സുൽത്താനാ സഫിയ്യതുദ്ദീൻ: കൊളോണിയൽ വിരുദ്ധ രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിധ്യം
പത്തൊൻപതാം നൂറ്റാണ്ടിൽ തെക്കുകിഴക്കേഷ്യയിൽ നടമാടിയ യൂറോപ്യൻ അധിനിവേശശ്രമങ്ങൾക്ക് മുന്നിൽ പതറാതെ, അറിവും നയതന്ത്രവും ഇസ്‌ലാമിക മൂല്യങ്ങളും ആയുധമാക്കി 34 വർഷം ആച്ചെ (Aceh) സാമ്രാജ്യത്തെ നയിച്ച ധീര വനിതയായിരുന്നു സുൽത്താന താജുൽആലം സഫിയ്യതുദ്ദീൻ ഷാ. കൊളോണിയൽ ശക്തികൾ തോക്കുകളും മറ്റു കച്ചവട കുത്തകകളുമായി സ്വരാജ്യത്തേക്കു കടന്നുവന്നപ്പോൾ, സൈനിക ശക്തികൊണ്ട് മാത്രമല്ല, മറിച്ച് സാമർത്ഥ്യവും നയതന്ത്രവും കൊണ്ട് ഒരു രാജ്യത്തിന്റെ പരമാധികാരം എങ്ങനെ സംരക്ഷിക്കാം എന്ന് അവർ ലോകത്തിന് കാണിച്ചുകൊടുത്തു.
പ്രതിസന്ധികളിലൂടെ സിംഹാസനത്തിലേക്ക്
1641-ൽ സുൽത്താൻ ഇസ്കന്ദർ ഥാനി അന്തരിച്ചപ്പോൾ ആച്ചെ രാജ്യം വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. ആണവകാശികളില്ലാത്ത ആ സിംഹാസനത്തിലേക്ക് ആര് വരണമെന്ന കാര്യത്തിൽ പണ്ഡിതന്മാരും പ്രഭുക്കന്മാരും (Orang Kaya) വലിയ ആശയക്കുഴപ്പത്തിലായി. ഭരണാധികാരിയായി ഒരു സ്ത്രീ വരുന്നത് ഇസ്‌ലാമിക നിയമങ്ങൾക്കും പാരമ്പര്യത്തിനും അനുയോജ്യമാണോ എന്ന ചോദ്യം സ്വഭാവികമായി ഉയർന്നുവന്നു.
എന്നാൽ, മുൻ ഭരണാധികാരി ഇസ്കന്ദർ മുദയുടെ മകളും ഇസ്കന്ദർ ഥാനിയുടെ വിധവയുമായ 'പുത്രി ശ്രീ ആലം' എന്ന സഫിയ്യതുദ്ദീൻ തന്റെ ഭരണനൈപുണ്യം കൊണ്ട് ആ സംശയങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയതാണ് പിന്നീട് ആച്ചെ ദർശിച്ചത്. "ലോകത്തിന്റെ കിരീടം, വിശ്വാസത്തിന്റെ വിശുദ്ധി" എന്നർത്ഥം വരുന്ന 'താജുൽ ആലം സഫിയ്യുദ്ദീൻ ഷാ' എന്ന പേരുസ്വീകരിച്ച് അവർ സിംഹാസനത്തിലേറി.
തികഞ്ഞ ആത്മീയതയും ഇസ്‌ലാമിക മര്യാദകളും പാലിച്ചുകൊണ്ട് തന്നെയായിരുന്നു അവർ ഭരണം നിർവ്വഹിച്ചത്. സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തുമ്പോഴും ഔദ്യോഗിക ചടങ്ങുകളിലുമെല്ലാം തിരശ്ശീലയ്ക്ക് പിന്നിലിരുന്നാണ് അവർ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. രാഷ്ട്രീയത്തിന്റെ പുകമറകൾക്കിടയിലും നിസ്കാരം, നോമ്പ്, ആത്മീയ വിശുദ്ധി എന്നിവ ജീവിതവ്രതമായി അവർ കൊണ്ടുനടന്നിരുന്നു. ഭരണരംഗത്തും വ്യക്തിജീവിതത്തിലുമെല്ലാം അവരുടെ മതപരമായ വിശ്വാസവും ദൈവഭയവും തന്നെയായിരുന്നു എപ്പോഴും പ്രധാന വഴികാട്ടി.
വിജ്ഞാനവും ആത്മീയതയും സമ്മേളിച്ച ഭരണകാലം
ആഴത്തിലുള്ള വിജ്ഞാനത്തിനും സമ്പന്നമായ സാംസ്കാരിക മുന്നേറ്റത്തിനും പേരു കേട്ടതായിരുന്നു സുൽത്താനാ സഫിയ്യതുദ്ദീന്റെ ഭരണകാലം. അവരുടെ നേതൃത്വത്തിൽ ആച്ചെ (Aceh) തെക്കുകിഴക്കൻ ഏഷ്യയിലെ പ്രമുഖ ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രമായി ശോഭിച്ചു. മലായ്, അറബിക്, പേർഷ്യൻ ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ അക്കാലത്ത് വ്യാപകമായി പ്രചരിക്കുകയും, ഭരണ കാര്യങ്ങളിൽ മതപണ്ഡിതന്മാരും ഉലമാക്കളും രാജകൊട്ടാരത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്തു. മതപരമായ സംവാദങ്ങൾക്കും ചിന്തകൾക്കും വലിയ പ്രാധാന്യമാണ് അന്ന് അവിടെ ലഭിച്ചിരുന്നത്.
ഉലമാക്കളെ അത്യധികം ബഹുമാനിച്ചിരുന്ന സുൽത്താനാ, അവർക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും പിന്തുണയും നൽകി. കത്തുകളിലൂടെയും നിയമപരമായ വിധികൾ ആരായുന്നതിലൂടെയും പണ്ഡിതന്മാരുമായി നിരന്തരമായ സമ്പർക്കം പുലർത്താൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ഒരു 'ഖലീഫ'യെപ്പോലെ ആത്മീയ നേതൃത്വം അവകാശപ്പെട്ടില്ലെങ്കിലും, സാമ്രാജ്യത്തിന്റെ ലൗകിക ഭരണാധികാരിയായി എല്ലാവരും അവരെ പൂർണ്ണമായി അംഗീകരിച്ചു.
അവരുടെ നീതിന്യായ വ്യവസ്ഥ പൂർണ്ണമായും ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഗൗരവതരമായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകൾ ഉണ്ടായിരുന്നുവെങ്കിലും, തനിക്ക് മുൻപുണ്ടായിരുന്ന ഭരണാധികാരികളെ അപേക്ഷിച്ച് കൂടുതൽ അളന്നുമുറിച്ചതും കാരുണ്യം നിറഞ്ഞതുമായ സമീപനമാണ് സുൽത്താനാ സ്വീകരിച്ചിരുന്നതെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. കൊട്ടാരത്തിന്റെ പ്രവർത്തനങ്ങളിലും ഭരണതന്ത്രങ്ങളിലും അവരുടെ വൈദഗ്ധ്യം വിദേശ പ്രതിനിധികളെപ്പോലും അത്ഭുതപ്പെടുത്തി. വിദേശ ദൂതന്മാരുമായി കൂടിക്കാഴ്ച നടത്താനും നയതന്ത്ര ബന്ധങ്ങൾ കൈകാര്യം ചെയ്യാനും ഔദ്യോഗിക ചടങ്ങുകളിലൂടെ തന്റെ അധികാരം ഉറപ്പിച്ചുനിർത്താനും അവർക്കൊരു പ്രത്യേക കഴിവുണ്ടായിരുന്നു.
ആനപ്പുറത്തേറി പൊതുപരിപാടികളിൽ പങ്കെടുക്കുകയും ജനങ്ങളെ നേരിൽ കാണുകയും ചെയ്തപ്പോഴെല്ലാം ഇസ്‌ലാമിക മര്യാദകളും മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ സുൽത്താന പ്രത്യേകം ശ്രദ്ധിച്ചു. കേവലം കാഴ്ചകൾക്കപ്പുറം വലിയൊരു സന്ദേശമാണ് ഈ പ്രവർത്തനങ്ങൾ നൽകിയത്; അതായത്, അവർ ഭരണരംഗത്ത് പ്രകടമായി തന്നെ ശക്തമായി നിന്നതോടൊപ്പം ഭക്തിയുടെയും ആത്മാഭിമാനത്തിന്റെയും മൂല്യങ്ങളെ പൂർണ്ണമായി അനുവര്‍ത്തിക്കാവുന്നതേ ഉള്ളൂ എന്നതായിരുന്നു അത്.
ഡച്ച് കച്ചവട ശക്തിക്കെതിരെ
സുൽത്താനാ സഫിയ്യതുദ്ദീൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള (VOC) ഇടപാടുകളായിരുന്നു. വ്യാപാര കുത്തകകൾ ഉറപ്പിക്കാനും ആച്ചേയുടെ പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനും തങ്ങൾക്ക് അനുകൂലമായ കരാറുകളിൽ ഒപ്പുവെപ്പിക്കാനുമായിരുന്നു ഡച്ചുകാരുടെ ശ്രമം.
നേരിട്ടുള്ള ഒരു സൈനിക ഏറ്റുമുട്ടൽ ആച്ചെയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും അപകടത്തിലാക്കുമെന്ന് സുൽത്താനാ തിരിച്ചറിഞ്ഞു. അതിനാൽ ചർച്ചകൾ, സാമ്പത്തിക തന്ത്രങ്ങൾ, ഉഭയകക്ഷി കരാറുകൾ, പ്രതീകാത്മകമായ പ്രതിരോധങ്ങൾ എന്നിവയാണ് അവർ പോരാട്ടത്തിന് ആയുധമാക്കിയത്.
ഒരു ഉദാഹരണമായി ഈ സംഭവം നോക്കാം. അവരുടെ ഭരണത്തിന്റെ തുടക്കത്തിൽ, മരിച്ചുപോയ സുൽത്താനായ ഭർത്താവ് ഓർഡർ ചെയ്തിരുന്ന വിലപിടിപ്പുള്ള രത്നാഭരണങ്ങൾക്ക് ഡച്ചുകാർ പണം ആവശ്യപ്പെട്ടു. എന്നാൽ "ആ ആഭരണങ്ങൾ പുരുഷന്മാർക്ക് വേണ്ടിയുള്ളതാണെന്നും ഒരു സ്ത്രീ ഭരണാധികാരിയായ തനിക്ക് അത് അനുയോജ്യമല്ല" എന്നും പറഞ്ഞ് സുൽത്താനാ ആ ആവശ്യം തള്ളി. ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയും ഡച്ചുകാരുടെ സമ്മർദ്ദങ്ങളെ അതിജീവിക്കുകയും ചെയ്ത അവർ ഒടുവിൽ ആച്ചെയ്ക്ക് പൂർണ്ണമായും അനുകൂലമായ വ്യവസ്ഥകളിൽ ഒത്തുതീർപ്പിലെത്തി. ഡച്ചുകാർ എത്രതന്നെ സമ്മർദ്ദം ചെലുത്തിയാലും ആച്ചെയെ കീഴ്‌പെടുത്താൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ അവർ നൽകിയത്.
പെരാക് (Perak), ജോഹോർ (Johor) എന്നീ പ്രദേശങ്ങളുമായുള്ള കച്ചവട ബന്ധങ്ങളും അവർ വളരെ വിദഗ്ദ്ധമായി കൈകാര്യം ചെയ്തു. ആച്ചെയുടെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാനും വിദേശികൾക്ക് അനാവശ്യ വ്യാപാര കുത്തകകൾ നൽകുന്നത് തടയാനും അവർക്ക് സാധിച്ചു. ആച്ചെയുടെ പരമാധികാരം പണത്തിന് പണയം വെക്കാനുള്ളതല്ലെന്ന് വിദേശ വ്യാപാരികളെ നിരന്തരം ഓർമ്മിപ്പിക്കാൻ അവരുടെ ഓരോ നിലപാടുകൾക്കും സാധിച്ചു.
യുദ്ധങ്ങളില്ലാത്ത സുസ്ഥിരത
അയൽരാജ്യങ്ങൾ പലതും അധിനിവേശത്തിന് കീഴടങ്ങിയപ്പോഴും 34 വർഷത്തെ സഫിയ്യതുദ്ദീന്റെ ഭരണം ആച്ചെയ്ക്ക് സമാധാനവും സാമ്പത്തിക ഭദ്രതയും നൽകി. അനാവശ്യ യുദ്ധങ്ങളിലൂടെ രാജ്യത്തിന്റെ ധനം പാഴാക്കാതെ, വ്യാപാരവും ഇസ്‌ലാമിക സംസ്‌കാരവും വളർത്താനാണ് അവർ മുൻഗണന നൽകിയത്. ജനങ്ങൾ അവരുടെ ഭരണത്തെ കേവലം അധികാരപ്രയോഗമായല്ല, മറിച്ച് സേവനമായാണ് കണ്ടത്.
സുൽത്താനായുടെ പ്രതിരോധത്തിന് മുൻപിൽ തങ്ങളുടെ ആഗ്രഹങ്ങൾ നടക്കാതെ പോയതിലുള്ള നിരാശ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ (VOC) ഔദ്യോഗിക രേഖകളിൽ വ്യക്തമാണെങ്കിലും, അവരെ ഒരിക്കലും ഒരു ബലഹീനയായ ഭരണാധികാരിയായി കാണാൻ കഴിയില്ലെന്ന് അവർ പരോക്ഷമായി സമ്മതിക്കുന്നുണ്ട്. കൊട്ടാരത്തിൽ നിന്നുള്ള കത്തുകളും കരാറുകളും ചരിത്രരേഖകളും വ്യക്തമാക്കുന്നത്, വിദേശ ശക്തികളെ കണ്ട് ഭയക്കാതെ, സ്വന്തം കരുത്തിൽ ഉറച്ചുനിന്നുകൊണ്ട് ചർച്ചകൾ നടത്താൻ തയാറായ ഒരു സാമ്രാജ്യത്തെയാണ്.
ആധുനിക ലോകത്തിനൊരു സന്ദേശം
സുൽത്താനാ സഫിയ്യതുദ്ദീന്റെ ജീവിതം ഇസ്‌ലാമിക ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്. ഒരു സ്ത്രീക്ക് വിശ്വാസത്തിലും ധാർമ്മികതയിലും ഉറച്ചുനിന്നുകൊണ്ട് എങ്ങനെ ഒരു സാമ്രാജ്യത്തെ നയിക്കാമെന്ന് അവർ തെളിയിച്ചു. സുൽത്താനാ സഫിയ്യതുദ്ദീന്റെ ചരിത്രം ഇന്ന് വായിക്കുമ്പോൾ അത് രണ്ട് പ്രധാന വികാരങ്ങളാണ് നമ്മിൽ ഉണർത്തുന്നത്: ഒന്ന്, പുരുഷാധിപത്യം നിറഞ്ഞ ഒരു ലോകത്ത് ഉറച്ചുനിന്ന ഒരു സ്ത്രീയോടുള്ള അളവറ്റ ആദരവ്; രണ്ട്, സങ്കീർണ്ണവും സജീവവുമായ ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമാണ് ഇതെന്നതിലെ ആത്മാഭിമാനം. പിതാവിന്റെ യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും വഴി പിന്തുടരുന്നതിന് പകരം, അദ്ദേഹം പടുത്തുയർത്തിയതിനെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുകയാണ് അവർ ചെയ്തത്. കേവലം അധികാരപ്രയോഗത്തിനപ്പുറം ശാശ്വതമായ സ്ഥാപനങ്ങളും വ്യവസ്ഥിതികളുമാണ് അവർ നിർമ്മിച്ചത്.
നേതൃത്വം എന്നത് കേവലം കായികശക്തിയോ ബലപ്രയോഗമോ അല്ലെന്ന് അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അത് ധാർമ്മികവും നയതന്ത്രപരവുമാകാം; വിശ്വാസത്തിലും വിജ്ഞാനത്തിലും ജനസേവനത്തിലും വേരൂന്നിയതാകാം. അല്ലാഹു നമ്മെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെ പൂർണ്ണമായ തിരിച്ചറിവോടെ സമീപിക്കുക എന്നതാണ് ഒരു മുസ്‍ലിമിന്റെ കടമ. ആ ഉത്തരവാദിത്തത്തെ ഏറ്റവും ഗൗരവത്തോടെയാണ് സുൽത്താനാ സമീപിച്ചത്.
1675-ൽ വിടവാങ്ങിയെങ്കിലും, കൊളോണിയൽ അധിനിവേശങ്ങളുടെ തോക്കുകൾക്കും അഹങ്കാരത്തിനും മുൻപിൽ അറിവും തന്ത്രവും കൊണ്ട് ചരിത്രം കുറിച്ച സുൽത്താനാ സഫിയ്യതുദ്ദീൻ, പ്രബോധകർക്കും ചരിത്രാന്വേഷികൾക്കും എന്നും ഒരു പ്രചോദനമാണ്. സിംഹാസനത്തിലെ അവരുടെ 34 വർഷത്തെ ഭരണം നമ്മെ ഓർമ്മിപ്പിക്കുന്നത് മുസ്‍ലിം വനിതാ ഭരണാധികാരികൾ ചരിത്രത്തിലെ അപൂർവ്വ-വിചിത്ര സംഭവങ്ങളല്ല, മറിച്ച് അത് ഇസ്‌ലാമിക നേതൃത്വ പാരമ്പര്യത്തിന്റെ തന്നെ ഭാഗമാണെന്നാണ്. ആച്ചെയുടെ (Aceh) പരമാധികാരം സൂക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും കൊട്ടാരത്തിലും കച്ചവടത്തിലും സംസ്കാരത്തിലും വിശ്വാസത്തിന്റെ ദീപശിഖ അണയാതെ നിർത്താനും അവർക്ക് സാധിച്ചു.
ഇന്ന് "മുസ്‍ലിം വനിതാ ഭരണാധികാരികൾ" എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഉയർന്നുവരേണ്ട പേരുകളിലൊന്ന് സുൽത്താനാ സഫിയ്യതുദ്ദീന്റേതായിരിക്കണം: മഹതിയായ പണ്ഡിത, നയതന്ത്രജ്ഞ, ധീരയായ ഭരണാധികാരി.
ഗ്രന്ഥസൂചി (References)
- Sher Banu A.L. Khan. Sovereign Women in a Muslim Kingdom: The Sultanahs of Aceh, 1641–1699. Cornell University Press, 2017.
- Sister-hood. Taj ul-Alam (1612–1675), Sultanah Safiatuddin Syah. Article. (sister-hood.com)
- Safiatuddin: The Aceh Scholar Queen Who Outwitted the Dutch (1641–1675),www.Medium.com
About the Author
വല്ലപ്പുഴ ദാറുന്നജാത് കോളേജ് ഡിഗ്രി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. ഇസ്‍ലാമിക സംസ്കാരം, ഇസ്‍ലാമിക രാഷ്ട്രമീമാംസ, ലോക ചരിത്രം, ആഗോള രാഷ്ട്രീയം എന്നിവയാണ് തല്‍പര മേഖലകള്‍.



Leave A Comment