തൂഫാനുല്‍ അഖ്സാ ഇത് വരെ

ഏറ്റവും അവസാനമായി

1.4 മില്യണ്‍ ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി ഇപ്പോള്‍ കഴിയുന്നത് ഗസ്സയിലെ, ഈജിപ്തിനോട് ചേര്‍ന്ന റഫാ പ്രദേശത്താണ്. അറുപത് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഇവിടെ, യു.എന്‍ കേമ്പുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രി കെട്ടിടങ്ങള്‍ എന്നിവയിലായാണ് ഇത്രയും പേര്‍ തിങ്ങിത്താമസിക്കുന്നത്. ഗസ്സയിലേക്കുള്ള ഏക പ്രവേശന കവാടമായ, ഈ അതിര്‍ത്തിയിലൂടെയാണ് ഗസ്സയിലേക്കുള്ള പരിമിതമായ സഹായങ്ങളെത്തുന്നത്. 

എല്ലാം നഷ്ടപ്പെട്ട് ഇവിടെയെത്തിയ അഭയാര്‍ത്ഥികളുടെ നേരെയാണ് ഇസ്റാഈല്‍ ഇപ്പോള്‍ അക്രമണം നടത്തുന്നത്. നൂറിലേറെ പേര്‍ ഇതിനകം ഇവിടെ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. ചികില്‍സാ സംവിധാനങ്ങളൊന്നും കാര്യമായി ഇല്ലാത്ത ഇവിടെ നടത്തുന്ന അക്രമണം ഗസ്സയിലെ സ്ഥിതിഗതികളെ കൂടുതല്‍ ദുരന്തപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. കൂടുതല്‍ അക്രമണം ഉണ്ടാവുമെന്ന ആശങ്കയില്‍ പലരും പരിസരത്തെ ആശുപത്രികളില്‍ അഭയം തേടിയിരിക്കുകയാണ്.

ഇത്രയും അഭയാര്‍ത്ഥികള്‍ ഒന്നിച്ച് താമസിക്കുന്ന ഈ പ്രദേശത്ത് അക്രമണം നടന്നാല്‍, അത് ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്ന് യു.എന്‍ അഭയാര്‍ത്ഥി സംരക്ഷണ വിഭാഗമായ ഉനര്‍വ (UNRWA) നേരത്തെ മുന്നറിയിപ്പ് നല്കുിയിരുന്നു. ഈ പ്രദേശത്ത് കൂടി അക്രമണം നടത്തുന്നതോടെ, ഇനി പോവാന്‍ മറ്റൊരിടമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതെല്ലാം അവഗണിച്ചിരിക്കുകയാണ് ഇസ്റാഈല്‍.

സാധാരണക്കാര്‍ അഭയം തേടിയ ഈ പ്രദേശത്ത് അക്രമണം നടത്തുന്നതിനെ പിന്തുണക്കാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യത്വം ലജ്ജിച്ചുപോവുന്ന ഈ അക്രമണ പരമ്പര എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇനിയും അവധാനത അരുതെന്നും നഷ്ടപ്പെട്ടുപോയ നമ്മുടെ മനുഷ്യത്വം തിരിച്ചുപിടിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അമേരിക്കന്‍ ഡെമോക്രാറ്റ് കോറി ബുഷും മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, ഖാന്‍യൂനുസില്‍ നടക്കുന്ന മുഖാമുഖ പോരാട്ടത്തില്‍ അധിനിവേശ സൈന്യത്തിന് ശക്തമായ അക്രമണം നേരിടേണ്ടിവന്നു. ഹമാസ് പോരാളികള്‍ ഒരുക്കിയ കെണിയില്‍ പെട്ട് 11 ഇസ്റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചു.

*****

ഡിസംബർ 7 വ്യാഴം

64-ാം ദിവസവും അക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 300 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഖാന്‍യൂനുസ് അടക്കമുള്ള പല പ്രദേശങ്ങളിലും ശക്തമായ ബോംബ് വര്‍ഷവും വീടുകള്‍ കയറിയുള്ള റെയ്ഡും അറസ്റ്റും തുടരുകയാണ്. ആശുപത്രികള്‍ക്ക് മേലുള്ള അക്രമണവും തുടരുകയാണ്. പല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റിയതായും പല സംവിധാനങ്ങളും പ്രവര്‍ത്തന രഹിതമാവുകയും ചെയ്തതോടെ ആരോഗ്യ രംഗം കടുത്ത പ്രതിസന്ധിയിലാണ്. 

രണ്ട് മാസം കഴിഞ്ഞിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു പ്രമേയം പോലും പാസാക്കാനാവാതെ യു.എന്‍ നോക്ക് കുത്തിയാവുകയാണ്. അവസാനമായി, ഇന്നലെ മുന്നോട്ട് വെച്ച പ്രമേയം നൂറിലേറെ രാഷ്ട്രങ്ങള്‍ പിന്തുണച്ചെങ്കിലും അമേരിക്കയുടെ വീറ്റോയില്‍ അംഗീകരിക്കപ്പെടാതെ പോവുകയായിരുന്നു. ഇതിനെതിരെ അമേരിക്കയില്‍ പോലും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. അമേരിക്ക വീറ്റോ ചെയ്തത് ഏറെ ഖേദകരമാണെന്നും ലോകജനത ഈ അക്രമണത്തിന് ശക്തമായി എതിരാണെന്ന് ഇതോടെ ഒന്ന് കൂടി വ്യക്തമായിരിക്കുന്നുവെന്നും ചൈന അഭിപ്രായപ്പെട്ടു.

 

ഡിസംബർ 6 ബുധൻ

യുദ്ധം രണ്ട് മാസം പിന്നിട്ട് 61-ാം ദിനത്തിലെത്തി നില്‍ക്കുകയാണ്. 16,000 ലേറെ പേര്‍ ഇത് വരെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇടക്കാല വെടിനിര്‍ത്തലുകളെയും അന്ന് നടത്തിയ ബന്ദി കൈമാറ്റത്തെയുമെല്ലാം പ്രഹസനങ്ങളാക്കി, ഇപ്പോഴും ശക്തമായ അക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഗസ്സയിലെ 250 കേന്ദ്രങ്ങള്‍ അക്രമിച്ചുവെന്നാണ് ഇസ്റാഈല്‍ തന്നെ പറയുന്നത്.

സുരക്ഷ ഉറപ്പ് പറയാനാവില്ലെന്നും ഗസ്സയുടെ വടക്ക് ഭാഗത്ത് നിന്നും ഒഴിഞ്ഞുപോവണമെന്നും ജനങ്ങളോട് ഇസ്റാഈല്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇത് ഭൂമി പിടിക്കാനുള്ള തന്ത്രമാണെന്നും അതില്‍ ആരും വീണ് പോകരുതെന്നും അങ്ങനെ പോകുന്ന പക്ഷം, അത് ഏറ്റവും വലിയ അപകടത്തിലേക്കായിരിക്കുമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ഹമാസും രംഗത്തെത്തി. 

അതേസമയം, ഖാന്‍യൂനുസിലും ബനൂസുഹൈലയിലും അധിനിവേശ സൈന്യത്തിന് കനത്ത തിരിച്ചടി നല്കിയതായി അല്‍ഖസ്സാം അറിയിച്ചു. സൈനികര്‍ ഒന്നിച്ച് കൂടിയിരുന്ന ഒരു കേന്ദ്രത്തിന് നേരെ ഹാവന്‍ മിസൈലുകള്‍ ഉപയോഗിച്ച് അക്രമണം നടത്തിയതായാണ് വാര്‍ത്തകള്‍.

ഹമാസിനെ ദുര്‍ബ്ബലമാക്കാന്‍ കൂടുതല്‍ സമയം എടുക്കുമെന്നും ഏറ്റവും ചുരുങ്ങിയത് ഈ വര്‍ഷാവസാനം വരെ യുദ്ധം തുടരേണ്ടിവരുമെന്നും ഇസ്റാഈല്‍. എന്നാല്‍, ഏത് തരം പോരാട്ടത്തിനും തങ്ങള്‍ പൂര്‍ണ്ണ സന്നദ്ധമാണെന്നും ഒരിക്കലും കീഴടങ്ങില്ലെന്നും ഹമാസും തിരിച്ചടിച്ചു.

ലോകത്തെ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഇന്ന് ഗസ്സയെന്ന് യു.എന്‍ ഉപവിഭാഗമായ ഉനര്‍വ. ഇന്നലെ ദോഹയില്‍ ചേര്‍ന്ന 44-ാമത് ജി.സി.സി ഉച്ചകോടി, ഇസ്റാഈല്‍ അക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇനിയും അക്രമണം തുടര്‍ന്നാല്‍ യുദ്ധം വ്യാപിച്ചേക്കാമെന്ന് മുന്നറിയിപ്പ് കൂടി നല്കിയാണ് ഉച്ചകോടി സമാപിച്ചത്.

 ഡിസംബർ 4 തിങ്കൾ

തൂഫാനുല്‍അഖ്സായുടെ 59-ാം ദിവസവും ഇസ്റാഈല്‍ കനത്ത അക്രമണം തുടരുകയാണ്. ഖാന്‍ യൂനുസിലും ഗസ്സയുടെ മറ്റ് പ്രദേശങ്ങളിലും കരസൈന്യത്തെ കൂടുതലായി വിന്യസിച്ചതായും കരയുദ്ധം ശക്തമാക്കിയതായും ഇസ്റാഈല്‍. ഡസണ്‍കണക്കിന് ടാങ്കുകളുമായി വെസ്റ്റ് ബേങ്കിലും അധിനിവേശം സാന്നിധ്യം കടുപ്പിച്ചിരിക്കുകയാണ്. അനേകം പേര്‍ കൊല്ലപ്പെട്ടതായും ധാരാളം പേരെ ബന്ദികളായി പിടിച്ചതായും വാര്‍ത്തകള്‍. 

ഗസ്സയുടെ വടക്ക് ഭാഗത്തുള്ള കമാല്‍ അദ്‍വാന്‍ ആശുപത്രിക്ക് നേരെ അക്രമണത്തില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിക്ക് സമീപം ഇപ്പോഴും അധിനിവേശ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7ലെ അക്രമണത്തിന് നേതൃത്വം നല്കിയ ഹമാസ് കമാന്‍ഡര്‍ ഹൈതം ഖുവാജരിയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്റാഈല്‍. 

മുറിവേറ്റ ഏതാനും ഫലസ്തീനികളെ വിദഗ്ധ ചികില്‍സക്കായി ഇന്നലെ തുണീഷ്യയിലെത്തിച്ചു. 389 പേരെയാണ് റഫാ അതിര്‍ത്തി വഴി ചികില്‍സക്കായി പുറത്തേക്ക് കൊണ്ട് പോയത്. അതിലെ 29 പേരെയാണ് തൂണീഷ്യയിലെത്തിച്ചത്. 

ഗസ്സയുടെ വടക്ക് നിന്ന് തെക്കോട്ടുള്ള താമസകെട്ടിടങ്ങളും അഭയാര്‍ത്ഥി കേമ്പുകളുമെല്ലാം ഇസ്റാഈല്‍ അക്രമണത്തിന് വിധേയമായി. രണ്ട് മാസമായി തുടരുന്ന യുദ്ധത്തിന്റെ ഫലമായി 1.8 മില്യണ്‍ ജനങ്ങള്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി കേമ്പുകളിലാണ്.

അതേ സമയം, യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ പുനരാരംഭിക്കാനുമുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി നടക്കുന്നു. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ബ്ലിങ്കണ്‍ ഖത്തര്‍ വിദേശകാര്യമന്ത്രിയുമായി ഇന്നലെയും തദ്വിഷയകമായി ചര്‍ച്ച നടത്തി.

 ഡിസംബർ 2 ശനി

ഒരാഴ്ച നീണ്ടു നിന്ന താല്‍കാലിക വെടിനിര്‍ത്തലിന് ശേഷം വെള്ളിയാഴ്ചയോടെ ഇസ്റാഈല്‍ വീണ്ടും അക്രമണം ശക്തമാക്കി. അക്രമണം പുനരാരംഭിച്ച ശേഷം ഇന്നലെയും ഇന്നുമായി മാത്രം 200 ഓളം പേര്‍ കൊല്ലപ്പെട്ടതായും 600ലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍.

 

വെടിനിര്‍ത്തല്‍ തുടരുമെന്ന മനസ്സമാധാനത്തോടെ ഉറങ്ങുകയായിരുന്ന സാധാരണക്കാരില്‍ പലരും ഞെട്ടിയുണര്‍ന്നത്, തകര്‍ന്ന് വീഴുന്ന കെട്ടിടങ്ങളുടെ ശബ്ദം കേട്ടുകൊണ്ടായിരുന്നു. പത്ത് വയസ്സ് കാരിയായ ഖാന്‍യൂനുസിലെ റീം പറയുന്നത് ഇങ്ങനെയാണ്, ശബ്ദം കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്. അപ്പോഴേക്കും ഞങ്ങളുടെ ശരീരത്തിന്മേല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ വന്ന് മൂടിക്കഴിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ വന്ന് അവ നീക്കം ചെയ്താണ് ഞങ്ങളെ പുറത്തെടുത്തത്. കുട്ടികളെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും അപകടം പിടിച്ച പ്രദേശമായി ഗസ്സ മാറിയിരിക്കുന്നുവെന്ന് യു.എന്‍ ചീഫ്.

ഖാന്‍ യൂനുസിലും റഫായിലുമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവും അധികം അക്രമണം അരങ്ങേറിയത്. ഗസ്സയുടെ മധ്യഭാഗത്തും ബൈത് ലാഹിയായിലും ശക്തമായ ബോംബ് വര്‍ഷമാണ് നടത്തിയത്. തെക്ക് ഭാഗത്തേക്ക് ഒഴിഞ്ഞ് പോവണമെന്ന് മുന്നറിയിപ്പ് നല്കുന്ന ലീഫ് ലെറ്റുകള്‍ വിതറി അല്‍പം കഴിഞ്ഞാണ് അക്രമണത്തിന് തുടക്കം കുറിച്ചത്. ഗസ്സയോട് ചേര്‍ന്നുള്ള ഇസ്റാഈല്‍ പ്രദേശങ്ങളില്‍ വീണ്ടും അപായസൂചനകള്‍ പ്രവര്‍ത്തനസജ്ജമാക്കി. ലബനാന്‍ അതിര്‍ത്തികളില്‍നിന്ന് ഇസ്റാഈലിനെതിരെ അക്രമണം തുടങ്ങിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു.

അതേസമയം, അമേരിക്ക വീണ്ടും ഇസ്റാഈലിന് സഹായമായി, തുരങ്കങ്ങള്‍ വരെ തകര്‍ക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നല്കിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നു.

 നവംബർ 29 ബുധൻ

വെടിനിര്‍ത്തലിന്റെ അഞ്ചാം ദിവസത്തിലാണ് ഗസ്സ. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ ഒറ്റനോട്ടത്തില്‍.

ഒന്നാം ദിനം – നവംബര്‍ 24, വെള്ളി

കുട്ടികളും സ്ത്രീകളുമടങ്ങുന്ന 13 ഇസ്റാഈലീ ബന്ദികളെയും ഫിലപ്പൈന്‍, തായ്‍ലാന്റ് സ്വദേശികളായ 10 പേരെയും ഹമാസ് മോചിപ്പിച്ചു. പകരം, 39 ഫലസ്തീനികളെ ഇസ്റാഈലും മോചിപ്പിച്ചു. തിരിച്ചെത്തിയവരെ സ്വീകരിക്കുന്ന ആഘോഷപരിപാടികളില്‍ രണ്ട് പേര്‍ ഇസ്റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. സമാധാനം തിരിച്ചെത്തിയ സന്തോഷത്തില്‍ ഫലസ്തീനികള്‍ സ്വന്തം വീടുകളും സ്ഥലങ്ങളും കാണാനായി പുറത്തിറങ്ങി.  

രണ്ടാം ദിനം - ശനി

ഇസ്റാഈല്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്നതിനാല്‍, ഹമാസ് ബന്ദികളുടെ മോചനം വൈകിപ്പിച്ചു. അവസാനം ചര്‍ച്ചകള്‍ക്കൊടുവില്‍, കുട്ടികളും സ്ത്രീകളുമടങ്ങുന്ന 13 ഇസ്റാഈല്യരെയും 4 വിദേശികളെയും ഹമാസും പകരം ഏറെ കാലം തടവറയില്‍ കഴിഞ്ഞ 6 സ്ത്രീകളെയും 39 കുട്ടികളെയും ഇസ്റാഈലും മോചിപ്പിച്ചു. ഇസ്റാഈല്‍ വെടിവെപ്പില്‍ ഗസ്സയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് അടിയന്തിര സഹായങ്ങളുമായി 61 ട്രക്കുകള്‍ എത്തിയതായി യു.എന്‍.

മൂന്നാം ദിനം - ഞായര്‍

13 ഇസ്റാഈല്യരെയും 3 തായ്‍ലന്റുകാരെയും ഒരു റഷ്യന്‍ സ്വദേശിയെയും ഹമാസ് മോചിപ്പിച്ചു. ഇസ്റാഈല്‍ കുട്ടികളും യുവതികളുമടങ്ങുന്ന 39 ഫലസ്തീനികളെ പകരമായി വെറുതെ വിട്ടു. ഗസ്സയിലെ ഫലസ്തീന്‍ സ്ക്വയറില്‍ ബഹുജനങ്ങളുടെ മുമ്പാകെയാണ് അല്‍ഖസ്സാം ബന്ദിമോചനം നടപ്പിലാക്കിയത്. അഹ്മദ് അല്‍ഗന്ദൂര്‍ അടക്കമുള്ള ചില സൈനികപ്രമുഖര്‍ കൊല്ലപ്പെട്ടതായി ഹമാസ്. നെതന്യാഹു ഗസ്സയിലെത്തി സൈനികവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.  

നാലാം ദിനം - തിങ്കള്‍

3 ഫ്രഞ്ച്, 2 ജര്‍മ്മന്‍, 6 അര്‍ജന്റീനിയന്‍സ് എന്നിങ്ങനെ 11 പേരെ ഹമാസ് മോചിപ്പിച്ചു. പകരം കുട്ടികളും യുവതികളും അടക്കം 33 ഫലസ്തീനികളെ ഇസ്റാഈലും മോചിപ്പിച്ചു. രണ്ട് ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ, യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 കടക്കുമെന്ന് ഫലസ്തീന്‍ അധികൃതര്‍. 

അഞ്ചാം ദിനം – ചൊവ്വ

വിദേശികളടക്കം 10 പേരെ ഹമാസ് മോചിപ്പിച്ചു. അല്‍ഖസ്സാമും സറായാ അല്‍ഖുദ്സും ചേര്‍ന്നാണ് കൈമാറ്റം നടത്തിയത്. തങ്ങളുടെ ഏതാനും സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്റാഈല്‍ സമ്മതിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്നതും കൂടുതല്‍ ബന്ദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട സി.ഐ.എ ഡയരക്ടര്‍ അടക്കമുള്ളവര്‍ ദോഹയില്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോവുന്നു. ജി-7 രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരെല്ലാം വെടിനിര്‍ത്തല്‍ നീട്ടണമെന്നും ദ്വിരാഷ്ട്രമെന്ന പരിഹാരവുമായി മുന്നോട്ട് പോവണമെന്നും ആവശ്യപ്പെട്ടു.

സന്ദര്‍ശനത്തിനായി അലന്‍ മാസ്ക് ഇസ്റാഈലിലെത്തി. ഹമാസ് നടത്തിയ അക്രമണങ്ങളുടെ പ്രതീകമായി ഇസ്റാഈല്‍ പ്രദര്‍ശിപ്പിക്കുന്ന വെടിയുണ്ടകളേറ്റ തൊട്ടില്‍ അദ്ദേഹവും സന്ദര്‍ശിച്ചു. ഇത് ഇസ്റാഈലിന്റെ മീഡിയാ പ്രോപഗണ്ടയുടെ ഭാഗമാണെന്നും തൊട്ടില്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ നിരത്തി തുര്‍കി വ്യക്തമാക്കി. നവംബര്‍ 12ന് ന്യൂജര്‍സി മുന്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ഇസ്റാഈല്‍ സന്ദര്‍ശിച്ച വേളയില്‍ ഇത് പ്രദര്‍ശിപ്പിച്ച വേളയില്‍ തൊട്ടിലില്‍ ഇത്രയും ബുള്ളറ്റ് പാടുകള്‍ ഉണ്ടായിരുന്നില്ലെന്നും ഓരോ പ്രദര്‍ശനത്തിലും ഇസ്റാഈല്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണെന്നും കാണിച്ചാണ് തുര്‍കി ഇസ്റാഈലിന്റെ നുണപ്രചാരണം സ്ഥാപിക്കുന്നത്.

ഗസ്സയില്‍ വെടിനിര്‍ത്തല്‍ തുടരുമ്പോഴും വെസ്റ്റ് ബേങ്കില്‍ ആശുപത്രികളടക്കം ഉപരോധിച്ച് അധിനിവേശ സൈന്യം അക്രമണം തുടരുകയാണ്. ജനീന്‍ പട്ടണത്തിലും ജറീകോയിലും നാബുല്‍സിലും സൈന്യം ഇരച്ച് കയറി വെടിവെച്ചതായും പലര്‍ക്കും പരുക്ക് പറ്റിയതായും പലരെയും അറസ്റ്റ് ചെയ്തതായും വാര്‍ത്തകള്‍. ഒക്ടോബര്‍ 7 മുതല്‍ ഇത് വരെയായി 3290 പേരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയെന്നാണ് കണക്കുകള്‍. 

അതേ സമയം, നെതന്യാഹു ഇസ്റാഈലിനെ അവസാനിക്കാത്ത യുദ്ധത്തിലേക്കാണ് വഴിച്ചിഴക്കുന്നതെന്നും അദ്ദേഹം എത്രയും വേഗം പ്രധാനമന്ത്രിപദം ഒഴിയണമെന്നും മുന്‍ പ്രധാനമന്ത്രി യഹൂദ് ബറാക്. ഹമാസിനെ തുരത്താന്‍ നെതന്യാഹുവിന് സാധിച്ചില്ലെന്നും അദ്ദേഹത്തിന് അത് സാധിക്കുമെന്ന് കരുതുന്നില്ലെന്നും ബറാക് കൂട്ടിച്ചേര്‍ത്തു.

നവംബർ 28 ചൊവ്വ

താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ നാലാം ദിവസവും ഇന്നലെയോടെ അവസാനിച്ചിരിക്കുന്നു. 30 കുട്ടികളെയും 3 സ്ത്രീകളെയുമാണ് ഇസ്റാഈല്‍ നാലാം ഘട്ടത്തില്‍ മോചിപ്പിച്ചത്. ഹമാസ് 11 ഇസ്റാഈല്യരെയും മോചിപ്പിച്ചു. ഇതോടെ ഇരുവിഭാഗവും പറഞ്ഞത് പോലെ വാക്ക് പാലിച്ച് ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നു. അതേ സമയം, ഈ നാല് ദിവസത്തിനകം വെസ്റ്റ് ബേങ്കില്‍ 260 ഫലസ്തീനികളെയാണ് ഇസ്റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തത്.  

 

മധ്യസ്ഥരുടെ നിരന്തരശ്രമ ഫലമായി വെടിനിര്‍ത്തല്‍ രണ്ട് ദിവസം കൂടി നീട്ടി, വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്ന് അറിയിച്ചതും ഏറെ ശുഭ പ്രതീക്ഷ നല്കുന്നു. ഈ രണ്ട് ദിവസത്തിനിടെ, മുമ്പ് തീരുമാനിച്ചത് പോലെ, 20 ഇസ്റാഈലികളും 60 ഫലസ്തീനികളും കൂടി ജയില്‍ മോചിതരാകും. 

മോചിപ്പിക്കേണ്ടവരുടെ പട്ടിക ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും വെടിനിര്‍ത്തല്‍ നീട്ടിയ കാര്യം ഇസ്റാഈല്‍ ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വടക്കന്‍ ഗസ്സയിലേക്ക് ഇന്ധനം നല്കുന്നതില്‍ ഇസ്റാഈല്‍ നിയന്ത്രണം തുടരുന്നുണ്ട്. ഗസ്സയിലെ പല ഭാഗങ്ങളിലും റെയ്ഡും പീരങ്കികള്‍ ഉപയോഗിച്ചുള്ള അക്രമണവും തുടരുന്നുണ്ട്. റാമല്ലായിലെ കഫര്‍ ഐനിലും ബൈതൂനിയയിലും ഓരോ ചെറുപ്പക്കാര്‍ വീതം ഇന്ന് രാവിലെയും കൊല്ലപ്പെട്ടു. ദീര്‍ അമ്മാര്‍ കേമ്പില്‍ ദാവൂദ് ദറാസിന്റെ വീട് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. മറഹ് റബാഹിലും ബെയ്ത് ഫുരീകിലും ദീഷേഹ് കേമ്പിലും റെയ്ഡ് തുടരുന്നതായും വാര്‍ത്തകള്‍.

നവംബർ 26 ഞായർ

വെടിനിര്‍ത്തലിന്റെ രണ്ടാം ദിവസം, ബന്ദികളായ 13 ഇസ്റാഈലികളും 4 തായ്‍ലാന്റ് സ്വദേശികളും മോചിപ്പിക്കപ്പെട്ടതായി ഇസ്റാഈല്‍. പകരമായി മോചിപ്പിക്കാനുള്ള സംഘത്തിന്റെ പേര് വിവരങ്ങളും ഹമാസ് ഇസ്റാഈലിന് കൈമാറി. 6 സ്ത്രീകളും 33 ആണ്‍കുട്ടികളും അടങ്ങുന്നതാണ് പട്ടിക. ഇസ്റാഈല്‍ സൈന്യം ഇന്നലെയും ചിലയിടങ്ങളില്‍ അക്രമണം തുടരുകയും വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ലംഘിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് വൈകിപ്പിച്ചിരുന്നു. അര്‍ദ്ധരാത്രിയോടെ ബന്ദികളെ കൈമാറിയില്ലെങ്കില്‍ കരയുദ്ധം വീണ്ടും തുടങ്ങുമെന്ന് ഇസ്റാഈല്‍ മുന്നറിയിപ്പ് നല്കുകയും ചെയ്തു.

ബന്ദികളെ റെഡ് ക്രസന്റിന് കൈമാറി, അവരുടെ വാഹനങ്ങളില്‍ ഈജിപ്തിലെത്തിച്ചാണ്, ഇസ്റാഈല്‍ സൈന്യത്തിന് കൈമാറുന്നത്. ശേഷം പ്രത്യേക വിമാനത്തില്‍ അവരെ തെല്‍അവീവിലെത്തിച്ച് ആരോഗ്യപരിശോധനകള്‍ നടത്തിയ ആവശ്യമായ ചികില്‍സകള്‍ നല്കിയ ശേഷം ബന്ധുക്കളുടെ സമീപം എത്തിക്കുന്നതാണ് രീതി.
 
ഒക്ടോബര്‍ 7 മുതല്‍ ഇത് വരെ 57 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പത്രപ്രവര്‍ത്തക സംരക്ഷണ കൂട്ടായ്മ. വെസ്റ്റ് ബേങ്കിലും ജനീന്‍ കേമ്പില്‍ ഇന്നലെയും അക്രമണങ്ങള്‍ നടന്നു. 17വയസ്സുള്ള അഹ്മദ് അബുല്‍ഹൈജയും 21 വയസ്സുള്ള അമ്മാര്‍ അബൂവഫയും കൊല്ലപ്പെട്ടു. വെസ്റ്റ് ബേങ്കില്‍ ഇത് വരെയായി 221 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. അതേസമയം, പ്രധാനമന്ത്രി നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്റാഈല്‍ ഭരണപ്രതികൂല പ്രകടനങ്ങള്‍ ഇന്നലെയും അരങ്ങേറി. മുഴുവന്‍ ബന്ദികളെയും എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നവംബർ 25 ശനി

താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഗസ്സയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിത്തുടങ്ങി. യുദ്ധം തുടങ്ങിയ ശേഷം, നിരന്തര അക്രമണങ്ങള്‍ക്ക് ഇരയായ വടക്കന്‍ ഗസ്സയിലേക്ക് ആദ്യമായാണ് സഹായങ്ങളെത്തുന്നത്. ഇന്നലെ മാത്രം 196 ട്രക്കുകളെത്തിയതായി ഫലസ്തീന്‍ റെഡ്ക്രസന്റ് അറിയിച്ചു. വൈദ്യസഹായങ്ങളുമായി 61 ട്രകുകള്‍ ഇന്നെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. വെടിനിര്‍ത്തലിന്റെ ഭാഗമായി നടന്ന ബന്ദി കൈമാറ്റത്തില്‍ ആദ്യദിനം 39 ഫലസ്തീനികളും 13 ഇസ്റാഈലികളും സ്വന്തം വീടുകളില്‍ തിരിച്ചെത്തി. ഗസ്സയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഒന്നും ശേഷിക്കുന്നില്ലെന്നും എല്ലാം തകര്‍ന്ന് നിലം പരിശായിട്ടുണ്ടെന്നും തിരിച്ചെത്തിയവര്‍ വേദനയോടെ പറയുന്നു.

രണ്ടാം ദിനത്തില്‍ മോചിപ്പിക്കാനുദ്ദേശിക്കുന്നവരുടെ പട്ടിക ഹമാസ് ഇസ്റാഈലിന് കൈമാറി. 24 സ്ത്രീകളും 18 കുട്ടികളുമടങ്ങുന്ന, 42 ഫലസ്തീനികളെയും 14 ഇസ്റാഈല്യരെയും ഇന്ന് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എപ്പോഴാണ് കൈമാറ്റം സംഭവിക്കുക എന്നത് ഇത് വരെ വ്യക്തമായിട്ടില്ല.

അതേസമയം, വെസ്റ്റ് ബേങ്കിലും ജെറീകോയിലും ഇസ്റാഈല്‍ സൈന്യം റെയ്ഡും അറസ്റ്റും തുടരുന്നുണ്ട്. ഇന്നലെയും ഇന്നുമായി 17 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് കണക്ക്. ഇതോടെ, യുദ്ധം തുടങ്ങിയത് മുതല്‍ 3160 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായാണ് കണക്കുകള്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അതിലെ പല നിബന്ധനകളും ഇസ്റാഈല്‍ ലംഘിക്കുന്നതായി ഹമാസ് വക്താവ് ത്വാഹിര്‍ അല്‍നൂനൂ പറഞ്ഞു. ഗസ്സയില്‍ ഇപ്പോഴും ഇസ്റാഈല്‍ സൈന്യം അക്രമം നടത്തുന്നതായും ഇന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട് ഇവ്വിഷയകമായി പരാതി നല്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 24 വെളളി

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും, അവസാന നിമിഷവും പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഇസ്റാഈലിന്റെ നയമെന്ന് തോന്നുന്നു. ഇന്നലെ രാത്രിയും കര-വ്യോമ-കടല്‍ മാര്‍ഗ്ഗങ്ങളിലൂടെ ശക്തമായ അക്രമണമാണ് ഇസ്റാഈല്‍ നടത്തിയത്. ഉനര്‍വ നടത്തുന്ന സ്കൂളിന് നേരെയുള്ള അക്രമണത്തില്‍ 27 പേരും നുസൈറാത്-മുഗ്‍റഖ റോട്ടില്‍ സാധാരണക്കാരുടെ വാഹനത്തിന് നേരെയുണ്ടായ അക്രമണത്തില്‍ 11 പേരും കഴിഞ്ഞ മണിക്കൂറുകളില്‍ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെയും വീണ്ടും അക്രമണം നടന്നിരിക്കുന്നു. ഇന്ധനമില്ലാതെ പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും അക്രമണം. ആശുപത്രിയിലുള്ള പലരും കൊല്ലപ്പെട്ടതായും അനേകം പേര്‍ക്ക് പരുക്കേറ്റതായും പലരെയും ഇസ്റാഈല്‍ സൈന്യം അറസ്റ്റ് ചെയ്ത് കൊണ്ട് പോയതായും വാര്‍ത്തകള്‍. രോഗികളും ആരോഗ്യപ്രവര്‍ത്തകരും അഭയാര്‍ത്ഥികളും അടക്കം 1500ലേറെ പേര്‍ ആശുപത്രിയിലുണ്ടായിരുന്നതായി കണക്കുകള്‍.

പ്രാദേശിക സമയം 7 മണിയോടെ (ഇന്ത്യന്‍ സമയം 9.30) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പറയപ്പെടുന്നത്.

താല്‍ക്കാലിക വെടിനിര്‍ത്തിലന് തുടക്കമായിരിക്കുന്നു. ഗസ്സയിലുള്ളവര്‍ അഭയാര്‍ത്ഥി കേമ്പുകളില്‍നിന്നും ആശുപത്രികളില്‍നിന്നും പുറത്തേക്ക്. ജനങ്ങളെല്ലാം തെരുവിലിറങ്ങിയതോടെ ഗസ്സയിലെ ജീവിതം സാധാരണഗതിയിലേക്ക് തിരിച്ചുവന്നു. സൈകിളുകളിലും സ്കൂട്ടറുകളിലും ഇന്ധനം വേണ്ടത്ര ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് കുതിരവണ്ടികളിലുമായി ജനങ്ങള്‍ സഞ്ചാരം തുടങ്ങിയിരിക്കുന്നു. പലരും നേരെ പോകുന്നത്, ആഴ്ചകളായി വിട്ട് നില്‍ക്കുന്ന തങ്ങളുടെ വീടുകളെയും വേര്‍പിരിഞ്ഞിരിക്കുന്ന ബന്ധുക്കളെയും കാണാനാണ്. ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍, പലര്‍ക്കും അവിടെ വീടുകളുടെ അടയാളങ്ങള്‍ പോലും കാണാനാവാതെ സ്തബ്ധരായി നില്ക്കുന്നതും കാണാനാവുന്നുണ്ട്. കൂട്ടം കൂട്ടമായി ജനങ്ങള്‍ സന്തോഷത്തോടെ സഞ്ചരിക്കുന്നതാണ് ഇപ്പോള്‍ ഖാന്‍യൂനുസിലെയും ഇതര ഗസ്സ നഗരങ്ങളിലെയും കാഴ്ച. പോരാട്ടത്തിന്റെ നാല്പത്തിയൊമ്പതാം ദിവസം, ഏഴാമത്തെ വെള്ളിയാഴ്ച താല്ക്കാലികമെങ്കിലും, ഗസ്സയില്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് സമാധാനിക്കാം.

ഇന്ന് രാവിലെ മുതല്‍ തുടക്കം കുറിച്ച, നാല് ദിവസ താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ പ്രധാന നിബന്ധനകള്‍

1. ഹമാസിന്റെ കൈയ്യിലുള്ള, സ്ത്രീകളും കുട്ടികളും അടങ്ങുന്ന 50 ബന്ദികളെ മോചിപ്പിക്കും. പകരം ഇസ്റാഈല്‍ 150 പേരെയും മോചിപ്പിക്കും.

2. പ്രാദേശിക സമയം രാവിലെ 7 മണിയോടെ ആരംഭിക്കുന്ന വെടിനിര്‍ത്തല്‍ 4 ദിവസം നീണ്ട് നില്ക്കും. ഇരുവിഭാഗവും സമ്മതിക്കുന്ന പക്ഷം, കാലാവധി നീട്ടാവുന്നതാണ്.

3. ബന്ദികളില്‍ പത്ത് പേരെ വീതം മോചിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കും, അതിനായി ഓരോ ദിവസം വീതം വെടിനിര്‍ത്തലും ഉണ്ടായിരിക്കുന്നതാണ്.

4. ഗസ്സയിലെ സൈനിക നീക്കങ്ങളെല്ലാം ഇസ്റാഈല്‍ അവസാനിപ്പിക്കുകയും സ്വതന്ത്രസഞ്ചാരം സാധ്യമാക്കുകയും ചെയ്യും.

5. ഇന്ധനം, ചികില്‍സാസാമഗ്രികള്‍ അടക്കമുള്ള അവശ്യസാധനങ്ങളെല്ലാം വഹിക്കുന്ന വണ്ടികള്‍ ആവശ്യാനുസരണം ഗസ്സയിലേക്ക് പ്രവേശിക്കാവുന്നതാണ്.

എന്നാല്‍ ഇതോടെ യുദ്ധം അവസാനിക്കുന്നില്ലെന്നും വെടിനിര്‍ത്തല്‍ കാലാവധി കഴിഞ്ഞാല്‍ തുടരുമെന്നും ചുരുങ്ങിയത് അടുത്ത രണ്ട് മാസം കൂടി യുദ്ധം ആവശ്യമായിവരുമെന്നും നെതന്യാഹു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതോടെ, ഗസ്സയിലേക്ക് ആവശ്യമായ സഹായങ്ങളെത്തിക്കുമെന്ന് രോഗികളെയും പരുക്കേറ്റവരെയും ചികില്‍സക്കായി ഈജിപ്തിലേക്ക് കൊണ്ട് വരുമെന്നും ഈജിപ്ത് പ്രസിഡണ്ട്.

നവംബർ 23 വ്യാഴം

താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായെങ്കിലും ഇത് വരെ അത് പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇസ്റാഈല്‍ ശക്തമായ അക്രമണം തുടരുകയാണ്. ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെ നടത്തിയ അക്രമണത്തില്‍ പലരും കൊല്ലപ്പെട്ടിരിക്കുന്നു. 200ലേറെ പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വാര്‍ത്തകള്‍. പല ഭാഗങ്ങളിലും അറസ്റ്റും തുടരുന്നുണ്ട്. യു.എന്‍ സ്കൂളുകള്‍ക്ക് നേരെയും അക്രമണം തുടരുന്നു. 25ലേറെ പേര്‍ അവിടങ്ങളിലും കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. ലബനാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലാ പോരാളികളുമായും ഗസ്സയിലെ പല ഭാഗങ്ങളിലും ഹമാസ് പോരാളികളുമായും ഏറ്റ് മുട്ടലുകള്‍ തുടരുന്നുണ്ട്. അധിനിവേശ സൈന്യത്തിന്റെ പല ഉപകരണങ്ങളും ആയുധങ്ങളും നശിപ്പിച്ചതായി അല്‍ഖസ്സാം കമാന്റര്‍ അബൂഉബൈദ അവകാശപ്പെട്ടു.


 
വെള്ളിയാഴ്ച രാവിലെയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് മധ്യസ്ഥ രാഷ്ട്രമായ ഖത്തര്‍ അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ബന്ദികളുടെ ആദ്യസംഘത്തിന്റെ കൈമാറ്റം നടക്കുമെന്നും ഖത്തര്‍ അറിയിച്ചു.

നവംബർ 22 ബുധൻ

സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്കുന്ന വാര്‍ത്തകളാണ് നാല്‍പത്തിയേഴാം ദിനത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇസ്റാഈലും ഹമാസും വെടിനിര്‍ത്തല്‍ സമ്മതിച്ചിരിക്കുമെന്നും വൈകാതെ അത് നടപ്പിലാവുമെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍. അടുത്ത 24 മണിക്കൂറിനകം നിലവില്‍ വരുന്ന വെടിനിർത്തലിൽ ധാരണയിലെത്തിയ കാര്യങ്ങള്‍ താഴെ:


- ഗസ്സ മുനമ്പിൽ 4 ദിവസത്തേക്ക് ഇരു വിഭാഗവും വെടിനിർത്തൽ പാലിക്കും. 
- മുനമ്പിൽ അധിനിവേശ സൈന്യം നടത്തുന്ന, അറസ്റ്റ് അടക്കമുള്ള എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കണം.
- മുനമ്പിൽ  വടക്ക് നിന്ന് തെക്കോട്ട് സ്വലാഹുദ്ദീൻ  സ്ട്രീറ്റിലൂടെ ആളുകളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കും.
- വെടിനിർത്തൽ ദിവസങ്ങളിൽ തെക്ക് ഭാഗത്ത്  പൂർണമായും  വടക്ക് ഭാഗത്ത്  ദിവസം 6 മണിക്കൂറും വ്യോമസഞ്ചാരം നിർത്തും.
- അധിനിവേശ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ  ജനതയിൽ നിന്ന്  150 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി പോരാളികൾ ബന്ദികളാക്കിയ  50 സ്ത്രീകളെയും കുട്ടികളെയും  മോചിപ്പിക്കും.
- ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലേക്കും മാനുഷിക, ദുരിതാശ്വാസ, വൈദ്യ, ഇന്ധന സഹായങ്ങൾ എത്തിക്കുവാൻ നൂറുകണക്കിന് ട്രക്കുകൾ പ്രവേശിക്കും.
- ഗസ്സ മുനമ്പിലേക്ക് അധിനിവേശ സൈനിക വാഹനങ്ങളുടെ നീക്കം പൂര്‍ണമായും നിർത്തും.
ചെറുത്തുനിൽപ് മുന്നേറ്റങ്ങൾക്ക് വേണ്ടി ഖത്തറും അധിനിവേശത്തിന് വേണ്ടി  ഈജിപ്തുമാണ് ധാരണക്ക് വേണ്ടി രംഗത്തിറങ്ങിയത്. സമാധാനം പുലരുമെന്ന് നമുക്ക് പ്രത്യാശിക്കാം, അതിനായി പ്രാര്‍ത്ഥിക്കാം.

നവംബർ 21 ചൊവ്വ

പോരാട്ടം 46-ാം ദിനവും തുടരുകയാണ്. ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെ നടന്ന അവസാന അക്രമണത്തില്‍ രോഗികളും അവരുടെ ബന്ധുക്കളും അടക്കം അനേകം പേര്‍ കൊല്ലപ്പെട്ടു. ഈ അക്രമണം ഭീകരമാണെന്നും ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടന. അല്‍ശിഫാ അടക്കമുള്ള ആശുപത്രികളൊന്നും തന്നെ സൈനിക ആവശ്യങ്ങള്‍ക്കായി ഹമാസ് ഉപയോഗിച്ചതായി തെളിവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച രാവിലെ മുതല്‍ ഇസ്റാഈല്‍ സൈന്യം ആശുപത്രി ഉപരോധിക്കുകയും പല തവണ അക്രമണം അഴിച്ച് വിടുകയും ചെയ്തിരുന്നു. അക്രമണത്തെ തുടര്‍ന്ന് 100ലേറെ രോഗികളെ അവിടെ നിന്ന് മാറ്റിയിരുന്നു. ഇപ്പോഴും 500ലേറെ പേര്‍ അവിടെ കഴിയുന്നുണ്ട്.

ഹമാസിന്റെ കൈയ്യിലുള്ള ബന്ദികളെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നത് വരെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ബന്ദികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്. അതേ സമയം, ബന്ദികളെ കൈമാറുന്നതിനുള്ള നീക്കങ്ങള്‍ ആശാവഹമായി പുരോഗമിക്കുന്നതായി വാര്‍ത്തകള്‍. ബന്ദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഹമാസിന്റെ മറുപടി പ്രതീക്ഷിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഇസ്റാഈല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തങ്ങളുടെ മറുപടി ഖത്തര്‍ അടക്കമുള്ല മധ്യസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ഇന്ന് ഹമാസും വ്യക്തമാക്കി. താമസിയാതെ കൈമാറ്റ പ്രക്രിയ നടക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്ക് വെച്ചു.

അധിനിവേശ ഫലസ്തീനിലെ യു.എന്‍ മാനുഷിക ആസ്ഥാനം നിലവിലെ സ്ഥിതിഗതികളെ കുറിച്ച് വിശദാംശങ്ങള്‍ പങ്ക് വെച്ചു. വെള്ളം ശേഖരിക്കാനായി വരി നില്‍ക്കുന്നവര്‍ അക്രമണത്തില്‍ കൊല്ലപ്പെടുകയാണെന്നും നിര്‍ജ്ജലീകരണവും മലിനജലോപയോഗവും കാരണമുള്ള അസുഖങ്ങളും അതേ തുടര്‍ന്നുള്ള മരണങ്ങളും വര്‍ദ്ദിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വടക്കന്‍ ഗസ്സയില്‍നിന്ന് സ്ത്രീകളും കുട്ടികളും അടക്കം പലരും ഇപ്പോഴും തെക്കന്‍ ഭാഗത്തേക്ക് കാല്‍നടയായി നീങ്ങുന്നുണ്ടെന്നും പലരും കാലുകളിലും മറ്റുശരീരഭാഗങ്ങളിലും മുറിവ് പറ്റി ശീലക്കഷ്ണങ്ങള്‍ കെട്ടി, ഏറെ ദുരിതം സഹിച്ചാണ് നടക്കുന്നതെന്നും അവര്‍ പറയുന്നു. ഗസ്സയിലെ ജനങ്ങളില്‍ ഏകദേശം പതിനേഴ് ലക്ഷം പേര്‍ ഇതിനകം ഭവനരഹിതരായിട്ടുണ്ട്, അഭയാര്‍ത്ഥി കേമ്പുകളില്‍ ഏറെ ദുരിതം സഹിച്ചാണ് അവര്‍ കഴിയുന്നത്. 700 പേര്‍ക്ക് ഒന്ന് വീതം ബാത്റൂം 150 പേര്‍ക്ക് ഒന്ന് എന്ന വീതം ടോയ്‍ലറ്റും മാത്രമാണ് കേമ്പുകളിലുള്ളത്. അത്രമാത്രം ജനനിബിഢമാണ് കേമ്പുകള്‍, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അക്രമണം തുടങ്ങിയത് മുതല്‍ ഇത് വരെ 13,300 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്.

 നവംബർ 20 തിങ്കൾ

പോരാട്ടം 45-ാം ദിനത്തിലെത്തിയിരിക്കുന്നു. പതിവു പോലെ, പൊതുജനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ തന്നെയാണ് അക്രമണം പ്രധാനമായും നടക്കുന്നത്. അല്‍ശിഫാ, അല്‍മഅ്മദാനി ആശുപത്രികള്‍ക്ക് പിന്നാലെ, ഇന്തോനേഷ്യന്‍ ആശുപത്രിയും അല്‍ഔദ ആശുപത്രിയുമാണ് ഇന്ന് അധിനിവേശ സൈന്യത്തിന്റെ അക്രമണത്തിന് ഇരയായിരിക്കുന്നത്. ഇന്തോനേഷ്യന്‍ ആശുപത്രി പൂര്‍ണ്ണമായും ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. അല്‍ശിഫാ ആശുപത്രിയിലേത് പോലെ വലിയ ദുരന്തമാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നതെന്ന് പരക്കെ ആശങ്കകളുയരുന്നുണ്ട്. എത്ര അക്രമങ്ങളുണ്ടായാലും രോഗികളെ വിട്ട് പോവില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. രോഗികളും പ്രവര്‍ത്തകരുമായി 700-ലേറെ ആളുകള്‍ ആശുപത്രിയിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

പല ഇടങ്ങളിലും ഹമാസ് പോരാളികള്‍ അധിനിവേശ സൈന്യവുമായി പോരാട്ടം തുടരുന്നു. രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ സ്ഥിരീകരിച്ചു. മുഖാമുഖ പോരാട്ടത്തിലെ പരാജയം മറച്ച് വെക്കാനാണ് ഇസ്റാഈല്‍ ആശുപത്രികളും സാധാരണക്കാരെയും അക്രമിക്കുന്നതെന്നും ഹമാസ് വക്താക്കള്‍ പറയുന്നു.

ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ അക്രമണം എത്രയും വേഗം നിര്‍ത്താനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡണ്ട് ജോകോ വിദോദോ അമേരിക്കന്‍ പ്രസിഡണ്ട് ബൈഡനോട് ആവശ്യപ്പെട്ടു. അറബ്-മുസ്‍ലിം ഉച്ചകോടി പിന്തുണച്ച ദ്വിരാഷ്ട്രപരിഹാരം എത്രയും വേഗം നടപ്പിലാക്കി പ്രശ്നം പരിഹരിക്കണമെന്ന് ചൈന. ഗസ്സയില്‍ അക്രമണത്തിന് ഇരകളായി, നിരപരാധികളായ അനേകം പൗരന്മാര്‍ ദുരിതമനുഭവിക്കുന്നുവെന്നും ഭീകരരെയും സാധാരണക്കാരെയും വേര്‍തിരിച്ച് മനസ്സിലാക്കണമെന്നും നെതന്യാഹുവിനോട് ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണ്‍. വിഷയം പരിഹരിക്കുന്നതിന് റഷ്യ കൂടുതല്‍ ശക്തമായി ഇടപെടണമെന്ന് ഇറാന്‍

നവംബര്‍ 19 ഞായര്‍

ഇസ്റാഈല്‍ അക്രമണം 44-ാം ദിവസവും തുടരുകയാണ്. അവസാന മണിക്കൂറുകളില്‍ നുസൈറാത് അഭയാര്‍ത്ഥി കേമ്പിന് നേരെ നടന്ന അക്രമണത്തില്‍ അനേകം പേര്‍ കൊല്ലപ്പെട്ടു. ജബാലിയാ കേമ്പിലെ സ്കൂളിന് നേരെ നടത്തിയ അക്രമണത്തിലും ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

പല ഭാഗത്ത് നിന്നും അക്രമണം നിര്‍ത്തി സമാധാനം പുനസ്ഥാപിക്കാനുള്ള ആവശ്യങ്ങള്‍ തുടരുന്നുവെങ്കിലും അതൊന്നും വകവെക്കാതെ നിര്‍ബാധം തുടരുകയാണ് ഇസ്റാഈല്‍. പല ആശുപത്രികളും രക്തക്കളമായി മാറിയിരിക്കുകയാണ്. അല്‍ശിഫാ, അല്‍മഅ്മദാനി തുടങ്ങിയ പല ആശുപത്രികളും തുടര്‍ച്ചയായ അക്രമണങ്ങളെ തുടര്‍ന്ന് പൂര്‍ണ്ണമായോ ഭാഗികമായോ പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. വളര്‍ച്ച പൂര്‍ത്തിയാവാതെ ജനിച്ച 37 കുട്ടികളില്‍ 4 പേര്‍ ഇതിനകം അല്‍ശിഫാ ആശുപത്രിയില്‍ മരണപ്പെട്ടിരിക്കുന്നു. ശേഷിച്ചവരെ എത്രയും വേഗം ആവശ്യമായ പരിചരണത്തിനായി പുറത്തേക്ക് കൊണ്ട് പോവുമെന്ന് ലോഗാരോഗ്യസംഘടനാ വക്താക്കള്‍ അറിയിച്ചു. അല്‍ശിഫാ ആശുപത്രി മരണമേഖലയായി മാറിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 

അതേ സമയം ബന്ദികളെ കൈമാറുന്നതിനും ക്രമേണ സമാധാനത്തിലേക്ക് തിരിച്ചെത്തുന്നതിനുമായുള്ള ശ്രമങ്ങള്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ പുരോഗമിച്ച് വരുന്നു. ചര്‍ച്ചകള്‍ വൈകാതെ ഫലം കണ്ട് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അല്‍താനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളൊന്നും പാലിക്കാതെയാണ് ഇസ്റാഈല്‍ അക്രമണം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.  

മനുഷ്യന്‍ ഏറെ പുരോഗതി കൈവരിച്ച ഇക്കാലത്തും യുദ്ധത്തിന്റെ പേരില‍ കഴിഞ്ഞ അഞ്ച് ആഴ്ചകളിലായി ഇസ്റാഈല്‍ കൊന്നൊടുക്കിയ സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകള്‍ ലോകമനസ്സാക്ഷിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് തുര്‍കി വിദേശ കാര്യമന്ത്രാലയം. ആശുപത്രികളും ആരാധനാകേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ക്കുന്നത് സംസ്കൃത രാഷ്ട്രത്തിന് ഭൂഷണമല്ലെന്നും അപരിഷ്കൃതരുടെ സ്വഭാവമാണെന്നും മന്ത്രാലയം പറഞ്ഞു. 

അല്‍ഖസ്സാമും സറായല്‍ഖുദ്സും പലിയടങ്ങളിലും ഇസ്റാഈല്‍ സൈനികരെ തുരത്തിയതായും അനേകം നാശനഷ്ടങ്ങള്‍ വിതച്ചതായും അവകാശപ്പെടുന്നു. ലബനാന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ പല ഇസ്റാഈല്‍ നഗരങ്ങളിലും ഹിസ്ബുല്ലാഹ് ഇടക്കിടെ അക്രമണം നടത്തുന്നതായും ഒക്ടോബര്‍ 8 മുതല്‍ അവിടങ്ങളില്‍ ഇടക്കിടെ അപായസൂചന മുഴങ്ങുന്നതും ജനങ്ങള്‍ പേടിച്ചോടുന്നതും പതിവാണെന്നും വാര്‍ത്തകള്‍. ഇസ്റാഈലിന്റെ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്ക് നേരെ അക്രമണം നടത്തുമെന്ന് യമനിലെ ഹൂതികളും ഭീഷണിപ്പെടുത്തി..

നവംബർ 16 വ്യാഴം

പോരാട്ടം നാല്‍പത്തിയൊന്നാം ദിനത്തിലെത്തി നില്‍ക്കുന്നു. ഗസ്സയില്‍ നിരന്തര അക്രമണവും വെസ്റ്റ് ബേങ്കില്‍ അനധികൃത അറസ്റ്റും തുടരുകയാണ്. അതേ സമയം, ബൈത് ലാഹിയാ, കഫര്‍ ബല്‍ദാ തുടങ്ങി പലയിടങ്ങളിലും ഹമാസ്-ഇസ്റാഈല്‍ സൈനികര്‍ തമ്മില്‍ ശക്തമായ പോരാട്ടവും നടക്കുന്നുണ്ട്. രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും പലര്‍ക്കും പരിക്ക് പറ്റിയതായും ഇസ്റാഈല്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇന്നലെ രാത്രി അല്‍ശിഫാ ആശുപത്രിയില്‍ പ്രത്യേക ഓപറേഷന്‍ നടത്തിയതായും ഹമാസിന്റെ പല ഉപകരണങ്ങളും ആശുപത്രിയില്‍നിന്ന് കണ്ടെടുത്തതായും ഇസ്റാഈല്‍ അവകാശപ്പെട്ടു. ഇസ്റാഈല്‍ അക്രമണത്തില്‍ ഖാന്‍യൂനുസില്‍ രണ്ട് പള്ളികളും തകര്‍ക്കപ്പെട്ടു. 

 

അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ വിഷയത്തിലെ തങ്ങളുടെ നിലപാട് ഒന്ന് വ്യക്തമാക്കിയിരിക്കുന്നു. ഹമാസ് തങ്ങളുടെ സൈനിക കേന്ദ്രം ആശുപത്രികള്‍ക്ക് താഴെ സ്ഥാപിച്ചിരിക്കുകയാണെന്നും എന്നിട്ടും ഇസ്റാഈല്‍ വന്‍സൈനിക വ്യൂഹവുമായി ഇത് വരെ അങ്ങോട്ട് പ്രവേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന് ഇനിയും ഇസ്റാഈലിനെ അക്രമിക്കാനുള്ള ശേഷി പൂര്‍ണ്ണമായും ഇല്ലാതായാല്‍ മാത്രമേ യുദ്ധം അവസാനിക്കൂ എന്നും അതേ സമയം ബന്ദികളെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തങ്ങളുടെ ഭാഗത്ത് നിന്നും നടക്കുന്നുവെന്നും ആ രംഗത്ത് ഖത്തറിന്റെ പിന്തുണ പ്രത്യേകം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാഷ്ട്രങ്ങളെന്നത് മാത്രമാണ് പ്രശ്നത്തിന് ശാശ്വതപരിഹാരം എന്നും ഗസ്സയെ അധിനിവേശം നടത്തുക എന്നത് വലിയ അപരാധമായിരിക്കുമെന്നും നെതന്യാഹുവിനോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, യുദ്ധാനന്തര ഗസ്സയില്‍ തങ്ങളുടെ സൈനിക സാന്നിധ്യമില്ലാതെ ഒരു ഭാഗവും ഒഴിഞ്ഞ് കിടക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്റാഈല്‍ പ്രസിഡണ്ട് ഇസ്ഹാഖ് ഹര്‍ത്‍സോങ് വ്യക്തമാക്കി

******

നവംബര്‍ 15 ബുധന്‍

ഇസ്റാഈലിന്റെ അക്രമണത്തിന് നാല്പത് തികഞ്ഞിരിക്കുന്നു. നിസ്സഹായരായ ഗസ്സക്കാര്‍ക്ക് നേരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അക്രമം തുടരുക തന്നെയാണ്. അല്‍ശിഫാ ആശുപത്രിക്ക്  നേരെയാണ് പ്രധാനമായും കഴിഞ്ഞ മണിക്കൂറുകളില്‍ അക്രമണം നടന്നത്. ഹമാസ് പോരാളികളും ഇസ്റാഈല്‍ ബന്ദികളും അവിടെയാണെന്ന സംശയത്തിലാണ് ഇസ്റാഈല്‍ സൈന്യം ആശുപത്രി വളഞ്ഞിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ആശുപത്രി പൂര്‍ണ്ണമായും ഇസ്റാഈല്‍ സൈന്യവും ടാങ്കുകളും വളഞ്ഞതോടെ, കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയാണെന്ന് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും അറിയിച്ചു. വരും മണിക്കൂറുകളില്‍ വാര്‍ത്താവിനിമയം പൂര്‍ണ്ണമായും നിലക്കുമെന്ന് ഫലസ്തീനിലെ പ്രമുഖ ടെലിഫോണ്‍ കമ്പനികളായ പാല്‍ടെലും ജവ്വാലും അറിയിച്ചു. 

അതേ സമയം, ഗസ്സയില്‍ പലയിടത്തും ശക്തമായ മഴ പെയ്തു. ഇസ്റാഈലിന്റെ ബോംബ് വര്‍ഷത്തോടൊപ്പം മഴ കൂടി വന്നതോടെ, കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുമെന്ന ആശങ്കകളുമുണ്ട്. മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായേക്കാം എന്നും അസുഖങ്ങള്‍ വര്‍ദ്ധിച്ചേക്കാമെന്നുമാണ് ആശങ്ക.

ഇസ്റാഈലിനെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിച്ച് തുര്‍കി പ്രസിഡണ്ട് ഉര്‍ദുഗാന്‍. ഈ അക്രമണം നിര്‍ത്താന്‍ സമയമായെന്നും ഇസ്റാഈലിനെതിരെ അന്താരാഷ്ട്ര കോടതിക്ക് പരാതി നല്കുമെന്നും ദക്ഷിണാഫ്രികന്‍ വിദേശകാര്യമന്ത്രി. അതേസമയം, ലോകത്തിന്റെ ഏത് മൂലയിലായാലും ഹമാസ് നേതാക്കളെ മുഴുവന്‍ പിടികൂടുമെന്ന് ഇസ്റാഈല്‍ കാബിനറ്റ് മന്ത്രി ബെന്നി ഗെന്റ്സ്..

*******

 നവംബർ 14 ചൊവ്വ

മുപ്പത്തിയൊമ്പതാം ദിവസവും അക്രമണം പൂര്‍വ്വോപരി ശക്തമായി തുടരുകയാണ്. തൂല്‍കറം പട്ടണവും വിവിധ അഭയാര്‍ത്ഥി കേമ്പുകളും അക്രമണത്തിന് ഇരയായി. അനേകം പേരാണ് ഇന്നും കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കുട്ടികളെയടക്കം ബോംബിട്ട് കൊല്ലുമ്പോള്‍ നിങ്ങളുടെയെല്ലാം മനുഷ്യത്വബോധം എവിടെ പോയെന്ന്, യൂറോപ്യരോടും പാശ്ചാത്യരോടും ചോദിച്ച് ഖത്തര്‍ മന്ത്രി ലുഅ്‍ലുഅ അല്‍ഖാതിര്‍.

വംശനശീകരണമാണ് ഗസ്സയില്‍ നടക്കുന്നതെന്ന് ഔദ്യോഗിക വക്താവ് ഇസ്മാഈല്‍ സവാബിത് മാധ്യമങ്ങളോടും ലോകത്തോടും വിളിച്ച് പറയുന്നു. ഗസ്സയിലെ കാര്യങ്ങള്‍ ഏറെ അപകടകരമാണെന്നും 11,500 ലേറെ ആളുകള്‍ ഇതിനകം കൊല്ലപ്പെട്ടുവെന്നും മുപ്പതിനായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എട്ടിലേറെ തവണ അല്‍ശിഫാ ആശുപത്രിക്ക് നേരെ മാത്രം അക്രമണമുണ്ടായി. 100 ലേറെ മൃതശരീരങ്ങള്‍ സംസ്കരിക്കാന്‍ പോലുമാവാതെ ആശുപത്രിക്ക് പുറത്ത് കിടക്കുകയാണ്. ഗസ്സയിലെ ഏകദേശം എല്ലാ ആശുപത്രികളുടെയും അവസ്ഥ ഇത് തന്നെയാണ്. ഇനിയും ലോകം എന്താണെന്ന് നോക്കിനില്ക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. 

ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള അമേരിക്കയിലെ മപ്പതിലേറെ സംഘനടകള്‍, യുദ്ധത്തെ പിന്തുണക്കരുതെന്നും ഇസ്റാഈല്‍ അക്രമണം നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട പ്രസിഡണ്ട് ബൈഡന് തുറന്ന കത്തെഴുതി

 നവംബർ 13 തിങ്കൾ

പോരാട്ടം മുപ്പത്തിയെട്ടാം ദിനത്തിലെത്തിയിരിക്കുന്നു. അല്‍ശിഫാ ആശുപത്രിക്ക് മേല്‍ അക്രമണം നടന്നെങ്കിലും, 650 ഓളം രോഗികളും 500 ലേറെ ആരോഗ്യപ്രവര്‍ത്തകരും 2,500 ലേറെ ഭവനരഹിതരും ഇപ്പോഴും ആശുപത്രിയിലുണ്ട്. 32 പേര്‍ ഇതിനകം ആവശ്യമായ ചികില്‍സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയതായി അധികൃതര്‍. അല്‍ഖുദ്സ് ആശുപത്രിക്ക് സമീപവും ശക്തമായ അക്രമണവും പൊട്ടിത്തെറികളും നടക്കുന്നതായി വാര്‍ത്തകള്‍. അല്‍അഖ്സാ ആശുപത്രി അധികം വൈകാതെ രോഗികളും കുട്ടികളും ഒന്നായി മരിച്ചൊടുങ്ങുന്ന ശ്മശാനമായി മാറുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇസ്റാഈലിന്റെ അന്ധമായ അക്രമണത്തെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ സൗകര്യങ്ങളൊക്കെ തകര്‍ന്നതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. 

ഗസ്സയില്‍ വിവിധ ഇടങ്ങളിലായി അക്രമണം തുടരുകയാണ്. ജബാലിയ കേമ്പിലും പരിസരത്തും ശക്തമായ അക്രമണമാണ് കഴിഞ്ഞ മണിക്കൂറുകളിലുണ്ടായത്. വെസ്റ്റ് ബേങ്കില്‍ റെയ്ഡും അറസ്റ്റും തുടരുന്നുണ്ട്. അതേ സമയം, ഇസ്റാഈലിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണ്ടും അക്രമണം നടത്തിയതായി ഹിസ്ബുല്ല. ഗസ്സയുടെ പല ഭാഗങ്ങളിലും ഇസ്റാഈല്‍ സൈന്യം പ്രവേശിച്ചിട്ടുണ്ടെങ്കിലും ഹമാസ് ഒരുക്കിയ ഭൂഗര്‍ഭ തുരങ്കങ്ങള്‍ അവര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതായാണ് വാര്‍ത്തകള്‍. എവിടെയും സധൈര്യം കടന്നുചെല്ലാന്‍ പറ്റാത്ത വിധമാണ് ഗസ്സയിലെ സ്ഥിതിഗതികള്‍. തുരങ്കമാണെന്ന് കരുതി ഇറങ്ങിയ ചില കുഴികളില്‍നിന്ന് ശക്തമായ സ്ഫോടനമുണ്ടായതായും പല സൈനികരും കൊല്ലപ്പെട്ടതായും പറയപ്പെടുന്നു. 

ഇത് വരെയായി തങ്ങളുടെ 101 പ്രവര്‍ത്തകര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടതായി യു.എന്‍. അതിന്റെ ഭാഗമായി, ഇന്ന് അനുശോചനദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ആസ്ഥാനത്തെ പതാക പകുതിവരെ താഴ്ത്തിക്കെട്ടുകയും ചെയ്തു.

 നവംബർ 12 ഞായർ

മുപ്പത്തിയേഴാം ദിനം തുടങ്ങിയത് തന്നെ, ഗസ്സയിലെ പ്രസവാശുപത്രിക്ക് നേരെയുള്ള അക്രമണത്തിലൂടെയാണ്. ഡോക്ടര്‍മാര്‍ അടക്കം പലരും കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍. ഇന്നലെ അക്രമണത്തിന് ഇരയായ അല്‍ശിഫാ ആശുപത്രിക്ക് നേരെയും വീണ്ടും അക്രമണമുണ്ടായി. ജലസംഭരണികളടക്കം അക്രമണത്തില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. വടക്കന്‍ ഗസ്സയിലെ ബൈത് ഹാനൂന്‍, അല്‍ഔദ, ജബാലിയ, ബൈത് ലാഹി എന്നിവിടങ്ങളിലും വെസ്റ്റ് ബേങ്കിലെ തൂബാസ് അടക്കം പലയിടത്തും ഇരു സൈന്യവും തമ്മില്‍ മുഖാമുഖ പോരാട്ടങ്ങള്‍ നടക്കുന്നു. വെസ്റ്റ് ബേങ്കില്‍ ദിവസവും നാല്പതിലേറെ തവണ റെയ്ഡ് നടത്തി പലരെയും അറസ്റ്റ് ചെയ്ത് കൊണ്ട് പോവുന്നതാണ് പതിവ്.

ഇസ്റാഈലിന്റെ നരമേധത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും ഇപ്പോഴും തുടരുകയാണ്. ന്യൂയോര്‍ക്, ലണ്ടന്‍, പാരിസ്, ബഗ്ദാദ്, കറാച്ചി, ബെര്‍ലിന്‍ എന്നിവിടങ്ങളിലാണ് ഇന്നലെ പ്രധാനമായും വന്‍പ്രകടനങ്ങള്‍ നടന്നത്. അതേ സമയം, ഹമാസിന്റെ കൈയ്യിലുള്ള ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇസ്റാഈലില്‍ പ്രതിഷേധം കനക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇന്നലെ തെല്‍അവീവില്‍ ഈ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തിയത്.

പോരാട്ടം മുപ്പത്തിയേഴാം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ഇത് വരെയുള്ള മനുഷ്യനാശം ഇങ്ങനെ വായിക്കാം. 11,078 പേര്‍ ഗസ്സയിലും 200-ഓളം പേര്‍ വെസ്റ്റ്ബേങ്കിലും 1,405 പേര്‍ ഇസ്റാഈല്‍ പക്ഷത്തും കൊല്ലപ്പെട്ടിരിക്കുന്നു. 27,490, 2,400, 5,600 ആളുകളാണ് യഥാക്രമം ഗുരുതരമായി മുറിവേറ്റിരിക്കുന്നത്. ഗസ്സയിലെ 3,000 ആളുകളെ എവിടെയാണെന്ന് ഇത് വരെ കണ്ടെത്താനായിട്ടുമില്ല.

നവംബർ 11 ശനി

പോരാട്ടം അതിശക്തമായി തുടരുകയാണ്. കരയുദ്ധം തുടങ്ങിയ ശേഷം മാത്രം 3300 വ്യോമാക്രമണങ്ങള്‍ ഗസ്സക്ക് മേല്‍ നടത്തിയതായി ഇസ്റാഈല്‍. അല്‍ഖുദ്സ് ആശുപത്രിയുടെ ഇരുപത് മീറ്റര്‍ അകലെ വരെ ഇസ്റാഈല്‍ ടാങ്കുകള്‍ എത്തിയതായി ഫലസ്തീന്‍ റെഡ് ക്രസന്റ്. അതേ സമയം, പല ഇടങ്ങളിലും ഇസ്റാഈല്‍ സൈന്യവുമായി ഘോര പോരാട്ടം നടക്കുന്നതായും അവരുടെ പല ടാങ്കുകളും ഉപകരണങ്ങളും നശിപ്പിച്ചതായും അല്‍ഖസ്സാം.

 

അല്‍ശിഫാ ആശുപത്രിക്ക് നേരെയുണ്ടായ അക്രമണത്തെ തുടര്‍ന്ന് ആശുപത്രി പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായതായി ആരോഗ്യവകുപ്പ്. എല്ലാ ഭാഗത്ത് നിന്നും ഇസ്റാഈല്‍ അക്രമണം നടത്തിയതോടെ, അവസാന ജനറേറ്ററും നിലച്ചിരിക്കുകയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള ഉപകരണങ്ങള്‍ നിലച്ചതോടെ ഒരു കുട്ടി മരണപ്പെട്ടു. വരും മണിക്കൂറുകളില്‍ കൂടുതല്‍ മരണങ്ങളുണ്ടാവുമെന്ന ആശങ്കകള്‍. ഇന്റര്‍നെറ്റും വാര്‍ത്താവിനിമയ മാധ്യമങ്ങളും മുറിഞ്ഞതോടെ, ഇന്ന് എത്ര പേര്‍ മരണപ്പെട്ടുവെന്ന കണക്ക് പോലും അറിയില്ലെന്നും മന്ത്രാലയം. യുദ്ധം അവസാനിച്ചാല്‍ തങ്ങളുടെ ഡോക്ടര്‍മാര്‍ക്ക് പോലും മാനസിക ചികില്‍സ നല്കേണ്ടിവരുമെന്നും അധികൃതര്‍.

 

സൗദി അറേബ്യ തലസ്ഥാനമായ റിയാദില്‍ അറബിക് ഇസ്‍ലാമിക് ഉച്ചകോടിക്ക് തുടക്കം. ഫലസ്തീനി സഹോദരങ്ങള്‍ നേരിടുന്ന ക്രൂരതകളെ ശക്തമായി അപലപിക്കുന്നതായും എത്രയും വേഗം സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇസ്റഈല്‍നടത്തിയ നരവേട്ടക്കെതിരെ, ഏകകണ്ഠമായ തീരുമാനം എടുക്കേണ്ടിയിരിക്കുന്നവെന്ന് ഇറാന്‍ പ്രസിഡണ്ട്. നീതീകരിക്കാനാവാത്ത മാനുഷിക ക്രൂരതകളാണ് ഇസ്റാഈല്‍ നടത്തുന്നതെന്ന് കുവൈത് കിരീടാവകാശി. യുദ്ധകശാപ്പുകള്‍ നിര്‍ത്തുന്നതില്‍ ആഗോള സമൂഹം പരാജയപ്പെട്ടുവെന്ന് ഖത്തര്‍ അമീര്‍. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആരെങ്കിലും ആശുപത്രികള്‍ക്കെതിരെ അക്രമണം നടത്തുമെന്ന് ആരും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പറയുമ്പോഴും, യുദ്ധാനന്തരം ഫലസ്തീന്റെ രാഷ്ട്രീയ സ്ഥാനം എങ്ങനെയായിരിക്കണമെന്നതില്‍ ഉച്ചകോടിയിലെ രാഷ്ട്രനേതാക്കള്‍ വിവിധ അഭിപ്രായങ്ങളിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വതന്ത്ര പദവി നല്കണോ വേണ്ടേ എന്നതില്‍, ഇസ്റാഈലുമായി കരാര്‍ ഒപ്പിട്ട പല രാഷ്ട്രങ്ങള്‍ക്കും കൃത്യമായി നിലപാട് പറയാനാവുന്നില്ല എന്നത് തന്നെ കാരണം

 നവംബർ 10 വെള്ളി

പോരാട്ടത്തിന്റെ 35-ാം ദിവസവും, വീടുകളെന്നോ ആശുപത്രികളെന്നോ വ്യത്യാസമില്ലാതെ ഇസ്റാഈല്‍ അക്രമണം തുടരുകയാണ്. ഗസ്സയിലെ പ്രധാന ആശുപത്രികളായ അല്‍ശിഫാ, അല്‍ഖുദ്സ്, റന്‍തീസി തുടങ്ങിയവയെല്ലാം അക്രമണത്തിന് ഇരയായി. പലതും പൂര്‍ണ്ണമായോ ഭാഗികമായോ പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. കുട്ടികളുടെ ആശുപത്രികളില്‍ ഒന്ന് പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം.

 

ഇസ്റാഈല്‍ അക്രമണം ഇടതടവില്ലാതെ നടക്കുന്ന സാഹചര്യത്തില്‍, വടക്കന്‍ ഗസ്സയില്‍ നിന്ന് 50.000 ലേറെ പേര്‍ ഇന്നലെയും തെക്ക് ഭാഗത്തേക്ക് താമസം മാറ്റി. യു.എന്നിന് കീഴിലെ അഭയാര്‍ത്ഥി സംരക്ഷണ വിഭാഗമായ ഉനര്‍വ പുതുതായി രണ്ട് കേമ്പുകള്‍ കൂടി ആരംഭിച്ചു. ഇതോടെ, ഫലസ്തീനിലെ 92 കേന്ദ്രങ്ങളിലായി കഴിയുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 582,000 ആയി വര്‍ദ്ധിച്ചു.

 

പൊതുജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ദിവസവും നാല് മണിക്കൂര്‍ വീതം വെടിനിര്‍ത്താമെന്ന് ഇസ്റാഈല്‍ സമ്മതിച്ചതായി വൈറ്റ് ഹൗസ്. ഇതിനെ നല്ലൊരു തുടക്കമായി കാണുന്നുവെന്നും അതിലൂടെ സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിലേക്ക് എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ അമീര്‍. ഈജിപ്ത് പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്താനായി അദ്ദേഹം ഈജിപ്തിലേക്ക് പുറപ്പെട്ടു. എന്നാല്‍, മുഴുവന്‍ ബന്ദികളെയും സ്വതന്ത്രരാക്കുന്നത് വരെ പൂര്‍ണ്ണ വെടിനിര്‍ത്തല്‍ ഉണ്ടാവില്ലെന്ന് നെതന്യാഹു വീണ്ടും വ്യക്തമാക്കി. യുദ്ധാനന്തരം ഗസ്സ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 നവംബർ 9 വ്യാഴം

പോരാട്ടം 34-ാം ദിനത്തിലെത്തി നില്ക്കുകയാണ്. ഇന്നലെ രാത്രിയും ഗസ്സയുടെ ആകാശത്തിന് നിറവും വെളിച്ചവും പകര്‍ന്നത് ഇസ്റാഈല്‍ ബോംബുകള്‍ തന്നെ. 65 രക്തസാക്ഷികളും 100ലേറെ പരുക്കേറ്റവരും ഇന്നലെ മാത്രം എത്തിയതായി ഇന്തോനേഷ്യന്‍ ആശുപത്രി അധികൃതര്‍. ഇന്ന് പുലര്‍ച്ചെയും അല്‍ശിഫാ ആശുപത്രി പരിസരത്ത് ഏറെ അക്രമണങ്ങള്‍ നടന്നു. ജബാലിയാ ആശുപത്രിക്ക് സമീപം നടന്ന അക്രമണത്തിലും അനേകം പേര്‍ കൊല്ലപ്പെട്ടു. ജനീന്‍, മുഖയ്യം അടക്കമുള്ള പലഭാഗങ്ങളിലും ഇസ്റാഈല്‍ സൈന്യം സര്‍വ്വ സന്നാഹങ്ങളുമായി ഇരച്ചുകയറിയതായി വാര്‍ത്തകള്‍. പലയിടങ്ങളിലും ഹമാസ് പോരാളികള്‍ അവരെ ശക്തമായി നേരിട്ടതായും വന്‍നാശനഷ്ടങ്ങള്‍ വരുത്തിയതായും പറയുന്നു.

നിരന്തരമായ അക്രമണങ്ങളും ശുദ്ധജല ലഭ്യതക്കുറവും തിരക്കേറിയ അഭയാര്‍ത്ഥി കേമ്പിലെ ജീവിതവും മാലിന്യനിര്‍മ്മാര്‍ജ്ജനമടക്കമുള്ള സംവിധാനങ്ങളുടെ തകര്‍ച്ചയും കാരണം ഗസ്സയില്‍ പകര്‍ച്ചാവ്യാധികള്‍ വര്‍ദ്ധിക്കുന്നതായും ആരോഗ്യരംഗം വന്‍പ്രതിസന്ധികള്‍ നേരിടുന്നതായും ലോകാരോഗ്യ സംഘടന. 

ഇറാഖിലെ അമേരിക്കന്‍ സൈനിക കേമ്പിന് നേരെ ആക്രമണ ശ്രമം. യുദ്ധത്തിന്റെ ഭാഗമായി നടത്തുന്ന ക്രൂരതകളുടെ പേരില്‍ ഇസ്റാഈലിനും അവരെ പിന്തുണക്കുന്നതിന്റെ പേരില്‍ അമേരിക്കക്കും ആഗോള പിന്തുണ കുറഞ്ഞ് വരികയാണെന്ന് അമേരിക്കന്‍ സെനറ്റ്. യുദ്ധം അവസാനിച്ചാല്‍ ഗസ്സയുടെ പൂര്‍ണ്ണ നിയന്ത്രണം ഫലസ്തീന്‍ അതോറിറ്റിക്ക് തന്നെയായിരിക്കണമെന്നും ഇനിയും അവിടെ അധിനിവേശം തുടരരുതെന്നും അമേരിക്കന്‍ വിദേശ കാര്യസെക്രട്ടറി. എന്നാല്‍ അത് എത്രവേഗം സാധ്യമാവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച നടക്കാനിരിക്കുന്ന അറബ് ലീഗ് യോഗത്തിന് പശ്ചാത്തലത്തില്‍, പ്രദേശത്തെ വിദേശ കാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി, ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി സൗദിയിലെത്തി.

 നവംബർ 8 ബുധൻ

പോരാട്ടത്തിന്റെ മുപ്പത്തിമൂന്നാം ദിവസവും ഇസ്റാഈല്‍ അക്രമണം തുടരുകയാണ്. ഗസ്സയുടെ കിഴക്ക് ഭാഗത്തുള്ള ശുജാഇയയിലും ദീര്‍ബലഹ്, ഹയ്യ് സൈതൂന്‍ പ്രദേശങ്ങളിലും മഗാസി, ശാതി കേമ്പുകളിലുമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവും അക്രമണം നടന്നത്. അത്യാവശ്യ ചികില്‍സാ ഉപകരണങ്ങളുമായി പോവുകയായിരുന്ന രണ്ട് ട്രക്കുകള്‍ അക്രമണത്തില്‍ തകര്‍ക്കപ്പെട്ടതായി റെഡ് ക്രോസ്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫാ ആശുപത്രിക്ക് സമീപം ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടത്തിയ അക്രമണം ഏറെ നാശം വിതച്ചിരിക്കുകയാണ്. ഹമാസിന്റെ ആസ്ഥാനം ഈ ആശുപത്രിക്ക് താഴെയാണെന്ന് ആരോപിച്ചാണ് ഇസ്റാഈല്‍ ഈ കടും കൈ ചെയ്തിരിക്കുന്നത്. ഇന്തോനേഷ്യന്‍ ആശുപത്രിക്ക് സമീപവും അതിശക്തമായ ബോംബാക്രമണം നടന്നു.

 

ആശുപത്രികളുടെ നിലവിലെ അവസ്ഥ ഏറെ പരിതാപകരമാണെന്ന് ഗസ്സ ഹോസ്പിറ്റല്‍സ് ബോഡ് ഡയരക്ടര്‍. വടക്കന്‍ ഗസ്സയിലെ ആശുപത്രികളില്‍ മരുന്നുകളോ ഭക്ഷണ സാമഗ്രികളോ ഇല്ല. ഏറെ സംഭാഷണങ്ങള്‍ക്കൊടുവില്‍ ഇത് വരെ 9 പേരെ മാത്രമാണ് വിദഗ്ധ ചികില്‍സക്കായി ഈജിപ്തിലേക്ക് കൊണ്ട് പോവാനായത്. 8 ഗവണ്‍മെന്റ് ആശുപത്രികളടക്കം 18 ആശുപത്രികള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായിരിക്കുന്നു. എത്രയും വേഗം ആവശ്യമായ ഇന്ധനം ലഭ്യമാവാത്ത പക്ഷം, ശേഷിക്കുന്ന ആശുപത്രികള്‍ കൂടി നിലക്കുകയും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തത്തിന് ലോകം സാക്ഷിയാവേണ്ടിവരികയും ചെയ്യും, അദ്ദേഹം മുന്നറിയിപ്പ് നല്കി. 

 

അതേസമയം, ആഗോള തലത്തില്‍ തന്നെ ഇസ്റാഈലിന്റെ ശക്തമായ പ്രതിഷേധങ്ങളും പ്രകടനങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒക്ടോബര്‍ 7 മുതല്‍ ഇത് വരെ ലോകത്തിന്റെ പല ഭാഗങ്ങളിലായി 4.200 പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവെന്ന് ഇവന്റ് ഡാറ്റ പ്രൊജക്ടിന്റെ കണക്ക്. ഈ കാലയളവില്‍ നടന്ന ആഗോള പ്രകടനങ്ങളുടെ 38 ശതമാനം വരും ഇത്. അമേരിക്കയില്‍ 600 ലേറെയും ജര്‍മനിയില്‍ 170 മധ്യേഷ്യയിലും ആഫ്രിക്കയിലുമായി 1400ലേറെയും പ്രകടനങ്ങള്‍ നടന്നുവെന്നാണ് കണക്ക്. അമേരിക്ക, യമന്‍, തുര്‍കി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രകടനങ്ങള്‍ നടന്നത്. ഇസ്റാഈലിനെ അനുകൂലിച്ച് 520 പ്രകടനങ്ങളും നടന്നിട്ടുണ്ട്.

നവംബർ 7 ചൊവ്വ

പോരാട്ടം ഒരു മാസം പിന്നിട്ട് 32-ാം ദിനത്തിലേക്ക് കടന്നിരിക്കുന്നു. ഇസ്റാഈല്‍ ഗസ്സയില്‍ അന്ധമായ വ്യോമാക്രമണവും വെസ്റ്റ് ബേങ്കിലും റെയ്ഡും അറസ്റ്റും ഇടക്കിടെ അക്രമണവും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലും അനേകം പേരാണ് കൊല്ലപ്പെട്ടത്. മുറിവേറ്റവരെയും വിദേശികളെയും പുറത്തേക്ക് കൊണ്ട് പോകാനായി ഇടവേളകള്‍ അനുവദിക്കാമെന്ന് നെതന്യാഹു. എന്നാല്‍, എല്ലാ ബന്ദികളെയും വിട്ടയക്കുന്നത് വരെ പൂര്‍ണ്ണമായ വെടി നിര്‍ത്തല്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗസ്സയെ തെക്കും വടക്കുമായി രണ്ടായി വിഭജിച്ച് യുദ്ധം ചെയ്യുകയാണ് ആദ്യം മുതലേ ഇസ്റാഈലിന്റെ പദ്ധതി. ഇന്നലെ മാത്രം വടക്ക് നിന്ന് തെക്ക് ഭാഗത്തേക്ക് 5000 ലേറെ പേര്‍ പലായനം ചെയ്തെന്ന് യു.എന്‍. റോഡുകളെല്ലാം തകര്‍ന്നതിനാല്‍ ഗതാഗത മാര്‍ഗ്ഗങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. അത്കൊണ്ട് തന്നെ, സ്ത്രീകളും വൃദ്ധരും രോഗികളുമടങ്ങുന്ന വലിയ സംഘം, കാല്‍നടയായി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ലക്ഷ്യത്തിലെത്തിയത്.

ഇന്ധനമില്ലാത്തതിനാല്‍ അല്‍ഖുദ്സ് ആശുപത്രി അടുത്ത 48 മണിക്കൂറിനകം പ്രവര്‍ത്തനരഹിതമാവുമെന്ന് റെഡ് ക്രസന്റ്. അല്‍ഔദ ആശുപത്രിയുടെ പ്രവര്‍ത്തനവും ബുധനാഴ്ചയോടെ നിലക്കും. മുറിവേറ്റവരെയും വിദേശ പൗരന്മാരെയും മാറ്റുന്നതിനായി, യുദ്ധത്തിനിടെ ഇടവേളകളനുവദിക്കുമെന്ന് നെതന്യാഹു. 

ഇസ്റാഈല്‍ അക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാനായി യു.എന്‍ സുരക്ഷാ സമിതി യോഗം ചേര്‍ന്നെങ്കിലും, വെടിനിര്‍ത്തലാണോ സന്ധിയാണോ വേണ്ടതെന്നതിനെ ചൊല്ലി ചൈനയും ഫ്രാന്‍സും യോജിപ്പിലെത്തിയില്ല. യു.എന്നിലെ ഫലസ്തീന്‍ പ്രതിനിധി, ഇസ്റാഈലിന്റെ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യപ്പെടണമെന്ന് ആവശ്യപ്പെടുകയും വെടിനിര്‍ത്തലിന് സമ്മര്‍ദ്ദം ചെലുത്താത്തതില്‍ അമേരിക്കയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.

 നവംബർ 6 തിങ്കൾ

പോരാട്ടം മുപ്പത്തിയൊന്നാം ദിവസത്തിലെത്തി നില്ക്കുന്നു. ഗസ്സയുടെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളായ നാബുല്‍സിലും ഹിബ്രൂണിലും ഹമാസ് പോരാളികളും ഇസ്റാഈല്‍ സൈന്യവും കനത്ത പോരാട്ടം നടക്കുന്നതായി വാര്‍ത്തകള്‍. അതേ സമയം, അല്‍ശിഫാ ആശുപത്രി പരിസരം അടക്കമുള്ള പല ഭാഗങ്ങളിലും ഇസ്റാഈല്‍ ബോംബാക്രമണം തുടരുക തന്നെയാണ്. പലയിടത്തും വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണ്ണമായും നിശ്ചലമായിട്ടുണ്ട്. ഖാന്‍യൂനുസിലും റഫായിലും നടന്ന അക്രമണങ്ങളില്‍ അനേകം പേര്‍ കൊല്ലപ്പെട്ടു.

ഗസ്സയിലെ ജോര്‍ദ്ദാന്‍ ആശുപത്രിയിലേക്ക് ആവശ്യമായ വൈദ്യസഹായങ്ങള്‍ വിമാനമാര്‍ഗ്ഗം എത്തിച്ചതായി ജോര്‍ദ്ദാന്‍. ബന്ദികളെ കുറിച്ച് ഇത് വരെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം സി.ഐ.എ ഡയരക്ടര്‍ ഇസ്റാഈലിലെത്തി. ഉടന്‍ സുരക്ഷാസമിതി യോഗം ചേരുമെന്ന് ഐക്യരാഷ്ട്ര സഭ. ഇസ്റാഈലിന് ആയുധങ്ങളെത്തിക്കാന്‍ ആസ്ട്രേലിയന്‍ സര്‍കാര്‍ അനുമതി നല്കിയതിനെതിരെ ഫലസ്തീന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആസ്ട്രേലിയന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചു.

പോരാട്ടം തുടങ്ങി ഒരു മാസം പൂര്‍ത്തിയാവുകയാണ്. ഇത് വരെയായി 4,104 കുട്ടികളും 2,641 സ്ത്രീകളുമടക്കം 10,022 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഫലസ്തീന്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. 25,408 പേര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റി. ഇന്ന് മാത്രം ഗസ്സയിലെ അല്‍റന്‍തീസി ആശുപത്രിക്ക് നേരെ രണ്ട് തവണയാണ് അക്രമണമുണ്ടായത്. കാന്‍സര്‍ സെന്ററിന് നേരെയും കുട്ടികളുടെ വിഭാഗത്തിന് നേരെയും അക്രമണമുണ്ടായി. അവശ്യ വസ്തുക്കള്‍ക്ക് നേരെയുണ്ടായ വിവിധ അക്രമണങ്ങളില്‍ ഗസ്സ ജനതക്ക് ദുരിതം പേറി കഴിയുകയാണ്. ശുദ്ധ ജല വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മലിന ജലം കുടിക്കേണ്ട അവസ്ഥയിലാണ്. അതേതുടര്‍ന്ന് കേമ്പുകളില്‍ വിവിധ രോഗങ്ങള്‍ പടരുന്നുണ്ട്. 192 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 32 ആമ്പുലന്‍സുകള്‍ ഇത് വരെ തകര്‍ക്കപ്പെടുകയും ചെയ്തു. 16 ആശുപത്രികള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫാ ആശുപത്രിക്ക് മേലും അല്പം മുമ്പ് റോക്കറ്റാക്രമണം നടന്നതായി വാര്‍ത്തകള്‍.

മൂന്നാം വട്ട ഇസ്റാഈല്‍ സന്ദര്‍ശനം കഴിഞ്ഞ് തുര്‍കിയിലെത്തിയ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നടന്നത്. ഇതര രാജ്യക്കാര്‍ക്ക് തിരിച്ചുപോവുന്നതിനായി, ഫലസ്തീന്‍-ഈജിപ്ത് റഫാ അതിര്‍ത്തി വീണ്ടും തുറന്നിരിക്കുന്നു. ലോകജനത ഒരു ഹൊറര്‍ സിനിമ കാണുന്ന ലാഘവത്തോടെയാണ് ഇസ്റാഈല്‍ അക്രമണം കാണുന്നതെന്ന് ഫലസ്തീനികള്‍ കുറ്റപ്പെടുത്തി.

 നവംബർ 5 ഞായർ

തൂഫാനുല്‍അഖ്സ തുടക്കം കുറിച്ചിട്ട് ഇന്നേക്ക് മുപ്പത് ദിവസം പൂര്‍ത്തിയാവുന്നു. ഇസ്റാഈലിന്റെ അന്ധമായ അക്രമണം തുടരുകയാണ്. അരുതെന്ന് പറയേണ്ടവരിലധികവും കാണികളായി നോക്കിനില്ക്കുകയോ ചിലര്‍ പിന്തുണ നല്കുകയോ ചെയ്യുകയാണ്. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നത് വരെ സമയബന്ധിതമായ വെടിനിര്‍ത്തല്‍ ആയിക്കൂടേ എന്നാണ് അമേരിക്ക പുതുതായി ഇസ്റാഈലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, അതിനോട് പോലും മുഖം തിരിച്ച് നില്ക്കുകയാണ് ഇസ്റാഈല്‍. ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും ആരാധനലായങ്ങളും പോലീസ് സ്റ്റേഷനുകളും ആമ്പുലന്‍സുകള്‍ പോലും അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുക തന്നെയാണ്. അവസാനമായി, ഗസ്സയിലെ അല്‍മഗാസി കേമ്പും അക്രമണത്തിന് ഇരയാവുകയും അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു.

വ്യോമാക്രമണത്തോടൊപ്പം ഇസ്റാഈല്‍ പതുക്കെ കരയുദ്ധവും തുടങ്ങിയിട്ടുണ്ട്. ഗസ്സയുടെ വടക്ക് ഭാഗത്ത് 6 കിലോമീറ്ററുകളോളം, കവചിത വാഹനങ്ങളുമായി സൈന്യം മുന്നേറിയതായാണ് റിപ്പോര്‍ട്ടുകള്‍. കിഴക്ക് ഭാഗത്തും മെഡിറ്ററേനിയന്‍ തീര പ്രദേശങ്ങളിലും ഗസ്സ പ്രവേശം നടന്നതായാണ് വിവരങ്ങള്‍. അതേ സമയം, ഹമാസ് പോരാളികള്‍ പലയിട്ടതും ശക്തമായി അവരെ നേരിടുന്നതായും വാര്‍ത്തകള്‍. ഖാന്‍യൂനുസിലേക്കം ജനീനിലേക്കും നുഴഞ്ഞ് കയറിയ ഇസ്റാഈല്‍ സൈനികരെ കെണിയില്‍ പെടുത്തിയതായും ടാങ്കുകള്‍ നശിപ്പിച്ചതായും ഹമാസ് പോരാളികള്‍ അവകാശപ്പെട്ടു.  

അമേരിക്കന്‍ തലസ്ഥാനത്ത് അടക്കം, ലോകത്തിന്റെ പല ഭാഗത്തും അക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴും പ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്. ദക്ഷിണ കൊറിയ മുതല്‍ ബ്രസീല്‍ വരെ നടക്കുന്ന പ്രകടനങ്ങള്‍, നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം ഗസ്സക്കായി രംഗത്ത് വന്നിരിക്കുന്നുവെന്നാണ് തെളിയിക്കുന്നതെന്നും അതൊരിക്കലും അവഗണിക്കാനാവില്ലെന്നും ന്യൂജേഴ്സിയിലെ റത്ഗര്‍സ് സര്‍വ്വകലാശാല പ്രഫസര്‍ അബ്ദുല്‍ഹാമിദ് സിയാം പറഞ്ഞു. അതേസമയം, ഗസ്സക്ക് മേല്‍ അണുബോംബ് വര്‍ഷിച്ച് ആ ദേശം തന്നെ നാമാവശേഷമാക്കണമെന്ന കടുത്ത നിലപാടുമായി ഇസ്റാഈല്‍ പുരാവസ്തു മന്ത്രി രംഗത്തെത്തിയിരിക്കുന്നു.

മൂന്നാം സന്ദര്‍ശനത്തിന് ഇസ്റാഈലിലെത്തിയ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ബ്ലിങ്കണ്‍ മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തി. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടതൊന്നും ചര്‍ച്ചയില്‍ വിഷയീഭവിച്ചിട്ടില്ലെന്നാണ് വാര്‍ത്തകള്‍. ശേഷം ഔദ്യോഗിക സന്ദര്‍ശനത്തിനായി അദ്ദേഹം തുര്‍കിയിലേക്ക് പോയി. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കനത്ത പ്രഹരമേല്‍ക്കേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്കി. ഇസ്റാഈലിന്റെ കിരാത അക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം കൂടി വരുന്നുണ്ടെങ്കിലും, അതൊന്നും മുഖവിലക്കെടുക്കാതെ, സാധാരണക്കാരുടെ മേല്‍ പ്രതികാരം തുടരുക തന്നെയാണ് അവര്‍.

മുപ്പതാം ദിവസം അവസാനിക്കുമ്പോള്‍, ഇത് വരെ, 4,880 കുട്ടികളും 2,550 സ്ത്രീകളുമടക്കം 9,770 പേര്‍ ഗസ്സയിലും 152 പേര്‍ വെസ്റ്റ് ബേങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 28,000 ലേറെ പേര്‍ക്ക് പരുക്ക് പറ്റിയിട്ടുമുണ്ട്. ഇസ്റാഈല്‍ പക്ഷത്ത്, 1,405 പേര്‍ കൊല്ലപ്പെടുകയും 5,600 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇരുപതിനായിരത്തോളം താമസസ്ഥലങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. 220 ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അമ്പതോളം ആരോഗ്യകേന്ദ്രങ്ങളും 25ലേറെ ആമ്പുലന്സുകളും തകര്‍ക്കപ്പെട്ടുവെന്നാണ് കണക്ക്.

 നവംബർ 4 ശനി

പോരാട്ടം അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുന്നു. അല്‍ശിഫാ ആശുപത്രിക്ക് സമീപം നടത്തിയ അക്രമണത്തില്‍ 15ലേറെ പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഹമാസ് പ്രവര്‍ത്തകര്‍ ഉപയോഗിച്ച ആമ്പുലന്‍സ് ലക്ഷ്യമാക്കിയായിരുന്നു അക്രമണമെന്നാണ് ഇസ്റാഈലിന്റെ ന്യായം. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഒരു സ്കൂളിന് നേരെയും അക്രമണം നടന്നു. 20ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍. വര്‍ദ്ധിക്കുന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, യു.എന്നിന് കീഴിലെ അഭയാര്‍ത്ഥി കേമ്പുകളുടെ സുരക്ഷിതത്വം പോലും ഉറപ്പിക്കാനാവില്ലെന്ന് അധികൃതര്‍.

 

മൂന്നാം സന്ദര്‍ശനത്തിന് ഇസ്റാഈലിലെത്തിയ ബ്ലിങ്കണ്‍, അക്രമണത്തില്‍ അയവ് വരുത്തണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ മേലുള്ള സമ്മര്‍ദ്ദം കുറക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍, മുഴുവന്‍ ബന്ദികളെയും സ്വതന്ത്രരാക്കുന്നത് വരെ അത് സാധ്യമല്ലെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. 

ഹമാസിനെതിരെയുള്ള അക്രമണം തുടങ്ങിയ ശേഷം നെതന്യാഹുവിന്റെയും പാര്‍ട്ടിയുടെയും ജനപിന്തുണ പകുതിയായി കുറഞ്ഞുവെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍. ബന്ദികളെ എത്രയും മോചിപ്പിക്കാനാവശ്യമായതെല്ലാം ചെയ്യണെന്ന് ആവശ്യപ്പെട്ട് ബന്ദുക്കള്‍, തെല്‍അവീവില്‍ ടെന്റുകള്‍ സ്ഥാപിച്ച്, അവിടെയിരുന്ന് പ്രതിഷേധം ആരംഭിച്ചിരിക്കുന്നു.

 നവംബർ 3 വെള്ളി

പോരാട്ടം നാലാം വാരത്തിന്റെ അവസാന ദിനത്തിലെത്തി നില്ക്കുകയാണ്. പലയിടങ്ങളിലും ഇസ്റാഈല്‍ സൈന്യവും ഹമാസ്-സറായല്‍ഖുദ്സ് പോരാളികളും മുഖാമുഖ സംഘട്ടനം നടക്കുന്നു. നാല് ഇസ്റാഈല്‍ സൈനിക ഉദ്യോഗസ്ഥരെ കൂടി മുഖാമുഖ പോരാട്ടത്തില്‍ കൊലപ്പെടുത്തിയതായി ഹമാസ്. ഇസ്റാഈലും അക്കാര്യം സ്ഥിരീകരിച്ചു. അതോടെ, നേര്‍ക്കുനേരെയുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്റാഈല്‍ തന്നെ സ്ഥിരീകരിച്ച സൈനികരുടെ എണ്ണം 24 ആയി. തൂഫാനുല്‍അഖ്സക്ക് ശേഷം 338 സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ് ഇസ്റാഈല്‍ കണക്കുകള്‍. ബൈത് ഹാനൂനിലെയും മറ്റും സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ഹമാസിന്റെയും ഹിസ്ബുല്ലയുടെയും അക്രമണങ്ങള്‍ തുടരുന്നുണ്ട്. 

അതേസമയം, ഇസ്റാഈല്‍ വ്യോമാക്രമണം സാധാരണ പോലെ തുടരുന്നു. ഇന്ന് പുലര്‍ച്ചെ ഖാന്‍യൂനുസില്‍ നടത്തിയ അക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പത്രപ്രവര്‍ത്തകനായ അബൂഹതബും 10 കുടുംബാംഗങ്ങളും കൊല്ലപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഇത്. പല വാര്‍ത്താ മാധ്യമങ്ങളുടെയും ഓഫീസുകളും ഇസ്റാഈല്‍ ബോംബിംഗില്‍ തകര്‍ക്കപ്പെട്ടതായി വാഇല്‍ ദഹ്ദൂഹ് അടക്കമുള്ള പത്ര പ്രവര്‍ത്തകര്‍ പറഞ്ഞു. വെസ്റ്റ് ബേങ്കില്‍ റെയ്ഡും അറസ്റ്റും തുടരുകയുമാണ്. 

പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മനസ്സിലാക്കി, അമേരിക്കന്‍ വിദേശകാര്യമന്ത്രി ബ്ലിങ്കണ്‍ മൂന്നാം സന്ദര്‍ശനത്തിനായി വീണ്ടും ഇസ്റാഈലിലെത്തി. ഹമാസിന്റെ കൈയ്യിലുള്ള ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ട് പിടിക്കുന്നതിനായി, അമേരിക്കന്‍ നിരീക്ഷണ വിമാനങ്ങള്‍ ഗസ്സക്ക് മേല്‍ വട്ടമിട്ട് പറന്നതിന് ഏതാനും മണിക്കൂര്‍ ശേഷമാണ് ബ്ലിങ്കണ്‍ എത്തിയത്. ദ്വിരാഷ്ട്രങ്ങളെന്ന ആശയം തന്നെയാണ് പരിഹാരം എന്നും ഫലസ്തീനികളെ ബലാല്‍ക്കാരമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഉറച്ച് വിശ്വസിക്കുന്നതായി അദ്ദേഹം അറിയിച്ചു

 നവംബർ 2 വ്യാഴം

പോരാട്ടം ഇരുപത്തിയേഴാം ദിനത്തിലെത്തി നില്ക്കുമ്പോഴും ഇസ്റാഈലിന്റെ അന്ധമായ അക്രമണം തുടരുകയാണ്. ആശുപത്രികളും അഭയാര്‍ത്ഥി കേമ്പുകളും അടക്കമുള്ള സാധാരണക്കാരുടെ കേന്ദ്രങ്ങളെയാണ് ഇസ്റാഈല്‍ അക്രമിക്കുന്നത്. അതേ സമയം, ഇസ്റാഈല്‍ സൈനികരെയും യുദ്ധത്തില്‍ പങ്കെടുക്കുന്നവരെയുമാണ് ഹമാസ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കരയുദ്ധം ചെറിയ തോതില്‍ ഇസ്റാഈല്‍ തുടങ്ങിയെങ്കിലും ഹമാസ് ശക്തമായി തിരിച്ചടിക്കുന്നതായാണ് വാര്‍ത്തകള്‍.  

ലബനാനില്‍നിന്ന് ഹിസ്ബുല്ലയും ഇടക്കിടെ ഇസ്റാഈല്‍ കേന്ദ്രങ്ങള്‍ക്കെതിരെ അക്രമണങ്ങള്‍ നടത്തുന്നുണ്ട്. എല്ലാ മാനുഷിക മൂല്യങ്ങളെയും കാറ്റില്‍ പറത്തി ഇസ്റാഈല്‍ നടത്തുന്ന നരമേധം നോക്കിയിരിക്കാനാവില്ലെന്നും അതിനാല്‍ ഹൂതികളും അക്രമണത്തില്‍ പങ്കാളികളാകുമെന്നും ഹൂതീവക്താവ് അറിയിച്ചു.

ഗസ്സയുടെ പടിഞ്ഞാറ് ഭാഗത്തെ അല്‍ഖുദ്സ് ആശുപത്രിക്ക് നേരെയും ഇസ്റാഈലിന്റെ അക്രമണം. ദിവസങ്ങള്‍ നീണ്ട അക്രമണത്തെ തുടര്‍ന്ന് ഗസ്സയിലെ മൂന്നിലൊന്നിലേറെ ആശുപത്രികളും എഴുപത് ശതമാനത്തിലേറെ ആരോഗ്യകേന്ദ്രങ്ങളും പ്രവര്‍ത്തന രഹിതമായെന്ന് ലോകാരോഗ്യ സംഘടന. 

കൂടുതല്‍ ചികില്‍സ ആവശ്യമുള്ള മുറിവേറ്റവരെയും വിദേശികളെയും റഫാ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കൊണ്ട് പോകാനുള്ള സൗകര്യങ്ങളൊരുങ്ങി. ഖത്തര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് ഇതിന് അനുവാദം നല്കപ്പെട്ടത്. അമേരിക്കന്‍ പ്രസിഡണ്ട് ബൈഡന്‍ ഇതിന് ഖത്തറിനോട് നന്ദി രേഖപ്പെടുത്തി.

പോരാട്ടം ഇരുപത്തിയേഴാം ദിനം പിന്നിടുകയാണ്. ഇസ്റാഈല്‍ ഇപ്പോഴും വ്യോമാക്രമണത്തെ തന്നെയാണ് ആശ്രയിക്കുന്നത്. ചിലയിടങ്ങളില്‍ ഗസ്സക്ക് അകത്തേക്ക് കടന്ന് കരയുദ്ധത്തിന് തുടക്കം കുറിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരിച്ചടികളാണ് നേരിടേണ്ടിവരുന്നതെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. യുദ്ധമുഖത്ത് സൈനികര്‍ ഓരോന്നോരോന്നായി വീഴുന്നത് കണ്ട് കണ്ണീരടക്കാനാവുന്നില്ലെന്ന് ഇസ്റാഈല്‍ വക്താവ് തന്നെ പറയുന്നു. 19 സൈനികര്‍ ഇത് വരെ മുഖാമുഖ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ഇത് വരെ കണ്ടിട്ടില്ലാത്ത കനത്ത സാമ്പത്തിക നഷ്ടങ്ങളാണ് ഏല്‍ക്കേണ്ടിവരുന്നതെന്ന് സാമ്പത്തിക മന്ത്രാലയവും പറയുന്നു. ഏറെ നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു എന്നും എന്ത് വില കൊടുത്തും ലക്ഷ്യം നേടുമെന്നും നെതന്യാഹുവും വ്യക്തമാക്കി.

അല്‍ഖസ്സാമിന്റെ ലബനാന്‍ വിഭാഗവും ഇസ്റാഈലിന് മേല്‍ ഇടക്കിടെ അക്രമണങ്ങള്‍ തുടരുന്നുണ്ട്. തല്‍അവീവിലും പരിസര പ്രദേശങ്ങളിലും ഇടക്കിടെ അപായ സൂചനകള്‍ മുഴങ്ങുന്നുവെന്നും പ്രദേസവാസികള്‍ ഭയചകിതരായി ഓടുകയാണെന്നും വാര്‍ത്തകള്‍. ശത്രുവിന്റെ അനേകം ടാങ്കുകളും ആയുധങ്ങളും നശിപ്പിച്ചതായും ഹമാസ് അവകാശപ്പെട്ടു.

യുദ്ധം ഇരുപത്തിയേഴ് ദിനം പിന്നിടുമ്പോള്‍, ഫലസ്തീന്‍ പക്ഷത്ത് 9061 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതേക്കാള്‍ എത്രയോ അധികം വരുമെന്ന് തന്നെയാണ് അനുമാനിക്കപ്പെടുന്നത്

 നവംബർ 1 ബുധൻ

ഗസ്സയിലെ 8 അഭയാര്‍ത്ഥി കേമ്പുകളില്‍ ഏറ്റവും വലുത് ആയ ജബാലിയ കേമ്പിന് നേരെ ഇസ്റാഈല്‍ അക്രമണം നടത്തിയിരിക്കുന്നു. ഒന്നര സ്ക്വയര്‍ കി.മീറ്റര്‍ വിസ്തൃതിയില്‍ നിലകൊള്ളുന്ന ഈ കേമ്പില്‍, ഔദ്യോഗികമായി റെജിസ്റ്റര്‍ ചെയ്ത 1,16,000 അഭയാര്‍ത്ഥികളുണ്ട്. 1948ലെയും 1967ലെയും യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി എത്തിയവരും അവരുടെ പിന്മുറക്കാരുമാണ് ഈ കേമ്പിലുള്ളത്. അക്രമണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ 50ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. പലരും ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിഭീകരമാണ് ഇപ്പോഴത്തെ കേമ്പ് കാഴ്ചകളെന്ന് പത്രപ്രവര്‍ത്തകര്‍ പറയുന്നു. ഭൂകമ്പ സമാനമായ പ്രതീതിയാണ് കേമ്പിലെന്നും ദൃക്സാക്ഷികള്‍. ഒരു അല്‍ജസീറ പ്രവര്‍ത്തകന്റെ കുടുംബത്തിലെ 18 പേരും ഇതില്‍ കൊല്ലപ്പെട്ടു. മറ്റൊരു കേമ്പ് ആയ നുസൈറാതില്‍ നടത്തിയ അക്രമണത്തില്‍ 15ലേറെ പേരും അല്‍ശാതി കേമ്പിന് നേരെ നടന്ന അക്രമണത്തില്‍ 10ലേറെ പേരും കൊല്ലപ്പെട്ടു. 

ഹമാസ് നേതാക്കളില്‍ ഒരാള്‍ അവിടെ ഒളിച്ചിരിക്കുന്നു എന്നതിനാലാണ് കേമ്പിന് നേരെ ബോംബിട്ടതെന്ന് ഇസ്റാഈല്‍ ന്യായീകരിച്ചു. ഇസ്റാഈലിന് എന്തും ചെയ്യാനുള്ള അനുവാദം നല്കിയതിലൂടെ, വംശഹത്യ ലൈവായി നാം കണ്ടുകൊണ്ടിരിക്കുകയാണെന്ന് യു.എന്‍ മുന്‍ഉദ്യോഗസ്ഥന്‍ ശക്തമായി അപലപിച്ചു.

ഗസ്സയുടെ തെക്കും വടക്കും വേര്‍തിരിച്ച് നിര്‍ത്തി ഓരോന്നായി തകര്‍ക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അതേ സമയം, പല ഭാഗങ്ങളിലും ഇസ്റാഈല്‍ സൈന്യം അല്‍ഖസ്സാം പോരാളികളുമായി പോരാട്ടം തുടരുകയാണ്. പലയിടത്തും അധിനിവേശ സൈന്യത്തെ അമ്പേ പരാജയപ്പെടുത്തിയതായും ഏറെ നാശനഷ്ടങ്ങള്‍ വിതച്ചതായും അല്‍ഖസ്സാം അവകശാപ്പെടുന്നു. ഹിസ്ബുല്ലയും ഇടക്കിടെ ഇസ്റാഈലിന് നേരെ അക്രമണങ്ങള്‍ തുടരുന്നുണ്ട്. തല്‍അവീവില്‍ ഇടക്കിടെ അപായ സൂചനകള്‍ മുഴങ്ങുന്നുണ്ട്. 

ഒക്ടോബര്‍ ഏഴിന് സംഭവിച്ചതിനേക്കാള്‍ വലിയ നഷ്ടങ്ങളാണ് ഇസ്റാഈലിനെ കാത്തിരിക്കുന്നതെന്നും പുതിയ പലതും ഇനിയും അവര്‍ കാണാനിരിക്കുകയാണെന്നും ഗസ്സ അവരുടെ ശ്മശാനമായി മാറുമെന്നും അല്‍ഖസ്സാം വക്താവ് ഹാസിം ഖാസിം ആവര്‍ത്തിച്ചു.

പോരാട്ടം ഇരുപത്തിയാറാം ദിനത്തിലെത്തി നില്‍ക്കുകയാണ്. ഇസ്റാഈല്‍ സൈന്യം ബോംബ് വര്‍ഷം തുടരുകയാണ്. പല ആശുപത്രികളും അക്രമണത്തിന് ഇരയായിരിക്കുന്നു. ആശുപത്രികള്‍ ശ്മശാനങ്ങളായി മാറുകയാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജബാലിയ കേമ്പില്‍ നടത്തിയ രണ്ടാം അക്രമണത്തിലും അനേകം പേര്‍ കൊല്ലപ്പെടുകയും പലര്‍ക്കും സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. ഹമാസിന്റെ കൈയ്യിലുള്ള ബന്ദികളില്‍ ഏഴ് പേരും ഈ അക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍.

അതേ സമയം, ഗസ്സയിലേക്ക് കടന്ന ഇസ്റാഈല്‍ സൈനികരുമായി ഏറ്റ് മുട്ടി പലരെയും വധിച്ചതായി ഹമാസ്. ഇത് വരെ പതിമൂന്ന് പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇസ്റാഈല്‍ നഗരങ്ങളെ റോക്കറ്റുകള്‍ അക്രമിക്കുന്ന വീഡിയോകളും ഹമാസ് പുറത്ത് വിട്ടു. ഗസ്സയില്‍ വലിയ നഷ്ടങ്ങള്‍ ഏറ്റുവെന്ന് നെതന്യാഹു തന്നെ സമ്മതിച്ചിരിക്കുന്നു. ലക്ഷ്യത്തിലെത്താന്‍ ഇനിയും ഏറെ സഹിക്കേണ്ടിവരുമെന്നും ഇത് വരെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയെല്ലാം അക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ഗുരുതരമായി പരിക്കേറ്റ ചിലരെ കൂടുതല്‍ ചികില്‍സക്കായി റഫാ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കൊണ്ട്പോകുന്നതായും മന്ത്രാലയം അറിയിച്ചു. 52,000 ലേറെ നവജാത ശിശുക്കള്‍ ആവശ്യമായ പോഷകാഹാരമോ മുലപ്പാലോ ലഭിക്കാതെ മരണം അഭിമുഖീകരിക്കുന്നതായും മന്ത്രാലയം..

ഗസ്സയില്‍ കൊല്ലപ്പെട്ട ഇസ്റാഈലി സൈനികരുടെ എണ്ണം 15 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മരണസംഖ്യ ഇതേക്കാള്‍ എത്രയോ അധികമാണെന്ന് ഹമാസ് അവകാശപ്പെട്ടു. ഐറിസില്‍ അതിശക്തമായ പോരാട്ടം നടന്നതായും ഇസ്റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതായും അവര്‍ പറഞ്ഞു. ഇസ്റാഈലിന്റെ ഗസ്സ സ്പെഷ്യല്‍ പോലീസ് കേമ്പ് ആയ റുഐമും ഹമാസ് റോക്കറ്റ് ഉപയോഗിച്ച് അക്രമിച്ചു.

ഹമാസ് പോരാളികള്‍ അതിധീരമായി ശത്രുക്കളെ നേരിടുന്നുണ്ടെന്ന് ഇസ്മാഈല്‍ ഹനിയ്യ. ഒക്ടോബര്‍ 7ന്റെ അപ്രതീക്ഷിത അക്രമണത്തില്‍ പരാജയപ്പെട്ടത് പോലെ, കരയുദ്ധത്തിലും ഇസ്റാഈല്‍ കനത്ത പരാജയം രുചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളുടെ ജീവന്‍ അടക്കമുള്ള കനത്ത നഷ്ടങ്ങള്‍ വന്നാല്‍ മാത്രമേ ഇസ്റാഈല്‍ പാഠം പഠിക്കുകയുള്ളൂവെന്നും വൈകാതെ അത് കാണാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അന്താരാഷ്ട്ര നിയമങ്ങളൊന്നും വകവെക്കാതെ ഇസ്റാഈല്‍ നടത്തുന്ന അക്രമണത്തില്‍ ലോക മനുഷ്യാവകാശ സംഘടനാവക്താവ് എലിസബത് ട്രോസില്‍ അതിയായ ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ചു. ഗസ്സയില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണവും ശേഷിക്കുന്നവര്‍ അനുഭവിക്കുന്ന പ്രയാസകരമായ സാഹചര്യവും ഏറെ അസ്വസ്ഥമാക്കുന്നുവെന്ന് അവര്‍ പറഞ്ഞു. മനുഷ്യത്വത്തിനെതിരെ ഇസ്റാഈല്‍ നടത്തുന്ന അക്രമണങ്ങളെ തങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെന്നും അവയെല്ലാം ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനെല്ലാം മറുപടി പറയേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോരാട്ടം ഇരുപത്തിയാറാം ദിനം പിന്നിടുമ്പോള്‍, ഇത് വരെയായി, 3648 കുട്ടികളും 2290 സ്ത്രീകളുമടക്കം 8796 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

ഒക്ടോബർ 31 ചൊവ്വ

ഇത് വരെ കൊല്ലപ്പെട്ടവരുടെ പുതിയ കണക്കുകള്‍ ഫലസ്തീന്‍ ഗസ്സ കമ്യൂണിക്കേഷന്‍ ഓഫീസര്‍ പുറത്ത് വിട്ടു. ഇത് വരെയായി പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും ഇസ്റാഈല്‍ അക്രമണം അമ്പത് ശതമാനത്തിലേറെയും താമസ സൗകര്യങ്ങളെ തകര്‍ത്തുകളഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ശരീരങ്ങളില്‍, ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതിന്റെ അടയാളങ്ങള്‍ പ്രകടമാണെന്നും ഇസ്റാഈല്‍ നടത്തുന്ന യുദ്ധക്കുറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, വ്യോമ-കടല്‍ യുദ്ധങ്ങളോടൊപ്പം, പല ഭാഗങ്ങളിലും കരയുദ്ധവും ശക്തമായി തുടരുകയാണ്. ഇസ്റാഈലിനെതിരെ ഹമാസ് ഇടക്കിടെ നടത്തുന്ന അക്രമണങ്ങളുടെ ഫലമായി, തല്‍അവീവിലും ഇടക്കിടെ അപായ സൂചനകള്‍ മുഴങ്ങുകയും ജനങ്ങള്‍ പരിഭ്രാന്തരായി ഓടുകയും ചെയ്യുന്നുണ്ട്. കരയുദ്ധം അധിനിവേശ സൈന്യത്തിന് കനത്ത പരാജയമാണെന്നും കരയുദ്ധം തുടങ്ങിയ മുഴുവന്‍ ഭാഗങ്ങളിലും ഹമാസ് പോരാളികള്‍ വ്യക്തമായ വിജയം വരിച്ചുവെന്നും ഹമാസ്അവകാശപ്പെട്ടു. അധിനിവേശസൈന്യത്തിലെ പലരും ഹമാസ് ഒരുക്കിയ കെണികളില്‍ കുടുങ്ങിയെന്നും ഗസ്സ അവരെ സംബന്ധിച്ചോളം മരണക്കിണറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇസ്റാഈല്‍ തയ്യാറാവുന്ന പക്ഷം, ഫലസ്തീന്‍ ബന്ദികളെ മുഴുവന്‍ മോചിപ്പിച്ചാല്‍, തങ്ങളുടെ കൈയ്യിലുള്ള മുഴുവന്‍ ഇസ്റാഈല്‍ തടവുകാരെയും മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു. എന്നാല്‍ തടവുകാരുടെ ജീവന് യാതൊരു വിലയും കല്പിക്കാതെയാണ് നെതന്യാഹു അക്രമണം തുടരുന്നതെന്നും അദ്ദേഹം

ഇസ്റാഈല്‍ അക്രമണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 40ലേറെ പേര്‍ കൊല്ലപ്പെട്ടു. ഹമാസ് നേതാവ് സാലിഹ് അറൂരിയുടെ വീട് അക്രമണത്തിലൂടെ ഇസ്റാഈല്‍ നിലം പരിശാക്കി. അദ്ദേഹത്തിന്റെ പട്ടണമായ അറൂറയിലും അനേകം നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്. 17 വര്‍ഷത്തിലേറെ ഇസ്റാഈല്‍ തടവറയില്‍ കഴിഞ്ഞ നേതാവാണ് സാലിഹ് അറൂറ. നിലവില്‍ അദ്ദേഹം ലബനാനിലാണെന്നാണ് കരുതപ്പെടുന്നത്.

കരയുദ്ധത്തിലൂടെ, ഹമാസിന്റെ പിടിയിലായിരുന്ന ഒരു ബന്ദിയെ മോചിപ്പിച്ചുവെന്ന് ഇസ്റാഈല്‍. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചിട്ടേ ഇല്ലെന്ന് ഹമാസും. ഇസ്റാഈലിന്റെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള നീറീമില്‍ ഹമാസ് അക്രമണത്തില്‍ ഒരു കെട്ടിടത്തിന് തകരാറുകള്‍ സംഭവിച്ചതായി ഇസ്റാഈല്‍ സൈന്യം വെളിപ്പെടുത്തി.
 
ഓരോ ദിവസവും ഗസ്സയില്‍ 420 കുട്ടികള്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്ക് പറ്റുകയോ ചെയ്യുന്നുണ്ടെന്ന് യു.എന്‍. ചില്‍ഡ്രന്‍സ് ഫണ്ട് ഡയരക്ടര്‍. യു.എന്നിന്റെ ഉപവിഭാഗമായ ഉനര്‍വയുടെ 64 പ്രവര്‍ത്തകര്‍ ഇത് വരെ ഗസ്സയില്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍.

 ഒക്ടോബർ 30 തിങ്കൾ

ഇരുപത്തിനാലാം ദിനത്തിലും അക്രമണം അതിശക്തമായി തുടരുകയാണ്. ഗസ്സയുടെ വടക്ക് മധ്യഭാഗങ്ങളിലായി നടത്തിയ അക്രമണങ്ങളില്‍ ധാരാളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഗസ്സയുടെ പടിഞ്ഞാറ് ഭാഗത്തുള്ള തല്ലുല്‍ഹവായിലും ശക്തമായ അക്രമണം നടന്നുകൊണ്ടിരിക്കുന്നു. ഗസ്സയിലെ തുര്‍കി ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിനും അക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവച്ചിരിക്കുന്നു. ഭാഗികമായ തുടങ്ങിയ കരയുദ്ധം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇസ്റാഈല്‍. സിറിയയിലെ രണ്ട് സൈനിക കേന്ദ്രങ്ങളിലും ഇസ്റാഈല്‍ റോക്കറ്റുകള്‍ അക്രമണം നടത്തിയതായി വാര്‍ത്തകള്‍.

ജനീന്‍ നഗരത്തിലേക്കും കേമ്പിലേക്കും കയറാന്‍ ശ്രമിച്ച ഇസ്റാഈല്‍ സൈന്യത്തെ ശക്തമായി നേരിട്ട് തുരത്തിയതായും പലരും കൊല്ലപ്പെട്ടതായും സറായാ അല്‍ഖുദ്സിന്റെ ഉപവിഭാഗമായ ജനീന്‍ ബ്രിഗേഡ് അറിയിച്ചു.

മൂന്നാഴ്ചയായ തുടരുന്ന അക്രമണത്തില്‍ 3200 ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് സേവ് ദ ചില്‍ഡ്രന്‍ അസോസിയേഷന്‍. ആയിരത്തിലേറെ കുട്ടികളെ കാണാതായെന്നും സംഘടന അറിയിച്ചു.

ബന്ദികളായ ഏതാനും സ്ത്രീകള്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഹമാസ്. തങ്ങളെ എത്രയും വേഗം മോചിപ്പിക്കണമെന്നും അതിനായി ഫലസ്തീന്‍ തടവുകാരെയെല്ലാം വിട്ടയക്കണമെന്നുമാണ് അവര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയമായ നെതന്യാഹു പരാജയമാണെന്നും സാധാരണക്കാരായ ഞങ്ങളുടെ സുരക്ഷ നിങ്ങള്‍ക്ക് പ്രശ്നമേയല്ലെന്നും യുദ്ധം തുടരുന്നതിലൂടെ ഞങ്ങളെയെല്ലാം കൊന്നൊടുക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. യുദ്ധം നിര്‍ത്താനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും കരുതപ്പെടുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കാനാവാശ്യമായ നടപടികളെല്ലാം എത്രയും വേഗം സ്വീകരിക്കുമെന്നും ഇതിന് മറുപടിയെന്നോണം നെതന്യാഹു പറഞ്ഞു.

ഗസ്സയിലെ തല്ലുല്‍ഹവായില്‍ ഇസ്റാഈല്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്, കൂട്ടമായ വംശഹത്യയാണെന്ന് ഗസ്സ സിവില്‍ഡിഫന്‍സ് കുറ്റപ്പെടുത്തി. നൂറ് കണക്കിന് ബോംബുകളാണ് ഇസ്റാഈല്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. റോഡുകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. സഹായം ആവശ്യമായ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ പോലും തങ്ങള്‍ക്കാവില്ലെന്നും അത് കാരണം, മരണസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം, ഹയ്യുസൈതൂനിലേക്ക് പ്രവേശിച്ച ഒരു സൈനിക വിഭാഗത്തെ ഒന്നടങ്കം കെണിയില്‍ പെടുത്തി വന്‍നാശ നഷ്ടങ്ങള്‍ വരുത്തിയതായി, സറായല്‍ഖുദ്സ് വക്താക്കള്‍ അറിയിച്ചു. 

സയണിസത്തെ എതിര്‍ക്കുന്ന ലോക ജൂത സംഘടനാംഗങ്ങളിലൊരാളായ ഹാഖാം വൈസ് ശക്തമായ ഭാഷയില്‍ ഇസ്റാഈല്‍ അധിനിവേശത്തെ എതിര്‍ത്ത് രംഗത്ത് വന്നു. അറബികളില്‍നിന്ന് മോഷ്ടിച്ച് രൂപീകരിച്ച രാഷ്ട്രമാണ് ഇസ്റാഈല്‍ എന്നും അത് ഇല്ലാതായി, സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരുന്നതിന് ദിവസവും താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 29 ഞായർ

ഭേദിക്കപ്പെട്ടിരുന്ന ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിക്കപ്പെട്ടതായാണ് വാര്‍ത്തകള്‍. ഗസ്സക്ക് നേരെയുള്ള യുദ്ധം നീണ്ടതും പ്രയാസകരവുമായിരിക്കുമെന്ന് നെതന്യാഹു. ബന്ദികളെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്റാഈല്‍ സൈന്യം യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയുടെ വടക്ക് ഭാഗത്ത് ജബലിയ അഭയാര്‍ത്ഥി കേമ്പ് പരിസരത്തും ജനീനിലുമാണ് ഇപ്പോള്‍ ഏറ്റവും അധികം അക്രമണം അരങ്ങേറുന്നത്. നാബുല്‍സ്, ബൈത് റീമാ, തൂല്‍കറം തുടങ്ങി പല ഭാഗങ്ങളിലും ഇസ്റാഈല്‍ സൈന്യം കടന്നിരിക്കുന്നു. ഹമാസ് പോരാളികളുടെ ശക്തമായ പ്രതിരോധവും നടക്കുന്നതായി വാര്‍ത്തകള്‍.

ഇറാന്റെ പിന്തുണയുണ്ടെന്ന് പറയപ്പെടുന്ന ഹിസ്ബുല്ല യുദ്ധത്തില്‍ കൂടുതല്‍ ഇടപെടുന്ന സാഹചര്യത്തില്‍, അമേരിക്കയുടെ രണ്ടാമത് യുദ്ധക്കപ്പലും പശ്ചിമേഷ്യ ലക്ഷ്യമാക്കി പുറപ്പെട്ടതായി പെന്റഗണ്‍.

അതേ സമയം, ഗസ്സക്ക് നേരെയുള്ള അക്രമണം കാരണം, ഇസ്റാഈല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിദഗ്ധര്‍. ഇസ്റാഈല്‍ നാണയമായ ശെക്‍ല്‍ 3.9 ശതമാനം ഇടിഞ്ഞ്, 2015ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുന്നു. ഇനിയും മൂല്യം ഇടിയാതെ പിടിച്ചു നിര്‍ത്തുന്നതിനായി, ഇസ്റാഈല്‍ സെന്‍ട്രല്‍ ബേങ്ക് 30 ബില്യണ്‍ ഡോളര്‍ വകയിരുത്തിയതായി വാര്‍ത്തകള്‍. സ്റ്റോക് എക്സ്ചേഞ്ച് 8 ശതമാനം ഇടിഞ്ഞിരിക്കുന്നു. അസ്ഖലാന്‍ തുറമുഖവും അതിനോട് ചേര്‍ന്ന ഇന്ധനഫാക്ടറിയും അടഞ്ഞ് കിടക്കുകയാണ്. അമേരിക്ക, കനഡ തുടങ്ങിയ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളെല്ലാം ഇസ്റാഈലിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. തമാര്‍ പെട്രോള്‍ പാടവും പ്രവര്‍ത്തന രഹിതമാണ്. 30 മില്യണ്‍ വില വരുന്ന നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 1200ലേറെ വരുന്ന കെട്ടിടങ്ങള്‍ക്ക് കേട്പാടുകള്‍ സംഭവിച്ചതായി ഇസ്റാഈല്‍ നികുതി വിഭാഗത്തെ, ഉടമകള്‍ ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. നികുതിയിനത്തിലും വലിയൊരു കുറവ് വരുമെന്നര്‍ത്ഥം. 

പോരാട്ടം 22 ദിവസം പിന്നിടുമ്പോള്‍, ഇത് വരെയായി 7703 ഫലസ്തീനികളും 1400 ലേറെ ഇസ്റാഈല്യരും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍..

ഇരുപത്തിമൂന്നാം ദിവസം പിന്നിടുമ്പോള്‍, ഫലസ്തീന്‍ പക്ഷത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 8000 കടന്നിരിക്കുകയാണ്. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ കെടുതികള്‍ വിതച്ച് ഇസ്റാഈലിന്റെ അന്ധമായ അക്രമം ഇപ്പോഴും തുടരുകയാണ്. നുസൈറാത് കേമ്പിലും ഹയ്യ്ശജാഇയ്യയിലുമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പ്രധാനമായും അക്രമണം നടത്തിയത്. ഐറിസ് മേഖലയില്‍ ഇരുസൈന്യവും തമ്മില്‍ ഇപ്പോഴും ഏറ്റ് മുട്ടലുകള്‍ നടക്കുന്നതായും വാര്‍ത്തകള്‍. ഇസ്റാഈല്‍ സൈനികകേന്ദ്രം അക്രമിച്ചതായും ടാങ്കറുകള്‍ നശിപ്പിച്ചതായും അല്‍ഖസ്സാം പോരാളികള്‍ അവകാശപ്പെട്ടു. ഹമാസിന് പിന്തുണ നല്കി, ലബനാനില്‍നിന്ന് ഹിസ്ബുല്ലയും ഇടക്കിടെ ഇസ്റാഈല്‍ കേന്ദ്രങ്ങള്‍ക്കെതിരെ അക്രമണം നടത്തുന്നുണ്ട്.

3342 കുട്ടികളും 2062 സ്ത്രീകളും 460 വൃദ്ധരുമടക്കം 8005 പേര്‍ ഇത് വരെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 116 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 25 ആമ്പുലന്‍സുകള്‍ നശിപ്പിക്കപ്പെടുകയും 57 ആരോഗ്യകേന്ദ്രങ്ങള്‍ അക്രമണത്തിന് ഇരയാവുകയും ചെയ്തു.

ഒക്ടോബർ 28 ശനി

പോരാട്ടം നാലാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അല്‍ശിഫാ ആശുപത്രിക്ക് സമീപം നടത്തിയ ബോംബാക്രമണത്തില്‍ ഏറെ പേര്‍ കൊല്ലപ്പെട്ടു. മൂന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്റാഈല്‍ സൈന്യവും അല്‍ഖസ്സാം പോരാളികളും മുഖാമുഖം ഏറ്റ് മുട്ടുന്നതായി വാര്‍ത്തകള്‍. കരയുദ്ധം തുടങ്ങുന്നതിന്റെ ആദ്യപടികളായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അതേ സമയം, കരമാര്‍ഗ്ഗം ഗസ്സയിലേക്ക് പ്രവേശിക്കുന്ന പക്ഷം, അവരെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ഹമാസ് വീണ്ടും വ്യക്തമാക്കി. 

കരയുദ്ധം തുടങ്ങുന്ന പക്ഷം, കാര്യങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാവുമെന്ന്, യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍ മുന്നറിയിപ്പ് നല്കി. കരമാര്‍ഗ്ഗമുള്ള പൂര്‍ണ്ണ യുദ്ധത്തിന് ഇസ്റാഈല്‍ ഇനിയും കാത്തിരിക്കുമെന്ന് തന്നെയാണ് ഇസ്റാഈല്‍ സൈനിക വിദഗ്ധരടക്കമുള്ളവര്‍ വിലയിരുത്തുന്നത്. ഇത്രയേറെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക് പ്രവേശിക്കാന്‍ പല കാരണങ്ങളാല്‍ അവര്‍ ഭയക്കുന്നുവെന്നാണ് മനസ്സിലാവുന്നത്.

ഗസ്സയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി, ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അധിനിവേശ സേന ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ അടക്കമുള്ള ആശയവിനിമയ മാര്‍ഗ്ഗങ്ങളെല്ലാം വിഛേദിച്ചിരിക്കുന്നുന്നു. എ.എഫ്.പി, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ക്കെല്ലാം, തങ്ങളുടെ പ്രവര്‍ത്തകരെ അവിടെ നിന്ന് പിന്‍വലിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പ് നല്കാനാവില്ലെന്നും ഇസ്റാഈല്‍ മുന്നറിയിപ്പ് നല്കിയിരിക്കുന്നു. യു.എന്‍, ഉനര്‍വ അടക്കമുള്ള സന്നദ്ധ സംഘടനകളെല്ലാം തങ്ങളുടെ പ്രവര്‍ത്തകരുമായി ബന്ധപ്പെടാനാവാതെ ആശങ്കകള്‍ പങ്ക് വെച്ചിരിക്കുകയാണ്. 

ഏറെ വൈകിയ വേളയിലാണെങ്കിലും ഒരു പ്രമേയം പാസാക്കാനെങ്കിലും യു.എന്നിന് സാധിച്ചു. പ്രമേയം കടലാസിലൊതുങ്ങരുതെന്നും യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഫലസ്തീന്‍ അധികൃതരും ഹമാസും ആവശ്യപ്പെട്ടു.

ഗസ്സയുടെ ചില ഭാഗങ്ങളില്‍ ഇസ്റാഈല്‍ സൈന്യം കരയുദ്ധത്തിനായി പ്രവേശിച്ചതായും ഹമാസ് സൈന്യത്തില്‍നിന്ന് ശക്തമായ തിരിച്ചടികള്‍ നേരിട്ടതായും വാര്‍ത്തകള്‍. ബൈത് ഹാനൂന്‍, ബുറൈജ് എന്നീ ഭാഗങ്ങളിലും ഗസ്സ അതിര്‍ത്തിയിലുമാണ് മുഖാമുഖ പോരാട്ടം നടന്നത്. പോരാട്ടത്തില്‍ ഇസ്റാഈലിന്റെ ടാങ്കറുകള്‍ തകര്‍ത്തതായും പല സൈനികരും കൊല്ലപ്പെട്ടതായും പലര്‍ക്കും സാരമായി പരുക്ക് പറ്റിയതായും ഹമാസ് പറയുന്നു. മുറിവ് പറ്റിയവരെയും കൊല്ലപ്പെട്ടവരെയും, ഹെലികോപ്റ്ററുകളെത്തിയാണ് കൊണ്ട് പോയതെന്നും ഹമാസ് പറയുന്നു.

അതേ സമയം, ഗസ്സയുടെ ചില ഭാഗങ്ങളില്‍ തങ്ങളുടെ സൈന്യം പ്രവേശിച്ചതായും അവിടങ്ങളിലെല്ലാം വ്യക്തമായ ആധിപത്യം നേടി അവിടങ്ങളില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നും ഇസ്റാഈലും അവകാശപ്പെടുന്നു. ബന്ദികളുടെ കാര്യത്തില്‍ തീരുമാനാവാതെ, കരയുദ്ധം തുടങ്ങരുതെന്ന് അവരുടെ ജീവന് ഭീഷണിയാവുന്ന ഒന്നും ചെയ്യരുതെന്നും ആവശ്യപ്പെട്ട് ബന്ദികളുടെ കുടുംബങ്ങള്‍ നെതന്യാഹുവിന്റെ വീടിന് മുന്നിലും തല്‍അവീവിലും പ്രകടനം നടത്തി. 

ഹമാസും ഹിസ്ബുല്ലയും ഇടക്കിടെ തൊടുത്തുവിടുന്ന റോക്കറ്റുകള്‍ കാരണം, തല്‍അവീവിലും അസ്ഖലാനിലും മറ്റു പല ഇസ്റാഈല്‍ പ്രദേശങ്ങളിലും ഇടക്കിടെ അപായ സൂചനകള്‍ മുഴങ്ങുന്നത് പതിവായിരിക്കുകയാണ്. പോരാട്ടം ഇരുപത്തിരണ്ടാം ദിനത്തിലെത്തി നില്ക്കുമ്പോള്‍, ഫലസ്തീന്‍ പക്ഷത്ത് ഇത് വരെ 3195 കുട്ടികളടക്കം 7703 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.

ഒക്ടോബർ 27 വെള്ളി

തൂഫാനുല്‍ അഖ്സയില്‍ തുടങ്ങി ഇസ്റാഈല്‍-ഹമാസ് പോരാട്ടം ഇരുപത്തിയൊന്നാം ദിനത്തിലെത്തി നില്‍ക്കുകയാണ്. മസ്ജിദുല്‍ അഖ്സയിലേക്ക് മുസ്‍ലിംകള്‍ക്ക് പ്രവേശനം നിഷേധിച്ചു.  ഇന്നലെ നടന്ന അക്രമണത്തില്‍ മാത്രം 480ലേറെ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. പോരാട്ടം തുടങ്ങിയ ശേഷമുള്ള മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്നും ഇസ്റാഈല്‍ സൈന്യം. സാധാരണ ഗതിയില്‍ ആയിരങ്ങള്‍ ജുമുഅ നിസ്കാരത്തിന് എത്താറുള്ള അല്‍അഖ്സയിലേക്കുള്ള വഴികളെല്ലാം ഇസ്റാഈല്‍ സൈന്യം നേരത്തെ റോഡ് ബ്ലോകുകള്‍ നിരത്തി അടച്ചിരുന്നു. 

ഫൈറ്റര്‍ ജെറ്റുകളുടെ സഹായത്തോടെ, രണ്ടാമതും കരസൈന്യം ഗസ്സയിലേക്ക് കയറി അക്രമണം നടത്തിയതായി ഇസ്റാഈല്‍ അവകാശപ്പെടുന്നു. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കുന്നത് വരെ യുദ്ധം നിര്‍ത്താനാവില്ലെന്ന് ഇസ്റാഈലും യുദ്ധം നിര്‍ത്താതെ ഇനി ഒരാളെ പോലും മോചിപ്പിക്കുന്ന പ്രശ്നമില്ലെന്ന് ഹമാസും വ്യക്തമാക്കി.

ലോകത്തിന്റെ പല ഭാഗത്തും ഫലസ്തീന് അനുകൂലമായ പ്രകടനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. വെസ്റ്റ് ബേങ്കിലും റാമല്ലയിലും നടന്ന റാലികള്‍ക്ക് പുറമെ ലബനാനിലും മറ്റു രാഷ്ട്രങ്ങളിലും നഗരങ്ങളിലുമെല്ലാം വന്‍റാലികള്‍ നടന്നു. കേരളത്തിലെ കോഴിക്കോട് കടപ്പുറത്ത് ഇന്നലെ ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിം ലീഗ് നടത്തിയ മനുഷ്യാവകാശ റാലിയില്‍ പത്ത് ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്.

******

 ഒക്ടോബർ 26 വ്യാഴം

ഇസ്റാഈല്‍ അക്രമണം ഇരുപതാം ദിവസത്തിലെത്തിയതോടെ 6500 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 1400 ലേറെ പേര്‍ ഇസ്റാഈല്‍ പക്ഷത്തും കൊല്ലപ്പെട്ടിട്ടുണ്ട്.

തൂഫാനുല്‍അഖ്സയില്‍ തുടങ്ങിയ നിലവിലെ സംഘട്ടനം പത്തൊമ്പതാം ദിനത്തിലെത്തി നില്‍ക്കുമ്പോഴും അക്രമണം തുടരുകയാണ്. ഫലസ്തീന്‍ റെഡ് ക്രസന്റ് ആസ്ഥാനത്തിനും അല്‍ശിഫ ആശുപത്രിക്കും സമീപം ഇസ്റാഈല്‍ ബോംബ് വര്‍ഷിച്ചത് ഏറെ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 700ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഗസ്സയിലെ ആശുപത്രികള്‍ ഉള്‍ക്കൊള്ളാവുന്നതിലപ്പുറം ആളുകളെ ചികില്‍സിക്കുന്നുണ്ടെന്നും ഇനി രോഗികളെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം.  

ഇസ്റാഈലിന്റെ അതിക്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടറസ്. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ അക്രമണം ശൂന്യതയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതല്ലെന്നും 56 വര്‍ഷം നീണ്ട അക്രമപരമായ അധിനിവേശത്തിന്റെ പ്രതികണമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പലരും ശക്തമായി രംഗത്ത് വന്നു. യു.എന്‍ സെക്രട്ടറി ഏകപക്ഷീയമായി പെരുമാറുകയാണെന്നും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും യു.എന്‍ അമ്പാസിഡര്‍ ഗിലാജ് എര്‍ദാന്‍ ട്വീറ്റ് ചെയ്തു. ഇനിയും കരയുദ്ധം തുടങ്ങാന്‍ എന്താണ് വൈകുന്നതെന്ന ആക്ഷേപവും ഇസ്റാഈല്‍ പക്ഷത്ത് നിന്ന് നെതന്യാഹു നേരിടുന്നുണ്ട്.

 ഒക്ടോബർ 25 ബുധൻ 

ഗസ്സക്കാര്‍ക്ക് അക്രമണത്തിന്റെ മറ്റൊരു രാത്രി കൂടി കടന്ന് പോയിരിക്കുന്നു, വെസ്റ്റ് ബേങ്കിലുള്ളവര്‍ക്ക് അറസ്റ്റുകളുടെയും. അല്‍ജസീറ കറസ്പോണ്ടന്റ് വാഇല്‍ ദഹ്ദൂഹിന്റെ കുടുംബവും അക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭാര്യയും കുട്ടികളും പേരക്കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിലക്കുന്ന സാഹചര്യമുണ്ടായാല്‍, ആശുപത്രികള്‍ തന്നെ ആയിരങ്ങളുടെ ശ്മശാനമായി മാറുമന്ന് കമാല്‍ അദ്‍വാന്‍ ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്കി.

പ്രമേയം പോലും പാസാക്കാനാവാതെ യു.എന്‍ രക്ഷാ കൗണ്‍സില്‍. അമേരിക്ക മുന്‍കൈയ്യെടുത്ത് കൊണ്ട് വന്ന പ്രമേയത്തിന് എതിരായി റഷ്യയും ചൈനയും റഷ്യ മുന്നോട്ട് വെച്ച പ്രമേയത്തെ അമേരിക്കയും ബ്രിട്ടനും വീറ്റോ ചെയ്തതോടെയാണ് പ്രമേയങ്ങളൊന്നും പാസാവാതെ പോയത്. ഇതോടെ വീറ്റോ അധികാരമില്ലാത്ത മറ്റു രാഷ്ട്രങ്ങളെല്ലാം ഇതില്‍ ഏറെ അസ്വസ്ഥരും അതൃപ്തരാണ്. ഇരുവിഭാഗവും രാഷ്ട്രീയം കളിക്കുകയാണെന്നും ഇരുവരുടേതുമല്ലാത്ത സ്വതന്ത്ര പ്രമേയം വേണമെന്നും പലരും അഭിപ്രായപ്പെട്ടു. 

അതേസമയം, യു.എസ് പ്രതിനിധി കൗണ്‍സിലില്‍ അവതരിപ്പിച്ച ഇസ്റാഈല്‍ അനുകൂല പ്രമേയം 10 വോട്ടുകള്‍ക്കെതിരെ 412 വോട്ടുകള്‍ നേടി അംഗീകരിക്കപ്പെട്ടു.

 ഒക്ടോബർ 24 ചൊവ്വ

കൊന്നിട്ടും തകര്‍ത്തിട്ടും മതിവരാതെ ഇസ്റാഈല്‍ അക്രമണം തുടരുക തന്നെയാണ്. കഴിഞ്ഞ രാത്രിയും റഫായിലും ഖാന്‍യൂനിസിലും ശക്തമായ അക്രമണങ്ങളാണ് നടന്നത്. 150ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 500 ലേറെ ആളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു. ഇടതടവില്ലാതെ നടക്കുന്ന ബോംബിംഗ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയാണ്. വെസ്റ്റ് ബേങ്കില്‍ തെരച്ചിലും ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും തുടരുന്നുമുണ്ട്. ഹമാസ് പ്രമുഖ നേതാവ് അദ്‍നാന്‍ ഹമാര്‍ശെയെ യഅ്ബദിലെ വീട്ടില്‍നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തതായി ഇസ്റാഈല്‍ വക്താവ് അറിയിച്ചു.

 

ലോക രാഷ്ട്രങ്ങള്‍ ഇസ്റാഈലിനുള്ള പിന്തുണ തുടരുകയാണ്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനേക്, ഗ്രീസ് പ്രധാനമന്ത്രി പ്രൈം മിറ്റ്സോടാകിസ്, ഇറ്റലി പ്രധാനമന്ത്രി ജ്യോര്‍ജിയ മെലോനി, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്കോള്‍സ് എന്നിവര്‍ക്ക് ശേഷം ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണും ഇന്ന് ഇസ്റാഈലിലെത്തുകയാണ്. 

അതേ സമയം, ഇസ്റാഈല്‍ അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ഖത്തര്‍ അമീര്‍ രംഗത്ത് വന്നു. നിയന്ത്രണങ്ങളില്ലാതെ കൊല നടത്താന്‍ ഇസ്റാഈലിന് അനുവാദം നല്കരുതെന്നും അദ്ദേഹം ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.

ഗസ്സയിലേക്കുള്ള ഇന്ധന വിതരണം പുനരാരംഭിക്കാന്‍ ഇസ്റാഈല്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ആശുപത്രികളില്‍ മൂന്നില്‍ രണ്ട് ഭാഗവും പ്രവര്‍ത്തനരഹിതമായതായി ലോകാരോഗ്യ സംഘടനാ വക്താക്കള്‍. പല ആശുപത്രികളും ഇരുട്ടത്താണ് അവശ്യചികില്‍സകള്‍ നല്കുന്നതെന്നും വാര്‍ത്തകള്‍. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇന്ന് വരെ അവശ്യ സാധനങ്ങളുമായി 54 ട്രക്കുകള്‍ റഫാ അതിര്‍ത്തി കടന്ന് ഗസ്സയിലെത്തിയെങ്കിലും അതില്‍ ഇന്ധനം അനുവദിച്ചിരുന്നില്ല.

ഇന്ന് മുതല്‍ മുസ്‍ലിംകളെ ഖുദ്സ് പള്ളിയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് ഇസ്റാഈല്‍ തടഞ്ഞതായി ഫലസ്തീന്‍ ഔഖാഫ്. ഹമാസിന്റെ കൈകളിലുള്ള ബന്ദികളുടെ വിവരങ്ങള്‍ നല്കുന്ന പക്ഷം, പൂര്‍ണ്ണ സുരക്ഷിതത്വവും പാരിതോഷികങ്ങളും നല്കാമെന്ന് ഫലസ്തീനികള്‍ക്ക് ഇസ്റാഈലിന്റെ മോഹന വാഗ്ദാനം. ഹമാസിന്റെ അവസാന പോരാളിയും ഇല്ലാതാവുന്നത് വരെ യുദ്ധം തുടരുമെന്നും അത് അല്പം നീണ്ടുപോയേക്കാമെന്നും നെതന്യാഹു. ഐ.സി.സിനെതിരെ ചെയ്തത് പോലെ, സംഘടിതമായ മുന്നേറ്റത്തിലൂടെ ഹമാസിനെ ഇല്ലാതാക്കണമെന്ന് ഇസ്റാഈല്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍. 

അതേ സമയം, എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിരുപാധികം കൊല നടത്താനുള്ള ലൈസന്‍സ് ഇസ്റാഈലിന് നല്കരുതെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍താനി.

ഒക്ടോബർ 23 തിങ്കൾ

പതിനേഴാം ദിനവും ഇസ്റാഈല്‍ അക്രമണം തുടരുകയാണ്. ഇന്നലെ രാത്രിയും നടന്ന ഇടതടവില്ലാത്ത അക്രമണത്തില്‍ ജബലിയ അഭയാര്‍ത്ഥി കേമ്പും ഗസ്സയിലെ അല്‍ഖുദ്സ്, അല്‍ശിഫാ ആശുപത്രികളുടെ പരിസരവും ബോംബിഗിന് ഇരയായി. ഗസ്സയിലെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളില്‍ ഒന്നാണ് ഒന്നേകാല്‍ ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ താമസിക്കുന്ന  ജബലിയ കേമ്പ്. 

പ്രസ്തുത ആശുപത്രികള്‍ എത്രയും വേഗം കാലിയാക്കണമെന്നും വൈകാതെ ബോംബ് വെക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചിരുന്നു. പക്ഷെ, ഈ സാഹചര്യത്തില്‍ പോകാന്‍ മറ്റു വഴികളില്ലെന്നും ആവശ്യമായ ചികില്‍സകള്‍ നല്കാന്‍ സൗകര്യങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നുവെങ്കിലും അതൊന്നും ഇസ്റാഈല്‍ വകവെച്ചതേ ഇല്ല. ഗസ്സയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് സമീപവും ബോംബാക്രമണം നടന്നു. അക്രമണം തുടങ്ങിയത് മുതല്‍ ഏറ്റവും രക്തരൂക്ഷിതമായ രാത്രിയായിരുന്നു ഇന്നലെ കഴിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

അന്ധമായ അക്രമണങ്ങള്‍ക്കിടയിലും, അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ പാശ്ചാത്യന്‍ രാജ്യങ്ങള്‍ വീണ്ടും ഇസ്റാഈലിനുള്ള പിന്തുണ ഉറപ്പ് നല്കി രംഗത്ത് വന്നു. അതേ സമയം, അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത്യാവശ്യ സഹായങ്ങളുമായി 14 ട്രക്കുകള്‍ കൂടി റഫാ അതിര്‍ത്തി വഴി ഗസ്സയിലേക്ക് പ്രവേശിച്ചതായി യു.എന്‍ വക്താവ് അറിയിച്ചു.

തെക്കന്‍ ഗസ്സയിലെ ഖാന്‍യൂനുസ്, ജബലിയ, റഫാ അടക്കമുള്ള സ്ഥലങ്ങളില്‍ അതിശക്തമായ അക്രമണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്റാഈല്‍ സൈന്യം നടത്തിയത്. ഹമാസിന്റെ 320 ലേറെ സൈനിക കേന്ദ്രങ്ങള്‍ അക്രമിച്ചുവെന്നാണ് ഇസ്റാഈല്‍ വക്താവ് വെളിപ്പെടുത്തിയത്. നാനൂറിലേറെ പേര്‍ കൊല്ലപ്പെടുകയും അനേകം കെട്ടിടങ്ങള്‍ നിലംപരിശാവുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ബേങ്കില്‍നിന്ന് അനേകം പേരെ ഇസ്റാഈല്‍ സൈന്യം ബന്ദികളായി പിടിച്ചതായും നിരീക്ഷകര്‍ പറയുന്നു.

ഗസ്സയുടെ പരിസര പ്രദേശങ്ങള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുന്ന ഇസ്റാഈല്‍, അല്‍നസ്റ് പ്രദേശത്തും അല്‍ശാതി അഭയാര്‍ത്ഥി കേമ്പിലും ബോംബ് ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. അവിടെയുള്ളവരോട് ഒഴിഞ്ഞ് പോവാനും ആവശ്യപ്പെട്ടിരിക്കുന്നു.  

അതേ സമയം, ഇരു വിഭാഗത്തിനുമിടയില്‍ മധ്യസ്ഥത വഹിച്ച്, യുദ്ധം അവസാനിപ്പിച്ച് മേഖലയില്‍ ശാശ്വത പരിഹാരം കൊണ്ട് വരുന്നതിന് ഫലപ്രദമായി ഇടപെടാനുള്ള സന്നദ്ധത അറിയിച്ച് തുര്‍കി രംഗത്ത് വന്നു. 

പോരാട്ടം പതിനേഴാം ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍, നിലവിലെ ജീവഹാനി ഇങ്ങനെ കണക്കാക്കാം. 2,055 കുട്ടികളും 1,119 സ്ത്രീകളുമടക്കം 5,087 പേര്‍ ഫലസ്തീന്‍ പക്ഷത്ത് കൊല്ലപ്പെട്ടു. 15,273 പേര്‍ക്ക് പരുക്ക് പറ്റി.12 ആശുപത്രികളും 32 ആരോഗ്യകേന്ദ്രങ്ങളും പ്രവര്‍ത്തന രഹിതമായി. 830 കുട്ടികളടക്കം 1,500 ലേറെ പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലാണ്. 57 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 100ലേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിലെ അക്രമണത്തില്‍ മാത്രം 182 കുട്ടികളടക്കം 436 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഒക്ടോബർ 22 ഞായർ

ഇസ്റാഈല്‍ അക്രമണം പതിനാറാം ദിനത്തിലെത്തി നില്‍ക്കുന്നു. ജനീന്‍ ക്യാമ്പിന് നേരെയും ബോംബ് വര്‍ഷിച്ചിരിക്കുകയാണ്. ഭക്ഷണം, മരുന്ന തുടങ്ങിയ അവശ്യവസ്തുക്കളുമായി ഇതിനകം 20 ട്രക്കുകള്‍ ഈജിപ്ത് റഫാ അതിര്‍ത്തി വഴി ഗസ്സയിലെത്തി. അതേ സമയം, ഇന്ധനവിതരണം ഒരു നിലക്കും അനുവദിക്കില്ലെന്ന് ഇസ്റാഈല്‍ വ്യക്തമാക്കി. 

അതേ സമയം, കരയുദ്ധം ഏത് സമയവും തുടങ്ങുമെന്ന് പറയുന്ന ഇസ്റാഈല്‍ അതിന് ധൈര്യപ്പെടാതെ വ്യോമാക്രമണം തുടരുകയാണ്. ഹമാസിന്റെ കൈയ്യിലുള്ള ബന്ദികളുടെ സുരക്ഷ തന്നെയാണ് കരയാക്രമണത്തില്‍നിന്ന് ഇസ്റാഈലിനെ തടയുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്ക, ബ്രിട്ടണ്‍ അടക്കമുള്ള പല രാജ്യക്കാരും ബന്ദികളുടെ കൂട്ടത്തിലുണ്ട്. അത് കൊണ്ട് തന്നെ, ബന്ദികളെയെല്ലാം മോചിപ്പിച്ച ശേഷമാവാം കരയുദ്ധം എന്ന് അവരും ഇസ്റാഈലിനെ ഉപദേശിക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

യുദ്ധം പതിനഞ്ച് ദിവസം പിന്നിടുമ്പോള്‍, ഫലസ്തീന്‍ പക്ഷത്ത് നിന്ന് 4385 ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 1400 ലേറെ പേര്‍ ഇസ്റാഈല്‍ പക്ഷത്തും കൊല്ലപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ അപ്രതീക്ഷിത അക്രമണത്തിലാണ് ഇസ്റാഈല്‍ പക്ഷത്തെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്.

ഒക്ടോബർ 21 ശനി

ഗസ്സക്ക് മേലുള്ള ഇസ്റാഈല്‍ അക്രമണം രണ്ടാഴ്ച പിന്നിട്ട് പതിനഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അക്രമണം ഇടതടവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അല്‍അമദാനി ആശുപത്രിക്ക് ബോംബിട്ടതിന്റെ അലയൊലികള്‍ തീരും മുമ്പെ, അല്‍ഖുദ്സ് ആശുപത്രിക്ക് ബോംബിടുമെന്ന മുന്നറിയിപ്പുമായി ഇസ്റാഈല്‍ വീണ്ടും. ആശുപത്രി മേധാവിയോടും ഫലസ്തീന്‍ റെഡ് ക്രസന്റിനോടും എത്രയും വേഗം ആശുപത്രി ഒഴിപ്പിക്കണമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും പ്രകടനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഈജിപ്ത്, മലേഷ്യ, ജോര്‍ദ്ദാന്‍, ഇറാഖ്, തുര്‍കി, യമന്‍, ബഹ്റൈന്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ കൂറ്റന്‍ പ്രകടനങ്ങളാണ് ഇന്നലെ നടന്നത്.

അതേ സമയം, ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തടവുകാരായി പിടിച്ചിരുന്ന രണ്ട് അമേരിക്കന്‍ പൗരന്മാരെ ഹമാസ് മോചിപ്പിച്ചു. ഒരു അമ്മയെയും മകളെയുമാണ് മോചിപ്പിച്ചത്. മാനുഷിക കാരണങ്ങളാലാണ്, ഖത്തറിന്റെ നിര്‍ദ്ദേശപ്രകാരം മോചിപ്പിക്കുന്നതെന്ന് ഹമാസ് വക്താവ് അറിയിച്ചു. പ്രശ്നത്തില്‍ ഇടപെട്ട് മോചനത്തിന് വഴിയൊരുക്കിയതിന് വിദേശ കാര്യമന്ത്രി ബ്ലിങ്കണ്‍ ഖത്തറിനോട് നന്ദി പറഞ്ഞു. അടുത്ത 48 മണിക്കൂറിനകം ഗസ്സയിലേക്ക് അവശ്യസഹായങ്ങളെത്തിക്കാനുള്ള നടപടികളുണ്ടാവുമെന്ന് ബ്ലിങ്കണും ബൈഡനും പ്രസ്താവിച്ചു.

പ്രതീക്ഷയുടെ ചെറിയ തുരുത്തെന്നോണം, ഈജിപ്ത്-ഫലസ്തീന്‍ അതിര്‍ത്തിയിലെ റഫാ ഗേറ്റ് തുറന്നിരിക്കുന്നു. ആദ്യപടിയെന്നോണം, ഭക്ഷണസാധനങ്ങളും മരുന്നുകളും വഹിച്ച 20 ട്രക്കുകള്‍ അതിര്‍ത്തി വഴി ഗസ്സയിലേക്ക് പ്രവേശിച്ചു. യു.എന്‍ മേല്‍നോട്ടത്തില്‍ ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് ട്രക്കുകളാണ് പ്രധാനമായും അതിര്‍ത്തി കടന്നത്. 2.3 മില്യനോളം വരുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ഇത് ഒന്നുമാവില്ലെങ്കിലും താല്‍കാലിക ആശ്വാസമെന്ന നിലയിലും വരുംദിനങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് ഇത്. 1200 പേര്‍ക്കുള്ള അത്യാസന്ന സാമഗ്രികള്‍, 235 പേര്‍ക്കുള്ള പോര്‍ട്ടബിള്‍ ട്രോമാ ബാഗ്, 1500 പേര്‍ക്കുള്ള പകര്‍ച്ച വ്യാധി മരുന്നുകള്‍, മൂന്ന് ലക്ഷം പേര്‍ക്ക് മൂന്ന് മാസത്തേക്ക് ആവശ്യമായ ആരോഗ്യസാമഗ്രികള്‍ എന്നിവയാണ് ആദ്യ ട്രക്കുകളിലുള്ലതെന്ന് യു.എന്‍ അറിയിച്ചു. 

കൈറോ സമാധാന ഉച്ചകോടിക്ക് തുടക്കം കുറിച്ചതിന് ഏതാനും നിമിഷങ്ങള്‍ മുമ്പാണ് അതിര്‍ത്തി തുറന്നത്. ഉച്ചകോടിയില്‍ സംബന്ധിക്കാനായി ലോക നേതാക്കള്‍ കൈറോയിലെത്തി. യുദ്ധം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ഉച്ച കോടിയെ അഭിസംബോധന ചെയ്ത് ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫതാഹ് സീസി ആവശ്യപ്പെട്ടു.

ഒക്ടോബർ 20 വെളളി

പതിനാലാം ദിവസവും അക്രമത്തിന് യാതൊരു അയവുമില്ല. ഗസ്സയിലും ഖാന്‍ യൂനിസിലും അനേകം പേരാണ് ഇപ്പോഴും കൊല്ലപ്പെടുന്നത്. വെസ്റ്റ് ബേങ്കിലും മറ്റുമായി പലരെയും അറസ്റ്റ് ചെയ്യുന്നതും തുടരുന്നുണ്ട്. ഗസ്സയിലെ ഏറ്റവും പഴയ ചര്‍ച്ച് ആയ സെന്റ് പോര്‍ഫീറിയസും ഇസ്റാഈല്‍ അക്രമത്തിന് പാത്രമായിരിക്കുന്നു. യുദ്ധം തുടങ്ങിയത് മുതല്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‍ലിംകള്‍ക്കും ഒരു പോലെ അഭയകേന്ദ്രമായിരുന്നു ഈ ചര്‍ച്ച്. 

അതേ സമയം, സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പല ഭാഗത്ത് നിന്നും തുടരുന്നുണ്ട്. റഷ്യയുമായി സഹകരിച്ച് സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറായി ചൈനയും മുന്നോട്ട് വന്നിരിക്കുകയാണ്. 

ഇസ്റാഈല്‍ സന്ദര്‍ശനം കഴിഞ്ഞ് അമേരിക്കയില്‍ തിരിച്ചെത്തിയ ബൈഡന്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നാട്ടുകാരെ അഭിസംബോധന ചെയ്ത് നടത്തിയ സംസാരത്തിലും ഇസ്റാഈലിനെതിരെ ഒരക്ഷരം പോലും പറഞ്ഞില്ല. മറിച്ച്, ഉക്രൈനിനും ഇസ്റാഈലിനും ആവശ്യമായ പിന്തുണ നല്കാന്‍ കൂടുതല്‍ ബജറ്റ് ആവശ്യമായി വരും എന്ന് പറയുകയാണ് ചെയ്തത്.

 ഒക്ടോബർ 19 വ്യാഴം

ബ്രിട്ടീഷ് പ്രധാന മന്ത്രി ഋഷി സുനേക് ഇസ്റാഈലിലെത്തി, നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായ ഏത് നീക്കത്തെയും തങ്ങള്‍ പിന്തുണക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. ശേഷം സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചക്കായി സൗദി അറേബ്യയിലേക്ക് തിരിക്കും.  

അതേ സമയം, ഇസ്റാഈല്‍ അക്രമണം തുടരുകയാണ്. അല്‍സഹ്റാ തുടങ്ങിയ ഗസ്സയുടെ തെക്കന്‍ നഗരങ്ങളിലാണ് ഇന്ന് പ്രധാനമായും അക്രമണങ്ങള്‍ നടന്നത്.  റൊട്ടി വാങ്ങാന്‍ വരി നില്ക്കുന്നവര്‍ക്ക് നേരെ നടത്തിയ അക്രമണത്തില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇത് വരെയായി 3785 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 

അക്രമണം തുടരുന്ന സാഹചര്യത്തില്‍ നാളെ വെള്ളിയാഴ്ച, ഇസ്റാഈല്‍ അക്രമണങ്ങള്‍ക്കെതിരെ ലോക പ്രകടനദിനമായി ആചരിക്കാന്‍ ഹമാസ് ആഹ്വാനം ചെയ്തു. എല്ലാ ഫലസ്തീനികളും അറബികളും ലോക മുസ്‍ലിംകളും അക്രമത്തിനും അനീതിക്കുമെതിരെ നിലകൊള്ളുന്ന മുഴുവന്‍ സ്വതന്ത്രമനുഷ്യരും ഇതിന്റെ ഭാഗമാവണമെന്നും അവര്‍ ടെലിഗ്രാമിലൂടെ ആവശ്യപ്പെട്ടു. അതോടൊപ്പം, ഞായറാഴ്ച ഗസ്സയിലെ കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ദിനമായും ആചരിക്കാന്‍ ഹമാസ് ആവശ്യപ്പെട്ടു.

 ഒക്ടോബർ 18 ബുധൻ

ഗസ്സയിലെ അല്‍അഹ്‍ലി അറബ് ആശുപത്രിക്ക് മേല്‍ ഇസ്റാഈല്‍ ബോംബ് വര്‍ഷിച്ച് കൊണ്ടാണ് അക്രമണത്തിന്റെ പന്ത്രണ്ടാം ദിനം തുടങ്ങിയത്. അഞ്ഞൂറിലേറെ പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇനിയും മരണസംഖ്യ കൂടുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ലോകം ഒന്നടങ്കം ഈ കൊടും ക്രൂരതക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എപിസ്കോപല്‍ ഡയോസിസ് ഓഫ് ജറൂസലേം എന്ന സംഘടനയാണ് ഈ ആശുപത്രി നടത്തുന്നത്. 1882 ല്‍ സ്ഥാപിക്കപ്പെട്ട ഇത് ഗസ്സയിലെ ഏറ്റവും പഴയ ആശുപത്രികളിലൊന്നാണ്. 

അതേസമയം, ആശുപത്രി അക്രമിച്ചത് തങ്ങളല്ലെന്നാണ് ഇസ്റാഈലിന്റെ വാദം. ആശുപത്രിയെ അക്രമിക്കുന്ന വീഡിയോയില്‍ കാണുന്ന റോക്കറ്റ് ഇസ്റാഈലിന്റെതല്ലെന്നാണ് അവര്‍ പറയുന്നത്. അക്രമണത്തിന്റെ ഉത്തരവാദിയെ കണ്ടെത്താന്‍ കൃത്യമായ വീഡിയോ റെകോര്‍ഡുകള്‍ പുറത്ത് വിടണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.

രാവിലെ 10മണിയോടെ അമേരിക്കന്‍ പ്രസിഡണ്ട് ഇസ്റാഈലിലെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ഈ അത്യാഹിതം സംഭവിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ച പോലും ലബനാന്‍ വേണ്ടെന്ന് വെച്ചു.

ഇസ്റാഈല്‍ സൈന്യം ഇന്ന് രാവിലെ നടത്തിയ ആശുപത്രി അക്രമണത്തെ തുടര്‍ന്ന് വെസ്റ്റ് ബേങ്കിലും ലോകതലത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നു. പ്രധാന ആശുപത്രികളിലൊന്നായ അല്‍അഹ്‍ലിയില്‍ ബോംബിട്ടതോടെ, ആരോഗ്യരംഗം കൂടുതല്‍ വഷളാവുകയാണ്. പല രോഗികളെയും അനസ്തേഷ്യപോലും കൊടുക്കാതെ, തറയില്‍ കിടത്തി സര്‍ജറി ചെയ്യേണ്ടിവരുന്നുവന്ന് ഡോക്ടര്‍ അറിയിച്ചു.

മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരതകളിലൊന്നായും പൊറുക്കാനാവാത്ത യുദ്ധക്കുറ്റമായുമാണ് പല പ്രമുഖരും ആശുപത്രി അക്രമണത്തെ വിലയിരുത്തിയത്. അതേ സമയം, രാവിലെ 11മണിയോടെ ഇസ്റാഈലിലെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പ്രസ്താവിച്ചത്, അക്രമണത്തിന് പിന്നില്‍ ഇസ്റാഈല്‍ അല്ലെന്നും മറ്റൊരു ടീം ആണെന്നുമായിരുന്നു.

ലോകരാഷ്ട്രങ്ങളുടെയും യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെയുമെല്ലാം പ്രതിഷേധങ്ങള്‍ വകവെക്കാതെ, ബൈഡന്റെ സന്ദര്‍ശനത്തിനിടയിലും ഇസ്റാഈല്‍ അക്രമണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇത് വരെയായി ഗസ്സയില്‍ 3300 പേര്‍ കൊല്ലപ്പെട്ടുവെന്നും 13,000 ലേറെ പേര്‍ക്ക് പരുക്ക് പറ്റിയെന്നുമാണ് ഔദ്യോഗിക കണക്കുകള്‍. വെസ്റ്റ് ബേങ്കില്‍ 61 പേര്‍ കൊല്ലപ്പെടുകയും 1250 ലേറെ പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. ഇസ്റാഈല്‍ പക്ഷത്ത് 1400 പേരാണ് ഇത് വരെ കൊല്ലപ്പെട്ടത്.

ഗസ്സക്ക് നേരെയുള്ള ഇസ്റാഈലിന്റെ ക്രൂരതകള്‍ നിര്‍ബാധം തുടരുക തന്നെയാണ്. ഇന്നലെ നടത്തിയ ആശുപത്രി അക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന് ലോകരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍, ഇസ്റാഈല്‍ അക്രമണത്തിനെതിരെ, ജ്യൂയിഷ് വോയ്സ് ഫോര്‍ പീസ് എന്ന സംഘടന പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തില്‍ പങ്കെടുത്തത് അഞ്ഞൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെതന്യാഹുവിന്റെ അക്രമണത്തെ നാസികളുടെ അന്തിമ പരിഹാരത്തോട് ഉപമിച്ച് ഇസ്റാഈല്‍ എം.പി, ഒഫെര്‍ കസീഫ്. പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ എം.പി സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്തു. 

ബുധനാഴ്ച നടന്ന യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലും പ്രധാനമായും ചര്‍ച്ച ചെയ്തത് ഇസ്റാഈല്‍ ഹമാസ് പോരാട്ടം തന്നെയായിരുന്നു. സംഘര്‍ഷത്തിന് മാനുഷിക പര്യവസാനം വരുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രസീല്‍ അതവരിപ്പിച്ച പ്രമേയം 12 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍, ബ്രിട്ടണും റഷ്യയും വിട്ട് നിന്നു. യുദ്ധത്തിന് എത്രയും വേഗം പൂര്‍ണ്ണമായ അന്ത്യം വരുത്തണമെന്ന് ആവശ്യപ്പെട്ട് റഷ്യ കഴിഞ്ഞ ആഴ്ച തന്നെ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിക്കപ്പെട്ടിരുന്നു. അതേ സമയം, അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്തു. ഇസ്റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ കുറിച്ച് പ്രമേയത്തില്‍ ഒന്നും പറയുന്നില്ലെന്നതാണ് അതിന് അവര്‍ ന്യായം പറഞ്ഞത്. 

അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് തൊട്ട് പിന്നാലെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനേക് ഇന്ന് ഇസ്റാഈല്‍ സന്ദര്‍ശിക്കും

 ഒക്ടോബർ 17 ചൊവ്വ

ഇസ്റാഈല്‍-ഫല്സതീന്‍ പോരാട്ടം പതിനൊന്നാം ദിനവും തുടരുകയാണ്. ഇന്നലെ രാത്രി ഗസ്സക്ക് മേല്‍ നടത്തിയ അക്രമണത്തില്‍ മാത്രം എഴുപതിലേറെ പേരാണ് കൊല്ലപ്പെട്ടത്. ദക്ഷിണ ഗസ്സയുടെ പ്രധാന ഭാഗങ്ങളായ ഖാന്‍യൂനിസ്, റഫാ, ദീര്‍ബലാഹ് എന്നിവിടങ്ങളിലാണ് ഏറ്റവും അധികം അക്രമണം നടന്നത്. പരിക്ക് പറ്റിയ പലരും ഫലസ്തീനിലെ അല്‍ശിഫാ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ വരുന്നവരെ ഉള്‍ക്കൊള്ളാനാവാതെ, എന്ത് ചെയ്യണമെന്നറിയാതെ ആശുപത്രി അധികൃതര്‍ പ്രയാസപ്പെടുകയാണ്. ഇത് വരെയായി 2800 ലേറെ കൊല്ലപ്പെട്ടതായും 11,000 ലേറെ ആളുകള്‍ക്ക് പരുക്ക് പറ്റിയതുമായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

അതേസമയം, ഹിസ്ബുല്ലയും ഇസ്റാഈല്‍ സൈന്യത്തിന് മേല്‍ ലബനാനില്‍ നിന്ന് ഇടക്കിടെ റോക്കറ്റാക്രമണം നടത്തുന്നുണ്ട്. യുദ്ധാനന്തരം ഗസ്സയുടെ പുനരധിവാസ പ്രക്രിയകള്‍ ആഗോള പ്രശ്നമായിരിക്കുമെന്ന് ഇസ്റാഈല്‍ സൈന്യം അറിയിച്ചു. അടുത്ത 24 മണിക്കൂറോടെ വെള്ളവും ഭക്ഷണവും വൈദ്യുതിയും തീരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. 

അമേരിക്കന്‍ പ്രസിഡണ്ട് ജോ ബയ്ഡന്‍ നാളെ ഇസ്റാഈലിലെത്തും. ഇസ്റാഈലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന വാദം തന്നെയായിരിക്കും അദ്ദേഹം ആവര്‍ത്തിക്കുക എന്നാണ് കരുതപ്പെടുന്നത്..

യുദ്ധം പതിനൊന്നാം ദിവസത്തിലെത്തി നില്ക്കുമ്പോള്‍ ഇരു പക്ഷത്തെയും നഷ്ടങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

ഗസ്സ

2808 പേര്‍ കൊല്ലപ്പെട്ടു

10859 പേര്‍ക്ക് പരുക്കേറ്റു

അധിനിവേശ വെസ്റ്റ് ബേങ്ക്

57 പേര്‍ കൊല്ലപ്പെട്ടു

1200 പേര്‍ക്ക് പരുക്ക് പറ്റി

ഇസ്റാഈല്‍

1400 പേര്‍ കൊല്ലപ്പെട്ടു

3500 പേര്‍ക്ക് പരുക്ക് പറ്റി

കൂടാതെ, താമസസ്ഥലങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും അടക്കം തകര്‍ക്കപ്പെട്ട ആയിരക്കണക്കിന് കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും

******

 ഒക്ടോബർ 16 തിങ്കൾ

ഫലസ്തീന്‍-ഇസ്റാഈല്‍ പോരാട്ടം പത്താം ദിനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കരയുദ്ധം തുടങ്ങുമെന്ന് ഇസ്റാഈല്‍ ആവര്‍ത്തിച്ച് പറയുമ്പോഴും, ഇത് വരെ അതിനവര്‍ ധൈര്യം കാണിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇറാന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളുടെയും ഹിസ്ബുല്ല പോലോത്ത സംഘടനകളുടെയും ശക്തമായ മുന്നറിയിപ്പാണ് ഇസ്റാഈലിനെ പിടിച്ച് നിര്‍ത്തുന്നതെന്നാണ് കരുതപ്പെടുന്നത്. അതോടൊപ്പം, ലോക രാഷ്ട്രങ്ങളും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുമെല്ലാം ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുമുണ്ട്. അവസാനമായി, അമേരിക്കന്‍ പ്രസിഡണ്ടും കരയുദ്ധം ഇസ്റാഈല്‍ ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. 

അതേ സമയം, വ്യോമാക്രമണം ഇടതടവില്ലാതെ തുടരുക തന്നെയാണ്. ഗസ്സയുടെയും വെസ്റ്റ് ബേങ്കിന്റെയും പല ഭാഗങ്ങളിലും നടന്ന അക്രമണത്തില്‍ അനവധി പേര്‍ കൊല്ലപ്പെട്ടതായും പലയിടങ്ങളിലും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടേയിരിക്കുന്നു. 2700 ഓളം ഫലസ്തീനികള്‍ ഇത് വരെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

ഇസ്റാഈല്‍ അക്രമണം അതിക്രൂരമായി തുടരുകയാണ്. ഗസ്സയും ഖാന്‍യൂനുസും ഏറെ ഭീകരമായ അവസ്ഥാവിശേഷത്തിലൂടെയാണ് കടന്നുപോവുന്നത്. താമസസ്ഥലങ്ങളും ആശുപത്രികളും സന്നദ്ധ സംഘടനകളുടെ കാര്യാലയങ്ങളും ഭക്ഷണ-മരുന്ന് ശേഖരങ്ങളും വരെ അക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ആയിരത്തിലേറെ പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്ന് നിരീക്ഷകര്‍ പറയുന്നത്.

അറുപതിനായിരത്തിലേറെ താമസസ്ഥലങ്ങളും 90 വിദ്യാഭ്യാസസ്ഥാപനങ്ങളും 18 ആരാധനലായങ്ങളും 19 ആരോഗ്യകേന്ദ്രങ്ങളും 20 ആമ്പുലന്‍സുകളും 11 ശുദ്ധ ജലവിതരണ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടുവെന്നാണ് ഇത് വരെയുള്ള കണക്കുകള്‍. ഗസ്സയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഇടനാഴികകള്‍ തുറന്ന് ആവശ്യമുള്ളവര്‍ക്ക് പുറത്ത് പോവാനും അവശ്യസാധനങ്ങളും സഹായങ്ങളും അകത്തെത്തിക്കാനും സൗകര്യമൊരുക്കണമെന്ന് വിവിധ രാഷ്ട്രങ്ങളും സംഘടനകളും പോപ് ഫ്രാന്‍സിസ് അടക്കമുള്ള ഉന്നത വ്യക്തിത്വങ്ങളുമെല്ലാം നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും ചെവി കൊള്ളാന്‍ ഇസ്റാഈല്‍ ഇത് വരെ തയ്യാറായിട്ടില്ല.

 ഒക്ടോബർ 15, ഞായർ

ഇസ്റാഈല്‍-ഫലസ്തീന്‍ പോരാട്ടം ഒമ്പതാം ദിനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മതിയായ ഭക്ഷണവും വെള്ളവുമില്ലാതെ ഗസ്സക്കാര്‍ തീരാദുരിതത്തിലാണ്. മരണസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികളോ മതിയായ ചികില്‍സാ സൗകര്യങ്ങളോ ഇല്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു. ഐസ്ക്രീം ട്രക്കുകള്‍ പോലും മൃതശരീരങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന അവസ്ഥയിലാണ് നിലവിലെ അവസ്ഥാവിശേഷം. 

പ്രശ്നം ചര്‍ച്ച ചെയ്യാനായി അമേരിക്കന്‍ വിദേശകാര്യമന്ത്രി ബ്ലിങ്കണ്‍ സൗദിയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാനുമായി നടത്തിയ സംഭാഷണം ഏറെ ഫലപ്രദമായിരുന്നുവെന്ന് ബ്ലിങ്കണ്‍ അറിയിച്ചു. അതേ സമയം, ഇറാനും സിറിയയും ഇസ്റാഈലിനെതിരെ മുന്നണിയുണ്ടാക്കാനുള്ള ശ്രമങ്ങളാണെന്ന് ഇസ്റാഈല്‍ ആരോപിച്ചു. ഇത് സംഭവിക്കാതിരിക്കാന്‍ അമേരിക്കയും ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ഗസ്സയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്റാഈല്‍ അക്രമണം തുടരുകയാണ്. ലബനാന്‍ ഭാഗത്ത് നിന്ന് അക്രമണം ഉണ്ടായ സാഹചര്യത്തില്‍, ലബനാന്‍ അതിര്‍ത്തി അടക്കുന്നതായും പരിസരത്തെ 4 കി.മീറ്ററോളം വരുന്ന ഭാഗം നിരോധിത മേഖലയായി പ്രഖ്യാപിക്കുകയാണെന്നും ഇസ്റാഈല്‍. കരയുദ്ധം കൂടി തുടങ്ങി ഗസ്സക്ക് മേല്‍ പൂര്‍ണ്ണമായ അക്രമണത്തിന് സന്നദ്ധമാണെന്നും ഇസ്റാഈല്‍. 

ആസന്നമായ ഭീകര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇറാന്‍ വിദേശ കാര്യമന്ത്രിയും ഹമാസ് രാഷ്ട്രീയ തലവന്‍ ഇസ്മാഈല്‍ ഹനിയ്യയും ദോഹയില്‍ കൂടിക്കാഴ്ച നടത്തി. ഗസയില്‍ പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ മാനുഷിക ഇടപെടലുകള്‍ വേണമെന്ന് പോപ് ഫ്രാന്‍സിസ്. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍ തുടങ്ങിയവരൊന്നും യുദ്ധത്തിന്റെ ഇരകളാവരുതെന്നും അവര്‍ക്കെല്ലാം ആവശ്യമായ സുരക്ഷിതത്വം നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരയുദ്ധം തുടങ്ങുമെന്ന ആശങ്കയില്‍ ഗസ്സയില്‍നിന്നുള്ള ഒഴിഞ്ഞ് പോക്ക് തുടരുകയാണ്. അതേ സമയം, ഒഴിഞ്ഞ് പോയവര്‍ താല്കാലികമായി താമസിക്കുന്ന കേമ്പുകളിലും മതിയായ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ പ്രയാസപ്പെടുകയാണ്.

ഹമാസിനെ ഗസ്സയില്‍നിന്ന് തുടച്ച് നീക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു. മുന്‍ ഇസ്റാഈല്‍ പ്രധാന മന്ത്രി യഹൂദ് ബറാകും കരയുദ്ധത്തെ ന്യായീകരിച്ച് രംഗത്തെത്തി. അതേ സമയം, ഇസ്റാഈല്‍ ഗസ്സയിലേക്ക് അതിക്രമിച്ച് കയറുന്ന പക്ഷം, യുദ്ധം പടര്‍ന്ന് പിടിക്കുന്നത് ആര്‍ക്കും നിയന്ത്രിക്കാനാവില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്കി. യുദ്ധം പടരുന്ന പക്ഷം, ഇസ്റാഈല്‍-ലബനാന്‍ അതിര്‍ത്തിയും യുദ്ധക്കളമാവുമെന്ന് നിരീക്ഷകരും മുന്നറിയിപ്പ് നല്കുന്നു.

ഗസ്സ വിട്ട് പോകാനുള്ള നിര്‍ദ്ദേശത്തെ തള്ളി താമസക്കാരില്‍ പലരും. കുവൈത് ഹോസ്പിറ്റല്‍ അടക്കമുള്ള പല ചികില്‍സാ കേന്ദ്രങ്ങളും ഇസ്റാഈല്‍ നിര്‍ദ്ദേശത്തോട് പ്രതികരിച്ചതും ഇതേ രീതിയില്‍ തന്നെ. തുടരുന്ന അക്രമണത്തില്‍ ഓരോ 5 മിനുട്ടിലും ഓരോരുത്തര്‍ വീതം രക്തസാക്ഷ്യം വഹിക്കുന്നതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം. കൊല്ലപ്പെട്ട പലരും ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മന്ത്രാലയം.

പോരാട്ടം എട്ടാം ദിവസം പിന്നിടുമ്പോഴും അക്രമണം തുടരുകയാണ്. ഇടക്കിടെ ലബനാനില്‍നിന്ന് ഹിസ്ബുല്ലയും ഇസ്റാഈല്‍ കേന്ദ്രങ്ങളെ അക്രമിക്കുന്നുണ്ട്. കരയുദ്ധത്തിന് തയ്യാറായി ഇസ്റാഈല്‍ ഗസ്സാഅതിര്‍ത്തിയില്‍ നിമിഷം തോറും സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെങ്കിലും, ഹമാസും അല്‍ഖസ്സാമും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. കരയുദ്ധം തുടങ്ങുന്ന പക്ഷം, ഹിസ്ബുല്ലയും ഇറാനും സിറിയയും യുദ്ധത്തിന്റെ ഭാഗമായി രംഗത്ത് വരുമെന്ന് ഇസ്റാഈലും ബലമായി സംശയിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പ്രദേശത്തെ ഒന്നാകെ ബാധിക്കുന്ന ഒരു രണ്ടാം ഗള്‍ഫ് യുദ്ധമായി തന്നെ അത് മാറിക്കൂടായ്കയില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 

പ്രദേശവാസികളില്‍ മുക്കാല്‍ ഭാഗവും പ്രദേശം വിട്ട് മറ്റുഭാഗങ്ങളിലേക്ക് പോയിക്കഴിഞ്ഞുവെന്നാണ് ഉനര്‍വ അടക്കമുള്ള സന്നദ്ധ സംഘടനകള്‍ പറയുന്നത്. 

എട്ടാം ദിവസം പിന്നിടുമ്പോള്‍ ഇസ്റാഈല്‍ പക്ഷത്ത് 1400ലേറെയും ഫലസ്തീന്‍ പക്ഷത്ത് 2450 ലേറെയും ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഫലസ്തീനില്‍ മരണസംഖ്യ ക്രമാതീതമായി കൂടിയതിനാല്‍ അനേകം പേരെ ഒരേ ഖബ്റില്‍ മറവ് ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വെള്ളവും ഭക്ഷണവും ലഭിക്കാത്ത സാഹചര്യം തുടര്‍ന്നാല്‍ ആയിരങ്ങള്‍ മരിച്ച് വീഴുന്നത് സങ്കടത്തോടെ നോക്കിനില്ക്കേണ്ടിവരുമെന്ന് യു.എന്‍ റിലീഫ് ചീഫ് ട്വീറ്റ് ചെയ്തു.

ഒക്ടോബര്‍ 14, ശനി 

രാവിലെ 7 മണി - തൂഫാനുല്‍ അഖ്സയിലൂടെ തുടക്കം കുറിച്ച ഇസ്റാഈല്‍ ഹമാസ് പോരാട്ടം ഒരാഴ്ച പിന്നിട്ട് എട്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് വരെയായി 2000 ഓളം ആളുകള്‍ ഫലസ്തീന്‍ പക്ഷത്തും 1300 ഓളം പേര്‍ ഇസ്റാഈല്‍ പക്ഷത്തും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.

ഗസ്സക്ക് നേരെ കരയുദ്ധം തുടങ്ങുന്നതിന്റെ മുന്നോടിയായി ഗസ്സയില്‍നിന്ന് ഒഴിഞ്ഞുപോവാന്‍ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ് ഇസ്റാഈല്‍. 1.1 മില്യണ്‍ വരുന്ന ജനങ്ങള്‍ മണിക്കൂറുകള്‍ക്കകം കുടിയൊഴിപ്പിക്കുന്നതിനെതിരെ പലരും രംഗത്ത് വന്നിരിക്കുന്നു. യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍, ഇസ്റാഈല്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന പ്രമേയവുമായി റഷ്യ. ഇസ്റാഈലിന്റെ കുടിയൊഴിപ്പിക്കലിനെ ശക്തമായി എതിര്‍ത്ത് യു.എന്‍. തീരുമാനം പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. 

ന്യൂയോര്‍കില്‍, ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്തു. ജ്യൂവിഷ് വോയ്സ് ഫോര്‍ പീസ് ആന്റ് അഡ്വകസി എന്ന ജൂത അനുകൂല സംഘടനയാണ് പ്രകടനം നടത്തിയത്. 

വെസ്റ്റ് ബാങ്കിലെ ജറിക്കോ നഗരത്തില്‍ ഇസ്റാഈല്‍ സൈന്യം പ്രവേശിച്ചതായി വാര്‍ത്തകള്‍. അഖബതുജബ്റ്‍, ഐനുസ്സുല്‍താന്‍ ക്യാമ്പുകളില്‍ സൈന്യം അതിക്രമിച്ച് കയറിയ വെടിവെച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരുക്ക് പറ്റിയതായും റിപ്പോര്‍ട്..

ഉച്ചയ്ക്ക് 2 മണി - എട്ടാം ദിവസവും ഇടതടവില്ലാതെ അക്രമണം തുടരുകയാണ്. ഏത് സമയത്തും കരയുദ്ധം തുടങ്ങാം എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഗസ്സ അതിര്‍ത്തിക്ക് സമീപം തമ്പടിച്ച സൈനിക ട്രൂപ്പുകളെ നെതന്യാഹു സന്ദര്‍ശിക്കുകയും യുദ്ധത്തിന്റെ അടുത്ത ഘട്ടം വൈകാതെ തുടങ്ങുമെന്ന് അറിയിക്കുകയും ചെയ്തു. വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിട്ടില്ലെന്ന ഇസ്റാഈല്‍ വാദത്തെ ഖണ്ഡിച്ച് കൊണ്ട്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ബോംബിഗിന്റെ ഫോട്ടോകള്‍ വെച്ച്, ഗസ്സയില്‍ ഇസ്റാഈല്‍ നിരോധിത ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

കുടിയൊഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് പലരും റഫാ അതിര്‍ത്തിയിലേക്ക് മറ്റിടങ്ങളിലേക്കും പലായനം ചെയ്ത്കൊണ്ടിരിക്കുന്നു. പലരും എങ്ങോട്ട് പോകുമെന്നറിയാതെ കുട്ടികളെയും വൃദ്ധരെയും കൊണ്ട് നടുറോട്ടിലാണ്. 

അതേ സമയം, ലോകത്തിന്റെ പല ഭാഗങ്ങളിലും ലണ്ടന്‍ അടക്കമുള്ല നഗരങ്ങളിലും ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു. ഫലസ്തീനികള്‍ക്ക് ആവശ്യമായ സഹാങ്ങളെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യു.എന്നും വിവിധ മനുഷ്യാവകാശ സംഘടനകളും ശക്തമായി ആവശ്യപ്പെട്ടു. ഗസ്സയില്‍ വംശീയ ഉന്മൂലനം നടന്നേക്കാമെന്ന് യു.എന്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.

 രാത്രി 8 മണി - അക്രമണത്തിന്റെ എട്ടാം ദിവസം പിന്നിടുമ്പോള്‍, കര-കടല്‍-വായു മാര്‍ഗ്ഗങ്ങളിലൂടെയെല്ലാമുള്ള സമ്പൂര്‍ണ്ണ ആക്രമണത്തിന് തയ്യാറായി ഇസ്റാഈല്‍ സൈന്യം കാത്തിരിക്കുകയാണ്. തല്‍അവീവിന് മേല്‍ ഇടക്കിടെ ഹമാസിന്റെ റോക്കറ്റാക്രമണവും ഇപ്പോഴും തടുരുന്നുണ്ട്.

അതേ സമയം, ഇറാന്‍ ഇസ്റാഈലിന് ശക്തമായ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ്. എത്രയും വേഗം അക്രമണം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം, ഭൂമികുലുക്കുന്ന ഒരു പ്രത്യാക്രമണം പ്രതീക്ഷിക്കാമെന്നും ഇറാന്‍ പറഞ്ഞു. ഇസ്റാഈല്‍ സിറിയക്ക് നേരെ നടത്തിയ അക്രമണത്തില്‍ അലപ്പോ വിമാനത്താവളം പ്രവര്‍ത്തനരഹിതമായതായി സിറിയന്‍ പ്രതിരോധ മന്ത്രി അറിയിച്ചു. 

ഇത് വരെയായി, 2215 ഫലസ്തീനികള്‍ കൊല്ലപ്പെട്ടാതായും 8714 പേര്‍ക്ക് പരുക്ക് പറ്റിയതായുമാണ് ഔദ്യോഗിക കണക്ക്. അതേ സമയം, ഇസ്റാഈല്‍ പക്ഷത്ത് 1300 പേര്‍ കൊല്ലപ്പെടുകയും 3400 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 13, വെള്ളി

രാവിലെ 7 മണി - ഇസ്റാഈല്‍-ഫലസ്തീന്‍ പോരാട്ടം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഇന്നലെ രാത്രിയും ശക്തമായ അക്രമണമാണ് ഇസ്റാഈല്‍ ഗസ്സക്ക് മേല്‍ നടത്തിയത്. 750ലേറെ അക്രമണങ്ങളാണ് ഇന്നലെ രാത്രി മാത്രം നടന്നത്. കരയുദ്ധം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇസ്റാഈല്‍. അതിന്റെ ഭാഗമായി വരും മണിക്കൂറുകളില്‍ വടക്കന്‍ ഗസ്സയില്‍നിന്ന് 1.1 മില്യണ്‍ ആളുകള്‍ കുടിയൊഴിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഒഴിഞ്ഞുപോകാനുള്ള അറിയിപ്പുകള്‍ കേട്ടാണ് ഗസ്സയില്‍ ഏഴാം ദിനം പുലര്‍ന്നത് തന്നെ. ഇതിന്റെ ഭാഗമായി, ഉനര്‍വ അടക്കമുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെല്ലാം അവരുടെ ആസ്ഥാനവും പ്രവര്‍ത്തകരെയും തെക്കന്‍ ഗസ്സയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 

അതേസമയം, ഇസ്റാഈലിന്റെ കരയുദ്ധത്തെ നേരിടാന്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് അല്‍ഖസ്സാം അറിയിക്കുന്നു. കരയുദ്ധം ഇസ്റാഈലിന്റെ അന്ത്യമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു. നിലവില്‍ ഫലസ്തീന്‍ പക്ഷത്തെ മരണം 1537ലും ഇസ്റാഈല്‍ പക്ഷത്ത് 1300ലും എത്തി നില്ക്കുന്നു.

ഇസ്റാഈല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ബ്ലിങ്കണ്‍ അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്താനായി ജോര്‍ദാനിലേക്ക് തിരിച്ചു. യു.എസ് പ്രതിരോധ സെക്രട്ടറി വൈകാതെ ഇസ്റാഈലിലെത്തും. 

 ഉച്ചയ്ക്ക് 1  മണി - സ്റാഈല്‍ ഫലസ്തീന് മേല്‍ നിരോധിക്കപ്പെട്ട ഫോസ്ഫറസ് ബോംബുകളാണ് പ്രയോഗിക്കുന്നതെന്ന് പല സന്നദ്ധ സംഘടനകളും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി. ഇറാഖ്, ജോര്‍ഡാന്‍, ഇറാന്‍, ജപ്പാന്‍ തുടങ്ങി പല രാജ്യങ്ങളിലും ഫലസ്തീന് അനുകൂലമായി വന്‍പ്രകടനങ്ങള്‍ നടന്നു. 

കരമാര്‍ഗ്ഗമുള്ള യുദ്ധത്തിനായി സര്‍വ്വസന്നാഹങ്ങളുമായി ഇസ്റാഈല്‍ സൈന്യം ഗസ്സ അതിര്‍ത്തിയില്‍ തമ്പടിച്ച് കഴിഞ്ഞു. ഇസ്റാഈലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പല കുടുംബങ്ങളും ദക്ഷിണ ഗസ്സയിലേക്ക് താമസം മാറ്റുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അതേ സമയം, ആരും പോകേണ്ടതില്ലെന്നും എല്ലാവരും സ്വന്തം വീടുകളില്‍ തന്നെ തങ്ങണമെന്നും ഹമാസ് നിര്‍ദ്ദേശിച്ചു. വീടുകള്‍ ഒഴിഞ്ഞുപോവുന്ന പക്ഷം, 1948ലേത് പോലെ വീണ്ടും ഒരു നഖ്ബ ആവര്‍ത്തിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി. വരും മണിക്കൂറുകള്‍ ഗസ്സയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു

വൈകുന്നേരം 5 മണി - അടുത്ത 48 മണിക്കൂറുകള്‍ ഗസ്സക്ക് നിര്‍ണ്ണായകമെന്ന് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 24 മണിക്കൂറിനകം ഗസ്സക്കാരെ മുഴുവന്‍ കുടിയൊഴിപ്പിക്കുകയെന്നത് അസാധ്യമാണെന്ന് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍. മനുഷ്യസമൂഹം കണ്ട ഏറ്റവും വലിയ ദുരന്തത്തിലേക്കായിരിക്കും അത് നയിക്കുക എന്നതും യു.എന്‍ അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്കി.  

ഒഴിഞ്ഞുപോവാനുള്ള നിര്‍ദ്ദേശം നല്കി എന്നത് മാത്രം, അക്രമണം നടത്താനുള്ള ന്യായമാവില്ലെന്ന് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് മുന്‍ഡയരക്ടര്‍ കെന്നത് റോത്. എന്ത് നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നാലും, ജനങ്ങള്‍ ഒഴിഞ്ഞ് പോകാത്തിടത്തോളം തങ്ങളും ഗസ്സയില്‍നിന്ന് ഒഴിഞ്ഞ് പോവില്ലെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ്. പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുക എന്നതാണ് ഞങ്ങളുടെ ചുമതല. അത് അവസാനശ്വാസം വരെ ഞങ്ങള്‍ തുടരും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. റെഡ് ക്രസന്റിന്റെ ഔദ്യോഗിക എക്സ് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആവശ്യമാവുന്ന സമയത്ത് വേണ്ട നടപടികള്‍ ആരംഭിക്കുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു. ഇസ്റാഈലിന് യു.എസ് സുരക്ഷാസഹായം യുദ്ധവേഗതയില്‍ ലഭ്യമാക്കുമെന്ന് പ്രതിരോധസെക്രട്ടറി..

 രാത്രി 10 മണി - പോരാട്ടത്തിന്റെ  ഏഴാം ദിനം കടന്നുപോവുമ്പോള്‍, വടക്കന്‍ ഗസ്സ ഒഴിഞ്ഞുപോക്കിന്റെ തിരക്കിലാണ്. അതിനിടയിലും ഇസ്റാഈല്‍ അക്രമണം തുടരുന്നു. ഒഴിഞ്ഞുപോകുന്നവരില്‍ പലരും അക്രമണത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍. ഇസ്റാഈലിന്റെ ഈ കുടിയൊഴിപ്പിക്കലിനെതിരെ ലോക രാഷ്ട്രങ്ങള്‍ പലതും രംഗത്ത് വന്നെങ്കിലും ഇസ്റാഈല്‍ മുന്നോട്ട് തന്നെയാണ്.

ലബനാനില്‍ ഹിസ്ബുല്ലക്ക് നേരെയുള്ള ഇസ്റാഈല്‍ അക്രമണത്തില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ടറടക്കം പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 

1900 ലേറെ പേര്‍ ഗസ്സയിലും 100ഓളം പേര്‍ വെസ്റ്റ് ബാങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 7696 പേര്‍ക്ക് പരുക്ക് പറ്റിയെന്നും കണക്കുകള്‍.

ഒക്ടോബര്‍ 12, വ്യാഴം

പുലര്‍ച്ചെ 1 - മണി തൂഫാനുല്‍ അഖ്സയെ തുടര്‍ന്നുണ്ടായ പോരാട്ടം ആറാം ദിനത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. വൈദ്യുതിഉദ്പാദനം നിലച്ചതോടെ ഗസ്സ ഇരുട്ടിലാണ്. രാത്രിയും ഇസ്റാഈല്‍ ശക്തമായ ആക്രമണം തുടര്‍ന്നു. ഗസ്സയിലെ ബൈത് ലഹ്‍യായിലും ജബലിയയിലുമാണ് കഴിഞ്ഞ രാത്രി ഏറ്റവും ശക്തമായ അക്രമണങ്ങള്‍ നടന്നത്. അമ്പതിലേറെ പേര്‍ ഈ അക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ സബ്റ, കറാമാ, ഖാന്‍ യൂനുസ് എന്നീ ഭാഗങ്ങളിലാണ് അക്രമണം നടക്കുന്നത്. ഭക്ഷണവും വെള്ളവും ഇന്ധനവും എത്തിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടിരിക്കുന്നു. മൂന്ന് ലക്ഷത്തി നാല്പതിനായിരത്തോളം പേര്‍ ഇത് വരെ അഭയാര്‍ത്ഥികളായി മാറിയെന്നും യു.എന്‍ അറിയിച്ചു. 

Read More: ഫലസ്ഥീന്‍: സംഘര്‍ഷങ്ങള്‍ക്ക് അറുതിയായോ?

അതേസമയം, തങ്ങളുടെ രണ്ട് ഹെറോണ്‍ ഡ്രോണുകള്‍ അക്രമണത്തിന് ഉപയോഗിക്കാന്‍ ജര്‍മനി ഇസ്റാഈലിന് സമ്മതം നല്കിയിരിക്കുന്നു. രണ്ട് ഫിലിപ്പെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയെ തുടര്‍ന്ന്, ഗസ്സയെ ലോകത്തെ ഏറ്റവും വലിയ ശ്മശാനമാക്കി മാറ്റണമെന്ന് ഇസ്റാഈലിന് പിന്തുണ നല്കി ഫിലിപ്പൈന്‍സ് മുന്‍പ്രസിഡണ്ട് ദേഷ്യം പ്രകടിപ്പിച്ചിരിക്കുന്നു. 

1200ലേറെ ഫലസ്തീനികള്‍ ഇത് വരെ കൊല്ലപ്പെട്ടതായും 5600 ലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് നിലവിലെ ഔദ്യോഗിക കണക്കുകള്‍..

രാവിലെ 4 മണി
-ഇന്നലെ രാത്രി ഗസ്സയുടെയോ ലബനാന്റെയോ ഭാഗത്ത് നിന്ന് ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇസ്റാഈല്‍. എന്നാല്‍ ഇസ്റാഈലിന് നേരെ ഇന്നലെ രാത്രിയും റോകറ്റ് വിക്ഷേപിച്ചതായി ഹമാസ് അവകാശപ്പെടുന്നു. അതേ സമയം, ഇസ്റാഈല്‍ അക്രമണം തുടരുകയാണ്. ഗസ്സ കോടതിയും തുറമുഖവും അക്രമണത്തിന് ഇരയായിരിക്കുന്നു. ഗസ്സയുടെ അന്തരീക്ഷം പൊടിപടലങ്ങളാലും പുകച്ചുരുകളാലും മുഖരിതമാണ്. 

ഏറ്റവും അവസാനമായി നിലവില്‍ എക്സ് എന്ന പേരിലറിയപ്പെടുന്ന സാമൂഹ്യമാധ്യമമായ ട്വിറ്ററും ഫലസ്തീനെതിരെ തിരിയുന്നു. ഫലസ്തീന്‍ അനുകൂലികളായ നൂറ് കണക്കിന് പേരുടെ അക്കൌണ്ടുകളാണ് എക്സ് നീക്കം ചെയ്തത്.

ഉച്ചക്ക് 12 മണി -   ഇറാന്‍, സിറിയന്‍ പ്രസിഡണ്ടുമാര്‍ തമ്മില്‍, ഫലസ്തീന്‍ വിഷയത്തില്‍ മുസ്‍ലിം ഐക്യം വേണമെന്ന് ചര്‍ച്ച. ഗസ്സയിലേക്ക് വൈദ്യസഹായമെത്തിക്കാന്‍ തയ്യാറായി ലബനാന്‍. ശാതി അഭയാര്‍ത്ഥി കേമ്പില്‍ ഇസ്റാഈല്‍ നടത്തിയ അക്രമണത്തില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ബന്ദികളായിരുന്ന ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ഹമാസ് മോചിപ്പിച്ച വീഡിയോ പുറത്ത് വിട്ടു. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നത് വരെ, വൈദ്യതി, ജലം, ഇന്ധനം എന്നിവ നല്കില്ലെന്ന് ഇസ്റാഈല്‍. നിലവില്‍ വ്യോമമാര്‍ഗ്ഗമാണ് യുദ്ധമെന്നും വൈകാതെ കരയുദ്ധം തുടങ്ങുമെന്നും ഇസ്റാഈല്‍ പ്രതിരോധ മന്ത്രി. കരയുദ്ധത്തെ ഞങ്ങള്‍ പേടിക്കുന്നേയില്ലെന്ന് ഹമാസ്.

അമേരിക്കന്‍ വിദേശകാര്യമന്ത്രി ഇസ്റാഈലിലെത്തി. അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പ് കൊടുക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.

 വൈകുന്നേരം 5 മണി - ഗസ്സയിലെ ആരോഗ്യസംവിധാനം അക്ഷരാര്‍ത്ഥത്തില്‍ തകരുന്നതായി ആരോഗ്യമന്ത്രാലയം. ഇസ്റാഈല്‍ ജയിലുകളിലുള്ള 5000 ലേറെ വരുന്ന ബന്ദികള്‍ക്കും വൈദ്യുതിയും വെള്ളവും നിഷേധിക്കുന്നു. ഇസ്റാഈലിന്റെ റുഐം സൈനിക കേമ്പിന് നേരെ ഹമാസിന്റെ റോക്കറ്റാക്രമണം. 

ഖത്തര്‍ അമീറും ഫ്രാന്‍സ് പ്രസിഡണ്ട് മാക്രോണും ടെലഫോണ്‍ സംഭാഷണത്തിലൂടെ ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്തു.
ഇത് വരെയുള്ള അക്രമണത്തില്‍ 1354 പേര്‍ കൊല്ലപ്പെട്ടതായും 6049 പേര്‍ക്ക് പരിക്ക് പറ്റിയതായും നാല് ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായതായും ഔദ്യോഗിക കണക്കുകള്‍. അതേസമയം, ഇസ്റാഈല്‍ പക്ഷത്ത് കൊല്ലപ്പെട്ടത് 1300 പേരാണ്. കരയിലും കടലിലുമായി ഇസ്റാഈല്‍ ഗസ്സക്ക് നേരെ അക്രമണം തുടരുക തന്നെയാണ്.

രാത്രി 8 മണി - മഹ്മൂദ് അബ്ബാസ് ലബനാന്‍ രാജാവിനെ കണ്ട്, ഇസ്റാഈല്‍ സൈന്യം പൗരന്മാരെ കൊല്ലുന്നതിലെ ആശങ്ക അറിയിച്ചു. തൂണീഷ്യ അടക്കമുള്ള പല രാഷ്ട്രങ്ങളിലും ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൂറ്റന്‍ പ്രകടനങ്ങള്‍ അരങ്ങേറി. ഫലസ്തീന് അനുകൂലമായ പ്രകടനങ്ങള്‍ പോലും നിരോധിച്ച് ഫ്രാന്‍സ് തനിനിറം കാട്ടുകയും ചെയ്തു. 

സന്ദര്‍ശനത്തിനിടെ വിദേശ കാര്യമന്ത്രി ബ്ലിങ്കണ്‍ ഇസ്റാഈലിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നു. അതോടൊപ്പം, ലബനാന്‍ രാജാവിനെയും മഹ്മൂദ് അബ്ബാസിനെയും കാണുന്നതിന് പുറമെ, വരും ദിവസങ്ങളില്‍ സൗദി, ഖത്തര്‍, ഈജിപ്ത് ഭരണാധികാരികളുമായും ചര്‍ച്ചകള്‍ നടത്തുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുന്നതില്‍ അമേരിക്കക്ക് താല്പര്യമില്ലെന്നും വന്‍ശക്തി എന്ന നിലയില്‍ പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്നും റഷ്യ പ്രസ്താവിച്ചിരിക്കുന്നു. ഫലസ്തീനിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടിരിക്കുന്നു. 

തൂഫാനുല്‍ അഖ്സാ ആറാം ദിനം പിന്നിടുമ്പോള്‍, കര, കടല്‍, ആകാശം എന്ന വ്യത്യാസമില്ലാതെ നാല് ഭാഗത്ത് നിന്നും തുരുതുരാ അക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഗസ്സ. 3000ലധികം സ്ഥലങ്ങളില്‍ നേരിട്ട് അക്രമണം നടത്തിയതായി ഇസ്റാഈല്‍. 4,000 ടണ്ണിലേറെ വരുന്ന 6,000 ലേറെ ബോംബുകളാണ് ഇസ്റാഈല്‍ ഇത് വരെ ഗസ്സക്ക് മേല്‍ പ്രയോഗിച്ചത്. 1417 പേരാണ് ഇത് വരെ ഫല്സതീന്‍ പക്ഷത്ത് കൊല്ലപ്പെട്ടത്. അവരില്‍ പകുതിയും കുട്ടികളും സ്ത്രീകളുമാണ്. 6,200 ലേറെ പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും നാല് ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിരിക്കുന്നു. ഇസ്റാഈല്‍ പക്ഷത്ത് 1,300 പേരാണ് ഇത് വരെ കൊല്ലപ്പെട്ടത്. 3,200 ലേറെ പേര്‍ക്ക് പരുക്കേറ്റതായും പറയപ്പെടുന്നു.

ഒക്ടോബര്‍ 11, ബുധന്‍

പുലര്‍ച്ചെ 1 മണി - സാധാരണ പോലെ അക്രമണ ശബ്ദങ്ങള്‍ തന്നെയാണ് ഇന്നും ഗസ്സക്ക് കേള്‍ക്കാനുള്ളത്. ഇസ്റാഈല്‍ ശക്തമായ അക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തകര്‍ന്നടിഞ്ഞ പല കെട്ടിടങ്ങള്‍ക്കടിയിലും മനുഷ്യജീവനുകള്‍ കുടുങ്ങിക്കിടങ്ങുന്നതായാണ് കരുതപ്പെടുന്നത്. 
അക്രമത്തിന് അയവ് വരില്ലെന്ന് മനസ്സിലാക്കി പല രാഷ്ട്രങ്ങളും ഇസ്റാഈലിലുള്ള തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ട് പോവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ്. ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക തുടങ്ങി പല രാജ്യങ്ങളും ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. 

പുലര്‍ച്ചെ 3 മണി- ഗസ്സയുടെ തെക്ക് ഭാഗത്തുള്ള ഖാന്‍യൂനുസിലും ഹയ്യ് തുഫാഹിലും അക്രമണം ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. 900 ലേറെ പേര്‍ കൊല്ലപ്പെട്ടതായും 4500 ലേറെ പേര്‍ക്ക് പരുക്കേറ്റതായുമാണ് വാര്‍ത്തകള്‍. അതേ സമയം ഇസ്റാഈല്‍ ഭാഗത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നിരിക്കുകയാണ്. 3000 ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു.

രാവിലെ 8 മണി- ഗസ്സക്ക് മേല്‍ ബോബ് വര്‍ഷം തുടരുകയാണ്. യൂണിവേഴ്സിറ്റി കാമ്പസിലും വിദ്യാലയങ്ങളിലുമെല്ലാം അക്രമണം നടക്കുന്നു. ഫലസ്തീന് വൈദ്യുതി ഉല്പാദന നിലയം, ഇന്ധനം തീര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം പ്രവര്‍ത്തനരഹിതമാവുമെന്ന് അധികൃതര്‍ അറിയിക്കുന്നു. ആശുപത്രികളിലെ ജനറേറ്ററുകളും വൈകാതെ പ്രവര്‍ത്തനരഹിതമാവും.

രാവിലെ 10 മണി- അക്രമണം തുടരുകയാണ്. കറാമയിലെ 12 നിലകളുള്ള കെട്ടിടമടക്കം 8 വലിയ കെട്ടിടങ്ങള്‍ തകര്‍ന്ന് നിലം പരിശായിരിക്കുന്നു. ഹമാസ് കമാന്ഡര്‍ മുഹമ്മദ് ദൈഫിന്റെ സഹോദരന്‍ അടക്കം പലരും കൊല്ലപ്പെട്ടിരിക്കുന്നു. ഇസ്റാഈല്‍ ഭാഗത്തെ മരണ സംഖ്യ 1200 ഉം ഫലസ്തീന്‍ പക്ഷത്ത് 950 ഉം പിന്നിട്ടതായാണ് വിവരങ്ങള്‍. ബ്രസീല്‍, കാനഡ, അര്‍ജന്റീന, ആസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളും പൗരന്മാരെ നാട്ടിലെത്തിക്കാനുള്ല തത്രപ്പാടിലാണ്.

12 മണി - ഖാന്‍യൂനുസില്‍, മുന്നറിയിപ്പൊന്നും കൂടാതെ ഇസ്റാഈല്‍ നടത്തിയ അക്രമണത്തില്‍ 16 പേര്‍ രക്തസാക്ഷികളായി. ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് ഇസ്റാഈലിന് നേരെ, വാലിലാ ഭാഗത്ത് നടത്തിയ അക്രമണത്തില്‍ ഇസ്റാഈല്‍ പക്ഷത്ത് ഏറെ നാശം വിതച്ചതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലുള്ള താമസക്കാരോട് ഒളികേന്ദ്രങ്ങളില്‍ അഭയം തേടാന്‍ ഇസ്‍റാഈല്‍ നിര്‍ദ്ദേശം.

ഉച്ചക്ക് 1 മണി- തങ്ങള്‍ കുട്ടികളെയോ പൗരന്മാരെയോ ലക്ഷ്യമിടുന്നില്ലെന്നും സൈനികരെ മാത്രമാണ് തങ്ങള്‍ അക്രമിക്കുന്നതെന്നും അല്‍ഖസ്സാം വക്താവ്. വടക്കന്‍ ഇസ്റാഈലില് ഏത് സമയവും ഹമാസ് അക്രമണം ഉണ്ടാവുമെന്ന മുന്നറിയിപ്പുകള്‍. രക്തസാക്ഷികളുടെ എണ്ണം 1055 ആയി ഉയര്‍ന്നതായും 5200 ഓളം പേര്‍ക്ക് ഇത് വരെ പരിക്ക് പറ്റിയതായും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം. 

 ഉച്ചയ്ക്ക് 2 മണി -ലബനാന്റെ തെക്ക് ഭാഗത്ത് ഇസ്റാഈലിന്റെ നിരീക്ഷണ വിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്നു. ദ്വിരാഷ്ട്രമെന്ന പരിഹാരത്തിലൂന്നി ശാശ്വത സമാധാനം കൈവന്നാലേ തങ്ങളുടെ രാഷ്ട്രത്തിന്റെയും മിഡില്‍ ഈസ്റ്റിന്റെയും സുരക്ഷിതത്വവും സമാധാനവും പൂര്ണ്ണമാവൂ എന്ന് ലബനാന്‍ രാജാവിന്റെ പ്രസ്താവന.

 ഉച്ചയ്ക്ക് 3 മണി സ്റാഈല്‍ സൈന്യം അയല്‍പ്രദേശങ്ങളെ ഓരോന്നോരോന്നായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗസ്സയെ വിവിധ അയല്‍പ്രദേശങ്ങളായി നേരത്തെ ഇസ്റാഈല്‍ ഭാഗിച്ചിട്ടുണ്ട്. റോഡുകളും വഴികളുമെല്ലാം നിയന്ത്രണത്തിലാക്കി ഓരോന്നോരോന്നായി തകര്‍ത്ത് ഗസ്സയിലേക്ക് സൈന്യവുമായി ഇരച്ചുകയറാനാണ് ഇസ്റാഈല്‍ പദ്ധതി എന്ന് സംശയിക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി തീരഭാഗങ്ങളിലും ശക്തമായ അക്രമണം നടക്കുന്നുണ്ട്. അവിടെയും ആരും ബാക്കിയില്ലെന്ന് ഉറപ്പ് വരുത്തി കടലിലൂടെയും കരയിലേക്കുള്ള കടന്ന്കയറ്റം സുരക്ഷിതമാക്കാനാണ് പദ്ധതിയെന്നും കരുതപ്പെടുന്നു.

 ഉച്ചയ്ക്ക് 4മണി ന്‍ റെഡ് ക്രസന്റ് ഓഫീസിന് നേരെയും ഇസ്റാഈല്‍ അക്രമണം. മൂന്ന് ഫലസ്തീന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിച്ച് കൊണ്ടിരുന്ന തങ്ങളുടെ ഒമ്പത് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി യു.എന്‍ അറിയിച്ചു. അസ്കലാന് നേരെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഒന്നിലധികം വാഹനങ്ങള്‍ തകര്‍ന്നതായും പലര്‍ക്കും സാരമായി പരുക്കേറ്റതായും സ്ഥിരീകരണം. വൈകാതെ വൈദ്യുതി വിതരണം നിലക്കുമെന്നതിനെ തുടര്‍ന്ന് അത്യാവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗം പരിമിതപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ഇസ്റാഈലിലേക്ക് പുറപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും വ്യാഴാഴ്ച ഇസ്റാഈലിലെത്തും.

 വൈകുന്നേരം 5 മണി ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ഉല്‍പാദന നിലയം പ്രവര്‍ത്തന രഹിതമായി. ഏതാനും മണിക്കൂറുകള്‍ കൂടി പ്രവര്‍ത്തിക്കാനുള്ള ഇന്ധനമേ ബാക്കിയുള്ളൂവെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. വെസ്റ്റ് ബേങ്കിന്റെ ഭാഗമായ ഖുസ്റയില്‍ ശക്തമായ അക്രമണം. 13 വയസ്സുള്ള ഒരു കുട്ടിയടക്കം പലരും കൊല്ലപ്പെട്ടു. അതേ സമയം, ലബനാന്‍ ഭാഗത്ത് നിന്ന് ഏതാനും പോരാളികള്‍ പാരാഗ്ലൈഡ് വഴി ഇസ്റാഈലിന്റെ വടക്ക് ഭാഗങ്ങളിലെത്തിയതായി റീജ്യണല്‍ കൗണ്‍സില്‍ സംശയമുന്നയിച്ചു. കരുതിയിരിക്കാന്‍ പ്രദേശവാസികളോട് മുന്നറിയിപ്പും നല്കി.

വെസ്റ്റ് ബേങ്കില്‍ കൂടി അക്രമണം വ്യാപിപ്പിച്ചതോടെ, ഇത് വരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1100 ലെത്തി. 5400 ഓളം പേര്‍ക്ക് പരുക്കേറ്റു.

 രാത്രി 11 മണി തൂഫാനുല്‍ അഖ്സ അഞ്ചാം ദിവസം പിന്നിടുമ്പോള്‍, ഗസ്സക്ക് നേരെ അന്ധമായ അക്രമങ്ങളാണ് ഇസ്റാഈല്‍ നടത്തുന്നത്. ഇന്ന് മാത്രം 200 ലേറെ അക്രമങ്ങളാണ് തൊടുത്തുവിട്ടത്. വിദ്യാലയങ്ങളും ആതുരാലയങ്ങളും യു.എന്‍ രക്ഷാപ്രവര്‍ത്തകരുമെല്ലാം അക്രമണത്തിന് ഇരയായി. 

അതേ സമയം, യുദ്ധ കാര്യങ്ങളില്‍ കാര്യക്ഷമമായും ഏകകണ്ഠമായും തീരുമാനമെടുക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി ഇസ്റാഈലില്‍ അടിയന്തിര സര്‍ക്കാര്‍ രൂപീകരിച്ചു.

ഇത് വരെയായി ഇസ്റാഈല്‍ പക്ഷത്ത് 1200 ലേറെ പേരും ഫലസ്തീന്‍ പക്ഷത്ത് 1100ലേറെ പേരും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. യഥാര്‍ത്ഥ കണക്കുകളില്‍ ഇരുപക്ഷത്തുമായി മൂവ്വായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണ് പറയപ്പെടുന്നത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന വൈദ്യുതി ഉല്പാദനം നിന്നതോടെ ഗസ്സ പൂര്‍ണ്ണമായ ഇരുട്ടിലായിരിക്കുകയാണ്. ഗസക്കും ഖാന്‍യൂനുസിനും നേരെ ഇസ്റാഈല്‍ ബോട്ടുകളും അക്രമണം തുടങ്ങിയിരിക്കുന്നു. യുദ്ധ വിമാനങ്ങളുടെയും വെടിയൊച്ചകളുടെയും ശബ്ദങ്ങളും അവ തീര്‍ക്കുന്ന വെളിച്ചവും മാത്രമാണ് ഇപ്പോള്‍ ഗസ്സയിലുള്ളതെന്ന് പറയാം.

ഒക്ടോബര്‍ 10, ചൊവ്വ

രാത്രി 11 മണി- അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ഇസ്റാഈലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഹമാസ് ഭീകരസംഘടനയാണെന്നും ഇസ്റാഈല്‍ അതിശക്തമായി തിരിച്ചടിക്കണമെന്നും അദ്ദേഹം പരസ്യപ്രസ്താവന ഇറക്കുന്നു. തല്‍അവീവിലും അസ്ഖലാനിലും സദൈറൂതിലും വീണ്ടും ശക്തമായ റോക്കറ്റാക്രമണം നടത്തിയതായി സറായാ അല്‍ഖുദ്സ് സൈന്യം അവകാശപ്പെടുന്നു. അസ്ഖലാനില്‍ ഫലസ്തീന്‍ പോരാളികളുമായി ശക്തമായ സംഘട്ടനം നടക്കുന്നു. ഗസ്സക്ക് മേല്‍ ശക്തമായ അക്രമണം തുടരുന്നു. 
പോരാട്ടം നാലാം ദിവസം പിന്നിടുമ്പോള്‍ ഇസ്റാഈലിന്റെ ഭാഗത്ത് നിന്ന് 900 ലേറെ പേരും ഫലസ്തീന്‍ പക്ഷത്ത് 850ഓളം പേരും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

രാത്രി 8 മണി - ഖത്തര്‍ അമീറും ഈജിപ്ത് പ്രസിഡണ്ടും മറ്റൊരു വശത്ത് ഈജിപ്ത്-ഇറാന്‍ വിദേശ കാര്യമന്ത്രിമാരും ടെലഫോണ്‍ സംഭാഷണം നടത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തുടരുന്ന ശക്തമായ അക്രമണത്തിന്റെ ഫലമായി രണ്ട് ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളായതായി ഐക്യ രാഷ്ട്ര സഭ സ്ഥിരീകരിച്ചു. അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡ് വൈകാതെ പ്രദേശത്ത് എത്തുമെന്ന വിവരങ്ങള്‍ പുറത്ത് വരുന്നു. ഇസ്റാഈല്‍ ഗസ്സക്ക് മേല്‍ ഏര്‍പെടുത്തിയ സമ്പൂര്‍ണ്ണ ഉപരോധത്തെ യൂറോപ്യന്‍ യൂണിയന്‍ വിസമ്മതിക്കുന്നു. ഇസ്റാഈലിന് മുമ്പില്‍, ബന്ദികളെ മോചിപ്പിക്കുക, ഗസ്സയെ പൂര്‍ണ്ണമായും മാറ്റിപ്പണിയുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്ന് നെതന്യാഹുവിന്റെ ഉന്നതഉപദേശകന്‍ വ്യക്തമാക്കുന്നു.

വൈകിട്ട് 6 മണി - ഇരുഭാഗത്തും അക്രമം തുടരുകയാണ്. അതേ സമയം ലബനാന്‍ ഭാഗത്ത് നിന്ന് ഹിസ്ബുല്ലയും ഇസ്റാഈലിനെതിരെ ഇടക്കിടെ റോക്കറ്റാക്രമണം നടത്തുന്നു. പ്രത്യാക്രമണമെന്നോണം ഇസ്റാഈല്‍ റോക്കറ്റുകളും ലബനാന്‍ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

Read More : കൊന്നത് ഇസ്രായേൽ എങ്കിലും ജയിച്ചത് ഹമാസ് തന്നെ

ഉച്ചക്ക് 2 മണി - ഗസ്സയില്‍ ശക്തമായ അക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേ സമയം, ഹമാസും കഴിയുംവിധം തിരിച്ചടിക്കുന്നത് തുടരുന്നുണ്ട്. അസ്ഖലാനിലെ ചില കെട്ടിടങ്ങള്‍ ഇന്ന് ഹമാസ് നടത്തിയ അക്രമത്തില്‍ തകര്‍ന്നതായി പറയപ്പെടുന്നുണ്ട്. ഇസ്റാഈല്‍ ഈ അക്രമങ്ങള്‍ക്കെല്ലാം വന്‍വില നല്കേണ്ടിവരുമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി. ഈജിപ്തിലെ റഫാ അതിര്‍ത്തിയിലൂടെ ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കുന്നതിനെതിരെ ഇസ്റാഈല്‍ മുന്നറിയിപ്പ് നല്കി. അതിലൂടെ കപ്പലുകള്‍ വരുന്ന പക്ഷം, ശക്തമായ അക്രമണം നേരിടേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

രാവിലെ 10 മണി – വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി നിലകൊള്ളുന്ന മുഴുവന്‍ ജൂത സൈനികരെയും ഇസ്റാഈലിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങുന്നു.
യു.എന്‍ അഭയാര്‍ത്ഥി സഹായ വിഭാഗമായ ഉനര്‍വ 1,87,000 ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായതായി വ്യക്തമാക്കുന്നു. 
ഇസ്റാഈല്‍ കരുതല്‍ സേനയിലെ 3,60,000 സൈനികരെ വീണ്ടും യുദ്ധ മുഖത്തേക്ക് വിന്യസിക്കുന്നു. ഗിലാഫ് ഗസ്സ പൂര്‍ണ്ണമായും നിയന്ത്രണത്തിലായതായും ഗസ്സാ അതിര്‍ത്തിയില്‍ അതിശക്തമായ ഇരുമ്പ് മതില്‍ സ്ഥാപിച്ചതായും ഇസ്റാഈല്‍ അറിയിക്കുകയും അതിന് സമീപമെത്തുന്നവരെല്ലാം കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നു. അതേ സമയം, ഗസ്സക്ക് മേലുള്ള വ്യോമാക്രമണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

രാവിലെ 9 മണി – ഹമാസ് ലോക മുസ്‍ലിംകളോട് പിന്തുണ ആവശ്യപ്പെടുന്നു. ഖുദ്സിന്റെ മോചനത്തിനായി എല്ലാവരും ചേര്‍ന്നുള്ള സൈനിക മുന്നേറ്റം നടത്താനും അടുത്ത വെള്ളിയാഴ്ച അതിനായുള്ള ദിനമായും പ്രഖ്യാപിക്കുന്നു.

രാവിലെ 6 മണി – ഇസ്റാഈല്‍ ബോട്ടുകള്‍ ഗസ്സ തീരങ്ങള്‍ അക്രമിക്കുന്നു. അതേ സമയം, ഗസ്സക്ക് മേലുള്ള വ്യോമാക്രമം തുടരുകയും ചെയ്യുന്നു. ഇസ്റാഈല്‍ പ്രദേശങ്ങളില്‍ ഒരു ഫലസ്തീന്‍ പോരാളി പോലും ഇനി ശേഷിക്കുന്നില്ലെന്ന് ഇസ്റാഈല്‍ ഉറപ്പ് പറയുന്നു.
ഖത്തര്‍ - തുര്‍കി വിദേശ കാര്യ മന്ത്രിമാര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നു.

രാവിലെ 4 മണി – അക്രമണങ്ങളുടെ മുന്നറിയിപ്പ് നല്കുന്ന അപായശബ്ദങ്ങള്‍ കേട്ടാണ് ഇന്നും ഗസ ഉണര്‍ന്നത്. അക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു.


ഒക്ടോബര്‍ 9, തിങ്കള്‍

കാബിനറ്റിന്റെ ഔദ്യോഗിക അനുമതി നേടി, ഇസ്റാഈല്‍ ഗസ്സയിലും ഖാന്‍യൂനുസിലും അക്രമണം ശക്തിപ്പെടുത്തുന്നു. പല വീടുകളും കെട്ടിടങ്ങും തകരുകയും അനേകം കുടുംബങ്ങള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഹമാസ് നിയന്ത്രണത്തിലാക്കിയ സ്ഥലങ്ങളെല്ലാം തിരിച്ച് പിടിച്ചതായി ഇസ്റാഈല്‍ പ്രഖ്യാപിച്ചു. ആക്രമണം തുടങ്ങി ആദ്യ 50 മണിക്കൂറിനകം 1000 ടണ്ണിലേറെ ബോംബുകളാണ് ഗസ്സയില്‍ ഇസ്റാഈല്‍ വിന്യസിച്ചത്. മൂന്ന് ലക്ഷം, സൈനികരെ പ്രത്യേകമായി ഇതിനായി നിയോഗിക്കുകയും ചെയ്തു. ഇസ്റാഈലിന്റെ ദക്ഷിണ ഭാഗങ്ങളില്‍ മുഖാമുഖ പോരാട്ടം തുടരുന്നു.
അമേരിക്കന്‍ വിദേശകാര്യമന്ത്രി, യു.എ.ഇയുമായും സൗദിയുമായും, പ്രശ്നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് സംഭാഷണം നടത്തുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉറപ്പ് നല്കുന്നു.

മൂന്നാം ദിവസം രാത്രിയും ശക്തമായ ആക്രമണങ്ങള്‍ തുടരുന്നു. ഗസ്സയിലെയും ഖാന്‍യൂനുസിലെയും 200 ലേറെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്റാഈല്‍ വക്താവ് വ്യക്തമാക്കി. 

യുദ്ധം മൂന്നാം ദിവസം പിന്നിടുമ്പോള്‍, ഇസ്റാഈല്‍ ഭാഗത്ത് നിന്നും 900 ലേറെ പേര്‍ കൊല്ലപ്പെടുകയും 2600 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കണക്ക്. അതേ സമയം 687 ഫലസ്തീന്‍ പോരാളികളും ഇത് വരെയായി രക്തസാക്ഷ്യം വഹിച്ചു.

ഒക്ടോബര്‍ 8, ഞായര്‍

രണ്ടാം ദിവസവും ഇരുഭാഗത്തും ആക്രമണങ്ങള്‍ തുടരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ഗസ്സയെ പിടിച്ച് കുലുക്കുന്ന ആക്രമണം അരങ്ങേറുന്നു. ഗസ്സയിലെ ഉമറുല്‍ മുഖ്താര്‍ സ്ട്രീറ്റ് പൂര്‍ണ്ണമായും തകര്‍ക്കപ്പെടുന്നു. നുഴഞ്ഞ് കയറിയ ഹമാസ് പോരാളികള്‍ അപ്പോഴും ഇസ്റാഈല്‍ കേന്ദ്രങ്ങളില്‍ അക്രമണം തുടരുന്നു. ഇത് വരെ പരിചിതമല്ലാത്ത രീതിയിലുള്ള ഈ അക്രമണ രീതികള്‍ തുടങ്ങി മുപ്പത് മണിക്കൂര്‍ കഴിയുമ്പോഴും അവ തടുക്കാനാവാതെ ഇസ്റാഈല്‍ സൈന്യം ഗസ്സക്കെതിരെയുള്ള അക്രമണം തുടരുന്നു.

പുലര്‍ച്ചെ 6 മണി – ഗസയിലേക്കുള്ള വൈദ്യുതി, ചരക്ക്, പെട്രോളിയം വിതരണങ്ങളെല്ലാം ഇസ്റാഈല്‍ നിര്‍ത്തലാക്കുന്നു. 

രാവിലെ 8 മണി – ലബനാന്‍ ഭാഗത്ത് നിന്ന് ഹിസ്ബുല്ലാ പോരാളികളും ഇസ്റാഈലിനെതിരെ ആക്രമണം തുടങ്ങുന്നു. ഇസ്റാഈലിന്റെ ശേബാ കൃഷിയിടങ്ങളിലാണ് പ്രധാനമായും അവര്‍ അക്രമണം നടത്തിയത്. തുടര്‍ന്ന് ഇസ്റാഈലിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണങ്ങളും അരങ്ങേറുന്നു. 

ഉച്ചക്ക് 12 മണി – ഫലസ്തീന്‍ അതോറിറ്റി അറബ് ലീഗിനോട് അടിയന്തിര യോഗം വിളിക്കാന്‍ ആവശ്യപ്പെടുന്നു.

ഉച്ചക്ക് ഒരു മണി – ബോട്ടുകള്‍ ഉപയോഗിച്ച് അസ്ഖലാന്‍ ഭാഗത്ത് ശക്തമായ ആക്രമണങ്ങള്‍ അഴിച്ച് വിട്ടതായും പല സ്ഥലങ്ങളും നിയന്ത്രണത്തിലാക്കിയതായും ഹമാസ് പോരാളികള്‍ വ്യക്തമാക്കുന്നു. അതേ സമയം, കൂടുതല്‍ പോരാളികള്‍ ഇസ്റാഈല്‍ പ്രദേശങ്ങളിലേക്ക് വീണ്ടും പ്രവേശിച്ചതായി വാര്‍ത്തകള്‍.

വൈകുന്നേരത്തോടെ, നെതന്യാഹു അമേരിക്ക, ബ്രിട്ടണ്‍, ജെര്‍മനി, ഉക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പൂര്‍ണ്ണ പിന്തുണയും സൈനിക സഹായവും ഉറപ്പാക്കുന്നു. അതേ സമയം, ചൈന അടക്കമുള്ള വിവിധ രാഷ്ട്രങ്ങളും യൂനിഫില്‍ അടക്കമുള്ള സംഘടനകളും ആക്രമണത്തെ അപലപിച്ച് രംഗത്ത് വരുന്നു. 

പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അറിയിച്ച് തുര്‍കി രംഗത്ത് വരുന്നു. 
ഇറാന്‍ പ്രസിഡണ്ട് ഹമാസ് നേതാക്കളെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. വത്തിക്കാനില്‍നിന്ന് ഫ്രാന്സിസ് മാര്‍പാപ്പ ഇരു രാഷ്ട്രങ്ങളോടും സമാധാനം പാലിക്കാനും യുദ്ധം നിര്‍ത്താനും ആവശ്യപ്പെടുന്നു. റഷ്യയും അതേ ആവശ്യവുമായി രംഗത്ത് വരുന്നു. അതേ സമയം, യു.എ.ഇ ഹമാസ് അക്രമണത്തെ അപലപിക്കുന്നു.

രണ്ടാം ദിവസം കടന്നുപോവുമ്പോള്‍, ഇസ്റാഈല്‍ ഭാഗത്ത് നിന്ന് 700 ലേറെ പേര്‍ കൊല്ലപ്പെടുകയും 2100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീന്‍ ഭാഗത്ത് 425 ഓളം പേര്‍ കൊല്ലപ്പെടുകയും 2200 പേര്‍ക്ക് പരിക്കേല്‍ക്കുകയും 20,000 ലേറെ ഫലസ്തീനികള്‍ ഭവനരഹിതരായി യു.എന്‍ സ്കൂളുകളില്‍ അഭയം തേടി.

ഒക്ടോബര്‍ 7, ശനിയാഴ്ച

രാവിലെ 6.30- ഇസ്റാഈലിലെ വിവിധ പട്ടണങ്ങളിലും കേന്ദ്രങ്ങളിലും അപകട മണി മുഴങ്ങുന്നു. വിവിധ ആക്രമണഅധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്കും വിശിഷ്യാ കഴിഞ്ഞ ദിവസങ്ങളില്‍ മസ്ജിദുല്‍അഖ്സയിലേക്ക് നടത്തിയ കടന്നുകയറ്റത്തിനും എതിരെയുള്ള പ്രതികരണമെന്നോണം, ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ഇസ്റാഈലിന് നേരെ റോക്കറ്റാക്രമണം തുടങ്ങിയത് അപ്പോഴാണ് പ്രദേശവാസികള്‍ അറിയുന്നത്. ആയിരിക്കണക്കിന് റോക്കറ്റുകളാണ് ആദ്യമണിക്കൂറുകളില്‍ ഹമാസ് വിക്ഷേപിച്ചത്. അതോടൊപ്പം തന്നെ, കരമാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവും സൈനിക ആക്രമണങ്ങളുണ്ടായി. അനേകം സൈനികര്‍ കൊല്ലപ്പെടുകയും തന്ത്രപ്രധാനമായ പല സ്ഥലങ്ങളും തകര്‍ക്കപ്പെടുകയും പല പ്രമുഖ ഉദ്യോഗസ്ഥരും ബന്ദികളാക്കി പിടിക്കപ്പെടുകയും ഇസ്റാഈല്‍ യുദ്ധ സന്നാഹങ്ങളും പല കേന്ദ്രങ്ങളും ഹമാസ് സ്വന്തമാക്കുകയും ചെയ്തു. അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്റാഈല്‍ ശരിക്കും പകച്ചു പോയി. 1973ലെ ഒക്ടോബര്‍ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷിക ഓര്‍മ്മകള്‍ പുതുക്കിയതിന്റെ തൊട്ടടുത്ത ദിനമായിരുന്നു ഈ ആക്രമണം എന്നതും കൂട്ടിവായിക്കേണ്ടതാണ്.

രാവിലെ 8മണി- അല്‍ഖസ്സാം കമാന്റര്‍ മുഹമ്മദ് ദൈഫ് സൈനിക ആക്രമണം തുടങ്ങിയതായി ഔദ്യോഗികമായി പ്രഖ്യാപനം നടത്തി. തൂഫാനുല്‍അഖ്സാ എന്നായിരുന്നു അദ്ദഹം അതിനെ വിളിച്ചത്. 5000ലേറെ റോക്കറ്റുകള്‍ അത് വരെ ഉപയോഗിച്ചതായും അദ്ദേഹം വെളിവാക്കി.

രാവിലെ 9 മണി- ഫലസ്തീന്‍ സൈനികര്‍ ഗിലാഫ് ഗസ്സ, സദൈറൂത് തുടങ്ങി പല സ്ഥലങ്ങളും വരുതിയിലാക്കി മുന്നേറുന്നു. ഇസ്റാഈല്‍ സൈനിക സന്നാഹങ്ങള്‍ തകര്‍ക്കുന്നതിന്റെയും പല പ്രമുഖരെയും പിടികൂടുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും പുറത്ത് വിടുന്നു. ഹമാസ് വൈസ് പ്രസിഡണ്ട് സാലിഹ് ആറൂരി ഫലസ്തീന്‍ ജനതയോട് ടെലിവിഷനിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു. ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയും എല്ലാവരോടും പിന്തുണ ആവശ്യപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. 

രാവിലെ 10 മണി – ഇസ്റാഈലില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. തങ്ങള്‍ യുദ്ധ മുഖത്താണെന്ന് പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകമാധ്യമങ്ങളിലൂടെ പറയുന്നു. അതിര്‍ത്തികളെല്ലാം അടച്ചതായും പ്രത്യാക്രമണങ്ങള്‍ തുടങ്ങിയതായും ഔദ്യോഗിക പ്രഖ്യാപനം. ഗസ ഇതിന് കനത്ത വില നല്കേണ്ടിവരുമെന്ന മുന്നറിയിപ്പും പുറത്ത് വരുന്നു.

രാവിലെ 11 മണി – അല്‍ഖസ്സാം സൈനികരുടെ മുന്നേറ്റം തുടരുന്നു. ഇസ്റാഈല്‍ സൈനിക കേന്ദ്രങ്ങളിലേക്കും തന്ത്രപ്രധാന സ്ഥലങ്ങളിലേക്കും അവര്‍ നുഴഞ്ഞ് കയറുന്നു. അസ്ഖലാന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ റോക്കറ്റാക്രമണം തുടരുന്നു. അതോടെ, ഏത് സമയത്തും എന്തും സംഭവിക്കാമെന്ന ഭീതിയിലാവുന്നു ഇസ്റാഈല്‍ സൈന്യവും ജനതയും. പല പ്രമുഖരും ഹമാസിന്റെ കൈകളിലായതായി ഇസ്റാഈല്‍ വാര്‍ത്തകളും സ്ഥിരീകരിക്കുന്നു.

വൈകുന്നേരം 5 മണി- ഇസ്റാഈല്‍ ഗസ്സക്ക് മേല്‍ ശക്തമായ അക്രമണം അഴിച്ച് വിടുന്നു. പല കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയും സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. മറുപടിയെന്നോണം ഹമാസ് നൂറിലേറെ റോക്കറ്റുകള്‍ വീണ്ടം ഇസ്റാഈലിനെതിരെ വിക്ഷേപിക്കുന്നു. രാത്രിയും ഇരു ഭാഗത്തും അക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഒന്നാം ദിനത്തില്‍ മാത്രം ഇസ്റാഈല്‍ ഭാഗത്ത് നിന്നും 25ലേറെ സൈനിക പ്രമുഖരടക്കം 200ഓളം പേരും ഫലസ്തീന്‍ ഭാഗത്ത് നിന്ന് നൂറിലേറെ പേരും കൊല്ലപ്പെട്ടാതായണ് വാര്‍ത്തകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter