അന്യഗ്രഹ ജീവൻ: ഇസ്‌ലാമിക ജ്ഞാനശാസ്ത്രം എന്ത് പറയുന്നു

ഭൂമിക്ക് പുറത്ത് ബുദ്ധിശക്തിയുള്ള ജീവന്റെ അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ശാസ്ത്രീയവും ദാർശനികവുമായ തലങ്ങളിൽ സജീവ ചർച്ചയായി മാറിയത്. Astrobiology യുടെ  വികാസവും ബാഹ്യഗ്രഹങ്ങളുടെ കണ്ടെത്തലും ഈ വിഷയത്തിന് പുതിയൊരു മാനവും വേഗതയും നൽകിയിട്ടുണ്ട്. ശാസ്ത്രലോകം പ്രപഞ്ചത്തിലെ കോടിക്കണക്കിന് വരുന്ന നക്ഷത്രസമൂഹങ്ങളിലേക്കും അവയെ ചുറ്റുന്ന ഗ്രഹങ്ങളിലേക്കും ടെലസ്കോപ്പുകൾ തിരിച്ചുവെക്കുമ്പോൾ, ഉയർന്നുവരുന്ന ചോദ്യങ്ങൾ കേവലം ഭൗതികശാസ്ത്രത്തിലോ ജീവശാസ്ത്രത്തിലോ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് അവ ആഴത്തിലുള്ള മതപരവും ദാർശനികവും തത്വശാസ്ത്രപരവുമായ അടിത്തറകളെ സ്പർശിക്കുന്നവയാണ്. പാശ്ചാത്യ ലോകത്ത് ശാസ്ത്രവും ക്രിസ്തീയ ദൈവശാസ്ത്രവും തമ്മിലുള്ള സംഘർഷങ്ങളുടെയും സംവാദങ്ങളുടെയും പശ്ചാത്തലത്തിൽ വികസിച്ചുവന്ന Exotheology ഇന്ന് ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിലും ഗൗരവമേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ വിശാലത, മനുഷ്യന്റെ സവിശേഷ പദവി, അല്ലാഹുവിന്റെ സർവ്വശക്തിത്വം, പ്രവാചകത്വത്തിന്റെ വ്യാപ്തി എന്നിവയെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാടുകളെ ബാഹ്യപ്രപഞ്ച ജീവന്റെ അസ്തിത്വവുമായി ബന്ധിപ്പിച്ചു പരിശോധിക്കുന്ന സുപ്രധാനമായ ഒരു പ്രബന്ധമാണ് ശൈഖ് ഹംസ കറാമലി രചിച്ച Theological Information on the Existence of Intelligent Life Outside Our Solar System: Metaphysics, Scripture, and Science' എന്നത്.

ശാസ്ത്രത്തിന്റെ അതിരുകൾക്കപ്പുറം നിലകൊള്ളുന്ന അദൃശ്യ യാഥാർത്ഥ്യങ്ങളെയും വെളിപാടുകളെയും ഉൾക്കൊള്ളാൻ ഇസ്‌ലാമിക പാരമ്പര്യത്തിന് എങ്ങനെ സാധിക്കുന്നുവെന്നും, ഭൗതികവാദ നിഗമനങ്ങളെ എങ്ങനെ തത്വശാസ്ത്രപരമായി പ്രതിരോധിക്കാമെന്നും വിശകലനം ചെയ്യാവുന്നതും ചെയ്യേണ്ടതുമാണ്. ബാഹ്യ പ്രപഞ്ച ദൈവശാസ്ത്രത്തെ കൃത്യമായി മനസ്സിലാക്കണമെങ്കിൽ അതിന്റെ ചരിത്രപശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. ചരിത്രപരമായി നോക്കുമ്പോൾ സയൻസും മതവും തമ്മിലുള്ള വലിയൊരു ശതമാനം സംവാദങ്ങളും ഉടലെടുത്തത് യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിലാണ്. പ്രത്യേകിച്ച് ഗലീലിയോ ഗലീലിയും നിക്കോളാസ് കോപ്പർനിക്കസും ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനത്തുനിന്നും മാറ്റി പ്രതിഷ്ഠിച്ചതോടെ ക്രിസ്തീയ ദൈവശാസ്ത്രത്തിന് വലിയൊരു പ്രതിസന്ധിയെ നേരിടേണ്ടി വന്നു. (Geocentric view) ഭൂമി കേന്ദ്രീകൃതമായ ഒരു പ്രപഞ്ച വീക്ഷണത്തിൽ നിന്നും (Heliocentric view) സൂര്യൻ കേന്ദ്രീകൃതമായ വീക്ഷണത്തിലേക്കുള്ള ഈ മാറ്റം അതുവരെയുള്ള വിശ്വാസ ശൃംഖലയെ ചോദ്യം ചെയ്യുന്നതായിരുന്നു.

ക്രിസ്തീയ ദൈവശാസ്ത്രത്തിൽ, ദൈവത്തിന്റെ മനുഷ്യരൂപത്തിലുള്ള അവതാരമായ യേശുക്രിസ്തുവിന്റെ ഭൂമിയിലെ കുരിശുമരണത്തിലൂടെയാണ് മനുഷ്യരാശിയുടെ മോക്ഷം സാധ്യമാകുന്നത്. ബാഹ്യലോകത്ത് മറ്റ് ബുദ്ധിശക്തിയുള്ള ജീവികൾ ഉണ്ടെങ്കിൽ അവരുടെ പാപമോചനവും രക്ഷയും എങ്ങനെ സാധ്യമാകും എന്ന ചോദ്യം ഉയർന്നുവന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. യേശുക്രിസ്തു ഓരോ ഗ്രഹത്തിലും ചെന്ന് അവതാരമെടുക്കേണ്ടി വരുമോ എന്ന തരത്തിലുള്ള സങ്കീർണ്ണമായ ദൈവശാസ്ത്ര സമസ്യകൾ ക്രിസ്തീയ ചിന്തകരെ കുഴപ്പിച്ചു. എന്നാൽ ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിൽ ഇത് പ്രതിസന്ധി സൃഷ്ടിച്ചില്ല. കാരണം ഇസ്‌ലാം വിഭാവനം ചെയ്യുന്നത് ഒരു ആഗോള പ്രവാചകത്വ ചരിത്രമാണ്. ആദിമനുഷ്യനായ ആദം(അ)  മുതൽ മുഹമ്മദ് നബി (സ്വ) വരെയുള്ള അസംഖ്യം പ്രവാചകന്മാരിലൂടെ ഒരേ സന്ദേശം വ്യത്യസ്ത ജനവിഭാഗങ്ങളിലേക്ക് നിരന്തരമായി എത്തിച്ചു എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസം. അതുകൊണ്ട് തന്നെ ഭൂമിക്ക് പുറത്ത് മറ്റ് ജീവവർഗ്ഗങ്ങൾ ഉണ്ടെങ്കിൽ അവർക്കും അല്ലാഹു അവരുടെ ലോകത്തുനിന്നു തന്നെയുള്ള പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ടാകാം എന്ന ലളിതമായ യുക്തി മാത്രം മതി ഇസ്‌ലാമിക ദൈവശാസ്ത്രത്തിന് ഇവിടെ പിടിച്ച് നില്‍ക്കാന്‍.

ഭൗതികവാദശാസ്ത്ര സമീപനങ്ങൾ പലപ്പോഴും ബാഹ്യപ്രപഞ്ച ജീവനെക്കുറിച്ചുള്ള അന്വേഷണങ്ങളെ മനുഷ്യന്റെ അപ്രസക്തി സ്ഥാപിക്കാനുള്ള ആയുധമായാണ് ഉപയോഗിക്കാറുള്ളത്. കോപ്പർനിക്കൻ തത്വത്തിന്റെ പരിധിവിട്ട ഉപയോഗത്തിലൂടെ മനുഷ്യൻ പ്രപഞ്ചത്തിൽ യാതൊരു സവിശേഷതയുമില്ലാത്ത ഒരു സാധാരണ ജീവി മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ഭൗതികവാദികൾ ശ്രമിക്കുന്നു. ഡാർവിനിയൻ പരിണാമ സിദ്ധാന്തം മനുഷ്യനെ കുരങ്ങുകളുമായി ബന്ധിപ്പിച്ചു ഭൂമിയിലെ അവന്റെ സവിശേഷ പദവിയെ ഇല്ലാതാക്കാൻ ശ്രമിച്ചതുപോലെ, പ്രപഞ്ച തലത്തിൽ മനുഷ്യനെ അപ്രധാനമാക്കാൻ ഉപയോഗിക്കപ്പെടുന്നു ആസ്ട്രോബയോളജി. സർവ്വതിനെയും ഭൗതിക പദാർത്ഥങ്ങളിലേക്കും രാസപ്രവർത്തനങ്ങളിലേക്കും മാത്രം ചുരുക്കിക്കാണുന്ന ഈ റിഡക്ഷനിസ്റ്റ്  രീതി ശാസ്ത്രത്തിന്റെ അലംഘനീയമായ നിയമങ്ങൾ പ്രപഞ്ചത്തിൽ സ്വയമേവ നിലനിൽക്കുന്നുവെന്ന തെറ്റായ ദർശനത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. എന്നാൽ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തെ സമീപിക്കുന്നത് ഭൗതികവാദ മെറ്റാഫിസിക്സ് വെച്ചുകൊണ്ടല്ല, മറിച്ച് അല്ലാഹുവിന്റെ പരമാധികാരത്തിലും സൃഷ്ടിവൈഭവത്തിലും അധിഷ്ഠിതമായ Metaphysics of Contingency യുടെ അടിസ്ഥാനത്തിലാണ്. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും സംഭവങ്ങളും സ്വയംഭൂവല്ല, മറിച്ച് ദൈവ ആശ്രിതമാണ്. പ്രപഞ്ച നിയമങ്ങൾ എന്ന് നാം വിളിക്കുന്നവ അല്ലാഹുവിന്റെ നിരന്തരമായ സൃഷ്ടിപ്പിന്റെയും ഇച്ഛയുടെയും ബാഹ്യപ്രകടനങ്ങൾ മാത്രമാണ്. അതുകൊണ്ട് തന്നെ അന്യഗ്രഹ ജീവികളുടെ അസ്തിത്വം എന്നത് അല്ലാഹുവിന്റെ അനന്തമായ കഴിവുകളിൽ പെട്ട ഒരു സാധ്യത മാത്രമായി മാറുന്നു.

ഇസ്‌ലാമിക പ്രമാണങ്ങളിൽ ബാഹ്യപ്രപഞ്ച ജീവികളെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ടോ എന്ന ചോദ്യം അതീവ താല്പര്യമുണർത്തുന്ന ഒന്നാണ്. ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടാറുള്ളത് ഖുർആനിലെ സൂറതു ത്വലാഖിലെ പന്ത്രണ്ടാമത്തെ വചനമാണ്. അല്ലാഹു ഏഴ് ആകാശങ്ങളെയും ഭൂമിയിൽ നിന്ന് അതുപോലെയുള്ളവയെയും സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഈ വചനം വ്യക്തമാക്കുന്നത്. ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ പ്രവാചകരുടെ പിതൃവ്യപുത്രനും ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവുമായ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നടത്തിയ ഒരു പ്രസ്താവന അതീവ ശ്രദ്ധേയമാണ്. ഏഴ് ഭൂമികളുണ്ടെന്നും ആ ഓരോ ഭൂമിയിലും നിങ്ങളിലെ ആദം(അ)നെപ്പോലൊരു ആദം, നൂഹ്(അ) നെപ്പോലൊരു നൂഹ്, ഇബ്രാഹിം(അ)നെ പോലൊരു ഇബ്രാഹീം, ഈസാ(അ) നെപ്പോലൊരു ഈസാ, നിങ്ങളുടെ നബിയെപ്പോലൊരു നബി ഉണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബാഹ്യപ്രപഞ്ചത്തിൽ ബുദ്ധിശക്തിയും ചിന്താശേഷിയുമുള്ള ജീവിവർഗ്ഗങ്ങളും അവർക്കായി നിയോഗിക്കപ്പെട്ട പ്രവാചകന്മാരുമുണ്ടെന്ന വാദത്തെ പിന്തുണയ്ക്കുന്ന ഒന്നായി ഈ റിപോർട്ട് ഒറ്റനോട്ടത്തിൽ കാണപ്പെടാം. എന്നാൽ ഹദീസ് വിജ്ഞാനീയത്തിന്റെ കണിശമായ മാനദണ്ഡങ്ങൾ വെച്ച് പരിശോധിക്കുമ്പോൾ ഈ നിവേദനം ശാദ് അഥവാ ഒറ്റപ്പെട്ട ഒന്നായാണ് ക്ലാസിക്കൽ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം സുയൂത്വി(റ)യെപ്പോലെയുള്ള പ്രഗത്ഭ ഹദീസ് പണ്ഡിതര്‍ വ്യക്തമാക്കുന്നത്, ഈ ഹദീസിന്റെ പരമ്പരയിലെ വ്യക്തികൾ വിശ്വസ്തരാണെങ്കിലും, ഇതിന്റെ ഉള്ളടക്കം മറ്റ് സ്ഥിരപ്പെട്ട പ്രമാണങ്ങളുമായി ഒത്തുപോകുന്നില്ല എന്നാണ്. ഹദീസ് ശാസ്ത്രപ്രകാരം വിശ്വസ്തനായ ഒരു വ്യക്തി നിവേദനം ചെയ്താലും, കൂടുതൽ ശക്തമായ തെളിവുകളുടെയോ പരമ്പരകളുടെയോ പിൻബലമില്ലാത്ത ഒറ്റപ്പെട്ട റിപോർട്ടുകളെ അലംഘനീയമായ വിശ്വാസപ്രമാണങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കാറില്ല. ഇത്രയും വലിയൊരു കോസ്മിക് യാഥാർത്ഥ്യം സ്ഥിരപ്പെടാൻ മുതവാത്തിറായ  (ഒരിക്കലും തെറ്റ് പറ്റാന്‍ സാധ്യതയില്ലാത്ത) തെളിവുകൾ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇബ്നു അബ്ബാസ്(റ)ന്റെ ഈ പ്രസ്താവനയെ ഒരു അനിഷേധ്യ തെളിവായി സ്വീകരിക്കാൻ കഴിയില്ലെങ്കിലും, ബാഹ്യപ്രപഞ്ച ജീവൻ ഇസ്‍സാമിക ചിന്തയ്ക്ക് അന്യമല്ലായിരുന്നുവെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവനുണ്ടെന്ന് ശാസ്ത്രം നാളെ തെളിയിച്ചാൽ പോലും അത് ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാകില്ലെന്ന് പിൽക്കാല മുഫസ്സിറുകൾ വ്യക്തമാക്കുന്നുണ്ട്.

മറ്റൊരു പ്രധാന ഖുർആനിക വചനം സൂറത്തുശ്ശൂറായിലെ ഇരുപത്തിയൊൻപതാമത്തെ സൂക്തമാണ്. ആകാശഭൂമികളുടെ സൃഷ്ടിപ്പും അവ രണ്ടിലും അല്ലാഹു വ്യാപിപ്പിച്ച ദാബ്ബത്തും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണെന്നാണ് ഖുർആൻ പറയുന്നത്. 'ദാബ്ബത്ത്' എന്ന പദം അറബി ഭാഷയിൽ ഭൂമിയിലൂടെയോ ഉപരിതലത്തിലൂടെയോ നടന്നു നീങ്ങുന്ന ഭൗതിക ശരീരമുള്ള ജീവികളെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ആകാശങ്ങളിൽ മലക്കുകളാണുള്ളത് എന്നാൽ മലക്കുകൾ നടന്നു നീങ്ങുന്ന ജീവികളല്ല, മറിച്ച് ചിറകുകളുള്ള പ്രകാശനിർമ്മിതമായ ജീവികളാണ്. അതുകൊണ്ട് തന്നെ ആകാശങ്ങളിൽ ദാബ്ബത്തുകളെ വ്യാപിപ്പിച്ചിരിക്കുന്നു എന്ന ഖുർആനിക പ്രയോഗം ഭൂമിക്ക് പുറത്തുള്ള മറ്റ് ഗ്രഹങ്ങളിലെ ജീവികളെയാണ് സൂചിപ്പിക്കുന്നത് എന്ന് ഇമാം റാസിയെപ്പോലെയുള്ള ചില ക്ലാസിക്കൽ വ്യാഖ്യാതാക്കൾ നിരീക്ഷിച്ചിട്ടുണ്ട്. എങ്കിലും ഇസ്‌ലാമിക പാരമ്പര്യത്തിലെ ഭൂരിപക്ഷം പണ്ഡിതന്മാരും ഇതിനെ ഒരു അലങ്കാരിക പ്രയോഗമായി കാണാനാണ് താല്പര്യപ്പെട്ടത്.

ആകാശഭൂമികൾ എന്ന് പറയുമ്പോൾ പ്രപഞ്ചത്തെ മൊത്തമായി ഉദ്ദേശിച്ചതാണെന്നും അതിൽ മനുഷ്യരും ജിന്നുകളും മലക്കുകളും ഉൾപ്പെടുന്നു എന്നതുമാണ് പൊതുവായ വ്യാഖ്യാനം. ഇവിടെ ശ്രദ്ധേയമായ കാര്യം ശാസ്ത്രം ബാഹ്യപ്രപഞ്ച ജീവനെ കണ്ടെത്തിയാൽ ഈ ഖുർആൻ വചനങ്ങളുടെ ആലങ്കാരിക വ്യാഖ്യാനങ്ങൾക്ക് പകരം കൂടുതൽ കൃത്യമായ ബാഹ്യ വ്യാഖ്യാനങ്ങൾ നൽകാൻ നമുക്ക് സാധിക്കും എന്നതാണ്. ശാസ്ത്രീയ കണ്ടെത്തലുകൾ ഖുർആനിക സൂക്തങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ വിശ്വാസികളെ സഹായിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണിത്. കാരണം പ്രപഞ്ചം സൃഷ്ടിച്ചവനും ഖുർആൻ അവതരിപ്പിച്ചവനും അല്ലാഹു തന്നെയാണ് എന്ന യാഥാർത്ഥ്യം ഇസ്‌ലാമിക വിജ്ഞാനീയത്തിൽ അടിയുറച്ചതാണ്.

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം മനുഷ്യന്റെ സവിശേഷ പദവിയെ ഇല്ലാതാക്കുമോ എന്ന ആശങ്ക പല മതവിശ്വാസികൾക്കുമുണ്ട്. ഇസ്‌ലാമിൽ മനുഷ്യന്റെ സവിശേഷത കേവലം അവൻ വസിക്കുന്ന ഭൂമിയുടെ ഭൗതിക സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് അവന്റെ ആത്മീയമായ സവിശേഷതകളെ മുൻനിർത്തിയാണ്. ഖുർആൻ വ്യക്തമാക്കുന്നത് മനുഷ്യനെ ഏറ്റവും മനോഹരമായ ഘടനയിലാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. അല്ലാഹു നേരിട്ട് സൃഷ്ടിച്ച ആദ്യ മനുഷ്യനായ ആദമി(അ)ന് മുന്നിൽ പ്രണമിക്കാൻ വിശുദ്ധരായ മലക്കുകളോട് കൽപ്പിച്ചതിലൂടെ മനുഷ്യവർഗ്ഗത്തിന്റെ പദവി പ്രപഞ്ചത്തിൽ എത്രത്തോളം ഉയരത്തിലാണ് എന്ന് അല്ലാഹു വ്യക്തമാക്കിത്തരുന്നു. കൂടാതെ മുഹമ്മദ് നബി(സ്വ) പ്രപഞ്ചത്തിലെ ഏറ്റവും ഉത്തമനായ സൃഷ്ടിയാണെന്ന കാര്യത്തിൽ മുസ്‌ലിം ലോകത്ത് അഭിപ്രായാന്തരമില്ല. പ്രവാചകന്റെ ഈ ഉത്തമ പദവി മനുഷ്യവർഗ്ഗത്തിന് മൊത്തത്തിലുള്ള ആദരവാണ്. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിൽ എത്ര കോടി അന്യഗ്രഹ ജീവികളുണ്ടായാലും മനുഷ്യന് അല്ലാഹു നൽകിയ ആത്മീയ പദവിക്ക് യാതൊരു കോട്ടവും സംഭവിക്കുന്നില്ല.

മനുഷ്യന്റെ ഈ സവിശേഷത കേവലം ഒരു ആത്മീയ സങ്കല്പം മാത്രമല്ലെന്ന് ആധുനിക ശാസ്ത്ര പഠനങ്ങളും തെളിയിക്കുന്നുണ്ട്. ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞനായ മൈക്കൽ ഡെന്റൺ തന്റെ The Miracle of Man: The Fine-Tuning of Nature for Human Existence എന്ന പുസ്തകത്തിലൂടെ പ്രപഞ്ചം മനുഷ്യ കേന്ദ്രീകൃതമായി എങ്ങനെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്ന് സമർത്ഥിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ Physical constants, പ്രകാശത്തിന്റെ സ്വഭാവം, ആറ്റങ്ങളുടെ ഘടന, ഭൂമിയുടെ സ്ഥാനം, ഓക്സിജന്റെ അളവ് എന്നിവയെല്ലാം കേവലം കോശതലത്തിലുള്ള ജീവനെയല്ല, മറിച്ച് മനുഷ്യനെപ്പോലെ ചിന്തിക്കുകയും സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യുന്ന ഇരുകാലികളായ ജീവികളുടെ നിലനിൽപ്പിനെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് അദ്ദേഹം ശാസ്ത്രീയമായി വ്യക്തമാക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും മനുഷ്യന്റെ നിലനിൽപ്പിനായി കൃത്യമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്ന ഈ ശാസ്ത്രീയ യാഥാർത്ഥ്യം ഖുർആൻ മുന്നോട്ടുവെക്കുന്ന തസ്ഖീർ (تسخير ) അഥവാ പ്രപഞ്ചത്തെ മനുഷ്യന് കീഴ്പ്പെടുത്തിക്കൊടുത്തിരിക്കുന്നു എന്ന ആശയവുമായി പൂർണ്ണമായി യോജിച്ചുപോകുന്നതാണ്.

ക്ലാസിക്കൽ മുസ്‌ലിം പണ്ഡിതനായ അബ്ദുല്ലാഹ് അൽമുനാവി(റ) തന്റെ فيض القدير شرح الجامع الصغير എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത്, മനുഷ്യൻ പ്രപഞ്ചത്തിന്റെ സത്തയും അതിന്റെ സൃഷ്ടിപ്പിന്റെ പ്രധാന ലക്ഷ്യവുമാണ് എന്നാണ്. ആകാശഭൂമികളിലുള്ളതെല്ലാം മനുഷ്യന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത് എന്ന വചനവും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ഈ കീഴ്പ്പെടുത്തൽ പ്രപഞ്ചത്തെ ചൂഷണം ചെയ്യാനോ നശിപ്പിക്കാനോ ഉള്ള അവകാശമല്ല, മറിച്ച് ദൈവത്തോട് നന്ദിയുള്ളവരായിരിക്കാനും ആത്മീയവും ധാർമ്മികവുമായ ഉന്നതി കൈവരിക്കാനുമുള്ള ഉത്തരവാദിത്തമാണ് നൽകുന്നത്. അതുകൊണ്ട് ബാഹ്യപ്രപഞ്ച ജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭയപ്പെടേണ്ട ഒന്നല്ല. അവ കണ്ടെത്തപ്പെടുകയാണെങ്കിൽ ദൈവത്തിന്റെ സൃഷ്ടിവൈഭവത്തിന്റെ പുതിയൊരു വാതിൽ കൂടിയാണ് നമുക്ക് മുന്നിൽ തുറക്കപ്പെടുന്നത്.

ജനകീയ സംസ്കാരത്തിലും ശാസ്ത്ര സാഹിത്യങ്ങളിലും സിനിമകളിലും നിറഞ്ഞുനിൽക്കുന്ന അന്യഗ്രഹ ജീവികളുടെ കഥകൾ പലപ്പോഴും മനുഷ്യനെ പ്രപഞ്ചത്തിലെ ഒരു അപ്രധാന ജീവിയായി ചിത്രീകരിക്കാൻ ശ്രമിക്കാറുണ്ട്. കുട്ടികളുടെയും യുവാക്കളുടെയും മനസ്സിലേക്ക് ഇത്തരം റിഡക്ഷനിസ്റ്റ് ചിന്തകൾ കടത്തിവിടുന്നത് വഴി അവരുടെ മതവിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കാൻ ഭൗതികവാദികൾ ശ്രമിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ കോസ്മോളജിക്കൽ കാഴ്ചപ്പാടുകൾ കൃത്യമായി പഠിപ്പിക്കപ്പെടേണ്ടതുണ്ട്. മലക്കുകളും ജിന്നുകളും ഉൾപ്പെടുന്ന അദൃശ്യ ലോകത്തെ വിശ്വസിക്കുന്ന മുസ്‌ലിമിന് ഭൗതിക പദാർത്ഥങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങളെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയും. ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ സ്വാഗതം ചെയ്യുമ്പോൾ തന്നെ അതിന്റെ പിന്നിലെ ഭൗതികവാദ ദർശനങ്ങളെ ദാർശനികമായി തള്ളിക്കളയാൻ ഇസ്‌ലാമിക എക്സോ-തീയോളജിക്ക് സാധിക്കുന്നു. ഒടുവിൽ, പ്രപഞ്ചത്തിന്റെ വിശാലത എത്രത്തോളമുണ്ടോ അത്രത്തോളം അല്ലാഹുവിന്റെ കാരുണ്യവും പ്രപഞ്ചത്തിലുള്ള അവന്റെ അധികാരവും വിശാലമാണ് എന്ന തിരിച്ചറിവാണ് ബാഹ്യ പ്രപഞ്ച ദൈവശാസ്ത്രം നൽകുന്നത്. ആസ്ട്രോബയോളജിയുടെ കണ്ടെത്തലുകൾ ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങൾക്ക് ഭീഷണിയല്ല, മറിച്ച് സൃഷ്ടാവിന്റെ അനന്തമായ ജ്ഞാനത്തെയും ആസൂത്രണത്തെയും കുറിച്ചുള്ള ബോധ്യം വർദ്ധിപ്പിക്കുന്ന പുതിയൊരു ജ്ഞാനശാഖ മാത്രമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter