ഇസ്റാഈല്‍ ഇറാനെതിരെ തിരിയുമ്പോള്‍

കഴിഞ്ഞ 21 മാസത്തോളമായി ഗസ്സക്ക് നേരെ നടത്തുന്ന നിഷ്ഠൂരമായ അക്രമണങ്ങള്‍ക്കിടെ, ഇസ്റാഈല്‍ ഇറാനുമായും നേരിട്ടുള്ള യുദ്ധമുഖം തുറന്നിരിക്കുകയാണ്. ഒക്ടോബര്‍ 07ന് ശേഷം ഇരു വിഭാഗവും ഇടക്കിടെ പരസ്പര അക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള യുദ്ധത്തിലേക്ക് കടക്കുന്നത് ഇതാദ്യമായാണ്. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ലോകജനത പൊതുവായും മധ്യേഷ്യയിലെ ജനങ്ങള്‍ പ്രത്യേകിച്ചും ഏറെ ആശങ്കാകുലരാണ്. ആണവ രാജ്യമായ ഇറാന്‍ അവസാനം ഗത്യന്തരമില്ലാതെ അത് പ്രയോഗിക്കുമോ എന്ന ആശങ്ക പോലും അസ്ഥാനത്തല്ല. മധ്യേഷ്യയുടെ ഭാവി എന്താകുമെന്നതില്‍ ഈ യുദ്ധത്തം ഏറെ നിര്‍ണ്ണായകമാവുമെന്നാണ് കരുതപ്പെടുന്നത്. പതിറ്റാണ്ടുകളായി അമേരിക്കയുടെ കണ്ണിലെ കരടായി തുടരുന്ന രാജ്യമാണ് ഇറാന്‍ എന്നതിനാല്‍ തന്നെ, ഈ അക്രമണം അമേരിക്കയുടെ അറിവോടെയും അനുവാദത്തോടെയും തന്നെയാണ്.

ഈ യുദ്ധത്തിലൂടെ ഇസ്റാഈല്‍ ലക്ഷ്യമാക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുക, ടെഹ്റാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കുക, ഇറാനിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെയും ആണവ ശാസ്ത്രജ്ഞരുടെയും കഥ കഴിക്കുക എന്നിവയാണ് അവ. ഒരു വര്‍ഷമായി ഇത്തരം ഒരു ആക്രമണത്തിന് പദ്ധതി തയ്യാറാക്കി വരികയായിരുന്നുവെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു തന്നെ വ്യക്തമാക്കിയതുമാണ്. ഇസ്റാഈലിനെ ആദ്യദിന അക്രമണങ്ങളില്‍ തന്നെ, ഇറാന്റെ പല പ്രമുഖ ശാസ്ത്രജ്ഞരും ഉയര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതും ഇത് തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. 

അതേ സമയം, മുതിര്‍ന്ന പല ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടെങ്കിലും പോര്‍മുഖത്ത് ഒട്ടും പകച്ച് നില്‍ക്കാതെ ഇറാന്‍ ശക്തമായ പ്രത്യാക്രമണം തുടങ്ങിയത് പലരെയും അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ്. ഏറെ ആഭ്യന്തര പ്രശ്നങ്ങളിലൂടെയാണ് വര്‍ഷങ്ങളായി കടന്ന് പോകുന്നതെങ്കിലും ഇറാന്‍ പലരും പ്രതീക്ഷിച്ചത് പോലെ അത്ര നിസ്സാരമല്ലെന്നാണ് ഈ യുദ്ധം തെളിയിക്കുന്നത്.    ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും പെട്ടെന്ന് സാധ്യമാവില്ലെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ പറയുന്നത്. 

അതേ സമയം, പ്രദേശത്തെ അറബ് രാജ്യങ്ങളുടെ മൗനവും നിശബ്ദതയും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ഗസ്സയിലെ പാവം ജനങ്ങള്‍ ഇത്രമേല്‍ പ്രയാസങ്ങളനുഭവിച്ചിട്ടും ഇസ്റാഈലിനെതിരെ വല്ലതും ശബ്ദിക്കുകയോ സഹോദരങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരുകയോ ചെയ്യാത്ത അവര്‍, ഇറാനെ പിന്തുണക്കാന്‍ മുന്നോട്ട് വരുമെന്ന് കരുതുന്നത് തന്നെ മൗഢ്യമാണ്. സദ്ദാം ഹുസൈന്റെ പതനത്തോടെ ഇറാഖ് പൂര്‍ണ്ണമായും ഹൂതികളുടെ കടന്നുവരവോടെ യമന്‍ ഭാഗികമായും അവരുടെ നിയന്ത്രണത്തിലായ സാഹചര്യത്തില്‍ മേഖലയില്‍ ഒരു ശിയാ ശക്തി വളര്‍ന്നുവരുമോ എന്ന ആശങ്കയും ഇതര അറബ് രാജ്യങ്ങള്‍ക്ക് ഇല്ലാതില്ല. അതേ സമയം, ഇത്തരം ഒരു ശക്തി നിലവില്‍വരുന്നത് തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് തികഞ്ഞ ബോധ്യമുള്ള ഇസ്റാഈല്‍, ലബനാന്‍, സിറിയ, യമന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ അക്രമണങ്ങള്‍ നടത്തി, തങ്ങളുടെ അധികാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഖുദ്സ് വരെ നീണ്ട് കിടക്കുന്ന ജൂതരാഷ്ട്രമെന്ന് അവര്‍ ഒരു നൂറ്റാണ്ടിലേറെയായി താലോലിക്കുന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമം കൂടിയാവാം ഇത്. 

യുദ്ധം തുടരുകയും ഏതെങ്കിലും ഒരു ശക്തി വിജയിക്കുകയും ചെയ്യുന്നതോടെ മധ്യേഷ്യയിലെ സ്ഥിതിഗതികള്‍ പാടെ മാറി മറിയുമെന്നതില്‍ സംശയമില്ല. ഇറാന്‍ പരാജയപ്പെടുന്നുവെങ്കില്‍ അതോടെ, പ്രദേശത്തെ പ്രബല ശക്തിയായി ഇസ്റാഈല്‍ കടന്നുവരാതിരിക്കില്ല. അതിലേറെ, പ്രദേശത്തെ സുന്നി അറബ് രാജ്യങ്ങളില്‍ ഭൂരിഭാഗത്തെയും ആശങ്കപ്പെടുത്തുക ഇറാന്‍ വിജയിച്ച് ഒരു ശിയാ ശക്തി രൂപപ്പെടുന്നത് തന്നെയായിരിക്കും. അത് സംഭവിക്കാതിരിക്കാന്‍, പല അറബ് രാജ്യങ്ങളും രഹസ്യമായും ചില രാജ്യങ്ങള്‍ പരസ്യമായും ഇസ്റാഈലിനെ പിന്തുണക്കാന്‍ പോലും തയ്യാറായേക്കാം. കാര്യങ്ങള്‍ എങ്ങനെ മാറിമറിയുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter