ഞങ്ങളുടെ പള്ളിയില്‍ ഇശാ ബാങ്കിനു ശേഷം ഇഖാമത്തിന് മുമ്പാണ് ഹദ്ദാദ് ചൊല്ലുന്നത്. അബ്ദുല്ലാഹില്‍ഹദ്ദാദ്(റ), ഇത് ഇശാഇന് ശേഷം ചൊല്ലാനാണ് നിര്‍ദ്ദേശിച്ചത് എന്നും, ശേഷം ചൊല്ലുകയാണെങ്കില്‍ തന്നെ ഏതെങ്കിലും ഒരു ശൈഖിന്റെ ഇജാസത്ത് നിര്‍ബന്ധമാണെന്നും പറഞ്ഞ് ചിലര്‍ ഹദ്ദാദിനെ എതിര്‍ക്കുകയും ചൊല്ലുന്നവരെ തടയുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ എന്താണ് അഭിപ്രായം?
ചോദ്യകർത്താവ്
ഇപി അബ്ദു
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹിജ്റ വര്‍ഷം 1071 ലാണ് ഇമാം അബ്ദുള്ളാഹില്‍ ഹദ്ദാദ് തങ്ങള്‍ سبيل السعادة والفلاح في أذكار الصباح والمساء എന്ന പേരില്‍ ഹദ്ദാദ് റാതിബ് രചിക്കുന്നത്. ഹള്റ് മൌതിലെ ചില സാത്വികര്‍ അവരുടെ നാട്ടിലേക്ക് ശീഅയിലെ ഒരു വിഭാഗമായ സൈദിയ്യയ്യുടെ കടന്നുകയറ്റത്തെ ചെറുക്കാനുതകുന്ന ദിക്റുകള്‍ സമാഹരിച്ച് നല്‍കാന്‍ അബ്ദുള്ളാഹില്‍ ഹദ്ദാദ് തങ്ങളോട് ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹം വിത്യസ്ത ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ട ഈ ദിക്റുകള്‍ ഒരുമിച്ച് കൂട്ടി ആ നാട്ടിലെ എല്ലാവരോടും ചൊല്ലാന്‍ നിര്‍ദേശിച്ചത്. ദിവസത്തില്‍ രണ്ടു തവണ ചൊല്ലാനാണ് ഹദ്ദാദ് തങ്ങളുടെ നിര്‍ദേശം. സ്വുബ്ഹിനു ശേഷം ഒന്നും ഇശാഇനും അനുബന്ധ ദിക്റ് സുന്നത് നിസ്കാരത്തിന് ശേഷം മറ്റൊന്നും. ഇങ്ങനെ ചൊല്ലലാണ് ഹദ്ദാദ് റാതിബിന്റെ പൂര്‍ണത. റമളാന്‍ മാസത്തില്‍ ഇശാഇനും മുമ്പ് ചൊല്ലാനാണ് ഇമാം നിര്‍ദേശിച്ചത്. ദിവസത്തില്‍ ഒരു തവണ ഏതെങ്കിലും സമയത്ത് ചൊല്ലിയാലും മതി. മേല്‍ പറയപ്പെട്ട രീതിയിലല്ലാതെ ചൊല്ലാനുള്ള സമ്മതവും ഇമാം നല്‍കിയിരുന്നുവെന്ന് ഹദ്ദാദിന്റെ ശര്‍ഹായ ذخيرة المعاد എന്ന ഗ്രന്ഥത്തില്‍ കാണാവുന്നതാണ്. ഒരു ദിക്റ് ചൊല്ലാനും ഇജാസത് നിര്‍ബന്ധമല്ല. ഇജാസത് കൊണ്ട് പ്രത്യേക ഉപകാരങ്ങളും ബറകതുമുണ്ടാവുമെന്ന് മാത്രം. പ്രത്യേകിച്ച് ഹദ്ദാദ് റാതിബിലെ ദിക്റുകള്‍ നബി തങ്ങള്‍ തന്നെ രാവിലെയും വൈകുന്നേരവും ചൊല്ലാന്‍ നിര്‍ദേശിച്ച ദിക്റുകളുമാണ്. മാത്രമല്ല ഈ റാതിബ് ആരു പതിവാക്കിയാലും അവനു നല്ല അന്ത്യമുണ്ടാവുമെന്ന് ഇമാം പറഞ്ഞതായി കാണാം. അവിടെ ഇജാസത് മുഖേന ചൊല്ലണമെന്ന് ഹദ്ദാദ് തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടില്ല. അത് കൊണ്ട് ഇശാഇനും മുമ്പ് ആയി എന്നത് കൊണ്ടോ ഇജാസതില്ല എന്ന കാരണത്താലോ ഹദ്ദാദ് ചൊല്ലുന്നവരെ തടയുന്നത് തികഞ്ഞ അറിവില്ലായ്മയും വലിയ പാതകവുമാണ്. ഇബാദത്തുകളിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ അല്ലാഹു തൌഫീഖ് നല്കട്ടെ