ഇറാഖ്

ലോകത്ത് ഏറ്റവുമധികം ഭൂഗര്‍ഭ എണ്ണ സമ്പത്തുള്ള രാജ്യം. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാഖ് എന്നാണ് ഔദ്യോഗിക നാമം. തലസ്ഥാനം ബഗ്ദാദ്. 4,38,317 ച.കി.മി വിസ്തീര്‍ണ്ണമുള്ള രാജ്യത്ത് (2011പ്രകാരം) 32,961,959 ആളുകള്‍ താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു. തെക്ക് കുവൈത്തും സൌദി അറേബ്യയും പടിഞ്ഞാറ് ജോര്‍ഡാനും സിറിയയും വടക്ക് തുര്‍ക്കിയുമാണ് അതിര്‍ത്തികള്‍. കിഴക്കുള്ളത് ഇറാനാണ്. ദീനാറാണ് നാണയമായി ഉപയോഗിക്കുന്നത്. സുന്നികളും ശീഇകളുമായി 95 ശതമാനം മുസ്ലിംകളുണ്ട് രാജ്യത്ത്. ബാക്കി ജൂതരും ക്രൈസ്തവരുമാണ്. അറബിയാണ് ഔദ്യോഗിക ഭാഷ. കുര്‍ദിഷ്, തുര്‍ക്കി എന്നീ ഭാഷകളും പ്രചാരത്തിലുണ്ട്. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികള്‍ക്കിടയിലുള്ള രാജ്യമായതിനാല് 'മെസപ്പൊട്ടോമിയ' (നദികള്‍ക്കിടയിലുള്ള ഭൂമി) എന്ന് പഴയ നാമത്തിലറിയപ്പെടുന്നു. 60 ശതമാനമാണ് സാക്ഷരത.

ചരിത്രം

സുമേറിയന്‍, അസ്സീറിയന്‍, ബാബിലോണിയന്‍ സംസ്കാരങ്ങള്‍ ഉയിര്‍ കൊണ്ടതും പന്തലിച്ചതും ഈ നാട്ടിലായിരുന്നു. പ്രാചീന  ലോകാത്ഭുതങ്ങളില്‍പ്പെട്ട 'തൂങ്ങുന്ന' പൂന്തോട്ടം ഇവിടെയാണുള്ളത്. 'ആയിരത്തൊന്ന് രാവു'പോലെ പ്രശസ്തമായ പല അറബിക്കഥകളും ഈ രാജ്യത്തിന്റെ പാശ്ചാത്തലത്തിലാണ് രചിക്കപ്പെട്ടത്. ക്രി.പി ആറാം നൂറ്റാണ്ടില്‍ മെസപ്പൊട്ടേമിയന്‍ സംസ്കാരത്തെ തകര്‍ത്തുകൊണ്ട്, അക്കമേഡിയന്‍ രാജാവായ സൈറസ് ഇവിടം കീഴടക്കി. എന്നാല്‍ അവരെയും തകര്‍ത്ത് അലക്സാണ്ടറും പിന്നീട് രണ്ടുനൂറ്റാണ്ട് ഗ്രീക്കുകാരും അധികാരം വാണു. 1258- ല്‍ മംഗോളിയക്കാരുടെയും പിന്നീട് തുര്‍ക്കി ഖിലാഫത്തിനു കീഴിലുമാണ് ഇറാഖ് വന്നത്. ആധുനിക ചരിത്രത്തില്‍ ഒന്നാം ലോക മഹായുദ്ധം വരെ ഇറാഖ് തുര്‍ക്കികളുടെ കീഴിലായിരുന്നു. ഒന്നാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായും യുദ്ധാനന്തരം ബ്രിട്ടന്‍ സ്വന്തമായും ഇവിടം ഭരിച്ചു. ശേഷം 1932 ഒക്ടോബര്‍ 3-ന് ഹാഷിമി ഭരണകൂടത്തില്‍ പെട്ട ഫൈസല്‍ രാജാവിനെ ബ്രിട്ടന്‍ തന്നെ അധികാരത്തിലേറ്റുന്നതോടെയാണ് ഇറാഖ് സ്വതന്ത്രമാകുന്നതും ആധുനിക ഇറാഖ് പിറവികൊള്ളുന്നതും.

മതരംഗം

മധ്യേഷ്യയില്‍ ഇസ്ലാം എത്തിയതോടെത്തന്നെ ഇറാഖും ഇസ്ലാമിനെ വരവേറ്റിട്ടുണ്ട്. അബ്ബാസി ഖലീഫമാരാണ് ബഗ്ദാദിനെ തലസ്ഥാനമായി തിരഞ്ഞെടുത്തത്. അഞ്ചു നൂറ്റാണ്ട് കാലം അവര്‍ ഭരണം നടത്തി. ബഗ്ദാദിനെ ലോകോത്തര നഗരമാക്കി മാറ്റുന്നതില്‍ അവരെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു.

 രാഷ്ട്രീയ രംഗം

ഹാശിമി വംശത്തില്‍പ്പെട്ട ഫൈസല്‍ രാജാവ് മരിച്ചതോടെ ഇറാഖില്‍ അധികാരപ്പോരാട്ടങ്ങള്‍ നടന്നു. 1941- ല്‍ ബലപ്രയോഗത്തിലൂടെ ബ്രിട്ടന്‍ തന്നെ ഹാഷിമൈറ്റ് വംശത്തെ വീണ്ടും അധികാരത്തിലെത്തിച്ചു. 1508 മുതല്‍ ഇറാനിലെ സഫവി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇറാഖ്. 1534 –ല്‍ സഫവികളെ പുറത്താക്കി ഉസ്മാനിയ്യ ഖിലാഫത്ത് വന്നു. 1968- ല്‍ അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടി അധികാരത്തിലെത്തി. ഭേദഗതി ചെയ്യപ്പെട്ട ഭരണഘടന പ്രകാരം ഇറാഖ് പരമാധികാര ജനാധിപത്യ ഇസ്ലാമിക രാജ്യമായി. 14 അംഗ റവലൂഷണറി കമാന്‍റ് കൌണ്‍സിലായിരുന്നു പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തിരുന്നത്. ഭരണനിര്‍വഹണത്തിനായി പ്രസിഡന്റ് മന്ത്രിസഭയെ നിയമിച്ചുപോന്നു.

1979 ജൂലൈ 17- ന് സദ്ദാം ഹുസൈന്‍ പ്രസിഡന്റായി. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന 2003 –ല്‍ സദ്ദാമിനെ സ്ഥാന ഭ്രഷ്ടനാക്കുകയും മറ്റൊരു ഇടക്കാല സര്‍ക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്തു. ഭരണ സൌകര്യത്തിനായി ഇറാഖിനെ 18 പ്രവിശ്യകളാക്കി തിരിച്ചിട്ടുണ്ട്. ജനാധിപത്യ രീതിയിലൂടെയല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറാണ് ഇന്ന് നാടു ഭരിക്കുന്നത്. ജലാല്‍ തലബാനിയാണ് പ്രസിഡന്റ്.

-റശീദ് ഹുദവി വയനാട്-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter