ഹജ്ജ് കേവലം കര്‍മ്മമല്ല, ഇവയെല്ലാമാണ്

ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ രക്തം രക്തവാഹിനിയിലൂടെ കണ്ഠനാഡിയിലെത്തുന്നത് എങ്ങനെയാണെന്നറിയില്ലേ? സുദീര്‍ഘമായ ചംക്രമണത്തിനു ശേഷം ശുദ്ധീകൃതമായി അവ രക്തധമനികളില്‍ എത്തിച്ചേരുന്നത് എങ്ങനെയെന്നറിയില്ലേ? വിശുദ്ധമായ ഹജ്ജ് കര്‍മ്മവും അപ്രകാരം തന്നെയാണ്. ലോകമെമ്പാടുമുള്ള മുസ്‍ലിംകള്‍ സംഘം സംഘമായി തങ്ങളുടെ ഹൃദയ ഭൂമികയായ കഅബയെ പ്രദക്ഷിണം വെക്കുകയും പുണ്യ അറഫയില്‍ തമ്പടിക്കുകയും ചെയ്യുന്ന വിശുദ്ധമായ ഹജ്ജ് കര്‍മം. ദുഷ്ചിന്തകളും അധര്‍മ കൃത്യങ്ങളും മലീമസമാക്കിയ മനുഷ്യ മനസ്സുകള്‍ വിശുദ്ധ കര്‍മങ്ങളിലൂടെ സ്ഫുടം ചെയ്യപ്പെടുകയും സമ്പൂര്‍ണമായി പാപമുക്തമാവുകയും ചെയ്യുന്നു. ഒരു മുസ്‍ലിമിന് സ്വപ്നം കാണാവുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കര്‍മം ഹജ്ജായി മാറുന്നത് ഇതുകൊണ്ടു കൂടിയാണ്.

പണ്ഡിതന്മാരേയോ എഴുത്തുകാരേയോ സ്‌നേഹിതരേയോ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ക്ക് പലപ്പോഴും അവര്‍ വളര്‍ന്നുവരികയും ബാല്യകാല്യം ചെലവഴിക്കുകയും ചെയ്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കൊതിയുണ്ടാകാതിരിക്കില്ലല്ലോ. സമാനമായി, സത്യവിശ്വാസികളില്‍, തന്റെ മാതാപിതാക്കളേക്കാള്‍ സ്‌നേഹിക്കുന്ന പ്രവാചകരില്‍ അത്യുന്നതനായ മുഹമ്മദ് റസൂല്‍(സ്വ)യുടെ ജന്മസ്ഥലം കാണാന്‍ ആഗ്രഹമില്ലാത്തവരായി ആരാണുണ്ടാവുക. പ്രവാചകര്‍ താമസിക്കുകയും ആരാധനാകര്‍മങ്ങളില്‍ മുഴുകുകയും ചെയ്ത പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് വിശ്വസികള്‍ക്ക് സവിശേഷവും അനുഭൂതിദായകവുമായ അനുഭവമാണെന്നതില്‍ സംശയമില്ല.

നീണ്ട വിരഹത്തിനുശേഷം പ്രിയപ്പെട്ടവരുമായി ഒത്തുചേരുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തേക്കാള്‍ വലിയ അനുഭൂതി മറ്റൊന്നില്ല. ലിംഗം, വംശം, നിറം എന്നിവയിലെല്ലാം വ്യത്യസ്തരായിരിക്കെ പ്രാര്‍ത്ഥനയിലും ഭക്ത്യാദരവിലും ഏകമനസ്സോടെ വിശ്വാസികള്‍ കഅബയെ പ്രദക്ഷിണം വെക്കുമ്പോള്‍ അത്തരം ഒരു അനുഭൂതി വിശ്വാസി മനസ്സുകളിലൂടെ പരന്നൊഴുകുന്നു.  

ദിവസങ്ങളോളം ഒരു സൈന്യം മാര്‍ച്ച് നടത്തുന്നത് സങ്കല്‍പ്പിച്ചു നോക്കുക. ഇടവേളകളൊന്നുമില്ലാതെ അവര്‍ സഞ്ചരിക്കുന്നത് നിങ്ങളില്‍ അത്ഭുതം ജനിപ്പിച്ചേക്കാം. എന്നാല്‍, നൂറ്റാണ്ടുകള്‍ക്കപ്പുറം ഇബ്രാഹിം നബി(അ) തുടങ്ങിവെച്ച പ്രദക്ഷിണ ദൗത്യം ഇക്കാലംവരെ ഒരു മുടക്കവുമില്ലാതെ തുടര്‍ന്നു പോരുകയാണ്. ലോകത്തിലെ ഏതൊരു സൈന്യത്തിനും നിലനില്‍ക്കാനാകുന്ന കാലാവധി വളരെ പരിമിതമാണ്. പക്ഷേ, ആഗസ്റ്റിലെ പൊള്ളുന്ന ചൂടിനെ തൃണവല്‍ഗണിച്ചും ജനുവരിയിലെ മേനി തുളച്ചു കയറുന്ന ശൈത്യത്തെ തരണം ചെയ്തും മുസ്‍ലിം ഹജ്ജാജിമാര്‍ രാപകല്‍ ഭേദമന്യേ കാലാന്ത്യം വരെ തങ്ങളുടെ പ്രദക്ഷിണം നിര്‍വഹിച്ചു കൊണ്ടേയിരിക്കുന്നു. യൂറോപ്പൊന്നടങ്കം ഒരു മലവെള്ളപ്പാച്ചില്‍ പോലെ ഇസ്‍ലാമിക ലോകത്തേക്ക് കടന്നുകയറിയ കാലത്തു പോലും കുരിശു പടയാളികള്‍ക്ക് ആ തീര്‍ത്ഥാടന സംഘത്തെ തടയാനായില്ല. ഇസ്‍ലാമിക നാഗരികതയുടെ വിവിധ പ്രദേശങ്ങളില്‍ നാശം വിതച്ച, നിരവധി അക്രമാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണക്കാരായ ഖറാമിതകള്‍ക്കും ആ സംഘത്തെ തടയാനായില്ല. മംഗോളിയക്കാര്‍ അനവധി ദേശങ്ങള്‍ തകര്‍ത്തുവെങ്കിലും മക്ക എന്ന വിശുദ്ധ ഭൂമികയെ സ്പര്‍ശിക്കാന്‍ പോലും സാധിച്ചില്ല. ഇല്ല, വിശുദ്ധ ഭവനമായ കഅബക്കു ചുറ്റും അന്ത്യനാള്‍ വരെ പ്രദക്ഷിണം ചെയ്യുന്ന ആത്മീയ സംഘത്തെ തടയാന്‍ ഒരു മനുഷ്യശക്തിക്കും സാധിക്കുകയില്ല തന്നെ.

തീര്‍ത്ഥാടന വേളയില്‍ കഅബയയെ ആദ്യമായി കാണുമ്പോള്‍ ഒരു വിശ്വാസി അനുഭവിക്കുന്ന ആത്മീയാനുഭൂതി പൂര്‍ണ്ണമായും വിശദീകരിക്കാന്‍ കഴിയില്ല. ലെവന്റ്, ഈജിപ്ത്, പടിഞ്ഞാറ്, കിഴക്ക് എന്നിവിടങ്ങളില്‍ നിന്നൊക്കെയും നിങ്ങള്‍ നിസ്‌കരിക്കാന്‍ വേണ്ടി മുഖം തിരിക്കുന്ന വശ്യവും ഓരോ കാഴ്ചയിലും ആഗ്രഹം വര്‍ദ്ധിക്കുകയും ചെയ്യുന്ന കഅബയുടെ ദൃശ്യം കണ്‍കുളിര്‍കെ കാണാന്‍ നാഥന്‍ തുണക്കട്ടെ.

നിങ്ങളുടെ സ്‌നേഹിതരോട് പലപ്പോഴും നിങ്ങള്‍ കൂടുതല്‍ സാമീപ്യം കാണിക്കാറില്ലേ? ഏത് പ്രതിസന്ധികള്‍ തരണം ചെയ്തും അവരെ കാണാന്‍ നിങ്ങള്‍ ശ്രമിക്കാറില്ലേ. അതുപോലെ തന്നെയാണ്, ലോകമുസ്‍ലിംകളുടെ ഖിബ്‌ലയായ കഅബയെ ദര്‍ശിക്കാനായി പരിശ്രമിക്കുന്ന ഓരോ സത്യവിശ്വാസിയുടെ മാനസികാവസ്ഥയും.

പ്രിയരേ കഅബ എന്നാല്‍ ഇവയെല്ലാമാണ്... വിശുദ്ധമായ സംസം, അല്‍ഹതീം, മഖാമു ഇബ്രാഹീം തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പരിശുദ്ധമായ കഅബാലയം... അതിനെ കേന്ദ്രമാക്കി മുസ്‍ലിംകള്‍ അണിയണിയായി ചുറ്റും നിലയുറപ്പിക്കുന്നു. ആ വരി ഹറമിനപ്പുറം ഹിജാസും കടന്ന് ലോകമൊന്നാകെ പരന്നുകിടക്കുന്നു... യഥാര്‍ത്ഥത്തില്‍ ഇതൊരു ഭൂഗോള കേന്ദ്രമാണ്. ലോകത്തിലെ സര്‍വ സ്ഥലങ്ങളുടെയും മൂലകേന്ദ്രം. കിഴക്കും പടിഞ്ഞാറും നമസ്‌കരിക്കാന്‍ വേണ്ടി മുഖം തിരിക്കുന്ന ആരാധനാ കേന്ദ്രം. സിറിയ, ഈജിപ്ത്,  ഇറാഖ്, മൊറൊക്കോ, പേര്‍ഷ്യ, ഇന്ത്യ തുടങ്ങി സമീപസ്ഥവും വിദൂരസ്ഥവുമായ സ്ഥലങ്ങളഖിലവും ഇവിടേക്കെത്തിചേരുന്നു. കുഞ്ഞനരുവികള്‍ ഒടുവില്‍ വലിയ നദികളിലേക്ക് എത്തിച്ചേരുന്നതു പോലെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കഅബയെ വലയം ചെയ്യാന്‍ വിശ്വാസികള്‍ മക്കയിലേക്ക് വന്നുചേരുന്നു. അവര്‍ കഅബ ത്വവാഫ് ചെയ്ത ശേഷം അറഫയിലേക്ക് യാത്ര തിരിക്കുകയും ചെയ്യുന്നു.

മുസ്‍ലിം ഹൃദയങ്ങളെ ഭക്തിനിര്‍ഭരമാക്കുകയും മനസ്സില്‍ നിന്നും ഐഹികലോക ചിന്തകളെ വിസ്മരിപ്പിക്കുകയും ചെയ്യുന്ന, ത്വവാഫിനിടയില്‍ പൂര്‍വസൂരികളായ അബൂബകര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) എന്നിവരെ പോലോത്ത പ്രപിതാക്കള്‍ കൂടെ പ്രദക്ഷിണം വെക്കുന്നതായി ഇന്ദ്രിയഗോചരമാകുന്ന അത്യപൂര്‍വ കര്‍മമായ ഹജ്ജിന്റെ ആത്മീയാനുഭൂതികള്‍ വിവരിക്കാന്‍ ഒരു തൂലികക്കോ നാവിനോ കഴിയില്ല. പ്രവാചകന്റെ തിരുഅധരങ്ങളുടെ മുദ്ര പതിഞ്ഞ ഹജറിന്മേല്‍ മുത്തം വെക്കുമ്പോള്‍ അനുഭവപ്പെടുന്ന അനുഭൂതി എങ്ങനെ വിവരിച്ചു ഫലിപ്പിക്കാനാണ്?

പ്രവാചകര്‍ മുഹമ്മദ്(സ) ചുംബിച്ച, യുഗാന്തരങ്ങള്‍ക്കു മുമ്പ് പ്രവാചക പിതാവായ ഇബ്രാഹി(അ)മിന്റെ ചുണ്ട് പതിഞ്ഞ ഹജറില്‍ ചുംബിക്കുമ്പോള്‍ ഒരു തീര്‍ത്ഥാടകന്‍ അനുഭവിക്കുന്ന ആത്മീയ ആനന്ദം ഐഹിക ലോക സുഖങ്ങളായ ഭക്ഷണം, പാനീയം, വസ്ത്രം പോലോത്തവയുടെ ആനന്ദത്തേക്കാള്‍ പതിന്മടങ്ങ് വലുതാണ്.

അറഫാ സംഗമം... അതിനു സമാനമായ മറ്റൊരു സമ്മേളം ലോകത്തൊരിടത്തും കാണാനാകില്ല. പാശ്ചാത്യ രാജ്യങ്ങളിലെ എക്‌സ്‌പോകളിലും ഒളിമ്പിക്സുകളിലും കിരീടധാരണ ആഘോഷങ്ങളിലും ജനങ്ങള്‍ സംഗമിക്കാറുണ്ട്. പക്ഷേ, ഇവ രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട്. പശ്ചാത്യര്‍ വിനോദത്തിനും കാഴ്ചയ്ക്കും കച്ചവടത്തിനും വേണ്ടിയാണ് ഒത്തുചേരുന്നതെങ്കില്‍ സത്യവിശ്വാസികളാകട്ടെ, ഐഹികലോക സുഖങ്ങളെ ത്യജിച്ചുകൊണ്ട് ആദ്ധ്യാത്മിക ലക്ഷങ്ങളെ മുന്‍നിര്‍ത്തിയാണ് സംഗമിക്കുന്നത്.  

ഈ മനോഹരമായ ദൃശ്യം അമുസ്‍ലിംകള്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ആ ദിനം ഐക്യരാഷ്ട്രസഭയുടെ അവധി ദിനമായി പ്രഖ്യാപിക്കപ്പെട്ടേനെ. കാരണം, ഈ മരണലാരണ്യത്തില്‍ വെച്ചാണ് ലോകചരിത്രത്തില്‍ ആദ്യമായി മനുഷ്യാവകാശ വിളംബരം നടന്നത്. ഫ്രഞ്ച് വിപ്ലവവും അറ്റ്‌ലാന്റിക് ഉടമ്പടിയുമെല്ലാം അരങ്ങേറുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്... ആ പ്രഖ്യാപനം നടന്നിട്ട് ഒരു സഹസ്രാബ്ദകാലം പിന്നിട്ടിരിക്കുന്നു. ലോക നേതാവായ മുഹമ്മദ്(സ്വ) വിടവാങ്ങല്‍ പ്രസംഗം നടത്തിയ ആ കാലത്ത് വിവാഹിതയായ സ്ത്രീക്ക് അവളുടെ സ്വത്തില്‍ പോലും അവകാശമുണ്ടായിരുന്നില്ല. എന്നാല്‍, പ്രവാചകരാകട്ടെ രാഷ്ട്രത്തിന്റെ മിക്ക സിവില്‍ നിയമങ്ങളിലും സ്ത്രീകള്‍ക്ക് വ്യക്തിപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നല്‍കി അവരെ ആദരിക്കുകയാണ് ചെയ്തത്.

വര്‍ണ-വര്‍ഗ ഭേദങ്ങള്‍ അന്യമാകുന്ന രംഗം... അതാകുന്നു ഹജ്ജ്... അവിടെ മനുഷ്യര്‍ക്കിടയിലെ വിഭജന മാനദണ്ഡം സല്‍കര്‍മങ്ങള്‍ മാത്രമാകുന്നു. ഔപചാരിക വസ്ത്രമാകട്ടെ രണ്ടു തുണിക്കഷണങ്ങളും. നെയ്‌ത്തോ അലങ്കാരമോ ഒന്നുമില്ലാത്ത കേവലം തുണിക്കഷ്ണങ്ങള്‍... രാജാവെന്നോ യാചകനെന്നോ വേര്‍തിരിവില്ലാതെ അവര്‍ മരുഭൂമിയുടെ ഹൃദയത്തിലൂടെ സഞ്ചരിക്കുന്നു.

പതിനായിരക്കണക്കിന് കൂടാരങ്ങള്‍. അതിന് കീഴില്‍ ഭൂമിയുടെ അഷ്ടദിക്കുകളില്‍ നിന്നുമുള്ള സത്യവിശ്വാസികള്‍. നിറത്തിനും ഭാഷക്കും ദേശത്തിനുമെല്ലാം അപ്പുറമുള്ള ആഗോള മാനുഷിക സംഗമം... ഏകോദര സഹോദരന്മാരായി അവര്‍ മണിക്കൂറുകളോളം അവിടെ നിലയുറപ്പിക്കുന്നു. സത്യവിശ്വാസത്തിന്റെ മാലയില്‍ കോര്‍ത്തിണക്കപ്പെട്ട സഹോദരന്മാര്‍, ഖിബിലയാല്‍ ഏകീകരിക്കപ്പെട്ടവര്‍... തിളച്ചു മറിയുന്ന സൂര്യനു ചുവട്ടിലും ആവേശം ചോരാതെ, ലബ്ബൈകയുടെ മന്ത്രധ്വനികളോതി അവര്‍ കഅബയെ വലയം ചെയുന്നു.

ചുരുക്കത്തില്‍, ശരീരത്തേയും ആത്മാവിനെയും ശുദ്ധീകരിക്കുന്ന മഹത്തായ പരിശീലന പദ്ധതിയാണ് ഹജ്ജ്. ലോക ചരിത്രത്തിലോ ഇതര മതകര്‍മങ്ങളിലോ ഇത്രയും അത്യപൂര്‍വവും അനന്യവുമായ കര്‍മം കാണാനാകില്ല. ചരിത്രത്തിലും നബി സീറയിലും ജീവിതതുല്ല്യമായ കര്‍മമാണ് ഹജ്ജ്. മനുഷ്യരുടെ മാലിന്യം കഴുകുന്ന പുണ്യനദിയാണത്. രക്തം അരിച്ചെടുത്തു ശുദ്ധീകരിക്കുന്ന ശ്വാസകോശവുമാണത്; അതാകട്ടെ വര്‍ണ-വര്‍ഗ വിവേചനങ്ങള്‍ക്കതീതവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter