അധ്യായം 2. സൂറ ബഖറ- (Ayath 164-169)  പ്രപഞ്ചം മഹാദൃഷ്ടാന്തം

ആരാധ്യനായി അല്ലാഹു മാത്രമേ ഉള്ളൂ, അവന്‍ ഏകനാണ് എന്നൊക്കെയാണല്ലോ കഴിഞ്ഞ പേജിലെ അവസാനത്തെ ആയത്തില്‍ പറഞ്ഞിരുന്നത്. ആ ഏകത്വത്തെയും അവന്‍റെ കാരുണ്യത്തെയും അടയാളപ്പെടുത്തുന്ന ചില ദൃഷ്ടാന്തങ്ങളെക്കുറിച്ചാണിനി പറയുന്നത്.

 

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങളുടെ ഒന്നിനു പിറകെ മറ്റൊന്നായുള്ള മാറ്റത്തിലും (രാപ്പകലുകള്‍ മാറിക്കൊണ്ടിരിക്കുന്നതിലും),

وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنْفَعُ النَّاسَ

ജനങ്ങള്‍ക്കുപയോഗമുള്ള വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും

وَمَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ مَاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا

അന്തരീക്ഷത്തില്‍ നിന്നു അല്ലാഹു മഴവര്‍ഷിച്ചു തന്നിട്ട് അതുമൂലം നിര്‍ജീവതക്കു പിറകെ ഭൂമിക്കു ജീവന്‍ നല്‍കിയതിലും (നിര്‍ജീവമായിക്കിടന്ന ഭൂമിയെ ജീവിപ്പിച്ചതിലും)

وَبَثَّ فِيهَا مِنْ كُلِّ دَابَّةٍ

എല്ലാതരം ജീവജാലങ്ങളെയും അതില്‍ വ്യാപിപ്പിച്ചതിലും (പരത്തിയതിലും)

وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِقَوْمٍ يَعْقِلُونَ (164)

കാറ്റുകളെ ചലിപ്പിക്കുന്നതിലും ആകാശഭൂമികള്‍ക്കിടയില്‍ കീഴ്‌പ്പെടുത്തി നിറുത്തപ്പെട്ടിരിക്കുന്ന മേഘങ്ങളിലും (അന്തരീക്ഷത്തില്‍ ആജ്ഞാനുവര്‍ത്തിയാക്കപ്പെട്ട മേഘങ്ങളിലും) ചിന്തിക്കുന്ന ജനങ്ങള്‍ക്കു ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച.

 

അല്ലാഹുവിന്‍റെ ഏകത്വം, സര്‍വശക്തി, സൃഷ്ടിവൈഭവം, മഹത്തായ അനുഗ്രഹം എന്നിവ വിളിച്ചോതുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്:

 

  • ആകാശ ഭൂമികള്‍ (പ്രപഞ്ചം) സൃഷ്ടിച്ചത്: വിശാലമായി ഉയര്‍ന്നുനില്‍ക്കുന്ന ആകാശങ്ങള്‍, ചെറുതും  വലുതുമായി എണ്ണിക്കണക്കാന്‍ കഴിയാത്തത്ര നക്ഷത്ര ലോകങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, ഓരോന്നിന്‍റെയും വ്യവസ്ഥാപിതവും അത്ഭുതകരവുമായ ചലനങ്ങള്‍....

ഓരോന്നും ഭ്രമണപഥത്തില്‍ തട്ടുകയോ മുട്ടുകയോ ചെയ്യാതെ, നിര്‍ദ്ദിഷ്ട മാര്‍ഗങ്ങളില്‍ മാത്രം ചലിച്ചുകൊണ്ടിരിക്കുകയാണ്.

ഭൂമിയെക്കുറിച്ച് ചിന്തിച്ചുനോക്കുക. അത് നിരപ്പാക്കിയും വിരിപ്പുപോലെയാക്കിയും തന്നത്, അതിലെ വന്‍കരകള്‍, സമുദ്രങ്ങള്‍, പര്‍വ്വതങ്ങള്‍, നദികള്‍, തോടുകള്‍, അരുവികള്‍, മരുഭൂമികള്‍, കാടുകള്‍, നാടുകള്‍, ജീവജാലങ്ങള്‍, പദാര്‍ത്ഥങ്ങള്‍, വ്യത്യസ്തമായ ഭൂപ്രകൃതികള്‍, ഭൂമിയെ നമുക്ക് വേണ്ടതുപോലെ ഉപയോഗപ്പെടുത്താനുള്ള വിവിധ മാര്‍ഗങ്ങള്‍.... അങ്ങനെ എത്രയെത്ര കാര്യങ്ങള്‍. നമ്മുടെ സൌകര്യത്തിനനുസരിച്ചാണ് അല്ലാഹു ഭൂമിയെ സംവിധാനിച്ചിരിക്കുന്നത്.

  • രാപ്പകലുകളുടെ വ്യത്യാസം: وَاخْتِلَافِ اللَّيْلِ وَالنَّهَارِ ഒന്നിന് പിന്നാലെ മറ്റൊന്നായി, ഒന്ന് മറ്റൊന്നിനെ ഓവര്‍ടേക്ക് ചെയ്യാതെ വ്യവസ്ഥാപിതമായി മാറിമാറിവരികയാണ്. രണ്ടിന്‍റെയും സമയദൈര്‍ഘ്യം കൂടുകയും കുറയുകയും ചെയ്യുന്നു. ഭൂമിയുടെ ഒരു ഭാഗത്ത് പകലാണെങ്കില്‍ മറു ഭാഗത്ത് രാത്രി ഇരുട്ട് മൂടുന്നു. അധ്വാനിക്കാന്‍ പകലും വിശ്രമിക്കാന്‍ രാത്രിയും.

 

  • ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ചരക്കുകള്‍ വഹിച്ചുകൊണ്ട് സമുദ്രങ്ങളിലുടെ സഞ്ചരിക്കുന്ന കപ്പലുകള്‍. وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنْفَعُ النَّاسَ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ആഴമേറിയ കടലുകള്‍! വിവിധ ചരക്കുകള്‍ നിറച്ച കപ്പലുകള്‍ നിരന്തരം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ ഓരോ സ്ഥലത്തും കയറ്റുമതി-ഇറക്കുമതി നടക്കുന്നു. സമുദ്രവിഭവങ്ങള്‍ ശേഖരിക്കാനും മറ്റും അങ്ങോട്ടുമിങ്ങോട്ടും പായുന്ന വിവിധ തരത്തിലും വലുപ്പത്തിലുമുള്ള ബോട്ടുകള്‍, കപ്പലുകള്‍... നമുക്ക് സഞ്ചരിക്കാനും ആസ്വദിക്കാനും പറ്റുംവിധം സമുദ്രങ്ങളെയും മറ്റും സംവിധാനിച്ചുതന്നിരിക്കുന്നു.

 

4) മഴ വര്‍ഷിച്ച്, നിര്‍ജീവമായിക്കിടന്ന തരിശു ഭൂമികള്‍ക്ക് പുതുജീവന്‍ നല്‍കുന്നത്. وَمَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ مَاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا  ഈര്‍പ്പമില്ലാതെ വരണ്ടു കിടക്കുന്ന ഭൂമിയില്‍ മഴപെയ്യുന്നതോടുകൂടി സസ്യലതാദികള്‍ മുളച്ചുപൊങ്ങുന്നു; അവിടം കൃഷിയോഗ്യമായിത്തീരുന്നു; പച്ചവിരിച്ചതായി മാറുന്നു. അങ്ങനെ മനുഷ്യരുടെയും ജീവജാലങ്ങളുടെയും ഉപജീവനത്തിനുള്ള ഭക്ഷ്യവിഭവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു.

5) ഭൂമിയില്‍ വിവിധതരം ജീവികളെ വിന്യസിച്ചത്. وَبَثَّ فِيهَا مِنْ كُلِّ دَابَّةٍ  കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ചെറു പ്രാണികള്‍ മുതല്‍ ഭീമാകാരികളായ ജീവികള്‍ വരെ ഭൂമിയിലുണ്ട്. കരയിലും കടലിലും, നാട്ടിലും കാട്ടിലും അന്തരീക്ഷത്തിലും ജീവിക്കുന്ന എത്രയോ ജീവജാലങ്ങള്‍, ഓരോന്നിനും വ്യത്യസ്ത വര്‍ണ – വര്‍ഗ – സ്വഭാവങ്ങള്‍. ഓരോന്നിന്‍റെയും വ്യത്യസ്തമായ ജീവിത രീതികള്‍, ആവശ്യങ്ങള്‍, ഉപയോഗങ്ങള്‍, രൂപങ്ങള്‍...

6) കാറ്റുകളും അതിന്‍റെ നിയന്ത്രണവും – وَتَصْرِيفِ الرِّيَاحِ . എത്ര തരം കാറ്റുകളാണല്ലേ, കാലവര്‍ഷക്കാറ്റ്, ശീതക്കാറ്റ്, ഉഷ്ണക്കാറ്റ്, ഇളങ്കാറ്റ്, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് ... ഓരോന്നിന്‍റെയും ഉല്‍ഭവം, ഗതി, ഉപകാരം, ഉപദ്രവം. ഓരോന്നിനെയും ആവശ്യാനുസരണം ചലിപ്പിച്ച് ചൂടും തണുപ്പുമടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്... ഇങ്ങനെപലതും.

7) ആകാശത്തിനും ഭൂമിക്കുമിടയില്‍ നിയന്ത്രിക്കപ്പെടുന്ന മേഘങ്ങള്‍, وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ ആവശ്യത്തിലധികം മേല്‍പോട്ട് കയറിപ്പോകാതെ, എന്നാല്‍ വല്ലാതെ ഭൂമിയിലേക്ക് താഴോട്ടിറങ്ങി ഉപദ്രവിക്കാതെ, അന്തരീക്ഷത്തില്‍ ഒതുങ്ങി നില്‍ക്കുന്ന മേഘങ്ങള്‍.  ആവശ്യമുള്ള ഭാഗങ്ങളിലേക്കവ സഞ്ചിരിക്കുന്നു, മഴയായി പെയ്യുന്നു.

ഇതുപോലെയുള്ള അനേകം ദൃഷ്ടാന്തങ്ങള്‍ വേറെയുമുണ്ട്. ഇങ്ങനെ ഈ മഹാപ്രപഞ്ചത്തെക്കുറിച്ചും അതിന്‍റെ നിയന്ത്രണത്തെക്കുറിച്ചും നിഷ്പക്ഷമായി ചിന്തിച്ചാല്‍, അതൊന്നും സ്വയമങ്ങ് ഉണ്ടാകുന്നല്ല, സര്‍വശക്തനായൊരാള്‍ അതിന്‍റെ പിന്നിലുണ്ടെന്ന് നിഷ്രയാസം മനസ്സിലാകും.

ആ ശക്തിയാണ് അല്ലാഹു. ഈ പ്രപഞ്ചത്തിന്‍റെ നിയന്ത്രണവും പരമാധികാരവും അവനില്‍ നിക്ഷിപ്തമാണ്. അവനാണ് ഏകനായ ഇലാഹ്. ഇത് ബോധ്യപ്പെട്ട ഒരാള്‍ പിന്നെ എങ്ങനെയാണ് ബഹുദൈവാരാധന നടത്തുക?!

 

മുന്‍വിധിയില്ലാതെ ചിന്തിക്കുന്നവര്‍ സ്രഷ്ടാവിനെയും സൃഷ്ടിമാഹാത്മ്യത്തെയും കണ്ടെത്തുകതന്നെ ചെയ്യും; സ്രഷ്ടാവിനെ മനസ്സറിഞ്ഞ് വാഴ്ത്തുകയും ചെയ്യും. സൂറഃ ആലുഇംറാനില്‍ അല്ലാഹു പറയുന്നു:

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ ۝ الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ۝) آل عمران 190-191(

(ആകാശ ഭൂമികളുടെ സൃഷ്ടിച്ചതിലും, രാവും പകലും വ്യത്യാസപ്പെടുന്നതിലും നിശ്ചയം ബുദ്ധിമാന്‍മാര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. അതായത്, നിന്നും ഇരുന്നും, കിടന്നും അല്ലാഹുവിനെ ഓര്‍മിക്കുകയും, ആകാശഭൂമികളുടെ സൃഷ്ടിയില്‍ ചിന്തിക്കുകയും ചെയ്യുന്നവര്‍. അവരങ്ങനെ ചിന്തിച്ച് പറയും:

رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ

(ഞങ്ങളുടെ രക്ഷിതാവേ, ഇതൊന്നും നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല. നീ മഹാപരിശുദ്ധന്‍! നീ ഞങ്ങളെ നരകത്തില്‍ നിന്ന് കാത്തു രക്ഷിക്കേണമേ!) (ആലു ഇംറാന്‍ 190, 191)

അടുത്ത ആയത്ത്-165

അല്ലാഹു ചെയ്ത പല അനുഗ്രഹങ്ങളും കഴിഞ്ഞ ആയത്തില്‍ പറഞ്ഞു. ചെറിയ  ബുദ്ധികൊണ്ടുപോലും മനസ്സിലാക്കാന്‍ പറ്റുന്ന പല   ദൃഷ്ടാന്തങ്ങളെക്കുറിച്ചും പറഞ്ഞു. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, അതൊന്നും ചിന്തിക്കാതെ, അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കുകയും അവയെ ആരാധിക്കുകയും അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ അവയെ സ്‌നേഹിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവര്‍ക്ക് കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് താക്കീത് ചെയ്യുകയാണ്.  അന്നേരം അവര്‍ കണ്ണ് തുറക്കും. പക്ഷേ, അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല.

وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ ۖ

 

അല്ലാഹു അല്ലാത്തവയെ അവന് സമന്മാരാക്കിവെക്കുന്ന ചിലര്‍ ജനങ്ങളിലുണ്ട്. (അല്ലാഹുവിന്നുപുറമെ ചില ദൈവങ്ങളെ വരിക്കുന്നവര്‍ ജനങ്ങളിലുണ്ട്.) അവര്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെയാണ് അവയെയും സ്‌നേഹിക്കുക.

وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ ۗ

സത്യവിശ്വാസികളാകട്ടെ, അല്ലാഹുവിനോട് ഏറ്റം സ്‌നേഹമുള്ളവരായിരിക്കും.

 

وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّهِ جَمِيعًا وَأَنَّ اللَّهَ شَدِيدُ الْعَذَابِ (165)

പരലോകത്ത് ശിക്ഷനേരില്‍ കാണുമ്പോള്‍ ബോധ്യപ്പെടുന്ന വസ്തുത-സര്‍വശക്തികളും അല്ലാഹുവിന്നു മാത്രമാണെന്നും അവന്‍ കഠിനമായി ശിക്ഷിക്കുന്നവനാണെന്നും-ആ അക്രമികള്‍ ഇപ്പോള്‍ തന്നെ ഗ്രഹിച്ചിരുന്നുവെങ്കില്‍!

 

أَنْدَاد –അല്ലാഹുവിന്‍റെ ഏതെങ്കിലും ഗുണവിശേഷങ്ങളിലോ, പ്രവൃത്തികളിലോ അധികാരാവകാശങ്ങളിലോ, സാമ്യമോ പങ്കോ ഉണ്ടെന്ന് കരുതപ്പെടുന്ന എല്ലാ വസ്തുക്കളും ഇതില്‍ ഉള്‍പ്പെട്ടു. പ്രത്യേകിച്ച്, അന്ന് മുശ്‍രിക്കുകള്‍ ദിവ്യത്വം കല്‍പിച്ചിരുന്ന കല്ലുകള്‍, മരങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, മലക്കുകള്‍, പിശാചുക്കള്‍ മുതലായ പലതും.

 

يُحِبُّونَهُمْ كَحُبِّ اللَّهِ

ഈ സമന്മാരെ അവര്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കുകയാണ്. സത്യവിശ്വാസികള്‍ അങ്ങനെയല്ല. അല്ലാഹുവിനെയാണ് അവര്‍ ശക്തമായി സ്നേഹിക്കുന്നത്. وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ

 

കാരണം, ഉപകാരം ചെയ്യാനും ഉപദ്രവം തടയാനുമുള്ള സ്വന്തമായ കഴിവ് അല്ലാഹുവിനു മാത്രമേയുള്ളൂ. എല്ലാ അനുഗ്രഹങ്ങളുടെയും സാക്ഷാല്‍ ഉടമസ്ഥന്‍ അവന്‍ മാത്രമാണ്, അവന്‍ മാത്രമേ ഇലാഹായുള്ളൂ. ആരാധനക്ക് അര്‍ഹനായുള്ളൂ. ഇങ്ങനെയൊക്കെയാണ് സത്യവിശ്വാസികള്‍ വിശ്വസിക്കുന്നത്.

 

അടുത്ത ആയത്ത് 166

 

ഇങ്ങനെ അല്ലാഹുവിന് സമന്മാരെ സ്വീകരിച്ച് ശിര്‍ക്ക് കൊണ്ടുനടക്കുന്നവര്‍ 2 തരമുണ്ട്. ഒരു കൂട്ടര്‍ നേതാക്കളാണ്. അനുയായികള്‍ക്ക് ശിര്‍ക്കിന്‍റെ വഴി കാണിച്ചുകൊടുത്ത്, അതിലൂടെ നടക്കാന്‍ പ്രേരിപ്പിച്ചു.

 

രണ്ടാം വിഭാഗം അനുയായികളാണ്. തീരെ ചിന്തിക്കാതെ, നേതാക്കള്‍ പറഞ്ഞത് അന്ധമായി അംഗീകരിച്ചു. കുറച്ചെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍, അല്ലാഹു അല്ലാത്തവരെ ഇലാഹാക്കാന്‍ പാടില്ലെന്ന് അവര്‍ക്ക് മനസ്സിലാകുമായിരുന്നു.

 

രണ്ടുകൂട്ടരും പരലോകത്ത് എത്തും. കഠിനമായ ശിക്ഷ കണ്‍മുമ്പില്‍ കാണും. ഒരു രക്ഷയുമില്ലെന്ന് ബോധ്യപ്പെടും. തത്സമയം നേതാക്കള്‍ അനുയായികളെ കൈയൊഴിയും. പഴയ കൂട്ടുകെട്ടൊന്നും കാണില്ല.

 

ശിക്ഷ എങ്ങനെയെങ്കിലും ലഘൂകരിച്ചുകിട്ടട്ടെ എന്നു കരുതി അനുയായികള്‍ നേതാക്കളെ പഴിചാരും. നേതാക്കള്‍ നിഷേധിക്കും, ഒഴിഞ്ഞുമാറും: ഞങ്ങളെവരെ പിഴപ്പിച്ചിട്ടില്ല. അവര്‍ സ്വയം പിഴച്ചുപോയതാണ്.

 

അനുയായികള്‍ വല്ലാതെ സങ്കടപ്പെടും. ദേഷ്യവും അമര്‍ഷവും കടിച്ചൊതുക്കി ഇങ്ങനെ പറയും: ഭൂമിയിലേക്ക് മടങ്ങാന്‍ ഒരവസരം കൂടി  കിട്ടിയിരുന്നെങ്കില്‍, ഞങ്ങളിവരോട് പ്രതികാരം ചെയ്തേനേ, അവരെ കൊയൊഴിഞ്ഞേനെ!

 

പക്ഷേ, ആ ആശ കൊണ്ടെന്തു ഫലം! രണ്ടു കൂട്ടരും കാലാകാലം നരകത്തില്‍ തന്നെ കഴിയേണ്ടിവരും.

 

 إِذْ تَبَرَّأَ الَّذِينَ اتُّبِعُوا مِنَ الَّذِينَ اتَّبَعُوا وَرَأَوُا الْعَذَابَ وَتَقَطَّعَتْ بِهِمُ الْأَسْبَابُ (166)

 

നേതാക്കള്‍ അനുയായികളില്‍ നിന്നൊഴിഞ്ഞ് മാറുകയും ശിക്ഷ അവര്‍ നേരില്‍ കാണുകയും പരസ്പരബന്ധങ്ങള്‍ വിച്ഛേദിതമാവുകയും (മുറിഞ്ഞുപോവുകയും) ചെയ്യുന്ന ആ സന്ദര്‍ഭം സ്മരണീയമത്രേ.  

 

 وَقَالَ الَّذِينَ اتَّبَعُوا لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا مِنَّا ۗ كَذَٰلِكَ يُرِيهِمُ اللَّهُ أَعْمَالَهُمْ حَسَرَاتٍ عَلَيْهِمْ ۖ وَمَا هُمْ بِخَارِجِينَ مِنَ النَّارِ (167)

അനുയായികള്‍ അവിടെ വെച്ചു സഹതപിക്കും: ദുന്‍യാവിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായിരുന്നുവെങ്കില്‍, ഇവര്‍ ഞങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയതുപോലെ ഞങ്ങള്‍ ഇവരെയും കൈവിടുമായിരുന്നു. തങ്ങളുടെ ബഹുദൈവത്വാധിഷ്ഠിത കര്‍മങ്ങളത്രയും നെടും ഖേദത്തിന്നു നിമിത്തമായി ഭവിച്ചത് അവര്‍ക്ക് അല്ലാഹു കാണിച്ചുകൊടുക്കുന്നതാണ്. നരകത്തില്‍ നിന്ന് അവര്‍ക്ക് പുറത്തുവരാനേ ആവില്ല. 

അടുത്ത ആയത്ത് 168

 

അല്ലാഹു മാത്രമാണ് സ്രഷ്ടാവ്, രക്ഷിതാവ്, ആരാധ്യന്‍ എന്നെല്ലാം കഴിഞ്ഞ ആയത്തുകളില്‍ പറഞ്ഞല്ലോ. ഭക്ഷണം തരുന്നതും അവന്‍ തന്നെയാണെന്നാണിനി പറയുന്നത്. ഭൂമിയിലെ വിഭവങ്ങളില്‍ വിരോധിക്കപ്പെട്ടതല്ലാത്ത എല്ലാം നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. പിശാചിന്‍റെ ദുരുപദേശങ്ങള്‍ കേട്ട്, നിരോധിക്കാത്ത ഭക്ഷണങ്ങള്‍ നിരോധിച്ചുവെന്ന് തട്ടിവിടരുത്.

 

അറബി മുശ്‍രിക്കുകള്‍ അങ്ങനെ ചെയ്തിരുന്നു. വിഗ്രഹങ്ങളുടെ പേരില്‍ വഴിപാടാക്കിയ ചില മൃഗങ്ങള്‍ നിഷിദ്ധമാണെന്നും തിന്നാന്‍ പാടില്ലെന്നും മുശ്‌രിക്കുകള്‍ വാദിച്ചിരുന്നു. അതിനവര്‍ ബഹീറ, സാഇബ, വസ്വീല എന്നിങ്ങനെ ചില പേരുകളുമിട്ടിരുന്നു. ഇവയടക്കം എല്ലാം ഭക്ഷിക്കാവുന്നതാണ്; അല്ലാഹു വിരോധിച്ചവയൊഴികെ.

 

 يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ (168)

അല്ലയോ ജനങ്ങളേ, ഭൂമിയിലുള്ളതില്‍ അനുവദനീയവും ഉദാത്തവുമായവ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവത്രേ.

 

ഈ ആയത്തിന്‍റെ അവതരണ പശ്ചാത്തലത്തെക്കുറിച്ച് ഇബ്‌നു അബ്ബാസ്رضي الله عنهماപറയുന്നു: 'സാഇബ, വസ്വീല, ബഹീറ എന്നീ വിഭാഗത്തില്‍ പെട്ട കാലികളെ സഖീഫ്, ബനൂ ആമിറുബ്‌നു സ്വഅ്‌സ്വഅ, ഖുസാഅ, ബനൂ മുദ്‌ലജ് എന്നീ ഗോത്രക്കാര്‍ സ്വയം ഹറാമായി തീരുമാനിച്ചു. അവരെക്കുറിച്ചാണ് ഈ സൂക്തം ഇറങ്ങിയത്' (റാസി 5:2).

 

ഈ കാലികളെക്കുറിച്ചുള്ള വിശദീകരണം മാഇദ 103 ല്‍ വരുന്നുണ്ട്, ഇന്‍ശാ അല്ലാഹ്. ഇവിടെ ചുരുക്കി മനസ്സിലാക്കാം:

مَا جَعَلَ اللَّهُ مِن بَحِيرَةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَٰكِنَّ الَّذِينَ كَفَرُوا يَفْتَرُونَ عَلَى اللَّهِ الْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ (103)

(ബഹീറ, സാഇബ, വസ്വീല, ഹാം എന്നിങ്ങനെയുള്ള ബിംബസമര്‍പ്പിത മൃഗങ്ങളെ അല്ലാഹു നിശ്ചയിച്ചിട്ടില്ല; പ്രത്യുത, നിഷേധികള്‍ അല്ലാഹുവിന്‍റെ പേരിലത് കെട്ടിച്ചമച്ചു പറയുകയാണ്. അവരില്‍ മിക്കവരും ചിന്തിച്ചു ഗ്രഹിക്കുന്നില്ല)

 

അല്ലാഹു കല്‍പിക്കാത്ത വിഷയങ്ങള്‍, അവന്‍ കല്‍പിച്ചുവെന്ന്‌ കള്ളം പറയുകയാണ് മുശ്‌രിക്കുകള്‍.

 

ഒട്ടകം അഞ്ചു പ്രസിക്കുകയും അഞ്ചാമത്തേത്‌ പെണ്ണാവുകയും ചെയ്‌താല്‍ ആ ഒട്ടകത്തിന്‍റെ കാത്‌ കീറി ബിംബങ്ങള്‍ക്ക് വഴിപാടായി വിടും. പിന്നെ ആരും അതിന്‍റെ പുറത്തുകയറുകയോ ചരക്കുകള്‍ കയറ്റുകയോ, മറ്റേതെങ്കിലും നിലക്ക്‌ ഉപയോഗപ്പെടുത്തുകയോ ചെയ്യില്ല. ഇതിനാണ്‌ ബഹീറ എന്നു പറയുന്നത്‌.

 

ഒരാളുടെ രോഗം സുഖമാകുകയോ വിദേശത്തുനിന്ന്‌ മടങ്ങിവരികയോ ചെയ്‌താല്‍, ഒരു ഒട്ടകത്തെ ബിംബങ്ങള്‍ക്ക്‌ ഉഴിഞ്ഞിടും. ഇതാണ്‌ സാഇബ.

 

ഒരു ആട്‌ പെണ്‍കുട്ടിയെ പ്രസവിച്ചാല്‍ തങ്ങള്‍ക്കും, ആണ്‍കുട്ടിയെ പെറ്റാല്‍ ഇലാഹുകള്‍ക്കുമാണെന്ന്‌ അവര്‍ നിശ്ചയിക്കും. ആ ആടാണ് വസ്വീല.

 

ഇണചേര്‍ക്കാനുപയോഗിക്കുന്ന കൂറ്റനൊട്ടകം പത്തുകൊല്ലം ഇണചേര്‍ന്നാല്‍ അതിന് ഹാമീ എന്നു പേരു വിളിച്ച് അഴിച്ചുവിടും. ആരും അതിന്‍റെ മുകളില്‍ കയറില്ല, മാംസം ഭക്ഷിക്കുകയുമില്ല.

 

ഈ പറഞ്ഞതിനുപുറമെ, ഈ പദങ്ങളുടെ വിവക്ഷയില്‍ വേറെയും പല അഭിപ്രായങ്ങളുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

 

ഏതായാലും ഇത്തരം വിശ്വാസനടപടികളൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. ഇതെല്ലാം സത്യനിഷേധികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.

 

അതുപോലെ യഹൂദികളെപ്പോലെയുള്ള ചില വിഭാഗങ്ങള്‍, മറ്റു ചില ഭക്ഷ്യവിഭവങ്ങളും ഹറാമാക്കിയിരുന്നുവെന്ന്, ഇമാം കല്‍ബി(റ)യുടെ റിപ്പോര്‍ട്ടിലുണ്ട് (അസ്ബാബുന്നുസൂല്‍ 26). യഹൂദികളില്‍ ചിലര്‍ ഒട്ടകമാംസവും, വേറെ ചിലര്‍ മറ്റു പലതും നിഷിദ്ധമാക്കിയിരുന്നുവത്രെ. ഇതെല്ലാം വളരെ പ്രധാനപ്പെട്ട മതനിയമങ്ങളായിട്ടാണവര്‍ കണക്കാക്കിയിരുന്നത്.

 

അല്ലാഹു പറയുന്നതിതാണ്: ഈ നിയമങ്ങളൊന്നും അല്ലാഹുവിന്‍റേതല്ല. ഇത്തരം വിലക്കുകളൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. മറിച്ച്, മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവായ പിശാചിന്‍റെ പ്രേരണ മൂലം, അല്ലാഹുവിന്‍റെ പേരില്‍ വെച്ചുകെട്ടിയ നിയമങ്ങള്‍ മാത്രമാണത്.  ദുരുപദേശങ്ങള്‍ വഴി മനുഷ്യനെ വഴിപിഴപ്പിക്കുകയാണ് പിശാചിന്‍റെ ജോലി; അവന്‍റെ കെണിയില്‍ പെടാതെ നിങ്ങള്‍ സദാ ജാഗരൂകരായിരിക്കണം.

 

ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് ഇതേ സൂറയിലെ 29-ആം ആയത്തില്‍ പറഞ്ഞിരുന്നല്ലോ:

هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا – البقرة 29

മനുഷ്യന് ഏതെങ്കിലുമൊരു രൂപത്തില്‍ ഉപയോഗപ്രദമല്ലാത്ത ഒന്നും ഭൂമിയിലില്ല എന്നാണിതിന്‍റെ ആശയം. എന്നാലും, മുഴുവന്‍ വസ്തുക്കളും തിന്നാന്‍ പറ്റുന്നവയല്ല. അതുകൊണ്ടാണ് ഇവിടെ كُلُوامِمَّا فِي الأرْضِ (ഭൂമിയിലുള്ളവയില്‍ നിന്ന് തിന്നുകൊള്ളുക) എന്ന് പറഞ്ഞത്. 173-ആം ആയത്തില്‍ വരുന്ന പോലെ, ചിലത് തിന്നരുതെന്ന് അല്ലാഹു പറയുന്നുണ്ട്.

ഭക്ഷിക്കാന്‍ പറ്റുന്ന ചിലതുതന്നെ, വിശിഷ്ടമല്ലാത്തതോ ശരീരത്തിനോ മറ്റോ ഹാനികരമോ ആയരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് (حَلالاطَيِّبًا) അനുവദനീയമായതും, വിശിഷ്ടമായതും എന്നുകൂടി പറഞ്ഞത്. നല്ലത് ശുദ്ധമായത്, വിശിഷ്ടമായത് എന്നൊക്കെയാണ് طَيِّب ന്‍റെ വിവക്ഷ. ഇതിന്‍റെ നേര്‍വിപരീതമാണ് خَبِيث . ചീത്ത, ദുഷിച്ചത് എന്നൊക്കെ അര്‍ത്ഥം പറയാം.

ഹലാലു തയ്യിബും പെട്ടെന്ന് മനസ്സിലാക്കാം. ഉദാഹരണമായി, നമുക്കൊരാള്‍ ഭക്ഷണം തന്നു. തന്നതാണ്, നമുക്ക് കഴിക്കാം – ഹലാലാണ്.  പക്ഷേ, ആ തന്നതില്‍ അയാള്‍ക്ക് വലിയ താല്‍പര്യമില്ലെന്നോ മറ്റോ സൂചന ലഭിച്ചു. അങ്ങനെയെങ്കില്‍ അത് ഥയ്യിബല്ല.

وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ 

എത്ര ക്ലിയറായാണ് റബ്ബ് പറഞ്ഞുതരുന്നത് അല്ലേ. വ്യക്തമായ ശത്രുവാണ്. നമ്മളെ പറ്റിക്കാനും കുഴിയില്‍ ചാടിക്കാനുും എല്ലാ അടവും പയറ്റും. നിരന്തരം പരിശ്രമിക്കും. 1000 വട്ടം ശ്രമിച്ചിട്ടും, ഇനി  വയ്യാന്ന് പറഞ്ഞ് പിന്മാറില്ല. തെറ്റ് ചെയ്യിച്ചിട്ട് മാത്രല്ല, നന്മ ചെയ്യിച്ചിട്ടുതന്നെ ചിലപ്പോള്‍ നമ്മളെ പിഴപ്പിക്കും. ചെയ്ത നന്മകളുടെ കൂലി എങ്ങനെയെങ്കിലും കളയിപ്പിക്കും.

പ്രത്യക്ഷ ശത്രുവാണെന്നാണ് റബ്ബ് പറഞ്ഞുതരുന്നത്. ശത്രുക്കളോട് ആരെങ്കിലും കൂട്ടുകൂടുമോ? ഇല്ല. പക്ഷേ, ഇച്ചങ്ങാതി വ്യക്തമായ ശത്രുവാണെന്ന് അറിഞ്ഞിട്ടും നമ്മള്‍, മൂപ്പര്‍ വിളിച്ചാല്‍ കൂടെ പോകും. മാത്രമല്ല,  ചിലപ്പോള്‍ നമ്മള്‍ തന്നെ ശൈഥാനായി മാറുകയും ചെയ്യാറുണ്ട്. ജിന്നുകളിലും മനുഷ്യരിലും പിശാചുക്കളുണ്ടല്ലോ.

അടുത്ത ആയത്ത് 169

 

പിശാചിന്‍റെ കാല്‍പാടുകള്‍ പിന്തുടരരുതെന്ന് പറഞ്ഞതിന്‍റെ കാരണം ഒറ്റവാക്കില്‍ കഴിഞ്ഞ ആയത്തില്‍ പറഞ്ഞു. അതായത്, അവന്‍ നമ്മുടെ പ്രത്യക്ഷശത്രുവാണ് എന്ന്. അത് ഒന്നുകൂടി വ്യക്തമാക്കുകയാണിനി.

 

വേണ്ടാത്തരങ്ങള്‍ ചെയ്യാന്‍ മാത്രമേ പിശാച് മനുഷ്യനോട് കല്‍പിക്കുകയുള്ളൂ. അല്ലാഹുവിന്‍റെ പേരില്‍ ഇല്ലാത്ത നിയമങ്ങള്‍ പടച്ചുണ്ടാക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതും പിശാച് തന്നെയാണ്.

 

 إِنَّمَا يَأْمُرُكُمْ بِالسُّوءِ وَالْفَحْشَاءِ وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ (169)

 

തിന്മയും നീചവൃത്തികളും ചെയ്യുവാനും നിങ്ങള്‍ക്കറിവില്ലാത്ത കാര്യങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ പറഞ്ഞുണ്ടാക്കുവാനും മാത്രമാണവന്‍ കല്‍പിക്കുക.

 

സൂഅ്, ഫഹ്ശാഅ് എന്നീ രണ്ടു പദങ്ങള്‍ക്കും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ പറഞ്ഞവരുണ്ട്.

 

ഇമാം ഖുര്‍ഥുബി  رحمه اللهഎഴുതുന്നു: സൂഅ് എന്നാല്‍ ഹദ്ദ് (ശരീഅത്തിന്‍റെ ഖണ്ഡിതമായ ശിക്ഷാമുറ) ഇല്ലാത്ത കുറ്റങ്ങളാണ്; ഫഹ്ശാഅ് എന്നാല്‍ ഹദ്ദ് ഉള്ളവയും (തഫ്‌സീര്‍ ഖുര്‍ഥുബി 2:210). ഇമാം ഇബ്‌നു അബ്ബാസ്(رضي الله عنه)വില്‍ നിന്നും മറ്റും ഈ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

 

നമ്മളാരും പിശാചിന്‍റെ കൂടെ കൂടേണ്ട. കൂടിയിട്ട് ഒരു കാര്യമുമില്ല. കുടുങ്ങുമ്പോള്‍ രക്ഷപ്പെടുത്താന്‍ അവനുണ്ടാകില്ല.  എന്ന് മാത്രമല്ല, കുടുങ്ങിക്കിടക്കുന്ന നമ്മളെ നോക്കി പരിഹസിക്കുകയും കൈമലര്‍ത്തുകയുമാണവന്‍ ചെയ്യുക.

 

അവന്‍ ഒഴിഞ്ഞുമാറും. കാര്യങ്ങളൊക്കെ തീരുമാനിക്കപ്പെടുന്ന പരലോകത്തുവെച്ച്, നീയല്ലെടോ എന്നെ പിഴപ്പിച്ചത് എന്ന് അവനോട് ചോദിക്കുമ്പോള്‍, എന്താ മറുപടി പറയുക എന്നറിയോ? സൂറത്തു ഇബ്റാഹീം 22 ആം ആയത്തിലുണ്ട് ആ മറുപടി.

 

وَقَالَ الشَّيْطَانُ لَمَّا قُضِيَ الْأَمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِيَ عَلَيْكُم مِّن سُلْطَانٍ إِلَّا أَن دَعَوْتُكُمْ فَاسْتَجَبْتُمْ لِي ۖ فَلَا تَلُومُونِي وَلُومُوا أَنفُسَكُم ۖ مَّا أَنَا بِمُصْرِخِكُمْ وَمَا أَنتُم بِمُصْرِخِيَّ ۖ إِنِّي كَفَرْتُ بِمَا أَشْرَكْتُمُونِ مِن قَبْلُ ۗ إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ (22)إبراهيم

 

(ചുരുക്കം: ‘...... എനിക്ക് നിങ്ങളുടെ മേല്‍ ഒരു അധികാരവുമുണ്ടായിരുന്നില്ല. നിങ്ങളെ ഞാന്‍ വിളിച്ചപ്പോള്‍ എന്‍റെ കൂടെ പോന്നതെന്തിനാണ്? എന്നെ കുറ്റം പറയേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. എനിക്ക് നിങ്ങളെ രക്ഷിക്കാനൊന്നും കഴിയില്ല. നിങ്ങള്‍ക്കെന്നെയും രക്ഷിക്കാനാകില്ല. ഞാനെല്ലാം നിഷേധിക്കുകയാണ്.’)

 

ദുന്‍യാവില്‍ നിന്നുതന്നെ അവന്‍ ഒഴിഞ്ഞുമാറിയിട്ടില്ലേ. ബദ്റില്‍ سُرَاقَة بْن مَالِك  ന്‍റെ രൂപത്തില്‍ പതാകയുമായിവന്നു. മലക്കുകളെ കണ്ടപ്പോള്‍ കണ്ടം വഴി ഓടി. സൂറ അന്‍ഫാല്‍ 48 ല്‍ ഇക്കാര്യം പറയുന്നുണ്ട്.

 

അതുകൊണ്ട് വെറുതെ ശൈഥാന്‍റെ കൂടെ കൂടാന്‍ നില്‍ക്കേണ്ട.

 

നമ്മള്‍ പലപ്പോഴും കൂടാറില്ലേ. ദിക്റുകള്‍ പതിവാക്കി നമുക്കവനെ തുരത്താം. പ്രത്യേകിച്ച് അവനെ അകറ്റിനിറുത്താനുള്ള ദിക്റുകളെല്ലാം പതിവാക്കുക. വേണ്ടാത്ത ചിന്തകള്‍ വരുമ്പോഴേക്കും ‘അഊദു’ മനസ്സറിഞ്ഞ് ചൊല്ലുക. ദിക്റ് ചൊല്ലിക്കാതിരിക്കാന്‍ പരമാവധി അവന്‍ ശ്രമിക്കും. പക്ഷേ, പിടികൊടുക്കരുത്.

 

പിശാച് കൂടെ നടന്നിട്ട് പലതും പറഞ്ഞുതരും يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا

ഭംഗിവാക്ക് പറയും. തെറ്റാണെങ്കിലും നല്ല വശം പറഞ്ഞുതരും.

നല്ലതും പറഞ്ഞുതരും... തൌബയെക്കുറിച്ച് വഅള് പറയും, എന്തിനാന്നറിയോ - തെറ്റ് ചെയ്യിക്കാന്‍. ഇപ്പഴല്ലേ ചാന്‍സ് കിട്ടുകയുള്ളൂ. കുറച്ച്കഴിഞ്ഞ് തൌബ ചെയ്യാമല്ലോ.

 

മനുഷ്യരിലും ജിന്നുകളിലും പിശാചുക്കളുണ്ടെന്ന് സൂറത്തുന്നാസിന്‍റെ അവസാനഭാഗത്തുണ്ടല്ലോ.  الذي يوسوس في صدور الناس، من الجنة والناس

നമ്മുടെ കൂടെ നടന്ന് വേണ്ടാത്തരങ്ങളിലേക്ക് നയിക്കുന്നവര്‍ മനുഷ്യരുടെ കൂട്ടത്തിലെ പിശാചുക്കളാണ്. ചിലപ്പോഴത് സ്വന്തം വീട്ടുകാരോ ബന്ധുക്കളോ തന്നെ ആകാം.

മനുഷ്യരിലെ പിശാചുക്കളാണ് ഏറ്റവും അപകടകാരികള്‍. കാരണം, അല്ലാഹുവിനോട് കാവല്‍ തേടിയാല്‍ പിശാച് പോകും. പക്ഷേ, കൂടെക്കൂടിയ മനുഷ്യന്‍ നമ്മളെ പരസ്യമായി തെറ്റുകളിലേക്ക് വലിച്ചുകൊണ്ടുപോകുകയാണ് ചെയ്യുക. അല്ലാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ-ആമീന്‍

--------------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter