ഹജ്ജ് യാത്രകള്‍ സഞ്ചാര സാഹിത്യത്തിലെ നിറസാന്നിധ്യം
ഹജ്ജും ഉംറയും ഏതൊരു വിശ്വാസിയുടെയും ആഗ്രഹമാണ്. ബുദ്ധിയുറച്ചത് മുതല്‍ തിരിഞ്ഞ് നിന്ന് നിസ്കരിക്കുന്ന കഅ്ബാലയം ഒന്ന് കാണുക, ചെറുപ്പം മുതലേ കേള്‍ക്കുന്ന പ്രവാചകരുടെ റൗളയും മദീനയും ഒന്ന് സന്ദര്‍ശിക്കുക, ഇബ്റാഹീം നബിയുടെ പാദസ്പര്‍ശങ്ങളേറ്റ ചരിത്രഭൂമിയിലൂടെ നടന്ന് ആ ജീവിതത്തിന്റെ ഏടുകളുടെ ആവര്‍ത്തനമെന്നോണം ഹജ്ജും ഉംറയും നിര്‍വ്വഹിക്കുക, ഇതെല്ലാം ഏതൊരു വിശ്വാസിയുടെയും അടങ്ങാത്ത ആഗ്രഹങ്ങളാണ്. അത് കൊണ്ട് തന്നെ, എത്ര ത്യാഗം സഹിച്ചും ആ ആഗ്രഹസഫലീകരണത്തിന് അവര്‍ തയ്യാറാവുന്നു. അങ്ങനെയാണ് ഹജ്ജ് തീര്‍ത്ഥാടനം ജന്മം കൊള്ളുതെന്ന് പറയാം. സഹസ്രാബ്ധങ്ങൾക്കു മുമ്പ്, അല്ലാഹുവിന്റെ കല്പന പ്രകാരം ഇബ്റാഹിം നബി(അ) നടത്തിയ ഒരു ക്ഷണത്തിന്റെ മറുപടിയാണ് ഈ ഓരോ യാത്രയും. 
വലിയൊരു ലക്ഷ്യവുമായുള്ള യാത്രയാണെന്നതിനാല്‍ തന്നെ, ഓരോ തീര്‍ത്ഥാടനവും വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. അത് പറയാനും അവതരിപ്പിക്കാനും ഏറെ താല്‍പര്യം കാണിക്കുന്നതും അത് കൊണ്ട് തന്നെ. വിശിഷ്യാ, പ്രയാസങ്ങള്‍ നിറഞ്ഞ, മരണം പോലും മുന്നില്‍ കണ്ടുകൊണ്ട്, കലി തുള്ളുന്ന കടലിലൂടെയും ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെയും നടത്തിയ പഴയ കാല യാത്രകളെ കുറിച്ച്, അത് നടത്തിയവര്‍ക്ക് പറയാതിരിക്കാനാവില്ല. അവിടെയാണ് ഹജ്ജ് യാത്രാവിവരണങ്ങള്‍ ജനിക്കുന്നത്. ഇന്ന് ലോക തലത്തില്‍ തന്നെ, സഞ്ചാര സാഹിത്യത്തിന്റെ വലിയൊരു ഭാഗമായി മാറിയിരിക്കുകയാണ് ഹജ്ജ് യാത്രാ വിവരണങ്ങള്‍. അത്തരത്തില്‍ വിരചിതമായ ചില പഴയ കാല യാത്രാവിവരണങ്ങള്‍ പരിചയപ്പെടാം.
പഴയകാലങ്ങളിലെ ഹജ്ജ് യാത്രകള്‍, സൗകര്യങ്ങളുടെ അഭാവവും ദീർഘദൂരവും കാരണം ശാരീരികവും മാനസികവുമായ ഒരു പരീക്ഷണം തന്നെയായിരുന്നു. ആദ്യകാലത്ത് കാൽനടയായും, ഒട്ടകം, കഴുത, കുതിര തുടങ്ങിയ മൃഗങ്ങളെ ഉപയോഗിച്ചും പിന്നീട് കപ്പലുകളിൽ യാത്ര ചെയ്തുമായിരുന്നു ഈ തീർത്ഥാടനം. യാത്രാസംഘങ്ങള്‍ കൂട്ടമായി കടന്നുപോവുന്ന പ്രത്യേക പാതകള്‍ തന്നെയുണ്ടായിരുന്നു. ദമസ്‌കസ്, ബഗ്ദാദ്, കെയ്റോ എന്നിവിടങ്ങളിൽ നിന്ന് മക്കയിലേക്കുള്ള പാതകൾ പ്രശസ്തമായിരുന്നു. ഇന്ത്യയിൽ നിന്ന് ധാരാളം തീർത്ഥാടകർ ചെങ്കടൽ വഴി ജിദ്ദയിലെത്തിയിരുന്നു. മാസങ്ങളോളം എടുക്കുന്ന ഈ യാത്രകൾ അപകടം പിടിച്ചതായിരുന്നു. കടൽക്കൊള്ളക്കാർ, കടലിലെ കൊടുങ്കാറ്റ്, മരുഭൂമിയിലെ ചൂടുകാറ്റ്, വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ദൗർലഭ്യം, രോഗങ്ങൾ തുടങ്ങിയവയാൽ യാത്രകള്‍ ഏറെ പ്രയാസകരമായിരുന്നു.
മരണം പോലും പ്രതീക്ഷിച്ചുകൊണ്ടുള്ള യാത്രകളായിരുന്നു കപ്പലിലേത്. മരണം സംഭവിച്ചാൽ, കപ്പലില്‍ വെച്ച് തന്നെ മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്ത് നിസ്കാരം നിര്‍വ്വഹിച്ച് പെട്ടിയിലാക്കി കടലിന്റെ അടിയിലേക്ക് താഴ്ത്തുന്ന സമ്പ്രദായമായിരുന്നു അന്ന്. അടിവശം തുറക്കാൻ പറ്റുന്ന രീതിയിലുള്ള പെട്ടിയിൽ ഇരുവശങ്ങളിലും സിമൻ്റ് കട്ടകളുണ്ടാകും. പെട്ടി കടലിനടിയിലേക്ക് താഴ്ന്നു പോകാൻ വേണ്ടിയാണിത്. കയറിൽ കെട്ടി ഇറക്കുന്ന പെട്ടി, അടിഭാഗത്ത് എത്തിയെന്ന് ഉറപ്പായാൽ കയർ വലിക്കും. ഇതോടെ പെട്ടിയുടെ അടിഭാഗം തുറക്കുകയും മയ്യിത്ത് താഴുകയും ചെയ്യും. മയ്യത്ത് താഴ്ന്നു എന്ന് ഉറപ്പായാൽ കയർ വലിച്ച് പെട്ടി മുകളിലേക്കെടുക്കും. ഇതായിരുന്നു രീതി. ഒരേ ലക്ഷ്യവുമായി പുറപ്പെട്ട സഹയാത്രികനെ ഇങ്ങനെ കടലില്‍ മറവ് ചെയ്യേണ്ടിവരുന്നത് എത്രമാത്രം ഹൃദയഭേദകമായിരിക്കും. എന്നാലും ജീവിതത്തിന്റെ അത്യാവശ്യ ചുറ്റുപാടുകള്‍ കഴിഞ്ഞാല്‍, ശേഷിക്കുന്നതെല്ലാം ഈ ആഗ്രഹസഫലീകരണത്തിനായി മാറ്റി വെച്ച് അവസാനയാത്രയെന്നോണം എല്ലാവരോടും യാത്രപറഞ്ഞ് പോകുന്ന എത്രയോ പേര്‍ അന്നുമുണ്ടായിരുന്നു. അത്തരം യാത്രകളുടെ വിവരണങ്ങള്‍ ശേഷം ഏറെ പ്രചാരം നേടുകയും ഒരു സാഹിത്യശാഖ തന്നെയായി വികസിക്കുകയും ചെയ്തു.   
ഏഷ്യ, ആഫ്രിക്ക, യൂറോപ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണ്ട് കാലം മുതലേ ഹജ്ജ് തീര്‍ത്ഥാടനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇസ്‍ലാമിക ലോകത്ത് നിന്ന് നില നിന്ന വിവിധ ഭരണകൂടങ്ങളിലേക്കും അധികാര കേന്ദ്രങ്ങളിലേക്കും ചേര്‍ത്തിയാണ് പഴയ കാല പല യാത്രകളും അറിയപ്പെടുന്നത്. അവയില്‍ പ്രധാനപ്പെട്ട ചിലത് പരിചയപ്പെടാം.
ഉസ്മാനിയ്യ യാത്രകള്‍
തുര്‍കിയില്‍നിന്നുള്ള യാത്രകളാണ് ഉസ്മാനിയ്യ ഹജ്ജ് യാത്രകള്‍ എന്ന് അറിയപ്പെടുന്നത്. ഇസ്താംബൂളില്‍നിന്ന് തുടങ്ങി, അനാടോളിയയിലൂടെ ശാം (സിറിയ) വഴിയാണ് ഈ സംഘങ്ങള്‍ മക്കയിലെത്തിയിരുന്നത്. ശാം ഹജ്ജ് വഴിയെന്ന പേരിലാണ് ഈ പാത അറിയപ്പെട്ടിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ, ഹാജിമാര്‍ക്ക് വേണ്ടി ഈ വഴികളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും പൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്താനും അക്കാലത്തെ ഭരണാധിപര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിറിയ, തുര്‍കി എന്നിവിടങ്ങളിലെ ഹാജിമാര്‍ക്ക് പുറമേ, ബാല്‍കണ്‍, കോകസ്, ഇറാഖ് തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള സംഘങ്ങളെല്ലാം ഈ വഴിയായിരുന്നു പോയിരുന്നത്. എല്ലാവരും അവസാനം എത്തിപ്പെടുന്ന സംഗമ കേന്ദ്രം സിറിയയായിരുന്നു. അവിടെയെത്തുമ്പോഴേക്ക്, ആ പ്രയാണം അണ മുറിയാത്ത വലിയ വലിയ സംഘങ്ങളായി മാറുമായിരുന്നു. 
പലരും റമദാന്‍ ആകുമ്പോഴേക്ക് സിറിയയിലെത്തി റമദാന്‍ അവിടെ ചെലവഴിച്ച് പെരുന്നാള്‍ കഴിയുന്നതോടെ മക്കയിലേക്ക് യാത്ര തുടങ്ങുന്നതായിരുന്നു രീതി. റമദാനില്‍ അവിടെ തങ്ങുന്നത് മുതലുള്ള അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കാന്‍ ഉസ്മാനീ ഖലീഫമാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ സംരക്ഷണത്തിനായി പ്രത്യേക സേനയും നാട്ടിലുള്ള അവരുടെ കുടുംബങ്ങളിലേക്ക് ആവശ്യമായ സന്ദേശങ്ങളും കത്തുകളും എത്തിക്കുന്നതിനായി  ജോഖ്ദാര്‍ എന്ന പേരില്‍ പ്രത്യേക തപാല്‍ സേവനവും ഒരുക്കിയിരുന്നു. അവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, വാഹനമൃഗങ്ങള്‍, ടെന്റുകള്‍, തുടങ്ങിയവക്കെല്ലാം പ്രത്യേകം ആളുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. ഇസ്താംബൂളില്‍നിന്ന് പുറപ്പെടുന്ന ഹാജിമാരെ മിക്കപ്പോഴും ഖലീഫ തന്നെ നേരിട്ടെത്തിയായിരുന്നു യാത്രയാക്കിയിരുന്നത്. അവരോടൊപ്പം, മക്കയിലേക്കും മദീനയിലേക്കും അവിടത്തെ നിവാസികള്‍ക്കും  വേണ്ടി പ്രത്യേക സമ്മാനങ്ങള്‍, വഖ്ഫ് സ്വത്തുക്കള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മേത്തരം വിളക്കുകള്‍, കാര്‍പറ്റുകള്‍ എന്നിവയെല്ലാം കൊടുത്തയക്കുന്നതും പതിവായിരുന്നു. അവസാന ഖലീഫയായ സുല്‍താന്‍ അബ്ദുല്‍ഹമീദ് ഹിജാസ് റെയില്‍വേ പദ്ധതിയുമായി മുന്നോട്ട് വരുന്നത് തന്നെ, ഹാജിമാരുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. സിറിയയില്‍നിന്ന് മദീന വരെ എത്തിയിരുന്ന ആ പദ്ധതി ഒന്നാം ലോകമഹായുദ്ധത്തോടെ തകര്‍ന്നത് മുസ്‍ലിം ലോകത്തിനേറ്റ വലിയൊരു പ്രഹരം തന്നെയായിരുന്നു.
ആന്ദലൂഷ്യന്‍ ഹജ്ജ് യാത്രകള്‍
അക്കാലത്തെ മറ്റൊരു പ്രധാന ഹജ്ജ് യാത്രയായിരുന്നു സ്പെയിനില്‍ നിന്നുള്ള യാത്രകള്‍. സ്പെയിനിലെ സഞ്ചാരിയായ ഇബ്നുജുബൈറിന്റെ വിവരണത്തിലൂടെയാണ് ഇത് അനാവൃതമാവുന്നത്. സ്പെയിനിലെ ഗ്രാനഡയില്‍നിന്ന് തുടങ്ങി, ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടെ, മൊറോക്കോയിലെ സബ്തയിലെത്തുകയും ശേഷം കപ്പല്‍ മാര്‍ഗ്ഗം സ്വഖ്‍ലിയ ദ്വീപിലൂടെ ഈജിപ്തിലെത്തുകയും അവിടെനിന്ന് ചെങ്കടല്‍ വഴി ജിദ്ദയിലെത്തുകയും ചെയ്യുന്നതായിരുന്നു ആ യാത്രകള്‍. കപ്പല്‍ യാത്രകളിലെയും മരുഭൂയാത്രകളുടെയും ഭീകരതകളെല്ലാം ആ യാത്രാവിവരണങ്ങളില്‍ കാണാനാവും.
ആഫ്രിക്കന്‍ യാത്രകള്‍
ഏറ്റവും അപകടം പിടിച്ച യാത്രകള്‍ ഇവയായിരുന്നു എന്ന് പറയാം. ആഫ്രിക്കന്‍ സംഘങ്ങള്‍ക്ക് മക്കയിലെത്താന്‍ വിവിധ വഴികളുണ്ടായിരുന്നെങ്കിലും അധികപേരും ആശ്രയിച്ചിരുന്നത്, മൊറോക്കോയിലെത്തി, ലിബിയയും അള്‍ജിയേഴ്സും കടന്ന് മധ്യധരണിയാഴിയിലൂടെ അലക്സാണ്ട്രിയയിലെത്തി, ശേഷം ചെങ്കടലിലൂടെ ജിദ്ദയിലെത്തുന്ന വഴിയായിരുന്നു. സഹാറാ മരുഭൂമിയിലൂടെ സുഡാന്‍ വഴി ഈജിപ്തിലെത്തി ശേഷം  ചെങ്കടലിലൂടെ ജിദ്ദയിലെത്തുന്നതായിരുന്നു മറ്റൊരു പ്രധാന വഴി. തിംബുക്തുവില്‍നിന്ന് തുടങ്ങി അള്‍ജിയേഴ്സ് മരുഭൂമിയിലൂടെ ലിബിയയിലും കൈറോയിലുമെത്തുന്ന വഴിയും ഏറെ പ്രചാരത്തിലുണ്ടായിരുന്നു. ഏറ്റവും വഴിദൂരം താണ്ടേണ്ടിവരുന്നു എന്നതോടൊപ്പം നീണ്ട് കിടക്കുന്ന മരുഭൂമിയിലെ പ്രയാസങ്ങളും ഭീഷണികളും പലപ്പോഴും അനിര്‍വചനീയമായിരുന്നു.
ഏഷ്യന്‍ ഹജ്ജ് യാത്രകള്‍
ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഹജ്ജ് സംഘങ്ങള്‍ പണ്ട് മുതലേ ചരിത്രത്തിന്റെ ഭാഗമാണ്. സിങ്കപ്പൂര്‍, മുംബൈ, കല്‍കത്ത, കറാച്ചി, ജാവാ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഹാജിമാരെല്ലാം വന്നിരുന്നത് ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് കൂടെ മസ്ഖത്, ഏദന്‍ തുറമുഖങ്ങളിലൂടെ ചെങ്കടല്‍ വഴിയായിരുന്നു. മുഗള്‍ ഭരണാധികാരികള്‍ അടക്കമുള്ള ഈ പ്രദേശങ്ങളിലെ മുസ്‍ലിം രാജാക്കന്മാരെല്ലാം ഈ യാത്രകള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരുന്നു. ബോംബെ, കറാച്ചി തുടങ്ങിയ തുറമുഖങ്ങളെല്ലാം അക്കാലത്ത് ഏറ്റവും സജീവമായിരുന്നത് ഹജ്ജ് സമയങ്ങളിലായിരുന്നു എന്ന് പറായം. 
ഇബ്നുബതൂതയുടെ ഹജ്ജ് യാത്ര
ഹജ്ജ് യാത്രാ വിവരണങ്ങളില്‍ സുപ്രധാനമായ ഒന്നാണ് പ്രശസ്ത സഞ്ചാരിയായ ഇബ്നുബതൂതയുടെ ഹജ്ജ് യാത്ര. ഇരുപത്തിയൊന്നാം വയസ്സില്‍ അദ്ദേഹം തുടങ്ങിയ ഈ യാത്ര, 16 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും, എത്തിയ ഇടങ്ങളിലെല്ലാം മാസങ്ങളോളം താമസിക്കുകയും അവിടത്തെ ചരിത്രം പഠിക്കുകയും പണ്ഡിതരില്‍നിന്ന് വിദ്യ നേടുകയും ചെയ്ത് തുടര്‍ന്നതിനാല്‍ 24 വര്‍ഷം നീണ്ടുനിന്നു. സ്പെയിനിലെ ത്വന്‍ജയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം, ആഫ്രിക്കയിലൂടെ മധ്യധരണിയാഴിയുടെ തീരങ്ങളിലൂടെ, മൊറോക്കോ, അള്‍ജിയേഴ്സ്, തുണീഷ്യ, അലക്സാണ്ട്രിയ, കൈറോ എന്നീ നഗരങ്ങളിലൂടെയാണ് കടന്നുപോയത്. ശേഷം ചെങ്കടലിലൂടെ ജിദ്ദയിലെത്തുകയും അവിടെനിന്ന് മക്കയിലെത്തുകയും ചെയ്തു. ആദ്യഹജ്ജ് കഴിഞ്ഞ്, കൈറോയിലേക്ക് തിരിച്ച് പോയ അദ്ദേഹം, ശേഷം ഫലസ്തീന്‍ വഴി ഡമസ്കസിലെത്തുകയും, ശേഷം ലാദഖിയ, ആലപ്പോ വഴി മറ്റൊരു സംഘത്തിന്റെ കൂടെ വീണ്ടും മക്കയിലേക്ക് പോവുകയും ചെയ്തു. ശേഷം ഇറാഖ്, യമന്‍, ബഹ്റൈന്‍ തുടങ്ങിയ പ്രദേശങ്ങളും അദ്ദേഹം ഈ യാത്രയില്‍ സന്ദര്‍ശിച്ചു. 
ഇബ്നുജുബൈറും ഇബ്നുബതൂതയുമെല്ലാം രചിച്ച ഹജ്ജ് യാത്രാവിവരണങ്ങള്‍ സഞ്ചാര സാഹിത്യത്തെ ഏറെ സമ്പന്നമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ ഭാഷകളില്‍, വിവിധ കാലങ്ങളില്‍ അനേകം ഹജ്ജ് യാത്രാവിവരണങ്ങള്‍ വിരചിതമായിട്ടുണ്ട്. 
ഈ രംഗത്ത് എഴുതപ്പെട്ട കൃതികളെ കുറിച്ച് പോലും അനേകം രചനകള്‍ നടന്നിട്ടുണ്ട്. അല്ലാമാ ഹമദ് അല്‍ജാസിറിന്റെ പ്രധാന ഹജ്ജ് യാത്രകള്‍, മുഹമ്മദ് ഹസന്‍ ശരീഫിന്റെ മക്കയിലേക്കും മദീനയിലേക്കുമുള്ള തെരഞ്ഞെടുക്കപ്പെട്ട യാത്രകള്‍, അബ്ദുല്ലാഹ് അല്‍ഹുഖൈലിന്റെ ഹജജ് യാത്രകള്‍ സഞ്ചാരികളുടെ കണ്ണില്‍ തുടങ്ങി അനേകം കൃതികള്‍ ഈ രംഗത്തും കാണാവുന്നതാണ്. മാല്‍കം എക്സ്, മുഹമ്മദ് അസദ് തുടങ്ങിയ പാശ്ചാത്യന്‍ യാത്രികരുടെ വിവരണങ്ങളെ ക്രോഡീകരിച്ച, അമേരിക്കന്‍ എഴുത്തുകാരനായ മയ്കല്‍ വോള്‍ഫിന്റെ മക്കയിലേക്കുള്ള ആയിരം പാതകള്‍ (One Thousand Roads to Mecca) എന്നതും ഈ രംഗത്ത് എടുത്ത് പറയേണ്ടതാണ്.
ഈ എഴുത്തുകള്‍ എല്ലാ കാലത്തും തുടര്‍ന്നുപോന്നിട്ടുണ്ട്. മുഹമ്മദ് ഹസന്‍ ഹൈകലിന്റെ, ദിവ്യബോധനത്തിന്റെ ഗേഹത്തില്‍, ഇബ്റാഹീം അല്‍മാസിനിയുടെ ഹിജാസിലേക്കുള്ള യാത്ര, ഈജിപ്ഷ്യന്‍ എഴുത്തുകാരനായ മുഹ്‍യിദ്ദീന്‍ രിളായുടെ എന്റെ ഹിജാസ് യാത്ര, ശൈഖ് അലി ത്വന്‍താവിയുടെ, പ്രവാചകത്വത്തിന്റെ നാട്ടിലേക്ക്, ഈജിപ്ഷ്യന്‍ ഹജ്ജ് സംഘത്തിന്റെ നേതാവായിരുന്ന ഇബ്റാഹീം രിഫ്അതിന്റെ ഇരു ഹറമുകളുടെ കണ്ണാടി, മോറിതാനി പണ്ഡിതനായ മുഹമ്മദ് അമീന്‍ ശന്‍ഖീതിയുടെ അല്ലാഹുവിന്റെ ഭവനത്തിലേക്കൊരു ഹജ്ജ് യാത്ര, സാഹിത്യകാരനായ അനീസ് മന്‍സൂറിന്റെ പുണ്യഭൂമികളില്‍ ഏതാനും ദിവസങ്ങള്‍, ഡോ. മുസ്ഥഫാ മഹ്മൂദിന്റെ കഅ്ബയിലേക്കുള്ള പാത തുടങ്ങിയവ കഴിഞ്ഞ നൂറ്റാണ്ടില്‍ വിരചിതമായ പ്രധാന ഹജ്ജ് വിവരണങ്ങളില്‍ ചിലതാണ്.
ഇബ്റാഹീം നബിയുടെ വിളി കേട്ടുള്ള ആ തീര്‍ത്ഥ യാത്രകള്‍ ഇന്നും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ അനുഭൂതി അനുഭവിച്ചവരൊക്കെ അത് വിവരിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അത് പറച്ചിലുകളും പാട്ടുകളും എഴുത്തുകളുമെല്ലാമായി ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇബ്റാഹീം നബിയുടെ ആ വിളിയാളം അന്തരീക്ഷത്തില്‍ അലയടിക്കുന്നിടത്തോളം കാലം അത് തുടരുക തന്നെ ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter