ഖുതുബയുടെ ഭാഷ അറബി ആകണമെന്നല്ലേ സുന്നത് ജമാഅതിന്‍റെ ആദര്‍ശം. ചില സുന്നി പള്ളികളില്‍ തന്നെ മലയാളത്തില്‍ ഖുതുബ നടക്കുന്നുണ്ട്. ആ പള്ളികളില്‍ നിന്ന് ജുമുഅ നിസ്കരിച്ചാല്‍ അത് സഹീഹകുമോ? ഖുതുബക്കിടയില്‍ അന്യഭാഷയില്‍ വല്ലതും പറയാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ഫാറൂഖ്, അബ്ദുറാസിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅ എന്നത് അതിവിശിഷ്ടമായ ഒരു ആരാധനയാണ്. രണ്ട് ഖുതുബയും രണ്ട് റക്അത് നിസ്കാരവും അടങ്ങുന്നതാണ് അത്. വെള്ളിയാഴ്ച ദിവസത്തെ ളുഹ്റിന്റെ സ്ഥാനത്താണ് ജുമുഅ എന്നത് കൊണ്ട് തന്നെ, രണ്ട് ഖുതുബകള്‍ രണ്ട് റക്അതിന്റെ സ്ഥാനത്താണ് എന്നാണ് പണ്ഡിതര്‍ പറയുന്നത്. പ്രവാചകരും ശേഷമുള്ള സലഫും ഖലഫുമെല്ലാം തന്നെ ഖുതുബ നിര്‍വ്വഹിച്ചത് അറബി ഭാഷയിലാണ്. ഇവ്വിഷയകമായി പ്രവാചകരുടെയും സ്വഹാബതിന്റെയും ചര്യ നോക്കിയാല്‍, അവര്‍ അറബിയല്ലാത്ത ഭാഷയില്‍ ഖുതുബ നിര്‍വ്വഹിച്ചതായി കാണാനാവുന്നില്ല. ഖലീഫമാരുടെയും ശേഷമുള്ള മുസ്‌ലിം ഭരണാധികാരികളുടെയും കാലത്ത് വിവിധ അനറബി പ്രദേശങ്ങളിലേക്ക് വിശുദ്ധ ഇസ്‌ലാം പ്രചരിച്ചുവെങ്കിലും അവിടങ്ങളിലൊന്നും പ്രാദേശിക ഭാഷയില്‍ ഖുതുബ നടത്തിയതായി ചരിത്രത്തില്‍ കാണുന്നില്ല. അത് കൊണ്ട് തന്നെ, ജുമുഅ ഖുതുബ അറബിയിലാവണമെന്നതാണ് മുസ്‌ലിം പണ്ഡിതരൊക്കെയും പറയുന്നത്. ഇനി ഇവ്വിഷയകമായി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു എന്ന് നോക്കാം. ഖുതുബ എന്നത് കേവലം പ്രസംഗമല്ലെന്നും നിസ്കാരം പോലെ അതൊരു ആരാധനയാണെന്നുമാണ് പ്രമാണങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. വെള്ളിയാഴ്ച ദിവസം നിസ്കാരത്തിനായി വിളിക്കപ്പെട്ടാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ ദിക്റിലേക്ക് വേഗത്തില്‍ പോവുക എന്ന സൂറതുല്‍ജുമുഅയിലെ ആയതിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുമസ്ഊദ് (റ) അടക്കമുള്ള പല വ്യാഖ്യാതാക്കളും, ദിക്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ഖുതുബയാണെന്ന അഭിപ്രായക്കാരാണ് തഫ്സീറുകളില്‍ കാണാം. ഇമാം (ഖുതുബക്ക് വേണ്ടി)പുറപ്പെട്ട് കഴിഞ്ഞാല്‍ മലകുകള്‍ അവരുടെ ഏടുകള്‍ എടുത്ത് വെച്ച് ദിക്റ് ശ്രദ്ധിക്കുമെന്ന് പറയുന്ന, ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീസില്‍ നിന്നും ഇത് തന്നെയാണ് മനസ്സിലാകുന്നത്. ഇവയുടെ അടിസ്ഥാനത്തില്‍ ഇമാം നവവി (റ) ഇങ്ങനെ പറയുന്നതായി കാണാം, അത്തഹിയാത്, തക്ബീറതുല്‍ഇഹ്റാം എന്നിവ പോലെ ഖുതുബയും ഒരു ആരാധനയും ദിക്റും ആയതിനാല്‍ അതും അറബിയിലാവണമെന്നതാണ് ഭൂരിഭാഗപണ്ഡിതരും ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്. ശുദ്ധിയുണ്ടായിരിക്കുക, ഔറത് മറച്ചിരിക്കുക തുടങ്ങി ഖുതുബക്ക് അതിന്റേതായ നിബന്ധനകളും നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ഘടകങ്ങളുമുണ്ടെന്നതും അത് ഒരു സാധാരണ പ്രസംഗമല്ലെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. കേള്‍ക്കുന്നവര്‍ മുഴുവന്‍ അറബി അറിയാത്തവരാണെങ്കില്‍ പോലും ഖുതുബ അറബിയിലായിരിക്കണമെന്നും പണ്ഡിതര്‍ പറയുന്നതും ഇത് കൊണ്ട് തന്നെ. കേരളീയ സാഹചര്യത്തില്‍ വിരചിതമായ ഫത്ഹുല്‍മുഈനില്‍ പോലും ഇത് പറയുന്നതായി കാണാം. ഇതര മദ്ഹബുകളിലും ഇത് നിര്‍ബന്ധനിബന്ധനയോ സമാനമായതോ ആണെന്ന് കാണാം. അതോടൊപ്പം, മിമ്പറില്‍ കയറി ഓതിയത് കൊണ്ട് മാത്രം ഖുതുബ ആകില്ലെന്നതും ഓര്‍ക്കേണ്ടതാണ്. പ്രസ്തുത സമയത്ത്, മിമ്പറില്‍ കയറി ആദ്യം മലയാളത്തില്‍ പ്രസംഗിക്കുകയും ശേഷം ഖുതുബയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഘടകങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ചെറിയൊരു ഖുതുബ അറബിയില്‍ ഓതുകയും ചെയ്യുന്ന പതിവ് ചില പള്ളികളിലുണ്ട്. ഇവിടെ ആദ്യം മലയാളത്തില്‍ നടക്കുന്നത് ഖുതുബയല്ല, മറിച്ച് കേവലം പ്രസംഗമാണ്. ഖുതുബ രണ്ടാമതായി അറബിയില്‍ നടക്കുന്നത് മാത്രമാണ്. ഇത് കര്‍മ്മശാസ്ത്രവിധികള്‍ക്ക് വിരുദ്ധമല്ല. അത് കേവലം തറപ്രസംഗം പോലെ ഒരു ഉദ്ബോധനം മാത്രമാണെന്നര്‍ത്ഥം. ഇനി ഖുതുബയുടെ നിര്‍ബന്ധഘടകങ്ങള്‍ക്കിടയില്‍ ഇതരഭാഷയില്‍ അവയുടെ വിശദീകരണമെന്നോണം വല്ലതും പറയുകയാണെങ്കിലുള്ളത് നോക്കാം. അത്തരം സാഹചര്യത്തില്‍, പണ്ഡിതര്‍ പറയുന്നത്, അവിടെയും ഖുതുബയായി പരിഗണിക്കപ്പെടുന്നത് അറബിയില്‍ പറയുന്ന ഭാഗം മാത്രമാണ്. അവക്ക് ഇടയില്‍ വരുന്ന അനറബി ഭാഷയിലുള്ളത് ഖുതുബയില്‍ പെട്ടതല്ല. അത് കൊണ്ട്, നിര്‍ബന്ധഘടകങ്ങള്‍ക്കിടയില്‍ അന്യസംസാരം കൊണ്ട് വിട്ടുപിരിക്കുന്ന അതേ വിധിയാണ് അവിടെയും വരിക. നീണ്ടുപോയാല്‍ അത് ഖുതുബയുടെ സാധുതയെ ബാധിക്കും, ചുരുങ്ങിയ രൂപത്തിലാണ് എങ്കില്‍ അത് സാധുതയെ ബാധിക്കുകയുമില്ല എന്നതാണ് വിധി. മുന്‍കാലക്കാരെല്ലാം അറബിയിലാണ് ഖുതുബ നിര്‍വ്വഹിച്ചതെന്ന് വിവിധ പ്രമാണങ്ങളില്‍നിന്ന് മനസ്സിലാക്കാം. ഇവ്വിഷയകമായി, വഹാബി ആശയക്കാരനായ റശീദ് രിദാ തന്നെ തന്റെ തഫ്സീറുല്‍ മനാറില്‍ പറയുന്നത് ഏറെ ശ്രദ്ധേയമാണ്, നിസ്കാരവും ദിക്റുകളും ജുമുഅ, പെരുന്നാള്‍ ഖുതുബകളുമൊക്കെ ജനങ്ങളെല്ലാം ചെയ്ത് പോന്നത് അറബിയിലാണ്. ഇതിന് വിരുദ്ധമായി, ബാങ്കും ഖുതുബയും ആദ്യമായി പരിഭാഷപ്പെടുത്തിയത് തുര്‍കി ഭരണാധികാരിയായ മുസ്തഫാ അതാ തുര്‍ക് ആണ്. അത് അറിവില്ലാത്തവരുടെ പ്രവര്‍ത്തനമാണ്. ഇസ്‌ലാമികാശയങ്ങളില്‍നിന്ന് പുറത്ത് കടക്കുന്നതിന്റെ ഭാഗമായാണ് ആദ്യമായി ഖതീബുമാരോട് തുര്‍കി ഭാഷയില്‍ ഖുതുബ നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെട്ടത്. തുര്‍കി ഭാഷയിലുള്ള ഖുതുബ കേട്ട ജനങ്ങള്‍‍ അത് സ്വീകരിക്കാന്‍ വിസമ്മതിക്കുകുയം ഖതീബുമാര്‍ പരിഹാസ്യരാവുകയും ചെയ്തുവെന്ന് ചരിത്രത്തില്‍ കാണാം. അറബി ഭാഷക്ക്, അത് മനസ്സിലാകാത്തവരുടെപോലും ഹൃദയങ്ങളില്‍ അതിന്റേതായ സ്വാധീനവും പ്രതിഫലനവും ഉണ്ടെന്നതാണ് അതിന്റെ കാരണം. (തഫ്സീറുല്‍മനാര്‍ ) കേരളത്തില്‍ ആദ്യമായി മലയാളത്തില്‍ ഖുതുബ തുടങ്ങിയത് കൊച്ചിയിലെ അബ്ദുല്ലാ സേട്ടിന്റെ പള്ളിയിലാണെന്നതാണ് ചരിത്രം. മലയാളത്തില്‍ ഖുതുബ നടത്താന്‍ കേരളത്തിലെ പണ്ഡിതരെ ലഭിക്കാത്തതിനാല്‍ ബാംഗ്ലൂരില്‍നിന്ന് അതിനായി ഖതീബിനെ കൊണ്ടുവന്നുവെന്നും ചരിത്രത്തില്‍ കാണാം.മലബാറില്‍ ആദ്യമായി മലയാള ഖുതുബ തുടങ്ങിയത് കോഴിക്കോട് പട്ടാളപ്പള്ളിയിലാണെന്നും തദ്വിഷയകമായ ഗവേഷകര്‍ പറയുന്നുണ്ട്. ഖുതുബയുടെ സാധുതയെ ബാധിക്കുന്ന തരത്തിലുള്ള പരിഭാഷയാണെങ്കില്‍, അത്തരത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ജുമുഅ ശരിയല്ലെന്ന് ഉറപ്പിച്ച് പറയാം. സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്തുടരാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter