40 ദിവസത്തിന് ശേഷം അല്‍അഖ്‌സ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു

നാല്‍പ്പത് ദിവസത്തെ അടച്ചുപൂട്ടലിന് ശേഷം അല്‍ അഖ്‌സ മസ്ജിദിന്റെ കവാടങ്ങള്‍ കഴിഞ്ഞ ദിവസം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നുകൊടുത്തു. ആയിരക്കണക്കിന് ഫലസ്ഥീന്‍ വിശ്വാസികള്‍ ഏറെ വൈകാരികമായാണ് ഈ നിമിഷം തങ്ങളുടെ ഹൃദയാന്തരങ്ങളില്‍ അടയാളപ്പെടുത്തിയത്. വിശ്വാസികള്‍ സന്തോഷത്തിന്റെ കണ്ണുനീരോടെ, മസ്ജിദിന്റെ മുറ്റത്തേക്ക് പ്രവേശിക്കുമ്പോള്‍ ബൈത്തുല്‍ മുഖദ്ദസില്‍ നിന്നു ഉയര്‍ന്നുവന്ന കാഴ്ച ഭയഭക്തിയും ആത്മീയതയും ഇഴചേര്‍ന്നതായിരുന്നു. 

അല്‍ ജസീറയുടെയും മറ്റു പ്രദേശിക മാധ്യമങ്ങളുടെയും റിപ്പോര്‍ട്ട് പ്രകാരം വീണ്ടും അല്‍അഖ്‌സ തുറന്ന് കൊടുത്തപ്പോള്‍ ഏകദേശം 3000ത്തോളം പേരാണ് സുബ്ഹി നിസ്‌കാരത്തിനായി സന്നിഹിതരായത. ഇസ്രയേല്‍ അധികാരികള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസത്തിലേറെയായി പവിത്രമായ ഭൂമിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ വിശ്വാസികള്‍ പലരും തളര്‍ന്നുപോയിരുന്നു. 

ബൈത്തുല്‍ മുഖദ്ദസിന്റെ കവാടം തുറന്നപ്പോള്‍ ജനക്കൂട്ടം കോമ്പൗണ്ടിനകത്തേക്ക് ഇരച്ചുകയറി, തക്ബീറുകള്‍ മുഴക്കി, ചിലര്‍ സുജൂദില്‍ വീണു, ആ അന്തരീക്ഷം ആരാധന മാത്രമായിരുന്നില്ല, ആത്മീയതയുടെ വീണ്ടെടുപ്പ് കൂടെയായിരുന്നു. അവര്‍ പരസ്പരം ആലിംഗനം ചെയ്തു, കണ്ണീര്‍ പൊഴിച്ചു, അല്‍ അഖ്‌സ മസ്ജിദിലുടനീളം തക്ബീറുകള്‍ പ്രതിധ്വനിച്ചു. 

ഒരു മുസ്‌ലിമിനെ സംബന്ധിച്ചെടുത്തോളം ഇസ്‌ലാമിന്റെ ഏറ്റവും പവിത്രമായ മൂന്നാമത്തെ വിശുദ്ധ ഇടമെന്ന നിലക്ക് 40 ദിവസത്തെ അടച്ചിടല്‍ മുസ്‌ലിം ലോകത്ത് വ്യാപമായ ആശങ്ക സൃഷ്ടിച്ചിരുന്നു. അല്‍ അഖ്‌സയിലേക്കുള്ള നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ -ഫലസ്ഥീനിയന്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ വളരെ കാലമായുള്ളതാണ്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter