അധ്യായം. 2 സൂറ ബഖറ- (Ayath 191-196) പ്രതിരോധത്തിന് അനുമതി
ആവശ്യമായി വന്നാല്‍ പ്രതിരോധത്തിനുവേണ്ടി യുദ്ധം ചെയ്യാനുള്ള അനുമതിയാണ് കഴിഞ്ഞ ആയത്തില്‍ പറഞ്ഞുവെച്ചത്. അതായത്, നിങ്ങളോട് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോട് തിരിച്ചും യുദ്ധം ചെയ്യണമെന്ന്. അതിനോട് ചേര്‍ന്നുതന്നെ ചില കാര്യങ്ങള്‍ കൂടി പറയുകയാണിനി.
വളരെ മൃഗീയവും പൈശാചികവുമായ അക്രമങ്ങളും മര്‍ദ്ദനങ്ങളുമാണല്ലോ മുസ്‍ലിംകള്‍ക്കെതിരെ മക്കാമുശ്‍രിക്കുകള്‍ അഴിച്ചുവിട്ടിരുന്നത്. വര്‍ഷങ്ങളോളം അവരത് സഹിച്ചു. അതിന് നല്‍കേണ്ടിവന്നതാകട്ടെ, വലിയ വിലയായിരുന്നു. നിരവധി ആളുകള്‍ രക്തസാക്ഷികളായി. പലതരം നശനഷ്ടങ്ങളുണ്ടായി.
എന്നും എല്ലാ കാലത്തും സഹിച്ചുകൊണ്ടിരിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ സഹിച്ചുമാത്രം നിന്നാല്‍ ഇസ്‌ലാമിന്‍റെയും മുസ്‌ലിംകളുടെയും ഉന്മൂലനാശമായിരിക്കും ഫലം. ആ ദുരവസ്ഥ വന്നുകൂടാ. അതുകൊണ്ടാണ് പ്രതിരോധത്തിന് അനുമതി നല്‍കിയത്.
ഇത് എല്ലാവരും അംഗീകരിക്കുന്ന കാര്യമല്ലേ. ഇത്തരം മര്‍ദ്ദനങ്ങളും കുഴപ്പങ്ങളുമായി നടക്കുന്നവരെ തടഞ്ഞുനിറുത്തിയില്ലെങ്കില്‍ ലോകത്തിന്‍റെ അവസ്ഥ എന്തായിരിക്കും. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകില്ലേ. അതുകൊണ്ട് അത്തരം ദുഷ്ടന്മാരെ നിലക്കുനിര്‍ത്തിയേയേ പറ്റൂ... മര്‍ദ്ദനങ്ങളും കുഴപ്പങ്ങളും അവസാനിപ്പിച്ചേ പറ്റൂ.
ഇനി ആയത്തിലേക്ക് വരാം... മക്കാ മുശ്‍രിക്കുകള്‍ നിങ്ങളോട് യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി എന്താണ് നിങ്ങള്‍ ചെയ്യേണ്ടതെന്ന് പറയുകയാണ്.
ഇത്തരം ആയത്തുകളുടെ പശ്ചാത്തലം നമ്മള്‍ കൃത്യമായി മനസ്സിലാക്കണം. ഓറിയന്‍റലിസ്റ്റുകളടക്കമുള്ള ദീനിന്‍റെ ശത്രുക്കള്‍, യുദ്ധ സന്ദര്‍ഭത്തിലിറങ്ങിയ ഇത്തരം ആയത്തുകളുടെ ചില ഭാഗങ്ങളെടുത്ത് ഇസ്‌ലാമിനെതിരെ തീവ്രവാദ മുദ്രകുത്തി തെറ്റിദ്ധാരണ പരത്താന്‍ വ്യാപകമായ ശ്രമം നടത്തിയിട്ടുണ്ട്, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്.
ഈ ആയത്തും ഇത്തരക്കാരുടെ തുരുപ്പ്ശീട്ടാണ്. ഒന്നു മനസ്സിരുത്തി നിഷ്പക്ഷ ബുദ്ധിയോടെ, അവധാനതയോടെ ഇതുതന്നെ വായിച്ചാല്‍ മതി, എല്ലാ സംശയവും തീരുകയും ചെയ്യും. ആത്മരക്ഷക്കു പോലും മുസ്‌ലിംകള്‍ ആയുധമെടുത്തുകൂടാ എന്നാണ് പലരുടെയും ഭാഷ്യം. ഇതെവിടത്തെ ന്യായമാണ്! 60:8,9 കൂടി ഇവിടെ ചേര്‍ത്തുവായിക്കുക. ഖുര്‍ആന്‍റെ നയം പകല്‍ പോലെ വ്യക്തമാകും.
وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُمْ مِنْ حَيْثُ أَخْرَجُوكُمْ ۚ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ ۚ
(മക്കാമുശ്‌രിക്കുകള്‍ നിങ്ങളോടു യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കയാല്‍) അവരെ കണ്ടിടത്തുവെച്ച് കൊല്ലണം; നിങ്ങളെ എവിടന്നവര്‍ പുറത്താക്കിയോ അവിടെ നിന്ന് അവരെയും ബഹിഷ്‌കരിക്കണം. കുഴപ്പമുണ്ടാക്കല്‍ കൊലയെക്കാള്‍ കഠിനമാണ്.
وَلَا تُقَاتِلُوهُمْ عِنْدَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ ۖ فَإِنْ قَاتَلُوكُمْ فَاقْتُلُوهُمْ ۗ كَذَٰلِكَ جَزَاءُ الْكَافِرِينَ(191)
മസ്ജിദുല്‍ ഹറാമിനു സമീപം ഇങ്ങോട്ടു യുദ്ധം ചെയ്യുന്നതുവരെ അവരോടു നിങ്ങളേറ്റുമുട്ടരുത്; അവിടെ വെച്ച് അവര്‍ ഇങ്ങോട്ടു സമരം ചെയ്യുന്നുവെങ്കില്‍ നിങ്ങളവരെയും കൊല്ലുക. സത്യനിഷേധികളോടു പകരം വീട്ടേണ്ടത് അങ്ങനെയാകുന്നു.
وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ
കൊലയേക്കാള്‍ വളരെ കഠിനമാണ് കുഴപ്പമുണ്ടാക്കല്‍ എന്ന പരാമര്‍ശം എത്രമാത്രം ശ്രദ്ധേയമാണല്ലേ! കൊല്ലുക എന്നത് വലിയ കുറ്റം തന്നെ, ശരി. അതേസമയം, കുഴപ്പമുണ്ടാക്കുക എന്നതോ... കൊലയേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വലിയ തെറ്റാണത്.
ഇതുകൊണ്ടുതന്നെയാണ്, കുഴപ്പക്കാരെയും തീവ്രവാദികളെയും നേരിടാന്‍ എല്ലാ രാജ്യങ്ങളും കൊലയടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുന്നതും, ഇത്തരം പ്രതിരോധങ്ങള്‍ക്കുവേണ്ടി ബഡ്ജറ്റില് വലിയ തുക വകയിരുത്തുന്നതും. അതായത്, വളരെ അപകടകരമായ ഇക്കാര്യം ഇല്ലാതാക്കാന്‍ വേണ്ടിയാണ്ശത്രുക്കളോട് യുദ്ധം ചെയ്യാനും, വേണ്ടിവന്നാല്‍ അവരെ വധിക്കാനും കല്‍പിക്കുന്നത് എന്ന് ചുരുക്കം.
وَأَخْرِجُوهُمْ مِنْ حَيْثُ أَخْرَجُوكُم
അവര്‍ നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് നിങ്ങള്‍ അവരെയും പുറത്താക്കുക.’ മക്കാ മുശ്‌രിക്കുകള്‍ മക്കയില്‍ നിന്ന് മുസ്‍ലിംകളെ പുറത്താക്കിയതുപോലെ അവരെയും അവിടെനിന്ന് പുറത്താക്കണം.
മക്കാ വിജയത്തോടെ ഇത് പ്രയോഗത്തില്‍ വരുകയും ചെയ്തു. മക്കയിലെ മുശ്‌രിക്കുകള്‍ മിക്കവാറും ദീന്‍ സ്വീകരിച്ചു. സത്യനിഷേധികളായിത്തന്നെ ഉറച്ചുനിന്നവര്‍ അവിടെ നിന്ന് പുറത്താക്കപ്പെട്ടു. സത്യനിഷേധികള്‍ക്ക് അവിടേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു. ഇന്നും അങ്ങനെത്തന്നെ ആ നിരോധം നിലവിലുണ്ട്താനും.
وَلَا تُقَاتِلُوهُمْ عِنْدَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيه
മസ്ജിദുല്‍ ഹറാമിന്‍റെഅടുക്കല്‍ എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം മക്കാ ഹറമാകുന്നു. മക്കയിലെ മസ്ജിദുല്‍ഹറാമും നിശ്ചിത പരിസരപ്രദേശവും 'ഹറം ശരീഫ്' എന്ന പേരിലാണല്ലോ അറിയപ്പെടുന്നത്. എല്ലാവര്‍ക്കും അഭയസ്ഥലമാണത്.
അവിടെ വെച്ച് യുദ്ധവും കൊലയും ചെയ്യാന്‍ പാടില്ലെന്ന് മാത്രമല്ല, ഒരു വിധ അക്രമവും പാടില്ല. ഹറമിലെ പക്ഷിമൃഗാദികളെ വേട്ടയാടുന്നതും സസ്യലതാദികള്‍ പറിക്കുന്നതും വരെ പാടില്ലാത്തതാണ്.
ഇബ്‌റാഹീം നബി عليه السلام കഅ്ബ പണിതുകഴിഞ്ഞ് ആ രാജ്യം ഒരു നിര്‍ഭയമായ രാജ്യമാക്കിത്തീര്‍ക്കാന്‍ ദുആ ചെയ്ത കാര്യം മുമ്പ് പറഞ്ഞല്ലോ. അന്ന് തൊട്ട് മക്കാ ഹറമില്‍ യുദ്ധമോ കയ്യേറ്റങ്ങളോ ഒന്നും പാടില്ലെന്ന് എല്ലാ കാലത്തുള്ള അറബികളും പൊതുവെ അംഗീകരിച്ച, പാലിച്ചുപോന്ന ഒരു കാര്യമാണ്. ജാഹിലിയ്യാകാലത്തുപോലും അതില്‍ മാറ്റമുണ്ടായിട്ടില്ല .
മുസ്‌ലിംകളെന്തായാലും ഇത് അംഗീകരിക്കണമല്ലോ. അതിനാല്‍, യുദ്ധത്തിന് വട്ടം കൂട്ടുന്ന ശത്രുക്കളെ എവിടെവെച്ച് കണ്ടാലും കൊലപ്പെടുത്തണമെന്ന് പറഞ്ഞതില്‍ നിന്ന് മക്കാ ഹറം ഒഴിവാണ്. അവിടെ സാധാരണ ഗതിയില്‍ യുദ്ധം പാടില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും, ഇത്തരം ശത്രുക്കളും ഫിത്നക്കാരും ഹറം കേന്ദ്രീകരിച്ച് ഫിത്നണ്ടാക്കാന്‍ തുടങ്ങിയാലോ? അവിടെ വെച്ച് ഇങ്ങോട്ട് യുദ്ധം തുടങ്ങിയാലോ? ഹറമാണെന്നുവെച്ച് വെറുതെ നോക്കിനില്‍ക്കാന്‍ പറ്റുമോ? അത് വേണ്ട. ഹറമിന്‍റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് നിര്‍ബന്ധം തന്നെ. അവിടെവെച്ച് മുസ്‌ലിംകള്‍ അങ്ങോട്ട് യുദ്ധം ആരംഭിക്കുവാനും പാടില്ല.
ശത്രുക്കള്‍ അവിടെവെച്ച് ഇങ്ങോട്ട് യുദ്ധം തുടങ്ങിയാലോ? അപ്പോള്‍ പിന്നെ പിന്‍മാറേണ്ടതില്ല. ഇങ്ങോട്ട് വല്ലതും ചെയ്താല്‍ അപ്പടി തിരിച്ചടിക്കണം. അല്ലാത്തപക്ഷം ആ വിശുദ്ധ കേന്ദ്രത്തിന്‍റെ പവിത്രത അവര്‍ ചൂഷണം ചെയ്ത് ദീന്‍ നശിപ്പിക്കുകതന്നെ ചെയ്യും. കുഴപ്പക്കാരോട് ഇങ്ങനെത്തന്നെ പ്രതികരിച്ചെങ്കിലേ പറ്റൂ.
فَإِنِ انْتَهَوْا فَإِنَّ اللَّهَ غَفُورٌ رَحِيمٌ (192)
അവര്‍ വിരമിച്ചാല്‍ (നിങ്ങളും യുദ്ധം നിര്‍ത്തണം.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ.
വളരെ ദയാപരമായ യുദ്ധമര്യാദകളാണ് വിശുദ്ധ ദീന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ശത്രുവാണെന്നുവെച്ച് ഏത് ടൈപ്പ് നടപടിയും കൈക്കൊള്ളാന്‍ അതനുവദിക്കുന്നില്ല.
ശത്രുക്കള്‍ സത്യം നിഷേധിച്ചു. കുഴപ്പമുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങി. സത്യവിശ്വാസികളോട് യുദ്ധം പ്രഖ്യാപിക്കുകവരെ ചെയ്തു. ഗുരുതരമായ തെറ്റുകളാണിതൊക്കെ. ശരി, ഇനി ഇതൊക്കെ അവര്‍ നിറുത്തിയാലോ? നല്ല ആളുകളായി മാറി. യുദ്ധങ്ങളും എതിര്‍പ്പുകളുമെല്ലാം ഉപേക്ഷിച്ചു. എന്നാലോ?
പിന്നെ പൂര്‍വ വൈരാഗ്യം വെച്ചോ മറ്റോ അതിക്രം കാണിക്കാന്‍ പാടില്ല.
فَإِنِ انْتَهَوْا فَإِنَّ اللَّهَ غَفُورٌ رَحِيم
അപ്പോള്‍, അല്ലാഹുവിന്‍റെ കരുണാകടാക്ഷം വളരെ വിസ്തൃതമാണെന്നാണ്.
എത്ര കുഴപ്പമുണ്ടാക്കിയവരാണെങ്കിലും, നിരവധി പേരെ കൊന്നവരാണെങ്കിലും, സത്യവിശ്വാസം സ്വീകരിച്ച്, തൌബ ചെയ്താല്‍ കരുണാനിധിയായ അല്ലാഹു എല്ലാം മാപ്പ് ചെയ്യും.
മുമ്പ് ചെയ്ത അക്രമങ്ങളുടെ പേരില്‍ നടപടി എടുക്കില്ല.
ഈ കല്പന പ്രാവര്ത്തികമാക്കിയതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. തിരുനബി صلى الله عليه وسلم യുടെ പ്രിയങ്കരനായ പിതൃവ്യനും ഇസ്‌ലാമിക സേനയുടെ അജയ്യനായ നേതാവുമായ ഹംസ رضي الله عنهവിന്‍റെ ഘാതകന്‍ വഹ്ശി ഇസ്‌ലാമിലേക്ക് വന്നപ്പോള്‍ അദ്ദേഹവും സാധാരണമായ ചുറ്റുപാടില്‍ സ്വാതന്ത്ര്യത്തോടെയാണ് ജീവിച്ചത്!
അടുത്ത ആയത്ത് 193
ഇതിനോട് ചേര്‍ത്തിത്തന്നെ മനസ്സിലാക്കേണ്ടതാണ് അടുത്ത ആയത്തും.
യുദ്ധത്തിന് അനുമതി ലഭിക്കാനുണ്ടായ സാഹചര്യം ഇല്ലാതെയായാല്‍ പിന്നെ അതിക്രമങ്ങള്‍ക്ക് മുതിരരുതെന്നാണല്ലോ ഇതുവരെപറഞ്ഞത്. അതായത്, മര്‍ദ്ദനങ്ങള്‍ അസഹനീയമായ സന്ദര്‍ഭത്തിലാണ് യുദ്ധം അനുവദിക്കപ്പെട്ടത്.
എന്നാല്‍ അത്തരം മര്‍ദ്ദനങ്ങള്‍ അവസാനിച്ചാല്‍, കുഴപ്പങ്ങളൊക്കെ അടങ്ങിയാല്‍, അല്ലാഹുവിനെ ആരാധിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എവിടെ വെച്ചും ആരെയും ഭയപ്പെടാതെ ആരാധിക്കാനും, ആ ദീന്‍ പ്രബോധനം ചെയ്യാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യങ്ങളുണ്ടാവുകയും ചെയ്താലോ... പിന്നെ നിങ്ങളായിട്ട് ഒരു കുഴപ്പത്തിനും പോകരുത്. ഈ അവസ്ഥ കൈവരുന്നതുവരെ മാത്രമേ, പ്രതിരോധം എന്ന് നിലക്ക് യുദ്ധത്തിനനുമതിയുള്ളൂ.
അതാണ് 193 ല്‍ വ്യക്തമായി പറയുന്നത്.
وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ ۖ فَإِنِ انْتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ (193)
കുഴപ്പം ഉണ്ടാവാതെയാവുകയും (ബഹുദൈവത്വത്തിന്‍റെ നിഷ്ഠുര മേല്‍കോയ്മ എന്ന മഹാനാശം ഉണ്ടാകാതിരിക്കുകയും), മതം അല്ലാഹുവിന്നാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിച്ചുവെങ്കില്‍, അതിക്രമികളോടല്ലാതെ ഒരു വിധ കൈയേറ്റവും പാടില്ല.
ശത്രുക്കള്‍ അവരുടെ അക്രമങ്ങളും കയ്യേറ്റങ്ങളും അവസാനിപ്പിച്ചാല്‍ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് അവര്‍ക്കെതിരെ യുദ്ധമോ ആക്രമണമോ ഒന്നും ഉണ്ടായിക്കൂടാ. ഉണ്ടാകുന്നപക്ഷം അത് അക്രമവും അനീതിയുമായിരിക്കും.
അവര്‍ മുമ്പ് അക്രമികളായിരുന്നുവെന്നുവെച്ച് ഇപ്പോള്‍ അവരുടെ നേരെ അത്തരം നടപടികളൊന്നും എടുക്കാന്‍ പാടില്ല എന്ന് കര്ശനമായി താക്കീത് ചെയ്യുകയാണ്.
അടുത്ത ആയത്ത് 194
الشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمَاتُ قِصَاصٌ ۚ فَمَنِ اعْتَدَىٰ عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَىٰ عَلَيْكُمْ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ (194)
(ആദരീണയ മാസത്തില്‍ കൈയേറ്റം നടത്തുകയാണെങ്കില്‍ അതേ മാസത്തില്‍ തന്നെ പ്രതിരോധിക്കണം- പകരം ചെയ്യണം.) ആദരിക്കേണ്ട കാര്യങ്ങള്‍ക്കൊക്കെ പ്രതിക്രിയയുണ്ട്. അതിനാല്‍ നിങ്ങളോടാരെങ്കിലും അതിക്രമം കാട്ടിയാല്‍ അതേ നാണയത്തില്‍ അവനോടു തിരിച്ചടിക്കുക. അല്ലാഹുവിനെ നിങ്ങള്‍ ഭയപ്പെടണം; സൂക്ഷ്മാലുക്കളൊന്നിച്ചു തന്നെയാണവനെന്നുഗ്രഹിക്കുക.
حَرَام، حُرمة - പവിത്രത, ആദരണീയത, നിഷിദ്ധത – ഇതെല്ലാമാണ് വാക്കര്‍ത്ഥം.
പവിത്രമായ മാസം എന്നു പറഞ്ഞത് യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളെക്കുറിച്ചാണ്. അതായത്, ദുല്‍ക്വഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ തുടര്‍ച്ചയായ മൂന്ന് മാസങ്ങളും, റജബ് മാസവുംകൂടി നാല് മാസങ്ങളും.
പവിത്ര വസ്തുക്കള്‍ എന്ന് പറഞ്ഞാല്‍ അനാദരിക്കപ്പെടാന്‍ പാടില്ലാത്ത എല്ലാ പവിത്ര വസ്തുക്കളും. അതായത്, ആരാധനാ സ്ഥലങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, പുണ്യദിവസങ്ങള്‍, പുണ്യസ്ഥലങ്ങള്‍ എന്നിവ.
ഈ 4 മാസങ്ങള്‍ ജാഹിലിയ്യാ കാലത്തുതന്നെ പരിശുദ്ധങ്ങളായി ഗണിച്ചുവന്നിരുന്നു. ഈ മാസങ്ങളില്‍ യുദ്ധം ചെയ്തിരുന്നില്ല. ഇസ്ലാമിലും ഇതേ നിയമം തന്നെയാണ് ഈമാസങ്ങള്‍ക്ക്.
പല നാട്ടുകാര്‍ക്കും ഹജ്ജിന് വരേണ്ടതിനാല്‍ എല്ലാവര്‍ക്കും നിര്‍ഭയരായി സഞ്ചരിച്ച് ഹജ്ജ് കര്‍ങ്ങളെല്ലാം പൂര്‍ത്തിയാക്കി തിരിച്ചുപോകാന്‍ വേണ്ടിയാണ് മൂന്നു മാസങ്ങള്‍ തുടരെ പരിശുദ്ധങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
ഹജ്ജിന്‍റെ പ്രധാന കര്‍മങ്ങള്‍ നടക്കുന്നത് ദുല്‍ഹിജ്ജഃയിലാണെങ്കിലും ദൂരദിക്കില്‍നിന്ന് വരുന്നവരുടെയും മടങ്ങുന്നവരുടെയും സൗകര്യവും മറ്റും കണക്കിലെടുത്തുകൊണ്ട് അതിന്‍റെ മുമ്പും പിമ്പും ഓരോ മാസവും ചേര്‍ക്കുകയാണ് ചെയ്തത്.
ഉംറ ചെയ്യുവാനായിരുന്നു റജബ് മാസം പരിശുദ്ധമാക്കി വെച്ചിരുന്നത്. അത് നിര്‍വഹിച്ചു തിരിച്ചുപോകാന്‍ വേണ്ടി ആ മാസവും പവിത്രമായി ഗണിക്കപ്പെട്ടു.
ഈ മാസങ്ങളുടെ പരിശുദ്ധി വകവെക്കാതെ, ശത്രുക്കള്‍ സമരത്തിന് പുറപ്പെട്ടാലോ, സത്യവിശ്വാസികള്‍ അപ്പോള്‍തന്നെ തിരിച്ചടിക്കണം.
ഈ മാസങ്ങളില്‍ എന്നുമാത്രമല്ല, രണ്ടു കൂട്ടരും പൊതുവെ ആദരിക്കുന്ന ഏതൊരു കാര്യത്തിലും ശത്രുക്കള്‍ ആനാദരവ് കാണിച്ചാല്‍, ഉടനെ തിരിച്ചടിക്കുകതന്നെ വേണം.
ഇങ്ങോട്ട് അപമര്യാദ കാണിച്ചാല്‍ അങ്ങോട്ടും അതേനാണയത്തില്‍ തിരിച്ചടിക്കണം.. അപ്പോഴേ അക്രമികള്‍ പാഠം പഠിക്കുകയുള്ളൂ.
ഇത് എല്ലാവരും അംഗീകരിക്കുന്ന ഒരു പൊതുതത്വം കൂടിയാണല്ലേ. അങ്ങനയല്ലെങ്കില്‍, അതായത് ശത്രുക്കള്‍ ചെയ്തെന്നുവെച്ച്, നമുക്ക് അങ്ങനെ ചെയ്തുകൂടാ എന്നുവെച്ച് മാറിനിന്നാലോ, ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പക്ഷേ, ഇവിടെയും നിങ്ങള്‍ റബ്ബിനെ സൂക്ഷിക്കണം. പ്രതികാരനടപടിയാണെന്ന് വെച്ച് ഓവറാകരുത്. നിങ്ങളുടെ ഭാഗത്തു നിന്ന് വല്ല പാകപ്പിഴവുകളും ഉണ്ടാകുന്നത് പ്രത്യേകം സൂക്ഷിക്കണം, അങ്ങനെ സൂക്ഷിക്കുന്നവരുടെ പക്ഷത്ത് അല്ലാഹു ഉണ്ടായിരിക്കും.
ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ഇതെല്ലാം അല്ലാഹുവിനുവേണ്ടി, അവനെ ഓര്‍ത്തുകൊണ്ടായിരിക്കണം ചെയ്യേണ്ടത്. പ്രതികാരബുദ്ധികൊണ്ടോ അനുവദിച്ചതില്‍ കൂടുതലായോ ഒന്നും ആവരുത്. എല്ലാ കാര്യത്തിലും സൂക്ഷ്മതയും നീതിബോധവും ഉണ്ടായേ പറ്റൂ.
അടുത്ത ആയത്ത് – 195
കഴിഞ്ഞ ആയത്തുകളില്‍, പ്രതിരോധത്തിനുവേണ്ടി യുദ്ധം നടത്തുന്നത് സംബന്ധിച്ച പലകാര്യങ്ങളും പറഞ്ഞല്ലോ. ഇനി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമ്പത്ത് ചിലവഴിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.
ഇതിനോട് ചേര്‍ത്തുപറയാന്‍ പ്രത്യേക കാരണവുമുണ്ട്: ശത്രുക്കളുടെ ശല്യങ്ങളെല്ലാം ഏതാണ്ട് ഒതുങ്ങി, ഇപ്പോള്‍ പരിശുദ്ധ ദീന്‍ സുരക്ഷിതമാണ്, ദീനിന്‍റെ സുരക്ഷയെക്കുറിച്ച് വല്ലാതെ പേടിക്കാനൊന്നുമില്ല, സ്വന്തം സമ്പത്തും കുടുംബവും നോക്കി വീട്ടില്‍ തന്നെ ഒതുങ്ങിയിരിക്കാമെന്ന് അന്‍സ്വാറുകളായ സ്വഹാബികളില്‍ ചിലര്‍ കരുതി. അപ്പോഴാണത്രേ ഈ വാക്യം അവതരിച്ചത്.
وَأَنْفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ (195)
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവു ചെയ്യുക; സ്വന്തം (കൈകളെ നാശത്തിലേക്ക് എറിഞ്ഞുകളയരുത്) ആത്മനാശത്തിലേക്കു ചാടരുത്; നന്മയനുവര്‍ത്തിക്കുക. പുണ്യവാന്മാരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും.
അന്സ്വാരികള്‍ വലിയ മഹാന്മരാണ്. നാടും വീടും സമ്പത്തും എല്ലാം ഇട്ടേച്ച് ഹിജ്റ ചെയ്തുവന്ന മുഹാജിറുകള്ക്ക്, ഇതെല്ലാം നല്‍കി സഹായിച്ചുകൊണ്ടിരുന്നവരാണവര്‍.
ദീനിന് അത്യാവശ്യം നല്ല പ്രതാപവും ശക്തിയുമൊക്കെ വന്നുകഴിഞ്ഞപ്പോള്‍, ഇവരില്‍ പെട്ട ചില സ്വഹാബികള്‍ തമ്മതമ്മില്‍ സ്വകാര്യം പറഞ്ഞു: ഇനി മുമ്പത്തെപ്പോലെ അത്രതന്നെ പണം ചിലവഴിക്കേണ്ട ആവശ്യമില്ലല്ലോ, നമുക്ക് നമ്മുടെ സ്വത്തും സമ്പാദ്യവുമൊക്കെ നോക്കി, അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. ഈ സമയത്താണ് ഈ വചനം അവതരിച്ചതെന്ന് അബൂഅയ്യൂബില്‍ അന്‍സ്വാരീ رضي الله عنه യുടെ ഒരു ഹദീസിലുണ്ട്.
അല്ലാഹു അവരെ തിരുത്തുകയാണ് ഈ ആയത്തിലൂടെ. അങ്ങനെ നിങ്ങള്‍ കരുതരുത്. നിങ്ങളുടെ ദീനിന്‍റെ രക്ഷക്കും പുരോഗതിക്കും വേണ്ടി ആവശ്യമായത് ചെയ്യാതെ, സ്വന്തം കാര്യം മാത്രം നോക്കിയിരിക്കുകയാണെങ്കില്‍, അത് ശത്രുക്കളുടെ ശക്തി വര്‍ധിക്കാന്‍ കാരണമാകും. സ്വന്തം കൈകൊണ്ടുതന്നെ നാശത്തിന് കുഴി തോണ്ടലാകുമത്.
ഈ ആയത്തിന്‍റെ ഉള്ളടക്കം എക്കാലത്തേക്കും ബാധകമാണെന്നതില്‍ സംശയമില്ല. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമ്പത്ത് ചിലവഴിക്കണം. പിശുക്ക് കാണിച്ച് നാശത്തിന്‍റെ പടുകുഴിയില്‍ ചാടാന്‍ ഇടവരാതെ സൂക്ഷിക്കണം.
അതുപോലെ ചെയ്യുന്ന കാര്യങ്ങള്‍ നന്നായി, നിഷ്‌കളങ്കമായി ചെയ്യണം. അങ്ങനെ നന്നായി ചെയ്യുന്നവരുടെ പക്ഷത്തായിരിക്കും അല്ലാഹു. അവന്‍റെ കാരുണ്യവും സഹായവും അവര്‍ക്ക് ലഭിക്കും.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്ന് പറഞ്ഞതില്‍, അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ വിഷയങ്ങളും ഉള്‍പ്പെടും. ദീനിന്‍റെ നിലനില്‍പിനും അഭിവൃദ്ധിക്കും ആവശ്യമായ കാര്യങ്ങള്‍, ശത്രുക്കളുമായുള്ള ധര്‍മ സമരങ്ങള്‍ പോലെയുള്ളവ മുന്‍പന്തിയില്‍ വരും. അതൊക്കെ ചെലവാക്കലാണ്. പൈസ മാത്രമല്ല. ആരോഗ്യം, സമയം, ശക്തി, ബുദ്ധി, ചിന്ത... ഇങ്ങനെ എല്ലാം റബ്ബിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കണം.
وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ
ഈ വാക്യം വളരെ ഗൗരവത്തോടെ മനസ്സിലാക്കണം. മേല്‍ സൂചിപ്പിച്ചതുപോലെയുള്ള വിഷയങ്ങളില്‍- മതസംബന്ധമായ സമരകാര്യങ്ങളില്‍ വിശേഷിച്ചും- സമ്പത്തോ മറ്റോ ചിലവഴിക്കാന്‍ നിങ്ങള്‍ തയ്യാറില്ലെങ്കില്‍, അത് നിങ്ങളുടെ ശത്രുക്കളുടെ ശക്തി കൂടാനും അതുവഴി ദീന്‍ അപകടപ്പെടാനും കാരണമായേക്കും; അതിന് ഇടവരുത്തരുതെന്നൊരു താക്കീതുകൂടിയാണിത്.
അതേപോലെത്തന്നെ ചെലവഴിക്കേണ്ട വിഷയങ്ങളില്‍ ചെലവഴിക്കാതിരിക്കുന്നത് നാശത്തിന് കാരണമാകുമെന്ന പോലെ, വേണ്ടാത്ത കാര്യങ്ങളില്‍ ധനം ചിലവഴിച്ചാലും അബദ്ധം പിണയും. അതിനും ഇടവരുത്തരുത് - ചില മുഫസ്സിറുകള്‍ ഇതും സൂചിപ്പിച്ചിട്ടുണ്ട്.
ഈ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണെന്ന് ഇന്നത്തെക്കാലത്ത് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. ദീനിന്‍റെ വഴിയില്‍ ചെലവഴിക്കാനുള്ള മടി കാരണം, സ്ഥാപനങ്ങള്‍ കൈവിട്ടുപോകുന്നതടക്കം നിരവധി നഷ്ടങ്ങള്‍. പലയിടത്തും സ്വാധീനം നഷ്ടപ്പെടുന്നത്, ഇസ്സത്ത് ഇല്ലാതെയാകുന്നത് എല്ലാറ്റിനും നിരവധി ഉദാഹരണങ്ങള്‍...
അടുത്ത ആയത്ത് 196
ഹജ്ജ്, ഉംറ എന്നീ കര്‍മങ്ങളെ സംബന്ധിച്ചാണിനി പറയുന്നത്. ഇസ്‌ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതായ ഈ കര്‍മങ്ങള്‍ കഴിവുള്ളവര്‍ ആയുസ്സില്‍ ഒരു പ്രാവശ്യം ചെയ്യല്‍ നിര്‍ബന്ധമാണ്.
ഹിജ്റ 9-ാം വര്‍ഷമാണ് ഹജ്ജ് നിര്ബന്ധമാക്കപ്പെട്ടത്. അന്നത്തെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ തിരുനബി صلى الله عليه وسلم ഹജ്ജ് നിര്വഹിച്ചില്ല
പത്താം കൊല്ലം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ഒന്നിച്ചുപോയി ഹജ്ജ് നിര്‍വ്വഹിച്ചുപോന്നു. ഇതാണ് ഹജ്ജത്തുല്‍ വിദാഅ് എന്ന പേരില്‍ അറിയപ്പെടുന്നത്.
3 തവണയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉംറ ചെയ്തത്. നാല് പ്രാവശ്യം അവിടുന്ന് മദീനായില്‍ നിന്ന് ഉംറക്കുവേണ്ടി പുറപ്പെട്ടിട്ടുണ്ട്. ഒന്നാമത്തേത് ഹിജ്‌റ 6-ാം കൊല്ലം. മുശ്‌രിക്കുകള്‍ തടഞ്ഞതുകാരണം ഹുദൈിയ്യയില്‍ വെച്ച് നടന്ന സുപ്രസിദ്ധ ഉടമ്പടിയനുസരിച്ച് അന്ന് മടങ്ങിപ്പോന്നു.
രണ്ടാമത്തേത്, ആ സന്ധി നിശ്ചയപ്രകാരം അടുത്ത കൊല്ലം പോയി ഉംറ നിര്‍വഹിച്ചതാണ്. മൂന്നാമത്തേത്, 8-ാം കൊല്ലം. ഇതിന് ‘ഇഹ്‌റാം’ ചെയ്തത് ജിഇര്‍ റാന (جِعْرانة) എന്ന സ്ഥലത്ത് നിന്നായത് കൊണ്ട് ഉംറതുല്‍ ജിഇര്‍റാന എന്ന പേരിലാണിത് അറിയപ്പെടുന്നത്. പിന്നെ ഉംറ ചെയ്തത് ഹജ്ജതുല്‍ വിദാഇലുമാണ്.
ഈ ആയത്തില്‍ പറഞ്ഞ പ്രധാനവിഷയങ്ങള്‍ നോക്കാം:
- അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറയും പൂര്‍ത്തിയാക്കുക. അല്ലാഹുവിന്‍റെ കല്‍പന അനുസരിച്ച്, അവന്‍റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ച് രണ്ടും നിര്‍വ്വഹിക്കണം.
- രണ്ടിലും ചെയ്യേണ്ട എല്ലാ കാര്യങ്ങളും ആദ്യന്തം ശരിയായ രൂപത്തിലും നല്ല നിലക്കും ചെയ്തുതീര്‍ക്കുക.
- രണ്ടിന്‍റെയും യാത്രാചിലവുകള്‍ക്ക് ഉപയോഗിക്കുന്ന ധനം ശുദ്ധമായിരിക്കുക, ഹലാലായ മാര്‍ഗങ്ങളില്‍ കൂടി സമ്പാദിച്ചതായിരിക്കുക.
- എന്തെങ്കിലും തടസ്സം നേരിട്ടാല്‍ സൗകര്യപ്പെടുന്നൊരു മൃഗം ബലി നല്‍കുക.
ഹജ്ജിലും ഉംറയിലും ഇഹ്റാം ചെയ്യലും തഹല്ലുലാകലുമുണ്ട്. ഹജ്ജിലും ഉംറയിലും ഔപചാരികമായി പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീട് അത് അവസാനിച്ച് അതില്‍ നിന്ന് ഒഴിവാകുന്നതുവരെ ചില ചട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുമുണ്ട്.
പുരുഷന്‍മാര്‍ തലമറക്കല്‍, സ്ത്രീകള്‍ മുഖം മറക്കല്‍, സുഗന്ധം ഉപയോഗിക്കല്‍, ചുറ്റിത്തുന്നിയ വസ്ത്രം ധരിക്കല്‍, മുടി എടുക്കല്‍, ഭാര്യാഭര്തൃബന്ധം, വേട്ടയാടുക എന്നിങ്ങനെ ചില കാര്യങ്ങള്‍ നിഷിദ്ധമാണ്. അതുകൊണ്ട് ഈ കര്‍മങ്ങളില്‍ ഔദ്യോഗികമായി പ്രവേശിക്കുന്നതിന് ‘ഇഹ്‌റാം’ (اِحْرَام - നിഷിദ്ധം ഏര്‍പ്പെടുത്തല്‍) എന്നും, അതില്‍ നിന്ന് ഒഴിവാകുന്നതിന് ‘തഹല്ലുല്‍ (تَحلّل - അനുവദനീയമാകല്‍)’ എന്നും പറയപ്പെടുന്നു.
ഇങ്ങനെ ഇഹ്റാമില്‍ പ്രവേശിക്കാന്‍ നിശ്ചിത സ്ഥലങ്ങളുണ്ട് - ഓരോ ഭാഗത്തുനിന്നും വരുന്ന ആളുകള്‍ ആ നിശ്ചിത സ്ഥലത്തു നിന്ന് ഇഹ്‌റാം ചെയ്യ ണം. ആ സ്ഥാനങ്ങള്‍ക്കാണ് ‘മീഖാത്ത്’ (مِيقَات -നിശ്ചിത സ്ഥാനം) എന്ന് പറയുന്നത്.
നിശ്ചിത മാസങ്ങളിലും ദിവസങ്ങളിലും മാത്രമേ ഹജ്ജിന്‍റെ കര്‍മങ്ങള്‍ ചെയ്യാവൂ. എന്നാല്‍ ഉംറ അങ്ങനെയല്ല. അതിന് കാലനിര്‍ണയമില്ല. ഉംറയില്‍ ഏതു കാലത്തും പ്രവേശിക്കാം. ഹജ്ജിനങ്ങനെയല്ല. പ്രത്യേക മാസങ്ങളുണ്ട്. ശവ്വാല്‍, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തു വരെ.
ഹജ്ജിനോടൊപ്പവും, സ്വന്തമായും ഉംറ നിര്‍വ്വഹിക്കാവുന്നതാണ് - ഇനി പഠിക്കുന്ന ഈ ആയത്തില്‍ ആ വിഷയം പറയുന്നുണ്ട്.
3 രീതികളുണ്ട്.
തമത്തുഅ്, ഖിറാന്‍, ഇഫ്റാദ്.
ഹജ്ജിന് ഇഹ്റാം ചെയ്യാന്‍ നിശ്ചയിക്കപ്പെട്ട സമയത്ത്, ഉംറക്ക് ഇഹ്റാം ചെയ്ത്, അതിന്‍റെ എല്ലാ കര്‍മങ്ങളും ചെയ്തുതീര്‍ത്ത് ഉംറയില്‍ നിന്ന് ഒഴിവായി. എന്നിട്ട്, ഹജ്ജിനുള്ള സമയം ആകുന്നതുവരെ, സാധാരണ പോലെ, സുഖസൌകര്യങ്ങളനുഭവിച്ച് താമസിച്ചു. (ഇഹ്റാം കൊണ്ട് നിഷിദ്ധമാകുന്ന കാര്യങ്ങള്‍ ബാധകമല്ല എന്ന സൌകര്യം/സുഖം). പിന്നെ ഹജ്ജിന്‍റെ സമയമായപ്പോള്‍, മക്കയില്‍ വെച്ച് ഹജ്ജിന് ഇഹ്‌റാം ചെയ്തു- ഇതാണ് തമത്തുഅ്.
പുറത്ത് ദൂരെനിന്ന് വരുന്നവരധികവും, സൗകര്യം ഓര്‍ത്ത് ഇങ്ങനെയാണ് ചെയ്തുവരുന്നത്: ആദ്യം ഒരു ഉംറ ചെയ്തു പൂര്‍ത്തിയാക്കും. അങ്ങനെ മുമ്പ് പറഞ്ഞ നിരോധങ്ങള്‍ നീങ്ങും. ഇനി ഹജ്ജിന്‍റെ സമയമായാല്‍ മക്കയില്‍ താമസിക്കുന്നവരെപ്പോലെത്തന്നെ, മീഖാത്തുകളില്‍ പോകാതെ അവരവര്‍ താമസിക്കുന്ന സ്ഥലത്തുവെച്ചുതന്നെ ഹജ്ജിന് ഇഹ്‌റാം ചെയ്യും.
ഈ ഇടക്കാലത്ത് മേല്‍ പറഞ്ഞ ഇഹ്റാമുകൊണ്ടാണ്ടുന്ന നിരോധങ്ങളില്‍ നിന്ന് ഒഴിവായി, സ്വതന്ത്രമാകുന്നതുകാരണമാണ് തമഅത്തുഅ് എന്ന ഈ പേര് വന്നത്. ഇനി നമ്മള്‍ പഠിക്കുന്ന ആയത്തില്‍ ഇതേ പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ രീതിയില്‍ ഹജ്ജ് ചെയ്യുന്നവര്‍, സൗകര്യമുള്ള ഒരു മൃഗത്തെ പ്രായശ്ചിത്തമായി അറുത്തുകൊടുക്കണം.
ഇനി അടുത്ത രീതി: ഖിറാന്‍ (കൂട്ടിച്ചേര്‍ക്കല്‍)
ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്‌റാം ചെയ്യുക. ഇതാണ് قران എന്നിട്ട് ഹജ്ജിന്‍റെ കര്‍മങ്ങള്‍ ചെയ്തുതീര്‍ക്കുക. എന്നാല്‍ ഹജ്ജും ഉംറയും – രണ്ടും കിട്ടും.
മൂന്നാമത്തെ രീതി: ഇഫ്റാദ് (രണ്ടും ഒറ്റക്കൊറ്റക്ക് ചെയ്യുക)
ആദ്യം ഹജ്ജ് ചെയ്ത് പൂര്‍ത്തിയാക്കുക. പിന്നീട് മീഖാത്തില്‍ ചെന്ന് ഉംറക്ക് ഇഹ്റാം ചെയ്ത് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.
ഈ മൂന്ന് രീതിയില്‍ ഏറ്റവും ഉല്‍കൃഷ്ടം ഇഫ്‌റാദും, പിന്നെ തമത്തുഉം പിന്നെ ഖിറാനുമാകുന്നു.
നമ്മള്‍ പഠിക്കാന്‍ പോകുന്ന ആയത്തലുള്ളത് ആദ്യം പറഞ്ഞ تَمَتَّع നെക്കുറിച്ചാണ്. ഈ പറയപ്പെട്ട ഓരോന്നും വിശദമായി ഫിഖ്ഹ് ഗ്രന്ഥങ്ങളിലും മനാസികിന്‍റെ കിതാബുകളിലുമുണ്ട്.
ഇനി ആയത്ത് നോക്കാം.
وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۖ وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ ۚ
നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ണമായി അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കുക. എന്നാല്‍ (ശത്രുക്കളാല്‍) നിങ്ങള്‍ ഉപരോധിക്കപ്പെടുകയാണെങ്കില്‍ സൗകര്യപ്പെടുന്ന ബലിമൃഗം നല്‍കണം; അത് നിശ്ചിത സ്ഥലത്തെത്തുന്നതു വരെ നിങ്ങള്‍ ശിരോമുണ്ഡനം ചെയ്യരുത്.
هَدْيِ എന്ന വാക്കിന് ബലിമൃഗം എന്നാണിവിടെ അര്‍ത്ഥം. ‘ചര്യ, നടപടി, പവിത്രമായത്’ എന്നിങ്ങനെയും അര്‍ത്ഥങ്ങളുണ്ട്.
ഹറമിലേക്ക് ബലികര്‍മത്തിനായി കൊണ്ടുപോകുന്ന ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളെ പ്രത്യേകം ഉദ്ദേശിച്ചാണ് ആ വാക്ക് സാധാരണ ഉപയോഗിക്കുക. അതാണിവിടെ ഉദ്ദേശ്യം.
فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ بِهِ أَذًى مِنْ رَأْسِهِ فَفِدْيَةٌ مِنْ صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ ۚ
ഇനി ഒരാള്‍ രോഗിയാവുകയോ തലയില്‍ വല്ല വ്യാധിയുമുണ്ടാവുകയോ ചെയ്താല്‍ (അവന് മുടിനീക്കാം, പക്ഷേ, പ്രായശ്ചിത്തമായി വ്രതാനുഷ്ഠാനമോ ദാനമോ ബലിയോ (ഏതെങ്കിലുമൊന്ന്) ചെയ്യണം.
فَإِذَا أَمِنْتُمْ فَمَنْ تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۚ فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَنْ لَمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَامِ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ (196)
നിര്‍ഭയാവസ്ഥയില്‍ തന്നെ ഒരാള്‍ ഉംറ കഴിച്ച് ഹജ്ജ്‌വരെ സുഖമെടുക്കുന്നുവെങ്കില്‍ സൗകര്യമുള്ള ബലിമൃഗമനിവാര്യമാണ്; ലഭിക്കാത്ത പക്ഷം ഹജ്ജ് വേളയില്‍ മൂന്നും തിരിച്ചെത്തിയാല്‍ ഏഴും ദിവസം-ആകെ പത്ത്-നോമ്പെടുക്കണം. കുടുംബസഹിതം ഹറമിന്‍റെ പരിധിയിലല്ലാത്തവര്‍ക്കാണ് ഈ നിയമം. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും അവന്‍ കഠിനമായി ശിക്ഷിക്കുന്നവനാണെന്നറിയുകയും ചെയ്യുക.
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചുകഴിഞ്ഞാല്‍, അതില്‍ വീഴ്ച വരുത്താതെ മുഴുവനും പൂര്‍ത്തിയാക്കണം. ഇനി, ഒരാള്‍ ഇഹ്റാം ചെയ്തു, പക്ഷേ, പൂര്‍ത്തിയാക്കുന്നതിനു മുമ്പ് വഴിയില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായി. പൂര്‍ത്തിയാക്കാന്‍ പറ്റാതെയായി. എന്നാല്‍ പിന്നെ, ബലി നല്‍കുകയാണ് വേണ്ടത്.
ആട്, മാട്, ഒട്ടകം എന്നിവയില്‍ നിന്ന് ഏതെങ്കിലും ഒരു മൃഗം അറുത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യണം. എവിടെ വെച്ചാണോ തടയപ്പെട്ടത്, അവിടെവെച്ചുതന്നെയാണ് ബലിമൃഗത്തെ അറുക്കേണ്ടത്. അതാണ് അതിന്‍റെ സ്ഥാനം.
ഇഹ്റാം ചെയ്ത കര്‍മത്തില്‍ നിന്ന് (ഹജ്ജ് / ഉംറ) ഒഴിവാകുന്നു എന്ന നിയ്യത്തോടുകൂടിയാണ് അറുക്കേണ്ടത്. പിന്നീട് മുടി നീക്കണം.
ഇഹ്റാമില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ എല്ലാ അനുഷ്ഠാനങ്ങളും ചെയ്ത് അവസാനിക്കുംവരെ നഖം, മുടി എന്നിവ ദേഹത്തില്‍ നിന്ന് നീക്കാന്‍ പാടില്ല. വിരമിച്ചുകഴിഞ്ഞാല്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു എന്നതിന്‍റെ അടയാളമായി മുടി നീക്കേണ്ടതാണ്.
‘തല മുണ്ഡനം ചെയ്യുക’ എന്നതുകൊണ്ടുദ്ദേശ്യം ‘തലമുടി എടുക്കുക’ എന്നാണ്. കാരണം, രണ്ടുമാവാല്ലോ, വെട്ടുകയും ചെയ്യാം, മുണ്ഡനവുമാകാം. ഉത്തമം മുണ്ഡനം ചെയ്യലാണ്.
അതേസമയം, തലയില്‍ എന്തെങ്കിലും പ്രയാസങ്ങളുണ്ട്, രോഗമുണ്ട്, പേനിന്‍റെ വല്ലാത്ത ഉപദ്രവമുണ്ട്, എങ്കില്‍, കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് മുടി നീക്കാന്‍ ആരെങ്കിലും നിര്‍ബന്ധിതനായാല്‍ അങ്ങനെ ചെയ്യാവുന്നതാണ്. പ്രായശ്ചിത്തമായി മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കുകയോ, ആറ് ദരിദ്രന്മാര്‍ക്ക് മൂന്ന് സ്വാഅ് ഭക്ഷണസാധനങ്ങള്‍ കൊടുക്കുകയോ, ഒരു ആടിനെ അറുത്ത് കൊടുക്കുകയോ ചെയ്യണം. (ഒരു സ്വാഅ് നാല് മുദ്ദാണ്, അതായത് 3.200 ലിറ്റര്‍)
ഒരാടിനു പകരം ഒട്ടകം, പശു എന്നിവയുടെ ഏഴിലൊരു ഭാഗം മതിയാകുന്നതുമാണ്.
تَمَتُّعْ ചെയ്യുന്നവര്‍, ഇടക്കുവെച്ച് അവര്‍ക്ക് ലഭിക്കുന്ന ആനു കൂല്യങ്ങള്‍ക്ക് പകരമായി, സൗകര്യപ്രദമായ ഒരു ബലി (هَدْي) നടത്തണമെന്ന് പറഞ്ഞുവല്ലോ. അതിന് സാധിക്കാതെ വന്നാല്‍, ബലിമൃഗങ്ങളെ കിട്ടാതിരിക്കുകയോ, വാങ്ങാന്‍ കഴിയാതെ വരികയോ ചെയ്താല്‍, പിന്നെയുള്ള പരിഹാരമാര്‍ഗം, പത്ത് നോമ്പ് നോല്‍ക്കുകയാണ്. ഇതില്‍ മൂന്നെണ്ണം ഹജ്ജിന്‍റെ ദിവസങ്ങളില്‍- ദുല്‍ഹിജ്ജ പത്തിന് മുമ്പായി തീര്‍ക്കണം. ബാക്കി ഏഴും നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും പൂര്‍ത്തിയാക്കണം.
ذَٰلِكَ لِمَنْ لَمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَام
എന്നാല്‍, ‘തമത്തുഇ’ന്‍റെ ആനുകൂല്യം ഹറം നിവാസികള്‍ക്കില്ല. അതുകൊണ്ടുതന്നെ അനുബന്ധ പ്രായശ്ചിത്തവും അവര്‍ക്ക് ബാധകമല്ല. ഹറമില്‍ നിന്ന് രണ്ട് മര്‍ഹല(132 കി.മീ.) യോ കൂടുതലോ ദൂരെ താമസിക്കുന്നവര്‍ക്കേ ഉള്ളൂ.
അതുപോലെതന്നെ, ഹജ്ജിന് ഇഹ്‌റാം ചെയ്യുവാന്‍ വേണ്ടി അതിന്‍റെ നിശ്ചിതസ്ഥാനത്തേക്ക് (മീഖാത്ത്) പോയാലും അറുത്ത് കൊടുക്കേണ്ടതില്ല.
ഹജ്ജും ഉംറയും സംബന്ധമായ വിശദമായ മസ്അലകള്‍ ഫിഖ്ഹീ കിതാബുകളില്‍ നിന്ന് മനസ്സിലാക്കേണ്ടതാണ്.
وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ
ആയത്തിന്‍റെ അവസാന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ കര്‍മങ്ങളും അതതിന്‍റെ യഥാരൂപത്തിലും സൂക്ഷ്മതയോടെയും ഭക്തിനിര്‍ഭരമായും ചെയ്യണം, അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും മാത്രം കാംക്ഷിക്കണം. അല്ലാത്തപക്ഷം അല്ലാഹുവിന്‍റെ ശിക്ഷാനടപടിയെക്കുറിച്ച് പേടിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെയാണ് ഈ വാക്യാംശത്തിലെ സൂചനകള്‍.
----------------------------------------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment