മരിച്ചവരോട് സലാം പറയലും വഹാബി വാദവും

‘തനിക്ക് സലാം മടക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ഒരാള്‍ ഖബറാളിക്ക് സലാം പറയുന്നതിലും ഖബറാളി സലാം മടക്കുന്നതിലും സഹായം തേടലും സഹായിക്കലുമില്ലെന്ന് അഭിപ്രായപ്പെടുന്ന മുജാഹിദ് പണ്ഡിതന്മാര്‍ ആരെല്ലാമാണ്?
മുജാഹിദുകളുടെ മറുപടി: ഒരാളുമില്ല. രോഗമോ ദാരിദ്ര്യമോ മറ്റുവല്ല പ്രയാസമോ ബാധിച്ച ഒരാള്‍ പ്രവാചകന്റെ സലാം മടക്കല്‍ ആഗ്രഹിച്ചുകൊണ്ട് ഖബറിന്റെ അടുക്കല്‍ ചെന്ന് സലാം പറയുകയും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാകട്ടെ എന്നു പറഞ്ഞു സലാം മടക്കുകയും ചെയ്താല്‍ ഇത് സഹായം തേടലും സഹായിക്കലുമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ച് നബി(സ)യുടെ പ്രാര്‍ത്ഥനയേക്കാള്‍ വലിയ ഒരു സഹായം വേറെയില്ല.” (ശബാബ്, 2009 ഏപ്രില്‍ 10)
മുജാഹിദ് ഗ്രൂപ്പുകള്‍ തമ്മിലുള്ള വാദപ്രതിവാദമാണ് പശ്ചാത്തലം. ലേഖകന്‍ സലാം സുല്ലമി എടവണ്ണ. കുറെ സാങ്കല്‍പിക ചോദ്യങ്ങള്‍ ഉണ്ടാക്കി അതിന് മുജാഹിദ് പക്ഷ (മടവൂര്‍) ത്തിന്റെ ലൈന്‍ ആണ് ശരി എന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം തന്നെ നിലപാടു വിശദീകരിച്ചുകൊണ്ടുള്ള മറുപടിയും നല്‍കുന്നു. പത്താമത്തെ നമ്പര്‍ ചോദ്യവും മറുപടിയുമാണ് മുകളില്‍ കൊടുത്തത്. അതിലെ സംഗതികള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1) തനിക്ക് സലാം മടക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ഒരാള്‍ ഖബറാളിക്ക് സലാം പറയുന്നതിലും ഖബറാളി സലാം മടക്കുന്നതിലും സഹായം തേടലും സഹായിക്കലുമില്ലെന്ന് അഭിപ്രായപ്പെടുന്ന മുജാഹിദ് പണ്ഡിതന്മാര്‍ ഒരാളുമില്ല.
2) രോഗമുള്ള ഒരാള്‍ പ്രവാചകന്റെ സലാം മടക്കല്‍ ആഗ്രഹിച്ചുകൊണ്ട് ഖബറിന്റെ അടുക്കല്‍ വന്ന് സലാം പറയാം.
3) മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാകട്ടെ എന്നു പറഞ്ഞു സലാം മടക്കും.
4) ഇതില്‍ സഹായം തേടലുണ്ട്.
5) ഇതില്‍ സഹായിക്കലുമുണ്ട്.
6) ദാരിദ്ര്യമുള്ള ഒരാള്‍ പ്രവാചകന്റെ സലാം മടക്കല്‍ ആഗ്രഹിച്ചുകൊണ്ട് ഖബറിന്റെ അടുക്കല്‍ വന്ന് സലാം പറയാം.
7) മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാകട്ടെ എന്ന് പറഞ്ഞ് സലാം മടക്കും.
8) ഇതില്‍ സഹായം തേടലുണ്ട്.
9) ഇതില്‍ സഹായിക്കലുമുണ്ട്.
10) ഏതൊരു പ്രയാസവും ബാധിച്ച ഒരാള്‍ പ്രവാചകന്റെ സലാം മടക്കല്‍ ആഗ്രഹിച്ചുകൊണ്ട് ഖബറിന്റെ അടുക്കല്‍ വന്ന് സലാം പറയാം.
11) അപ്പോള്‍ മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാകട്ടെ എന്ന് പറഞ്ഞ് സലാം മടക്കും.
12) ഇതില്‍ സഹായിക്കലുമുണ്ട്.
13) ഇതില്‍ സഹായം തേടലുമുണ്ട്.
14) ഒരു വിശ്വാസിയെ സംബന്ധിച്ച് നബി(സ)യുടെ പ്രാര്‍ത്ഥനയേക്കാള്‍ വലിയ ഒരു സഹായം വേറെയില്ല.
സുന്നികളും വഹാബികളാകുന്ന കെ.എന്‍.എമ്മുകാരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഇനി പറയേണ്ടത് അബ്ദുസ്സലാം സുല്ലമിയാണ്. മരണപ്പെട്ടവര്‍ – നബി(സ)യാണെങ്കില്‍ പോലും – സഹായിക്കുമെന്ന് വിശ്വസിക്കലും അവരോട് സഹായം തേടലും ശിര്‍ക്കാണെന്നല്ലേ ഇത്രയും കാലം എഴുതുകയും പ്രസംഗിക്കുകയും ചെയ്തത്.
മനുഷ്യരെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം എന്നീ ബുദ്ധിമുട്ടുകള്‍ക്ക് മാത്രമല്ല മനുഷ്യരെ ബാധിക്കുന്ന ഏത് തരം പ്രയാസങ്ങള്‍ക്കും നബി(സ)യുടെ ഖബിറിടത്തില്‍ ചെന്ന് നബി(സ)യുടെ സലാം മടക്കല്‍ ആഗ്രഹിച്ചുകൊണ്ട് സലാം പറയാമെന്നാണല്ലോ സുല്ലമി പറഞ്ഞത്. അല്ലാഹുവിന്റെ രക്ഷ നിങ്ങള്‍ക്കുണ്ടാകട്ടെയെന്ന് പറഞ്ഞ് നബി(സ) സലാം മടക്കുകയും ചെയ്യും. ഇവിടെ മരണപ്പെട്ട നബി(സ)യില്‍ നിന്ന് ആ സലാം പറഞ്ഞ വ്യക്തിക്ക് ഗുണം ലഭിക്കുമെന്ന കാര്യം തീര്‍ച്ചയാണല്ലോ? ഈ ഗുണം ലഭിക്കുന്നത് വഹാബി ഭാഷ്യമനുസരിച്ച് ഭൗതിക മാര്‍ഗ്ഗത്തിലൂടെയോ അതോ അഭൗതികമാര്‍ഗ്ഗത്തിലൂടെയോ? ഇവിടെ സഹായം ലഭിക്കുന്നത് കാര്യകാരണ ബന്ധങ്ങള്‍ക്കതീതമോ അഥവാ കാര്യകാരണബന്ധങ്ങള്‍ക്കധീനമോ?
3) നബി(സ)യുടെ മേല്‍ അസ്സലാമു അലൈക യാ റസൂലല്ലാഹ് എന്ന് സലാം പറയുന്നതില്‍ വിളിയില്ലേ? ശിര്‍ക്കിന്റെ മാനദണ്ഡം അകലമാണോ? അടുത്ത് നിന്ന് വിളിച്ചാല്‍ ശിര്‍ക്കാവുകയില്ലേ? സലാം പറയുന്ന രൂപത്തില്‍ മാത്രം സഹായം പ്രതീക്ഷിച്ചാല്‍ തൗഹീദും അല്ലാത്തതുമൊക്കെ ശിര്‍ക്കുമാണെന്നാണോ? എന്താണ് തൗഹീദിന്റെയും ശിര്‍ക്കിന്റെയും മാനദണ്ഡം? സുല്ലമി വിശദീകരിച്ചേ മതിയാകൂ!
സലാം പറയുന്നതിലും മടക്കുന്നതിലും സഹായം തേടലും സഹായിക്കലുമുണ്ടെന്ന് പറയുമ്പോള്‍ മരണപ്പെട്ടവരില്‍നിന്ന് സഹായം പ്രതീക്ഷിക്കാമെന്ന് സമ്മതിക്കുന്നില്ലേ?
ഒരു വിശ്വാസിയെ സംബന്ധിച്ച് നബി(സ)യുടെ പ്രാര്‍ത്ഥനയേക്കാള്‍ വലിയ ഒരു സഹായം വേറെയില്ല എന്ന് പറയുമ്പോള്‍ നബി(സ) ഈ പ്രാര്‍ത്ഥന എവിടെവെച്ചാണ് നടത്തുന്നത്, ഏത് രൂപത്തില്‍? നബി(സ)യുടെ ഖബറിന്റടുത്ത് ചെന്നുള്ള സലാം പറയലാണല്ലോ വിഷയം. അപ്പോള്‍ ഖബറില്‍ വെച്ച് അല്ലാഹുവിനോട് നബി(സ) പ്രാര്‍ത്ഥിക്കുമെന്ന് സമ്മതിച്ച സ്ഥിതിക്ക് മുസ്‌ലിംകളുടെ മേല്‍ തവസ്സുല്‍ ഇസ്തിഗാസയുടെ പേരില്‍ ശിര്‍ക്കാരോപിക്കാന്‍ ഇനി എന്ത് ന്യായമാണുള്ളത്?
നബി(സ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കും എന്ന നിലക്ക് തന്നെയാണല്ലോ ഉമര്‍(റ)വിന്റെ കാലത്ത് ഒരു പ്രമുഖ സ്വഹാബി നബി(സ)യുടെ ഖബറിന്റെടുത്ത് വന്ന് മഴക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്. ഹാഫിള് ഇബ്‌നു ഹജര്‍(റ) ഇത് സ്വഹീഹായ രേഖയാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നു. സുന്നികളും ഇതൊക്കെത്തന്നെയല്ലേ പറയുന്നുള്ളൂ.
ആയതിനാല്‍ സലാം സുല്ലമി ശബാബില്‍ എഴുതിയത് അറിഞ്ഞുകൊണ്ടും മനപ്പൂര്‍വ്വവുമാണെന്നാണ് മനസ്സിലാകുന്നത്. അങ്ങനെയെങ്കില്‍ ഈ മാറ്റം സ്വാഗതാര്‍ഹം തന്നെ.
ഇനി ഇതൊന്നുമല്ല സലാം സുല്ലമിയും ശബാബും പറയുന്നത് മാത്രം ശരിയും തൗഹീദും സുന്നികള്‍ പറയുന്നത് തെറ്റും ശിര്‍ക്കുമാണെന്ന് വാദമെങ്കില്‍ അത് വിശദീകരിക്കാന്‍ സുല്ലമി ബാധ്യസ്ഥനാണ്. ഇതില്‍നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് വഹാബി പുരോഹിതന്മാര്‍ ജന്മസിദ്ധമായ പോരും കുനിറ്റും മാറ്റിവെച്ച് നിഷ്പക്ഷമായി ചിന്തിക്കുകയാണെങ്കില്‍ പലതും സമ്മതിക്കാന്‍ നിര്‍ബന്ധിതരാകും. സലാം സുല്ലമിയുടെ മേല്‍ പരാമര്‍ശര്‍ത്തോടൊപ്പം കെ.എന്‍.എമ്മിന്റെ പാഠപുസ്തകത്തില്‍ പറഞ്ഞ കാര്യംകൂടി ചേര്‍ത്തുവായിച്ചാല്‍ അവര്‍ സത്യത്തോടടുക്കാന്‍ മനസ്സ് കാണിക്കുന്നുണ്ടെന്ന് ഗ്രഹിച്ചെടുക്കാം.
നബി(സ)ക്ക് ഹയാതുണ്ടെന്ന് പാഠപുസ്തകം വ്യക്തമാക്കുന്നു: ”വെള്ളിയാഴ്ച രാവിലും പകലിലും നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വളരെ ശ്രേഷ്ഠതയുള്ള ഒരു ദിവസമാണ്. അന്ന് നിങ്ങള്‍ എന്റെ പേരില്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുക. നിങ്ങളുടെ സ്വലാത്ത് എനിക്ക് കാണിക്കപ്പെടുന്നതാണ്. (ഇസ്‌ലാമിക് കര്‍മ പാഠങ്ങള്‍, പേ. 26 -ആറാം തരം)
ഇതേ ആശയം സലാം സുല്ലമിയും തന്റെ രിയാളുസ്വാലിഹീന്‍ പരിഭാഷയില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഔസ്(റ) നിവേദനം- തിരുമേനി(സ) അരുളി: നിങ്ങളുടെ ശ്രേഷ്ഠതയുള്ള ദിവസങ്ങളില്‍ പെട്ടതാണ് ജുമുഅ ദിവസം. അതുകൊണ്ട് ആ ദിവസം നിങ്ങള്‍ എന്റെ പേരില്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുവീന്‍. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്റെ അടുക്കല്‍ വെളിവാക്കപ്പെടും. (അബൂദാവൂദ് 1047), (റിയാളുസ്വാലിഹീന്‍ പരിഭാഷയും വ്യാഖ്യാനവും വാള്യം 3- പേ. 171) ഈ ഹദീസ് ളഈഫാണെന്ന് സലാം സുല്ലമി എഴുതിക്കാണുന്നില്ല. മറിച്ച് വ്യാഖ്യാനത്തില്‍ അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കും എന്നെഴുതി ഹദീസിന് കൂടുതല്‍ ബലം നല്‍കുകയാണ് അയാള്‍ ചെയ്തിരിക്കുന്നത്. ചുരുക്കത്തില്‍ മൗലവി ഗ്രൂപ്പിനോടുള്ള ദുര മൂത്ത് അവരെ എതിര്‍ത്തെഴുതിയത് വഹാബിസത്തിന്റെ ആണിക്കല്ലിളക്കാന്‍ കാരണമാകുമെന്നൊന്നും ശാഫിഈ ഇമാമിനേക്കാള്‍ ഇമ്മ്ണി ബല്യ ഈ മുജ്തഹിദ് ചിന്തിച്ചിരിക്കില്ല.

(സുന്നി അഫ്കാര്‍ വാരിക, 2009, ജൂലൈ 1, സുന്നിമഹല്‍ മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter