പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല: യൂറോപ്യന്‍ മനുഷ്യാവകാശ കോടതി
പ്രവാചകന്‍ മുഹമ്മദി(സ)നെ അപകീര്‍ത്തിപ്പെടുത്തുകയെന്നത് അനുവദിക്കാവുന്ന പരിതിയുടെ അപ്പുറത്തുള്ള വാദമാണെന്നും അത് മതങ്ങളുടെ സമാധാനത്തെ അപകടപ്പെടുത്തുമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുന്നതല്ലെന്നും യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചു. നേരത്തെയുളള കീഴ്‌കോടതിയുടെ വാദത്തെ ശരിവെച്ചായിരുന്നു വിധി.
ഇസ്‌ലാമിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ എന്ന പ്രമേയത്തില്‍ ആസ്ട്രിയന്‍ വനിത എസ് രണ്ട് സെമിനാറുകള്‍ നടത്തുകയും അവയില്‍ പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ട് മുഹമ്മദ് നബി(സ)യെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത് കേസിലായിരുന്നു വിധി. ഏഴ് അംഗം ജഡ്ജ് സമിതിയാണ് ഈ ആശ്വാസകരമായ വിധിപുറപ്പെടുവിച്ചത്.
വനിതയുടെ പ്രസ്താവനയില്‍ പ്രവാചകന് ലൈംഗികാസക്തിയുണ്ടെന്ന് ആരോപണം നടത്തിയതിനാല്‍ ഇത്തരം പ്രസ്താവനകള്‍ മതകീയ ചിഹ്നങ്ങളെ താഴ്ത്തിക്കെട്ടിയിട്ടുണ്ടെന്നും കുറ്റവാളിയാണെന്നും വിയന്ന പ്രാദേശിക കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2011 ഫെബ്രുവരിയിലാണ് കീഴ് കോടതി വിധിപുറപ്പെടുവിച്ചത്.
480 യൂറോ (ഏകദേശം 547 ഡോളര്‍) ഫൈന്‍ ചുമത്തുകയും ചെയ്തു.
വനിത എസ് അപ്പീല്‍ നല്‍കി. കോടതി നേരത്തെയുള്ള തീരുമാനത്തെയും കീഴ്‌കോടതിയുടെ കണ്ടെത്തിലിനെയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
എന്നാല്‍ ആര്‍ട്ടിക്ക്ള്‍ 10 ലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണിതെന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്യുന്നതില്‍ പ്രാദേശിക കോടതി പരാജയപ്പെട്ടെന്നും അവര്‍ വീണ്ടും പരാതി നല്‍കി.
പക്ഷെ ഇക്കാര്യത്തില്‍ പ്രാദേശിക കോടതി വളരെ സൂക്ഷ്മതയോടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും തുല്യത പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചെന്നും ആവിഷ്‌കാരം സ്വാതന്ത്ര്യം പരിഗണിക്കുന്നതോടപ്പം മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും വേണമെന്നും ആസ്‌ട്രേലിയയിലെ മത സമാധാനം സംരക്ഷിക്കപ്പെടാനുള്ള വിധിയാണ് പ്രാദേശിക കോടതി പുറപ്പെടുവിച്ചെന്നും യൂറോപ്യന്‍ മനുഷ്യാകവാകാശ കോടതി വ്യക്തമാക്കി.