നജ്മല്‍ ബാബു സംഭവം: ഹിന്ദു യുക്തിവാദം അഥവാ ഇടത് ലിബറല്‍ വരേണ്യത

കൊടുങ്ങല്ലൂരിലെ വലിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് ഈഴവ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായി പിറന്നജോയ്. മകന് മതേതര പേര് 70 വർഷം മുൻപ് തിരഞ്ഞെടുത്ത മാതാപിതാക്കളും മുതിർന്ന സഹോദരങ്ങളും. അടിയന്തിരാവസ്ഥക്കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന മനുഷ്യൻ. തോമസ് ഐസക്കും എം.എ.ബേബിയും എൻ.എസ്.മാധവനും ജോയ് മാത്യുവും എൻ.മാധവൻകുട്ടിയും അടങ്ങുന്ന ഉറ്റ സൗഹൃദങ്ങളുടെ വലിയ നിര. കേരളത്തിലെ ബുദ്ധിജീവികളുടെ ബുദ്ധിജീവി. മർദ്ധിത ജാതി മത ന്യൂനപക്ഷ ഐക്യവും മതേതര രാഷ്ട്രീയ പാർട്ടികളുടെ പൊതു പ്ലാറ്റ്ഫോമും പതിറ്റാണ്ടുകൾക്കു മുൻപേ സ്വപ്നം കണ്ടയാൾ.

2013 ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യകാല മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദിന്റെ അധികാരികളോട് തന്നെ അവിടെ ഖബറടക്കണമെന്ന് സ്വന്തം കൈപ്പടയിൽ എഴുതി സമർപ്പിക്കുന്നു. 2014 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഹിന്ദുത്വവാദം മുസ്ലിമിനെ അപരവൽക്കരിച്ച് തച്ചുകൊല്ലുന്ന പരമ്പരകൾ തുടർന്നപ്പോൾ സൂക്ഷ്മ രാഷ്ട്രീയ നിലപാടായി നജ്മൽ ബാബു വെന്നപേർ സ്വീകരിച്ച് ഇസ്ലാംമതം സ്വീകരിച്ച ജോയ്.

പതിറ്റാണ്ടായി ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് (HCI) എന്ന താൻതന്നെ മുൻകയ്യെടുത്ത് തുടങ്ങിയ സ്ഥാപനത്തിൽ ഒറ്റയാനായി ജീവിച്ച അവിവാഹിതൻ. മരണം വരെ സുഹൃത്തുക്കളിൽനിന്നും സ്വീകരിച്ച സമ്പത്തിന്റെ നൂറിലൊരംശംപോലും സ്വന്തം കുടുംബത്തിൽ നിന്നും "സ്വന്തക്കാർ" എന്നലേബലിൽ സ്വീകരിക്കാതിരുന്ന അഭിമാനിയായ യാചകൻ.  20l8 ഒക്ടോബർ 2ന് രാത്രി 8.15ന് മെഡികെയർ ആശുപത്രിയിൽ തന്റെ സുഹ്രത്തുക്കളായ ഡോ.മുഹമ്മദ് സഈദ്, ഡോ.ജോസ് ഊക്കൻ എന്നിവരുടെ പരിചരണം ലഭിച്ചിട്ടും മരണപ്പെട്ടപ്പോൾ തന്റെ സഹോദരങ്ങളുടെ വെറും പ്രോപ്പർട്ടിയായി മാറി. 

ജോയിയെ നജ്മൽ ബാബു വെന്ന മുസ്ലിമായി അംഗീകരിക്കാൻ കഴിയാതെ, തങ്ങളിലൊരാളുടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കുമെന്നു തീരുമാനിച്ച ആ ഹിന്ദു കമ്യൂണിസ്റ്റുകളെ, ജോയിയുടെ ഇഷ്ടം അതല്ലെന്നും ജോയിയെ അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ മരണത്തിലും വെറുതെ വിടണമെന്നും നേരിട്ടും ഫോണിലും അപേക്ഷിച്ചവരിൽ ചിലരുടെ പേരുകൾ കെ.വേണു, കെ.സച്ചിദാനന്ദൻ, സുനിൽ.പി.ഇളയിടം, പ്രഫ.ബി.രാജിവൻ, കെ.ജി.ശങ്കരപ്പിള്ള, ഷഹബാസ് അമൻ, പി.എൻ.ഗോപീകൃഷ്ണൻ, വി.കെ.ശ്രീരാമൻ,സി.ഗൗരിദാസൻ നായർ, സി.എസ്.വെങ്കിടേശ്വരൻ, ദിലീപ് രാജ് എന്നിങ്ങനെയാണ്.

അഭ്യർത്ഥനകൾക്കു മുന്നിൽ കുലുങ്ങാതിരുന്ന സഹോദരങ്ങൾ ഇങ്ങനെ കൂടി വിശദീകരിച്ചുവത്രേ. തങ്ങൾ മതാചാരങ്ങൾ തങ്ങളുടെ  വീടുകളിൽ പ്രാക്റ്റീസ് ചെയ്യുന്നില്ല. ജോയിയുടെ മൃതദേഹത്തിനടുത്ത് ഒരു നിലവിളക്കുപോലും കൊളുത്തുന്നില്ല, മറ്റു കർമ്മങ്ങളോ ചെയ്യുന്നില്ല. തങ്ങളുടെ ഈ ഉയർന്ന മൂല്യത്തിനു വിരുദ്ധമായി ഇസ്ലാം മതാചാരപ്രകാരം ഖബറടക്കുന്നത് മോശം കാര്യമാണ്. ജോയിയുടെ ഇസ്ലാംമത സ്വീകരണവും ഖബറടക്കൽ കുറിപ്പും ജോയിയുടെ തമാശകളിൽ ചിലതു മാത്രം.

ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ ശരികളിൽ ജീവിക്കാനും തന്റെ തീരുമാനപ്രകാരം മൃതദേഹം മറവു ചെയ്യാനും അനുവദിക്കാതെ തങ്ങളുടെ ശരികൾ അടിച്ചേൽപ്പിക്കുന്നത് (അവ എത്ര ഉന്നതമോ ആത്യന്തിക ശരിയോ ആകട്ടെ) തികഞ്ഞ അനീതിയാണ്. തങ്ങളുടെ ശരികൾ ന്യായീകരിക്കാൻ പറയുന്ന വാചകങ്ങളാകട്ടെ അളിഞ്ഞ യുക്തിവാദവും ലിബറൽ വരേണ്യതയും.

തന്റെ ലോജിക്ക് തന്റെ ജീവിതത്തിൽ അപ്ലേചെയ്യാം എന്നാൽ ജോയിയുടെ ജിവിതത്തിൽ തന്റെ ലോജിക്കല്ല, ജോയിയുടെ ലോജിക്കാണ് അപ്ലേ ചെയ്യേണ്ടതെന്ന പ്രാഥമിക നീതിബോധം പോലുമിവർ സ്വാംശീകരിച്ചിട്ടില്ല.  തങ്ങളുടെ യുക്തിവാദം ജോയിയിൽ അടിച്ചേൽപ്പിക്കുന്ന ഈ സഹോദരങ്ങൾ ജോയിയുടെ പ്രസിദ്ധമായ വാചകം മറക്കുന്നു. ഇന്തൃനവസ്ഥയിൽ യുക്തിവാദം, ഹിന്ദുത്വവാദത്തിന്റെ ഇരട്ട സഹോദരനാണ് എന്നത്. ജോയി അടുത്ത കാലത്ത് ഏറ്റവും കലഹിച്ചത് ഈ ഹിന്ദു യുക്തിവാദത്തോടാണ്. ഈ കലഹത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു ജോയി ഇസ്ലാം സ്വീകരിച്ചതും നജ്മൽ ബാബുവായതും. 

ജോയിയുടെ കുടുംബത്തിനു പോലും സംഭവിക്കുന്ന ഈ അപചയം സൂക്ഷമമായി തിരിച്ചറിയാനോ പ്രതിരോധിക്കാനോ സ്ഥലം MLA യ്ക്കും CPM നേതൃത്വത്തിനും കഴിയുന്നില്ലെന്നതും "RSSനും ഇസ്ലാമിക തീവ്രവാദത്തിനും നാംവടിവെട്ടി കൊടുക്കരുത്, ഈ സന്ദർഭത്തിൽ നാം കുടുംബത്തോടൊപ്പം നിൽക്കണമെന്ന" അഴകൊഴമ്പൻ നിലപാടെടുക്കുന്ന നേതൃത്വങ്ങളും ഉണ്ടാകുന്നത് നമ്മുടെ കമ്യൂണിസ്റ്റു പാർട്ടികൾ നേരിടുന്ന ബൗദ്ധിക പാപ്പരത്വത്തിന്റെയും അതുവഴി അവരെത്തി ചേർന്നിരിക്കുന്ന അപചയത്തിന്റെ ആഴവും വ്യക്തമാക്കുന്നു.

Facebook post

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter