നമ്മുടെ പെണ്‍കുട്ടികള്‍ എന്തുകൊണ്ട് ഒളിച്ചോടുന്നു?

പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട് ഇന്ന്. പതിനെട്ടും ഇരുപതും വര്‍ഷം മാതാപിതാക്കളുടെ പരിഗണനയും സ്‌നേഹവും കിട്ടി ജീവിച്ചിട്ടും അവസാനം അവരെ തള്ളിപ്പറഞ്ഞ് കേവലം ഒന്നോ രണ്ടോ മാസം മാത്രം പരിചയമുള്ള കാമുകന്മാരോടൊപ്പം ഒളിച്ചോടിപ്പോകുന്നു. ഇവിടെ ആര്‍ക്കാണ് പിഴച്ചത്, മാതാപ്പിതാക്കള്‍ക്കോ, കുട്ടികള്‍ക്കോ? ഇത്തരം ഒളിച്ചോട്ടങ്ങള്‍ തടയാന്‍ എന്താണ് വഴി?

ഒളിച്ചോട്ടം തടയാന്‍ ചില മുന്‍കരുതലുകള്‍

മുമ്പു നടന്ന പല ഒളിച്ചോട്ടങ്ങളുടെയും പശ്ചാതലത്തില്‍നിന്നും വ്യക്തമായ ചില കാരണങ്ങളും അത് ഇല്ലായ്മ ചെയ്യാനുള്ള ചില മുന്‍കരുതലുകളുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

1. അത്യാവശ്യത്തിനല്ലാതെ മൊബൈല്‍ കൊടുക്കാതിരിക്കുക. മൊബൈല്‍ ഉപയോഗിക്കുകയാണെങ്കില്‍തന്നെ രക്ഷിതാക്കളുടെ അറിവിലും നിയന്ത്രണത്തിലുമാവുക. ആരെയാണ് വിളിച്ചതെന്നും ആര്‍ക്കാണ് സന്ദേശമയച്ചതെന്നും അറിയുക.

2. സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ നമ്മുടെ സാനിധ്യത്തിലല്ലാതെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക.

3. വീട്ടില്‍ ജോലിക്കുവരുന്നവരുണ്ടെങ്കില്‍ അവര്‍ക്കുവേണ്ട ഭക്ഷണവും മറ്റും നിങ്ങള്‍ തന്നെ എത്തിച്ചു കൊടുക്കുക. അവരുമായുള്ള കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക.

4. പരിചിതരും അപരിചിതരുമായ പുരുഷന്‍മാരോട് സംസാരിക്കേണ്ടി വരുമ്പോള്‍ ഗൗരവത്തില്‍ തന്നെ സംസാരിക്കാന്‍ പഠിപ്പിക്കുക. ഇതിന് ഉമ്മയടക്കമുള്ള മറ്റ് മുതിര്‍ന്ന സ്ത്രീകള്‍ മാതൃകയായിരിക്കുക. നിങ്ങളുടെ മൃദുല ഭാഷ അന്യരുടെ മനസ്സില്‍ വേണ്ടാത്ത ചിന്ത മുളപ്പിക്കും എന്ന നബിവചനം ഓര്‍ക്കുക.

5.നിങ്ങളുടെ പെണ്മക്കളുടെ കൂട്ടുകാരികളോട്  കുട്ടിയുടെ ഉമ്മ  ചങ്ങാത്തം കൂടുക. ഇത് അവളുടെ സൗഹൃദ വലയം മനസ്സിലാക്കാന്‍ ഉപകരിക്കും.

6. മകള്‍ക്ക് മതപഠനം നിര്‍ബന്ധമാക്കുക. സ്വഹാബി വനിതകളുടെ ചരിത്രങ്ങള്‍ പറഞ്ഞു കൊടുക്കുകയോ കേള്‍പ്പിക്കുകയോ ബുക്ക്‌സ് വാങ്ങി കൊടുക്കുകയോ ചെയുക. സിനിമ, സീരിയല്‍ തുടങ്ങിയവ നിത്യമായി കാണുന്നതിന് നിയന്ത്രണം വെക്കുക.

7. സ്‌കൂളില്‍ നിന്നോ കോളേജില്‍ നിന്നോ ടൂര്‍ പോകുവാന്‍ സമ്മദിക്കരുത് പകരം നിങ്ങള്‍ ഫാമിലിയായി ടൂര്‍ പോവുക. ടൂര്‍ എന്നത് ഒരു ആഭാസം നിറഞ്ഞ ഒന്നാണ് ഇന്ന്. 

8. മകളെ വീട്ടില്‍ തനിച്ചാക്കാതിരിക്കുകയും കഴിയുന്നതും അവരെ തനിച്ച് കിടത്താതിരിക്കുക യും ചെയ്യുക. (ഇവിടെയാണ് വീട്ടിലെ ഉമ്മാമമാരുടെ പ്രസക്തി).

9. മകള്‍ പഠിക്കുന്ന സ്ഥാപനങ്ങളും പോകുന്ന വഴികളും അവരറിഞ്ഞും അറിയാതെയും സന്ദര്‍ശിക്കുക.

10. ഇത്തരം സ്ഥാപനങ്ങളിലെ സമയ ക്രമം അറിഞ്ഞിരിക്കുക. (സ്‌പെഷ്യല്‍ ക്ലാസുള്ള ദിവസങ്ങള്‍ സ്ഥാപനങ്ങളില്‍ വിളിച്ച് ഉറപ്പുവരുത്തുക).

11. മകളോട് സുഹൃത്തിനോടെന്ന പോലെ പെരുമാറുക. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മിച്ചെടുക്കുക. അവളുടെ ഉള്ള് മനസ്സിലാക്കുക.

12. സ്‌നേഹവും കരുതലും 'പ്രകടിപ്പിക്കുക'. നിങ്ങളില്‍ നിന്ന് അത് ലഭിക്കാതെ വരുമ്പോഴാണ് മറ്റ് ചതിക്കുഴികളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നത്.

13. തെറ്റുകളോട് മാന്യമായി പ്രതികരിക്കുക. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും ഇനി ആവര്‍ത്തിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നതും വാല്‍സല്യത്തോടെ ഉപദേശിക്കുക.

14.ചെറിയ കാര്യങ്ങളില്‍ പോലും അഭിനന്ദിക്കാനും പ്രശംസിക്കാനും മടി കാണിക്കരുത്. ('മൊഞ്ചത്തിയായിട്ടുണ്ടല്ലോ....' തുടങ്ങിയ വാക്കുകള്‍ പറയാന്‍ മടിക്കേണ്ട.) നിങ്ങളത് ചെയ്യുന്നില്ലെങ്കില്‍ വഴിയരികിലെ കഴുകന്‍മാരുടെ പ്രശംസയ്ക്ക് അവള്‍ പ്രാധാന്യം നല്‍കും.

15. വീടുകള്‍ക്കുള്ളില്‍ ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക. സിനിമ, സീരിയല്‍, റിയാലിറ്റി ഷോകള്‍ തെറ്റിലേക്കുള്ള ചവിട്ടുപടികളാണ്.

16. ഉപദേശിച്ചു നേരെയാക്കുന്നതിന് പകരം പ്രവര്‍ത്തിച്ചു കാണിച്ച് കൊടുക്കുക. അമിതമായ ഉപദേശം വിപരീത ഫലം ചെയ്യും.

17. പഠന സാമഗ്രികളും, ബാഗുകളും മറ്റും അവരറിഞ്ഞും അറിയാതെയും പരിശോധിക്കുക. നിങ്ങള്‍ മൊബൈല്‍ നല്‍കിയില്ലെങ്കിലും അവളുടെ കയ്യില്‍ സുഹൃത്തുകള്‍ മുഖേന അത് എത്തിച്ചേരാം.

18. ഇസ്ലാമിക വസ്ത്രധാരണരീതി പിന്തുടരുക. ലെഗ്ഗിന്‍സ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങള്‍ ഒരു കാരണവശാലും മക്കള്‍ക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. കഴുകക്കണ്ണുകളില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും.

19. വിവാഹജീവിതത്തോടുള്ള ആഗ്രഹം അവരില്‍ നിന്ന് നേരിട്ടോ സുഹൃത്തുകള്‍ മുഖേനയോ ചോദിച്ചറിയുക. വിവാഹത്തിനോട് താല്‍പര്യം തോന്നിത്തുടങ്ങിയെങ്കില്‍ എത്രയും പെട്ടെന്ന് കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുക. (പഠനം വിവാഹശേഷവും മുഴുമിപ്പിക്കാം.)

20. കൗമാരക്കാരിയായ മകള്‍ നിറങ്ങളുടെ ലോകത്താണ്. ചിരിച്ചും കളിച്ചും നിങ്ങളും ആ ലോകത്തിലുണ്ടന്ന തോന്നല്‍ അവരിലുണ്ടാക്കുക

മഹല്ലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

കെ.പി.എ ഗനിയ്യ് ഫൈസി, അയ്യായ
(മുദരിബ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍)

സമുദായത്തിലെ പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം പത്രമാധ്യമങ്ങള്‍ക്ക് പോലും വാര്‍ത്തയാവാത്ത വിധം സമുദായത്തില്‍ വര്‍ധിച്ച് വരുമ്പോള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ നമുക്ക് സാധിക്കുമോ?

'നിശ്ചയം അല്ലാഹു വിന്റെ അടിമകളില്‍ നിന്ന് അവനെ ഭയപ്പെടുന്നവര്‍ ദീനിനെ പഠിച്ചവരാണെന്ന' ഖുര്‍ആനിന്റെ മുന്നറിപ്പ് എത്ര സത്യമാണ്. അല്ലാഹുവിനെ ഭയപ്പെടുന്ന പെണ്‍കുട്ടിക്ക് ഇസ്ലാമിനെ വലിച്ചെറിയാന്‍ സാധി ക്കുമോ? സമുധായത്തിലെ 75% രക്ഷിതാക്കളും തങ്ങളുടെ പെണ്‍കുട്ടികളുടെ മതപഠനം ഭൗതിക വിദ്യാഭ്യാസത്തിന്റെ പേരില്‍ ഏഴാം ക്ലാസ്സോടെ അവസാനിപ്പിക്കുകയാണ്. പ്രായപൂര്‍ത്തിയായതിന്ന് ശേഷം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ദീനിനെ അറിയാന്‍ അവസരമില്ലെന്നത് യാഥാര്‍ത്ഥ്യമല്ലേ? ലഭിച്ച മത വിജ്ഞാനമാവട്ടെ വിചാര, വികാരങ്ങളെ പ്രചോദിപ്പിക്കുന്ന ഹോര്‍മോണുക ശരീരത്തില്‍  ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രായത്തിന് മുമ്പും. ഇനി ചിന്തിക്കൂ...ഒരു പെണ്‍കുട്ടി ഒളിച്ചോടിയാല്‍ ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്.

മദ്‌റസാദ്ധ്യാപക ശാക്തീകരണ പദ്ദതിയായ  'തദ് രീബി'
ന്റെഭാഗമായി ഇത്തരം പ്രണയത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നടന്ന 'കെമിസ്ട്രി ഓഫ് ലൗ' എന്ന പഠന ക്ലാസിന് രക്ഷിതാക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഈ ക്ലാസ് നടന്നിട്ടില്ലാത്ത അനവധി മദ്‌റസകള്‍ ഇനിയുമുണ്ടെന്നറിയുക. 

തദ് രീബിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഫുള്‍ ടൈം സേവകരായി പ്രത്യേകം പരിശീലനം നല്‍കപ്പെട്ട 'മുദരിബു'മാര്‍ ഈവര്‍ഷം മുതല്‍ പ്രവര്‍ത്തന ഗോദയിലിറങ്ങുകയാണ്. പ്രണയക്കുടുക്കില്‍ പെട്ട നമ്മുടെ പെണ്‍കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ 'കെമിസ്ട്രി ഓഫ് ലൗ' എന്ന വിഷയത്തില്‍ ഓരോ മദ്‌റസാ പരിതിയിലും ക്ലാസ് നടന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതിന്നായ് മുദരിബു മാരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഇത് ഒളവോളം ഇത്തരം ഒളിച്ചോട്ടങ്ങള്‍ തടയാന്‍ സഹായിച്ചേക്കും. മഹല്ലുകളും മദ്‌റസ കമ്മിറ്റികളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് ഇതിനു വേണ്ടത്.

റാഹിമയെ ഓര്‍ത്ത് വിലപിക്കുകയല്ല, സക്രിയമായ ഇടപെടലുകളാണ് ആവശ്യം

ബശീര്‍ ഫൈസി ദേശമംഗലം

മദീന ആസ്ഥാനമായി നിലവില്‍ വന്ന സമഗ്രമായ സംഘബോധത്തിന്റെയും പുരോയാനത്തിന്റെയും ഒരു ചരിത്രമുണ്ട്.
മഹല്ല് സംവിധാനത്തിന്റെയും കൂട്ടായ്മയുടെയും ഒരു ബുളു പ്രിന്റാണ് മദീന. മസ്ജിദുന്നബവി കേന്ദ്രീകരിച്ച് നടത്തിയ മനുഷ്യചരിത്രത്തിലെ അതുല്യമായ സാമൂഹിക  വിപ്ലവമാണ് ഓരോ മഹല്ല്  നേതൃത്വവും മാതൃകയാക്കേണ്ടത്. സര്‍വ്വതല സ്പര്‍ശിയായ ഒരു സേവനചരിത്രം മദീന നമുക്ക് പറഞ്ഞുതരുന്നുണ്ട്. പലായനത്തിനൊടുവില്‍ യസ്രിബി (മദീന) ല്‍ എത്തിച്ചേര്‍ന്ന പ്രവാചകര്‍ ആ  സമൂഹത്തോട് ആദ്യമായി സംസാരിക്കുന്നത് തൗഹീദും ശിര്‍ക്കുമല്ല, ഹറാമും ഹലാലുമല്ല, മറിച്ച് നാലുകാര്യങ്ങളാണ്.  ആകാംക്ഷാഭരിതരായ, വ്യത്യസ്ത മതങ്ങളു് ജാതിവ്യവസ്ഥയും തറവാട്ട് മാടമ്പിമാരും ഒക്കെയുള്ള ഒരു പൊതുസമൂഹത്തെ സംബോധന ചെയ്തുകൊണ്ട് നബിതങ്ങള്‍ പറഞ്ഞത്: 
''നിങ്ങള്‍ പാവങ്ങളെ ഭക്ഷിപ്പിക്കുക, സലാം വ്യാപിപ്പിക്കുക, കുടുംബബന്ധം ചേര്‍ക്കുക, എല്ലാവരും ഉറങ്ങുമ്പോള്‍ പാതിരാവില്‍ നിസ്‌കരിക്കുക''.

ഉന്നതമായ സാമൂഹ്യ പ്രതിബദ്ധത സ്ഫുരിക്കുന്ന ഉപദേശമായിരുന്നു അത്. അല്ലാവിനോട് നേരിട്ടുള്ള ബാധ്യതയായ നിസ്‌കാരം അവസാനമാണ് പറയുന്നത്.  അതിന് അവാസന സ്ഥാനമാണ് എന്നല്ല അതിനര്‍ഥം. ഓരോന്നിനും ഓരോ സന്ദര്‍ഭമുണ്ട്. 

ഇവിടെയാണ് നമ്മുടെ മഹല്ല് നേതൃത്വവും മഹല്ലുകളുടെ പ്രബോധന നേതൃത്വമുള്ള പണ്ഡിതന്‍മാരും പുനരാലോചന ചെയ്യേണ്ടത്.

'പാവങ്ങളെ ഭക്ഷിപ്പിക്കുക' എന്നതിന്  മുന്‍ഗണന നല്‍കിയതായി കാണുന്നു. മഹല്ല് നേതൃത്വത്തിന്റെ കടമ പള്ളിയില്‍ നിസ്‌കരിക്കാന്‍ ആളെ കൂട്ടുക, മതപ്രഭാഷണങ്ങള്‍ നടത്തുക, തദനുബന്ധമായ ആത്മീയ ഉല്‍ക്കര്‍ഷത്തിന് കാരണമാകുന്ന പരിമിതമായ ബാധ്യതയേയുള്ളൂ എന്ന പൊതുബോധവും ശീലവും നാം മാറ്റിയേ മതിയാകൂ. അല്ലാതെ ഒരിക്കലും നമ്മുടെ മഹല്ലുകള്‍ സ്വയം പര്യാപ്തമാകില്ല. 
യഥാര്‍ഥത്തില്‍ ഈ സേവനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയായി ഉപയോഗപ്പെടുത്താവുന്ന ഇടമാണ് പ്രാദേശിക ഭരണസംവിധാനമായ മഹല്ലുകള്‍.

നമ്മുടെ ഓരോ മഹല്ല് പരിധിയിലും ദാരിദ്ര്യവും പട്ടിണിയും രോഗപീഡകളുമായി കഴിയുന്ന നൂറുക്കണക്കിന് മനുഷ്യരുണ്ട്. 
പുറമേയ്ക്ക് കാണുന്ന പൊലിമകള്‍ക്കപ്പുറം നിലാവസ്തമിച്ച എത്രയോ പരാധീനതകള്‍.
മഹല്ല് കമ്മിറ്റി കൃത്യമായ സെന്‍സസ് തയാറാക്കി മഹല്ല് നിവാസികളെള കാറ്റഗറൈസ് ചെയ്യണം. സമ്പന്നരായ ആളുകള്‍ക്ക് ഇവരെ ഓഹരി വച്ച് കൊടുക്കണം. 
അവരുടെ സകാത്തുകള്‍ വളരെ രഹസ്യമായി ഇവര്‍ക്ക് എത്തുന്ന രീതിയില്‍ സാമ്പത്തിക ദായക്രമത്തെ രൂപപ്പെടുത്തണം. 
27-ാം രാവില്‍ വിയര്‍ത്തൊലിച്ച് അങ്ങാടികള്‍ അലയുള്ള ഉമ്മമാരെ കണ്ടു എന്താണ് നമ്മുടെ ഇടനെഞ്ചം വിങ്ങാത്തത് ? കല്യാണാവശ്യങ്ങള്‍ക്കോ രോഗചികിത്സക്കോ ആയി പള്ളിക്കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ മൊഞ്ചുള്ള ഒപ്പുമിട്ടു യാചനാ  സാക്ഷ്യപത്രം നല്‍കുന്നതോടെ തീരുമോ മഹല്ല് ഭാരവാഹികളുടെ ബാധ്യത ? 
ഓരോ വെള്ളിയാഴ്ചയും വിദൂരമസ്ജിദുകളുടെ മുന്നില്‍ ഈ സാക്ഷ്യപത്രവുമായി നില്‍ക്കുന്ന സമുദായത്തിന്റെ ദൈന്യരൂപങ്ങളെ  സ്വയം പര്യാപ്തരാക്കാന്‍ ഇനിയും നമുക്കാവുന്നില്ലെങകില്‍ മദീന നമ്മുടെ മാര്‍ഗമേ ആകുന്നില്ല. 
ഇസ്തിരിയിട്ട വെള്ളക്കുപ്പായവും  പശമുക്കിയ ഹാഫ് കൈ ഷര്‍ട്ടുകളിലും ഇത്തിരി വിയര്‍പ്പുപൊടിയാന്‍ നാം മനസുകാണിക്കുന്നില്ലെങ്കില്‍ നമ്മുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യപ്പെടുന്ന ഒരു നാളെ വരാനുണ്ട്. 
അന്ന് അധികാരം അലങ്കാരമാക്കിയതില്‍ നാം ഖിന്നരാകേണ്ടിവരും.

രണ്ടാമത് പ്രവാചകന്‍ പറഞ്ഞത് സലാം അധികരിപ്പിക്കുക എന്നതാണ്. അതിന്റെ ശരിയായ പരികല്‍പന സലാം തന്നെയാണ്. പക്ഷേ, അത് ദ്യോതിപ്പിക്കുന്ന ഒരു സാമൂഹ്യവിചാരമുണ്ട്. 
സമൂഹത്തിനിടയില്‍ ഊഷ്മളമായ ഒരു ബന്ധം നിലനിര്‍ത്തുന്നതില്‍ നേതൃത്വം പ്രതിബദ്ധരാകണം.  
മദീനയില്‍ പ്രവാചകനെത്തുമ്പോള്‍ നേരിടേണ്ടിവന്നത് ഇത്തരമൊരു പൊതുമണ്ഡലത്തെയാണ്. 
ചരിത്രത്തില്‍ എല്ലായ്പ്പോഴും അധികാര-പ്രമാണി വര്‍ഗങ്ങള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മാറ്റിനിര്‍ത്തുകയും അവഗണിക്കുകയും ചെയ്യുക പതിവാണ്.
പ്രവാചകന്റെ പ്രബോധനത്തിന്റെ  മര്‍മം ഈ മിഥ്യാബോധത്തെ തകര്‍ക്കല്‍കൂടിയായിരുന്നു. 
മസ്ജിദിന്റെ ആത്മീയനായകത്വമുള്ള ഇമാമുമാര്‍ ആരോഗ്യകരമായ ഒരു സഹവര്‍ത്തിത്വം  പൊതുസമൂഹവുമായി ഉണ്ടാക്കിയെടുക്കണം. വെള്ളിയാഴ്ച  പ്രഭാഷണങ്ങളില്‍ ധാര്‍മിക മൂല്യച്യുതിക്കെതിരേ നാം രോഷം കൊള്ളുമ്പോഴും മുന്നിലിരിക്കുന്നവര്‍ നല്ലവരാണ്, പുറത്ത് ഈ സാരോപദേശങ്ങള്‍ ശ്രവിക്കാത്ത ഒരു തലമുറ ജീവിക്കുന്നു എന്നത് തിരിച്ചറിയാതെ  പോകരുത്. 
പള്ളിമുറിയില്‍ വന്ന് സലാം ചൊല്ലി നന്നാകാന്‍ കാത്തിരിക്കുന്നതിനു പകരം താന്‍ പ്രതിനിധാനം ചെയ്യുന്ന മഹല്ല് പരിധിയിലെ യുവാക്കളെ  അങ്ങോട്ടുചെന്ന് കാണാനും  സ്നേഹം കൊടുക്കാനും നാം തയാറാകണം.

ലഹരിയും ധൂര്‍ത്തും എന്റര്‍ടൈന്‍മെന്റും ആസുരനൃത്തം ചവിട്ടുന്നുണ്ട് നമുക്ക് ചുറ്റും. കേരളീയ മുസ്ലിം ഉമ്മത്ത് ആര്‍ജിച്ചെടുത്ത ധാര്‍മിക നേട്ടങ്ങളുടെയും പുരോഗതിയുടെയും ജീവിതമേന്മകള്‍ മുഴുവന്‍ അട്ടിമറിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. അതുകൊണ്ട് പ്രഭാഷണങ്ങള്‍ക്കപ്പുറം അവരെ നേരിട്ട് കാണാന്‍ ഇമാമുകള്‍ തയാറാകണം.

മൂന്നാമതായി പ്രവാചകന്‍ പറയുന്നത് കുടുംബബന്ധം ചേര്‍ക്കുക എന്നാണ്. 
സമഗ്രമായ ഒരു മഹല്ല് രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ചകൂടി സാധ്യമാകണം. 
മഹല്ലുകളുടെ സ്വയം പര്യാപ്തതയില്‍ സാമ്പത്തിക വളര്‍ച്ച മാത്രമല്ല, സാമൂഹ്യ സുസ്ഥിരത കൂടി പരിഗണിക്കണം. 
ശിഥിലമാണ് നമ്മുടെ കുടുംബ സംവിധാനം. ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ത്വലാഖുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരു പരിധിവരെ നമ്മുടെ അശ്രദ്ധകാരണം  കൂടിയാണ്. 
മഹല്ല്തല ബോധവല്‍ക്കരണം അനിവാര്യമാണ്. ഭാര്യയും ഭര്‍ത്താവും, മാതാപിതാക്കളും മക്കളും, സഹോദരന്‍മാര്‍ തമ്മിലും അകലം കൂടുകയാണ്. ഊഷ്മളമായ കുടുംബജീവിതത്തിന് വിള്ളല്‍ വീണു തുടങ്ങിയിരിക്കുന്നു. 
അമുസ്ലിമിന്റെ കൂടെ നമ്മുടെ പെണ്കുട്ടികള് ഇറങ്ങി പോകുമ്പോ  നേടുവീര്‍പ്പിടുന്നതിനു പകരം പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കാത്ത നാം കുറ്റവാളികളല്ലേ.!?

പ്രണയത്തില്‍ വീഴാനുള്ള സാഹചര്യം എന്തായിരുന്നു. യഥാര്‍ത്ഥ സ്‌നേഹം വീട്ടില്‍ നിന്ന് കിട്ടിയിരുന്നുവോ. ഇങ്ങിനെ തുടങ്ങി നാം ആലോചിക്കണം.

കേവല പഠനക്ലാസുകള്‍ക്കപ്പുറം കൗണ്‍സിലിങ്ങുകള്‍, പ്രീമാരിറ്റല്‍ കോഴ്സുകള്‍, ത്വലാഖ് അവബോധങ്ങള്‍, അനന്തരാവകാശ സ്വത്ത് വിഭജന പഠനങ്ങള്‍ എന്നിവ മഹല്ല് നേതൃത്വത്തില്‍ നടക്കണം. 
കേസുകള്‍ കോടതിയില്‍ എത്തുന്നതിനു മുമ്പ് തീരുമാനമാകാന്‍ പണ്ഡിതരെയും ഉമറാക്കളെയും ഉള്‍പ്പെടുത്തിയ മസ്ലഹത്ത് സമിതികള്‍ ഓരോ മഹല്ലിലും രൂപീകരിക്കണം.

പഠന ക്ലാസുകളില്‍ പലപ്പോഴും കഴിഞ്ഞുപോയ ചരിത്രങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുക, 
അലെങ്കില്‍ വരാനിരിക്കുന്ന ലോകത്തെപ്പറ്റിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മരണവും നരകവും, മഹ്ശറയും, ലോകാവസാനവും നമ്മുടെ ഇഷ്ടപ്രമേയങ്ങളാണ്. 
ഒരിക്കല്‍ പോലും ജീവിതത്തെ നമ്മുടെ വിഷയമാക്കുന്നില്ല. സര്‍വ്വതല സ്പര്‍ശിയും ജീവിതഗന്ധിയുമായ ജീവിതത്തിന്റെ മുദ്രകള്‍ നിറയുന്ന സന്ദേശം പകരുന്ന ഇസ്ലാമിനെ ഈ വിധം നാം ഫ്രെയിമുകളില്‍ ഒതുക്കരുത്.

നാലാമതായി പ്രവാചകന്‍ പറഞ്ഞത് നിസ്‌കാരമാണ്. 
കേവലം അതൊരു നിസ്‌കാരത്തിലേക്ക് ചുരുങ്ങരുത്. പാതിരാത്രിയിലെ നിദാന്ത നിശബ്ദതയില്‍ ഭക്തിപൂര്‍ണമാകൂ എന്നാണ് പ്രവാചകന്‍ പറഞ്ഞത്. 
തത്വത്തില്‍ ആരാധനക്കനുകൂലമായ ആത്മീയ അന്തരീക്ഷം നമ്മുടെ മസ്ജിദുകളില്‍ സാധ്യമാക്കണം.
മൂത്രത്തിന്റെ മണം വന്നാല്‍ അാവിടെ പള്ളിയുണ്ട് എന്ന തരത്തിലേക്ക് പൊതുബോധം മാറിയതിന് ആരാണ് ഉത്തരവാദികള്‍. 
ശുചിത്വമായിരിക്കണം മഹല്ലിന്റെ സാംസ്‌കാരിക കേന്ദ്രമായ മസ്ജിദുകള്‍. പള്ളി മുഅദ്ദിനെ ഒരിക്കലും ശുചീകരണത്തൊഴിലാളിയായി നിയമിക്കരുത്. 
അവരുടെ സ്ഥാനം അല്ലാഹുവിന്റെ അരികില്‍ വലുതാണ്. ശുചീകരണത്തിന് പ്രത്യേകം ആളെ നിശ്ചയിക്കണം. പള്ളിക്കു ചുറ്റും മനോഹരമായ പൂവുകള്‍ നിറയുന്ന  ഗാര്‍ഡന്‍ സെറ്റ് ചെയ്യണം. ഒഴിഞ്ഞ ഇടങ്ങളില്‍ ജൈവ പച്ചക്കറിത്തോട്ടവുമാകാം. 
മഹല്ല് നിവാസികള്‍ക്ക്  ആരോഗ്യകരമായ ഭക്ഷണശീലം അതുവഴി നല്‍കാം. ചുരുക്കത്തില്‍ ഭക്തിപൂര്‍ണമായ അന്തരീക്ഷം നമ്മുടെ പള്ളികള്‍ പ്രസരിപ്പിക്കേണ്ടതുണ്ട്. അശാസ്ത്രീയ നിര്‍മാണം കാരണം അസഹ്യമായ ദുര്‍ഗന്ധമനുഭവപ്പെടുന്ന ടോയ്ലെറ്റുകളും ഒഴിഞ്ഞ സ്ഥലവും മാറ്റിയെടുക്കാന്‍ നാം ശ്രമിക്കണം.

ചില നിര്‍ദേശങ്ങള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തുവയ്ക്കുന്നു.

മഹല്ല് ഭരണം വികേന്ദ്രീകരിക്കുക, പൊതുഭരണം എക്സിക്യൂട്ടിവില്‍ നിക്ഷിപ്തമാണെങ്കിലും സൗകര്യത്തിന് വേണ്ടി വിദ്യാഭ്യാസം, റിലീഫ്, ദഅ്വത്ത്, സാമൂഹികം, മസ്ലഹത്ത്, സാമ്പത്തികം എന്നിവയ്ക്ക് പ്രത്യേകം സമിതികളെ നിശ്ചയിക്കണം. 
മഹല്ല് മീറ്റിംഗുകളില്‍ ഈ സമിതികള്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കട്ടെ. അവ നടപ്പിലാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കൂട്ടായി ആലോചിക്കുക. 
ഇതര മതസമൂഹങ്ങളുമായി ആരോഗ്യകരമായ ഒരു സംവേദന രീതി മഹല്ല് ഇമാമിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുക്കുക. മഹല്ലിനെ നാല് ക്ലസ്റ്ററുകളായി തിരിച്ച് രണ്ടുമാസത്തിലൊരിക്കല്‍ മഹല്ല് നേതൃത്വവും ഇമാമും വീടുകളില്‍ സന്ദര്‍ശനം നടത്തുക. വിവാഹധൂര്‍ത്തിനെതിരേ ശക്തമായ നിലപാടുകള്‍ എടുക്കാന്‍ മഹല്ലിന്റേതായ ഒരു ഫ്രെയിം രൂപപ്പെടുത്തുക.  അത്തരം വിവാഹങ്ങളില്‍ ഖാസിയും രേഖയും നല്‍കില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. 

'അസാധ്യമായയി ഒന്നുമില്ല.!'
അതൊന്നും നടക്കില്ല എന്ന മുന്‍വിധിയുള്ളവരാണ് ഈ ഉമ്മത്തിന്റെ ശാപം. അവര്‍ക്ക് അധികാരം അലങ്കാരം മാത്രമാണ്. നേക്കൂ, ചിന്താശേഷിയും സക്രിയവുമായ ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. 
സ്വയം മാറ്റത്തിന് വിധേയരാകാത്ത ഒരു ജനത ഒരിക്കലും മാറുകയില്ല. 
പൊള്ളുന്ന ചില തുറന്നു പറച്ചിലിന് ഉദ്ദേശ്യ ശുദ്ധിക്ക് മാപ്പുനല്‍കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter