നാമൊക്കെ എത്ര ഐശ്വര്യവാന്മാരാണ്!!!
warസലമതുബ്നുഉബൈദില്ലാഹ്(റ) തന്റെ പിതാവില്‍നിന്ന് നിവേദനം, പ്രവാചകര്‍(സ്വ) പറയുന്നു, നിങ്ങളില്‍ ആരെങ്കിലും തന്റെ കുടുംബത്തോടൊപ്പം നിര്‍ഭയനായും ദേഹസൌഖ്യത്തോടെയും പ്രഭാതം പുല്‍കുകയും അവന്‍റെ കൈയ്യില്‍ അന്നേ ദിവസത്തേക്കാവശ്യമായ ഭക്ഷണം ഉണ്ടാവുകയും ചെയ്താല്‍ അവന്ന് ഈ ലോകം മുഴുവന്‍ ലഭ്യമായത് പോലെയാണ്. (ബുഖാരി-അദബുല്‍മുഫ്റദ്, തിര്‍മിദീ) ഐശ്വര്യത്തിന്ന് പ്രവാചകര്‍(സ്വ) നല്‍കുന്ന മാനദണ്ഡം നോക്കൂ. ഹദീസില്‍ പ്രസ്താവിക്കപ്പെട്ട കാര്യങ്ങളെ ഐശ്വര്യത്തിന്റെ അളവുകോലാക്കി പരിഗണിച്ചാല്‍ ഐശ്വര്യത്തിലേക്കെത്താന്‍ നമ്മില്‍ എത്രപേര്‍ ബാക്കിയുണ്ടാവും. അഥവാ, ഏറ്റവും വലിയ അനുഗ്രഹങ്ങളാണ് നാം ആസ്വദിച്ചുകൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം. നഷ്ടപ്പെടുമ്പോഴാണ് പല അനുഗ്രഹങ്ങളെയും നമ്മില്‍ പലര്‍ക്കും തിരിച്ചറിയാനാവുന്നത്. കണ്ണില്ലാതാവുമ്പോഴേ കണ്ണിന്റെ വിലയറിയൂ എന്നാണല്ലോ പഴമൊഴി. മേല്‍ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട മൂന്ന് അനുഗ്രഹങ്ങളും എത്രമേല്‍ മഹത്തരവും സുപ്രധാനവുമാണെന്ന് അവ നഷ്ടപ്പെടുമ്പോഴേ നമുക്ക് ബോധ്യമാവൂ. വെടിയൊച്ചകള്‍ക്കും ബോംബേറുകള്‍ക്കും ഏത് സമയവും കാതോര്‍ത്തിരിക്കുന്ന ജനങ്ങളെ ഒന്നാലോചിച്ചുനോക്കൂ. പുറത്തിറങ്ങാന്‍ പോലും പേടിച്ച് വീട്ടില്‍തന്നെ ഇരിക്കേണ്ടിവരുന്ന കുട്ടികളുള്‍ക്കൊള്ളുന്ന നാടുകളെകുറിച്ചൊന്ന് ഓര്‍ത്തുനോക്കൂ. എല്ലാ സുഖങ്ങളും കൈപ്പിടിയിലുണ്ടാവുമ്പോഴും ശാരീരിക സ്വാസ്ഥ്യമില്ലെങ്കില്‍ ആര്‍ക്കാണ് അവ ആസ്വദിക്കാനാവുക. മൃഷ്ടാന്നഭോജനം നടത്താന്‍ സൌകര്യമുള്ള എത്രപേരാണ്, വിവിധങ്ങളായ അസുഖങ്ങള്‍ കാരണം അവയില്‍ ഒന്ന് പോലും കഴിക്കാനാവാതെ കഷ്ടപ്പെടുന്നത്. എന്നാല്‍, അനുഗ്രഹങ്ങള്‍ ആസ്വദിക്കുമ്പോള്‍ തന്നെ അവയുടെ വില തിരിച്ചറിയാനാവുമ്പോഴാണ് ലഭ്യമായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനാവുന്നത്. ലഭ്യമായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുമ്പോഴേ അത് നിലനില്‍ക്കുകയും കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ കൈവരികയും ചെയ്യുകയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter