അധ്യായം 2. സൂറ ബഖറ (Ayath 246-248) ഥാലൂത്ത്

കഴിഞ്ഞ രണ്ട് ആയത്തുകളില്‍ പറഞ്ഞ ആശയം, ഒരു ഉദാഹരണസഹിതം വിശദീകരിക്കുകയാണ് ഇനി. നാട്ടില്‍ അക്രമം പ്രവര്‍ത്തിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരെ ദേഹം കൊണ്ടും ധനം കൊണ്ടും പ്രതിരോധിക്കണമെന്നാണല്ലോ മുന്‍ ആയത്തുകളില്‍ പറഞ്ഞത്. അതിന് തയ്യാറാകാതിരുന്ന ഒരു ജനവിഭാഗത്തെക്കുറിച്ചാണിനി പറയുന്നത്. ഇസ്രാഈല്യരാണത്രെ ഇങ്ങനെ തയ്യാറാകാതിരുന്നത്.

 

മൂസാ നബി عليه السلام നു ശേഷം പല നൂറ്റാണ്ടുകള്‍ കഴിഞ്ഞ്, ദാവൂദ് നബി عليه السلام യുടെ ആദ്യകാലത്ത് സംഭവിച്ച ഒരു സംഭവമാണ് ഉദാഹരണമായി പറയുന്നത്. ബൈബിളിലും ഈ ചരിത്രം പറയുന്നുണ്ട് (ശമുവേല്‍ ഒന്നാം പുസ്തകം).

 

മൂസാ عليه السلامന്‍റെ വഫാത്തിനു ശേഷം, ശിഷ്യനായിരുന്ന (يوشع بن نون عليه السلام) ന്‍റെ നേതൃത്വത്തിലാണ് ഇസ്‌റാഈല്‍ ജനത ഫലസ്തീനിലേക്ക് പ്രവേശിച്ച് അവിടെ താമസമാക്കിയത്. ഓരോ ഗോത്രത്തിനുമുള്ള വാസസ്ഥലം യൂശഅ് നബി നിര്‍ണയിച്ചുകൊടുക്കുകയും, അവരുടെ കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യാന്‍ ഖാളിമാരെ (ന്യായാധിപന്‍മാരെ) നിയമിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

 

യൂശഅ് നബി عليه السلام വഫാത്താകുന്നതുവരെ ഇസ്‌റാഈല്യര്‍ അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. മഹാനവര്‍കളുടെ വഫാത്തിനുശേഷം വേറെയും പ്രവാചകന്മാര്‍ വന്നുകൊണ്ടിരുന്നു.

 

മൂസാ عليه السلامക്ക് ശേഷം നാലാം നൂറ്റാണ്ടിന്‍റെ മധ്യം വരെ ഇസ്രാഈല്യരില്‍ രാജാക്കന്മാരൊന്നും ഉണ്ടായിരുന്നില്ല. അതാതുകാലത്തെ പ്രവാചകരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് ന്യായാധിപന്‍മാര്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുപോന്നു. പ്രവാചകന്‍മാര്‍ അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍തന്നെ ന്യായാധിപനുമായിരിക്കും.

 

കുറെ കാലം കഴിഞ്ഞപ്പോള്‍ ബിംബാരാധനയടക്കം പല ദുരാചാരങ്ങളും തോന്നിവാസങ്ങളും ഇസ്‌റാഈല്യരില്‍ പടര്‍ന്നുപിടിച്ചു. ഇങ്ങനെ, തോന്നിയതുപോലെ ജീവിച്ച സമയങ്ങളില്‍ പല ബാഹ്യശക്തികളും പുറം നാട്ടുകാരും അവരെ അക്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. പല യുദ്ധങ്ങളും നടന്നു. അമാലിഖ (عمالقة) വിഭാഗവും ഇസ്‌റാഈലുകാരും തമ്മില്‍ പല യുദ്ധങ്ങളും നടക്കുകയുണ്ടായി. എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച്, ധീരതയോടെ ഈ അക്രമണങ്ങളെയെല്ലാം നേരിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

 

കടുത്ത ആക്രമണമായിരുന്നു, അമാലിഖത്ത് വിഭാഗത്തിന്‍റെ ഭാഗത്തുനിന്ന് അവര്‍ക്ക് നേരിടേണ്ടിവന്നത്. ഇസ്‌റാഈല്യര്‍ ദാരുണമായി പരാജയപ്പെട്ടു എന്നുമാത്രമല്ല, അവരേറ്റവും ബഹുമാനിച്ചുവന്നിരുന്ന പുണ്യപേടകം  (താബൂത്) ശത്രുക്കള്‍ പിടിച്ചെടുത്ത് കൊണ്ടുപോവുകയും ചെയ്തു. (യഹോവയുടെ പെട്ടകം, വിശുദ്ധ പെട്ടകം എന്നൊക്കെയാണ് വേദപുസ്തക ഡിക്ഷണറിയില്‍ കാണുക.)

 

ജൂത ദര്‍ശനത്തില്‍ വളരെ പവിത്രത നല്‍കപ്പെടുന്ന മത ചിഹ്നമാണ് ഈ പുണ്യപേടകം. ഇസ്രാഈല്യർ വിഴിവിട്ട ജീവിതം നയിച്ചപ്പോഴും, ഈ താബൂത്തിനെ വളരരെയേറെ ആദരിച്ചു പോന്നിരുന്നു അവര്‍.

 

തൗറാത്ത് എഴുതിയ ചില പലകകളും, മൂസാ നബി عليه السلام യുടെ വടിയും, മൂസാ- ഹാറൂന്‍عليهما السلام എന്നിവരുടെ വസ്ത്രങ്ങളും, ദിവ്യസന്ദേശങ്ങളടങ്ങുന്ന ഫലകങ്ങളും സൂക്ഷിച്ചുവെച്ചിരുന്നൊരു പെട്ടിയായിരുന്നു അത്. മൂസാعليه السلام ന്‍റെ ചെരിപ്പും ഹാറൂൻ عليه السلامന്‍റെ തലപ്പാവും അതിലുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. 

 

മരംകൊണ്ടുണ്ടാക്കി സ്വര്‍ണംകൊണ്ട് പൊതിഞ്ഞൊരു പെട്ടിയാണത്.  മേത്തരം മരം കൊണ്ടുണ്ടാക്കിയ പെട്ടി. സ്വർണ്ണക്കെട്ടുള്ള പെട്ടി. ചന്ദനമരം കൊണ്ടാണെന്നും അഭിപ്രായമുണ്ട്. 

 

ഇസ്രാഈല്യര്‍ക്ക് മനസ്സമാധാനം നല്കിയിരുന്ന ആ പെട്ട അവര്‍ വളരെ ബഹുമാനത്തോടെ സൂക്ഷിച്ച് കൂടെകൊണ്ടു നടന്നു. തങ്ങളുടെ രക്ഷ ആ പെട്ടിയിലാണെന്നാണവരുടെ വിശ്വാസം. ഏറ്റുമുട്ടലുകളിലൊക്കെ ഈ പെട്ടിയുണ്ടെങ്കില്‍ രക്ഷപ്പെടും എന്നും കരുതിയിരുന്നു അവര്‍.

 

പെട്ടി സമീപത്തുണ്ടാകുമ്പോൾ അവര്‍ക്ക് ശാന്തിയും സമാധാനവുമാണ്. അതുകൊണ്ടുതന്നെ ഈ പെട്ടിക്ക് സകീനത്ത് പെട്ടി എന്നും പറയാറുണ്ട്. സകീനത്ത് എന്നാല്‍ ശാന്തി, സമാധാനം എന്നൊക്കെയര്‍ത്ഥം.

 

മൂസാعليه السلام തൗറാത്ത് എഴുതിയ പലകകളുമായി വന്നപ്പോൾ ജനങ്ങൾ സാമിരി ഉണ്ടാക്കിക്കൊടുത്ത പശുക്കുട്ടിയെ ആരാധിക്കുന്നത് കണ്ടു. കടുത്ത നിരാശയും ദേഷ്യവും വന്ന മൂസعليه السلام പലകകൾ താഴെയിട്ടു. ചിലത് പൊട്ടിപ്പോയി. ഇങ്ങനെ പൊട്ടിപ്പോയ പലകകൾ ഈ സകീനത്ത് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്.

 

ഏതായാലും ഈ പെട്ടി കൈമോശം വന്നത് അവര്‍ക്ക് തീരാനഷ്ടമായി. വലിയ വിഷമമായി. അവരുടെ വീര്യവും ശൌര്യവും നശിച്ചു.

 

ഇസ്രാഈലുകാര്‍ക്കെതിരെ പല നാട്ടുകാരും കടന്നാക്രമണം നടത്തിയ കാലത്ത് അവര്‍ക്ക് ഒരു രാജാവുണ്ടായിരുന്നില്ല. രാജാവില്ലാത്തതാണ് പരാജയത്തിന് കാരണമെന്ന് അവര്‍ വിചാരിച്ചു. അങ്ങനെ ഒരു രാജാവിനെ നിയമിച്ചുതരണമെന്ന് അവരുടെ ഒരു നബിയായിരുന്ന ശംവീല്‍ عليه السلام  നോട് അവര്‍ ആവശ്യപ്പെട്ടു. (ഇത് യൂശഅ് നബി ആണെന്നും ശംഊന്‍ നബി ആണെന്നും (عليهما السلام) അഭിപ്രായമുണ്ട്).

 

ശംവീല്‍ നബി  عليه السلامആണെന്ന അഭിപ്രായമനുസരിച്ചാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്.

 

ഒരു രാജാവ് ഉണ്ടായിരുന്നെങ്കില്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാമെന്ന് അവര്‍ ശംവീല് നബിعليه السلامയോട് പറഞ്ഞു. അപ്പോഴാണ്, ഇനി നമ്മള്‍ പഠിക്കുന്ന ആയത്തില്‍ കാണുംപ്രകാരം ശംവീല്‍ നബിعليه السلامയും അവരും തമ്മില്‍ ചോദ്യോത്തരം നടന്നത്.

 

ശംവീല്‍ നബിعليه السلام വാര്‍ദ്ധക്യത്തിലെത്തിയ സമയത്താണ് ഇങ്ങനെയൊരാവശ്യം അവരുന്നയിച്ചത്. തങ്ങളെ നയിക്കാനും, യുദ്ധത്തിലും മറ്റും നേതൃത്വം നല്‍കുവാനും ഒരു രാജാവിനെ നിയോഗിച്ചുതരണമെന്ന്.

 

ശംവീല്‍ നബിعليه السلامക്ക് അവരെ നന്നായി അറിയാമല്ലോ. അവരുടെ സ്വഭാവവും നന്നായി അറിയാം. പറഞ്ഞതല്ല അവര്‍ ചെയ്യുക. ഒരു രാജാവിനെ നിശ്ചയിച്ചുകൊടുത്താല്‍തന്നെ, അവരുടെ പ്രതികരണവും സ്വഭാവവും എങ്ങനെയായിരിക്കുമെന്ന്, അവരുമായി നന്നായി ഇടപഴകിയ ആ പ്രവാചകന് ഊഹിക്കാമല്ലോ.

 

അതുകൊണ്ടാണവരോട് മഹാനവര്‍കള്‍ ഇങ്ങനെ ചോദിക്കുന്നത്: ഒരു രാജാവിനെ നിയോഗിച്ചുതരികയും, അദ്ദേഹത്തിന്‍റെ കീഴില്‍ ശത്രുക്കളുമായി യുദ്ധം നടത്തേണ്ടി വരികയും ചെയ്താല്‍ നിങ്ങള്‍ പിന്‍മാറുമോ, അനുസരണക്കേട് കാണിച്ചേക്കുമോ?

 

അവര്‍ വളരെ കൂളായി മറുപടി പറഞ്ഞു: പിന്മാറുകയോ! ഞങ്ങളോ! എന്തിന്? ശത്രുക്കളുമായി യുദ്ധം നടത്താന്‍ തക്ക കാരണങ്ങള്‍ ഞങ്ങള്‍ക്കുണ്ടല്ലോ. അവര്‍ വരുത്തിവെച്ച വിനകള്‍ കുറച്ചൊന്നുമല്ല. ഞങ്ങളുടെ വീടുകള്‍ തരിപ്പണമാക്കി, നാട്ടില്‍നിന്നും വീട്ടില്‍ നിന്നും തുരത്തിയോടിച്ചു, ഞങ്ങളുടെ കുട്ടികളെ പിടിച്ചുകൊണ്ടുപോയി, ഇങ്ങനെ പലതും ചെയ്ത അവരോട് ഏറ്റുമുട്ടാന്‍, ഒരു രാജാവിന്‍റെ നേതൃത്വം കൂടി ലഭിച്ചാല്‍ ഞങ്ങള്‍ എങ്ങനെ പിന്‍മാറും?

 

ഏതായാലും, അവസാനം സംഭവിച്ചത് അവരുടെ നബി സംശയിച്ചതുപോലെത്തന്നെയാണ്. ഭൂരിഭാഗം പേരും പിന്മാറി. അതാണ് അല്ലാഹു പറയുന്നത്: فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلَّا قَلِيلًا مِنْهُمْ ‘എന്നിട്ട് അവരുടെമേല്‍ യുദ്ധം നിയമിക്കപ്പെട്ടപ്പോള്‍, അല്‍പം ആളുകളൊഴിച്ച് ബാക്കിയുള്ളവരെല്ലാം പിന്‍മാറി. ആയത്ത് പഠിക്കാം.

 

أَلَمْ تَرَ إِلَى الْمَلَإِ مِنْ بَنِي إِسْرَائِيلَ مِنْ بَعْدِ مُوسَىٰ إِذْ قَالُوا لِنَبِيٍّ لَهُمُ ابْعَثْ لَنَا مَلِكًا نُقَاتِلْ فِي سَبِيلِ اللَّهِ ۖ قَالَ هَلْ عَسَيْتُمْ إِنْ كُتِبَ عَلَيْكُمُ الْقِتَالُ أَلَّا تُقَاتِلُوا ۖ قَالُوا وَمَا لَنَا أَلَّا نُقَاتِلَ فِي سَبِيلِ اللَّهِ وَقَدْ أُخْرِجْنَا مِنْ دِيَارِنَا وَأَبْنَائِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلَّا قَلِيلًا مِنْهُمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ (246)

മൂസാനബിക്കുശേഷം ഇസ്രാഈല്യരിലെ ചില പ്രമുഖരെ താങ്കള്‍ കണ്ടില്ലേ? ഞങ്ങള്‍ക്കൊരു രാജാവിനെ നിയോഗിച്ചുതരണം, എന്നാല്‍ ദൈവ വഴിയില്‍ ഞങ്ങള്‍ യുദ്ധം ചെയ്യാം എന്ന് അവര്‍ തങ്ങളുടെ ഒരു പ്രവാചകനോടു പറഞ്ഞ സന്ദര്‍ഭം. യുദ്ധശാസനം ലഭിച്ചാല്‍ നിങ്ങളതു ചെയ്യാതിരുന്നേക്കുമോ എന്നദ്ദേഹം ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു: സ്വഗൃഹങ്ങളിലും സന്തതികളിലും നിന്നു ബഹിഷ്‌കൃതരായിരിക്കെ ദൈവമാര്‍ഗത്തില്‍ പടയോട്ടം നടത്താതിരിക്കുവാന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും? എന്നാല്‍ യുദ്ധശാസനമുണ്ടായപ്പോള്‍ ചിലരൊഴികെ മറ്റെല്ലാവരും പിന്തിരിഞ്ഞു പോയി! അക്രമകാരികളെക്കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞനത്രേ.

 

أَلَمْ تَرَ إِلَى الْمَلَإِ مِنْ بَنِي إِسْرَائِيلَ

مَلاء എന്ന വാക്കിന് ‘പ്രധാനികള്‍, മുഖ്യന്‍മാര്‍, മൂപ്പന്‍മാര്‍, പ്രമാണികള്‍’ എന്നൊക്കെ അര്‍ത്ഥമുണ്ട്. ചിലപ്പോള്‍ ‘ജനക്കൂട്ടം’ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഏതായാലും, ബഹുവചനാര്‍ത്ഥത്തിലേ അത് ഉപയോഗിക്കൂ.

അടുത്ത ആത്ത് 247

 

ഈ സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് അടുത്ത ആയത്തുകളിലുള്ളത്.

 

ഇസ്രാഈല്യരുടെ അനുസരണമില്ലായ്മ, എന്തിനും ഏതിനും ന്യായം പറയുക- ഇതൊക്കെ മനസ്സിലാക്കാന്‍ പറ്റുന്ന കുറെ ഉദാഹരണങ്ങള്‍ നമ്മള്‍ ഈ സൂറയുടെ ആദ്യാഭാഗങ്ങളില്‍ പഠിച്ചിരുന്നല്ലോ.

 

ഒരു രാജാവിനെ അവരോധിച്ചുതരണമെന്ന് പ്രവാചകനോട് അവര്‍ ആവശ്യപ്പെട്ടതാണല്ലോ ഇവിടത്തെ പശ്ചാത്തലം. ആ  സംഭവം വിശദമായി പറയുകയാണ്.

 

ശംവീല്‍ നബി عليه السلام അക്കാര്യം അല്ലാഹുവിന്‍റെ മുമ്പില്‍ അവതരിപ്പിച്ചു. അങ്ങനെ രാജാവായി ഥാലൂത്ത് എന്നയാളെ അല്ലാഹു നിശ്ചയിച്ചു. ഇക്കാര്യം നബി അവരെ അറിയിക്കുകയും ചെയ്തു.

 

പക്ഷേ, ഇതുകേട്ടപ്പോള്‍ അവുരടെ സ്വഭാവം മാറി! ഥാലൂത്തോ?! ഞങ്ങളുടെ രാജാവാകാന്‍ എന്ത് യോഗ്യതയാണ് അയാള്‍ക്കുള്ളത്? അതങ്ങോട്ട് ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

 

സത്യത്തില്‍ ഇക്കാര്യം സ്വാഗതം ചെയ്യേണ്ടതായിരുന്നു അവര്‍. പക്ഷേ, അവരുടെ ദുരാഭിജാത്യവും ദുരഭിമാനവും സടകുടഞ്ഞെണീറ്റു.

 

പല പ്രശ്‌നങ്ങളുമുന്നയിച്ചു അവര്‍:

 

അതെങ്ങനെ ശരിയാകും? രാജാവാകാനുള്ള അര്‍ഹത, അവനെക്കാള്‍ ഞങ്ങളുടെ കൂട്ടത്തിലെ മറ്റു പലര്‍ക്കുമാണല്ലോ. ഥാലൂത്ത് വലിയ  സമ്പന്നനുമല്ല.

 

അദ്ദേഹത്തിന് കുടുംബമഹിമയില്ല. ഒരു രാജകുടുംബത്തില്‍ ജനിച്ചയാളല്ല. സമ്പത്തും പ്രതാപവുമില്ല.

 

അതേസമയം, മറ്റു ചില കാര്യങ്ങള്‍ പരിഗണിച്ചാണ് ഥാലൂത്തിന് അല്ലാഹു നായകത്വം നല്കിയത്. ശംവീല്‍ നബിعليه السلام  അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. അതാണ് ഇനി നമ്മള്‍ പഠിക്കുന്ന 247-ാം ആയത്തിന്‍റെ ആദ്യ ഭാഗത്ത് പറയുന്നത്.

 

  1. അല്ലാഹുവാണ് അദ്ദേഹത്തെ രാജാവാക്കി നിയമിച്ചത്, ഞാനല്ല. അദ്ദേഹമാണ് നിങ്ങള്‍ക്ക് രാജാവാകാന്‍ നല്ലതെന്ന് അല്ലാഹുവിന്നറിയാവുന്നതു കൊണ്ടാ ണല്ലോ അവന്‍ അങ്ങനെ ചെയ്തത്.
  2. അറിവിന്‍റെ കാര്യത്തിലും ശരീരികക്ഷമതയിലും അദ്ദേഹം മികച്ചു നില്‍ക്കുന്നു. ഭരിക്കാനും മുന്നില്‍ നിന്ന് നയിക്കാനും വേണ്ടത് അറിവാണ്. യുദ്ധം പോലെയുള്ള സന്നിഗ്ധഘട്ടങ്ങളെ നേരിടാന്‍ വേണ്ടത് ശരീരികക്ഷമതയുമാണ്. ഇത് രണ്ടും അദ്ദേഹത്തിനുണ്ട്.

വലിയ അറിവുള്ള ആളാണെന്നു മാത്രമല്ല, അല്ലാഹുവിന്‍റെ പ്രത്യേകമായ പരിഗണന ലഭിച്ച വ്യക്തി കൂടിയാണദ്ദേഹം.

 

ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ, കുടുംബമഹിമയും സമ്പത്തും മാത്രം നോക്കി, രാജകുടുംബാംഗമാണെന്ന ഏകയോഗ്യത കണക്കിലെടുത്ത് ഒരാളെ നേതാവായി അവരോധിച്ചാല്‍, പലപ്പോഴും വ്യക്തമായ പരാജയം മാത്രമായിരിക്കും ഫലം.  

 

  1. രാജാധികാരം നല്‍കലും മറ്റും അല്ലാഹു തന്‍റെ ഉദ്ദേശ്യമനുസരിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. അതില്‍ നമ്മുടെ അഭിപ്രായത്തിന് സ്ഥാനമില്ല.

ആരെ നേതാവാക്കണം, അതിനുള്ള യോഗ്യതകള്‍ എന്തെല്ലാം എന്നൊക്കെ രാജാധിരാജനായ അല്ലാഹുവിനറിയാം. അവന്‍ അത്തരക്കാരെയാണ് നേതാവാക്കുക. അത്തരം യോഗ്യതകളും സവിശേഷതകളും ഒത്തിണങ്ങിയവര്‍ ചിലപ്പോള്‍ ദരിദ്രകുടുംബത്തിലെ അംഗമായിരിക്കാം. അത്തരക്കാര്‍ക്ക് നായകത്വം നല്കാന്‍ മാത്രം വിസ്തൃതമാണ് അല്ലാഹുവിന്‍റെ ഔദാര്യം.

 

  1. 4. അനുഗ്രഹംകൊണ്ടും കഴിവുകൊണ്ടും കരുണകൊണ്ടുമെല്ലാം അല്ലാഹു ഏറ്റവും വിശാലനാണ്. അവന്‍ സര്‍വ്വജ്ഞനുമാണ്. അപ്പോള്‍ സൃഷ്ടികളുടെ ഗുണവും ആവശ്യവും അവന് അജ്ഞാതമല്ല. അതിലവന്‍ ഒരു പിശുക്കും കാണിക്കുകയുമില്ല.

 

وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوا أَنَّىٰ يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِنَ الْمَالِ ۚ قَالَ إِنَّ اللَّهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ ۖ وَاللَّهُ يُؤْتِي مُلْكَهُ مَنْ يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ (247)

 

അല്ലാഹു ഥാലൂത്തിനെ നിങ്ങള്‍ക്കു രാജാവായി നിയോഗിച്ചിരിക്കുന്നു എന്നു പ്രവാചകനറിയിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു: ഞങ്ങള്‍ക്കുമീതെ അയാളെങ്ങനെ രാജാവായി വാഴും? അതിന്ന് അയാളെക്കാള്‍ അര്‍ഹന്മാര്‍ ഞങ്ങള്‍ തന്നെയാണല്ലോ? ഥാലൂത്തിനാകട്ടെ സാമ്പത്തികാശ്വാസമില്ല താനും. നബി പ്രസ്താവിച്ചു: നിങ്ങളെക്കാള്‍ ഉദാത്തനായി അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും വിജ്ഞാനവും ശരീരശേഷിയും തനിക്ക് കൂടുതല്‍ നല്‍കുകയും ചെയ്തിരിക്കുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു രാജാധികാരം നല്‍കുന്നു. അവന്‍ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രേ.

 

ഇസ്‌റാഈല്യര്‍ പന്ത്രണ്ട് ഗോത്രങ്ങളായിരുന്നുവെന്ന് മുമ്പ് പഠിച്ചല്ലോ. അവരില്‍ ലേവീ ഗോത്രത്തിന് പ്രവാചകത്വവും, യെഹൂദ്യാ ഗോത്രത്തിന് ന്യായാധിപത്യവും പാരമ്പര്യമായി ലഭിച്ചുപോന്നിരുന്നു.

മറ്റൊരു ചെറുഗോത്രമാണ് ബിന്‍യാമീന്‍ ഗോത്രം. ഈ ഗോത്രത്തില്‍പെട്ട ആളാണ് ഥാലൂത്ത്. കാലികളെ മേക്കുക, ചെരുപ്പ് തുന്നുക മുതലായ ജോലികള്‍ ചെയ്തുവരികയായിരുന്നു ഇദ്ദേഹം. പറയത്തക്ക സാമ്പത്തികമൊന്നും ഇല്ല. ഇദ്ദേഹത്തെക്കാള്‍ രാജാവാകാന്‍ അര്‍ഹത ഞങ്ങള്‍ക്കാണെന്ന് അവര്‍ പറഞ്ഞത് ഇതുകൊണ്ടൊക്കെയാണ്.

അധികാരവും സ്ഥാനമാനവുമൊക്കെ കിട്ടാനുള്ള യോഗ്യത പണവും പത്രാസുമൊക്കെയാണെന്നാണല്ലോ ഇന്നു പലരുടെയും ധാരണ. എന്ത് വില കൊടുത്തും, ഏത് മോശമായ രീതികള്‍ സ്വീകരിച്ചും അധികാരത്തിലേറാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയും ചെയ്യും. അറിവിനോ മറ്റു നേതൃഗുണങ്ങള്‍ക്കോ ഒന്നും ആരും പ്രാധാന്യം കല്‍പിക്കാറില്ല!

 

അറിവില്ലാത്തവര്‍ നേതൃസ്ഥാനങ്ങളിലെത്തുന്നതുകൊണ്ട് നിരവധി പ്രശ്നങ്ങളുണ്ടാകും. ഇന്നത്തെ കലാത്ത് ഇതിനൊക്കെ ഉദാഹരണങ്ങള്‍ കൂടുതല്‍ നിരത്തേണ്ട കാര്യമില്ലല്ലോ. ആവശ്യത്തിലേറെ അനുഭവിച്ചുകഴിഞ്ഞവരാണ് നമ്മളെല്ലാം.

 

അധികാരസ്ഥാനം ചോദിച്ചുവാങ്ങുന്നതും ശരിയല്ല. ഇവര്‍ ചെയ്യുന്നതിപ്പോ അതല്ലേ. ഞങ്ങളാണതിനര്‍ഹരെന്നല്ലേ പറയുന്നത്. ചോദിച്ചുവാങ്ങുകയാണ്.

 

ഇങ്ങോട്ട് വല്ല സ്ഥാനമാനങ്ങളും നമുക്ക് ലഭിച്ചാല്‍, ഉത്തരവാദിത്തബോധത്തോടെ, റബ്ബിന്‍റെ മുന്നില്‍ മറുപടി പറയേണ്ടിവരും എന്ന ബോധത്തോടെ അതേറ്റെടുത്ത് നിര്‍വഹിക്കണം. ഒരു സമൂഹത്തിന്‍റെ, ഒരു സംഘടനയുടെ, ഒരു കൂട്ടായ്മയുടെ ഉത്തരവാദിത്തമാണ് എന്നില്‍ റബ്ബ് ഏല്പിച്ചത് എന്ന ബോധ്യവും വേണം. പൊതുസ്വത്ത് കൈകാര്യം ചെയ്യുമ്പോള്‍‍ നല്ല ശ്രദ്ധയും വേണം.

 

ഇക്കാലത്തിപ്പോള്‍, കിട്ടിയ സ്ഥാനമാനങ്ങള്‍, സ്വന്തം താല്പര്യസംക്ഷത്തിനും  സ്വന്തക്കാര്‍ക്ക് നേട്ടമുണ്ടാക്കാനും, പരമാവധി കൈയിട്ടുവാരാനുമൊക്കെയല്ലേ പൊതുവെ ശ്രമം നടക്കുന്നത്. ചെറിയ ലെവല്‍ മുതല്‍ ഉയര്‍ന്ന തലം വരെ അങ്ങനെയാണ്. നമ്മള്‍ അക്കൂട്ടത്തിലൊന്നും പെടരുത്.

 

അടുത്ത ആയത്ത് 248

 

ഥാലൂത്തിനെ രാജാവായി നിയമിച്ചത് ഇസ്‌റാഈല്യര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞല്ലോ. ഇനി അങ്ങനെ അദ്ദേഹത്തെ രാജാവായി അല്ലാഹു നിയമിച്ചിട്ടുണ്ടെങ്കില്‍ അതിനൊരു തെളിവ്, ദൃഷ്ടാന്തം കാണണമെന്നായി അവരുടെ അടുത്ത വാദം. അതിന് മറുപടിയായി ശംവീല്‍ നബി عليه السلام   പറഞ്ഞതാണ് 248 ലുള്ളത്.

 

അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം, ഒരു ദൃഷ്ടാന്തം നബി അവരെ അറിയിച്ചു.

 

നമ്മള്‍ നേരത്തെ പറഞ്ഞ താബൂത്തുണ്ടല്ലോ. ഇസ്രാഈല്യരുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള പെട്ടി. മഹത്തായ പല സ്മാരക വസ്തുക്കളും സൂക്ഷിക്കപ്പെട്ടിരുന്ന പെട്ടി. വളരെ ആദരവോടും ബഹുമാനത്തോടുംകൂടി അവര്‍ സൂക്ഷിച്ചുവന്നിരുന്ന പെട്ടി.

 

യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, തോല്‍ക്കുമെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ ഈ പെട്ടി അവരുടെ മുന്നില്‍ വെക്കും. അതിങ്ങനെ കണ്ടാല്‍ തന്നെ അവര്‍ക്ക് ധൈര്യവും സമാധാനം ലഭിക്കും. അങ്ങനെ നല്ല ഉശിരോടെ യുദ്ധം ചെയ്ത് ജയിക്കുകയും ചെയ്യും.

 

പക്ഷേ, കാലക്രമേണ ഇസ്രാഈല്യരുടെ സ്വഭാവം മഹാമോശമായിത്തുടങ്ങി.  പല വേണ്ടാത്തരങ്ങളും സാര്‍വത്രികമായി. ആയിടക്ക് ശത്രുക്കള്‍ അവരെ അക്രമിച്ചു.  ആ  പെട്ടി പിടിച്ചെടുത്ത് കൊണ്ടുപോയി. നേരത്തെ നമ്മളിക്കാര്യം പറഞ്ഞല്ലോ.

 

ഏതായാലും, നഷ്ടപ്പെട്ട ആ പെട്ടി നിങ്ങള്‍ക്ക് തിരിച്ചുകിട്ടും – അതാണ് ഥാലൂത്തിനെ രാജാവായി നിയമിച്ചതിന്‍റെ ദൃഷ്ടാന്തം – ഇങ്ങനെയാണ് നബി അവരെ അറിയിച്ചത്.

 

ശത്രുക്കള്‍ പിടിച്ചെടുത്തതു കാരണം നിങ്ങള്‍ വല്ലാതെ പ്രയാസത്തിലായ ആ പെട്ടകം യാതൊരു മെനക്കേടും കൂടാതെ നിങ്ങള്‍ക്ക് തിരിച്ചുകിട്ടും. അതായത്, മലക്കുകള്‍ നിങ്ങള്‍ക്കത് കൊണ്ടുവന്നുതരും. ഇതാണ് ദൃഷ്ടാന്തം.

 

 وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَنْ يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِنْ رَبِّكُمْ وَبَقِيَّةٌ مِمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ(248)

 

അവരുടെ നബി അവരെ അറിയിച്ചു: പുണ്യപേടകം നിങ്ങള്‍ക്കു ലഭിക്കുമെന്നതാണ് അദ്ദേഹം രാജാവാണെന്നതിനടയാളം. അതില്‍ നാഥങ്കല്‍ നിന്നുള്ള സമാധാനവും മൂസാ-ഹാറൂന്‍ കുടുംബം വിട്ടുപോയ ചില തിരുശേഷിപ്പുകളുമുണ്ടാകും. മലക്കുകളാണവ വഹിച്ചു കൊണ്ടുവരിക. വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ക്കിതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്.

 

ഈ പെട്ടി തിരിച്ചുകിട്ടുന്നത്, അവര്‍ക്ക് ആവേശവും മനോവീര്യവും മനസ്സമാധാനവും ഉണ്ടാക്കുമെന്ന് ഉറപ്പാണല്ലോ. അതാണ് فِيهِ سَكِينَةٌ مِنْ رَبِّكُمْ എന്ന് പറഞ്ഞത്.

 

وَبَقِيَّةٌ مِمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ  ‘മൂസായുടെയും ഹാറൂന്‍റെയും കുടുംബം വിട്ടേച്ചുപോയ ചില തിരുശേഷിപ്പികളുമുണ്ടായിരിക്കും’ എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം, നമ്മള്‍ നേരത്തെ പറഞ്ഞപോലെ, തൗറാത്തിന്‍റെ പകര്‍പ്പ്, അല്ലെങ്കില്‍ അതെഴുതിയ ചില പലകകള്‍/കഷ്ണങ്ങള്‍, മൂസാ عليه السلامന്‍റെയും ഹാറൂന്‍ عليه السلامന്‍റെയും വടികള്‍, അവരുടെ വസ്ത്രങ്ങള്‍ എന്നിവയാണ്.

 

അതേസമയം, ഈ പെട്ടി തട്ടിക്കൊണ്ടുപോയ ശത്രുക്കള്‍ (അമാലിഖക്കാര്‍), സത്യത്തില്‍ ആകെ പ്രയാസത്തിലായിരുന്നുവത്രെ!

 

ഇസ്രാഈല്യരിൽ നിന്ന് പിടിച്ചെടുത്ത സ്വത്തല്ലേ, അതുകൊണ്ടുതന്നെ അവര്‍ ഈ പെട്ടിയെ പരമാവധി നിന്ദിക്കാന്‍ തുടങ്ങി. മോശമായ സ്ഥലങ്ങളില്‍ കൊണ്ടുപോയി വെച്ചു അനാദരിച്ചു. അതുമൂലം, അവര്ക്ക് അര്‍ശസ് പോലെയുള്ള രോഗങ്ങളും മറ്റു പല നാശങ്ങളുമുണ്ടായി.

 

പീന്നീടവര്‍ അതെടുത്ത്,  അവരുടെ ആരാധനാലയത്തിൽ  കൊണ്ടുപോയി വെച്ചു. അപ്പോഴവിടെയുള്ള ബിംബങ്ങൾ തലകുത്തിവീണു.

 

പിന്നെ, ഒരു ഗ്രാമത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടു. ആ പ്രദേശത്ത് നാശനഷ്ടവും മരണവും സംഭവിച്ചു. മറ്റൊരു സ്ഥലത്തേക്കുമാറ്റി കുഴിച്ചിട്ടു. അവിടെയും നാശങ്ങള്‍ തുടര്‍ക്കഥയായി.  ഇങ്ങനെ അഞ്ച് സ്ഥലങ്ങളിൽ വൻ നാശം സംഭവിച്ചു. അവര്‍ വല്ലാതെ പേടിച്ചുപോയി. 

 

എലികളുടെ ശല്യം വല്ലാതെ വര്‍ധിച്ചു എന്നും പറയപ്പെടുന്നുണ്ട്.  മരണം, എലിശല്യം, അര്‍ശസ്സ് മുതലായ ആപത്തുകളാണ് സംഭവിച്ചത് എന്ന് ബൈബിളിലും പരാമര്‍ശമുണ്ട്.

 

ഏതായാലും അവര്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങി. ഈ ആപത്തുകള്‍ക്കെല്ലാം കാരണം, ഈ പരിശുദ്ധ പെട്ടി ഞങ്ങളിങ്ങോട്ട് കൊണ്ടുവന്നതുകൊണ്ട്, ഇസ്രാഈല്യരുടെ ദൈവം തങ്ങളോട് കോപിച്ചതാണെന്ന് അവര്‍ക്ക് മനസ്സിലായി. അങ്ങനെ പെട്ടി മടക്കിക്കൊടുക്കാനും പ്രയാശ്ചിത്തം കൊടുക്കാനും തീരുമാനമായി. സ്വര്‍ണം കൊണ്ട് കുറേ വസ്തുക്കളുണ്ടാക്കി ഇതിന്‍റെ കൂടെ അയക്കുക-അതാണ് പ്രായശ്ചിത്തം.

 

എല്ലാ സാധനങ്ങളും റെഡിയാക്കി ഒരു വണ്ടിയില്‍ കയറ്റി, രണ്ട് കറവ പശുക്കളെയും കെട്ടി, വണ്ടി ഇസ്രാഈല്‍ ദേശത്തേക്ക് തെളിച്ചുവിട്ടു. വണ്ടിക്ക് ഡ്രൈവറില്ല. തെളിക്കാനോ, വഴി കാട്ടാനോ ആരുമില്ല. സ്വയം മുന്നോട്ട് നീങ്ങുകയാണ്.

 

കുറെ ദൂരം വണ്ടിയെ ആളുകൾ പിന്തുടർന്നു. വണ്ടി ശരിയായ ദിശയിൽ തന്നെയാണ് നീങ്ങുന്നത്. ആളുകൾ മടങ്ങിപ്പോന്നു. 

 

വളരെ ദൂരം സഞ്ചരിച്ച്, വഴിതെറ്റാതെ എത്തേണ്ട സ്ഥലത്തുതന്നെ വന്ന് നിന്നു. അപ്പോള്‍ അതിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്നത് ഒരു അദൃശ്യശക്തിയാണെന്ന് ബോധ്യമായി – അവരാണ് മലക്കുകള്‍.

 

അതാണ് ‘മലക്കുകള്‍ അത് വഹിച്ചുകൊണ്ടു വരും’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം. ഇങ്ങനെയാണ് ഇമാം ഥൗരീ (رحمه الله)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടത്. പല വ്യാഖ്യാതാക്കളും ഈ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നതും.

 

മലക്കുകള്‍ അത് ഥാലൂത്തിന്‍റെ വീട്ടില്‍ കൊണ്ടു വന്നുവെച്ചു എന്ന് ഖത്താദ (رحمه الله)യില്‍ നിന്ന് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

ഈ പെട്ടിയും ഇതിന്‍റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട്, വേറെയും അഭിപ്രായങ്ങളുണ്ട്.

 

'ജനങ്ങള്‍ നോക്കിനില്‍ക്കവെ ആകാശഭൂമിക്കിടയില്‍ കൂടി മലക്കുകള്‍ പെട്ടി വഹിച്ചുവന്ന് ഥാലൂത്തിന്‍റെ മുന്നില്‍ വെച്ചു' എന്ന് ഇബ്‌നു അബ്ബാസ് (رضي الله عنهما) പറഞ്ഞതായി ഇബ്നുജരീര്‍ (رحمه الله) രേഖപ്പെടുത്തിയിട്ടുണ്ട്

 

ഏതായാലും പെട്ടിയുടെ മടങ്ങിവരവ് ഥാലൂത്തിന്‍റെ രാജത്വത്തിന് ഒരു അടയാളമാണെന്നാണിവിടെ റബ്ബ് പറയുന്നത്.

 

ശംവീൽ നബി عليه السلام ജനങ്ങളോടിങ്ങനെ പറഞ്ഞു : "നിങ്ങൾ യാതൊരു ശ്രമവും നടത്താതെതന്നെ പെട്ടി തിരിച്ചുകിട്ടിയിരിക്കുന്നു. ഇനി നിങ്ങൾ ഥാലൂത്തിനെ രാജാവായി സ്വീകരിക്കുക." അവരത് സ്വീകരിച്ചു. ശത്രുക്കളുമായി യുദ്ധത്തിന് തയ്യാറാവുകയും ചെയ്തു. അത് സംബന്ധമായ വിവരങ്ങള്‍ അടുത്ത പേജില് പഠിക്കാം – إن شاء الله

----------------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter