ഭീകരവാദം ചെറുക്കാനെന്ന പേരില്‍ ലക്ഷങ്ങളെ ജഡീകരിക്കരുത്-ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഭീകരവാദം ചെറുക്കാനെന്ന പേരില്‍ ലക്ഷങ്ങളെ ജഡീകരിക്കരുതെന്ന് ആസാദ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചത്. 'രാജ്യം ഭീകരവാദ പ്രശ്‌നം നേരിടുന്നത് സത്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ ജമ്മുകശ്മീരിലെ ലക്ഷക്കണക്കിനാളുകളെ സ്തംഭനാവസ്ഥയില്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല'- ആസാദ് പറഞ്ഞു. എല്ലാ പൊലിസ് സ്റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ പിന്‍വലിച്ചെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാല്‍ അവിടെ അതനുഭവപ്പെടുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിശോധിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി അഭിഭാഷകനും മുൻ കേന്ദ്ര മന്ത്രിയുമായ കപിൽ സിബലും കടുത്ത വിമർശനം ഉന്നയിച്ചു. ഗുലാം നബി ആസാദിനുവേണ്ടിയായിരുന്നു കപിൽ സിബല്‍ ഹാജരായിരുന്നത്. "കശ്മീരില്‍ ഭീകരവാദത്തിന്റെ പ്രശ്‌നങ്ങളുണ്ട്. ഇത് ആരും നിരസിക്കുന്നില്ല. ആ പ്രശ്‌നം എല്ലാവരും ഒന്നിച്ചു നിന്ന് നേരിടണം. എന്നാല്‍ എഴുപത് ലക്ഷം വരുന്ന ജനജീവിതം സ്തംഭിപ്പിക്കാമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. ദേശസുരക്ഷക്കുവേണ്ടി നിരോധനാജ്ഞ ഏര്‍പെടുത്താമെന്ന് നിയമം എവിടേയും പറയുന്നില്ല. ക്രമസമാധാന പാലനത്തിനാണ് 144 പ്രഖ്യാപിക്കുന്നത്"- സിബല്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter