ഹാഗിയ സോഫിയ വീണ്ടും മസ്ജിദാക്കിയുള്ള ഉർദുഗാന്റെ പ്രഖ്യാപനം : സമ്മിശ്ര പ്രതികരണവുമായി ലോകം

അങ്കാറ: ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ 'ഹാഗിയ സോഫിയ' മ്യൂസിയം മസ്ജിദാക്കി മാറ്റി ആരാധനയ്ക്കായി തുറന്നുകൊടുക്കുമെന്ന തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാന്റെ പ്രഖ്യാപനത്തിൽ സമ്മിശ്ര പ്രതികരണവുമായി ലോകം. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ തീരുമാനമെടുക്കുന്നതിനു മുമ്പ് കൃത്യമായ ചർച്ചകൾ നടത്തണമെന്ന് തുർക്കിയോട് ആവശ്യപ്പെട്ടിരുന്നെന്നും തുർക്കിയുടെ തീരുമാനം നിരാശാജനകമാണെന്നും യുനെസ്കോ പ്രതികരിച്ചു. തുർക്കിയുടെ തീരുമാനത്തിനെതിരെ സൈപ്രസ്, ഗ്രീസ്, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തീരുമാനം ഫലസ്തീനീ വിമോചന സംഘം ഹമാസ് സ്വാഗതം ചെയ്തു.

1933 ൽ കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റാനും നമസ്‌കാരത്തിനായി തുറന്നുകൊടുക്കാനുമുള്ള തീരുമാനം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്.

"മറ്റെല്ലാ മസ്ജിദുകളെയും പോലെ, ഹാഗിയ സോഫിയയുടെ വാതിലുകള്‍ തുര്‍ക്കി പൗരന്‍മാരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ എല്ലാവര്‍ക്കുമായി തുറന്നിരിക്കും. ആരാധനയ്ക്കായി ജൂലൈ 24ന് ഹാഗിയ സോഫിയ മസ്ജിദ് തുറക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. ഹാഗിയ സോഫിയ തുര്‍ക്കിയുടെ അധികാരപരിധിയിലാണ്. ഞങ്ങളുടെ ജുഡീഷ്യറിയുടെ തീരുമാനത്തോടുള്ള ഏതെങ്കിലും തരത്തിലുണ്ടാവുന്ന എതിര്‍പ്പുകള്‍ നമ്മുടെ പരമാധികാരത്തിന്റെ ലംഘനമായി കണക്കാക്കപ്പെടും- ഉര്‍ദുഗാന്‍ തല്‍സമയസംപ്രേക്ഷണത്തില്‍ വ്യക്തമാക്കി".

1,500 വര്‍ഷങ്ങൾക്ക് മുമ്പ് ബൈസാന്തിയൻ ഭരണാധികാരി ജസ്റ്റീനിയൻ ചക്രവർത്തിയാണ് ഹാഗിയ സോഫിയ നിർമ്മിച്ചത്. 1453 ൽ ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയതിന് പിന്നാലെയാണ് ഈ ക്രിസ്ത്യൻ ചർച്ച് മസ്ജിദ് ആക്കി പരിവർത്തിപ്പിച്ചത്. ഹാഗിയ സോഫിയ മസ്ജിദിന്റെ മാനേജ്മെന്റ്, മതകാര്യ ഡയറക്ടറേറ്റിന് കൈമാറാനും ആരാധനയ്ക്കായി തുറന്നുനല്‍കാനും തീരുമാനിച്ചതായി ഉര്‍ദുഗാന്‍ ഒപ്പുവെച്ച ഉത്തരവില്‍ പറയുന്നു. അതേസമയം സൗധത്തിനുള്ളിലെ ക്രിസ്തീയ ചിഹ്നങ്ങൾ നീക്കില്ലെന്ന് ഉർദുഗാൻ വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter