അധ്യായം 2. സൂറ ബഖറ- (Ayath 170-176) ശവം, രക്തം, പന്നിമാംസം
അല്ലാഹു മാത്രമാണ് ആരാധ്യന്‍, അവനെ അനുസരിക്കണം, നേതാക്കളെ അന്ധമായി അനുകരിക്കരുത്, പിശാചിനെ പിന്‍പറ്റരുത് എന്നൊക്കെയാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞുവെച്ചത്. അല്ലാഹുവിന് സമന്മാരെ നിശ്ചയിക്കുക, അവന്‍ നിഷിദ്ധമാണെന്ന് പറയാത്തത് നിഷിദ്ധമായി പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പൂര്‍വികരെയോ, പിശാചുക്കളെയോ പിന്‍പറ്റുകയോ അംഗീകരിക്കുകയോ ചെയ്യരുതെന്നും പറഞ്ഞു.
ഇങ്ങനെ ചെയ്തിരുന്ന ആളുകളോട്, നിങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത് പിന്‍പറ്റൂ എന്ന് പറഞ്ഞാല്‍, അവരുടെ മറുപടി എന്തായിരിക്കുമെന്നാണിനി പറയുന്നത്. ഞങ്ങളുടെ പൂര്‍വികരെ പിന്‍പറ്റുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്-ഇതായിരിക്കും അവരുടെ മറുപടിയും ന്യായവും. ഈ ന്യായവാദത്തിനും അല്ലാഹു മറുപടി പറയുന്നുണ്ട്.
മനുഷ്യന്ന് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. അതുകൊണ്ടുതന്നെ അവന്‍ അവതരിപ്പിച്ചതാണ് പിന്‍പറ്റേണ്ടത്. അല്ലാതെ പൂര്‍വികരുടെ തെറ്റായ നടപടികളല്ല.
وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ (170)
അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ അനുധാവനം ചെയ്യൂ എന്ന് അവരോട് കല്‍പ്പിക്കപ്പെടുമ്പോള്‍, ഇല്ല, പൂര്‍വപിതാക്കള്‍ സ്വീകരിച്ചതായിക്കണ്ടതേ ഞങ്ങള്‍ പിന്തുടരൂ എന്നാണവരുടെ പ്രതികരണം. പൂര്‍വികര്‍ യാതൊന്നും ഗ്രഹിക്കാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരുമായിരുന്നെങ്കിലും പിന്‍തുടരുകയോ?!
ألفى يُلفي، أَلْفِ ، إلفاءً ، فهو مُلْفٍ ، والمفعول مُلْفًى، أَلْفَاهُ فِي طَرِيقِهِ :وَجَدَهُ وَصَادَفَهُ، ألْفَى دِرْهَماً: وَجَدَهُ.
വലിയൊരു പാഠം മനസ്സിലാക്കിത്തരികയാണിവിടെ: പൂര്‍വികന്മാര്‍ സത്യം മനസ്സിലാക്കിയവരും സന്മാര്‍ഗികളുമാണെങ്കില്‍ അവരെ അനുകരിക്കാം; അല്ലെങ്കില്‍ പാടില്ല. സന്മാര്‍ഗികളായ പൂര്‍വികന്മാരെ പിന്‍പറ്റാന്‍ വിശുദ്ധ ഖുര്‍ആനില്‍തന്നെ ധാരാളം പ്രേരണകളുണ്ട്. മഹാന്മാരായ മദ്ഹബിന്‍റെ ഇമാമുമാര്‍ അത്തരം സന്മാര്‍ഗികളായ പൂര്‍വികരില്‍ പെട്ടവരാണ്.
ഈ ആയത്തിന്‍റെ അവതരണം: ഇമാം ഇബ്‌നു അബ്ബാസ്رضي الله عنهما പറയുന്നു: 'വേദക്കാരില്‍ പെട്ട ജൂതന്മാരെ തിരുനബി صلى الله عليه وسلم ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചില്ലെങ്കില്‍ ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്തു. അപ്പോള്‍ റാഫിഉബ്‌നു ഖാരിജ, മാലികുബ്‌നു ഔഫ് എന്നീ രണ്ട് ജൂതന്മാര്‍ പറഞ്ഞു: ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഏത് വഴിയിലായിരുന്നോ, അതാണ് ഞങ്ങള്‍ പിന്തുടരുന്നത്. കാരണം അവരാണ് നമ്മളെക്കാള്‍ അറിവുള്ളവരും ഉത്തമരും. ആ സന്ദര്‍ഭത്തിലാണ് ഈ ആയത്ത് അവതരിച്ചത്' (തഫ്‌സീര്‍ ഥബ്‌രി 2:78).
ഈ ആയത്തിന്‍റെ അവതരണകാരണം എന്തായിരുന്നാലും, ഈ നിലപാട് സ്വീകരിക്കുന്ന എല്ലാര്‍ക്കും ബാധകമാണിത്.
അടുത്ത ആയത്ത്-171
മുകളില്‍ പറഞ്ഞതുപോലെയുള്ള അന്ധമായ അനുകരണം കാരണം, സത്യത്തെക്കുറിച്ച് ചിന്തിക്കാനോ അംഗീകരിക്കാനോ തയ്യാറാകാത്തവര്‍ തനി മൃഗങ്ങളെപ്പോലെയാണ്. മൃഗങ്ങളോട് ഒച്ചയിടുന്നതുപോലെയാണ് അവരെ ഉപദേശിക്കുന്നത്.
മൃഗങ്ങളെ എത്ര നല്ല കാര്യങ്ങളിലേക്ക് വിളിച്ചാലും, വെറും ശബ്ദമല്ലാതെ മറ്റൊന്നും അവക്ക് കേള്‍ക്കാനാകില്ലല്ലോ. ആ ശബ്ദമിടുന്നവന്‍ പറയുന്നതിന്‍റെ അര്‍ത്ഥമോ, ആശയമോ ഒന്നും ആ മൃഗങ്ങള്‍ക്ക് മനസ്സിലാകില്ല. അതുപോലെയാണ് ഇവരുടെയും സ്ഥിതി.
സത്യനിഷേധത്തില്‍ മൂടുറച്ചവരോട് മതനിയമങ്ങള്‍ പറഞ്ഞു ഗുണദോഷിക്കുന്നത് ഫലം ചെയ്യില്ല. ആ ശബ്ദം കേള്‍ക്കുകയല്ലാതെ അതിനപ്പുറമൊന്നും അവരുടെ ഹൃദയത്തിലേക്കൊന്നും കടക്കുകയില്ല; നാവിലൂടെ സത്യത്തിന്‍റെ വാക്കുകള്‍ പുറത്തുവരികയുമില്ല; കണ്ണുകൊണ്ട് കണ്ട് സത്യാവസ്ഥ മനസ്സിലാക്കുകയുമില്ല. സത്യത്തെ സംബന്ധിച്ചിടത്തോളം അവര്‍ ബധിരരും ഊമകളും അന്ധന്‍മാരുമാണ്.
ഇനി, നല്ല കാര്യങ്ങള്‍ ആരെങ്കിലും നിര്‍ബന്ധിച്ച് കേള്‍പ്പിക്കുകയോ യാദൃച്ഛികമായി സത്യം അവരുടെ ചിന്തയില്‍ വരികയോ ചെയ്താല്‍ പോലും അവരത് ഗ്രഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല.
وَمَثَلُ الَّذِينَ كَفَرُوا كَمَثَلِ الَّذِي يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَاءً وَنِدَاءً ۚ
സത്യനിഷേധികളുടെ ഉപമ, കൊട്ടും കുരവയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത (വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത) ജീവിയോട് ശബ്‍ദിക്കുന്നവന്‍റേതാണ്.
صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَعْقِلُونَ (171)
അവര്‍ ബധിരരും മൂകരും അന്ധരുമാകയാല്‍ യാതൊന്നും ഗ്രഹിക്കില്ല.
അടുത്ത ആയത്ത്- 172
168 ആം ആയത്തില്‍, മനുഷ്യരെ പൊതുവെ അഭിസംബോധന ചെയ്ത്, ഭൂമിയിലുള്ള നല്ല സാധനങ്ങള്‍ നിങ്ങള്‍ ഭക്ഷിച്ചോളൂ എന്ന് പറഞ്ഞിരുന്നല്ലോ. ആ ആശയം ഒന്നുകൂടി ആവര്‍ത്തിക്കുകയാണിനി. പക്ഷേ, ഇവിടെ സത്യവിശ്വാസികളെ അഭിസംബോധന ചെയ്താണ് വിഷയം പറയുന്നത്. അല്ലാഹുവിന് നന്ദി ചെയ്യണമെന്നും ചേര്‍ത്തുപറയുന്നുണ്ട്.
يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ (172)
സത്യവിശ്വാസികളേ, നാം നിങ്ങള്‍ക്കു തന്നതില്‍ നിന്നുദാത്തമായവ ഭക്ഷിച്ചുകൊള്ളുക; അല്ലാഹുവിനോടു നന്ദി പ്രകാശിപ്പിക്കുക-അവനെയാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.
ഇവിടെ, സത്യവിശ്വാസികളേ എന്നാണ് അഭിസംബോധനെയങ്കില്‍, സൂറത്തുല്‍ മുഅ്മിനൂന്‍ 51 ആം ആയത്തില്‍,
يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ عَلِيمٌ (51)المؤمنون
(മുര്‍സലുകളേ, നിങ്ങള്‍ നല്ലതില്‍ നിന്ന് ഭക്ഷിക്കുക) എന്നാണുള്ളത്. അതായത്, അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരായ മുര്‍സലുകളോടും സത്യവിശ്വാസികളോടും ഒരേ ശൈലിയില്‍ കല്‍പിക്കപ്പെട്ടതാണ് ഇക്കാര്യം.
168-ആം ആയത്തില്‍, ഭൂമിയിലുള്ള വസ്തുക്കളില്‍ അനുവദനീയവും വിശിഷ്ടവുമായത് തിന്നുകൊള്ളുക (كُلُوامِمَّافِي الأرْضِ حَلالاطَيِّبًا) എന്ന് പറഞ്ഞതിന് പകരം, ഇവിടെ നിങ്ങള്‍ക്ക് നാം നല്‍കിയ വിശുദ്ധ വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുക (كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ) എന്നാണുള്ളത്. അതായത് (حَلالا) എന്ന് ഇവിടെ പറഞ്ഞില്ല. കാരണം, അവിടെ അഭിസംബോധന ചെയ്യുന്നത് വിശ്വാസികളും അവിശ്വാസികളുമടക്കം എല്ലാവരോടുമാണ്. ഇവിടെ, സത്യവിശ്വാസികളോട് മാത്രവുമാണ്.
സത്യവിശ്വാസികള്‍, അല്ലാഹു അനുവദനീയമാക്കിയതെല്ലാം അനുവദനീയവും, അവന്‍ നിഷിദ്ധമാക്കിയത് മാത്രം നിഷിദ്ധവുമായി കാണുന്നവരുമാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുമാണ്. പിന്നെയുമന്തേ, അവരോട് വിശിഷ്ടമായ വസ്തുക്കള്‍ ഭക്ഷിക്കണമെന്നും, അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ അവനോട് നന്ദികാണിക്കണമെന്നും കല്‍പിക്കുന്നത്?
അതിന് പ്രധാനപ്പെട്ടൊരു കാരണം, പ്രത്യക്ഷത്തില്‍ അനുവദനീയമെന്ന് തോന്നുന്ന പലതിലും ഏതെങ്കിലും വിധേന സംശയത്തിന്‍റെ കലര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ടല്ലോ. അതുകൂടി ശ്രദ്ധിച്ചായിരിക്കണം, അത്തരം വിഭവങ്ങള്‍ സത്യവിശ്വാസികള്‍ കഴിക്കേണ്ടത്.
അതുപോലെ, അല്ലാഹുവിനെമാത്രം ആരാധിച്ചുവരുന്നവരാണ് നിങ്ങളെന്ന സ്ഥിതിക്ക്, നിങ്ങള്‍ക്കവന്‍ ഭക്ഷണം നല്‍കി എന്ന ഈ വലിയ അനുഗ്രഹത്തിനും നിങ്ങളെപ്പോഴും നന്ദിയുള്ളവരായിരിക്കണം.
ഹലാലും ഥയ്യിബുമായ ഭക്ഷണം വളരെ പ്രധാനമാണ്. നമ്മളും കുടുംബവും നന്നാകാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. മക്കള്‍ നന്നാകാനുള്ള ഏറ്റവും നല്ല മാര്‍ഗം, ഥയ്യിബായ ഭക്ഷണം മാത്രം കൊടുക്കുക എന്നതാണ്.
മനുഷ്യന്‍റെ മജ്ജയും മാംസവും ശരീരവുമെല്ലാം സംവിധാനിച്ചൊരുക്കുന്നതില്‍ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണല്ലോ. ആ ഭക്ഷണം നന്നായെങ്കില്‍ മാത്രമേ മനുഷ്യനും നന്നാകൂ.
ഹറാമായത് വയറ്റിലേക്കെത്തുന്ന ആള്‍, അല്ലാഹുവിനോട് ദുആ ചെയ്താല്‍ ഉത്തരം ലഭിക്കില്ലെന്ന് തിരുനബി صلى الله عليه وسلم യുടെ ഹദീസിലുണ്ട്. (അബൂഹുറൈറ-മുസ്‌ലിം). ഹറാമില്‍ നിന്നുണ്ടായ മാംസം (ശരീരം) നരകവുമായിട്ടാണ് ഏറ്റവും ബന്ധപ്പെട്ടത് എന്ന് മറ്റൊരു ഹദീസിലുമുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ മാത്രമല്ല, സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം എല്ലാറ്റിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാഹുവിന്‍റെ അടുക്കലുള്ള സ്വീകാര്യതക്ക് അത് അത്യന്താപേക്ഷിതമാണ്. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: നിശ്ചയം, അല്ലാഹു വിശിഷ്ടനാണ്. വിശിഷ്ടമായതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല.
അടുത്ത ആയത്ത് 173
വിശിഷ്ടമായ ആഹാരം കഴിക്കണമെന്നു പറഞ്ഞ ശേഷം, തിന്നാന്‍ പാടില്ലാത്ത ചില വസ്തുക്കളെക്കുറിച്ച് പറയുകയാണിനി.
മനുഷ്യരെ പൊതുവെയും, സത്യവിശ്വാസികളെ പ്രത്യേകിച്ചും അഭിസംബോധന ചെയ്ത്, ഭൂമിയിലെ വിശിഷ്ട വസ്തുക്കളില്‍ നിന്നെല്ലാം ഭക്ഷിക്കാനും, ആ അനുഗ്രഹത്തിന് നന്ദിയും ചെയ്യാനും, പിശാചിന്‍റെ പിറകെ കൂടി ആ അനുഗ്രഹം അവഗണിക്കാതിരിക്കാനും പറഞ്ഞു. എന്നിട്ട് ഇനി പറയുന്നത്, വളരെ കുറച്ച് വിഭവങ്ങള്‍ മാത്രമേ അല്ലാഹു തിന്നാന്‍ പാടില്ലാത്തതായി നിശ്ചയിട്ടുള്ളൂ എന്നും അത് ഏതൊക്കെയാണെന്നുമാണ്.
إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنْزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ ۖ
ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്ത ദൈവങ്ങളുടെ പേരുച്ചരിച്ച് അറുക്കപ്പെട്ടത്-ഇവ മാത്രമാണവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളത്.
فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ (173)
എന്നാല്‍ തല്‍പരനും പരിധിവിട്ടവനുമായല്ലാതെ അവ തിന്നാന്‍ ഒരാള്‍ നിര്‍ബന്ധിതനായാല്‍ കുറ്റമില്ല. അല്ലാഹു ഏറ്റം പൊറുക്കുന്നവനും കരുണാമയനുമത്രേ.
ഈ പറഞ്ഞ സാധനങ്ങള്‍ ഹലാലാണെന്ന് വാദിക്കുന്നവരെ ഖണ്ഡിക്കുക കൂടിയാണിവിടെ. ഇതൊക്കെ ഹലാലാണെന്ന് കരുതി തിന്നുന്നവര്‍ ഇന്നുമുണ്ട്. ആരോഗ്യത്തിന് ഹാനികരമാണെന്ന് ആധുനികശാസ്ത്രം തന്നെ തെളിയിച്ചതാണിതൊക്കെ.
നിരോധിച്ചവ നലെണ്ണം മാത്രമാണ്:
- ശവം (ശരിയായ അറവുകൂടാതെ മരണപ്പെട്ടത്). ശവം എല്ലാവരും വെറുക്കുന്നതാണ്. ആരോഗ്യത്തിനത് ഹാനികരവുമാണ്. വെറുപ്പ് തോന്നാത്ത രണ്ട് ഐറ്റങ്ങളാണ് മത്സ്യം, വെട്ടുകിളി എന്നിവയുടെ ശവം. അത് അനുവദനീയവും ആരോഗ്യദായകവുമാണ്. ഹദീസുകളുടെ വെളിച്ചത്തില്‍ ഫുഖഹാഅ് അത് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
നിയമാനുസൃതമായ രീതിയില്‍ അറുത്ത് ജീവന്‍ പോയവ മാത്രമേ ഭക്ഷിക്കാവൂ. കഴുത്ത് പിരിച്ചോ, ശ്വാസനാളം ഞെരിച്ചോ, തലക്കടിച്ചോ മറ്റോ കൊല്ലുന്നത് ദീനില്‍ നിയമാനുസൃതമല്ല. ശ്വാസനാളവും അന്നനാളവും മുറിച്ച് ജീവന്‍ കളയുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. അങ്ങനെ ചെയ്താല്‍ മാത്രമേ രക്തം വാര്‍ന്നുപോവുകയും, മാംസം രോഗാണുക്കളില്‍ നിന്ന് സുരക്ഷിതമാവുകയും ചെയ്യുകയുള്ളൂ
ശവത്തിന്‍റെ മാംസത്തിന്‍റെ അവസ്ഥകള്‍ വളരെ പെട്ടെന്നു മാറുമെന്ന് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ചത്തുകഴിഞ്ഞ് ആദ്യമണിക്കൂറില്‍ തന്നെ അത് കരുവാളിച്ചുതുടങ്ങും. പിന്നെയങ്ങോട്ട് രോഗാണുക്കളുടെ കുടിയേറ്റം തന്നെയാണത്രേ. രോഗങ്ങള്‍ പിടിപെട്ട് ചത്ത മൃഗങ്ങളുടെ മാംസവും വലിയ പ്രാത്യാഘാതങ്ങളുണ്ടാക്കും. ക്ഷയം, ആന്ത്രാക്‌സ്, സാല്‍മൊണല്ല തുടങ്ങി പല ഗുരുതരമായ രോഗങ്ങള്‍ക്കും അത് കാരണമാകും (മഅത്ത്വിബ്ബി ഫില്‍ഖുല്‍ആന്‍-പേജ് 134).
- രക്തം: രക്തത്തില്‍ പലതരം അണുക്കളും മാലിന്യങ്ങളുമുണ്ടാകും. വിവിധ രോഗാണുക്കള്‍ വളരുന്ന ഇടം കൂടിയാണല്ലോ രക്തം. അതുകൊണ്ടാണല്ലോ പല രോഗനിര്‍ണയങ്ങള്‍ക്കും സാധാരണയായി രക്തം ടെസ്റ്റ് ചെയ്യുന്നത്.
മാംസത്തില്‍ പറ്റിപിടിച്ചു നില്‍ക്കുന്ന രക്തത്തിന് വിരോധമില്ല. ഒലിക്കുന്ന രക്തമാണ് പാടില്ലാത്തത്. സൂറത്തുല്‍ അന്‍ആം 145-ആം ആയത്തില്‍ مسفوح (ഒഴുക്കപ്പെട്ടത്) എന്ന് രക്തത്തെ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്.
മനുഷ്യന്‍റെ ഒരംഗീകൃത ആഹാരമായി രക്തം ലോകത്തെവിടെയും കണക്കാക്കപ്പെടുന്നില്ല. മറിച്ച്, രക്തത്തിലൂടെ വന്നുചേരാവുന്ന നിരവധി രോഗാണുക്കളെയും രോഗങ്ങളെയും കുറിച്ച് വൈദ്യശാസ്ത്രം മുന്നറിയിപ്പ് തരികയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ജീവികളുടെ കരള്‍ അനുവദനീയമാണ്. രണ്ട് ശവവും (മത്സ്യവും വെട്ടുകിളിയും), രണ്ട് രക്തവും (കരളും പ്ലീഹയും) നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന് ഹദീസിലുണ്ട്.
ഇത് രണ്ടിന്‍റെയും ബഹുഭൂരിഭാഗവും അടിസ്ഥാനപരമായി രക്തം തന്നെയാണെങ്കിലും, ആരോഗ്യത്തിനത് ഹാനികരമാണെന്ന് ഇന്നുവരെ ആരും തെളിയിച്ചിട്ടില്ല. മാത്രമല്ല, ഫലസമ്പുഷ്ടമാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഗ്ലൈക്കോജന്‍, അയേണ്‍, പ്രോട്ടീന്‍ തുടങ്ങി വിവിധതരം വിറ്റാമിനുകള്‍ ഇതിലുണ്ട്. വിശുദ്ധ ദീന്‍, ഈ 'രക്തം' അംഗീകരിക്കുകയും മറ്റ് രക്തങ്ങള്‍ നിരോധിക്കുകയും ചെയ്തത് എത്ര പ്രസക്തമാണല്ലേ.
- പന്നിമാംസം: പന്നിയുടെ എല്ല് അടക്കം ഏത് ഭാഗങ്ങവും നിഷിദ്ധം തന്നെയാണ്. സാധാരണ തിന്നാറുള്ളത് ഇറച്ചിയാണ് എന്നതുകൊണ്ടാണ് മാംസം എന്ന് പറഞ്ഞത്. പന്നിയെ അറുത്താലും അത് നിഷിദ്ധം തന്നെയാണ്.
ഇത് നിഷിദ്ധമാക്കാനുള്ള കാരണമൊന്നും ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടില്ല. അത് മ്ലേച്ഛമായ വസ്തുവാണ് (فَانَّهُ رِجْس) എന്നാണ് സൂറത്തുല്‍ അന്‍ആം 145 ആം ആയത്തില്‍ പറഞ്ഞത്.
അല്ലാഹുവിന്‍റെ കല്‍പനകള്‍ അപ്പടി അംഗീകരിക്കുന്നൊരു സമൂഹത്തിന് കാരണങ്ങളറിയേണ്ട കാര്യമില്ല. യുക്തി മനസ്സിലായെങ്കിലേ അംഗീകരിക്കൂ എന്ന നിലപാട് മുസ്‌ലിമിനുണ്ടാകാന്‍ പാടില്ലല്ലോ. അത് അപകടം ചെയ്യും. അതേസമയം, എന്തെങ്കിലും കാരണങ്ങളില്ലാതെ, സര്‍വജ്ഞനായ അല്ലാഹു ഒന്നും നിരോധിക്കുകയില്ല എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതുമാണ്.
പന്നിമാംസത്തിന്‍റെ നിരവധി അപകടങ്ങള്‍ ഒട്ടേറെ പഠനങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഏറ്റവും വൃത്തികെട്ട സ്വഭാവമുള്ള ജീവിയാണ് പന്നി.
നമ്മള്‍ കഴിക്കുന്നത് നമ്മളെത്തന്നെ കാര്യമായി സ്വാധീനിക്കും എന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ദുസ്സ്വഭാവത്തിന്‍റെയും വൃത്തികേടുകളുടെയും പര്യായമായ പന്നികളെ തിന്നുന്നവരിലും അത് പ്രതിഫലിക്കുകയില്ലേ?
ലജ്ജയില്ലായ്മ പന്നികളുടെ പ്രധാന പ്രത്യേകതയാണ്. ഒരു പെണ്‍പന്നിക്കു ചുറ്റും കുറെ ആണ്‍പന്നികള്‍ കൂടി ഒന്നിനുപിറകെ മറ്റൊന്നായി പരസ്യമായി ഇണ ചേരും. ഇത്രയും നിര്‍ലജ്ജമായ രീതി ലോകത്ത് മറ്റൊരു ജീവിക്കുമില്ലത്രെ.
ഇന്നിപ്പോ ഈ സ്വഭാവം പരക്കെ ഉണ്ടെന്നതിന് പ്രത്യേകം തെളിവ് നിരത്തേണ്ടതില്ലല്ലോ. പരസ്യമായി ഇണചേരുന്നതും അത് പ്രദര്‍ശിപ്പിക്കുന്നതും സര്‍വസാധാരണമാണ്. ഒരു സ്ത്രീയെ കുറെ പുരുഷന്മാര്‍ സംഘം ചേര്‍ന്ന് വ്യഭിചരിക്കുന്ന പതിവും പലേടത്തുമുണ്ട്. നമ്മുടെയൊക്കെ നാടുകളില്‍ വരെ. സ്വന്തം ഭാര്യമാരെ വരെ കൈമാറ്റം ചെയ്യുന്നവരുമുണ്ട്. ക്ലബ്ബുകളിലും മറ്റുമൊക്കെ. അടുത്ത കാലത്ത് അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊക്കെ വന്നിരുന്നല്ലോ.
പന്നിമാംസം വിവിധ രോഗങ്ങള്‍ക്ക് കാരണമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ടാനിയാ സോളിയം എന്നൊരു വിരയുടെ ശല്യം പന്നിമാംസത്തില്‍ നിന്നുണ്ടാകുന്നതാണ്. രണ്ടോ മൂന്നോ മില്ലിമീറ്റര്‍ വലിപ്പമുള്ള ഈ വിര മനുഷ്യന്‍റെ ആമാശയത്തില്‍ വളര്‍ന്നുപെരുകി പല രോഗങ്ങളുമുണ്ടാക്കും.
Trichinella Spiralis എന്ന സൂക്ഷ്മമായ മറ്റൊരു വിരയും പന്നി മാംസത്തില്‍ നിന്നുണ്ടാകുമത്രെ. 3 മുതല്‍ 5 വരെ മില്ലീമീറ്ററാണ് ഇവയുടെ വലിപ്പം. ശ്വാസകോശഭിത്തികളെ ഇവ കടന്നാക്രമിക്കുകയും അവിടം പഴുക്കാന്‍ കാരണമാക്കുകയും ചെയ്യുന്നതാണ്.
Human Cysticercosis എന്ന രോഗവും പന്നിയിറച്ചിയില്‍ നിന്നുണ്ടാകുന്നതാണ്. ഓപ്പറേഷന്‍ മാത്രമേ ഇതിന് പ്രതിവിധിയുള്ളൂ.
വേറെയും പലതരം വിരകളും രോഗങ്ങളും ഇതുമൂലമുണ്ടാകമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാംസപേശികള്‍ ദുര്‍ബലമാകുന്ന, ശ്വസനേന്ദ്രിയങ്ങള്‍ കുഴയുന്ന, ഹൃദ്രോഗമുണ്ടാക്കുന്ന ഒരുതരം വിരയും പന്നിമാംസത്തില്‍ നിന്നാണത്രെ ഉണ്ടാകുന്നത്.
- അല്ലാഹു അല്ലാത്തവരുടെ പേര് ചൊല്ലി അറുക്കുകയോ, വേട്ട ചെയ്ത് പിടിക്കുകയോ ചെയ്തിട്ടുള്ള ജീവികള്‍. അതായത്, ഇബ്നു കസീര്‍ رحمه الله പറഞ്ഞ പോലെ, അല്ലാഹുവിന്‍റെ പേര് പറയാതെ, ബിംബങ്ങള്‍ മുതലായവയുടെ നാമം പറഞ്ഞ് അറുക്കപ്പെട്ടവ.
ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ദൈവങ്ങളുടെ പേരുച്ചരിച്ച് ബലിയറുക്കാറുണ്ട്. ജാഹിലിയ്യാ കാലത്തും അത് സാര്‍വത്രികമായിരുന്നു. അറബി മുശ്‌രിക്കുകള്‍ ചില ജീവികളെ അറുക്കുമ്പോള്‍ അവരുടെ ഇലാഹുകളുടെ നാമം ചൊല്ലും. ലാത്തിന്‍റെയും, ഉസ്സായുടെയും നാമത്തില്‍ ഞാന്‍ അറുക്കുന്നു എന്ന് പറയും. അതാണിവിടെ ഉദ്ദേശ്യം.
മഹാന്മാരോ ബന്ധുക്കളോ ആയ പരേതര്‍ക്ക് പ്രതിഫലം ദാനമാക്കി നടത്തപ്പെടുന്ന ബലികള്‍ ആണിവിടെ ഉദ്ദേശ്യമെന്നു വ്യാഖ്യാനിച്ചവരുടെ ജഹാലത്ത് ആഴമേറിയതാണ്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക: മഹാത്മാക്കള്‍ക്കു വേണ്ടി സ്വദഖ ചെയ്യാന്‍ നേര്‍ച്ചയാക്കിയ മൃഗങ്ങള്‍, അല്ലെങ്കില്‍ മരണപ്പെട്ട ബന്ധുക്കള്‍ക്കുവേണ്ടി പ്രതിഫലം ദാനമാക്കി നടത്തപ്പെടുന്ന ബലികള്‍, ഈ പറഞ്ഞതിനോട് കൂട്ടിക്കെട്ടി പുത്തന്‍വാദികള്‍, അഹ്‍ലുസ്സുന്നത്ത് വല്‍ ജമാഅയെ ആക്ഷേപിക്കാറുണ്ട്. അതവരുടെ വിവരമില്ലായ്മയാണ്.
കാരണം, ഇത്തരം മൃഗങ്ങളെ അറുക്കുമ്പോള്‍ ആരും ആ മഹാത്മാക്കളുടെ പേര് ചൊല്ലാറില്ല. നേരെ മറിച്ച് അല്ലാഹുവിന്‍റെ നാമം (ബിസ്മില്ലാഹി) ചൊല്ലിത്തന്നെയാണ് അറുക്കാറുള്ളത്. ആ അറവിന് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം, മഹാത്മാക്കള്‍ക്ക്/ബന്ധുക്കള്‍ക്ക് ഹദ്‍യയായി നല്‍കുകയാണ് ചെയ്യുന്നത്. അതിനൊരു തെറ്റുമില്ലതാനും. ഏതു സല്‍ക്കര്‍മത്തിന്‍റെയും പ്രതിഫലം മരിച്ചവര്‍ക്ക് ദാനം ചെയ്യാമല്ലോ. നിരവധി ഹദീസുകള്‍ അതിനു തെളിവായുണ്ട്.
فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേര് പറഞ്ഞ് അറുത്തത് എന്നിവ നിഷിദ്ധമാണെന്ന് പറഞ്ഞല്ലോ. ഇതെല്ലാം കഴിച്ചാല്‍ ദൂരവ്യാപകമായ ബുദ്ധിമുട്ടുകളുണ്ടാവുകയും ചെയ്യും.
പക്ഷേ, ഒരാള്‍ കുടുങ്ങിയാലോ? സ്വന്തം ജീവന്‍ രക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍, അതിനാവശ്യമായ തോതില്‍ മാത്രം ഈ പറയപ്പെട്ട നിഷിദ്ധമായവ ഉപയോഗിക്കാം. പക്ഷേ, അത്, അതിനോട് ആഗ്രഹമുണ്ടായിട്ടോ, നിയമം ലംഘിക്കാന്‍ ആഗ്രഹിച്ചുകൊണ്ടോ, പരിധിവിട്ടോ ആവരുത്. ആ പരിധി നിര്‍ണയിക്കുന്നതില്‍ എന്തെങ്കിലും ചെറിയ പിഴവ് പറ്റിപ്പോയാല്‍ അല്ലാഹു പൊറുത്തുതരും. إِنَّ اللَّهَ غَفُورٌ رَحِيمٌ
ഗൌരവമായ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കണം – ഹലാമും ഹറാമും.
ഹലാലായ ഭക്ഷണം കഴിക്കല്‍ ഇബാദത്തുകള്‍ സ്വീകരിക്കപ്പെടാനും, ഹറാമായ ഭക്ഷണം അത് സ്വീകരിക്കപ്പെടാതിരിക്കാനും കാരണമാണ്. ഇന്നത്തെ കാലത്ത് ഈ കാര്യത്തില്‍ പ്രത്യേക ജാഗ്രതയുണ്ടാകണം.
അടുത്ത ആയത്ത് 174
ജൂതനേതാക്കളെ സംബന്ധിച്ച് അവതരിച്ച ആയത്താണിത്.
ഇബ്‌നുഅബ്ബാസ്رضي الله عنهما പറയുന്നു: കഅ്ബുബ്‌നുല്‍ അശ്‌റഫ്, കഅ്ബുബ്‌നു അസദ്, മാലികുബ്‌നുസ്സൈ്വഫ്, ഹുയയ്യുബ്‌നു അഖ്ഥബ്, അബൂയാസിര്‍ എന്നീ ജൂതപ്രമാണിമാരെക്കുറിച്ചാണ് ഈ ആയത്തിറങ്ങിയത്.
അവര്‍ അനുയായികളില്‍ നിന്ന് ധാരാളം പാരിതോഷികങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. അങ്ങനെ തിരുനബി صلى الله عليه وسلم നിയുക്തരായപ്പോള്‍ ഇത്തരം വരുമാനങ്ങളെല്ലാം നിലച്ചുപോകുമെന്ന് പേടിച്ച്, നബി صلى الله عليه وسلم യെയും ഇസ്‌ലാമിനെയും സംബന്ധിച്ച് തൗറാത്തിലുണ്ടായിരുന്ന യാഥാര്‍ഥ്യങ്ങളൊക്കെ അവര്‍ മറച്ചുവെച്ചു (റാസി 5:26).
إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلَ اللَّهُ مِنَ الْكِتَابِ وَيَشْتَرُونَ بِهِ ثَمَنًا قَلِيلًا ۙ أُولَٰئِكَ مَا يَأْكُلُونَ فِي بُطُونِهِمْ إِلَّا النَّارَ
അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥത്തിലുള്ളത് മറച്ചു വെക്കുകയും അതിനുപകരം തുച്ഛവില വാങ്ങുകയും ചെയ്യുന്നവരുണ്ടല്ലോ-തങ്ങളുടെ ഉദരങ്ങളില്‍ തീ മാത്രമാണവര്‍ തിന്നുനിറക്കുന്നത്.
وَلَا يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ (174)
അല്ലാഹു അന്ത്യനാളില്‍ അവരോടു സംസാരിക്കുകയോ അവരെ സംസ്‌കരിച്ചെടുക്കുകയോ ചെയ്യില്ല. വേദനാജനകമായ ശിക്ഷയാണവര്‍ക്കുണ്ടാവുക.
തിരുനബി صلى الله عليه وسلم യുടെ പേര്, ലക്ഷണങ്ങള്‍, വിശേഷണങ്ങള്‍, അവിടത്തെക്കുറിച്ച ശുഭവാര്‍ത്തകള്‍ എന്നിവ മാത്രമല്ല, തൗറാത്തിലെ വിധികള്‍ വരെ മാറ്റിമറിക്കുകയും ഒളിച്ചുവെക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ തൗറാത്തില്‍ കൈകടത്തലുകള്‍ നടത്തിയ ജൂതന്മാരുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു പ്രമുഖ ഗ്രന്ഥത്തിന്‍റെയും റസൂലിന്‍റെയും അനുയായികളാണ് അവര്‍. അനേകം പ്രവാചകന്മാര്‍ക്ക് ജന്മം നല്‍കിയ സമുദായമാണവരുടേത്. പക്ഷേ, ഇതുകൊണ്ടൊന്നും പരലോകത്ത് ഒരു നേട്ടവുമുണ്ടാകില്ല. അത്രയും ഗൌരവതരമായ തെറ്റുകളാണ് അവര്‍ ചെയ്തിരുന്നത്.
അല്ലാഹുവിന്‍റെ ഭാഗത്തുനിന്ന് അനുഗ്രഹത്തിന്‍റെ നോട്ടമോ സംസാരമോ അവര്‍ക്ക് കിട്ടില്ല. അല്ലാഹു സംസാരിക്കില്ല എന്ന് പറഞ്ഞാല്‍ അത്രയും നിന്ദ്യരും നിസ്സാരരുമായിരിക്കുമെന്നര്‍ത്ഥം. പാരത്രിക ജീവിതവിജയം നേടുന്നവിധം അല്ലാഹു അവരെ സംസ്‌കരിച്ചെടുക്കുകയുമില്ല. അത്രമേല്‍ കടുത്ത തെറ്റാണവര്‍ ചെയ്യുന്നത്. കടുത്ത ശിക്ഷ തന്നെയാണവര്‍ക്കുണ്ടാവുക. ഇവരെക്കുറിച്ചുതന്നെയാണ് അടുത്ത ആയത്തും.
അടുത്ത ആയത്ത് 175
സന്മാര്‍ഗം എന്താണെന്ന് വ്യക്തമായി അറിയുന്നവരാണ് ജൂതന്മാര്‍. പ്രവാചകന്മാരും തൗറാത്തും അതവര്‍ക്ക് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. പക്ഷേ, അത് അവഗണിച്ച് ദുര്‍മാര്‍ഗം സ്വീകരിക്കുകയാണ് ചെയ്യുന്നത്.
സ്വര്‍ഗ-നരകത്തെക്കുറിച്ച് അവര്‍ക്കറിയാം. പാപമോചനത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും വളരെ നന്നായി അറിയാം. എന്നിട്ടും നരകത്തിലേക്കെത്തുന്ന കാര്യങ്ങളാണവര്‍ ചെയ്യുന്നത്. ഇത് വിരോധാഭാസമല്ലേ!
أُولَٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ وَالْعَذَابَ بِالْمَغْفِرَةِ ۚ فَمَا أَصْبَرَهُمْ عَلَى النَّارِ (175)
നേര്‍മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗത്തെയും പാപവിമോചനത്തിന്നു പകരം ശിക്ഷയും വാങ്ങിയവരാണവര്‍. നരകത്തിന്‍റെ കാര്യത്തില്‍ എന്തൊരു ക്ഷമയാണിവര്‍ക്ക്!
നരകശിക്ഷയൊന്നും പ്രശ്‌നമല്ല, അതൊക്കെ സഹിക്കാവുന്നതേയുള്ളൂ എന്ന ഭാവമാണവര്‍ക്ക്! അതാണ് അല്ലാഹു ചോദിക്കുന്നത്, നരകത്തിന്‍റെ കാര്യത്തില്‍ എന്തൊരു ക്ഷമയാണിവര്‍ക്ക്...!
വിഷയം ഗൌരവമാണ്. സത്യം ഇന്നതാണെന്ന് അറിയാതെ, അന്വേഷിക്കാതെ വഴിപിഴച്ചു പോകുന്നതിനെക്കാള്‍ ഗൗരവമാണിത്. സത്യം അറിഞ്ഞിട്ടും മനപ്പൂര്‍വ്വം മറച്ചുവെക്കുക. അതും തുച്ഛമായ നേട്ടങ്ങള്‍ക്ക് വേണ്ടി.
ഈ ആയത്തിലെ താക്കീതുകള്‍ ഇവര്‍ക്ക് മാത്രമല്ല, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി സത്യം മൂടിവെക്കുന്ന എല്ലാവര്‍ക്കും ബാധകമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഈ തെറ്റിന്‍റെ ഭയാനകത അല്ലാഹു എണ്ണിപ്പറഞ്ഞിരിക്കുകയാണ്:
- അല്ലാഹു അവതരിപ്പിച്ചതാണവര്‍ മൂടിവെക്കുന്നത്. ഇത് അല്ലാഹുവിനോട് ചെയ്യുന്ന ധിക്കാരമാണ്.
- മൂടിവെക്കുന്നതിന് പകരം അവര്‍ക്ക് ലഭിക്കുന്ന വില (നേട്ടം) വളരെ തുച്ഛവുമാണ്. ഐഹികമായ നേട്ടങ്ങള്‍ എത്ര വലുതാണെങ്കിലും, പരലോകത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ നിസ്സാരം തന്നെയല്ലേ.
- ധനസമ്പാദനവും സ്ഥാനമോഹവുമായിരിക്കും ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം. സത്യത്തില്‍, അത് വയറ്റിനുള്ളില്‍ തീ നിറക്കുന്നതുപോലെയാണ്. ലഭിക്കുന്ന നേട്ടങ്ങള്‍ ഓരോന്നും അവരെ നരകാഗ്നിക്ക് ഇരയാക്കുകയാണ് ചെയ്യുന്നത്.
- അത്തരക്കാര്‍ ഇവിടെ വലിയ നേതാക്കളും വമ്പന്മാരുമായിരിക്കും. പക്ഷേ, അല്ലാഹുവിന്‍റെ മുമ്പില്‍ മഹാനിന്ദ്യരും നിസ്സാരരുമായിരിക്കും. അന്ത്യനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകപോലും ചെയ്യില്ല.
- അവരുടെ ദയനീയത പരിഗണിച്ച് അവരെ നന്നാക്കാനോ സംസ്കരിക്കാനോ അല്ലാഹു തയ്യാറാകുന്നതുമല്ല.
- ഇതിനൊക്കെ പുറമെ, കഠിനമായ നരക ശിക്ഷയും അനുഭവിക്കേണ്ടിവരും.
അടുത്ത ആയത്ത് 176
ഇങ്ങനെ സത്യം മറച്ചുവെച്ച്, കൈക്കൂലി വാങ്ങി, അവിഹിത സമ്പാദ്യങ്ങളുണ്ടാക്കി, ഇത്രയും കടുത്ത ശിക്ഷ ഏറ്റുവാങ്ങാന്‍ ഇവര്‍ വിധേരയായത് എന്തുകൊണ്ടാണെന്നാണ് ഇനി പറയുന്നത്.
ഏറ്റവും പ്രധാനമായ കാരണം, അവര്‍ തമ്മിലുള്ള ഭിന്നിപ്പുതന്നെ. വേദങ്ങള്‍ ഇറക്കിയത് ഇവരെ ഒന്നിപ്പിക്കാനാണ്. പക്ഷേ, സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടി ചേരിതിരിയുകയാണവര്‍ ചെയ്തത്.
ذَٰلِكَ بِأَنَّ اللَّهَ نَزَّلَ الْكِتَابَ بِالْحَقِّ ۗ وَإِنَّ الَّذِينَ اخْتَلَفُوا فِي الْكِتَابِ لَفِي شِقَاقٍ بَعِيدٍ (176)
സത്യസമേതം അല്ലാഹു ഗ്രന്ഥമിറക്കിയിരിക്കുന്നു എന്നതിനാലാണിത്. ദൈവികഗ്രന്ഥങ്ങളില്‍ ഭിന്നാഭിപ്രായക്കാരായവര്‍ ബഹുദൂരമകന്ന മാത്സര്യത്തില്‍ തന്നെയാകുന്നു.
തൗറാത്ത് അല്ലാഹു സത്യസമേതം അവതരിപ്പിച്ച ദിവ്യഗ്രന്ഥമാണ്. ഇന്‍ജീലും അങ്ങനെത്തന്നെ. എല്ലാ കാര്യങ്ങളും വിവരിക്കേണ്ടതുപോലെ വിവരിച്ചിട്ടുമുണ്ട്. അവരുടെ വിജയത്തിനും ഐക്യത്തിനുമൊക്കെയാണ് അത് ഇറക്കിക്കൊടുത്തത്. എന്നിട്ടും അതൊന്നും കാര്യമാക്കാതെ, പരിഗണിക്കാതെ, ജൂതന്മാരും ക്രിസ്ത്യാനികളും വിഭിന്ന കക്ഷികളും വിഭാഗങ്ങളുമായി ചേരി തിരിഞ്ഞിരിക്കുകയാണ്. ഈ ഭിന്നിപ്പിന് സത്യത്തിന്‍റെ ഒരു പിന്‍ബലവുമില്ലതാനും. സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ മാത്രമാണ് അവരിങ്ങനെ സത്യത്തില്‍ നിന്നകന്ന്, സ്പര്‍ദ്ധയിലും വിദ്വേഷത്തിലും ചെന്നെത്തിയത്.
------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment