സ്ത്രീകളുടെ ചേലാകര്‍മം: മതവും ശാസ്ത്രവും

പുരുഷചേലാകര്‍മം പരിചയപ്പെടുത്തിയ ഖുര്‍ആനും മുഹമ്മദ് നബി(സ്വ)യും തന്നെയാണു മുസ്‌ലിംകളോടു സ്ത്രീ ചേലാകര്‍മത്തെക്കുറിച്ചും പറഞ്ഞത്.

സെമിറ്റിക് മതങ്ങളുടെ പിതാവാണ് ഇബ്‌റാഹിം പ്രവാചകന്‍.’ഇബ്‌റാഹീമീ ചര്യ നിങ്ങള്‍ പിന്തുടരുവിന്‍’ എന്ന ഖുര്‍ആന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. ആ ഇബ്‌റാഹീം നബിയുടെ ചര്യയില്‍ ഒന്നാണ് ചേലാകര്‍മം. സൂറ അല്‍ബഖറ 124 ല്‍ വ്യക്തമാക്കിയ പ്രകാരം, ഇബ്‌റാഹീം നബിയെ അല്ലാഹു പത്തുകല്‍പനകള്‍ കൊണ്ടു പരീക്ഷിച്ചു. ആ പത്തു കല്‍പനകളില്‍ ഒന്നായിരുന്നു പരിച്ഛേദന. നഖം മുറിക്കുക, ശരീരരോമങ്ങള്‍ വടിക്കേണ്ടതു വടിച്ചും വെട്ടിയൊതുക്കേണ്ടതു വെട്ടിയും പരിപാലിക്കുക, സുഗന്ധം ഉപയോഗിക്കുക, പല്ലും നാക്കും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളും കല്‍പിക്കപ്പെട്ടവയില്‍ പെടുന്നു. ഹദീസുകള്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഇതില്‍ ‘ചേലാകര്‍മത്തില്‍ സ്ത്രീകള്‍ ഒഴിവാണ് ‘ എന്ന് ഇസ്‌ലാമിക ലോകത്ത് ഇന്നോളം ഒരു പ്രാമാണികപണ്ഡിതരും പറഞ്ഞിട്ടില്ല. 

മാത്രമല്ല നബി തിരുമേനി(സ) തന്നെ സ്ത്രീകളുടെ ഖിതാന്‍ (ചേലാകര്‍മം) അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി ഇസ്‌ലാമിന്റെ ദ്വിതീയപ്രമാണമായ ഹദീസുകളില്‍ ധാരാളം കാണാം. (ഉദാ: അബൂദാവൂദ്, തിര്‍മിദി, ബൈഹഖി) മതപ്രമാണങ്ങളില്‍ ഖണ്ഡിതമായി സ്ഥിരപ്പെട്ടതുകൊണ്ടുതന്നെ ഇസ്‌ലാമിക ലോകം മുഴുവന്‍ പെണ്‍ചേലാകര്‍മത്തെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംലോകത്തിന്റെ കര്‍മകാണ്ഡം നിയന്ത്രിക്കുന്ന നാലു മദ്ഹബുകള്‍ക്കും ഇത് ഇസ്‌ലാമികം തന്നെയെന്നതില്‍ ഏകസ്വരമാണ്. നിര്‍ബന്ധമാണോ ഐച്ഛികമാണോ എന്നതില്‍ മാത്രമാണ് അഭിപ്രായവ്യത്യാസം.

നാലു മദ്ഹബിനു പുറത്തുള്ള ഇബ്‌നു ഹസമിനെ പോലുള്ള പണ്ഡിതരും അല്‍ബാനി, ഇബ്‌നു ബാസ്, യൂസുഫുല്‍ ഖറദാവി തുടങ്ങിയ ആധുനികരുമെല്ലാം സ്ത്രീചേലാകര്‍മം ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണെന്ന പക്ഷക്കാരാണ്. ഈ വിഷയത്തില്‍ മുസ്‌ലിംലോകത്തിന്റെ ഏകകണ്ഠാഭിപ്രായ(ഇജ്മാഅ)മാണു തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. (സ്വഹീഹ് അബൂദാവൂദ് അല്‍ബാനി, ലജ്‌ന ദാഇമ ഫത്‌വാ നമ്പര്‍ 2137, ഖര്‍ദാവിയുടെ ഫത്‌വകള്‍ 1:328)

കേരളത്തിലെ മുസ്‌ലിംകള്‍ കര്‍മശാസ്ത്രത്തില്‍ പ്രധാനമായും അവലംബിക്കുന്നതു ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റ ഫത്ഹുല്‍ മുഈന്‍ ആണ്. അതില്‍ അദ്ദേഹം സ്ത്രീകളുടെ ഖിതാന്‍ നിര്‍ബന്ധമാണെന്നു പറയുന്നതോടൊപ്പം ഐച്ഛികമാണെന്ന ഒരു വീക്ഷണം കൂടി അവതരിപ്പിക്കുന്നുണ്ട്. സമീപകാലത്ത് ആ വീക്ഷണപ്രകാരമുള്ള ജീവിതമാണു നമ്മുടെ നാട്ടില്‍ വ്യാപകമായത്. 

സ്ത്രീകളുടെ വിഷയം കൈകാര്യംചെയ്യാന്‍ സ്ത്രീകള്‍തന്നെ വേണമെന്നും അതു പരസ്യമാക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ രംഗത്തു വിദഗ്ധരായ സ്ത്രീകളുടെ അഭാവവും ഈ ആചാരം നിന്നുപോകാന്‍ കാരണമായി. അതുകൊണ്ടുതന്നെ നമ്മുടെ മതപണ്ഡിതന്മാരൊന്നും സ്ത്രീകള്‍ ചേലാകര്‍മം ചെയ്യാത്തതിനെ വിമര്‍ശിച്ചില്ല. 

പക്ഷേ, ആരെങ്കിലും പരിച്ഛേദനം ചെയ്താല്‍ അത് ഇസ്‌ലാമിക വിരുദ്ധമാണെന്നു പറയുന്നതു ഗൗരവമുള്ളതാണ്. താടി ഇസ്‌ലാം വിരുദ്ധമാണെന്നു പറയുന്നതിനു സമാനമാണിത്. 

താടിവയ്ക്കല്‍ നിര്‍ബന്ധമാണെന്നുമുള്ള വീക്ഷണം മുസ്‌ലിം ലോകത്തുണ്ട്. താടി വടിച്ച ഒരാളെ നാം മതത്തില്‍നിന്നു പുറത്താക്കുകയുമില്ല. എന്നാല്‍, താടി പ്രകൃതവും അനിസ്‌ലാമികവുമാണെന്നു വാദിക്കുമ്പോള്‍ പ്രശ്‌നമാണ്. ഇതുതന്നെയാണു സ്ത്രീകളുടെ ഖിതാനിലും ഉള്ളത്.

ചുരുക്കത്തില്‍, ഒരുപിടി യുക്തിവാദികളും മോഡേണിസ്റ്റുകളും ഏറ്റെടുത്ത ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങളില്‍ ഒന്നുമാത്രമാണു സ്ത്രീചേലാകര്‍മം.അതുപോലെ തന്നെയാണവര്‍ക്കു പുരുഷചേലാകര്‍മവും. ഒരു സ്ത്രീ ആഭരണമണിയാന്‍ എന്ന പേരില്‍ വേദന സഹിച്ചു കാതു തുളക്കുന്നതും മൂക്കുതുളയ്ക്കുന്നതും പരിഷ്‌കൃതമായി കാണുന്നവരാണവര്‍. 
വയറു തുളച്ച് ആധുനിക പടിഞ്ഞാറന്‍ പെണ്ണ് പൊക്കിളില്‍ ആഭരണം ചാര്‍ത്തുന്നതു പോലും പ്രശ്‌നമല്ലാത്തവരാണു മാപ്പിളപ്പെണ്ണിന്റെ അടിപ്പാവാടക്കിടയില്‍ ടോര്‍ച്ചടിക്കുന്നത്. ഇവര്‍ക്കനുസരിച്ചു മതത്തെ വ്യാഖ്യാനിക്കാന്‍ തുനിഞ്ഞാല്‍, ചെരിപ്പു മാത്രമല്ല കാലും മുറിക്കേണ്ടിവരുമെന്നു തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter