പുക (ദുഖാൻ) യായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു: നിങ്ങൾ അനുസരണയോടെയോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങൾ അനുസരണമുള്ളവരായി വന്നിരിക്കുന്നു." (ഖുർആൻ 41:11)
ആദ്യകാല പ്രപഞ്ചത്തെ ഏകീകൃത വാതക മേഘമായി വിശേഷിപ്പിച്ച സർ ജെയിംസ് ജീൻസ്, ജോർജ്ജ് ഗാമോ തുടങ്ങിയ ജ്യോതിശാസ്ത്രജ്ഞരെ ഇമാം സ്വാബൂനി ഉദ്ധരിക്കുന്നു. ഖുർആനിലെ 'ദുഖാൻ' (പുക) എന്ന പദം ഏഴാം നൂറ്റാണ്ടിലെ അറബികൾക്ക് മനസ്സിലാകുന്നതും എന്നാൽ വാതക രൂപത്തിലുള്ള പ്രപഞ്ച ഉല്പത്തിയെന്ന ആശയത്തോട് ശാസ്ത്രീയമായി പൊരുത്തപ്പെടുന്നതുമായ ഒരു വിവരണമാണ് നൽകുന്നത് എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.
- അണുവിന്റെ വിഭജനം (The Division of the Atom)
പത്തൊൻപതാം നൂറ്റാണ്ട് വരെ, ഏതൊരു മൂലകത്തിലും നിലനിൽക്കുന്ന ഏറ്റവും ചെറിയ ഘടകം ആറ്റം (അണു) ആണെന്നും അത് അവിഭാജ്യമാണെന്നും (indivisible) ആയിരുന്നു വിശ്വാസം. നൂറ്റാണ്ടുകളോളം ഈ വിശ്വാസം തുടർന്നു. എന്നാൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ശാസ്ത്രജ്ഞർ അണുവിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുകയും അതിനെ പിളർക്കാനും വിഭജിക്കാനും ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. അതിൽ പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നീ ഉപകണങ്ങൾ (sub-particles) അടങ്ങിയിട്ടുണ്ടെന്ന് അവർ കണ്ടെത്തി. ഈ കണങ്ങളെ കൈകാര്യം ചെയ്തുകൊണ്ട് ശാസ്ത്രജ്ഞർ ആറ്റം ബോംബും ഹൈഡ്രജൻ ബോംബും കണ്ടുപിടിച്ചു.
അണുവിനെക്കുറിച്ച് പരമാര്‍ശിക്കുന്ന അല്ലാഹുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക:
﴿وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاءِ وَلَا أَصْغَرَ مِن ذَٰلِكَ وَلَا أَكْبَرَ إِلَّا فِي كِتَابٍ مُّبِينٍ﴾
"ആകാശത്തിലോ ഭൂമിയിലോ ഉള്ള ഒരണുവിന്റെ തൂക്കമുള്ളതോ, അതിനേക്കാൾ ചെറുതോ വലുതോ ആയ യാതൊന്നും നിന്റെ രക്ഷിതാവിൽ നിന്ന് മറഞ്ഞുപോവുകയില്ല; അവയൊക്കെയും സ്പഷ്ടമായ ഒരു രേഖയിലുണ്ട്." (ഖുർആൻ 34:3)
ഇരുപതാം നൂറ്റാണ്ടിന് മുമ്പ്, ദ്രവ്യം (matter) വിഭജിക്കാൻ കഴിയാത്തതാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ന്യൂക്ലിയർ ഫിസിക്സ് പ്രോട്ടോണുകൾ, ന്യൂട്രോണുകൾ, ഇലക്ട്രോണുകൾ എന്നിവ കണ്ടെത്തിയതിന് ശേഷം, "അണുവിനേക്കാൾ ചെറുത്" എന്ന ഖുർആനിന്റെ വ്യക്തമായ പരാമർശം അണുവിഭജനത്തിനുള്ള സാധ്യതയെ മുൻകൂട്ടി കാണുന്നതാണെന്ന് അസ്സ്വാബൂനി അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ പോയിന്റ് ശാസ്ത്രീയ പ്രവചനമല്ല, മറിച്ച് ആവിഷ്കാരത്തിന്റെ കൃത്യതയാണ്: ഭൗതികശാസ്ത്രം അത് തെറ്റാണെന്ന് തെളിയിക്കുന്നതിന് വളരെ മുമ്പുതന്നെ, അണുവിന്റെ അവിഭാജ്യത എന്ന ദാർശനിക സിദ്ധാന്തത്തെ ഖുർആൻ നിരാകരിക്കുന്നു.
ഖുർആൻ വചനത്തിലെ "അണുവിനേക്കാൾ ചെറുത്" എന്ന പ്രയോഗം അണുവിനെ വിഭജിക്കാനുള്ള സാധ്യത സ്ഥിരീകരിക്കുന്ന വ്യക്തമായ പ്രസ്താവനയാണ്. "ഭൂമിയിലോ ആകാശത്തിലോ" എന്ന വചനം സൂചിപ്പിക്കുന്നത് ഭൂമിയിലെ അണുക്കളുടെ ഗുണവിശേഷങ്ങൾ തന്നെയാണ് സൂര്യനിലും നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലുമുള്ള അണുക്കളുടെ ഗുണവിശേഷങ്ങൾ എന്നുമാണ്.
- ഉയരങ്ങളിൽ ഓക്സിജന്റെ കുറവ് (The Decrease of Oxygen at Higher Altitudes)
വ്യോമയാനത്തിന്റെ കണ്ടുപിടുത്തം മുതൽ, ശാസ്ത്രജ്ഞർ പ്രകൃതിദത്തമായ ഒരു പ്രതിഭാസം നിരീക്ഷിച്ചുവരുന്നു: അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിൽ ഓക്സിജന്റെ സാന്നിധ്യം ആപേക്ഷികമായി കുറവാണ്. ഒരാൾ ആകാശത്തേക്ക് ഉയരുന്തോറും ഈ പ്രതിഭാസം കൂടുതലായി അനുഭവപ്പെടുന്നു. അയാൾക്ക് നെഞ്ചിൽ മുറുക്കവും ശ്വസിക്കാൻ പ്രയാസവും അനുഭവപ്പെടാൻ തുടങ്ങുന്നു—ഏതാണ്ട് ശ്വാസംമുട്ടലിന്റെ (suffocation) വക്കിലെത്തുന്നു. ഇക്കാരണത്താൽ, വിമാനം മുപ്പത്തയ്യായിരം അടിയിലധികം ഉയരത്തിൽ പറക്കുമ്പോൾ യാത്രക്കാരോട് കൃത്രിമ ഓക്സിജൻ ഉപയോഗിക്കാൻ പൈലറ്റുമാർ നിർദ്ദേശിക്കുന്നു.
വിമാനം കണ്ടുപിടിക്കുന്നതിന് പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആൻ ഈ ശാസ്ത്രീയ പ്രതിഭാസത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വചനം ശ്രദ്ധിക്കുക:
﴿فَمَن يُرِدِ اللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ ۖ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ ۚ كَذَٰلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ﴾
"അല്ലാഹു ആരെ നേർവഴിയിലാക്കാൻ ഉദ്ദേശിക്കുന്നുവോ, അവന്റെ ഹൃദയത്തെ ഇസ്ലാമിലേക്ക് അവൻ വിശാലമാക്കിക്കൊടുക്കുന്നു. ആരെ അവൻ വഴിപിഴപ്പിക്കാൻ ഉദ്ദേശിക്കുന്നുവോ, അവന്റെ ഹൃദയത്തെ അവൻ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കുന്നു; അവൻ ആകാശത്തേക്ക് കയറുന്നവനെപ്പോലെ." (ഖുർആൻ 6:125)
മുൻകാലങ്ങളിൽ, ആളുകൾ അവരുടെ കാലഘട്ടത്തിൽ ലഭ്യമായ ആശയങ്ങൾക്കും ധാരണകൾക്കും അനുസരിച്ചാണ് ഈ വചനത്തെ വ്യാഖ്യാനിച്ചിരുന്നത്. "ആകാശത്തേക്ക് കയറുന്നവനെപ്പോലെ" എന്നാൽ: അസാധ്യമായത് ചെയ്യാൻ ശ്രമിക്കുന്നവനെപ്പോലെ, അല്ലെങ്കിൽ തനിക്ക് കഴിയാത്തവിധം ആകാശത്തേക്ക് കയറാൻ ശ്രമിക്കുന്നവനെപ്പോലെ എന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ ആധുനിക ശാസ്ത്രം ഇതിനെ ഹൈപ്പോക്സിയയുടെ (Hypoxia - ഓക്സിജൻ ന്യൂനത) അക്ഷരാർത്ഥത്തിലുള്ള വിവരണമായി വെളിപ്പെടുത്തുന്നു.
- സൃഷ്ടികളിലെ ജോടികൾ (Pairing in All Creation)
'ജോടികൾ' (pairing)—ആൺ-പെൺ—എന്ന ആശയം മനുഷ്യരിലും മൃഗങ്ങളെപ്പോലുള്ള ജീവജാലങ്ങളിലും മാത്രമേ നിലനിൽക്കുന്നുള്ളൂ എന്ന് ആളുകൾ ഒരിക്കൽ വിശ്വസിച്ചിരുന്നു. എന്നാൽ സസ്യങ്ങളിലും അജൈവ വസ്തുക്കളിലും (inanimate objects) പ്രപഞ്ചത്തിലെ ഓരോ അണുവിലും ജോടികൾ നിലനിൽക്കുന്നുണ്ടെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. വൈദ്യുതിയിൽ പോലും പോസിറ്റീവ് ചാർജും നെഗറ്റീവ് ചാർജും അടങ്ങിയിരിക്കുന്നു. അണുവിനുള്ളിൽ പോലും പ്രോട്ടോണും ഇലക്ട്രോണും ഉണ്ട്. അവ ഓരോന്നും ആൺ-പെൺ ധ്രുവങ്ങളെ (polarity) അനുസ്മരിപ്പിക്കുന്നു.
ഈ കണ്ടുപിടുത്തത്തെ മഹത്തായ ഖുർആൻ നിരവധി വചനങ്ങളിൽ മുൻകൂട്ടി സൂചിപ്പിച്ചിട്ടുണ്ട്. വ്യക്തവും പ്രകാശപൂർണ്ണവുമായ ഈ തെളിവുകൾ ശ്രദ്ധിക്കുക:
﴿ وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ﴾
"എല്ലാ വസ്തുക്കളിൽ നിന്നും നാം ജോടികളെ സൃഷ്ടിച്ചിരിക്കുന്നു, നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി." (ഖുർആൻ 51:49) - ഇവിടെ "എല്ലാ വസ്തുക്കളിൽ നിന്നും" എന്ന സാർവത്രിക പ്രയോഗം (generality) വ്യക്തമാണ്.
﴿ أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ﴾
"അവർ ഭൂമിയിലേക്ക് നോക്കുന്നില്ലേ? മാന്യമായ എത്ര ജോടി സസ്യങ്ങളെയാണ് നാം അതിൽ മുളപ്പിച്ചിട്ടുള്ളത്?" (ഖുർആൻ 26:7) - ഇവിടെ സസ്യജാലങ്ങളെക്കുറിച്ചാണ് പ്രത്യേക പരാമർശം.
﴿ سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ﴾
"ഭൂമി ഉല്പാദിപ്പിക്കുന്നതിലും, അവരുടെ സ്വന്തം വർഗങ്ങളിലും, അവർക്കറിയാത്ത കാര്യങ്ങളിൽ നിന്നും ജോടികളെ സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ." (ഖുർആൻ 36:36)
ഈ വചനം സസ്യങ്ങളിലും മനുഷ്യരിലും, നിങ്ങൾക്ക് അറിയാവുന്നതോ അറിയാത്തതോ ആയ മറ്റെല്ലാ കാര്യങ്ങളിലും ജോടികൾ ഉണ്ടെന്നതിനെ സാർവത്രികമാക്കുന്നു.
- ഭ്രൂണത്തെ പൊതിയുന്ന മൂന്ന് പാളികൾ (The Embryo Surrounded by Three Dark Layers)
മാതാവിന്റെ ഗർഭപാത്രത്തിൽ ഭ്രൂണത്തെ ചുറ്റിപ്പറ്റി മൂന്ന് സ്തരങ്ങൾ (membranes) ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സൂക്ഷ്മമായ ശരീരഘടനാ പരിശോധനയിലൂടെ (anatomical examination) അല്ലാതെ ഈ സ്തരങ്ങൾ കാണാൻ കഴിയില്ല; നഗ്നനേത്രങ്ങൾക്ക് അവ ഒറ്റ പാളിയായാണ് തോന്നുക. ആധുനിക വൈദ്യശാസ്ത്രത്തിൽ ഈ സ്തരങ്ങളെ ആംനിയോൺ (Amnion), കോറിയോൺ (Chorion), അല്ലാന്റോയിസ് (Allantois) എന്നിങ്ങനെ വിളിക്കുന്നു. സമകാലിക വൈദ്യശാസ്ത്രം സ്ഥിരീകരിച്ച കാര്യമാണിത്.
സൂറത്തുസ്സുമറിൽ അല്ലാഹു ഇപ്രകാരം പറഞ്ഞുകൊണ്ട് ഈ ശാസ്ത്രീയ യാഥാർത്ഥ്യത്തെ സ്ഥിരീകരിക്കുന്നു:
﴿يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِّن بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ﴾
"...നിങ്ങളുടെ മാതാക്കളുടെ വയറ്റിൽ, മൂന്ന് ഇരുട്ടുകൾക്കുള്ളിൽ വെച്ച് ഒന്നിനുപുറകെ ഒന്നായി (സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളിലൂടെ) അവൻ നിങ്ങളെ സൃഷ്ടിക്കുന്നു. അതാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. ആധിപത്യം അവനൊരുവനാണ്..." (ഖുർആൻ 39:6)
ഈ വചനത്തിൽ ഖുർആനിന്റെ ശാസ്ത്രീയ അത്ഭുതം അടങ്ങിയിരിക്കുന്നു: ഭ്രൂണത്തിന് മൂന്ന് ആവരണങ്ങൾ (coverings) ഉണ്ടെന്ന് അത് നമ്മെ അറിയിക്കുന്നു. ഓരോ സ്തരവും പ്രകാശത്തെ തടയുന്ന ഒരു തടസ്സമായി വർത്തിക്കുന്നതിനാൽ ഖുർആൻ അതിനെ "മൂന്ന് ഇരുട്ടുകൾ" എന്ന് വിശേഷിപ്പിക്കുന്നു. ഈ ആവരണങ്ങൾ യഥാർത്ഥത്തിൽ മൂന്ന് വ്യത്യസ്ത സ്തരങ്ങളാണെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
- കാറ്റിലൂടെയുള്ള പരാഗണം (Wind-Based Pollination)
ഈന്തപ്പന, അത്തി (fig trees) തുടങ്ങി കായ്കനികൾ നൽകുന്ന വിവിധ മരങ്ങളിൽ ആൺ ബീജങ്ങളെ പെൺഭാഗങ്ങളിലേക്ക് വഹിച്ചുകൊണ്ട് പോകുന്നത് കാറ്റാണെന്നും, അതുവഴി വായുവിലൂടെയും കാറ്റിലൂടെയും പരാഗണം (pollination) നടക്കുന്നുവെന്നും ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ ശാസ്ത്രീയ വസ്‌തുത ഖുർആനിൽ ഇപ്രകാരം പരാമർശിച്ചിരിക്കുന്നു:
﴿ وَأَرْسَلْنَا الرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَسْقَيْنَاكُمُوهُ وَمَا أَنتُمْ لَهُ بِخَازِنِينَ﴾
"നാം കാറ്റുകളെ ബീജവാഹകരായി (Pollinators/Fertilizing winds) അയച്ചു. എന്നിട്ട് ആകാശത്തുനിന്ന് നാം വെള്ളം ഇറക്കിത്തരികയും, അത് നിങ്ങൾക്ക് കുടിക്കാൻ നൽകുകയും ചെയ്തു. നിങ്ങൾക്കത് ശേഖരിച്ചുവെക്കാൻ കഴിയുമായിരുന്നില്ല." (ഖുർആൻ 15:22)
ഈന്തപ്പനകളും അത്തിപ്പഴങ്ങളും ഉൾപ്പെടെയുള്ള പല ഫലവർഗ്ഗങ്ങളും കാറ്റ് വഴിയുള്ള പരാഗണത്തെയാണ് ആശ്രയിക്കുന്നതെന്ന് സസ്യശാസ്ത്രം (Botany) സ്ഥിരീകരിച്ചിട്ടുണ്ട്. പാഠ്യപരമായ ആവിഷ്കാരവും (textual expression) ശാസ്ത്രീയ പ്രക്രിയയും തമ്മിലുള്ള നേരിട്ടുള്ള പൊരുത്തമായാണ് സ്വാബൂനി ഇതിനെ കാണുന്നത്.
- ബീജകോശവും ഒട്ടിപ്പിടിക്കുന്ന ഭ്രൂണവും (The Sperm Cell and the Clinging Embryo)
മനുഷ്യ ബീജത്തിന്റെ ദ്രാവകത്തിൽ 'സ്പേം സെല്ലുകൾ' (sperm cells) എന്നറിയപ്പെടുന്ന ചെറിയ ജീവനുള്ള അംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല; മൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ കഴിയൂ. ഓരോ ബീജകോശത്തിനും ഒരു തലയും കഴുത്തും വാലും ഉണ്ട്. അതിന്റെ രൂപത്തിലും ഭാവത്തിലും അത് പറ്റിപ്പിടിക്കുന്ന ഒരു അട്ടയെ (leech-like creature) പോലെയിരിക്കും.
ഒരു ബീജകോശം സ്ത്രീയുടെ അണ്ഡവുമായി (ovum) സംയോജിക്കുകയും അതിനെ ബീജസങ്കലനം (fertilize) ചെയ്യുകയും ചെയ്യുന്നു. ബീജസങ്കലനം നടന്നുകഴിഞ്ഞാൽ, ഗർഭാശയമുഖം (cervix) അടയുന്നു, പിന്നീട് മറ്റൊന്നും ഗർഭപാത്രത്തിൽ പ്രവേശിക്കുകയില്ല. ബാക്കിയുള്ള ബീജകോശങ്ങൾ നശിച്ചുപോകുന്നു.
ഘടനയിലും രൂപത്തിലും ബീജം പറ്റിപ്പിടിക്കുന്ന അട്ടയെപ്പോലെയുള്ള ഒരു ജീവിയോട് സാമ്യമുള്ളതാണ് എന്ന ഈ ശാസ്ത്രീയ വസ്‌തുത ഖുർആൻ സ്ഥിരീകരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക:
﴿ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ﴾ ﴿ خَلَقَ الْإِنسَانَ مِنْ عَلَقٍ﴾
"സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. അവൻ മനുഷ്യനെ ഒട്ടിപ്പിടിക്കുന്നതിൽ (അലഖ്) നിന്ന് സൃഷ്ടിച്ചിരിക്കുന്നു." (ഖുർആൻ 96:1-2)
ഈ വചനം ഖുർആനിന്റെ അഗാധമായ ഒരു അത്ഭുതമാണ്. മൈക്രോസ്കോപ്പ് കണ്ടുപിടിക്കുകയും ദൈവത്തിന്റെ ശക്തിയാൽ മനുഷ്യരൂപീകരണം നടക്കുന്ന പ്രക്രിയ കണ്ടെത്തുകയും ചെയ്യുന്നതുവരെ നൂറ്റാണ്ടുകളോളം അതിന്റെ സത്യാവസ്ഥ ആർക്കും അറിയില്ലായിരുന്നു.
- വിരലടയാളങ്ങളുടെ വൈവിധ്യം (The Uniqueness of Fingerprints)
കഴിഞ്ഞ നൂറ്റാണ്ടിൽ, 1884-ൽ, വിരലടയാളം (fingerprints) ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയുന്ന രീതി ഇംഗ്ലണ്ട് ഔദ്യോഗികമായി അംഗീകരിച്ചു. ഈ രീതി പെട്ടെന്നുതന്നെ ലോകമെമ്പാടും സാധാരണയായി തീർന്നു.
വിരൽത്തുമ്പുകളിലെ ചർമ്മം, ആർച്ചുകൾ (arches), ലൂപ്പുകൾ (loops), ചുഴികൾ (whorls) എന്നിങ്ങനെ വിവിധ പാറ്റേണുകളിലുള്ള സൂക്ഷ്മരേഖകളാൽ ആവരണം ചെയ്യപ്പെട്ടതാണ് ഇതിന് കാരണം. ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ ഈ രേഖകൾക്ക് മാറ്റം സംഭവിക്കുന്നില്ല. മനുഷ്യശരീരത്തിലെ പല ഭാഗങ്ങളും പരസ്പരം സാമ്യമുള്ളതായിരിക്കാം, എന്നാൽ വിരലുകൾക്ക് പ്രത്യേക സവിശേഷതകളുണ്ട്; കാരണം രണ്ട് വിരലടയാളങ്ങൾ ഒരിക്കലും ഒന്നാകുകയോ അല്ലെങ്കിൽ ഏതാണ്ട് സമാനമാകുകയോ ചെയ്യുന്നില്ല.
ഇവിടെയാണ് ദൈവിക അത്ഭുതം നിലനിൽക്കുന്നത്. ഈ ശാസ്ത്രീയ വസ്‌തുത ഖുർആൻ സ്ഥിരീകരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക:
﴿ أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ﴾
﴿ بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ﴾
"മനുഷ്യൻ വിചാരിക്കുന്നുണ്ടോ, നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, അവന്റെ വിരൽത്തുമ്പുകളെപ്പോലും (Banan) കൃത്യമായി നിർമ്മിക്കാൻ കഴിവുള്ളവരാകുന്നു നാം." (ഖുർആൻ 75:3-4)
എല്ലുകൾക്ക് പകരം ഖുർആൻ വിരൽത്തുമ്പുകൾക്ക് നൽകുന്ന ഊന്നൽ അർത്ഥവത്താണെന്ന് സ്വാബൂനി പറയുന്നു. കാരണം വിരലടയാളങ്ങൾ വസ്തുനിഷ്ഠമായി തന്നെ അതുല്യവും മാറ്റമില്ലാത്തതുമാണ്. 19-ാം നൂറ്റാണ്ടിലെ ഫോറൻസിക് വിപ്ലവത്തിന് മുമ്പ് അജ്ഞാതമായിരുന്ന—ഏറ്റവും ചെറിയ സവിശേഷമായ തിരിച്ചറിയൽ രേഖയെ (identity marker) പോലും പുനർനിർമ്മിക്കാനുള്ള പൂർണ്ണമായ ദൈവിക അറിവിനെയും ശക്തിയെയും ഈ വചനം സമർത്ഥിക്കുന്നു.
ഉപസംഹാരം
കോസ്മോളജി (പ്രപഞ്ചശാസ്ത്രം), എംബ്രിയോളജി (ഭ്രൂണശാസ്ത്രം), അന്തരീക്ഷ ശാസ്ത്രം, ബോട്ടണി (സസ്യശാസ്ത്രം), ആറ്റോമിക് ഘടന, മനുഷ്യ ജീവശാസ്ത്രത്തിന്റെ പ്രത്യേകതകൾ എന്നിങ്ങനെ മുകളിൽ വിവരിച്ച ശാസ്ത്രീയ വിഷയങ്ങൾ 'അത്തിബ് യാനു ഫീ ഉലൂമിൽ ഖുർആൻ' എന്ന ഗ്രന്ഥത്തിലെ "മുഅ്ജിസാത്തുൽ ഖുർആൻ അൽഇൽമിയ്യ" (ഖുർആനിലെ ശാസ്ത്രീയ അത്ഭുതങ്ങൾ) എന്ന അധ്യായത്തിൽ നിന്ന് എടുത്തതാണ്. ആ ഗ്രന്ഥത്തിൽ, ശൈഖ് സ്വാബൂനി ഈ വിഷയങ്ങളെ കേവലം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായല്ല, മറിച്ച് ഖുർആനിക വിജ്ഞാനീയങ്ങളുടെ ഭാഗമായാണ് അവതരിപ്പിക്കുന്നത്. ശാസ്ത്രീയ കണ്ടെത്തലുകൾ ഖുർആനിനെ സാധൂകരിക്കാനല്ല, മറിച്ച് ഖുർആനിലെ സൂചനകൾ നൂറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തിയ ശാസ്ത്ര സത്യങ്ങളുമായി എങ്ങനെ യോജിക്കുന്നു എന്ന് കാണിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
പാരമ്പര്യ തഫ്‌സീർ രീതിശാസ്ത്രത്തിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ, ആധുനിക വിജ്ഞാനങ്ങളെ ഉപയോഗപ്പെടുത്തി ഖുർആനിന്റെ അർത്ഥതലങ്ങളെ വികസിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ലെങ്കിലും, ഏത് കാലഘട്ടത്തിലെയും ബൗദ്ധിക പരിശോധനകളെ അതിജീവിക്കാൻ കഴിയുന്ന സത്യമാണ് അതെന്ന് സ്വാബൂനി സമർത്ഥിക്കുന്നു. ദൈവിക വെളിപാടും ശാസ്ത്രീയ നിരീക്ഷണങ്ങളും തമ്മിലുള്ള ഈ പൊരുത്തം, ഖുർആനിന്റെ സാർവലൗകികതയെക്കുറിച്ചുള്ള വിശ്വാസിയുടെ ബോധ്യം വർദ്ധിപ്പിക്കുന്നു.
ഒടമല ശൈഖ് ഫരീദ് ഔലിയ ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍



Leave A Comment