സലാലയിലെ നോമ്പോര്‍മകള്‍ക്ക് ഒരാത്മീയ സുഖമുണ്ട്

 width=ലോക്കല്‍ ഇസ്‌ലാം, വെര്‍ണാക്കുലര്‍ ഇസ്‌ലാം തുടങ്ങിയവ മതത്തിന്റെ തദ്ദേശീയ മുഖങ്ങളെയും ഭാവങ്ങളെയും പ്രതിഫലിപ്പിക്കുന്ന സമൂഹശാസ്ത്ര സംജ്ഞകളാകാം. ലോക്കല്‍ ഹിസ്റ്ററി എന്നൊരു ശാഖയും ആധുനിക ചരിത്രരചനയുടെ ഭാഗമായി വികസിച്ചുവന്നിട്ടുണ്ട്. ദേശങ്ങളുടെ ചരിത്രവും പാരമ്പര്യവും സുപ്രധാനമായിക്കൊണ്ടിരിക്കുകയാണെന്നു ചുരുക്കം. ഓരോ ദേശത്തിനും അവയുടെതായ കഥകള്‍ പറയാനുണ്ടാകും. എല്ലാ വിഷയങ്ങളിലും ഇത് സ്വാഭാവികമായി കണ്ടുവരുന്നു. മതകാര്യങ്ങളും ഇതിനപവാദമല്ല. ഇസ്‌ലാമികമായ ആത്മാവ് ഏകമാനമാണെങ്കിലും അനുഷ്ഠാനങ്ങളുടെയും അനുശീലങ്ങളുടെയും ഭാവങ്ങളില്‍ അവക്കു ചില തദ്ദേശീയ രീതികളും ക്രമീകരണങ്ങളും കൈവന്നിട്ടുണ്ടാകും. ഇതില്‍ പലതും നല്ലതായിരിക്കാം. പലതും മോശമായിരിക്കാം. നല്ലത് അനുവര്‍ത്തിക്കപ്പെടേണ്ടതും തിയ്യത് വര്‍ജ്ജിക്കപ്പെടേണ്ടതുമാണ്. അനുഭവങ്ങളുടെ പരദേശക്കാഴ്ചക്കള്‍ നമ്മുടെ നിലവാരം അളക്കാനും നാം എത്തിനില്‍ക്കുന്ന ഇടം  എത്രമാത്രം മുന്തിയതാണെന്ന തിരിച്ചറിവു നേടാനും ഉപയുക്തമായിരിക്കും.

ഒമാനിലെ നോമ്പുകാലത്തെക്കുറിച്ചു പറയാനാണ് ഇത്രയും പറഞ്ഞത്. യമനിനോടു ചേര്‍ന്നു നില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു മുസ്‌ലിം രാഷ്ട്രമാണ് ഒമാന്‍. അവിടത്തെ പേരുകേട്ട സ്ഥലങ്ങളാണ് സലാലയും ഥാഖയും. പലതിലും കേരളത്തോട് സാദൃശ്യം പുലര്‍ത്തുന്ന സലാല ഒമാന്റെ ദക്ഷിണ അറ്റത്ത് സ്ഥിതിചെയ്യുന്നു.  വടക്കു ഭാഗം ഖസ്വബ്. മുപ്പതോളം വര്‍ഷക്കാലം ഈ പ്രദേശങ്ങളെയെല്ലാം തന്റെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ഥാഖ അഹ്മദ് മൗലവി യമനിലെ നോമ്പുകാലത്തെ അയവിറക്കുകയാണിവിടെ.

അനവധി റമദാന്‍ കാലങ്ങള്‍ യമനിലെ ഥാഖയില്‍ കഴിച്ചുകൂട്ടിയ വ്യക്തിയെന്ന നിലക്ക് അവിടത്തെ നോമ്പുകാലത്തെ എങ്ങനെ കാണുന്നു? ഇവിടത്തെതില്‍നിന്നും അതിനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?

ഥാഖയിലെ നോമ്പുകാലം ഒരു വേറിട്ട അനുഭവംതന്നെയാണ്. റമദാന്‍ മാസത്തിന്റെ പിറവി കാണുന്നതോടെ അവിടത്തെ അന്തരീക്ഷംതന്നെ പാടെ മാറും. എല്ലാറ്റിനും ഒരു ഇസ്‌ലാമിക മയം വരും. ജനങ്ങളുടെ പെരുമാറ്റങ്ങളിലാണ് ഈ മാറ്റം വലിയ നിലക്കു പ്രകടമാവുക. എല്ലാ തലത്തിലും ചീത്തവൃത്തികളെ വെടിയും. സംസാരത്തില്‍ അത്തരം കാര്യങ്ങള്‍ കടന്നുവരുന്നതിനെ പ്രത്യേകം ശ്രദ്ധിക്കും. റമദാന്‍ മാസത്തോട് ഒരു പ്രത്യേക ബഹുമാനംതന്നെയാണ് ഇത്തരം പെരുമാറ്റങ്ങളിലൂടെ അവര്‍ പ്രകടിപ്പിക്കുന്നത്. മാസം റമദാനാണെന്ന കാര്യം അവിടത്തെ അന്തരീക്ഷത്തില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്. സംസാരത്തിനിടയില്‍ ദേഷ്യം വരുമ്പോള്‍ തന്റെ എതിരാളികള്‍ പോലും റമദാന്‍ കരീം എന്നു പറഞ്ഞു മാസത്തിന്റെ പവിത്രത ഓര്‍മപ്പെടുത്തുന്നതു കാണാന്‍ കഴിഞ്ഞു. ഇത് എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തിയ കാര്യമാണ്. ഈ കാലയളവില്‍ ഇത്തരം പദാവലികള്‍ അവരുടെ സംസാരത്തില്‍ നിറഞ്ഞു കാണാമായിരുന്നു.

മുതലാളിമാരും തൊഴിലാളികളും വളരെ നല്ല സൗഹൃദത്തിലും സ്‌നേഹത്തിലും കാണപ്പെടുന്ന കാലമാണ് റമദാന്‍. മറ്റു കാലങ്ങളില്‍ അവര്‍ക്കിടയില്‍ ശത്രുതയുണ്ടായിരുന്നാല്‍ പോലും റമദാനില്‍ അവരത് പരസ്പരം മറന്ന് അടുക്കും. യജമാനന്മാര്‍ക്കടുത്ത് തങ്ങളുടെ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും പറ്റിയ കാലമായിരുന്നു ഇത്. അവരത് നടത്തുകയും ചെയ്തിരുന്നു. ഇത്രമാത്രം ജീവിതത്തിന്റെ എല്ലാ മേഖലയിലുള്ളവരും റമദാന്റെ പവിത്രത ഉള്‍കൊള്ളുകയും അക്കാലത്ത് ഭവ്യതയും സാഹോദര്യബോധവും സ്‌നേഹവും ജീവിതത്തില്‍ നിറച്ചുകാണിക്കുകയും ചെയ്തു. മറ്റു പലയിടങ്ങള്‍ക്കും വിരുദ്ധമായി സലാലയിലും ഥാഖയിലുമെല്ലാം കാണപ്പെട്ട ഒരു പ്രത്യേകതയായിരുന്നു ഇത്. ഭക്ഷണ ശാലകളോ ഹോട്ടലുകളോ റമദാന്‍ കാലം അവിടെ തുറക്കപ്പെട്ടിരുന്നില്ല. ഔദ്യോഗികമായിത്തന്നെ അത് നിരോധിക്കപ്പെട്ടിരുന്നു. റമദാനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതില്‍ ഒരു നല്ല മനസ്സ് അവിടെ പൊതുവായി കാണപ്പെട്ടു.

മാസപ്പിറവി നോക്കുന്നതിനും കാണുന്നതിനും പ്രഖ്യാപിക്കുന്നതിനും കേരളമുസ്‌ലിംകള്‍ക്ക് പ്രത്യേകം പാരമ്പര്യവും ചിട്ടയൊത്ത സംവിധാനവുമുണ്ടല്ലോ. ഉത്തരേന്ത്യയിലൊക്കെ പൊതുവെ എല്ലാറ്റിനും ഡല്‍ഹി ഇമാമിനെ ആശ്രയിക്കുന്ന ഒരു രീതിയാണുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ വരെ ഈ രീതിയുണ്ടെന്നു കേട്ടു. ഇതില്‍ ഒമാന്‍ സ്വീകരിച്ചുവരുന്ന വഴിയേതാണ്? ഒരു ഏകീകൃത മാസനിര്‍ണയ സംവിധാനമുണ്ടോ?

തീര്‍ച്ചയായും. നമ്മുടെ നാട്ടിലുള്ളതുപോലെ വളരെ വ്യവസ്ഥാപിതമായിത്തന്നെ അവിടെയും ഖാസി സംവിധാനം നിലനില്‍ക്കുന്നുണ്ട്. അവിടത്തെ അറുപത് സ്റ്റേറ്റിലും ഖാസിമാരുണ്ട്. എല്ലാവരെയും ഏകീകരിക്കുന്ന നിലക്ക് മേലധ്യക്ഷനായി ഔഖാഫിന്റെ മുഫ്തിയുമുണ്ട്. എവിടെയെങ്കിലും നിലാവ് കണ്ടാല്‍, സാക്ഷിമുഖേന അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്താല്‍, മുഫ്തിക്കടുത്ത് വിവരമെത്തിക്കപ്പെടും. താമസിയാതെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. അതിനാല്‍ വളരെ ഏകീകൃതമായ രീതിയില്‍ തന്നെയാണ് അവിടെ നോമ്പും പെരുന്നാളുമെല്ലാം ആചരിക്കപ്പെടുന്നത്.

റമദാനില്‍ പ്രത്യേകം ഉപദേശങ്ങളോ നമ്മുടെ വയള് സംവിധാനം പോലെ വല്ല പബ്ലിക് പ്രോഗ്രാമുകളോ നടത്തപ്പെടാറുണ്ടോ?

ചെറിയ നിലക്കെല്ലാം നടക്കുന്നുണ്ടെങ്കിലും കുറവാണ്. സ്വകാര്യമായി നടന്നാല്‍ നടന്നുവെന്നു മാത്രം.   പബ്ലിക് പ്രോഗ്രാമുകള്‍ക്കെല്ലാം സര്‍ക്കാര്‍ ഓര്‍ഡര്‍ ലഭിക്കേണ്ടതിനാല്‍ അതിനൊന്നും മുതിരാറില്ല അധികവും. ഉള്ളതിനെത്തന്നെ നിരുത്സാഹപ്പെടുത്തുന്ന ശീലമാണുള്ളത്. അതിനാല്‍ ഉള്ളതുതന്നെ കുറഞ്ഞുവരുന്നു.

ഭരണകൂടത്തിനെതിരെ പ്രസംഗിക്കുകയോ ആളുകളെ ഇളക്കിവിടുകയോ ചെയ്യുമെന്ന പേടിയാല്‍ പൊതു പ്രസംഗ പരിപാടികള്‍ക്കു തന്നെ അവിടെ അനുമതി ലഭിക്കുക പ്രയാസമാണ്. അതിനാല്‍ ഖഥീബുമാരെ നിശ്ചയിക്കുന്നതും അവര്‍ ഓതേണ്ട ഖുതുബകള്‍ തയ്യാറാക്കി നല്‍കുന്നതുമെല്ലാം സര്‍ക്കാര്‍ തന്നെ. ഇത്തരം കാര്യങ്ങളിലെല്ലാം ഇന്ത്യയെപ്പോലെയുള്ള സ്വാതന്ത്ര്യം നമുക്കവിടെ കണ്ടെത്താനേ കഴിയില്ല. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും അത് നടപ്പാക്കാനും അതിനാല്‍ ജനങ്ങള്‍ മുന്നോട്ടുവരുന്നില്ല. എല്ലാറ്റില്‍നിന്നും പിന്തിരിഞ്ഞുനില്‍ക്കാറാണ് പതിവ്. ഭരണകൂടം നല്‍കുന്നത് മാത്രം സ്വീകരിക്കുകയും അതിനുള്ളിലിരുന്നു മാത്രം ചിന്തിക്കുകയും ചെയ്യുന്നു. വരും വെള്ളിയാഴ്ചകളില്‍ ഓതാനുള്ള ഖുഥുബകളുടെ പ്രിന്റഡ് കോപ്പികള്‍ ഒരു മാസം മുമ്പു തന്നെ കയ്യില്‍ കിട്ടുമെന്നു പറയുമ്പോള്‍ അവിടത്തെ മതകാര്യങ്ങളില്‍ തന്നെ അവിടത്തെ ചിന്താ-പ്രവര്‍ത്തന സ്വാതന്ത്ര്യം ഊഹിക്കാവുന്നതേയുള്ളൂ.

ഖുഥുബയുടെ രൂപം? അതിന്റെ ഉള്ളടക്കം?

ഇസ്‌ലാമില്‍ വെള്ളിയാഴ്ച ഖുഥുബ എന്നു പറയുന്നത് ഒരു ആരാധനയാണ്. സാധാരണ ഇബാദത്തുകളെപ്പോലെത്തന്നെവേണം നമുക്ക് അതിനെയും മനസ്സിലാക്കാന്‍. ഈയൊരു അതിര്‍വരമ്പിനുള്ളില്‍ ഒതുങ്ങിനിന്നുള്ള ഖുതുബകളാണ് അവിടെയും നടന്നുവരുന്നത്. ഹംദും സ്വലാത്തും തഖ്‌വകൊണ്ടുള്ള വസ്വിയ്യത്തും ഒക്കെയാണ് പ്രധാന ഘടകങ്ങള്‍. നോമ്പു കാലം അതിന്റെ പ്രത്യേകതകളും പ്രധാന്യവും സവിസ്തരം പ്രതിപാദിക്കപ്പെടുന്നു.

അല്ലാതെ ജുമുഅ ഖുതുബകളില്‍ അങ്ങാടി നിലവാരവും വെളിച്ചെണ്ണക്ക് വിലകൂടിയതും പറയുന്നതിന് ഇസ്‌ലാമില്‍ പാരമ്പര്യാടിത്തറയില്ലാത്തതാണ്. അതെല്ലാം പിന്നീട് കടന്നുവന്നവയാണ്. ഇസ്‌ലാമിലെ ആദ്യ ഖുഥുബ പ്രവാചകന്‍ മദീനയില്‍ വെച്ചു നടത്തിയതാണല്ലോ. അതില്‍, പക്ഷെ പ്രവാചകന്‍ മക്കയിലെ പ്രാരാബ്ധങ്ങളെക്കുറിച്ചോ വെഷമങ്ങളെക്കുറിച്ചോ സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യേണ്ട ഒരു വേദിയാണ് ജുമുഅ ഖുഥുബയെങ്കില്‍ പ്രവാചകന് അവിടെ എന്തെല്ലാം പറയാനുണ്ടായിരുന്നു. കാലങ്ങളോളം മക്കയില്‍ സര്‍വ്വവിധ പീഢനങ്ങളും സഹിച്ച് ജീവിച്ചതിനു ശേഷം ഒരു ആശ്വാസത്തിന്റെ പിടിവള്ളിപോലെയാണ് മദീനയിലെത്തുന്നത്. ഇന്നലെകളുടെ ക്ലേശങ്ങളും ഇന്നിന്റെ പ്രതീക്ഷകളും തുടങ്ങി അനവധി കാര്യങ്ങള്‍... പക്ഷെ, പ്രവാചകന്‍ അപ്പോഴും തഖ്‌വയെക്കുറിച്ചും ജനങ്ങളോട് സലാം പറയുന്നതിനെക്കുറിച്ചുമെല്ലാം തന്നെയാണ് തന്റെ പ്രഥമ ഖുഥുബയില്‍ സംസാരിച്ചത്. ഈ ഒരു ശൈലിയാണ് നമ്മളിന്നും സ്വീകരിച്ചു വരുന്നത്. അല്ലാതെ കാലവും കോലവും മോഡേണാകുമ്പോള്‍ വെള്ളിയാഴ്ചത്തെ ജുമുഅ ഖുഥുബയും ആത്മാവ് ചോര്‍ന്ന നിലക്ക് മോഡേണാവണമെന്നു പറയുന്നത് ന്യായീകരിക്കപ്പെടാവതല്ലല്ലോ.

തറാവീഹ് നിസ്‌കാരം എങ്ങനെ നിര്‍വഹിക്കുന്നു? അതിനുള്ള തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും എന്തെല്ലാം?

റമദാന്‍ കാലത്ത് പതിവിനു വിരുദ്ധമായി വലിയ ആള്‍ക്കൂട്ടം തന്നെ പള്ളിയില്‍ കാണപ്പെടുന്നു. തറാവീഹ് നിസ്‌കാരത്തിനു പ്രത്യേകിച്ചും. ആവേശത്തോടെയാണ് ജനങ്ങളതില്‍ പങ്കെടുക്കാനെത്തുന്നത്. അതിനുവേണ്ടി നേരത്തെത്തന്നെ പള്ളികള്‍ സംവിധാനിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു.

ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്ന വിധത്തില്‍ നിസ്‌കാരത്തില്‍ നീണ്ട സൂറകള്‍ ഓതുന്ന ഒരു ശൈലി അവിടെ വ്യാപകമായി പ്രചാരത്തിലില്ല. ചെറിയ സൂറത്തുകളാണ് സാധാരണ ഓതാറ്. ഒന്നാം റക്അത്തുകളില്‍ അല്‍ഹാക്കുമുത്തകാസുര്‍ മുതല്‍ അവസാനം വരെയുള്ള സൂറകളും രണ്ടാം റക്അത്തുകളില്‍ സൂറത്തുല്‍ ഇഖ്‌ലാസ്വും ഓതുന്ന ഒരു ശൈലിയും അവിടെയുണ്ട്.

തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം? എത്ര റക്അത്തുകളാണ് അവിടെ സാധാരണ നിസ്‌കരിക്കാറ്? ഇരുപത് റക്അത്തു തന്നെയാണ് ഔദ്യോഗികമായി അവിടെയും നിര്‍വഹിക്കപ്പെടുന്നത്. 1978 ഏപ്രില്‍ പതിനാറിന് ഞാന്‍ ഥാഖയിലെത്തുമ്പോള്‍ തറാവീഹ് എട്ടു നിസ്‌കരിക്കുന്ന ഒരാള്‍ പോലും അവിടെയെവിടെയും ഉണ്ടായിരുന്നില്ല. ഥാഖയിലെ ഒമ്പതു പള്ളികളിലും വളരെ കേമമായിതന്നെ ഇരുപത് റക്അത്ത് നിര്‍വഹിക്കപ്പെട്ടിരുന്നു.

എന്നാല്‍, ദു:ഖകരമെന്നു പറയട്ടെ, ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ചിന്തകള്‍ക്ക് ഇന്നവിടെ ശക്തമായി വേരോട്ടം നേടിക്കൊണ്ടിരിക്കുകയാണ്. ഈ അടുത്ത കാലത്തായി പള്ളികളെ വരെ സലഫിസം സാരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. സുന്നത്തിനെ സംരക്ഷിക്കുന്ന നിലക്കുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങളോ ഭരണ കെട്ടുറപ്പോ ഇല്ലാത്തതിനാല്‍ ഇത്തരം ഛിദ്ര ശക്തികള്‍ എളുപ്പത്തില്‍ കയറിക്കൂടുന്നുണ്ട്. ഥാഖയിലെ പള്ളികളെ വരെ ഇന്നിത് ബാധിച്ചുതുടങ്ങി. ഇരുപതില്‍നിന്നും എട്ടിലേക്കു വരാനാണ് പലരും ആഗ്രഹിക്കുന്നത്. ബിദഈ കക്ഷികളുടെ ശക്തമായ ശ്രമഫലമായാണിത്. ഥാഖയിലിന്ന് ഇരുപത് നിസ്‌കരിക്കുന്ന പള്ളികള്‍ വെറും രണ്ടായി ചുരുങ്ങിയിരിക്കുന്നു. ഇതുതന്നെയാണ് പല ഭാഗങ്ങളിലെയും അവസ്ഥ. ഇസ്‌ലാമിന്റെ മുഖ്യകേന്ദ്രമായ സഊദി അറേബ്യയിലെ ഭരണം അവരുടെ കയ്യിലായതിനാല്‍ അതാണ് ശരി എന്ന തരത്തിലാണ് അവര്‍ മാറി ചവിട്ടിക്കൊണ്ടിരിക്കുന്നത്. ഇതിനെ തടയാനോ പ്രതിരോധിക്കാനോ അവിടെ യാതൊരു സംവിധാനവുമില്ല. ആര്‍ക്കും എന്തുമാവാം എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

അവിടത്തെ മദ്ഹബ് സംവിധാനം? ശാഫിഈ മദ്ഹബ് കാരാണ് ഭൂരിപക്ഷം. കാലങ്ങളായി ഇതുതന്നെയാണ് ഒമാന്റെ സ്വഭാവവും. ഇന്ന് പക്ഷെ, സലഫിസം കയറിത്തുടങ്ങിയതോടെ മദ്ഹബ് ചിന്തയെയും അത് പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

സലാലയും ഒമാനും യമനുമെല്ലാം തങ്ങന്മാരുടെ കേന്ദ്രമാണല്ലോ. റമദാനിലെ അവരുടെ സംവിധാനങ്ങളെയും സംരംഭങ്ങളെയും കുറിച്ച്? ഇസ്‌ലാമിന്റെ പാരമ്പര്യ ചിന്തകള്‍ നിലനിര്‍ത്താന്‍ ഇന്ന് ശക്തമായി ശ്രമങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങള്‍ സാദാത്തുമാരുടെ പള്ളികളും കേന്ദ്രങ്ങളുമാണ്. കാലങ്ങളായി അവിടെ ഉണ്ടായിരുന്ന പരമ്പരാഗത ഇസ്‌ലാമിനെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. ഇന്നും അവര്‍ അതിനുവേണ്ടിത്തന്നെ നിലകൊള്ളുന്നു. എങ്കിലും  ബിദ്അത്തിന്റെ മലവ്വെള്ളപ്പാച്ചിലിനിടയില്‍ ഇവരുടെ ഉദ്ദ്യമങ്ങള്‍ മങ്ങിപ്പോകുന്നുവെന്നതാണ് വസ്തുത.

സലാലയിലെ തങ്ങന്മാരുടെ പള്ളികളില്‍ എല്ലാ വെള്ളിയാഴ്ചയും മൗലിദുകളും പ്രാര്‍ത്ഥനകളും നടക്കുന്നുണ്ട്. നോമ്പുകാലത്ത് ഇത് വളരെ വിപുലമായിത്തന്നെ നടത്തപ്പെടുന്നു. മറ്റു അടിസ്ഥാന വിശ്വാസ പരമായ ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്.

റമദാന്‍ മാസത്തില്‍ വിത്‌റ് നിസ്‌കരിച്ച ശേഷം ഒരു പ്രത്യേക ബൈത്ത് ഉരിയാടി അത് തീരുന്നതുവരെ പുറത്തിറങ്ങി നടക്കുന്ന ഒരു രീതി അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ബൈത്ത് തീര്‍ന്നാല്‍ മാത്രമേ തിരിച്ചുനടക്കുകയുള്ളൂ. നോമ്പു കാലത്ത് പള്ളിയില്‍വെച്ച് നിയ്യത്ത് ചൊല്ലിക്കൊടുക്കുന്ന ശൈലി അവിടെയുമുണ്ട്. മഗ്‌രിബ് നിസ്‌കാരത്തിനു ശേഷമാണ് അവിടെ ഇത് നടക്കുന്നത്.

സലഫിസത്തെ പ്രതിരോധിക്കുന്നതില്‍ പരമ്പരാഗത സുന്നിവിശ്വാസികളുടെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം വിജയം കാണുന്നു? സത്യം പറഞ്ഞാല്‍, വ്യവസ്ഥാപിതമായ ശൈലികളില്ലാത്തതിനാല്‍ ഇത് വളരെ ചുരുങ്ങിപ്പോകുന്നുവെന്നതാണ് കാര്യം. തങ്ങളുടെ മനസ്സിന് തൃപ്തിലഭിക്കത്തക്കവണ്ണം അവര്‍ ഒരു ഭാഗത്തുനിന്നും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, മൊത്തമായി നോക്കുമ്പോള്‍ ഇത് വലിയ പ്രതിഫലനമുണ്ടാക്കുന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു.

റമദാന്‍ കാലത്തെ സാംസ്‌കാരി മുഖം വിശദീകരിക്കാമോ? റമദാന്‍ അനുഭവങ്ങള്‍ക്ക് മനോഹരമായൊരു കാലമുണ്ടായിരുന്നുവെങ്കിലും ഇന്നത് മെല്ലെ മെല്ലെ അപ്രത്യക്ഷമായിക്കൊണഅടിരിക്കുകയാണ്. സാസ്‌കാരിക രംഗത്ത് പടിഞ്ഞാറിന്റെ അടിപൊളി സംസ്‌കാരം ഈ ഭാഗങ്ങളെയും നല്ലപോലെ സ്വാധീനിക്കുന്നുണ്ട്. ഉപഭോഗസംസ്‌കാരത്തിന്റെ അടിമകളായി മുസ്‌ലിംകള്‍ മാറിയിരിക്കുന്നുവെന്നൊരു ധ്വനി പലപ്പോഴും റമദാനുകളില്‍ ഉണ്ടായിവരുന്നു. രാത്രികളിലും പകലുകളിലും ഇക്കാലത്ത് അങ്ങാടികളിലും റോഡുകളിലും വന്‍ തിരക്കുതന്നെ ഉണ്ടാവുന്നു. ഷോപ്പിംഗിനും മറ്റുമായി ആളുകളെല്ലാം പുറത്തിറങ്ങുന്ന കാഴ്ച ഇന്ന് സാധാരണയായിരിക്കുന്നു. ആണും പെണ്ണും ഇതില്‍ ഒരുപോലെയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അവര്‍ നിറഞ്ഞുകാണുന്നു. ഇസ്‌ലാമിക ചൈതന്യത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന ഈ സംസ്‌കാരം പാശ്ചാത്യരില്‍നിന്നും അവരിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുകയാണിന്ന്. മുസ്‌ലിംലോകങ്ങളിലെല്ലാം വ്യാപകമായി കാണപ്പെടുന്ന ഒരു വിനയാണിത്.

ഭക്ഷണം ആവശ്യത്തിലധികം ഉണ്ടാക്കുകയും പുറത്ത് തള്ളുകയും ചെയ്യുന്ന ഒരു സ്വഭാവമാണ് അവരെ പുറത്തുനിന്നും ഗ്രസിച്ചുകൊണ്ടിരിക്കുന്ന മറ്റൊന്ന്. നോമ്പുകാലത്ത് ഇത് ധാരാളമായി കാണപ്പെടുന്നു.

ഇരുപത്തിയേഴാം രാവിന് കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ടോ? അന്നത്തെ സവിശേഷ ആരാധനാ മുറകളെക്കുറിച്ച്? ഇരുപത്തിയേഴാം രാവിനെ വളരെ പ്രാധാന്യത്തോടെത്തന്നെയാണ് അവര്‍ കാണുന്നത്. പല പണ്ഡിതരും അന്നാണ് ലൈലത്തുല്‍ ഖദ്‌റ് എന്നു തീര്‍ത്തു പറഞ്ഞതിനാല്‍ അതിന് അവര്‍ വളരെ പ്രാമുഖ്യം കല്‍പ്പിക്കുന്നു. അന്ന് പള്ളികള്‍ നിറഞ്ഞുകവിയുകയും പ്രത്യേകം ദുആകള്‍ നടക്കുകയും ചെയ്യും. അറബികള്‍ ധാരാളമായി ഇതില്‍ പങ്കെടുക്കാനെത്തും. അന്ന് തസ്ബീഹ് നിസ്‌കാരവും നസ്വീഹത്തുകളും നടക്കും. പിന്നെ ഖുര്‍ആന്‍ പാരായണവും തഹജ്ജുദും എല്ലാമായി സ്വുബഹി വരെ നീണ്ടുനില്‍ക്കും.

ഇന്ന് സലാലയും പരിസരവും വന്‍ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞല്ലോ. ഏകദേശം മുപ്പതു വര്‍ഷം മുമ്പുള്ള സലാലയെയും ഇപ്പോഴുള്ള സലാലയെയും എങ്ങനെ വിലയിരുത്തുന്നു? സലാല ഇന്ന് മൊത്തം മാറിക്കഴിഞ്ഞിരിക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുകയുമാണ്. പഴയ പല ചര്യകളും എടുക്കപ്പെടുകയും പുതിയവ സ്ഥാപിക്കപ്പെടുകയും ചെയ്തുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. കെട്ടിപ്പൊക്കിയ മഖ്ബറകള്‍ ധാരാളമായി നമുക്കവിടെ കാണാവുന്നതാണ്. പുതിയ സലഫിസ്റ്റ് ചിന്താഗതിക്കാര്‍ വരുന്നുണ്ടെങ്കിലും അതിനെ തകര്‍ക്കാനോ അതില്‍ മാറ്റം വരുത്താനോ അവര്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍, വെള്ളിയാഴ്ച മആശിറ വിളിക്കുന്ന ആള്‍ ഖഥീബിന് വാള് നല്‍കുന്ന രീതി ഞാന്‍ പോയ കാലത്തെല്ലാം അവിടെ വ്യാപകമായി ഉണ്ടായിരുന്നു. എന്നാല്‍, ഇന്നത് അവിടെ പൂര്‍ണാര്‍ഥത്തില്‍ത്തന്നെ എടുക്കപ്പെട്ടു. അതിന്ന് കണ്ടെത്തുക വളരെ പ്രയാസമാണ്. സലഫിസം പൊതുജന ചിന്തകളെ പിടികൂടുന്നതിന്റെ ആഴമാണിത്. തറാവീഹ് എട്ടു നിസ്‌കരിക്കുന്ന പുതിയ പ്രവണതയും തഥൈവ. പ്രത്യേകം ലക്ഷ്യങ്ങളോ ചിന്തകളോ ഇതിനുപിന്നില്‍ അവര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. തിരക്കിന്റെ ഊക്കില്‍ അവര്‍ ഏതു ആരാധനകളെയും എന്തെങ്കിലും പേരു പറഞ്ഞ് വര്‍ജ്ജിക്കാനും നിരുത്സാഹപ്പെടുത്താനും തയ്യാറാകുന്നു. ഒരാള്‍ തറാവീഹ് നാലാണെന്നു പറഞ്ഞാലും അയാളെ പിന്തുടരാന്‍ അവിടെ ആളെ കിട്ടുന്നതാണ്.

നൂതന ചിന്തകളെയും പരിഷ്‌കരണ മനോഭാവങ്ങളെയും തടയിടാനും പ്രതിരോധിക്കാനും അവിടത്തെ  പരമ്പരാഗത വിശ്വാസികള്‍ക്കും സാദാത്തുമാര്‍ക്കും എന്തുകൊണ്ട് സാധിക്കുന്നില്ല? മുസ്‌ലിംകള്‍ മാനസികമായും ശാരീരികമായും സംഘടിതരല്ല എന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ കാരണം. കേരളത്തിലെ സമസ്ത പോലെ ഒരു പണ്ഡിത സംഘടന അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും സലഫികള്‍ക്കവിടെ വേര് പിടിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ, ഇങ്ങനെയൊന്നിനെക്കുറിച്ച് അവര്‍ ചിന്തിക്കാന്‍പോലും തയ്യാറാവുന്നില്ലായെന്നതാണ് വാസ്തവം. ജനങ്ങളെ കൂടുതല്‍ ചിന്തിക്കാന്‍ അനുവദിക്കാത്ത ഒരു ഭരണകൂടം നിലനില്‍ക്കുന്നുവെന്നത് ഇതിന്റെ ഒരു പ്രധാന കാരണമാണ്. എന്തു ചെയ്യുന്നതിനെയും സംശദൃഷ്ടിയോടുകൂടി മാത്രം നോക്കിക്കാണുന്ന ഭരണ കൂടം ജനങ്ങളുടെ പ്രവര്‍ത്തന പരതയെയും സര്‍ഗ ശേഷിയെയുമാണ് ഇല്ലായ്മ ചെയ്യുന്നത്. തങ്ങളുടെ ഇസ്‌ലാമിക പാരമ്പര്യം നിലനിര്‍ത്താന്‍ സമസ്ത പോലുള്ള ഒരു സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ അവിടെ പലരുമായും ചര്‍ച്ച ചെയ്യുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഹുക്കൂമത്ത് എതിര്‍ക്കുമെന്നായിരുന്നു അപ്പോഴെല്ലാം അവര്‍ പ്രതികരിച്ചിരുന്നത്. ഈ ഒരു അലസതാഭാവം അവര്‍ക്ക് ജീവിതത്തില്‍ സര്‍വ്വ വിധ നാശങ്ങളും വലിച്ചുകൊണ്ടുവന്നിരിക്കുന്നുവെന്നാണ് സമകാലിക അവസ്ഥകള്‍ വിളിച്ചുപറയുന്നത്.

മുന്‍കാലത്തേതുപോലെയുള്ള ഒരു നല്ല അവസ്ഥയിലേക്കു തിരിച്ചുപോകുന്നതില്‍ ജനങ്ങള്‍ സംതൃപ്തരാണോ? തീര്‍ച്ചയായും. പക്ഷെ, ആര്‍ക്കും പാരമ്പര്യത്തിന്റെ വീണ്ടെടുപ്പിനെ കുറിച്ച് പുറത്ത് സംസാരിക്കാനോ അതു സംബന്ധമായി തുറന്നു പറയാനോ ധൈര്യമില്ലെന്നുള്ളതാണ്. താന്‍ ഥാഖയിലെത്തി തുടക്കക്കാലം.   അവിടത്തെ പള്ളിയുടെ ഉല്‍ഘാടനവേളയില്‍ ഞാനും പങ്കെടുത്തിരുന്നു. അവരെല്ലാവരും എന്നോട് പ്രസംഗിക്കാന്‍ പറഞ്ഞു. അതനുസരിച്ച് ഞാന്‍ ഒരുഗ്രന്‍ പ്രഭാഷണം നടത്തി. പ്രസംഗത്തിനിടെ മൗലിദുകളെക്കുറിച്ചും പാരമ്പര്യചിഹ്നങ്ങളെക്കുറിച്ചും നല്ലപോലെ ന്യായീകരിച്ചു സംസാരിച്ചു. എല്ലാവരും സാകൂതം ശ്രവിച്ചിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ അനവധിയാളുകള്‍ എന്റെയടുത്തു വരികയും അഹ്‌സന്‍ത്ത... അഹ്‌സന്‍ത്ത... എന്നു പറഞ്ഞ് എന്നെ പ്രശംസിക്കുകയും ചെയ്തു. ഞാന്‍ ഇക്കാര്യം അവിടെ പറഞ്ഞത് വളരെ നന്നായി എന്നായിരുന്നു അവരുടെയെല്ലാം അഭിപ്രായം. ഇത്തരം കാര്യങ്ങളിലെല്ലാം അവര്‍ക്കുണ്ടായിരുന്ന ആന്തരിക തൃഷ്ണ അണഞ്ഞുപോയിട്ടില്ലെന്നു ഇത് വ്യക്തമാക്കുന്നു.

സലാലയിലെ മുസ്‌ലിം വിദ്യാഭ്യാസ പരിസരങ്ങളെക്കുറിച്ച്? പരമ്പരാഗത വിദ്യാഭ്യാസ ശൈലികള്‍ നിലനില്‍ക്കുന്നുണ്ടോ? ആധുനികത എങ്ങനെ ബാധിച്ചിരിക്കുന്നു? സാംസ്‌കാരിക മേഖലയെക്കുറിച്ചു പറഞ്ഞപോലെ വിദ്യാഭ്യാസ രംഗത്തും വന്‍ മാറ്റം നേരിട്ടുകൊണ്ടിരിക്കുകയാണ് ഒമാന്‍. പരമ്പരാഗത വിദ്യാഭ്യാസ ശൈലികള്‍ എടുത്തുമാറ്റപ്പെടുകയും അമേരിക്കന്‍ ശൈലികള്‍ കടന്നുവരികയും ചെയ്തിരിക്കുന്നു അവിടെ. കുറച്ചു മാത്രം പഠിക്കുകയും അതിന് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുക എന്ന പുതിയ രീതിയാണ് പല മുസ്‌ലിം രാഷ്ട്രങ്ങളെയും എന്നപോലെ ഇവിടെയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എല്ലാറ്റിനും ഇന്ന് പ്രത്യേകം പ്രത്യേകം കോഴ്‌സുകളും സിലബസുകളും വന്നിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനു മുതല്‍ പാട്ടുപാടുന്നതിനു വരെ കോഴ്‌സുകളാണ്. കാലങ്ങളായി ഇസ്‌ലാമിക ചിന്ത നിലനിന്നിരുന്ന ഒരു നാട്ടില്‍ പെട്ടെന്നു ഇത്തരമൊരു വിദ്യാഭ്യാസ വ്യവസ്ഥ നടപ്പിലാക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും അവിടത്തുകാരില്‍ അമ്പരപ്പും നിസ്സഹായതയും വെളിവായിട്ടുണ്ട്. ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ നട്ടം നതിരിയുകയായിരുന്നു അവരന്ന്.

മതമേഖലയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ പോലും വ്യവസ്ഥാപിതമായ സംവിധാനം തയ്യാറാക്കപ്പെട്ടില്ലായെന്നതിന്റെ കൈപ്പുനീര്‍ അവരിന്ന് രുചിച്ചുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് മതം പഠിക്കാന്‍ ഒരു സംവിധാനമിന്ന് അവര്‍ക്കില്ല. സ്‌കൂളുകളില്‍നിന്നുതന്നെയാണ് മതപഠനം നടക്കുന്നത്. സോഷ്യലും സയന്‍സും പഠിക്കുന്നതോടൊപ്പം മതപഠനവും അവര്‍ക്ക് നല്‍കപ്പെടുന്നു. അതുകൊണ്ടുതന്നെ, അവയുടെതായ പ്രാധാന്യവും ഗൗരവവും അതിന് ലഭിക്കുന്നില്ലായെന്നതാണ് വസ്തുത. മക്കള്‍ ഖുര്‍ആന്‍ പഠിക്കുന്നതുപോലും ഈയൊരു വഴിയില്‍ മാത്രമാണ്. പല വിഷയങ്ങള്‍ക്കിടയില്‍ ഒരു വിഷയമായി ഖുര്‍ആനും ഇവിടെ മാറുന്നു. അറബി ഭാഷ പഠിക്കുന്ന പോലെ ഖുര്‍ആന്‍ പഠിക്കുന്ന അവസ്ഥ വരുന്നു. മതവിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രേഖപ്പെടുത്താന്‍ ആവശ്യമായ ആളുകളും അവ നടപ്പാക്കാനുള്ള സംവിധാനവും ഇല്ലാതെ പോയി എന്നതാണ് ഇവിടെ നടക്കുന്നത്. എന്നാല്‍, കേരളത്തിലെ മദ്‌റസ സംവിധാനം ഇവര്‍ക്കെല്ലാം ഒരു മാതൃകയാണ്. ലോകത്തുതന്നെ തുല്യതയില്ലാത ഒരു സിസ്റ്റമാണത്. മഹല്ലു സംവിധാനമാണ് ഇതുപോലെയുള്ള മറ്റൊന്ന്. അവസരം കിട്ടുമ്പോഴെല്ലാം ഇവ്വിഷയകമായി ഞാന്‍ അവിടെ പലരുമായും സംസാരിച്ചിരുന്നു. ഹുക്കൂമത്ത് തന്നെയായിരുന്നു അവര്‍ക്കു മുമ്പിലെ പേടിസ്വപ്നം.

സലാലയിലെ പെരുന്നാള്‍ ആഘോഷം? നോമ്പിനെക്കുറിച്ചു പറഞ്ഞപോലെ പെരുന്നാളുകളുടെ കാര്യത്തിലും രണ്ടു വശങ്ങള്‍ കാണാവുന്നതാണ്. വളരെ കേമമായിത്തന്നെ പെരുന്നാളുകള്‍ ആഘോഷിക്കപ്പെട്ടിരുന്നു. റോഡുകളിലും നിരത്തുകളിലും ആളുകള്‍ നിറഞ്ഞു കവിയും. പെരുന്നാല്‍ ദിവസം പകല്‍ സമയം കുടുംബ ബന്ധം പുലര്‍ത്താനും ബന്ധുക്കളെ സന്ദര്‍ശിക്കാനും യാത്രകള്‍ നടത്തും. പെരുന്നാള്‍ നിസ്‌കാര ശേഷം വീടുകയറ്റം സാധാരണമാണ്. ഓരോരുത്തരും ധാരാളം വീടുകള്‍ കയറിയിറങ്ങും. സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവെക്കും. വളരെ മനോഹരമായ കാഴ്ചയാണിത്. പെരുന്നാള്‍ ദിവസം വിവിധ സ്ഥലങ്ങളില്‍നിന്നു കുടുംബക്കാര്‍ വരുന്നതിനാല്‍ പള്ളികളെല്ലാം നിറഞ്ഞുകവിഞ്ഞിട്ടാണ് കാണപ്പെട്ടിരുന്നത്. അതേ സമയം, ആഘോഷത്തിമര്‍പ്പില്‍ അങ്ങാടിയിലിറങ്ങി പ്രകടനം നടത്തുന്ന ആഘോഷ മുഖവും കാണാവുന്നതാണ്. ആധുനികതയും പാശ്ചാത്യന്‍ സംസ്‌കാരവും വന്‍ കടന്നുകയറ്റമാണ് മുസ്‌ലിംകളിലേക്കു കടന്നുകൊണ്ടിരിക്കുന്നത്. ഇതവരുടെ നിത്യജീവിതത്തെത്തന്നെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter