തുണിത്തരങ്ങളുടെ തീർത്ഥാടനം: കെയ്റോയിൽ നിന്ന് കഅ്ബയിലേക്ക് നീങ്ങിയിരുന്ന മഹ്മൽ
മക്കയിലേക്കുള്ള മുസ്‍ലിമിന്റെ ഹജ്ജ് യാത്രക്ക് ഓരോ കാലഘട്ടത്തിലും സവിശേഷമായ പ്രത്യേകതകളുണ്ടായിരുന്നു. ഭക്തിയുടെ ജനപ്രിയ പ്രകടനങ്ങൾ എന്നതിലുപരി, സാമൂഹികവും സാംസ്കാരികവുമായ പൊതു മണ്ഡലത്തെ ഉൾകൊള്ളുന്നതായിരുന്നവത്. അതിൽ പ്രധാനമാണ് ഓരോ നാട്ടിൽ നിന്നും ജനസഞ്ചയത്തോടൊപ്പം മക്കയിലെത്തുന്ന കലാപരവും സാഹിതീയവുമായ ഇടപെടലുകൾ. അവ സമൂഹവുമായി സമ്മിശ്രയിച്ചു കൊണ്ട് സവിശേഷമായ പാരമ്പര്യത്തിന്റെ പിൻമുറക്കാരായി.
ഹജ്ജുമായി ബന്ധപ്പെട്ട കലാസൃഷ്ടികളിൽ ഏറ്റവും പ്രതീകാത്മകമായത് കഅബയിലേക്ക് സമർപ്പിക്കുന്ന തുണിത്തരങ്ങളാണ്. ഇവയിൽ മൂന്നു പ്രധാന തുണിത്തരങ്ങളാണുണ്ടായിരുന്നത്. മൊത്തത്തിലുള്ള ആവരണം (കിസ്‍വ), കഅ്ബയെ ചുറ്റിക്കെട്ടുന്ന ഖുർആൻ ലിഖിതങ്ങൾ നെയ്ത മേൽപ്പട്ട (ഹിസാം), വാതിൽ കർട്ടൻ (സിതാറ). കഅ്ബയുടെ അകമലങ്കരിക്കാൻ ഇന്റീരിയർ ടെക്സ്‌റ്റൈൽസ് എന്നിവയുൾപ്പെടെ വ്യത്യസ്ത ഘടകങ്ങൾ അതിൽപ്പെടുന്നുണ്ട്. 1926 വരെ കഅ്ബക്ക് വേണ്ടി തുണിത്തരങ്ങൾ നിർമ്മിക്കുന്നതിനായി സമർപ്പിച്ചിരിന്ന ഈജിപ്തിലെ സമുച്ഛയമായിരുന്നു ദാറുൽ കിസ്‍വ. അതിലെ പ്രഗത്ഭ കരകൗശല വിദഗ്ധരാണ് ഇവ പരമ്പരാഗതമായി നിർമ്മിച്ചിരുന്നത്. 1926 ൽ മക്കയിൽ ആധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം പഴയ പാരമ്പര്യം തുടരുന്ന ഒരു ഫാക്ടറി രാജാവ് അബ്ദുൽ-അസീസ് തുറന്നതോടെയാണ് അതിന് സമാപ്തി കുറിച്ചത്.
പ്രധാനമായും കഅ്ബയിലേക്കും പ്രവാചകന്റെ പള്ളിയിലേക്കും സമർപ്പിക്കുന്ന ഈ തുണിത്തരങ്ങൾ ഭൂരിഭാഗവും ഈജിപ്തിൽ നിർമ്മിച്ചവയായിരുന്നു. മറ്റു രാജ്യങ്ങളിലും ഭാഗികമായി നിർമിച്ചിരുന്നുവെന്ന് അനുമാനിക്കാം. കാരണം ഭരണ ഉന്നതിയുടെ അടയാളമായി ഇതിനെ സമീപിച്ച ഭരണപ്രമുഖര്‍ അന്നുണ്ടായിരുന്നു. കെയ്‌റോക്കു പുറമെ ദമസ്‌കസ്, ഹൈദരാബാദ്, ദാർഫുർ, തിമൂറിദ് ഉൾപ്പെടെയുള്ള ഭരണ അധികാര പ്രദേശങ്ങളിൽനിന്നും വ്യത്യസ്ത കാലങ്ങളിലായി കഅ്ബയെ അണിയിക്കാനുള്ള തുണിത്തരങ്ങളുമായി തീർഥാടകസംഘങ്ങൾ മക്കയിലെത്തിയിരുന്നതായി ബ്രിട്ടിഷ് ചരിത്രകാരിയായ വെനേഷ്യ പോർടർ (Venetia Porter) രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാഖ്, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മഹ്മലുകൾ സാധാരണയിൽ നിന്നുള്ളതിനേക്കാൾ ആഭിജാത്യം പുലർത്തിയിരുന്നതും കാണാം. തീർത്ഥാടകരുടെ സംഘത്തോടൊപ്പം അവ വർഷം തോറും മക്കയിലേക്ക് അയക്കപ്പെടുകയായിരുന്നു പതിവ്. 'സഞ്ചരിക്കുന്ന നഗരങ്ങൾ' (Cities on the move) എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യാത്രാസംഘങ്ങൾ ഡമസ്കസിൽ നിന്നും ബഗ്ദാദിൽ നിന്നും കെയ്‌റോയിൽ നിന്നുമൊക്കെ പുറപ്പെട്ടിരുന്നു. വളരെ ദൂരെ നിന്നുള്ള തീർത്ഥാടകരും ഇതിലുൾപ്പെട്ടിരുന്നു.
1517ൽ ഓട്ടോമൻ തുർക്കികൾ ഈജിപ്ത് ഉൾപ്പെടെയുള്ള ഇസ്‍ലാമിക ഹൃദയഭൂമികളുടെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, കിസ്‍വ നിർമാണം കെയ്റോയിൽനിന്ന് ബുർസയിലേക്കും പിന്നീട് ഇസ്താംബൂളിലേക്കും മാറ്റിയെങ്കിലും 1818ൽ മുഹമ്മദ് അലി പാഷ ഈജിപ്തിൽ സ്വയംഭരണം സ്ഥാപിച്ചതിനു ശേഷം വീണ്ടും കൈറോയിലേക്ക് തന്നെ മാറ്റുകയാണുണ്ടായത്. 1258ൽ ബഗ്ദാദിലെ അബ്ബാസി ഖിലാഫത്തിന്റെ പതനത്തെ തുടർന്ന് 1261ൽ സുൽത്താൻ ബേബറസ് കെയ്റോയിൽ സ്ഥാപിച്ച പ്രതീകാത്മക ഖിലാഫത്തിന്റെ ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് തലസ്ഥാനമായ കെയ്റോയിൽനിന്ന് കിസ്‍വയും മറ്റും മഹ്‌മലിൽ മക്കയിലേക്കയക്കുന്ന ആചാരത്തിനു തുടക്കംകുറിക്കുന്നത്. അതിനാൽ തന്നെ കെയ്‌റോയിൽ നിന്നുള്ള യാത്രാസംഘമാണ് നിരവധി യൂറോപ്യൻ നിരീക്ഷകരുടെ ഭാവനയെ ജ്വലിപ്പിച്ചത്. 'കാൽനടയായും, കുതിരപ്പുറത്തും, മനോഹരമായ ഒട്ടകങ്ങളുടെ മേൽ മക്കയിലേക്ക് സവാരി ചെയ്യുന്ന ഏഴായിരം ആത്മാക്കൾ', പര്യവേക്ഷകനും ബഹുസ്വരശാസ്ത്രജ്ഞനുമായ റിച്ചാർഡ് ബർട്ടൺ തന്റെ Personal Narrative of a Pilgrimage to Al-Madinah and Mecca എന്ന യാത്ര വിവരണത്തിൽ ഇതിനെ നിരീക്ഷിച്ചതിങ്ങനെയാണ്. യാത്രാസംഘത്തിന്റെ തലവനായ അമീറുൽ ഹജ്ജ് തീർഥാടകരുടെയും അവരുടെ സുരക്ഷയുടെയും ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തോടൊപ്പം ജഡ്ജിമാർ, പാചകക്കാർ, മൃഗഡോക്ടർമാർ എന്നിവരുൾപ്പെടെ സേവനതല്‍പരരായ വലിയൊരു സംഘവുമുണ്ടായിരുന്നു. യാത്രക്കാർക്ക് ആവശ്യമായ വിശ്രമവും, ആക്രമണത്തിൽ നിന്നുള്ള സുരക്ഷയും, ചൂടിൽ നിന്നുള്ള അഭയവും നൽകുന്ന സത്രങ്ങളും വെള്ളക്കെട്ടുകളും വഴിയിലുടനീളം നിർമിക്കപ്പെടുകയും ചെയ്തിരുന്നു.
പതിമൂന്നാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ, ഈജിപ്ഷ്യൻ യാത്രാസംഘം മഹ്മൽ എന്ന പേരിൽ പ്രത്യേകം വേർതിരിക്കപ്പെട്ടിരുന്നു. മനോഹരമായി അലങ്കരിച്ച തുണിത്തരങ്ങൾ കൊണ്ട് പൊതിഞ്ഞ ഒരു മരപ്പലക ഒട്ടകത്തിന് മുകളിൽ കെട്ടിയുള്ള യാത്ര, വർണ്ണത്തിന്റെ ഒരു ദീപസ്തംഭവും പ്രതീക്ഷിക്കപ്പെടുന്ന അനുഗ്രഹങ്ങളുടെ പ്രതീകവുമായ മഹ്മൽ പ്രാഥമികമായി രാഷ്ട്രീയ പരമാധികാരത്തിന്റെ പ്രതീകം കൂടിയായിരുന്നു. ആദ്യം മംലൂക്കുകളും പിന്നീട് ഓട്ടോമൻ സുൽത്താന്മാരും കിസ്‌വയെ അനുഗമിക്കാൻ മഹ്മലിനെ അയച്ചു. മക്കയിലേക്ക് അയയ്ക്കുന്ന തുണിത്തരങ്ങളുമായി മഹ്മലിനെ കെയ്‌റോയിലെ തെരുവുകളിലൂടെ പ്രദർശിപ്പിച്ചു. തുടർന്ന് വലിയ ആഡംബരത്തോടെയും ആഘോഷത്തോടെയുമാണ് നഗരം വിടുക. ജനങ്ങൾക്ക് അതിൽ തൊട്ടു അനുഗ്രഹം വാങ്ങാന്‍ അവസരം നല്കിയിരുന്നു. തുടർന്ന് മഹ്മൽ തീർത്ഥാടകരോടൊപ്പം മുന്നോട്ടു നീങ്ങും. ഡമസ്കസിൽ നിന്ന് യാത്ര ചെയ്ത തീർത്ഥാടക സംഘത്തോടൊപ്പം രണ്ടാമത്തെ മഹ്മലും കൂടി ഉണ്ടായിരുന്നു. കിസ്‌വയിൽ നിന്ന് വ്യത്യസ്തമായി, മഹ്മൽ എല്ലാ വർഷവും പുതുക്കിയിരുന്നില്ല, അതിനാൽ, വളരെ കുറച്ച് മാത്രമേ കാലത്തെ അതിജീവിച്ച് ഇന്ന് ചരിത്രശേഷിപ്പുകളായി ലഭ്യമായിട്ടുള്ളൂ. അവയിൽ ഏഴെണ്ണം ഖലീലി കളക്ഷനില്‍ ലഭ്യമാണ്. (https://www.khalilicollections.org/).
1326-ൽ മക്കയിലേക്കുള്ള യാത്രയിൽ, കെയ്‌റോയിലെ തിരക്കേറിയ തെരുവുകളിൽ നടന്ന മഹത്തായ മഹൽ ഘോഷയാത്ര ചടങ്ങിന് സാക്ഷ്യം വഹിച്ച ഇബ്‌നു ബത്തൂത്ത എഴുതിയതിങ്ങനെയാണ്; മഹ്മൽ, നഗരം ചുറ്റി സഞ്ചരിക്കുന്ന ദിവസമാണിന്ന്. ഒരു ഉത്സവ ദിനം തന്നെ. ഈ ദിവസത്തെ അവരുടെ ആചാരപരമായ ചടങ്ങുകൾ ഇപ്രകാരമാണ്. നാല് ഗ്രാൻഡ് ജൂറിസ്റ്റുകൾ, ട്രഷറിയുടെ ഇന്റൻഡന്റ്, മുഹ്തസിബ് എന്നിവരെല്ലാം അവരുടെ കുതിരപ്പുറത്ത് കയറുന്നു. അവരോടൊപ്പം പ്രധാന ജൂറിസ്റ്റുകൾ, കോർപ്പറേഷനുകളുടെ തലവന്മാരുടെ സിൻഡിക്കുകൾ, രാഷ്ട്ര ഉദ്യോഗസ്ഥർ എന്നിവരുമുണ്ട്. അവരെല്ലാം ഒരുമിച്ച് മലിക് അൽനസീറിന്റെ വസതിയായ കോട്ടയുടെ കവാടത്തിലേക്ക് പോകുന്നു. തുടർന്ന് മഹ്മൽ കാണാൻ വരുന്നു. ആ വർഷം ഹിജാസിലേക്കുള്ള യാത്രയ്ക്കായി നിയുക്തനായ അമീർ മുമ്പിൽ നിൽക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും ഈ ചടങ്ങിനായി ഒത്തുകൂടുന്നു. തുടർന്ന് അവർ മഹ്മലിനൊപ്പം അൽഖാഹിറ, മിസ്ർ എന്നീ രണ്ട് നഗരങ്ങളിലൂടെ ഘോഷയാത്ര നടത്തുന്നു. ഇത് റജബിലായിരുന്നു. തുടർന്ന് തീരുമാനങ്ങൾ വായിക്കുകയും ആഗ്രഹങ്ങൾ ഉണർത്തപ്പെടുകയും ഉദ്ബോധനങ്ങള്‍ നല്കപ്പെടുകയും ചെയ്യുന്നു. അത്യുന്നതനായ ദൈവം തന്റെ ദാസന്മാരിൽ താൻ ഉദ്ദേശിക്കുന്നവരുടെ ഹൃദയത്തിലേക്ക് തീർത്ഥാടനത്തിന് പുറപ്പെടാനുള്ള ദൃഢനിശ്ചയമിടുന്നു. അങ്ങനെ അവർ സ്വയം സജ്ജരാകാനും അതിനുള്ള തയ്യാറെടുപ്പുകൾ നടത്താനും തുടങ്ങുന്നു. (ഇബ്നു ബത്തൂത്തയുടെ യാത്രകൾ, ഹാമിൽട്ടൺ ഗിബ്സ് വിവർത്തനം ചെയ്തത്, ഹക്ലൂയിറ്റ് സൊസൈറ്റി).
ഇംഗ്ലീഷ് നിരീക്ഷകനായ ആർതർ വേവൽ തന്റെ "എ മോഡേൺ പിൽഗ്രിം ഇൻ മക്ക" എന്ന പുസ്തകത്തിൽ വിവരിച്ചതു കാണാം;
മഹ്മലിനെ യാത്രയയക്കാൻ വലിയൊരു ജനക്കൂട്ടം ഒത്തുകൂടുന്നു. ഗവർണറും പ്രധാന വിശിഷ്ട വ്യക്തികളും അതിനെ കുറച്ചു ദൂരം അകമ്പടി സേവിക്കുന്നു. അതിനെ വഹിക്കാനുള്ള ബഹുമതി ലഭിച്ച ഒട്ടകം വളരെ വലുതാണ്, ഞാൻ വിശ്വസിക്കുന്നത്, അത് ഏറ്റവും ഉയർന്ന പ്രജനനമുള്ളതാണെന്നാണ്. മഹ്മൽ ഒരു രാജകീയ അധികാരത്തിന്റെ പ്രതീകം മാത്രമായിരുന്നില്ല, പകരം അത് ജീവിതത്തിലുടനീളം ഓരോ ഘട്ടത്തിലും മുസ്‍ലിംകളുമായി ശക്തമായ ഒരു വ്യക്തിബന്ധം പുലർത്തിയിരുന്നു.
മഹ്മൽ ചടങ്ങിന്റെ പ്രത്യേകത നിങ്ങൾ ഈജിപ്ഷ്യനായാലും, കോപ്റ്റായാലും, മുസ്‍ലിമായാലും, അമുസ്‍ലിമായാലും, മഹ്മൽ നിങ്ങളെ സ്വീകരിക്കുമെന്നതു തന്നെയാണ്. വിവേചനത്തിന്റെ അതിർവരമ്പുകളില്ലാത്ത ഹജ്ജിന്റെ സൗരഭ്യം മുസ്‍ലിം ലോകത്താകമാനം കൊണ്ട്നടന്നിരുന്ന മഹ്മൽ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി തീർന്നിരിക്കുകയാണ്. പഴയ കാല പ്രതാപ നാളുകളുടെ മറ്റൊരു പ്രതീകമായി, മ്യൂസിയങ്ങളില്‍ അവയുടെ ശേഷിപ്പുകള്‍ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
കടപ്പാട് https://www.europeana.eu/en
Leave A Comment