ഇച്ചാ മസ്താനും ആധ്യാത്മിക കവിതകളും

കേരളീയ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ആധ്യാത്മിക കവിയും നിരവധി സുപ്രസിദ്ധ സൂഫി കവിതകളുടെ രചയിതാവുമാണ് അബ്ദുൽ ഖാദിർ എന്ന ഇച്ച മസ്താൻ. "വിരുത്തങ്ങൾ" എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ വരികൾ സൂഫി ഗാനാലാപനവേദികളിൽ ശ്രോതാക്കളെ ആകർഷിച്ചു കൊണ്ട് ഇന്നും ആവർത്തിച്ച് സ്മരിക്കപ്പെടുന്നു. അർത്ഥ ഗർഭമായ അദ്ദേഹത്തിന്റെ രചനകൾക്ക് വലിയ തോതിലുള്ള ജനകീയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

വളരെ വ്യത്യസ്തമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇച്ചാ മസ്താൻ. ഇച്ചയുടെ ആലാപനങ്ങൾ ഇന്നും സംഗീത വേദികളിലെ നിറസാന്നിധ്യമാണെങ്കിലും, അദ്ദേഹത്തിൻറെ ജീവിതരേഖയുടെ ഒരു കൃത്യമായ നഖചിത്രം ലഭ്യമല്ല എന്നതാണ് വാസ്തവം. ഈയൊരു പരിമിതിക്കുള്ള പരിഹാരമെന്നോണം എഴുതപ്പെട്ട രചനയാണ് ബുക്പ്ലസ് പുറത്തിറക്കിയ "ഇച്ച മസ്താൻ" എന്ന ചെറു ഗ്രന്ഥം. ഇച്ച മസ്താന്റെ ജീവിതരേഖയെ അടയാളപ്പെടുത്താനായി വർഷങ്ങൾ നീണ്ട പരിശ്രമം നടത്തിയ സലാഹുദ്ദീൻ അയ്യൂബിയാണ് രചയിതാവ്. ഇച്ചയെ കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള വിശാലമായ പഠനങ്ങളുടെ ഒരു ചുരുങ്ങിയ രൂപം മാത്രമാണിത്. ഇച്ചയുടെ നിരവധി വിരുത്തങ്ങളുടെ വ്യാഖ്യാനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തികഞ്ഞ ആധ്യാത്മിക ജീവിതം നയിച്ച ഒരു സൂഫീജ്ഞാനിയായിരുന്നു അബ്ദുൽ ഖാദിർ ഇച്ച മസ്താൻ. അദ്ദേഹം നിരവധി യാത്രകൾ നടത്തുകയും ഒട്ടനേകം പണ്ഡിതരുമായി സഹവസിക്കുകയും ചെയ്തിട്ടുണ്ട്. ലോകോത്തര സൂഫീ ഗുരു സയ്യിദ് മുഹമ്മദ് മൗലാ അൽ-ബുഖാരിയുടെ ശിഷ്യനായിരുന്ന മംഗലാപുരം ബന്തറിലെ ജലാലുദ്ദീൻ മൗലാ അൽ-ബുഖാരിയാണ് ഇച്ചയുടെ പ്രമുഖ ഗുരു. അദ്ദേഹത്തിൻറെ ശിഷ്യത്വത്തിൽ തികഞ്ഞ ഒരു സൂഫിയായി ഇച്ചാ മസ്താൻ പരിവർത്തിതനായി. നല്ലൊരു കവി കൂടിയായിരുന്ന അദ്ദേഹം തെന്നിന്ത്യയുടെ ഉമർ ഖയ്യാം എന്ന പേരിൽ അറിയപ്പെട്ടു. പന്ത്രണ്ടായിരത്തോളം കവിതകളുടെ രചയിതാവാണ് അദ്ദേഹം.

നാല് അധ്യായങ്ങളിലായിട്ടാണ് ഇച്ച മസ്താനെക്കുറിച്ചുള്ള പഠനം രചയിതാവ് അവതരിപ്പിച്ചിരിക്കുന്നത്. ഇച്ചയുടെ ജീവിത ചരിത്രത്തിലേക്കുള്ള ഒരു ആമുഖമാണ് പ്രഥമ അധ്യായത്തിലൂടെ കൈമാറപ്പെടുന്നത്. അദ്ദേഹത്തിൻറെ ജീവിത രേഖകളെ കുറിച്ചുള്ള പഠനങ്ങളുടെ പരിമിതത്വവും പുറത്തുവന്ന രചനകളുടെ പോരായ്മകളും രചയിതാവ് ചൂണ്ടിക്കാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ തൻറെ പഠനങ്ങളിലൂടെ ലഭ്യമായ ഇച്ചാ മസ്താന്റെ ജീവിതരേഖകളും സംഭവങ്ങളും വിവരിക്കുകയും ചെയ്യുന്നു.

"ഗുരുവും മസ്താനും" എന്ന ശീർഷകത്തിലുള്ള രണ്ടാം അധ്യായത്തിൽ ഇച്ചാ മസ്താന്റെയും ശ്രീനാരായണഗുരുവിന്റെയും ഇടയിൽ നിലനിന്നിരുന്ന അഭേദ്യമായ ബന്ധവും അവർ തമ്മിൽ നടത്തിയിട്ടുള്ള കൈമാറ്റങ്ങളും ആണ് ചർച്ച ചെയ്യപ്പെടുന്നത്. ഗുരുവും ഇച്ചയും പലയിടങ്ങളിലും സന്ധിക്കുകയും പരസ്പരം കാവ്യങ്ങൾ കൈമാറുകയും ചെയ്തിരുന്നു. 1928 ൽ ശ്രീ നാരായണ ഗുരു സമാധിയാകുന്നതുവരെ ആ ബന്ധം നീണ്ടു നിന്നു. അതിനിടെ അവർ പലതവണ കണ്ടുമുട്ടുകയും പലപ്പോഴും ഒരുമിച്ചു യാത്രകൾ നടത്തുകയും ചെയ്‌തിരുന്നു. ഇസ്‍ലാം മത വിശ്വാസികളുമായുള്ള ഗുരുവിന്റെ ബന്ധത്തിന് ഈ കണ്ടുമുട്ടലുകൾ ഒരു കാരണമായിത്തീർന്നു.

അർത്ഥവത്തായ ധാരാളം ജ്ഞാന രഹസ്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഇച്ച മസ്താന്റെ ഓരോ കാവ്യ ശകലങ്ങളും. അവയുടെ രചനാ ശൈലിയും അർത്ഥ വൈവിധ്യങ്ങളുമാണ് മൂന്നാമത്തെ അധ്യായത്തിൽ വിശദീകരിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കവിതകളിൽ സാധാരണയായി കടന്നുവരുന്ന പൊതു ശൈലികളെ കുറിച്ച് രചയിതാവ് ഈ അദ്ധ്യായത്തിൽ പ്രസ്താവിക്കുന്നുണ്ട്. ചില കവിതാ ശകലങ്ങളുടെ അർത്ഥ വിശദീകരണവും കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിരുത്തങ്ങളുടെ ആന്തരിക സൗന്ദര്യവും അവയിൽ ഉൾ ചേർന്നിട്ടുള്ള നിഗൂഢ ജ്ഞാനങ്ങളും ചെറിയതോതിലെങ്കിലും മനസ്സിലാക്കാൻ വായനക്കാർക്ക് സാധിക്കും.

ഇച്ചാ മസ്താന്റെ വിരുത്തങ്ങളിലെ ഉൾസാരകലാഭിമുഖ്യം മഹാനായ ഇബ്നുൽ അറബിയുടെയും റുബാഇയ്യാത്തിലൂടെ അതിപ്രശസ്തനായ ആത്മജ്ഞാന ലോകത്തെ വിശ്രുത പേർഷ്യൻ കവി ഉമർ ഖയ്യാമിന്റെയും ആവിഷ്കാര രീതിയോട് സാമ്യത പുലർത്തുന്നതായി രചയിതാവ് പറയുന്നുണ്ട്. ഉമർ ഖയ്യാമിന്റെയും ഇച്ചാ മസ്താന്റെയും കാവ്യ ശൈലികളിൽ വന്നു ചേർന്നിട്ടുള്ള സമാനതകളും ഇരുവർക്കുമിടയുലുള്ള സാമ്യതകളും കണ്ടെടുക്കാനുള്ള ശ്രമമാണ് അവസാന ഭാഗമായ " ഇച്ച - ഉമർ ഖയ്യാം സദൃശ്യതയുടെ ലോകം" എന്ന അധ്യായത്തിലൂടെ രചയിതാവ് നടത്തിയിരിക്കുന്നത്. ഉമർ ഖയ്യാം റുബാഇയ്യാതിലൂടെ നമ്മെ കോരികുടിപ്പിക്കുന്ന വിലാസലഹരിയിലേക്കു തന്നെയാണ് ഇച്ചാ മസ്താനും നയിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ഇരുവരുടെയും കവിതകൾക്കിടയിൽ വ്യത്യസ്ത ഭാഗങ്ങളിലായി കടന്നു വന്നിട്ടുള്ള സമാനതകളും രചയിതാവ് അവതരിപ്പിക്കുന്നുണ്ട്.

ഇച്ചാ മസ്താന്റെ ചില വിരുത്തങ്ങളുടെ വ്യാഖ്യാനങ്ങളും അവസാന ഭാഗത്ത് വിശദീകരിക്കുന്നുണ്ട്. ഇച്ചയുടെ കാവ്യങ്ങളിൽ ഏറെ പ്രചാരമുള്ള "ബിസ്മില്ലാഹിറഹമാനി റഹീം അമീന.. ബാക്ക് വള്ളിയും പുള്ളിയും കീൾമദീന" എന്ന് തുടങ്ങുന്ന കവിതയുടെ വ്യാഖ്യാനമാണ് ആദ്യമായി നടത്തിയിരിക്കുന്നത്. അതിനു ശേഷം മസ്താൻ മുല്ല, അലിഫക്ഷരക്കടൽ തുടങ്ങി പതിനഞ്ചു കവിതകളുടെ വ്യാഖ്യാനങ്ങളും ഉൾപെടുത്തിയിട്ടുണ്ട്. ഇച്ചയുടെ വരികളിൽ ഉൾചേർന്നിട്ടുള്ള ആശയ വ്യാപ്തി എത്രയധികമുണ്ടെന്ന് ഈ അദ്ധ്യായത്തിലൂടെ കടന്നുപോകുമ്പോൾ കൃത്യമായി മനസിലാക്കാനാകും.

ചുരുക്കത്തിൽ ഇച്ചാ അബ്ദുൽ ഖാദിർ മസ്താൻ എന്ന സൂഫീ കവിയുടെ വ്യത്യസ്തമായ ജീവിത രേഖയിലൂടെ കണ്ണോടിക്കാനും അദ്ദേഹത്തിന്റെ കവിതകളുടെ വ്യാഖ്യാനങ്ങൾ മനസിലാക്കാനും ഏറെ സഹായകമാകുന്ന ഒരു രചനയാണ് സലാഹുദ്ദീൻ അയ്യൂബി നടത്തിയിരിക്കുന്നത്. 104 പേജുകളുള്ള പുസ്തകത്തിന് 120 രൂപയാണ് മുഖ വില.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter