കശ്മീരില്‍ 32 മുസ്‍ലിം സ്ഥാനാര്‍ഥികളുള്ള ബി.ജെ.പി തന്നെയാണ് ജാര്‍ഖണ്ഡിലുമുള്ളത്
നബംബര്‍ 25-നാണ് ജാര്‍ഖണ്ഡ്-കശ്മീര്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരെഞ്ഞെടുപ്പുകളുടെ ആദ്യം ഘട്ടം ആരംഭിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്നതെരെഞ്ഞെടുപ്പ് ഡിസംബര്‍ 20നാണ് സമാപിക്കുക. രണ്ടുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 23നും. മോദി പ്രഭയും ഹരിയാന-മഹാരാഷ്ട്ര തെരെഞ്ഞെപ്പ് വിജയവും നല്‍കുന്ന ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ രണ്ടു സംസ്ഥാനങ്ങളും ഒരുമിച്ചു പിടിക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് ബി.ജെ.പി നേതൃത്വം. അതേസമയം രണ്ടിടങ്ങളിലും ന്യൂനപക്ഷ സമീപനങ്ങളിലടക്കം വിജയം ഉറപ്പിക്കാന്‍ പരസ്പര വിരുദ്ധ നിലപാടുകളാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്.
രാജ്യത്തെ ഏക മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരില്‍ വികസനം, കുടുംബവാഴ്ചക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ മുദ്രവാക്യങ്ങള്‍ക്കു പുറമെ ശക്തമായ മുസ്‍ലിം പ്രീണനവും ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് പരിപാടികളിലുണ്ട്. അമിത് ഷായുടെ 'മിഷന്‍ 44 പ്‌ളസ് വിജയകരമാക്കാന്‍ മുസ്‍ലിം പങ്കാളിത്തം അനിവാര്യമാണെന്ന് മനസിലാക്കിയത് കൊണ്ടാണ് മൊത്തം സീറ്റുകളില്‍ 40 ശതമാനവും മുസ്‍ലിം സ്ഥാനാര്‍ഥികള്‍ക്കായി ബി.ജെ.പി നീക്കിവെച്ചിരിക്കുന്നത്. ഇതിനു പുറമെ, തങ്ങള്‍ വര്‍ഗീയപാര്‍ട്ടിയല്ല, ബി.ജെ.പിക്കു കീഴില്‍ ഇസ്‍ലാം മതത്തിനു അഭിവൃദ്ധിയുണ്ടാകും എന്നു തുടങ്ങിയ പുളുവടികള്‍ എമ്പാടും വിളിച്ചു പറയുന്നുമുണ്ട്. കശ്മീരിലെ ആകെ 87 മണ്ഡലങ്ങളില്‍ 70ലധികം സ്ഥലങ്ങലിലാണ് ബി.ജെ.പി മത്സരിക്കുന്നത്. കൂടുതല്‍ മുസ്‍ലിം സാന്നിധ്യമുള്ള ശ്രീനഗര്‍ മേലയില്‍ 25-ഉം ജമ്മുവില്‍ അഞ്ചും ലഡാക്കില്‍ ഒന്നും മുസ്‍ലിം സ്ഥാനര്‍ഥികളെയാണ് പാര്‍ട്ടി മത്സരംഗത്തിറക്കുന്നത്. മുസ്‍ലിംകളെ മാത്രമല്ല മറ്റുവിഭാഗങ്ങളെയും ‘വര്‍ഗീയതയില്ലാത്ത’ ബി.ജെ.പി പരിഗണിച്ചിട്ടുണ്ട്. പണ്ഡിറ്റ് വിഭാത്തില്‍ നിന്നുള്ള നാലു പേരും ഒരു സിഖ് നേതാവും ലഡാക്കില്‍ നിന്നു മൂന്ന് ബുദ്ധമതക്കാര്‍ക്കും ബി.ജെ.പി ടിക്കറ്റ് അനുവദിച്ചിട്ടുണ്ട്. ബി.ജെ.പി വര്‍ഗീയപാര്‍ട്ടിയല്ലെന്നും മുസ്‍ലിം ക്ഷേമത്തിനു കൂടി പരിഗണന നല്‍കുന്നുണ്ടെന്നും വരുത്തിത്തീര്‍ക്കാന്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ തന്നെയാണ് ഏതാണ്ട് വിജയമുറപ്പിച്ച ജാര്‍ഖണ്ഡില്‍ ഒരൊറ്റ മുസ്‍ലിം സ്ഥാനാര്‍ഥിയും പാര്‍ട്ടിക്കില്ല എന്ന വൈരുധ്യം വിലയിരുത്തേണ്ടത്.
ഈ തെരെഞ്ഞെടുപ്പില്‍ മാത്രമല്ല, 2000-ല്‍ ബീഹാറില്‍ നിന്നും വിഭജനം നേടിയ ശേഷം ജാര്‍ഖണ്ഡില്‍ നടന്ന തെരെഞ്ഞെടുപ്പുകളിലൊന്നും മുസ്‍ലിം സ്ഥാനാര്‍ഥികള്‍ക്ക് ഭാരതീയ ജനതാ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരുന്നില്ല. സംസ്ഥാനത്ത് സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ വിജയ സാധ്യതയുള്ള ഒരു മുസ്‍ലിം പ്രതിനിധിയെയും, കശ്മീരില്‍ മുസ്‍ലിം സ്നേഹം കാണിക്കുന്ന, പാര്‍ട്ടിക്ക് കണ്ടെത്താനായിട്ടില്ല. ജാര്‍ഖണ്ഡ് ജനസംഖ്യയുടെ 14 ശതമാനമാണ് (37.30 ലക്ഷം) മുസ്‍ലിം ജനസംഖ്യ എന്നിരിക്കെയാണിത്. ജാര്‍ഖണ്ഡ് രൂപീകരണത്തിന് മുമ്പ് 2000-ല്‍ നടന്ന തെരെഞ്ഞെപ്പിലും ശേഷം നടന്ന 2005, 2009 തെരെഞ്ഞെടുപ്പുകളിലും ഇതേ സ്ഥിതിയായിരുന്നു. അതുപോല 2004 ലും 2009-ലും അവസാനമായി ഈ വര്‍ഷവും നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പിലും സംസ്ഥാനത്ത് നിന്ന് ബി.ജെ.പി മുസ്‍ലിം പ്രാതിനിധ്യം അനുവദിച്ചിരുന്നില്ല.
ബി.ജെ.പി മുസ്‍ലിം സ്ഥാനാര്‍ഥികളെ വെക്കുന്നില്ല എന്നത് പാര്‍ട്ടി മുസ്‍ലിം വിരുദ്ധമാണെന്നര്‍ഥമാക്കുന്നില്ല. പാര്‍ട്ടി എപ്പോഴും മുസ്‍ലിംകളെ പരിഗണിച്ചിട്ടുണ്ട്. ബി.ജെ.പി അധികാരത്തിലിരിക്കുമ്പോഴൊക്കെ വിവിധ സംസ്ഥാന-കേന്ദ്ര ബോര്‍ഡുകളിലേക്കും സമിതികളിലേക്കും മുസ്‍ലിംകളെ തന്നെയാണ് പരിഗണിച്ചിട്ടുള്ളത്- ആരോപണങ്ങളോട് ബി.ജെ.പി ജാര്‍ഖണ്ഡ് വക്താവ് പ്രദീപ് സിന്‍ഹ പ്രതികരിക്കുന്നതിങ്ങനെയാണ്.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14ല്‍ 12 സീറ്റും നേടിയ ബി.ജെ.പി തന്നെ നിയമസഭ പിടിക്കുമെന്നാണ് പ്രവചനമെങ്കിലും കശ്മീരില്‍ അല്‍പം വിയര്‍ക്കേണ്ടി വരും. കഴിഞ്ഞ ദിവസം പുറത്ത് വന്ന അഭിപ്രായ സര്‍വേയില്‍ താഴ്‍വരയില്‍ ബി.ജെ.പിക്ക് രണ്ടാം സ്ഥാനമാണുള്ളത്. പീപിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയാണ് ഒന്നാം സ്ഥാനത്ത്. ജാര്‍ഖണ്ഡില്‍ ഭൂരിപക്ഷത്തിന് നേരിയ കുറവുണ്ടാകുമെങ്കിലും ഒന്നാമതെത്തുമെന്നാണ് സര്‍വെ പറയുന്നത്.
കടപ്പാട്: ദി ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്



Leave A Comment