നബിദിനാഘോഷം: വഹാബീവൈരുദ്ധ്യങ്ങള്‍

പുണ്യ റബീഅ് സമാഗതമാകുന്നു. നബി(സ)യെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും അവിടുത്തെ അപദാനങ്ങള്‍ പാടിപ്പറയുന്നതിനും നബി(സ)യെ അന്യമതസ്തര്‍ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും ഒരവസരവും കൂടി കൈവന്നതില്‍ ലോക മുസ്‌ലിംകള്‍ അത്യധികം ആഹ്ലാദിക്കുന്നു. എന്നാലും ഗുണം പിടിക്കാത്ത ഒരു ഖൗമുണ്ടിവിടെ. അവര്‍ക്ക് പ്രവാചകരെ കുറിച്ച് അധികമാരും അറിയരുതെന്നു പിടിവാശിയുണ്ട്. അതിനാല്‍ ജിന്നും, ശൈത്വാനും കൂടിയവരും അല്ലാത്തവരുമൊക്കെ ഇബ്‌ലീസിന്റെ തോളിലേറി കോമരംതുള്ളുന്നു.


നബിദിന യോഗങ്ങളും, മൗലീദ് പാരായണങ്ങളും ശിര്‍ക്കും ബിദ്അത്തുമായി പെരുമ്പറയടിച്ചു നടക്കുന്നു. മുസ്‌ലിം ലോകത്ത് ഈ ‘പീറ’ ശബ്ദം ആരും ഗൗനിക്കാനില്ലെങ്കിലും ഇബ്‌ലീസിനെ തൃപ്തിപ്പെടുത്താന്‍ കിടമത്സരം നടത്തുകയാണവര്‍.
യുവഘടകത്തിന്റെ 40 ആഘോഷിച്ചപ്പോള്‍, ഇസ്‌ലാമില്‍ രണ്ടാഘോഷമേയുള്ളൂവെന്ന് പറഞ്ഞ് നബിദിനാഘോഷത്തിന് നേരെ കുരച്ച് ചാടുന്നവര്‍ ഈ നാല്‍പത് കഴിക്കല്‍ ബിദ്അത്താണെന്ന് അറിഞ്ഞില്ല, അല്ലെങ്കില്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. ഇക്കൂട്ടരുടെ അപ്പോസ്തലന്‍മാര്‍ ആചരിച്ചതും ആചരിക്കാന്‍ ശക്തിയായി ആവശ്യപ്പെട്ടതുമായിരുന്നു മൗലിദാഘോഷം.
ഇന്ന് പിന്‍തലമുറക്കാരെന്ന് പറയുന്ന ഒരു വിഭാഗം, തട്ടിക്കിഴിക്കലുകള്‍ നടത്തി, ഇടക്കാല ധാരണയും, ഒടുക്കത്തെ ധാരണയെന്നും മറ്റും ഓമനപ്പേരിട്ട് സ്വന്തം നേതാക്കളെ പുറം കാലു കൊണ്ട് തൊഴിക്കുന്ന കാഴ്ച അത്യധികം ആനന്ദത്തോടെയാണ് സുന്നി കേരളം നോക്കിക്കാണുന്നത്. അതുകൊണ്ട് അവര്‍ നടത്തുന്ന ആക്ഷേപങ്ങളും, വിമര്‍ശനങ്ങളും ആരുടെ നെഞ്ചത്താണ് തറക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം.
ഉമര്‍ മൗലവി എഴുതുന്നു:
1- ”പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദര്‍ മൗലീദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരില്‍ നിര്‍മ്മിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥന കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാല്‍ പോലും അത് ശിര്‍ക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കര്‍മ്മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്.”
(ഓര്‍മ്മകളുടെ തീരത്ത്, പേജ് 29,30).
2- ”മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കില്‍, മാല അറബിമലയാളത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിര്‍ക്കു തന്നെ.”
(സല്‍സബീല്‍, 1985 ഫെബ്രുവരി).
3- ”ബിദ്അത്തുകള്‍ ദുര്‍മാര്‍ഗ്ഗങ്ങളാണെന്നും, ദുര്‍മാര്‍ഗ്ഗങ്ങള്‍ നരകത്തിലാണെന്നുമെന്നത് സര്‍വ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തില്‍ പെടുന്നു.”
(മൗലിദുന്നബി- പേ:14).
4- ” സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീര്‍ച്ച.”
(അല്‍ ഇസ്‌ലാഹ്, 1998 ഒക്‌ടോബര്‍)
5- ”കാഫിറായ അബൂലഹബിന് പോലും നബിയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച തോറും നരക ശിക്ഷയില്‍ നിന്നിളവു ലഭിക്കുന്നുണ്ടെങ്കില്‍ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരില്‍ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കന്‍മാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. ഖുര്‍ആനില്‍ അല്ലാഹു പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയില്‍ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാര്‍ത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ…” എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കന്‍മാര്‍ പ്രസംഗിക്കുന്നത്.” (മൗലിദുന്നബി, പേജ് 29,30).
6- ”അത് ചില ശാപ്പാട്ടുവീരന്‍മാരുടെ താല്‍പര്യമനുസരിച്ച് ചില ദോഷന്‍മാര്‍ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.” (ഐ.എസ്.എം. ലഘുലേഖ).
7- ”ഇത്തരം പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് നബിദിനാഘോഷം. യഥാര്‍ത്ഥത്തില്‍ നബി(സ)യോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരില്‍പ്പെട്ട ഒരാള്‍ക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതന്‍മാരോ ആരും ഇത് ആചരിച്ചിട്ടില്ല.
മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാന്‍ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങള്‍ക്കോ മൊല്ലമാര്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.” (ഇസ്‌ലാഹ്, 2007 മാര്‍ച്ച്).
ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങള്‍ സംഗ്രഹിക്കാം.
1- സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.
2- പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോശകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിര്‍ക്കിന്റെ നടപടിയാണ്.
3- സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകര്‍മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകള്‍ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).
4- മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് മൗലിദ്.
5- മൗലിദും മാലകളും ഭാഷകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിര്‍ക്കു തന്നെയാണ്.
6- ദുര്‍മാര്‍ഗം നരകത്തിലാണെന്നത് സര്‍വ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവര്‍ നരകത്തിലാണ്.
7- മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണം.
8- ബുഖാരിയില്‍ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.
9- ശാപ്പാട്ട് വീരന്‍മാരായ ചില ദോഷന്‍മാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.
10- നബിദിനാഘോഷങ്ങള്‍ക്ക് പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനമാണുള്ളത്.
11- ഉത്തമ നൂറ്റാണ്ടുകാര്‍ക്കാര്‍ക്കും ഇത് പരിചയമില്ല.
12- മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.
കടുത്ത പ്രവാചക വിരോധികളായ ആധുനിക വഹാബിക്കൂട്ടം ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെ പോലെ ചിന്നിച്ചിതറി, ഓരോരുത്തരും എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ശിര്‍ക്കും, ബിദ്അത്തുമൊക്കെ ‘ഗ്യാലന്‍’ കണക്കിലാണ് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. ബിദ്അത്തും പൗരോഹിത്യവുമൊക്കെ കൊട്ടക്കണക്കിലാണ് വിതരണം ചെയ്യുന്നത്. അതിന്നൊക്കെ പ്രത്യേകം ഏല്‍പിക്കപ്പെട്ടവരാണല്ലോ ഇവറ്റകള്‍.
എന്നാല്‍ ഈ ആട്ടും മുട്ടും, തൊഴിയുമെല്ലാം ആര്‍ക്കാണ് കൊള്ളുകയെന്നും ആരുടെ നെഞ്ചിലാണ് തുളഞ്ഞ് കയറുന്നതെന്നും പരിശോധിക്കുന്നത് രസകരവും സാന്ദര്‍ഭികവുമായിരിക്കും. അതിന് നമുക്ക് വഹാബിസത്തെ പാലൂട്ടി വളര്‍ത്തിയ അതിന്റെ ജനയിതാക്കളും അപ്പോസ്തലന്‍മാരുമായ മുന്‍ഗാമികള്‍ പറഞ്ഞത് ഒന്ന് പരിശോധിച്ചു നോക്കാം. അഥവാ അവരുടെ ‘ഖദീമായ’ ഖൗലുകള്‍ നമുക്ക് പുനര്‍വായനക്ക് വിധേയമാക്കാം.
1 ”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ (വഹാബികളല്ല- ലേഖ.) ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)
2- ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.
അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..
മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).
3- ”ഇങ്ങനെ നബിയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹി(സ)യുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”
(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).
4- ”ഇവിടെ ഒരു സംഗതി പ്രത്യേകം  പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?
ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?…..”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.”
(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).
5- ”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).

6 ”ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.
റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”
(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)
ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്. നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്.
1- റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.
2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.
15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.
20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
34- ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.
45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.
ഇനി പറയൂ, ആരാണ് ബിദ്അത്ത് ചെയ്തവര്‍?
ആരാണ് ശിര്‍ക്ക് ചെയ്തവര്‍?
ആരാണ് ബിദ്അത്തിന് നേതൃത്വം നല്‍കിയവര്‍?
ആരാണ് പുരോഹിതന്‍മാര്‍?
ആരാണ് തീറ്റക്കൊതിയന്‍മാര്‍?
ആരാണ് നരകത്തില്‍ പോകാനര്‍ഹന്‍?
ആര്‍ക്കാണ് തൊലിക്കട്ടി കൂടുതലുള്ളത്?
മാന്യവായനക്കാര്‍ ചിന്തിക്കൂ…!
ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും മൊത്ത കുത്തകക്കാരായ ‘അനാക്രോണുകളും’ അല്ലാത്തവരുമായ പുതിയ വഹാബി കൂട്ടം മൗലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിച്ച് എഴുതിയത് മുഴുവനും ആദ്യം കൊള്ളുക സ്വന്തം ‘പിതാക്കള്‍ക്ക’ല്ലേ? അങ്ങനെവരുമ്പോള്‍ സ്വന്തം ജനയിതാക്കളെ പുരോഹിതന്‍മാരെന്നും മുബ്തദിഉകളെന്നും, ഖുറാഫികളെന്നും, ശാപ്പാട്ട് വീരന്‍മാരെന്നും നരകാവകാശികളെന്നും മറ്റും മറ്റും വിശേഷിപ്പിക്കാനുള്ള ‘മഹാഭാഗ്യം’ വഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. അതുപോലെ തന്നെ, മൗലീദും നബിദിനാഘോഷവും നടത്താത്തവര്‍ പടച്ചവനെ പേടിയില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, മൗലീദില്‍ പങ്കെടുക്കാന്‍ തൗഫീഖ് ലഭിക്കാത്തവര്‍ ഭാഗ്യം കെട്ടവരാണെന്നും മറ്റും സ്ഥാപക നേതാക്കന്‍മാര്‍ പറഞ്ഞത് ആരെ ഉദ്ദേശിച്ചായിരിക്കാമെന്ന് വായനക്കാര്‍ ചിന്തിച്ചുനോക്കൂ! തങ്ങള്‍ക്ക് തിരുത്തുമായി തങ്ങളുടെ കൊച്ചനുയായികള്‍ വരുമെന്ന് കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തോന്നലുണ്ടായതു കൊണ്ടായിരിക്കുമല്ലോ അവരന്നു തന്നെ ഇങ്ങനെയൊക്കെ രേഖപ്പെടുത്തിവെച്ചത്!


ഏതായാലും, അനുയായികളെ പിഴപ്പിച്ച ശേഷം നേതാക്കളും നേതാക്കളെ പിന്‍പറ്റിയ അനുയായികളും പരലോകത്ത് വെച്ച് തമ്മില്‍ തമ്മില്‍ കുറ്റപ്പെടുത്തുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
ഇവര്‍ ഇവിടെ നിന്ന് തന്നെ ‘തല്ല്’ തുടങ്ങിയിരിക്കുന്നു. അനുയായികളെ കുറ്റപ്പെടുത്തുന്ന നേതാക്കളും നേതാക്കളെ വഴിപിഴച്ചവരാക്കി ചിത്രീകരിക്കുന്ന അനുയായികളും? ഇങ്ങനെയൊരു നേതൃത്വവും അനുയായി വൃന്ദവും വഹാബികളിലല്ലാതെ ലോകത്തെവിടെയെങ്കിലും കാണാനൊക്കുമോ?
ഇപ്പോള്‍ ചില പയ്യന്‍മാര്‍ നേതാക്കള്‍ അന്ന് പറഞ്ഞതൊക്കെ ‘ഇടക്കാല ധാരണകളായിരുന്നു’വെന്ന ‘കൊഴുപ്പന്‍’ മറുപടിയാണ് പറയുന്നത്?
എന്നാല്‍ വഹാബികളുടെ ഒടുക്കത്തെ ധാരണയനുസരിച്ച് 2001 ജൂണ്‍ 4ന് മുമ്പ് മരിച്ചുപോയവരൊക്കെ തൗഹീദ് പൂര്‍ണ്ണമാകാതെയാണ് മരിച്ചുപോയിട്ടുള്ളത്. 2001 ജൂണ്‍ 4ന് ചേര്‍ന്ന കെ.ജെ.യു യോഗ തീരുമാനങ്ങള്‍ പേജ്-11 നോക്കുക.
കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തെറ്റ് പറ്റിയെന്നും ഇടക്കാല ധാരണയായിരുന്നുവെന്നും പറയുന്നത് കെ.എം. മൗലവിയല്ല, ചില കുട്ടിമൗലവിമാരാണ്. പിന്‍ഗാമികള്‍ തിരുത്തിയതെങ്ങനെ മരിച്ചുപോയവരുടെ അഭിപ്രായമാവുക?


അല്ലെങ്കിലും ചിത്തരോഗി ഗര്‍ഭംധരിച്ചതുപോലെ എന്തൊക്കെയാണ് പറയുന്നതെന്ന് ഒരു ദിശാബോധവുമില്ല. ഇപ്പോള്‍ തിരുത്തിയോ, ഇല്ലെയോ എന്നതില്‍ പോലും തര്‍ക്കത്തിലാണ്. ഈ രണ്ട് പ്രസ്താവനകള്‍ കൂടി ശ്രദ്ധിച്ചു നോക്കുക.


1- ”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയുമടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണ് ഈ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (എറണാകുളം സമ്മേളന സുവനീര്‍, പേജ് 54).


2- ”അപ്പപ്പോള്‍ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തില്‍ നമ്മുടെ തെറ്റായ ധാരണകളെ നാം തിരുത്തി. പിന്നീട് കൂടുതല്‍ പ്രബലവും വ്യക്തവുമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ നമ്മുടെ ചില ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു.”(കെ.എന്‍.എം. പ്രബന്ധം, പേജ് 5).


ഇപ്പോള്‍ വഹാബികള്‍ ജിന്നുകള്‍ക്കും, ശൈത്വാന്‍മാര്‍ക്കും കൂടി നില്‍ക്കപ്പൊറുതി കൊടുക്കാതെ അവയെല്ലാം ആട്ടിപ്പിടിച്ചു കോഹിനൂരിലെ സ്ഥാപനത്തില്‍ കൊണ്ടുപോയി ഗവേഷണത്തിന് വിധേയരാക്കി പരിശോധിച്ചുവിടുകയാണ്. പരിശോധനാഫലവും പുറത്തുവന്നു കൊണ്ടിരിക്കുന്നു. അഥവാ- അദൃശ്യ സൃഷ്ടികളായ ജിന്ന്, ശൈത്വാന്‍മാരില്‍ നിന്ന് ഗുണവും ദോഷവും ഉണ്ടാകാം എന്നതത്രെ ഗവേഷണ ഫലം! അപ്പോള്‍ അല്ലാഹു അല്ലാത്തവരില്‍ നിന്ന് മറഞ്ഞ വഴിക്ക് ഗുണവും ദോഷവും ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതിനാല്‍ വഹാബികളുടെ നിലവിലുള്ള തൗഹീദിന്റെ നിര്‍വചനം പൊളിച്ചെഴുതാന്‍ സമയമായിരിക്കുന്നു.


ഇതുവരെ പറഞ്ഞിരുന്ന തൗഹീദ് നിര്‍വചനം ഇടക്കാല ധാരണയാണെന്നും ഒടുക്കത്തെ ധാരണ ഇന്നതാണെന്നും, ഇനിയും ഇടയില്‍ പല ധാരണകളും കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും തീരുമാനിത്തിലെത്തി പുരോഹിത സഭയെ കൊണ്ട് ഒപ്പ് വെപ്പിക്കാന്‍ വൈകിക്കൂടാ!


വല്ലാത്തൊരു ഊമ്! എന്ത് തോന്നിവാസവും ഖുര്‍ആനിന്റെയും ഹദീസിന്റെയും പേരില്‍ വെച്ചുകെട്ടാന്‍ തൊലിക്കട്ടിയുള്ള നേതൃത്വവും കണ്ണും ചിമ്മി വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന അനുയായികളും.
കേരള വഹാബീ ചരിത്രത്തില്‍ ഇങ്ങനെയൊരു കാലഘട്ടം മുമ്പുണ്ടായിട്ടുണ്ടോ?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter