രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാവാനില്ല; യോഗിയുടെ ക്ഷണം നിരസിച്ച അലിഗഡിലെ കശ്മീരി വിദ്യാർത്ഥികൾ
അലിഗഡ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംഭാഷണം നടത്താനുള്ള സർക്കാരിന്റെ ക്ഷണം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ കശ്മീരീ വിദ്യാർത്ഥികൾ നിരസിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷവും കശ്മീരിൽ സമാധാന പൂർണമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു ക്ഷണം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 'ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രചാരണം തങ്ങളിലേക്ക് വിളമ്പാനാണ് ശ്രമം. എല്ലാം സാധാരണ നിലയിലാണെന്നും അവരുടെ വിവാദപരമായ തീരുമാനത്തില്‍ എല്ലാവരും സന്തുഷ്ടരാണെന്നും ലോകത്തെ കാണിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്, ഇത് അസത്യമാണ്. തെറ്റിദ്ധരിപ്പിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല'. ഒരു വിദ്യാര്‍ഥി പറഞ്ഞു. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് മുഖ്യമന്ത്രി കശ്മീര്‍ വിദ്യാര്‍ഥികളെ ക്ഷണിച്ചത്. എന്നാൽ അലിഗഡിലെ വിദ്യാർത്ഥികളെ അല്ല, മറിച്ച് വിവിധ ജയിലുകളില്‍ തടവിലാക്കപ്പെട്ട കശ്മീരികളേയാണ് മുഖ്യമന്ത്രി കാണേണ്ടതെന്നും അത്തരം തടവറകളിൽ അടക്കപ്പെട്ട കശ്മീരികൾക്ക് നീതി ലഭ്യമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter