യാചനയുടെ ഇസ്‌ലാമിക വിധി എന്ത്? യാചകരോട് നാം സ്വീകരിക്കേണ്ട നിലപാടെന്ത്?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യാചന പൊതുവേ ഇസ്‍ലാം നിരുത്സാഹപ്പെടുത്തിയ കാര്യമാണ്. യാചനയെ നിരുത്സാഹപ്പെടുത്തിക്കൊണ്ടും ശക്തമായി വിമര്‍ശിച്ച് കൊണ്ടും പല ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി (സ്വ) പറയുന്നു: من سأل الناس أموالهم تكثراً فإنما يسأل جمراً فليستقل أو ليستكثر സമ്പത്ത് വര്‍ദ്ധനവ് ലക്ഷ്യം വെച്ച് ജനങ്ങളോട് യാചിക്കുന്നവന്‍ തീക്കട്ടയാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്. ഉദ്ദേശിക്കുന്നുവെങ്കില്‍ കുറക്കട്ടെ അല്ലെങ്കില്‍ അധികം ചോദിച്ച് കൊള്ളട്ടെ. ഇത്തരം ഹദീസുകളെയെല്ലാം മുന്നില്‍ വെച്ച് കൊണ്ട് പണ്ഡിതന്മാര്‍ പറയുന്നു: യാചന നടത്തി ജീവിക്കേണ്ട ഗതികേടില്ലാത്ത ആളുകള്‍ യാചന നടത്തുന്നത് ഹറാമാണ്. അത്തരം ആളുകള്‍ യാചിച്ചുണ്ടാക്കിയ സമ്പത്ത് അവനു നിഷിദ്ധവുമാണ്. ജോലി ചെയ്യാന്‍ കഴിവുള്ള ആളും യാചിക്കുന്നത് ഹറാമാണെന്നാണ് പ്രബലമായ അഭിപ്രായമെന്ന് ഇമാം ഗസാലി നവവി (റ) അടക്കമുള്ള പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ജോലി ചെയ്യാന്‍ കഴിവില്ലാത്ത യാചന നടത്തി ജീവിക്കേണ്ട ആവശ്യമുള്ളവര്‍ യാചന നടത്തുന്നത് അത് ഹറാമോ കറാഹതോ അല്ല. ആവശ്യമുള്ളവര്‍ക്ക് നല്‍കുകയും ആവശ്യമില്ലാതെ യാചന നടത്തുന്നവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നതായിരിക്കണം നമ്മുടെ നിലപാട്. ആവശ്യമില്ലാതെ യാചിക്കുന്നത് ഹറാമാണല്ലോ അത്തരം ഹറാമുകളുടെ മേല്‍ സാഹായിക്കുന്നതും കുറ്റകരമാണ്. ആവശ്യമില്ലാതെയാണ് യാചിക്കുന്നത് എന്ന മുന്‍വിധി കൊണ്ടല്ല വ്യക്തമായി അറിവ് കൊണ്ടാണ് ആവശ്യമുള്ളവനാണോ അല്ലെയോ എന്ന് തീരുമാനിക്കേണ്ടത്. رُدُّوا السَّائِلَ بِبَذْلٍ يَسِيرٍ، أَوْ رَدٍّ جَمِيلٍ، فَإِنَّهُ يَأْتِيكُمْ مَنْ لَيْسَ مِنَ الْإِنْسِ وَلَا مِنَ الْجِنِّ، يَنْظُرُ كَيْفَ صَنِيعِكُمْ فِيمَا خَوَّلَكُمُ اللَّهُ ചോദിക്കുന്നവനെ ഉള്ളത് നല്‍കിക്കൊണ്ട് അല്ലെങ്കില്‍ നല്ല വാക്ക് പറഞ്ഞ് കൊണ്ട് നിങ്ങള്‍ മടക്കി അയക്കുക. നിശ്ചയം അള്ളാഹു നിങ്ങളെ ഏല്‍പിച്ചതില്‍ നിങ്ങളുടെ പ്രവര്‍ത്തനമെന്തെന്നറിയാന്‍ മനുഷ്യരും ജിന്നുകളും അല്ലാത്തവര്‍ നിങ്ങളുടെ അടുത്തേക്ക് വരുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. ചോദിക്കുന്നവന്‍ ആരായാലും ആവശ്യമുള്ളവനായാലും അല്ലെങ്കിലും കാര്‍ക്കശ്യത്തോടെയുള്ള പെരുമാറ്റം ഇസ്‍ലാം അനുവദിക്കുന്നില്ല. ആവശ്യമുള്ളവനാണെങ്കില്‍ നല്‍കുക. ആവശ്യമില്ലാതെ യാചിക്കുന്നവനാണെങ്കില്‍ അവനെ നല്ല നിലയില്‍ ഉപദേശിക്കുക. ഇതായിരിക്കണം നമ്മുടെ നിലപാട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter