തഹജുദ് നമസ്കാരത്തെ കുറിച്ച് വിശദമാക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

രാത്രി ഉറക്കമുണര്‍ന്ന ശേഷം സുബ്ഹിക്ക് മുമ്പായി നിര്‍വ്വഹിക്കുന്നതാണ് തഹജ്ജുദ്.

വളരെയേറെ പ്രാധാന്യമുള്ളതാണ് ഈ നിസ്കാരം. അത്താഴ സമയത്ത് എണീറ്റ് നിസ്കാരവും പാപമോചനതേട്ടവും പ്രാര്‍ത്ഥനകളുമായി കൂടുന്നവരെ വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും പ്രകീര്‍ത്തിച്ചതായി കാണാം.

ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, രാത്രിയിലുള്ള നിസ്കരാം ഒരിക്കലും ഉപേക്ഷിക്കരുത്. പ്രവാചകര്‍ അത് ഉപേക്ഷിച്ചിട്ടേ ഇല്ല. ക്ഷീണമോ അസുഖമോ അനുഭവപ്പെട്ടാല്‍ പ്രവാചകര്‍ ഇരുന്നിട്ടാണെങ്കിലും അത് നിര്‍വ്വഹിക്കാറുണ്ടായിരുന്നു.

രണ്ട് റക്അത് മുതല്‍ എത്രയും ആവാം. പരമാവധി പന്ത്രണ്ട് റക്അതേ നിസ്കരിക്കാവൂ എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇശാക്ക് ശേഷം ഒന്നുറങ്ങി എണീറ്റത് മുതല്‍ അതിന്റെ സമയം തുടങ്ങും. അത്താഴ സമയമാണ് ഏറ്റവും ഉത്തമം. ദോഷങ്ങളില്‍നിന്ന് പൊറുക്കല്‍ തേടാനും പ്രാര്‍ത്ഥനകള്‍ വര്‍ദ്ദിപ്പിക്കാനുമായിരിക്കണം അതില്‍ പരമാവധി ശ്രദ്ധിക്കേണ്ടത്. പതിവാക്കിയവന് അത് കാരണമില്ലാതെ ഉപേക്ഷിക്കല്‍ കറാഹതാണ്.

തഹജ്ജുദില്‍ പ്രത്യേകമായി ഓതേണ്ട സൂറതുകളെന്ന് പ്രബലമായി ഒന്നും തന്നെ വന്നിട്ടില്ല. മേല്‍പറഞ്ഞവിധം വിത്റും തഹജ്ജുദും ചേര്‍ത്ത് നിസ്കരിക്കുന്നവര്‍ക്ക് അവസാന റക്അത് വിത്റ് പോലെ ഒറ്റയാക്കലും അവസാന മൂന്ന് റക്അതുകളില്‍ വിത്റിലെപോലെ സൂറതുല്‍ അഅലാ (സബ്ബിഹിസ്മ), കാഫിറൂന, ഇഖലാസ് എന്നിവ ഓതലും സുന്നതാണ്. തഹജജുദില്‍ പാപമോചനത്തിനും മറ്റുമുള്ള ദുആകളാണ് കൂടുതലായി നടത്തേണ്ടത്. റസൂല്‍ (സ) ആ സമയത്ത് ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നതായി ഇബ്നുഅബ്ബാസ് (റ)വില്‍നിന്ന് ഇമാം ബുഖാരി ഉദ്ദരിച്ചതായി കാണാം, اللهُمَّ لَكَ الحمْدُ أنتَ قَيِّمُ السمَاواتِ والأَرْضِ وَمَنْ فيهِنَّ ولكَ الحمدُ لَكَ مُلْكُ السَماواتِ والأرْضِ ومَنْ فيهِن ولك الحمدُ أنتَ نُورُ السماواتِ والأرضِ ومن فيهن ولكَ الحمدُ أنتَ مَلِكُ السماواتِ والأرضِ ومن فيهن ولكَ الحَمْدُ أنتَ الحقُ وَوَعْدُكَ حَقُّ ولِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالجَنَّةُ حَقٌّ والنارُ حَقٌّ لكَ أسْلَمْتُ وبِكَ آمَنتُ وعليكَ توكّلْتُ وإليكَ أنَبْتُ وَبِكَ خَاصَمْتُ وَإليكَ حَاكمْتُ فاغْفِرْ لِي مَا قَدَّمْتُ ومَا أخَّرْتُ وَمَا أسْرَرْتُ ومَا أعْلَنْتُ أنتَ المُقَدِّمُ وأنْتَ المُؤخِّرُ لَا إلَهَ إلا أنتَ وَ لَا إِلهَ غَيْرُكَ ولا حولَ ولا قوةَ إلا بالله

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter